ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാരക്കുന്നുകാരുടെ നാടൻ കളികൾ

   മാനുഷികമായ പ്രവർത്തനങ്ങൾക്കെല്ലാംതന്നെ ഏതെങ്കിലും തരത്തിലുള്ള ധർമം നിർവഹിക്കാനുണ്ടാകും. മനസ്സിന് ഉന്മേഷവും ആഹ്ലാദവും പ്രദാനം ചെയ്യുക എന്നതാണ് നാടൻ കളികളുടെയും വിനോദങ്ങളുടെയും പ്രധാന ഉദ്ദേശ്യം. ചില കളികളും വിനോദങ്ങളുമെല്ലാം ബുദ്ധിപരമായ വികാസത്തിന് വഴിയൊരുക്കുന്നു. ആലോചനാപൂർവം ചെയ്യുക എന്ന ലക്ഷ്യം അവയ്ക്കുണ്ട്. ചതുരംഗം, നായയും പുലിയും കളി തുടങ്ങിയ കളികളെല്ലാം ഇത്തരം ധർമങ്ങളാണ് നിർവഹിക്കുന്നത്. ഗണിതശാസ്ത്രയുക്തിയുമായി ഇവയെ ബന്ധപ്പെടുത്താവുന്നതാണ്. 17-ാം ശ.-ത്തിൽ പാസ്കൽ, ഫെർമാ തുടങ്ങിയ ഗണിതശാസ്ത്രജ്ഞരുടെ അന്വേഷണ വിഷയമായിരുന്നു ഇത്. ഇന്ദ്രീയബോധം അഥവാ അനുഭവജ്ഞാനം വർധിപ്പിക്കാൻ ചില കളികൾക്കും വിനോദങ്ങൾക്കും കഴിവുണ്ട്. ഒളിച്ചു കളികൾ, പൂഴ്ത്തിക്കളികൾ തുടങ്ങിയ കളികളുടെ ധർമം ഇതാകുന്നു. ഇത്തരം കളികളിലൂടെ ലക്ഷ്യസ്ഥാനം സൂക്ഷ്മമായി ഗ്രഹിച്ച് ലക്ഷ്യം പിഴയ്ക്കാതെ പ്രയോഗിക്കാനുള്ള കഴിവ് വളർത്തിയെടുക്കാൻ സാധിക്കുന്നു. പ്രതിപക്ഷബഹുമാനം, നിയമവിധേയത്വം, ക്രിയാത്മകമായ അഭിരുചി തുടങ്ങിയവയാണ് നാടൻകളികളുടെയും വിനോദങ്ങളുടെയും മറ്റുചില ധർമങ്ങൾ. സമൂഹജീവി എന്ന നിലയ്ക്ക് മനുഷ്യൻ അനുഭവിക്കുന്ന സമ്മർദങ്ങളിൽനിന്ന് രക്ഷനേടാനുള്ള, സമൂഹം അനുവദിച്ച മാർഗങ്ങളിൽ ഒന്നാണ് നാടൻകളികളെന്ന വാദമുണ്ട്. പരസ്പരം കീഴ്പ്പെടുത്താനുള്ള വാസനയുടെ സഫലീകരണവുമാണിത്. ഇതിനെല്ലാം പുറമേ ജീവിതായോധനത്തിനായുള്ള ബാലപാഠങ്ങളായും അത് കണക്കാക്കപ്പെടുന്നു. സമൂഹത്തിലെ വൈരുധ്യങ്ങളുടെ അബോധതലത്തിലുള്ള സമതുലനവും നാടൻ കളികളുടെ ധർമമാണ്. കൃത്യമായ നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ ഒരു സംഘം മറ്റൊന്നിനെ കീഴ്പ്പെടുത്തുന്നതാണ് മിക്ക കളികളിലും കാണാനാകുന്നത്. വിഭിന്ന കൂട്ടായ്മകൾക്കിടയിലുള്ള അധിനിവേശ വാഞ്ഛ, കളിയിലൂടെ സമീകരിക്കുന്ന, അഥവാ കളിയിലൂടെ ഉണർത്തിയവസാനിപ്പിക്കുന്ന രീതി ഈ കളികളിൽ കാണാം. കളികൾക്ക് നാടകങ്ങളുടേതായ ഒരു ധർമമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലെഫ് സെമിയോനോവിഷിനെപോലുള്ള സാമൂഹ്യശാസ്ത്രജ്ഞർ നാടൻകളികളെയും നാടകങ്ങളെയും ബന്ധപ്പെടുത്തി നടത്തിയ പഠനങ്ങൾ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കളികളിൽ നടനത്തെ ഒളിപ്പിച്ച് കളിനിയമങ്ങളെ പുറത്തു കാണിക്കുന്നു. നാടകങ്ങളിലാകട്ടെ, നേരെ തിരിച്ചാണ് സംഭവിക്കുന്നത്. നാടൻകളികൾ ഒരുതരം അനുഷ്ഠാനം തന്നെയാണെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശികമോ മതപരമോ ആയ സംസ്കാരങ്ങളുടെ ദാനമായി തലമുറകളിലൂടെ കൈമാറ്റം ചെയ്തു പോരുന്ന നാടൻകളികളും വിനോദങ്ങളും ഇതിന്റെ സാക്ഷ്യങ്ങളാണ്. കേരളീയ പരിസരത്തിൽ ഇതിന് ധാരാളം ഉദാഹരണങ്ങൾ കാണാം. നാടൻകളികൾ മനുഷ്യന്റെ അടക്കിവച്ച ലൈംഗികതൃഷ്ണയുടെ ബഹിർപ്രകടനങ്ങളാണെന്നവാദവും നിലനില്ക്കുന്നു.

കുഴിപ്പന്തുകളി

തെങ്ങോല കൊണ്ട് ഉണ്ടാക്കിയ പന്താണ് ഈ കളിക്ക് ഉപയോഗിക്കുന്നത്. കളിക്കുന്നവർ എല്ലാവര്ക്കും ഓരോ ചെറിയ കുഴി ഒരേ വലിപ്പത്തിൽ നേർരേഖയിൽ ഉണ്ടാക്കുക. കുഴികളുടെ രണ്ടു അറ്റത്തായി രണ്ടുപേർ നിൽക്കുക. ബാക്കിയുള്ളവർ കുഴിക്കു ചുറ്റുമായി നിൽക്കുക. രണ്ടു അറ്റത്തു നിൽക്കുന്നവർ കുഴിക്കുമീതെ പന്ത് ഉരുട്ടുക. ആരുടെ കുഴിയിലാണോ പന്ത് വീഴുന്നത്, അയാൾ പന്തെടുത്തു മറ്റുള്ളവരെ എറിയുക. ഏറു കൊണ്ടയാൾ അതെടുത്തു വേറൊരാളെ എറിയുക. ഏറു കൊണ്ടില്ലെങ്കിൽ അയാളുടെ കുഴിയിൽ ഒരു ചെറിയ കല്ല്‌ ഇടുക. വീണ്ടും കുഴിക്കുമീതെ പന്ത് ഉരുട്ടി കളി തുടരുക. ആരുടെ കുഴിയിൽ അഞ്ചു കല്ല്‌ ആകുന്നുവോ അയാൾ കളിയിൽ നിന്നും പുറത്താവും. ഇങ്ങനെ കളി തുടരാവുന്നതാണ്. കുഴിക്കുമീതെ പന്ത് ഉരുട്ടുമ്പോൾ മറ്റുള്ളവരുടെ കുഴിയിൽ പന്ത് വീഴിക്കാൻ തക്കവണ്ണം ഉരുട്ടി കളി രസകരമാക്കാവുന്നതാണ്.

തലയിൽ തൊടീൽ

വെള്ളത്തിൽ കളിക്കുന്ന ഒരു കളിയാണിത്. നീന്തൽ വശമുള്ളവർക്ക് കുളത്തിലോ പുഴയിലോ വച്ച് കളിയ്ക്കാൻ പറ്റിയ കളിയാണിത്. കളിക്കുന്നവർ ചേർന്ന് ഒരാളെ തെരഞ്ഞെടുക്കുക. അയാൾ നീന്തി ചെന്ന് വേറൊരാളുടെ തലയിൽ തൊടണം. പിന്നീടു അയാൾ വേറൊരാളുടെ തലയിൽ തൊടുക. ഇങ്ങനെ കളി തുടരാവുന്നതാണ്. തലയിൽ തൊടാൻ വരുന്ന ആളിനെ തൊടാൻ അനുവദിക്കാതെ നീന്തിയും മുങ്ങാംകുഴിയിട്ടും മാറുന്നതിലാണ് കളിയുടെ രസം.

പട്ടം പറത്തൽ

പട്ടം പറത്തൽ കുട്ടികളുടെയും മുതിർന്നവരുടെയും വിനോദമാണ്‌ .കൂട്ടായും കുട്ടികൾ പട്ടം പറത്താറുണ്ട് .ചില കുട്ടികൾ പട്ടം പറത്തൽ മത്സരവും നടത്തും. ഏറ്റവും ഉയരത്തിൽ പറത്തുന്ന പട്ടത്തിന്റെ ഉടമയാണ് ജയിക്കുക .

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി

തൃക്കലങ്ങോട്:  സംസ്ഥാന സർക്കാറിന്റെ   'കേരഗ്രാമം' പദ്ധതിയിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിനെക്കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി. പഞ്ചായത്ത് ഭരണ സമിതി പ്രതിനിധികൾ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ .ടി. ജലീൽ മുഖാന്തരം കൃഷി വകുപ്പു മന്ത്രി എസ്. സുനിൽ കുമാറിന് സമർപ്പിച്ച  അപേക്ഷ പരിഗണിച്ചാണ് തൃക്കലങ്ങോടിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 76 പഞ്ചായത്തുകളിലാണ് സംസ്ഥാനത്ത് ഈ വർഷം പദ്ധതി  നടപ്പിലാക്കുന്നത്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ നാളികേര കൃഷിക്ക്  ഇത് പ്രയോജനപ്പെടും . -കാരക്കുന്ന് ന്യൂസ്'