ജി.എച്ച്.എസ്. കരിപ്പൂർ /വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

താഹിറ ഷിറിന്റെ കവിത നമ്മൾ മുതിർന്നവർ വിലയിരുത്തേണ്ടതില്ലെന്നു തോന്നുന്നു.ക്ലാസിൽ ഈ കവിത ചർച്ചയ്ക്കു വച്ചപ്പോൾ സമപ്രായക്കാർ അവളുടെ മനസുമായി ചേർന്നൊഴുകുന്നുണ്ട്.എഴുതിക്കഴിഞ്ഞ് ക്ലാസിലവതരിപ്പിച്ചപ്പോൾ പൂജയുടെ മുഖം ചുവന്നു ..കണ്ണുകൾ നിറഞ്ഞു... കൈകൾ വിറച്ചു അപ്പോ മനസിലായി അവള് ഹൃദയംകൊണ്ടാണതെഴുതിയതെന്നു....

ഇന്ന് ചർച്ചചെയ്യപ്പെടേണ്ട ഒരു കവിതയാണ് ഞങ്ങളെപോലൊരു കുട്ടിയുടെ ഈ കവിത.പ്രകൃതിയെ കുറിച്ചും മലനാടിനെ കുറിച്ചും കവിതകളെഴുതുന്ന കുട്ടികൾക്കിടയിൽ ഇത്തരത്തിലൊരു കവിതയും കവയത്രിയും അത്ഭുതമാണഅ.ഇന്നത്തെ കുട്ടികളാണല്ലോ നാളത്തെ പൗരന്മാർ.പ്രകൃതിയോടുള്ള കൊടും ക്രൂരതകൾ സമൂഹത്തിൽ ചോദ്യചിഹ്നമാകുമ്പോൾ അവർക്കു പ്രതികരിക്കാൻ കഴിയുക എഴുത്തിലൂടെ കലയിലൂടെയൊക്കെയാണ്. മലയുടേയും പുഴയുടേയും കാറ്റിന്റേയുമൊക്കെ നാളത്തെ അവസ്ഥ 'ചിതലരിച്ചുനശിച്ചുപോയ വാക്കുകൾ'എന്ന പ്രയോഗത്തിലൂടെ അവൾ എത്ര മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.ഈ വാക്കുകളുടെ അർത്ഥം ഗൂഗിളിൽ തെരയുന്ന പുതു തലമുറ!ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ പ്രകൃതിസന്താനങ്ങളെ എങ്ങനെയാണവ്ർ തിരിച്ചറിയുക! മാത്രമല്ല എല്ലാ അറിവുകളും ഗൂഗിളിൽ തെരയുന്ന പുതുതലമുറയേയും അവൾ സൂചിപ്പിക്കുന്നു.ഈ വാക്കുകൾ എന്താണെന്നറിയാൻ അവർ ഇന്റർവ്യൂ ചെയ്യുന്നത് കീറിപ്പറിഞ്ഞ ഓസോൺ ധരിച്ച് പനിച്ചുവിറച്ച പടുവൃദ്ധയായ നമ്മുടെ ഭൂമിയമ്മയേയും.ഇതിലും വ്യക്തമായി നമ്മുടെ ഭൂമിയമ്മയെ എങ്ങനെയാണ് വ്യക്തമാക്കുക. ആകാശത്തെ ചുംബിക്കാൻ ശ്രമിച്ച് ഒടുവിൽ ജെ സി ബിയുടെ ക്രൂരനഖങ്ങളിൽ പെട്ട് തകർന്നുപോയ വിസ്മയമാണ് മല!എല്ലാവർക്കും കനിയും തണലും നൽകിയിട്ടും അവരാൽ തന്നെ രക്തസാക്ഷിയാക്കപ്പെട്ടു മരം!വിഷം തളിച്ച്,ഊറ്റിയെടുക്കലുകൾക്കിടയിൽ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വറ്റിപോയ കണ്ണീർത്തുള്ളിയായി പുഴ!അതുകൊണഅടുതന്ന അവരതിനു വിധിയെഴുതി 'അൺഅ‍മീനിംങ്ഫുൾ എക്സ്റ്റിങ്റ്റഡ് വേർഡസ്...'എല്ലാവരാലും നശിപ്പിക്കപ്പെട്ട് വംശനാശത്തിന്റെ വക്കിലെത്തിയഈ വിസ്മയങ്ങളെപോലെ ഈ അർത്ഥമില്ലാത്ത വാക്കുകളും മാറിയിരിക്കുന്നു.നമ്മുടെ സമൂഹം നേരിടാനിക്കുന്ന വലിയൊരു വെല്ലുവിളിതന്നെയാണ് താഹിറ ഈ കവിതയിലൂടെ വിശദമാക്കുന്നത്.നാളെത്തെ കുട്ടികൾക്ക് പുഴയും മലയുമൊക്കെ അർത്ഥമില്ലാത്ത വാക്കുകൾ തന്നെയാണ്.പ്രകൃതിവിഭവങ്ങളെ നാം ദുരുപയോഗപ്പെടുത്തുന്നതു മാത്രമല്ല അതിന്റഎ ഉറവിടങ്ങളെ നശിപ്പിക്കുകകൂടി ചെയ്യുന്നു.പ്രകൃതിസമ്പത്തിനെ കുറിച്ചും വെല്ലുവിളകളെ കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയത്തലവൻമാരും മറ്റു സാംസ്കാരികപ്രമുഖരും അവരുടെ വാക്കുകൾക്കുള്ളിൽ തങ്ങളുടെ ഉത്തരവാദിത്തമൊതുക്കുന്നു.

ഒന്നും പുതുതായി നിർമിക്കാതെ എല്ലാം തച്ചുടയ്ക്കുകയാണ് ഇന്ന്.ഇതിനെതിരെ ഈ പെൺകുട്ടിയെപോലെ നമ്മളും ഉണരേണ്ടിയിരിക്കുന്നു.നമ്മുടെ അടുത്ത തലമുറ പുഴയും മലയും കാടുമൊക്കെ എന്തെന്നറിഞ്ഞു വളരണമെങ്കിൽ ഈ പ്രകൃതിവിഭവങ്ങളെ നമ്മൾ സംരക്ഷിക്കണം.സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലാരിലുംമെത്തിക്കണം.അതിനായി നമ്മൾ കുട്ടികൾ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി എഴുത്തിലൂടെയും കലയിലൂടെയും പ്രതികരിക്കണം.ഒരു പെൺകുട്ടിയുടെ ആശങ്ക അവൾ തന്റെ എഴുത്തിലൂടെ സമൂഹത്തിലെത്തിച്ചിട്ടുണ്ടെങ്കിൽ ഈ കവിതയിൽ വിസ്മയിച്ച് ആസ്വാദനം തയ്യാറാക്കുന്ന നമ്മളെ പോലുള്ള കുട്ടികളെ മാത്രമല്ല മുതിർന്നവരേയും ഉണർത്തും. എല്ലാം വരണ്ടുപോകുന്ന ഭൂമിയമ്മയുടെ ഈ അവസ്ഥയ്ക്ക നമ്മളഅ‍ കുട്ടികൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയണം.ഇത്രയും ശക്തമായ ഒരു കവിതയിലൂടെ സമൂഹത്തിൽ വരാനിരിക്കുന്ന വലിയ വെല്ലുവിളികളെകുറിച്ചും നമ്മുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചും ബോധവാന്മാക്കിത്തന്ന താഹിറബഷീർ എന്ന പെൺകുട്ടീ... നിനക്കു നന്ദി... നിന്റെ തൂലിക ഇനിയും പടവാളാകട്ടെ!

                                                       പൂജ ബി നായർ
                                                             10C
                                                                    

കവിത പാലക്കാട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഒറ്റപ്പാലം വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസ്സിലെ ത്വാഹിറ ഷിർ രചിച്ച കവിത. വിഷയം : അർത്ഥമില്ലാത്ത വാക്കുകൾ


മല പുഴ കാറ്റ് ചരിത്ര ഗവേഷകരാണ് ചിതലരിച്ച് നശിച്ചു പോയ ആ വാക്കുകൾ കണ്ടെത്തിയത്. കണ്ടെത്തിയാൽ മാത്രം പോര അർത്ഥം വ്യക്തമാക്കണം. തല പുകഞ്ഞാലോചിച്ചു. ഗൂഗിളിൽ സെർച്ച് ചെയ്തു...... മോഡേൺ ഡിക്ഷണറികളിലൊന്നും...... ആ വാക്കുകളില്ല. ഒടുവിൽ ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു. ഇന്റർവ്യൂ. കീറിപ്പറിഞ്ഞ ഓസോൺ പുതച്ച് പനിച്ച് വിറച്ച് മരിക്കാൻ കിടക്കുന്ന ഒരു പടുവൃദ്ധയുണ്ടത്രേ ഇവിടെ...... ഇന്റർവ്യൂ അവരുമായിട്ടാകാം. ...... വറ്റിയ ചുണ്ടുമായി...... ഇടക്കിടെ കൊക്കിക്കുരച്ച് അവർ പറഞ്ഞതിങ്ങനെ....... മല: ആകാശത്തെ ചുംബിക്കാൻ കൊതിച്ചെങ്കിലും ജെ.സി.ബിയുടെ മൂർച്ചയേറിയ വിരലുകൾക്കുള്ളിൽ ഞെരുങ്ങിയമർന്ന വിസ്മയം. മരം: തണലും കനിയും നൽകിയിട്ടും സ്വീകരിച്ചവരാൽ വെട്ടിമുറിക്കപ്പെട്ട രക്തസാക്ഷി...... പുഴ: വിഷം തുപ്പിയ മാലിന്യങ്ങൾക്കിടയിൽ ഊറ്റിയെടുക്കലുകൾക്കിടയിൽ വറ്റി വരണ്ട കണ്ണീർതുള്ളി....... കാറ്റ്: ദുർഗന്ധം പേറി നടുവൊടിഞ്ഞ് കുഴഞ്ഞു വീണ് മരിച്ച കുളിര്....... അർത്ഥങ്ങൾ വാക്യങ്ങളിലൊതുങ്ങി. ഗവേഷകർക്ക് ഒന്നും മനസ്സിലായില്ല. എങ്കിലും അർത്ഥമില്ലാത്ത വാക്കുകൾക്ക് അവർ വിധിയെഴുതി. അൺമീനിങ്ഫുൾ എക്സ്റ്റിങ്റ്റഡ് വേർഡ്‌സ്...... കീറിമുറിക്കപ്പെട്ട് വെട്ടിനുറുക്കപ്പെട്ട് ഊറ്റിയെടുക്കപ്പെട്ട് അർത്ഥം നഷ്ടപ്പെട്ട വാക്കുകളെ അവർ പിന്നെ എന്താണ് വിളിക്കേണ്ടത്?......