ജി.എച്ച്.എസ്.എസ്. തിരുവാലി/അക്ഷരവൃക്ഷം/പാഠം ഒന്ന്: രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം ഒന്ന്: രോഗപ്രതിരോധം

മാനവകുലം സാങ്കേതിക വിദ്യയുടെ ഉച്ചകോടിയിൽ ശോഭിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.തന്റെ അറിവും കഴിവും ഉപയോഗിച്ച് ആധുനികമായ ഒരു യുഗം തന്നെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് നാം.എപ്പോഴും നമ്മെ പിടിച്ചുകുലുക്കാൻ പല പ്രതിസന്ധികളും ഉടലെടുത്തിട്ടുണ്ട്.അത് പല രൂപങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.യുദ്ധങ്ങളായും പ്രകൃതിദുരന്തങ്ങളായും പകർച്ചാവ്യാധികളായും.ഇന്നും ഈ സാഹചര്യത്തിൽ നമ്മൾ അത് അനുഭവിച്ചുകൊണ്ടിരിക്കുന്നു.
'കൊറോണ'!നമ്മളെല്ലാം ഈയൊരു കുഞ്ഞൻ വൈറസിനു മുന്നിൽ പൊരുതിക്കൊണ്ടിരിക്കുകയാണ്‌.ലോകത്തെ മുഴുവൻ പിടിച്ചുലച്ചുക്കൊണ്ടുള്ള ഇവന്റെ വരവ് മാനവരാശിക്ക് കടുത്ത പ്രഹരങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്.ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട്,ഇന്ന് ലോകത്താകമാനം ഇവൻ പടർന്നു പിടിച്ചിരിക്കുന്നു.2019-ൽ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചുണ്ടായ വൈറസായതിനാൽത്തന്നെ കോവിഡ്-19 അഥവാ കൊറോണ വൈറസ് ഡിസീസ് 2019 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെടുന്നത്.
2019 ഡിസംബർ അവസാനത്തിൽ തുടങ്ങി ഈ ഏപ്രിൽ മാസം വരെ ലോകത്തുള്ള മിക്ക രാജ്യങ്ങളിലും ഈ വൈറസ് കേറിപ്പടർന്നിരിക്കുകയാണ്. ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ എടുത്ത് കൊറോണ തന്റെ "ജൈത്രയാത്ര" തുടരുകയാണ്.നമ്മുടെ ഇന്ത്യയിലും കൊച്ചുകേരളത്തിലും ഇത് പടർന്നു പിടിച്ചു കഴിഞ്ഞു.
എന്നാൽ മറ്റുലോകരാഷ്ട്രങ്ങൾക്കുമുന്നിൽ മാതൃകയായി നമ്മൾ കേരളീയർ മാറിയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.ചൈനയിൽ നിന്നുവന്ന തൃശ്ശൂർ സ്വദേശിയായ വിദ്യാർത്ഥിക്കാണ് രോഗം പിടിപെട്ടത്.നമ്മുടെ ശക്തമായ ആരോഗ്യമേഖലയുടെ കാര്യക്ഷമമായ ഇടപെടലിനാൽ അത് ഭേദമായി . പിന്നീടാണ് വൻതോതിൽ രോഗബാധിതർ കേരളത്തിൽ ഉണ്ടായത്. പ്രവാസികളായ മലയാളികൾ കേരളത്തിലേക്ക് വന്നതോടെയാണ് ഇത് സംഭവിച്ചത്.കൂടാതെ,കേരളത്തിൽ എത്തിയ വിദേശ പൗരന്മാരും രോഗവാഹകരായി. എന്നാൽ ഇതിലൊന്നും കുലുങ്ങാത്ത കേരളം കോവിഡിനെതിരെ ശക്തമായ പ്രതിരോധ സംവിധാനമാണ് സൃഷ്ടിച്ചെടുത്തത്.കേരള സർക്കാരിൻറെയും,അതിൻറെ ആരോഗ്യമേഖലയുടെയും ചോർന്നുപോകാത്ത അതിശക്തമായ കരുത്താണ് ഈ ഒരു പ്രതിരോധ സംവിധാനം സൃഷ്ടിക്കാൻ നമ്മെ സജ്ജമാക്കിയത്.സംസ്ഥാനം മുഴുവനായും അടച്ചിട്ട് രോഗബാധ പരമാവധി തടയാൻ ശ്രമിച്ചത് വിജയകരമായിരിക്കുകയാണ്.
ഇക്കഴിഞ്ഞ മാർച്ച് 24ന് നമ്മുടെ പ്രധാനമന്ത്രി ഇന്ത്യയൊന്നാകെ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.പൊതുസമ്പർക്കം നിരോധിക്കുക,സമ്പർക്കത്തിലൂടെ കൊറോണ പകരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക,സാമൂഹ്യ വ്യാപനം തടയുക,രോഗപ്പകർച്ചയുടെ കണ്ണി അറുക്കുക-ഇതാണ് ലോക്ക്ഡൗൺകൊണ്ട് ലക്‌ഷ്യം വെക്കുന്നത്.പിന്നീട് ലോക്ക്ഡൗൺ മെയ്‌ 3 വരെ നീട്ടി. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് വരാതെ സൂക്ഷിക്കുന്നതാണ്. ഈ ഇത്തിരിക്കുഞ്ഞൻ വൈറസിന് മനുഷ്യ ശരീരത്തിനുപുറത്ത് ഏകദേശം 9 മണിക്കൂർ മുതൽ മൂന്നു ദിവസം വരെ നിലനിൽക്കാനാകും.അതുകൊണ്ട് ശക്തമായ ലോക്ഡൗൺ പാലിക്കേണ്ടത് നമ്മൾ തന്നെയാണ്. കേരള സർക്കാർ ഈ ലോക്ക്ഡൗണിനിടയിൽ മുഴുവൻ കേരളീയർക്കും,കേരളത്തിൽ ജോലിചെയ്യുന്ന അതിഥിതൊഴിലാളികൾക്കും താങ്ങും തണലുമായി മാറി.കമ്മ്യൂണിറ്റികിച്ചൺ,സൗജന്യറേഷൻ,പലവ്യഞ്ജനകിറ്റ്‌,അവശ്യ ഔഷധങ്ങൾ ലഭ്യമാക്കൽ എന്നിവ അവയിൽ ചിലത് മാത്രം.
കേന്ദ്ര-സംസ്ഥാന സർക്കാറുകളും ആരോഗ്യ മേഖലയും പോലീസ് സംവിധാനങ്ങളും മറ്റ് ഉദ്യോഗസ്ഥരും എല്ലാം നമുക്ക് വേണ്ടി പുറത്തിറങ്ങുമ്പോൾ ഈ ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കുക എന്നത് നമ്മുടെ കടമയാണ്. രോഗപ്രതിരോധത്തിന് ഈ സാഹചര്യത്തിൽ അത് ഏറെ ഗുണം ചെയ്യും. വിദേശത്തുനിന്ന് എത്തിയവരും രോഗബാധ സംശയിക്കുന്നവരും ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിർദ്ദേശം. വിദേശത്തുനിന്നെത്തിയ പലരും ഈ നിർദ്ദേശം അവഗണിച്ചുകൊണ്ട് പലയിടങ്ങളിലും ചുറ്റിക്കറങ്ങിയിട്ടുണ്ട്.ഇത് തൻറെയുള്ളിലുള്ള രോഗം സ്വയം അറിഞ്ഞു കൊണ്ടുതന്നെ പ്രിയപ്പെട്ടവർക്ക് നൽകുന്നതിന് സമാനമാണ്.ശക്തമായ ആരോഗ്യ സംവിധാനത്തിന് നമ്മുടെ സഹകരണം കൂടി ലഭിച്ചാൽ മാത്രമേ ഈ വൈറസിനെ തുടച്ചുനീക്കാൻ സാധിക്കൂ.
വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിശുചിത്വം.അഴുക്കുകൈകൊണ്ട് മുഖാവയവങ്ങളിൽ സ്പർശിക്കാൻ ഇടവരരുത്. സാനിറ്റൈസർ ഉപയോഗിച്ചും ഹാൻഡ്-വാഷ് ഉപയോഗിച്ചും ഇടയ്ക്കിടെ കൈ അണുവിമുക്തമാക്കേണ്ടതുണ്ട്.മാസ്ക് ഉപയോഗിച്ച് മൂക്കും വായും ആവരണം ചെയ്യുന്നതും അത്യാവശ്യമാണ്."തൻറെ മൂക്കിലൂടെയും വായിലൂടെയും താനറിയാതെ ആരെയും കടത്തിവിടില്ല" എന്ന ദൃഢ പ്രതിജ്ഞയാണ് മാസ്ക്.കോവിഡ്-19 ഏറ്റവും പേടിക്കുന്നതും ഈ രണ്ടിനെയുമാണ്.ഒന്നു തുമ്മിയാൽ പടരുന്ന ഈ രോഗത്തെ നമ്മളാൽ കഴിയുന്ന വിധം ചെറുക്കാൻ ഇത്ര മാത്രം ചെയ്താൽ മതി.
ചിലർ രോഗികളല്ലാകുകയും അതേസമയം രോഗവാഹകരായി മാറുകയും ചെയ്യുന്ന സാഹചര്യമുണ്ട്.ഈ അവസരത്തിൽ രോഗ സാധ്യതയുള്ളവർ തങ്ങളിൽ നിന്ന് ആർക്കും രോഗം പടർത്തില്ലെന്ന ദൃഢപ്രതിജ്ഞയാണ് എടുക്കേണ്ടത്.
ഇത്തരത്തിലുള്ള ശക്തമായ ജനസഹകരണവും പ്രതിരോധവും കൊണ്ട് ആരോഗ്യമേഖലയുടെ കരുത്തിൽ കേരളത്തിലെ കോവിഡ്മരണം രണ്ടുപേരിൽ ഒതുക്കാൻ നമുക്ക് സാധിച്ചു.മുന്നൂറിലധികം ആളുകൾക്ക് രോഗം പിടിപെട്ടപ്പോൾ ഇരുനൂറിനടുത്ത് ആളുകളെ രോഗമുക്തരാക്കാൻ ഇന്നുവരെ നമുക്ക് സാധിച്ചു.ആരോഗ്യ മന്ത്രി ശ്രീമതി.ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ, ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ നമുക്ക് ഉറച്ച് പറയാം “ഒരു മഹാമാരിക്കും നമ്മെ തോൽപ്പിക്കാനാവില്ല”എന്ന്.രോഗപ്രതിരോധത്തിനും രോഗീപരിചരണത്തിനും വേണ്ടി പ്രവർത്തിച്ച് സ്വന്തം ജീവൻ ബലിയർപ്പിച്ച സിസ്റർ ലിനിയുടെ നാടാണിത്.
രണ്ട് പ്രളയങ്ങൾ നമ്മെ ഒത്തൊരുമയും സ്നേഹവും പഠിപ്പിച്ചപ്പോൾ കൊറോണ പഠിപ്പിച്ച പാഠം രോഗപ്രതിരോധത്തിൻറെതാണ്.നാളെയുടെ ശാന്തിയ്ക്കു വേണ്ടി ഇന്ന് അല്പം ലോക്ക് ഡൗണിൽ ഇരിക്കാം.ഭയമില്ലാതെ ജാഗ്രതയോടെ അതിജീവിക്കാം.ഒരു രോഗാണുവിനും വാസസ്ഥലമൊരുക്കാൻ നമ്മുടെ ശരീരം വിട്ടുനൽകാതെ വ്യക്തിശുചിത്വം തുടർന്നും പാലിക്കാം.രോഗാണുക്കളെ ഈ ലോകത്ത് നിലനിൽക്കാൻ സമ്മതിക്കാതെ നമുക്ക് അതിജീവിക്കാം.
നിപ്പ എന്ന മഹാമാരിയെ തോൽപ്പിച്ചതു പോലെ,ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡിനെയും നമുക്ക് തോൽപ്പിക്കാം.നിറങ്ങൾ അസ്തമിച്ച ഈ അവധിക്കാലത്ത് ഈ ഇത്തിരിക്കുഞ്ഞനെ തോൽപ്പിച്ച് നന്മയുടെയും പ്രത്യാശയുടെയും പുത്തൻ നിറം ചാർത്താൻ നമുക്ക് സാധിക്കണം.ലോക്ക് ഡൗണിൽ വിഷമിച്ചിരിക്കാതെ ഒരു പുതിയ പുലരിക്കു വേണ്ടി നമുക്കൊരുമിച്ച് പൊരുതാം. നല്ല ഒരു നാളെ തീർച്ചയായും വിദൂരത്തല്ല.

ഹുദ അബ്ദുള്ള.പി
9 ബി. ജി.എച്ച്.എസ്.എസ്. തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം