ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


എന്റെ നാട്>

ഇന്നലെയുടെ ഓർമകുറിപ്പുകളാണ് ഓരോ ചരിത്രവും ..നാളെയുടെ കരുതലുകൾ ...രാജാക്കൻമാരുടെ വിജയകാഹളങ്ങൾ മാത്രമല്ല ചരിത്രം. നാം വസിക്കുന്ന നമ്മുടെ ചുറ്റുപാടിനെ കുറിച്ചറിയാൻ ചരിത്രം അനിവാര്യമാണ്....പട്ടിത്തറ എന്ന കൊച്ചു പഞ്ചായത്തിന്റെ ചരിത്രഗാഥയാണ് ഈ താളുകളിൽ വരഞ്ഞിടുന്നത്. തലയുയർത്തി നിൽക്കുന്ന മനകളും കാവുകളും ഉടനീളം ഇവിടെ കാണാം... പട്ടിത്തറ പിന്നിട്ട വഴികളിലെ തുടിതാളങ്ങൾ ഇവിടെ വായിച്ചെടുക്കാം...


പൊതുവിവരങ്ങൾ

  • ജില്ല ‍‍ :പാലക്കാട്
  • ബ്ലോക്ക് :തൃത്താല
  • വിസ്തീർണ്ണം :27.2 ച.കി.മീ
  • വാർഡുകളുടെ എണ്ണം :18
  • ജനസംഖ്യ :26968
  • പുരുഷൻമാർ :2864
  • സ്ത്രീകൾ : 14104
  • ജനസാന്ദ്രത : 991
  • സ്ത്രീ-പുരുഷ അനുപാതം: 1096
  • മൊത്തം സാക്ഷരത : 87.61
  • സാക്ഷരത(പുരുഷൻമാർ) : 91.27
  • സാക്ഷരത(സ്ത്രീകൾ) :84.35

ഭ‍ൂമിശാസ്‍ത്രപരമായ പ്രത്യേകതകൾ

ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് പട്ടിത്തറ ഗ്രാമപഞ്ചായത്ത് വരുന്നത്. പറക്കുളം, ഓട്ടുപാറകുന്ന്, വട്ടപറമ്പ് തുടങ്ങി 11 കുന്നുകൾ ഈ പഞ്ചായത്തിലുണ്ട്. നെല്ല്, കവുങ്ങ്, വാഴ, കപ്പ തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന കൃഷിവിളകളാണ്. പട്ടികായൽ, പുളിയപറ്റകായൽ തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന കായലുകളാണ്. പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ 13 കുളങ്ങൾ ഉണ്ട്. കാശാമുക്കിലുള്ള വെറ്റിനറി ആശുപത്രിയുടെ ഉപകേന്ദ്രങ്ങൾ അരിക്കാടിലും പട്ടിത്തറയിലും പ്രവർത്തിക്കുന്നു. പഞ്ചായത്തിലൂടെ ഒഴുകുന്ന ഭാരതപ്പുഴയും പഞ്ചായത്തിന്റെ പ്രധാനപ്പെട്ട ജലസ്രേതസ്സുകളിൽ ഒന്നാണ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ തൃത്താല ബ്ളോക്കിലാണ് പട്ടിത്തറ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1962-ലാണ് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. 27.20 ച.കി.മീ വിസ്തൃതിയുള്ള പട്ടിത്തറ ഗ്രാമപഞ്ചായത്തിന്റെ അതിർത്തികളാണ് കിഴക്ക് തൃത്താല പഞ്ചായത്ത്, പടിഞ്ഞാറ് കപ്പൂർ പഞ്ചായത്ത്, വടക്ക് ഭാരതപ്പുഴ, തെക്ക് ചാലിശേരി പഞ്ചായത്ത് തുടങ്ങിയവ. 33390 വരുന്ന ജനസംഖ്യയിൽ 16838 പേർ പുരുഷൻമാരും 16552 പേർ സ്ത്രീകളും ഉൾപ്പെടുന്നു. ഈ പഞ്ചായത്ത് സമ്പൂർണ്ണ സാക്ഷരത നേടിയിട്ടുണ്ട്. പഞ്ചായത്തിന്റെ മുഖ്യ കുടിനീർ സ്രോതസ്സ് കിണറുകളാണ്. പട്ടിത്തറ, പുലേരി, കക്കാട്ടിരി എന്നിവ ഇവിടത്തെ പ്രധാന കനാലുകളാണ്.

ചരിത്രം

കട്ടിൽമാടം ക്ഷേത്രം, മുന്നിൽ നിന്നുള്ള കാഴ്ച്ച



ഇന്ന് പട്ടിത്തറ പഞ്ചായത്ത് എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശവും പരിസരഗ്രാമങ്ങളും പുരാതീനകാലം മുതൽ വൈദികസംസ്കാരത്തിന്റെയും, വിഗ്രഹാരാധനയുടെയും കളിത്തൊട്ടിലായിരുന്നു. ശങ്കരാചാര്യരുടെ പിൻമുറക്കാരായ വൈദികശ്രേഷ്ഠൻമാർ യാഗാദികർമ്മങ്ങളിൽ വ്യാപൃതരായി വർത്തിച്ചിരുന്ന നിരവധി ക്ഷേത്രങ്ങൾ ഈ പ്രദേശത്ത് നിലനിന്നിരുന്നു. അന്ന് ക്ഷേത്രങ്ങൾ വെറും ആരാധനാലയങ്ങൾ മാത്രമായിരുന്നില്ല. രാജ്യഭരണത്തിന്റെയും നീതിന്യായ നടപടികളുടെയും സിരാകേന്ദ്രം കൂടിയായിരുന്നു. അങ്ങനെ വൈദികാചാര്യൻമാരുടെ, ഭട്ടികളുടെ തറയാണ് പിന്നീട് പട്ടിത്തറയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച പന്നിയൂർ ക്ഷേത്രവും, പഴയ ഭരണമ്പ്രദായത്തിലെ ഒരു ഘടകമായ പന്നിയൂർ ഗ്രാമവും ഈ പ്രദേശത്തിന്റെ പൂർവ്വചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. പഴയ പന്നിയൂർ ഗ്രാമത്തിന്റെ ഭരണതലസ്ഥാനമായിരുന്ന തലക്കച്ചേരിയാണത്രേ ഇന്നത്തെ തലക്കശ്ശേരി. നികുതിപിരിവ്, നീതിന്യായം, കാർഷികവൃത്തി തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന ഭരണസംവിധാനങ്ങൾ അക്കാലത്ത് ഇവിടെ നിലവിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കവികൾ, സാമൂഹ്യപ്രവർത്തകർ, സ്വാതന്ത്ര്യസമരസേനാനികൾ തുടങ്ങിയ നിരവധി പേരുടെ ജീവിതംകൊണ്ട് ധന്യമായ പ്രദേശമാണിത്. സാമൂഹ്യപരിഷ്കർത്താവും സാഹിത്യകാരനുമായിരുന്ന വി.ടി.ഭട്ടതിരിപ്പാട് ആദ്യകാലത്ത് താമസിച്ചിരുന്ന രസികസദനം പഞ്ചായത്തിന്റെ ഹൃദയഭാഗമായ ആലൂരിലായിരുന്നു. റഫറണ്ടം പ്രചാരണത്തിനായി ഒട്ടേറെ ദേശീയനേതാക്കൾ രസികസദനത്തിൽ എത്തിയിരുന്നു. രാജഗോപാലാചാരി, കസ്തൂർബാഗാന്ധി, ഊർമ്മിളാഗാന്ധി എന്നിവർ അവരിൽ ചിലർ മാത്രം. പ്രസിദ്ധമായ പന്തിഭോജനത്തിനും രസികസദനം സാക്ഷിയായിട്ടുണ്ട്. എല്ലാ ജാതിക്കാരേയും ഒരുമിച്ചൊരു പന്തലിലിരുത്തി നടത്തിയ പന്തിഭോജനം കേരളത്തിലെ അയിത്തോച്ചാടന പ്രവർത്തനങ്ങളിലെ ഒരു നാഴികകല്ലായിരുന്നു. മാറുമറയ്ക്കാതെ മറക്കുടക്കുള്ളിൽ മാത്രം കഴിഞ്ഞുകൂടിയിരുന്ന അന്തർജ്ജനങ്ങൾ കേരളത്തിലാദ്യമായി ബ്ളൌസ് ധരിട്ടു കൊണ്ട് മറക്കുട വലിച്ചെറിഞ്ഞത് ഇന്നത്തെ ആലൂർ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തുവെച്ചാണ്. അതുപോലെ കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ വിധവാവിവാഹം നടന്നതും ആലൂരിലാണ്. വി.ടി.യുടെ പത്നി ശ്രീദേവി അന്തർജ്ജനത്തിന്റെ സഹോദരി ആര്യ അന്തർജ്ജനം എന്ന വിധവയെ വിവാഹം ചെയ്തത് വി.ടി.യുടെ സഹപ്രവർത്തകനായ എം.ആർ.ഭട്ടതിരിപ്പാടാണ്. ഇതിനു മുൻകൈ എടുത്തത് വി.ടി ആയിരുന്നു. ഇ.എം.എസ്, കെ.കേളപ്പൻ, സഹോദരൻ അയപ്പൻ, മന്നത്തു പത്മനാഭൻ തുടങ്ങിയ മഹാരഥൻമാരെല്ലാം ഈ വിവാഹത്തിന് സാക്ഷികളായിരുന്നു. ആ വിവാഹത്തിൽ പങ്കെടുത്ത എല്ലാവരേയും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സാമൂതിരി വിലക്കി. നാടുവാഴിത്തവും ബ്രാഹ്മണമേധാവിത്വവും കൊടികുത്തിവാണിരുന്ന പഴയ ഫ്യൂഡൽ വ്യവസ്ഥിതിയിൽ കൃഷിഭൂമി ജൻമിയുടെയും, എന്നാൽ കൃഷി ചെയ്തിരുന്നത് കുടിയാൻമാരുമായിരുന്നു. സമഗ്രഭൂപരിഷ്കരണ നിയമം വയലിലിറങ്ങി പണിയെടുത്തിരുന്നവനെ വയലിന്റെ ഉടമയാക്കി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പട്ടിത്തറയിൽ ഒരു സ്കൂൾ സ്ഥാപിതമായിരുന്നു. സമൂഹത്തിന് സംഭവിച്ച മാറ്റത്തിന്റെ ഫലമായി ഏവരും കുട്ടികളെ സ്കൂളിൽ പഠിപ്പിക്കാൻ സന്നദ്ധരായതിനെ തുടർന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു സ്കൂളുകൾ കൂടി സ്ഥാപിക്കപ്പെട്ടു. ടിപ്പുസുൽത്താൻ നിർമ്മിച്ചുവെന്ന് പറയപ്പെടുന്ന കാങ്കപ്പുഴ-തൃത്താലറോഡും, പൊന്നാനി തൃത്താല റോഡുമാണ് പഞ്ചായത്തിലെ ആദ്യറോഡുകൾ.



കാർഷിക ചരിത്രം

ആദ്യകാലങ്ങളിൽ മഴയെയും, കുളങ്ങളെയും, പുഴയേയും, കിണറുകളെയും ആശ്രയിച്ചായിരുന്നു കർഷകർ കൃഷി ചെയ്തിരുന്നത്. ചക്രം ഉപയോഗിച്ച് തേവി വെള്ളം പുഴയിൽ നിന്ന് കായലുകളിലേക്കും, തോടുകളിലേക്കും, ബണ്ടുകളിലേക്കും കയറ്റി നിർത്തി വളരെ വിജയകരമായി പുഞ്ചകൃഷി ചെയ്തിരുന്നു. വയലുകളിലെന്നപോലെ ആദ്യകാലങ്ങളിൽ പറമ്പുകളിലും, പള്ളിയാലുകളിലും മോടൻ, ചാമ, മുതിര, പയർ, ഉഴുന്ന് എന്നീ വിളകൾ എടുത്തിരുന്നു. മുന്നൂറോളം പഴയതരം നെൽവിത്തുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കൃഷിചെയ്യപ്പെട്ടിരുന്നു. പറമ്പുകളിൽ പ്രധാനമായും കവുങ്ങ്, തെങ്ങ് എന്നിവയുടെ കൃഷിയാണ് നടന്നിരുന്നതും നടക്കുന്നതും. നാണ്യവിളയായ അടക്ക വലിയതോതിൽ തന്നെ കൃഷിചെയ്തിരുന്നു. പച്ച അടക്ക പറിച്ചെടുത്ത് ചാലിശ്ശേരി മാർക്കറ്റിലാണ് പണ്ട് കർഷകർ വിറ്റഴിച്ചിരുന്നത്. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് തുടങ്ങിയവയും ആളുകൾ കൃഷിചെയ്തിരുന്നു. പലപ്പോഴും സ്വന്തം ആവശ്യത്തിനുവേണ്ടി മാത്രമെ ഉൽപ്പാദിപ്പിച്ചിരുന്നുള്ളൂ. മധുരക്കിഴങ്ങും ആദ്യം മുതലെ പട്ടിത്തറയിൽ കൃഷിചെയ്തിരുന്നു. വയലുകളിലും പറമ്പുകളിലും ഇടവിളയായി കപ്പകൃഷിയും നടത്തിയിരുന്നു. ജലലഭ്യത ഏറെകുറെ ഉള്ള പ്രദേശമായതിനാൽ സജീവമായി പലതരം വാഴകളും കൃഷിചെയ്തിരുന്നു.



സാംസ്കാരിക ചരിത്രം

ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടിത്തറ എന്ന ഈ വള്ളുവനാടൻ ഗ്രാമത്തിൽ പണ്ട് വിജ്ഞാനികളായ ഭട്ടിമാർ സൈദ്ധാന്തിക ചർച്ചകൾക്കായി ഭാരതപ്പുഴയുടെ തീരത്ത് ഒത്തു കൂടുമായിരുന്നു. അവർ ഇരുന്നിരുന്ന ആ സ്ഥലമാണ് ആദ്യം ഭട്ടിത്തറയായും പിന്നീട് പട്ടിത്തറയായും അറിയപ്പെട്ടത്. പറയിപെറ്റ പന്തിരുകുലവുമായി അഭേദ്യമായ ഒരു ബന്ധം ഈ പട്ടിത്തറയ്ക്കുണ്ട്. മേളത്തോൾ അഗ്നിഹോത്രിക്ക് ഭാഗമായി കിട്ടിയ വേമുഞ്ചരി മനയും പാക്കനാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കയ്ക്കാത്ത കാഞ്ഞിരവും സ്ഥിതി ചെയ്തിരുന്നത് പട്ടിത്തറയുടെ കിഴക്കേ അതിർത്തിയിലായിരുന്നു. ഇപ്പോളവ തൃത്താല പഞ്ചായത്തിന്റെ ഭാഗമാണ്. ടിപ്പുസുൽത്താന്റെ പടയോട്ടത്തിനും ഈ പഞ്ചായത്തു പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറെ പ്രശസ്തങ്ങളായ ചാമുണ്ഡിക്കാവ്, വേണ്ടശ്ശേരിക്കാവ്, ധർമ്മഗിരിക്ഷേത്രം, കുണ്ടുകാട് പള്ളി എന്നിവയും പട്ടിത്തറയുടെ സാംസ്കാരികമായ പുരോഗതിയിൽ നിർണ്ണായകമായപങ്കു വഹിച്ചിട്ടുണ്ട്. ഈ നാട് മതസൌഹാർദ്ദത്തിന് ഒരു ഉത്തമമാതൃകയാണ്. നൂറോളം ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. ആരാധനാലയങ്ങൾ ധാരാളമുള്ളതുകൊണ്ടു തന്നെ പട്ടിത്തറക്കാർക്ക് എന്നും ഉത്സവകാലമാണ്. പ്രസിദ്ധങ്ങളായ ഒട്ടേറെ പൂരങ്ങൾ ഇവിടെ നടക്കുന്നുണ്ട്. വെടിക്കെട്ടിന് കേൾവികേട്ട ചാമുണ്ഡിക്കാവ്, പഞ്ചവാദ്യപ്രേമികൾ ഒന്നിക്കുന്ന വേണ്ടശ്ശേരി, തോൽപാവക്കൂത്തിന് പ്രശസ്തമായ ആര്യമ്പാടം എന്നിവ അവയിൽ ചിലവ മാത്രം. അലയിലെ ധർമ്മഗിരി ക്ഷേത്രത്തിലെ തൈപൂയാഘോഷവും, പൂലേരി ക്ഷേത്രത്തിലെ തുലാം സംക്രാന്തിയും ഏറെ ആളുകൾ ആഘോഷിക്കുന്നുണ്ട്. സമീപപ്രദേശങ്ങളിലെ നേർച്ചകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ആയിരങ്ങൾക്ക് അന്നദാനം നൽകുന്ന ഒരു ആണ്ടുനേർച്ച കുണ്ടുകാട് പള്ളിയിൽ വെച്ചി നടക്കാറുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് തിറ, ദാരികനും കാളിയും, കാളവേല, കുംഭക്കളി, കളരിപ്പയറ്റ്, കോൽക്കളി, ചവിട്ടുകളി തുടങ്ങിയ നാടൻകലകൾ അരങ്ങേറാറുണ്ടായിരുന്നു. നാടൻപാട്ടുകളാൽ സമ്പുഷ്ടമാണ് ഇവിടത്തെ കാർഷികമേഖല.


classroom


സ്ഥാപനങ്ങൾ

gvhss vattenad


വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിച്ച പഞ്ചായത്താണ് പട്ടിത്തറ. പഞ്ചായത്തിലെ വട്ടേനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വട്ടേനാട് ഹയർസെക്കണ്ടറി സ്കൂൾ, ജി.യു.പി.എസ് വട്ടേനാട്,ജി.പി.എച്ച്.എസ്.എസ് ആലൂർ, ജി.എൽ.പി.എസ് ആലൂർ, ജി.എൽ.പി.എസ് പട്ടിത്തറ, ജി.എൻ അരികാട് തുടങ്ങിയവ പഞ്ചായത്തിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും എ.എ.യു.പി ആലൂർ, എ.ജെ.ബി.എസ് കോട്ടപ്പാടം, എ.ജെ.ബി.എസ് അങ്ങാടി തുടങ്ങിയവ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്. പടിഞ്ഞാറങ്ങാടിയിൽ സ്ഥിതിചെയ്യുന്ന സെൽഫ് ഫൈനാൻസ്സിംഗ് കോളേജാണ് പഞ്ചായത്തിലെ ഏക സ്വകാര്യ കോളേജ്.



പി.ഡി.പി ബാങ്ക്, കുമരനെല്ലൂർ സർവ്വീസ് സഹകരണബാങ്ക്-സായാഹ്നശാഖ തുടങ്ങിയവ അങ്ങാടിയിലും, പട്ടിത്തറ സർവ്വീസ് കോ-ഓപ്പറേറ്റീവ്  ബാങ്ക് ആലൂരിലും പ്രവർത്തിക്കുന്നു. ആലൂർ യു.ബി.ജെ ദേശസാൽകൃതബാങ്കും ഈ പഞ്ചായത്തിലുണ്ട്. പടിഞ്ഞാറങ്ങാടിയിലാണ് പഞ്ചായത്തിലെ വൈദ്യുതിബോർഡ് സ്ഥിതി ചെയ്യുന്നത്. തലശേരിയിലെ പഞ്ചായത്ത് ഓഫീസ്, ആലൂർ വില്ലേജ് ഓഫീസ് തുടങ്ങിയവയാണ് ഈ പഞ്ചായത്തിലെ സംസ്ഥാന സർക്കാർ ഓഫീസുകൾ. ആലൂർ, തലശ്ശേരി, ഒതളൂർ, കോട്ടപ്പുറം, പടിഞ്ഞാറങ്ങാടി മല എന്നിവിടങ്ങളിലായി തപാൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. തലശ്ശേരിയിലും പടിഞ്ഞാറങ്ങാടിയിലുമായി ഈ പഞ്ചായത്തിന്റെ ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. കൃഷിഭവൻ പ്രവർത്തിക്കുന്നത് തലശ്ശേരിയിലാണ്.

പൊതുവിതരണ മേഖലയിൽ 7 റേഷൻ കടകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. മാവേലി, നീതി, സ്റ്റോറുകൾ പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്

കേരളത്തിൽ പാലക്കാട്‌ ജില്ലയിൽ ഉൾപ്പെട്ട ഒരു ചെറിയ പട്ടണമാണ് കൂറ്റനാട്‌. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിരിലായി - പാലക്കാട് പട്ടണത്തിൽ നിന്നും 65 കി.മി.ഉം തൃശൂർ നിന്നും 40 കി.മി.ഉം അകലെയായി സ്ഥിതിചെയ്യുന്നു. ഗുരുവായൂർ - പാലക്കാട്, പൊന്നാനി - പാലക്കാട് പാതയിലെ ഒരു സുപ്രധാന പട്ടണവും തൃത്താല നിയമസഭാമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രം കൂടിയാണ് കൂറ്റനാട്‌ പറയിപെറ്റ പന്തിരു കുലത്തിലെ അംഗമായ ഉപ്പുകൂറ്റന്റെ നാട് എന്നത് പിൽക്കാലത്ത് കൂറ്റനാട്‌ എന്ന് അറിയപ്പെടുന്നു.

ROAD MAP

കൂറ്റനാട്‌

കൂറ്റനാട് പ്രദേശത്താണ് വട്ടേനാട് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ വള്ളുവനാടിന്റെ ഭാഗമായിരുന്ന കൂറ്റനാട്‌ 1766-ൽ ടിപ്പുവിന്റെ പടയോട്ടതിനു ശേഷം മൈസൂർരാജ്യത്തിന്റെ അധീനതയിലാവുകയും ചെയ്തു. ടിപ്പു]വിന്റെ പതനത്തിനു ശേഷം പൊന്നാനി ബ്രിട്ടീഷ് ഭരണത്തിനു കീഴിലാവുകയും പിന്നീട് മലബാറിൽ ഉൾപ്പെട്ട് ഒന്നര നൂറ്റാണ്ടോളം മദ്രാസ് പ്രവിശ്യക്ക് കീഴിൽ വന്നു. അന്നത്തെ മലബാർ കൊടുങ്ങല്ലൂരിനടുത്തുള്ള ആല മുതൽ കാസർഗോടുള്ള ചന്ദ്രഗിരിപ്പുഴ വരെ വിശാലമായിരുന്നു. 1861 വരെ പൊന്നാനി ഉൾപ്പെട്ട പ്രദേശങ്ങൾ കൂറ്റനാട് താലൂക്കിൽ ഉൾപ്പെട്ടതായി ബ്രിട്ടീഷ്‌ ചരിത്രകാരനായ വില്ല്യം ലോഗൻ മലബാർ മാനുവലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് പൊന്നാനിയിലെ മുൻസിഫ് കോടതി കൂറ്റനാട് കോടതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം കൂറ്റനാട്‌ പാലക്കാട് ജില്ലയുടെ ഭാഗമായി.==ചിത്രശാല==