ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/കുളിരുതേടി

Schoolwiki സംരംഭത്തിൽ നിന്ന്
കുളിരുതേടി

ഒരു വൈകുന്നേരം. സൂര്യൻ ഇപ്പോഴും ആകാശത്തുനിന്നു മായാതെ ചുട്ടുപഴുത്തു നിൽക്കുന്നുണ്ട്. ആ ചൂടിൽ എന്റെ ശരീരം അസ്വസ്ഥമായി, ഒപ്പം മനസ്സും. ഞാൻ പുറത്തുനിന്നും അകത്തു കയറി. ഫാനിന്റെ സ്വിച്ച് ഓൺ ചെയ്ത് ഒരു കസേരയിൽ ഇരുന്നു. വീടിന്റെ ടെറസ് നന്നായി ചൂടു പിടിച്ചതിനാൽ ഫാൻ ഇട്ടിട്ടുപോലും വീട്ടിൽ ആവി പടർന്നുപിടിക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ ചെറുപ്പകാലത്തേക്കൊന്നെത്തി നോക്കി. എന്റെ ആ കൊച്ചു ഗ്രാമത്തിൽ എത്ര സന്തോഷത്തോടെയാണു ജീവിച്ചിരുന്നതെന്നാലോചിച്ചു. രാവിലെ എഴുന്നേറ്റു കുളത്തിൽ കുളിക്കാൻ പോകും. വീട്ടിൽ രാവിലെ ഉണ്ടാക്കിയിട്ടുള്ള ഇ‍ഡ്ഡലിയും, അപ്പവും ചമ്മന്തിപ്പൊടിയും ... അതെല്ലാം കഴിച്ച് അമ്മ തയ്യാറാക്കി വച്ചിട്ടുള്ള പോതിച്ചോറ് സ‍‍ഞ്ചിയിൽ വച്ചു, പുഴയും വയലും കടന്ന് സ്കൂളിലേക്ക് പോകും. ഉച്ചഭക്ഷണ സമയത്ത് ആ പൊതിച്ചോറു തുറക്കുമ്പോൾ വാട്ടിയ വാഴയിലയുടെ ഗന്ധം...അത് കഴിക്കുമ്പോൾ അതിന്റെയൊരു സ്വാദ്!
സ്കൂളൽനിന്നു തിരിച്ചു വരുമ്പോൾ മിക്കവാറും ദിവസങ്ങളിൽ മഴയുണ്ടാകാറുണ്ട്. വീട്ടിലെത്തിയാൽ കപ്പയും മുളകുചമ്മന്തിയും, നല്ല ചൂടു കാപ്പിയും...എന്തു രസമായിരുന്നു! രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ജനൽ തുറന്നിടും. നല്ല തണുത്ത കാറ്റ് പുറത്തുനിന്നു വീശും. സുഖമായി കിടന്നുറങ്ങും. രാവിടെ എഴുന്നേൽക്കുമ്പോൾ മഴയെല്ലാം പോയി നല്ല കുളിരുണ്ടാവും - ശരീരത്തിനും മനസ്സിനും. വീടിന്റെ തിണ്ണയിൽ ഇരുന്നുകൊണ്ട് മുറ്റത്തേക്ക് നോക്കുമ്പോഴുള്ള കാഴ്ച അതിമനോഹരം തന്നെ! തലേ ദിവസത്തെ മഴയിൽ എല്ലാ മരങ്ങളും ചെടികളും കുളിച്ചു നല്ല പച്ച‍യുടുപ്പിട്ടിരിക്കുന്നു. നെൽപാടങ്ങളിൽ പച്ചപ്പട്ടു വിരിച്ചതുപോലെ! മരങ്ങളിൽനിന്ന് കിളികളുടെ മധുരഗാനം. അരുവികളിലും നീർച്ചാലുകളിലും വെള്ളമൊഴുകുന്ന ഇരമ്പൽ... മനോദുഖങ്ങളെല്ലാം ഈ കാഴ്ചകളും കേൾവികളും മായ്ച്ചു കളയും. അപ്പോഴേക്കും സൂര്യൻ മലമുകളിൽനിന്നും എത്തി നോക്കിയിട്ടുണ്ടാകും. അതിന്റെ രശ്മികൾ ഗ്രാമത്തിലെല്ലായിടത്തും പടർന്നു. മുറ്റത്തു കെട്ടിനിൽക്കുന്ന വെള്ളത്തിൽതട്ടി ആ പ്രകാശകിരണം എന്റെ വീടിന്റെ ഓടിൽ പറ്റിപ്പിടിച്ചു.
"അച്ഛാ എനിക്ക്... എന്തൊരു ചൂടാ... നമുക്കൊരു AC വാങ്ങിയാലോ?”
ഞാൻ പെട്ടെന്നു ആ ഓർമ്മകളിൽനിന്നു തിരിച്ചുവന്നു. ജനലിലെ കർട്ടൻ മാറ്റി പുറത്തേക്കൊന്നു നോക്കി. സൂര്യൻ ഇപ്പോഴും പോയിട്ടില്ല. എവിടെ നോക്കിയാലും വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ. പുഴയില്ല, മരങ്ങളില്ല, നെൽപാടങ്ങളില്ല...എല്ലാം എവിടെ?
അപ്പോഴും എന്റെ മകൾ ലയ അടുത്തുണ്ടായിരുന്നു.
"എന്താ അച്ഛാ ആലോചിക്കുന്നേ?
കുറേ നേരമായല്ലോ...”
"ഒന്നൂല്ല മോളേ...”
പാവം. ജനിച്ചതു മുതൽ ഈ പട്ടണത്തിൽ... ഒരിറ്റു ശുദ്ധവായുപോലും ഇവൾ ഇതുവരെ ശ്വസിച്ചിട്ടുണ്ടാവില്ല. ‍ഞാൻ മനസ്സിൽ പറഞ്ഞു.
"അച്ഛാ... ഞാൻ ചോദിച്ച കാര്യത്തിനു അച്ഛൻ ഒന്നും പറഞ്ഞില്ല.
നമുക്ക് AC വാങ്ങാം അച്ഛാ... ഈ ചൂട് സഹിക്കാൻ വയ്യാ...”
അപ്പോഴേക്കും എന്റെ ഭാര്യ ലീന ചായ കൊണ്ടു വരുന്നുണ്ടായിരുന്നു. "ആ... അതു ശരിയാ... ഞാൻ നിങ്ങളോടതു പറയാനിരിക്കുകയായിരുന്നു.”
ഞാൻ ചായ വാങ്ങി കുറച്ച് കുടിച്ചു. അവർ രണ്ടുപേരും എന്റെ മറുപടിക്കായി കാത്തു നിൽക്കുന്നുണ്ട്. "ഇപ്പോ നല്ല ചൂടുണ്ടല്ലേ...”
ഞാൻ പറ‍ഞ്ഞു.
"അതന്നല്ലേ മനുഷ്യാ ഞങ്ങളും പറയുന്നേ?”
ലീലയ്ക്ക് ചൂടു നല്ലവണ്ണം പിടിച്ചിട്ടുണ്ടെന്ന് ആ മറുപടിയിൽനിന്നെനിക്കു മനസ്സിലായി.
ഞാൻ പറ‍ഞ്ഞു. "നമ്മൾ ഇപ്പോൾ സഹിക്കുന്ന ചൂടിനെല്ലാം കാരണം നമ്മളെപ്പോലുള്ള മനുഷ്യർ തന്നെയാണ്.”
"അതെങ്ങനെ അച്ഛാ? ചൂട് സൂര്യനിൽനിന്നല്ലേ വരുന്നത്? മനുഷ്യനിൽനിന്നല്ലല്ലോ?”
"ഈ സൂര്യൻ തന്നെയായിരുന്നില്ലേ പണ്ടും? ഇതേ ചൂട് പണ്ടും ഉണ്ടാവേണ്ടതല്ലേ? എന്നിട്ട്, അന്ന് എന്തുകൊണ്ടാണ് ഇത്രേം ചൂടില്ലാതിരുന്നേ?”
"മറ്റൊന്നും അല്ലാ, അന്നത്തെ മനുഷ്യർ പ്രകൃതിയിൽ അലിഞ്ഞു ജീവിക്കുന്നവരായിരുന്നു. അവർ പ്രകൃതിക്ക് ദോഷകരമായ ഒന്നും തന്നെ ചെയ്തിട്ടില്ലായിരുന്നു. പക്ഷെ, ഇന്നത്തെ മനുഷ്യരോ?”
എന്റെ വാക്കുകളിൽനിന്ന് ഒന്നും പിടികിട്ടാതെ ലയ എന്നെ തുറിച്ചു നോക്കുന്നുണ്ട്.
കണ്ണു തുറന്നതുതന്നെ കോൺക്രീറ്റു കെട്ടിടത്തിലേക്കായതുകൊണ്ട് അവൾക്ക് ഒന്നും മനസ്സിലായിക്കാണില്ല. പക്ഷെ, ലീന എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു.
"അതിനു AC വാങ്ങിയാൽ എന്താ കുഴപ്പം?" ലയ ചോദിച്ചു.
“AC യിൽനിന്നു വരുന്ന ക്ലോറോഫ്ളൂറോകാർബൺ ഓസോൺ പാളിയെ നശിപ്പിക്കും. അതുവഴി അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തും. ഇപ്പോഴുള്ള ഈ കഠിനചൂടിനും പല രോഗങ്ങൾക്കും കാരണം ഇതു തന്നെയാണ്. AC മാത്രമല്ല, ഫ്രിഡ്ജും. പിന്നെ വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നുമൊക്കെയുള്ള പുക. ഇതൊക്കെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നവയാണ്. ഇതു പരിഹരിക്കണമെങ്കിൽ മരങ്ങൾ തന്നെ വേണം. എങ്കിൽ ചൂടു കുറയും. പ്രകൃതിക്കു ദോഷമുണ്ടാകുകയുമില്ല.”
ലയ ജനലിലൂടെ പുറത്തേക്കു നോക്കി. ഒറ്റ മരം പോലും ഇല്ല. എല്ലാം കോൺക്രീറ്റു കട്ടകൾ പതിച്ച മുറ്റമുള്ള കെട്ടിടങ്ങൾ. റോഡുകളിൽ വാഹനങ്ങൾ പുഴപോലെ ഒഴുകിപ്പോകുന്നു. അവൾ കുറച്ചുനേരം അതുനോക്കിനിന്നു.
എന്റെ അടുത്തുു വന്നു.
"അച്ഛാ, നമുക്ക് AC വാങ്ങണ്ട, കുറച്ച് മരത്തൈകൾ വാങ്ങാം. നമുക്ക് ഉള്ള സ്ഥലത്ത് അവ നട്ടു പിടിപ്പിക്കാം. അതാകുമ്പോൾ ചൂടും ഉണ്ടാകില്ല, നല്ല ശുദ്ധവായുവും കിട്ടും.”
അതു കേട്ടപ്പോൾ ലീന വളരെ ഉത്സാഹവതിയായിരുന്നു. അവൾക്കും മരം നടുന്നതിൽ താല്പര്യമുണ്ടെന്നെനിക്കു മനസ്സിലായി.
എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ആനന്ദം നിറഞ്ഞു. തീർച്ചയായും നാളെത്തന്നെ മരത്തൈകൾ വാങ്ങാം എന്നു ഞാൻ ഏറ്റു. എവിടെ കിട്ടുമെന്നു എനിക്കറിയില്ലായിരുന്നു. എങ്കിലും അവരുടെ അഭിപ്രായങ്ങൾക്ക് ഞാൻ സമ്മതം മൂളി.

റിനി ഷൈൻ
9 C ഗവ. ഹയർസെക്കണ്ടറി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ