ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/അക്ഷരവൃക്ഷം/പ്രതീക്ഷകൾ ജീവനുറ്റതാകണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷകൾ ജീവനുറ്റതാകണം ........
       മണ്ണിൽ ജനിച്ച് ,വളർന്ന് , അവസാനം അതിനെ കൊല്ലുന്ന മനുഷ്യൻ എന്തുകൊണ്ട് അറിയുന്നില്ല നശിപ്പിക്കുകയല്ല ,സ്വയം നശിക്കുക തന്നെയാണെന്ന്.? ! മണ്ണിൽ പൊന്നുവിളയിച്ച തന്റെ ചരിത്രത്തെതന്നെ മാറ്റി മറിച്ച്കൊണ്ട് ഭൂമിയുടെ ഓരോ ജീവൻതുടിപ്പിന്റെയും താളം നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിൽ അതിനെ അബദ്ധമായി കണ്ട് പരിഹസിക്കാൻ പ്രകൃതിക്കറിയാം എന്ന് തെളിയിക്കുക തന്നെയാണ് അത്. ഒരുപക്ഷെ പരീക്ഷണങ്ങളിൽ മനുഷ്യന് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ 'മനുഷ്യൻ 'എന്ന വംശത്തെ പോലും ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റാൻ മാത്രം കഴിവുണ്ട്. ഓരോരൊ പുതിയ ജീവജാലങ്ങളെ സ്വയം സൃഷ്ടിച്ചുകൊണ്ടും ഓരോന്നിനെ നശിപ്പിച്ച് കൊണ്ടും ഭൂമുഖം ഒരു പടക്കളമാവുമ്പോൾ അത് ഒരുപക്ഷെ പ്രകൃതിയുടെ നിലനില്പ്പിന് തന്നെ ഭീഷണിയാവാം . കവികളും പരിസ്ഥിതിപ്രവർത്തകരും  കാലാവസ്ഥാപ്രവചകരും പറഞ്ഞ ,പ്രവചിച്ച ദുരന്തങ്ങൾക്ക് സാക്ഷിയാവുന്നത് എല്ലാറ്റിനും ഉത്തരവാദിയായ മനുഷ്യൻ മാത്രമല്ല. ഓരോ ദുരന്തത്തിനും പിന്നിൽ ഒരു കൈ ഉണ്ടെന്ന് പറയുമ്പോൾ ഇന്ന് കേരളം പോലും ഭയക്കുന്ന മഹാമാരിയുടെയും പിന്നിൽ പ്രകൃതിയുടെ വെല്ലുവിളി തന്നെയാണ് .എല്ലാറ്റിനും തികഞ്ഞവനെന്ന് അഹങ്കരിക്കുമ്പോൾ , ആ അഹങ്കാരത്തെ ചോദ്യം ചെയ്യേണ്ടതുണ്ട്. 
        വനദിനവും ജലദിനവും പരിസരദിനവും പരിസ്ഥിതി ദിനവും ആചരിക്കുമ്പോൾ കൈ നീട്ടിപിടിച്ച് പ്രതിജ്ഞ ചെയ്യുമ്പോൾ അവർ ഒരിക്കലും നശീകരണത്തെ തടയാൻ ശ്രമിച്ചില്ല. പോസ്റ്ററുകളിലും മറ്റും "മരം ഒരു വരം" എന്ന് എഴുതി പ്രചരിപ്പിക്കുമ്പോൾ ഉള്ളിൽ പ്രതികാരദാഹത്തോടെ ഒരുപാട് തവണ പ്രകൃതി പറഞ്ഞിട്ടുണ്ടാകും,- "മനുഷ്യൻ മണ്ണിന് ശാപം " -എന്ന്. മനുഷ്യന്റെ വാക്കുകളേക്കാൾ ശക്തി മണ്ണിന്റെ പ്രവൃത്തിക്ക്തന്നെയെന്ന് പ്രളയവും പകർച്ചവ്യാധികളും സാക്ഷി നിർത്തി പ്രകൃതി തന്നെ തെളിയിച്ചു മനുഷ്യന്റെ വിജയങ്ങളെ അടയാളപ്പെടുത്തിയ , നൂറ്റാണ്ടിന്റെ ചരിത്രത്തിലൊരുപക്ഷെ പരാജയം അടയാളപ്പെടും മുമ്പ് ഒരു നിമിഷം ആലോചിക്കേണ്ടതുണ്ട്. വിവേചനങ്ങളും വിദ്വേഷങ്ങളും പകയും മാത്രം ജനിക്കുന്ന മണ്ണിൽ സ്നേഹവും സാഹോദര്യവും പിറക്കേണ്ടതുണ്ട്.
          അനധികൃതമായ ജലചൂഷണം തടയുവാനും ജലമലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെ പറ്റി ബോധവൽക്കരിക്കാനും ഐക്യരാഷ്ട്രസഭ ലോകജലദിനവും മറ്റും ആചരിക്കുമ്പോഴും ശാസ്ത്രജ്ഞൻമാർ സൂചിപ്പിച്ച ജലഖനനമെന്ന പ്രതിഭാസത്തെ ആരും ഗൗനിച്ചില്ല. കുടിവെള്ളപ്രശ്നം ജീവന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാക്കി മാറ്റും മുമ്പെ ഭാവിയിൽ അതിന്റെ ലഭ്യത എത്രയെന്ന് ഉറപ്പാക്കണം. പ്രാണവായുവിന് വില പറയുന്ന ഭാവി സ്വപ്നം കാണുമ്പോൾ മണ്ണിലെ നിലനില്പും വായുവും ജലവും എല്ലാം കിട്ടാകനിയായി മാറുന്നകാലത്തെ,  മനുഷ്യനും സ്വർണ്ണത്തിനും സ്വത്തിനും യാതൊരു വിലയുമില്ലാതാകുന്ന കാലത്തെകുറിച്ച് നാം ഓർക്കണം. പലരും തന്ന സൂചനകളെ പരിഗണിക്കാതെ വിലസുമ്പോൾ പ്രകൃതി വിളിച്ച വെല്ലുവിളിയെ പറ്റി പരിഭ്രാന്തരായേ പറ്റൂ ഇല്ലെങ്കിൾ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വനവിഭവങ്ങളുടെയും കാട്ടുജീവികളുടെയും കൂടെ മനുഷ്യൻ എന്ന പേരും അടയാളപ്പെടും .മനുഷ്യനേക്കാൾ ശേഷിയുള്ള റോബോട്ടുകൾക്ക് പലതും കഴിഞ്ഞെങ്കിൽ അവയ്ക്ക് മനുഷ്യന്റെ തലച്ചോറ് ഭക്ഷിക്കാനുമറിയാം . തന്നേക്കാൾ മികച്ചത് ഉണ്ടാവരുത് എന്ന ചിന്ത അവയ്ക്കും ഇല്ലാതിരിക്കില്ല. 
                    2032  ആവുമ്പോഴേക്കും ലോകത്ത് പകുതിലധികമാൾക്കും ശുദ്ധജലലഭ്യത കുറയുമെന്നും 2025 ആവുമ്പോഴേക്കും ഇന്ത്യ പുർണമായും ജലക്ഷാമം നേരിടുന്നരാജ്യങ്ങളിലൊന്നാകുമെന്നും റിപ്പോർട്ടുകൾ പറയുമ്പോൾ നമമുടെ കൊച്ചു കേരളത്തിന് ഇതൊന്നും ബാധിക്കില്ല എന്ന് കരുതരുത്. എന്ത് എവിടെ സംഭവിച്ചാലും കേരളത്തിന് തനതായ ഒരു സംസ്കാരമുണ്ട്, അതിന്റെ നിലനില്പ് ആ സംസ്കാരത്തിലാണെന്ന സത്യത്തേക്കാൾതിരിച്ചറിയേണ്ടത് മാറിമറിയുന്നമനുഷ്യബുദ്ധിയുടെ ഭീകരതയും തകരുന്ന കേരളീയസംസ്കാരത്തിന്റെ മേന്മകളും തന്നെ ആണ്.
                   പ്രളയവും നിപ യുമെല്ലാം അപകടത്തിന്റെ സൂചനകളായി വന്ന് വാതിലിലിൽ മുട്ടിയതാണ്.അവയെല്ലാം അതിജീവിച്ചപ്പോൾ നമുക്കുണ്ടായ ആഹ്ലാദം വളരെ വലുതായിരുന്നല്ലോ!.പക്ഷെ അത്തരം ആഹ്ലാദങ്ങളിനിയും പ്രതീക്ഷിക്കാനാവില്ല. എന്തും നേരിടാൻ തയ്യാറാകുന്ന ഐക്യബോധം പ്രശംസനീയമെന്നതിൽ സംശയമില്ല .എങ്കിലും ആഡംഭരജീവിതരീതികളും പരിസ്ഥിതിയ്ക്ക് അങ്ങേയറ്റം ദോഷകരമാകുന്ന നിർമാണ വികസന പ്രവർത്തനങ്ങളും അപമാനകരം തന്നെയാണ്.നിറഞ്ഞ പച്ചപ്പും പുഴകളും മാമലകളും തന്നെയായിരുന്നു മലയാളനാടിന് ഐശ്വര്യം , മറിച്ച് പാശ്ചാത്യനാടിന്റെ ചരിത്രത്തിൽ നിന്നൂർന്ന് വീണ കോൺക്രീറ്റ് വനങ്ങളോ അവയുടെ സൗന്ദര്യമോ ആയിരുന്നില്ല.
                         അമിതമായ ഉപഭോഗവും, മലിനീകരണവും ജീവന്റെ കണികകളെ പൂർണമായും ഭൂമുഖത്ത് നിന്നും നിഷ്കാസനം ചെയ്യാൻ മാത്രം കഴിവുള്ളവയാണെന്ന് പ്രകൃതി നൽകിയ പരീക്ഷണങ്ങളെ സാക്ഷി നിർത്തി പറയാൻ കഴിയും. തന്റെ ഇഷ്ടത്തിന് മണ്ണിനെ ഉപയോഗിച്ചപ്പോൾ അതൊരിക്കലും മനുഷ്യന് എതിരായിരുന്നില്ല .പക്ഷെ ചൂഷണങ്ങൾ അസഹനീയമായപ്പോൾ അതിന്റെ സർവ സഹനശേഷിയും നശിച്ചു. അതോടെ പ്രകൃതി പ്രതികരിച്ചു. കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് 2 പ്രളയങ്ങളെയും 'നി പ' യെന്ന പകർച്ചവ്യാധിയെയും നമുക്ക് നേരിടേണ്ടി വന്നു. ഇവയെല്ലാം ഓരോ സൂചനകളാണ്. ഇനിയും ഉത്തരം സൂചനകളെ അവഗണിച്ചാൽ ... മനുഷ്യൻ ഭയക്കണം .. ഭയന്നേ പറ്റൂ..
             ഇന്ന് ലോകം നേരിടുന്ന ഭയക്കുന്ന കോവിഡ്- 19 നെപ്പോലും ഒരു പക്ഷെ നമുക്ക് മറികടക്കാനായേക്കാം.കാരണം അത്രത്തോളം വികസിതമാണ് മനുഷ്യമസ്തിഷ്കം. മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നതും സ്വയം അഹങ്കരിക്കാൻ പ്രേരിപ്പിച്ചതും എല്ലാം അത് തന്നെയാണ്. ആഗോള സഹകരണം എന്ന ആശയം ജന്മമെടുക്കും മുമ്പേ ആഗോളവൽക്കരണത്തെ തടയണം. ഇനി ആധുനികവൽകരണത്തിന്റെ ആവശ്യമില്ല. അതിലുപരിയായി സ്വയം രക്ഷ തന്നെയാണ് അനിവാര്യം. നമ്മൾ നിർമിച്ച് കൂട്ടുന്ന കെട്ടിടങ്ങൾക്കും ,സൃഷ്ടിച്ച് കൂട്ടുന്ന ജൈവ ജാതികൾക്കുമൊപ്പം ജീവിക്കാൻ  നാം ഉണ്ടാവണമെന്നില്ല.
             മനുഷ്യനെ മനുഷ്യനായി തന്നെ പരിഗണിച്ച് അവനെ സർവ്വശ്രേഷ്ഠനായി മുദ്രണം ചെയ്ത് മാനിച്ച പ്രകൃതിയെ നാം ഇനിയെങ്കിലും അവഗണിച്ചുകൂടാ. കാരണം ജന്മം തന്ന് ജീവൻ തന്ന് വളർത്തിയത് പ്രകൃതിയാണ്. പ്രകൃതിയെയും മണ്ണിനെയും 'അമ്മ' യായി കണ്ട മലയാള സംസ്കാരം ലോകർക്ക് അത്ഭുതം മാത്രമാവരുത്,  ഉദാത്ത മാതൃക കൂടിയാവണം. മാറുന്ന സംസ്കാരത്തെ തടഞ്ഞു നിർത്തി ,പഴമയെ ഉപേക്ഷിക്കാതെ പ്രകൃതിയെ നോവിക്കാതെ പ്രകൃതിയോടൊട്ടികൊണ്ട് നാം ജീവിക്കണം. മഹാമാരികളെ മനുഷ്യന് തുരത്താൻ കഴിയും. മനുഷ്യന് മാത്രമേ കഴിയൂ. ശുഭാപ്തി വിശ്വാസത്തോടെ ഭാവിയിൽ വിജയം മാത്രം ലക്ഷ്യമാക്കി പ്രകൃതിയെ നോവിക്കാതെ ജീവിക്കാനാകണം. എങ്കിൽ മാത്രമേ പ്രതീക്ഷകൾക്ക് ജീവൻ ലഭിക്കൂ...                     
ഫാത്തിമ റിഷ്‍ന നിത്ത‍‍ു.പി കെ
10എ ജി എച്ച് എസ് എസ് ശിവപുരം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം