ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതിക്കാഴ്ച


എന്റെപരിസ്ഥിതിക്കാഴ്ച

ഭൂമിയുടെ നിലനിൽപ്പിന് അടിസ്ഥാനമായ പരിസ്ഥിതിയെക്കുറിച്ച് വിവരിക്കേണ്ട കാര്യമില്ല. ഏതൊരു മനുഷ്യനും പരിസ്ഥിതിയെക്കുറിച്ച് തികച്ചും ബോധവാനാകണം. പക്ഷെ, തന്റെ സ്ഥായിയായ സ്വഭാവത്തിൽ മാറ്റം വരുത്താൻ അവൻ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ചിന്തയിലും പ്രവൃത്തിയിലും വ്യത്യസ്തത സൃഷ്ടിക്കാത്തതിന്റെ പരിണാമമായി കഴിഞ്ഞ രണ്ടു വർഷം നമ്മൾ ഏറെ ബുദ്ധിമുട്ടി. പ്രളയവും, കൊടുങ്കാറ്റും, ഉരുൾപ്പൊട്ടലും പിന്നെ തീരാ ദുരിതങ്ങളും നാം അനുഭവിച്ചു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രകൃതിയുടെ മാറ്റങ്ങൾ ഓരോ ഋതുക്കളിലും പ്രകടമാണ്. നവകേരള നിർമ്മിതിയും, പ്രതിരോധപ്രവർത്തനങ്ങളും താൽകാലികമായ ആശ്വാസം നൽകുന്നു എന്നുമാത്രം.
പരശുരാമൻ മഴുവെറിഞ്ഞ് രൂപപ്പെട്ടു എന്നു കരുതപ്പെടുന്ന നമ്മുടെ കൊച്ചു കേരളം സമൃദ്ധമായ പ്രകൃതിയാലും, സ്നേഹനിധികളായ മനുഷ്യരാലും ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെട്ടു. മനുഷ്യർക്ക് സർവ്വചരാചരങ്ങളോടും ഒരു ആത്മബന്ധം ഉണ്ടായിരുന്നു. ആ ആത്മബന്ധം അത്യാർത്തിയായി മാറി. പ്രകൃതിചൂഷണം ദിനചര്യയായി മാറി. തിരിച്ചു ആക്രമിക്കില്ല എന്നുറപ്പുള്ളതു കൊണ്ടായിരിക്കാം പ്രകൃതിയിലെ ഓരോ അംശങ്ങളും മനുഷ്യന്റെ ക്രൂരതയ്ക്ക് പാത്രമായി. മരത്തിലും, മണ്ണിലും തുടങ്ങി അത് വായുവിലും, വെള്ളത്തിലുംവരെ എത്തി. അമിതമായ ചൂഷണം പ്രകൃതി ദുരന്തങ്ങളിൽ ചെന്ന് കലാശിച്ചു. മറ്റു സംസ്ഥാനങ്ങളെപ്പോലെ വന്നത് വിധി എന്നു കരുതി സമാധാനിക്കുന്നവരല്ല മലയാളികൾ. നാം അക്കാര്യത്തിൽപ്രതിരോധിച്ചു, വിജയം കൈവരിച്ചു.
പ്രകൃതി അമ്മയാണ്. അമ്മയ്ക്ക് സന്തോഷവും, സമാധാനവും, ശാന്തിയും ലഭിക്കുന്നതിനും മാലോകരെ അക്കാര്യം ബോധ്യപ്പെടുത്തുന്നതിനുമായി ചൈനയിൽ നിന്ന് കോവിഡ് എന്ന മഹാമാരി ഉടലെടുത്തു. ലോകത്തെ വിറളിപിടിപ്പിച്ചുകൊണ്ട്, ഭീതിയിലാഴ്ത്തിക്കൊണ്ട് ഇന്നത് ചൈനയുൾപ്പെടെ 180 ൽ പരം രാജ്യങ്ങളിൽ പടർന്നിരിക്കുന്നു. എന്തിനേറെ പറയുന്നു, ചൈനയിലെ വുഹാനിൽ നിന്നും 3951 കിലോമീറ്റർ അകലെയുള്ള കൊച്ചുകേരളത്തിലേക്കു എത്തിച്ചേരാൻ അധികദിവസങ്ങൾ വേണ്ടിവന്നില്ല. പിന്നീട് നാം തീർത്തത് കടുത്ത പ്രതിരോധത്തിന്റെ കോട്ടകൾ. ലോക്ക്ഡൗൺ എന്ന ആശയം നല്ലൊരു നാളേക്കായും കോവിഡിന്റെ പ്രതിരോധത്തിനായും കൊണ്ടുവന്നതാണ്. ഇതുമൂലം മനുഷ്യർക്കു എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആശ്വാസം ലഭിച്ചത് പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും ആണ്. ഇന്ത്യയിലെ വായു മലിനീകരണത്തിൽ പ്രധാനമായും കാണപ്പെടുന്നവയിൽ നൈട്രജൻ ഡയോക്സൈടിന്റെ സാന്നിധ്യം ഇപ്പോൾ 71% കുറവുണ്ട്. ഒപ്പം വാഹനങ്ങളുടെ കുറഞ്ഞ ഉപയോഗം കാർബൺ മോണോക്സൈഡിലും കുറവുണ്ടാക്കി. ജലസ്രോതസ്സുകളിൽ ഒഴുകിയിരുന്ന മാലിന്യങ്ങളുടെ അളവിലും മാറ്റം കൈവന്നു. വീട്ടിലിരുന്ന് പോഷകസമൃദ്ധമായ ആഹാരം കഴിച്ചപ്പോൾ രോഗികളുടെ എണ്ണത്തിലും മരുന്നുകളുടെ വിൽപ്പനയിലും ഗണ്യമായ കുറവുണ്ടായി. ഇതൊരു ഉയർത്തെഴുന്നേൽപ്പാണ്.
നല്ലൊരു ഭാവിക്കുവേണ്ട നടപടിയുടെ ഭാഗമായി ഒരു രാജ്യം പ്രതിരോധിക്കുന്നു. ഇപ്പോൾ പ്രകൃതി സംസാരിക്കുന്നു, പ്രതിരോധത്തിന്റെ ഭാഷയിൽ. ജാതിയുടേയും മതത്തിന്റേയും വർഗ്ഗത്തിന്റേയും വർണ്ണത്തിന്റേയും രാഷ്ട്രീയത്തിന്റേയും ലിംഗത്തിന്റേയും പേരിൽ കലഹിച്ചിരുന്ന മനുഷ്യൻ... ഈ ലോകം തന്റെ കാൽക്കീഴിലാണെന്ന് അഹങ്കരിച്ചു. എന്നാൽ നഗ്നനേത്രങ്ങളാൽ ഗോചരമല്ലാത്ത സൂഷ്മാണുവിനെ പോലും തളയ്ക്കാൻ കഴിയാത്തത്ര നിസ്സാരനാണ് മനുഷ്യൻ എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടായിട്ടില്ലെങ്കിൽ, അതിൽ നിന്നും പാഠം ഉൾക്കൊണ്ടിട്ടില്ലെങ്കിൽ പ്രകൃതി അതിന്റെ മറ്റൊരായുധം പുറത്തെടുത്ത് മനുഷ്യവർഗത്തെ ഈ ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യും എന്ന് തീർച്ച.
പ്രകൃതിയിൽ നിന്നകന്നു പോകാതെ ചേർന്നു നിന്നു കൊണ്ട് ഉൾക്കാഴ്ച്ചയോടെ പ്രവർത്തിക്കുന്ന ഒരു തലമുറ ഇനിയെങ്കിലും ഉയർന്നുവരട്ടെ. അതാവട്ടെ ഈ കൊറാണ എന്ന സൂഷ്മാണു നമുക്കു നൽകുന്ന വലിയ പാഠം. പ്രകൃതി നശിപ്പിക്കപ്പെടാനുള്ളതല്ല മറിച്ച് ചേർത്തുപിടിച്ച് സംരക്ഷിക്കപ്പെടാനുള്ളതാണ്. അതിനുതകുന്ന തരത്തിലുള്ളതായിരിക്കണം മനുഷ്യൻ ആർജ്ജിക്കുന്ന സാങ്കേതിക പുരോഗതിയും വളർച്ചയും.

സാന്ത്വന . കെ
9 D ജി എച് എസ് എസ് വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം