ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/മരണമേ മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
മരണമേ മാപ്പ്

കണ്ണൊന്നു ചിമ്മിത്തുറക്കും മുന്നേ മാറിമറിഞ്ഞ ജീവിതത്തെ കുറിച്ച് വേവലാതിപ്പെടുകയാണയാൾ...ഇന്നീ നാലുചുമരിനുളളിൽ ഒതുക്കേണ്ടി വന്ന ദിനങ്ങൾ ....ഒരു നിമിഷം അയാൾ വീടിനുളളിലെ ആ സ്ത്രീയെ കുറിച്ചോർത്തു...ജീവിതകാലം മുഴുവൻ ക്വാറൻറ്റൈനിൽ കഴിയുന്നവളെ...ഇന്നീ ഐസൊലേഷൻ വാർഡിലെ കിടക്കയിൽ രണ്ടു ദിവസം കൊണ്ട് മടുത്തയാൾക്ക്....എന്നുതീരുമെന്ന് യാതൊരു അറിവുമില്ല....പോസിറ്റീവാണെന്ന് അറിഞ്ഞ മുതൽ കിടക്കുന്ന കിടപ്പാണ്. ഇടക്കിടെ വരാറുളള മാലാഖമാരുടെ സ്നേഹവാക്കുകളാണ് ഏക ആശ്വാസം.ഒരു നിമിഷം ഒന്ന് പിറകോട്ട് ചിന്തിച്ചാൽ തെറ്റ് മുഴുവൻ തൻറ്റേതുതന്നെ ആയിരുന്നു...കൊടുത്തത് മുഴുവൻ ഒറ്റശ്വാസത്തിൽ കാർക്കിച്ചുതുപ്പിയ പ്രളയം കൊണ്ടും പഠിക്കാത്തവൻ...ചിതലരിച്ച ഭൂമിയുടെ ആത്മാവിന് ശ്വാസത്തിന്റെ തുടിപ്പുണ്ടെന്ന് തെളിയിക്കാൻ തന്നതാണ് ഈ പരീക്ഷണം...

രണ്ടു മാസം മുന്നെയാണ് നാട്ടിലെത്തിയത്...ഇവിടം എത്തുംവരെ പതിനായിരക്കണക്കിന് ആളുകളെ കാണേണ്ടി വന്നിട്ടുണ്ട്. പരിശോധിക്കണമെന്ന് ജീവനക്കാർ തറപ്പിച്ചു പറഞ്ഞിട്ടും അവരുടെ കണ്ണുവെട്ടിച്ച് ഒരു വിധം പുറത്തെത്തി. തനിച്ച് വീട്ടിൽ പോകണമെന്ന ഓഫീസറുടെ വാക്കിനെ ഒറ്റയടിക്ക് ആണിയടിച്ച് കൊണ്ട് വീട്ടുകാരുടെ ഒരു കൂട്ടം എയർപോട്ടിൽ എത്തിയിരുന്നു.വീട്ടിലെത്തിയപ്പൊഴേക്ക് നാട്ടുകാർക്കും വീട്ടുകാർക്കും മുഴുവൻ സലാം പറഞ്ഞിരുന്നു. വീട്ടിൽ 15 ദിവസം ക്വാറൻറ്റൈനിൽ ഇരിക്കണമെന്ന വാക്കിന് പുല്ലുവില നൽകാൻ അയാൾക്കത്ര പ്രയാസമൊന്നും ഉണ്ടായിരുന്നില്ല.വീട്ടിലുളളതിനേക്കാൾ അങ്ങാടിയിൽ ഒതുക്കിയ രാത്രിയും പകലും. തുടക്കം ഒരു ചെറുചൂടായിരുന്നു. "പനിയുണ്ട് ആശുപത്രിയിൽ പോയാലോ" എന്നുള്ള വീട്ടിലെ വാക്കിന് ഉരുളക്കുപ്പേരി എന്ന പോലെ "ഇതല്ല ഇതിനപ്പുറം കണ്ടിട്ടുണ്ട്, പിന്നെയല്ലേ ഒരു പനി " എന്നായിരുന്നു മറുപടി.

പിന്നീടുള്ള ദിവസങ്ങൽ എണ്ണപ്പെട്ടതായിരുന്നു.ഒടുവിൽ ഈ കിടക്ക വരെ...കൈ കഴുകാതെയും കുളിക്കാതെയും വീട്ടിൽ കയറരുതെന്ന് ആയിരം വട്ടം പറഞ്ഞിട്ടുണ്ട്. അതിനോടുളള വാശിക്ക് വീട്ടിലുളള സാനിട്ടറൈസുകൾ എറിഞ്ഞ് ഉടച്ചു. അതുകൊണ്ടാവണം ഇന്ന് അയാൾക്കൊപ്പം വീട്ടിലുളളവർ കൂടി വാർഡിലായത്....അയാൾക്ക് വേണ്ടി കരയാൻ ഇന്നാരുമില്ല....തെറ്റ് തൻറ്റേതെന്നറിയിക്കാൻ കാലം തന്ന രോഗം. ഇതിന്റെ മധുരം അയാൾ അറിഞ്ഞേ മതിയാകൂ എന്ന വാശി അതിനുമുണ്ടാകണം....വ്യക്തി ശുചിത്വം എന്ന വാക്കിനെ എടുത്തെറിയാൻ അയാൾ കാണിച്ച ആ ചങ്കുറപ്പിന് ഇന്ന് ഇതല്ലാതെ എന്ത് പ്രതിഫലം...കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് ഇവിടെ എത്തേണ്ടി വന്നത്. അന്നൊന്നും ഭയം തോന്നിയില്ല. പിന്നീട് ഇടക്കിടെ പോകുന്ന ശ്വാസത്തെ തിരിച്ചുപിടിക്കാൻ അൽപം പാടുപെട്ടു. വായയിലൂടെ കുതിച്ചിറങ്ങുന്ന ഉമിനീരിന്റെ ഓരോ ചലനവും തിരിച്ചറിഞ്ഞു. മരണം മുന്നിൽ കാണേണ്ടി വന്ന നിമിഷങ്ങൾ....അറിയാതെയെപ്പോഴോ ജീവിതത്തോട് ഒരറപ്പ് തോന്നി....ഇന്ന് ഒലിച്ചിറങ്ങുന്ന ഈ കണ്ണീര് തുടക്കുന്ന അതേ കരങ്ങൾ കൊണ്ടായിരുന്നു അന്ന് ആളിക്കത്തിയ അഹങ്കാരം കൊണ്ട് ഈ മഹാമാരിയെ മറ്റു ജീവനിലേക്ക് പകുത്തു നൽകിയത്. കൂടിയിരിക്കരുതെന്ന് അറിവുളളതായിട്ടും പോലീസുകാരുടെ കണ്ണുവെട്ടിച്ച് മനപ്പൂർവം കാട്ടിക്കൂട്ടിയ ചില പരാക്രമങ്ങൾ...യഥാർത്ഥത്തിൽ തോറ്റുപോയത് അയാൾ തന്നെയായിരുന്നു...

ഇന്നയാളുടെ കൂടെയുള്ളവർ കൂടി കരയുകയാണ്. കാരണം, പകർത്താൻ കാരണക്കാരനായ ആ ഏക കണ്ണി അയാൾ മാത്രമായിരുന്നു... വെറുതെ അടച്ച ആ കണ്ണുകളെ പിന്നീടൊരിക്കലും അയാൾക്ക് തുറക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും മരണ ലിസ്റ്റിലെ അടുത്ത നമ്പർ പട്ടം അയാൾ ഏറ്റുവാങ്ങിയിരുന്നു.....അരികിലെ ആ രണ്ടു വരികൾ കൊണ്ട്..... മരണമേ മാപ്പ്.....എല്ലാം പിഴുതെറിഞ്ഞ എനിക്ക് സത്യമെന്ന നിന്നെ മാത്രം തോൽപ്പിക്കാൻ കഴിഞ്ഞില്ല....

നൂറുൽ ഹന്ന എ ടി
9 A ജി എച്ച് എസ് അഞ്ചച്ചവടി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ