ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ

ദിവസങ്ങൾ കടന്നുപോയി; അപ്പുവും അമ്മുവും പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് വാശിപിടിച്ചു കരയുകയാണ്. അമ്മുവിനെ രണ്ടു വയസ്സും അപ്പുവിന് നാലു വയസ്സുമാണ്. അമ്മ അവരെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു. അവരുടെ അച്ഛൻ വിദേശത്താണ്. അമ്മയോട് അപ്പു പറഞ്ഞു "വിഷുവിന് പുത്തനുടുപ്പും പടക്കവും പൂത്തിരിയും എല്ലാം വാങ്ങണം. എല്ലാവർക്കും സദ്യ കൊടുക്കണം. അച്ഛൻ വന്നിട്ട് വേണം നമുക്ക് എല്ലാം വാങ്ങാൻ". കുട്ടികളെ സമാധാനിപ്പിക്കാൻ അമ്മ മൂളുക മാത്രമേ ചെയ്തുള്ളൂ. കുട്ടികൾ അമ്മയോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ഞങ്ങളെ എന്താണ് പുറത്തേക്ക് കളിക്കാൻ വിടാത്തത്? കടയിൽ നിന്നും മിഠായി ഒന്നും വാങ്ങി തരാത്തത്? കുട്ടികൾ ആകെ വിഷമത്തിലാണെന്ന് അമ്മയ്ക്ക് മനസ്സിലായി. അമ്മ വിഷയം മാറ്റി മക്കളെ കഞ്ഞികുടിക്കാൻ വിളിച്ചു. കഞ്ഞി വിളമ്പിയപ്പോൾ അപ്പു പറഞ്ഞു "എന്നും കഞ്ഞി തന്നെയാണ് ഉണ്ടാക്കുന്നത്. എനിക്ക് കഞ്ഞി വേണ്ട. ചോറും ഉപ്പേരികളും മതി". അമ്മു ഒന്നും മിണ്ടാതെ കഞ്ഞികുടിച്ചു. അപ്പുവിന്റെയും അമ്മുവിന്റെയും അമ്മയുടെ പേര് വിമല എന്നാണ്. അപ്പോഴാണ് മാളുവേടത്തിയുടെ വിളി "നീയല്ലേ പറഞ്ഞത് കുട്ടികളുടെ അച്ഛൻ ഇന്നലെ വരുമെന്ന്?" വിമല പറഞ്ഞു "എന്താണെന്നറിയില്ല; ഇതുവരെ എത്തിയിട്ടില്ല".

പതിനാല് ദിവസങ്ങൾ കടന്നു പോയി. പത്രമോ ടെലിവിഷനോ അവരുടെ വീട്ടിൽ ഇല്ല. പുറത്ത് നടക്കുന്നത് ഒന്നും അവർക്ക് ശരിക്ക് മനസ്സിലായിട്ടില്ല. കൊറോണ (കോവിഡ്-19) എന്ന വൈറസ് അസുഖം പടരുന്ന ഭയത്തിലാണ് ജനങ്ങൾ.

പതിനഞ്ചാമത്തെ ദിവസമായി ഇന്ന്. വിഷുവാണ്; കണിയില്ല, ആഘോഷവും ഇല്ല. പതിവു കഞ്ഞി തന്നെ. കുട്ടികൾ എണീച്ചു വന്നു. അമ്മ അവരെ കുളിപ്പിച്ചു. ഉള്ളതിൽ പുത്തനുടുപ്പ് ധരിപ്പിച്ചു. കുട്ടികൾക്ക് വിഷുവാണെന്ന് അറിയില്ലായിരുന്നു. അടുത്ത വീട്ടിലെ മാളുവേടത്തി വെള്ളംകോരാൻ വന്നപ്പോഴാണ് കുട്ടികൾ അറിയുന്നത്. കുട്ടികൾ ആകെ വാശി പിടിച്ചു കരഞ്ഞു തളർന്നു ഉറങ്ങി. വിമലയും ആകെ വിഷമത്തിലായിരുന്നു. അപ്പോഴാണ് കോളിംഗ് ബെൽ അടിച്ചത്. വിമല വാതിൽ തുറന്നു. ആ രൂപം കണ്ടു അവളാകെ ഭയന്നു. മാസ്കും പാന്റും ഷർട്ടും ധരിച്ച ഒരാൾ വീടിന്റെ മുറ്റത്തു നിൽക്കുന്നു. കയ്യിൽ ഒരു പെട്ടിയുണ്ട്. മാസ്ക് മാറ്റിയപ്പോഴാണ് ആളെ മനസ്സിലായത്. രഘുവേട്ടൻ... അമ്മു ഓടി വന്നു. കുട്ടിയെ മാറ്റി കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കി അകത്തേക്കു വന്നു. വിമല കാര്യങ്ങൾ അന്വേഷിച്ചു '"ഇത്ര ദിവസം എവിടെയായിരുന്നു?". രഘു പറഞ്ഞു തുടങ്ങി "ഞാൻ നിന്നോട് പറഞ്ഞ ദിവസം തന്നെ നാട്ടിലെത്തിയിരുന്നു. എയർപോർട്ടിൽ എത്തിയ ഞങ്ങളെ എല്ലാവരെയും ഐസൊലേഷൻ വാർഡിലേക്ക് കൊണ്ടുപോയി. കോവിഡ്-19 എന്ന കൊറോണ വൈറസ് ഉണ്ടോ എന്നറിയാനായി പതിനഞ്ച് ദിവസം ഞങ്ങൾ നിരീക്ഷണത്തിലായിരുന്നു. എനിക്ക് അസുഖമില്ല എന്ന് റിപ്പോർട്ടിൽ തെളിഞ്ഞു. അപ്പോൾ ഞാൻ അവിടെ നിന്നും പോന്നു".

ശബ്ദം കേട്ട് അപ്പു ഉണർന്നു. അച്ഛന്റെയടുത്തേക്ക് ഓടിയെത്തി. അപ്പു അമ്മയോട് പറഞ്ഞു "അച്ഛൻ നമ്മുടെ കൂടെയില്ലേ. ഇനി കഞ്ഞി കുടിച്ചാലും എനിക്ക് സന്തോഷമാണ്".


നന്ദന ജിതേഷ്
(5A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ