ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ അതിജീവനം - ഹരിതചിന്തയിലൂടെ..

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം - ഹരിതചിന്തയിലൂടെ..


"ഭൂമി മനുഷ്യൻ്റെയല്ല, മനുഷ്യൻ ഭൂമിയുടേതാണ്.... ഭൂമിക്ക് സംഭവിക്കുന്നതെല്ലാം ഭൂമിയുടെ മക്കൾക്കും സംഭവിക്കും." - സിയാറ്റിൽ മൂപ്പൻ.


ഇന്ന് സാധാരണക്കാർ മുതൽ മഹാപണ്ഡിതർ വരെ എല്ലാവരും ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ഇതിൽ വരുന്ന മാറ്റം ജനജീവിതത്തെ ദുരിതപൂർണ്ണമാക്കി തീർക്കുന്നു എന്നും അത് ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തുന്നു എന്നുമുള്ള തിരിച്ചറിവാണ് മനുഷ്യനെ ഇതിനായി പ്രേരിപ്പിക്കുന്നത്. പച്ചപ്പട്ടു വിരിച്ചു നിൽക്കുന്ന സമതലങ്ങൾ, മൂടൽ മഞ്ഞിൻ്റെ പിറകിൽ തലയൊളിപ്പിച്ചു നിൽക്കുന്ന മലനിരകൾ, ആർത്തലച്ച് ആനന്ദ രാഗവും മൂളി വരുന്ന തിരമാലകൾ, കാണുന്നവരോടെല്ലാം പുഞ്ചിരിതൂകി നിൽക്കുന്ന വൃക്ഷകൾ, അന്തരീക്ഷത്തിൽ തൻ്റെ സുഗന്ധം പരത്തി ശോഭയോടെ നിൽക്കുന്ന പൂക്കൾ... ഇവയെല്ലാംതന്നെ നമ്മുടെ പരിസ്ഥിതിയുടെ ഭാഗമാണ്.

മനുഷ്യനു ചുറ്റും കാണുന്ന പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി.മനുഷ്യൻ മാത്രമല്ല മറിച്ച് പക്ഷികളും, മൃഗങ്ങളുമെല്ലാം അതിൽ അംഗങ്ങളാണ്. പ്രകൃതിയുടെ പ്രധാന ഘടകങ്ങളാണിവ, പ്രകൃതിയാകുന്ന വീടിൻ്റെ കൊച്ചുകൊച്ചു വാതിലുകൾ ... അവയെ ശരിയായ രീതിയിൽ തുറന്നാൽ അറിവിൻ്റെയും സന്തോഷത്തെയും മാസ്മരിക ലോകത്തിലേക്ക് എത്തിച്ചേരാം. എന്നാൽ കുറച്ചു വർഷങ്ങളായി ആ വാതിലുകളെ മനുഷ്യർ തല്ലിതകർക്കുകയല്ലേ ചെയ്യുന്നത്?

പ്രകൃതിയെ സ്വന്തം അമ്മയായി കരുതി പ്രകൃതി കനിഞ്ഞു നൽകിയ വസ്തുക്കളെ ആവശ്യത്തിനു മാത്രം ഉപയോഗിച്ച് പ്രകൃതിയെ സംരക്ഷിച്ച് കഴിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. പ്രകൃതിയെ ജീവനെക്കാളേറെ സ്നേഹിച്ച, പ്രകൃതിയും താനും രണ്ടല്ല, മറിച്ച് ഒന്നാണെന്ന് കരുതിയ മഹാന്മാർ. ലളിത ജീവിതത്തിൻ്റെയും ഉയർന്ന ചിന്തകളുടേയും ഉടമകൾ.എല്ലാവരും ഒത്തൊരുമയോടെ കൈകോർത്തു നടന്ന ഒരുകാലം... എന്നാൽ ഇന്ന് ഈ സുവർണ്ണ കാലങ്ങളെല്ലാം തകർന്നടിയുകയല്ലേ? കാലം മാറുന്നു അതോടൊപ്പം പരിസ്ഥിതിയിലും മാറ്റങ്ങളുണ്ടാകുന്നു, മനുഷ്യൻ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.

നമ്മുടെ മുൻഗാമികൾ നമുക്കായി പ്രകൃതിയിൽ ശ്രദ്ധയോടെ കാത്തുവച്ചവയാണ് ഇന്ന് നാം അനുഭവിക്കുന്നതെല്ലാം. ഇന്നേക്കു മാത്രമല്ല വരാനിരിക്കുന്ന നാളെകൾക്കുകൂടി അവകാശപ്പെട്ട സമ്പത്താണ് നമ്മുടെ മണ്ണും പുഴയും വായുവും ജലവുമെല്ലാം. ഇതുവരെ വന്നുപോയവരും ഇനി വന്നുചേരാൻ ഉള്ളവരുമായ സർവ്വ ജീവ രാശികളുടേതു മാണ് പ്രകൃതിയും അതിലുള്ളതുമെല്ലാം. എന്നാൽ ഈ ദർശനത്തെ ഉൾക്കൊള്ളാനാവാത്ത ആധുനികസമൂഹം ആവാസവ്യവസ്ഥയുടെ അവസാനത്തെ ഹരിതകം വരെ ഇന്നത്തെ ലാഭങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്.

ചുട്ടുപൊള്ളിയും തണുത്തുറഞ്ഞും ജീവരാശി ഈ ഭൂമുഖത്തു നിന്ന് പൂർണ്ണമായും ഇല്ലാതാേയേക്കാവുന്ന പാരിസ്ഥിതിക പ്രതിഭാസം പല രീതിയിൽ പ്രകടമായി കൊണ്ടിരിക്കുന്നു. ഇന്ന് ഇതേ പരിസ്ഥിതിയുടെ അവസ്ഥ മറ്റൊന്നാണ്. വലിയ വലിയ കെട്ടിടങ്ങളും വീടുകളും, പച്ചപ്പട്ടു വിരിച്ചു നിൽക്കുന്ന സമതലങ്ങൾ തരിശുഭൂമികളായി മാറുന്നു, മൂടൽമഞ്ഞിൽ തലയൊളിപ്പിച്ച് നിൽക്കുന്ന മലനിരകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു, ആർത്തലച്ചു വരുന്നത് തിരമാലകൾക്കൊപ്പ മെത്തുന്ന മാലിന്യ കൂമ്പാരങ്ങളാണ്, കാണുന്നവരെല്ലാം ഇന്ന് ഭയത്തോടെയാണ് വൃക്ഷങ്ങൾ നോക്കുന്നത്, അന്തരീക്ഷത്തിൽ നിറയുന്നതാകട്ടെ ഫാക്ടറികളിലെ പുകയും മാലിന്യങ്ങളുടെ ദുർഗന്ധവും...

ഇന്ന് ലോകം വലിയ വലിയ പ്രകൃതിദുരന്തങ്ങൾക്ക് സാക്ഷിയായി കൊണ്ടിരിക്കുകയാണ്.ഒരുപാട് നാശനഷ്ടങ്ങൾ, അതിനു പുറമേ പൊലിഞ്ഞുപോയ താകട്ടെ എത്രയെത്ര പേരുടെ ജീവനുകൾ! എന്നാൽ ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യർ തന്നെയല്ലേ? പ്രകൃതിസംരക്ഷകരിൽ നിന്നും പ്രകൃതി ചൂഷകരായി മാറിയ നമ്മുടെ പ്രവൃത്തികൾ കൊണ്ടാണ് നമുക്ക് ഇതൊക്കെ സഹിക്കേണ്ടി വന്നത്. ഈ ദുരന്തങ്ങൾ ഒരു മുന്നറിയിപ്പാണ്, പ്രകൃതി ചൂഷണം അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പ്. അത് കേൾക്കാതെ പോകുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്.

ഒരു കാര്യം നാം ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. ഇതിൽ പല ദുരന്തങ്ങളെയും ഒരു പരിധിവരെ ചെറുത്തു നിർത്തിയിരുന്നത് പുഴകളും മണ്ണും മരങ്ങളും ആയിരുന്നു .എന്നാൽ ആധുനിക മനുഷ്യൻ വികസനത്തിന് പുറകെ പായുന്നവരായി മാറിയിരിക്കുന്നു. വികസനം ആവശ്യമാണ്, എന്നാൽ അത്പരിസ്ഥിതി സൗഹാർ ദമായിരിക്കണം. ഇന്ന് സ്വന്തം സന്തോഷത്തിനു മാത്രം വില കൽപ്പിച്ച് അവർ ദിനംപ്രതി സ്വാർത്ഥരായി മാറുന്നു. മനുഷ്യൻ്റെ അത്യാഗ്രഹം അവനെ പ്രകൃതിയിൽ കടന്നുകയറ്റം നടത്താൻ പ്രേരിപ്പിക്കുന്നു. "മനുഷ്യൻ്റെ ആഗ്രഹം നിറവേറ്റാൻ ഭൂമിക്ക് കഴിയും അത്യാഗ്രഹം നിറവേറ്റാൻ അതിന് കഴിയുകയില്ല "എന്ന് ബോദ്ധ്യപ്പെടുത്തിയ മഹാത്മാവിൻ്റെ വചനങ്ങളെ അപ്പാടെ മറന്നുകൊണ്ട് സ്വന്തം ശ്വാസകോശങ്ങളായ മരങ്ങളെയും ചെടികളെയും അനിയന്ത്രിതമായി വെട്ടിവീഴ്ത്തി, സ്വന്തം ജീവസ്രോതസ്സുകളായ പുഴകളെയും തടാകങ്ങളെയും മണ്ണിട്ട് മൂടിയും മാലിന്യ സംസ്കരണ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്ത്, നമ്മുടെ ഭൂതവും ഭാവിയും വർത്തമാനവുമായ മണ്ണിൽ ടൈലുകൾ പാകി സ്വന്തം നേട്ടം കാണുന്നവരാണ് മിക്കവരും.എന്നാൽ അവർ തിരിച്ചറിയുന്നില്ല. നമ്മളെല്ലാവരും ഭൂമിയിലെ നിവാസികളാണ്. പുഴകളും ചെടികളും മണ്ണും മണലും ഇല്ലെങ്കിൽ നമുക്കും നിലനിൽപ്പില്ല. ഒന്നാലോചിച്ചാൽ പ്രകൃതി ചൂഷണത്തിലൂടെ നമ്മൾ ഇരിക്കുന്ന കൊമ്പ് നാം സ്വയം വെട്ടുകയല്ലേ ചെയ്യുന്നത്?

പരിസ്ഥിതി നാശത്തിൻ്റെ വക്കിലേക്കാണ് പോകുന്നത്. വർദ്ധിച്ചുവരുന്ന ഫാക്ടറികളിലെയും വാഹനങ്ങളിലെയുംപുക മാരക രോഗങ്ങൾക്ക് കാരണമാകുന്നു. നമ്മുടെ സംരക്ഷണ ആവരണമായ ഓസോൺ പാളിയെ അത് ദിനംപ്രതി തകർത്തു കൊണ്ടിരിക്കുന്നു. മണ്ണ് ,ജലം ,വായു എല്ലാം തന്നെ മനുഷ്യൻ മലിനപ്പെ ടുത്തുന്നു, അതോടൊപ്പം പരിസ്ഥിതിയും. അതുകൂടാതെ പക്ഷികളും മൃഗങ്ങളുമെല്ലാം ഇന്ന് വംശനാശ ഭീഷണിയുടെ വക്കിലുമാണ്. പരിസ്ഥിതിനാശം രൂക്ഷമാക്കുന്ന പ്ലാസ്റ്റിക്കിൻ്റെ ഉപയോഗവും വർധിച്ചുകൊണ്ടിരിക്കുന്നു.

എന്നാൽ ഇന്ന് പ്രകൃതിയുമൊത്ത് കൈകോർത്ത് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത മനുഷ്യർ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു എന്നത് സന്തോഷകരമായ വാർത്തയാണ്. അധികാരത്തിനും വികസനത്തിനും സമ്പൽസമൃദ്ധിക്കും വേണ്ടിയുള്ള ഓട്ടപാച്ചിലിനിടയിൽ പ്രകൃതി വിഭവങ്ങൾ പരിമിതമാണെന്ന് അവൻ മനസ്സിലാക്കി കൊണ്ടിരിക്കുന്നു. ഇങ്ങനെ തുടർന്നാൽ ഭൂമിയിൽ ജീവൻ്റെ തുടർച്ച തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവ് അവർക്കുണ്ടായി കൊണ്ടിരിക്കുന്നു. പല സ്ഥലങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു .നമ്മുടെ കേരളം ആ പ്രവർത്തനങ്ങളിൽ എന്നും മുന്നിലായിരുന്നു, ഇപ്പോഴും മുന്നിൽ തന്നെ. പുതിയപദ്ധതികൾക്ക് രൂപം നൽകി പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകുന്ന കേരള സർക്കാരിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. എന്നാൽ ഓരോ പൗരനും ഒരുമിച്ച് ഈ ദൗത്യങ്ങൾ ഏറ്റെടുത്താലേ 'പരിസ്ഥിതി സംരക്ഷണം'എന്ന ലക്ഷ്യം യാഥാർഥ്യമാകൂ... ഒറ്റക്ക് ഒരു നടത്തം സാധ്യമല്ല .ഒരു കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് മുന്നേറാൻ ആകൂ.. അത് നാം മറക്കരുത് .

ഇന്ന് പതിനായിരക്കണക്കിനു ജീവൻ അപഹരിച്ച കോവിഡ് - 19 പകർച്ച വ്യാധിക്കെതിരെ ലോകം ഒന്നിച്ചു പോരാടുകയാണ്. നമ്മുടെ കേരളം ലോകത്തിനു മാതൃകയാകുകയാണിവിടെ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വിലയിരുത്താനുള്ള അവസരം കൂടിയാണ് കോവിഡ്- 19 ൻ്റെ ഈ വ്യാപനകാലം . കോവിഡ് ഭീഷണിയിൽ രാജ്യങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അന്തരീക്ഷ മലിനീകരണം കുത്തനെ കുറഞ്ഞതും മൃഗങ്ങൾ നഗരവീഥി യിലേക്ക് കടന്നുവന്നതും മനുഷ്യൻ പ്രകൃതിയിൽ എത്ര വ്യാപക കയ്യേറ്റമാണ് നടത്തിയത് എന്നതിൻ്റെ സൂചനയാണ്.

ഇനി കൂട്ടായ പ്രവർത്തനത്തിൻ്റെ കാലമാണ്. ഒരു നവ കേരളത്തെ ആദ്യം നമുക്ക് പടുത്തുയർത്താം. നന്മകൾ കൊണ്ട് നിറഞ്ഞ കേരളത്തെ പടുത്തു യർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് വിദ്യാർഥികളാണ്. ഇന്നത്തെ തലമുറയും നാളത്തെ ഭാവിയുമായ നമ്മൾ പരിസ്ഥിതിസംരക്ഷണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അതിലുപരി മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും വേണം.

ജനം നന്നായാലേ നാട് നന്നാവൂ, നാട് നന്നായാലേ ലോകം നന്നാവൂ, ലോകം നന്നായിലേ ദുരന്തങ്ങൾ ഒഴിവാകൂ... അതായിരിക്കണം നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ.

ഇഴചേർന്ന ബന്ധമുള്ള പരസ്പരാശ്രയത്വമുള്ള ഒരു പരിസ്ഥിതിയാണ് നമ്മുടേത്. അതിൻ്റെ സന്തുലിതാവസ്ഥ നിലനിർത്തിയാലേ ഭൂമിയിൽ ജീവിതം സാധ്യമാകൂ. ആരോഗ്യമുള്ള ഭൂമിയ്ക്കു വേണ്ടത് പരിസ്ഥിതിയുടെ ഈ സന്തുലിതാവസ്ഥ തന്നെയാണ്. പാരിസ്ഥിതിക സംരക്ഷണം നമ്മൾ ഓരോരുത്തരുടെയും കടമയാണ്. അതിൻറെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിനായി നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം. ആരും മാറ്റം ഉണ്ടാക്കാൻ കഴിയാത്ത വണ്ണം ചെറുതല്ല" എന്ന് ബോധ്യപ്പെടുത്തിയ ഗ്രേറ്റയെ ഈ അവസരത്തിൽ നമുക്ക് ഓർക്കാം.ഇനിയുള്ള കാലം അതിജീവനത്തിൻ്റേതാണ്. വർത്തമാനകാലത്തിൻ്റെ ഈയൊരു വിഷമസന്ധിയിൽ വേണം നമുക്ക് ഹരിത ചിന്തയുടെ ചില ബദൽ പ്രതിരോധങ്ങൾ....

വർഷനന്ദ
8 ജെ ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം