ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്തായ സംഭാവനയാണ്. പത്രം വായിക്കാനും , വായിച്ചുകേൾക്കാനും താല്പര്യമില്ലാത്തവർ കാണില്ല. സ്വച്ഛവും ലളിതവുമായ ഉപന്യാസശൈലി , മനോഹരമായ കഥാഖ്യാന ശൈലി, സംഭവങ്ങളുടെ നാടകീയത, ചടുലമായ ഭാഷാസ്വാധീനം തുടങ്ങിയ പത്രപ്രവർത്തനങ്ങൾക്കുണ്ടാകേണ്ട ഭാഷാശേഷികൾ വളർത്താനുള്ള ഒരു പഠനാനുഭവമാണ് പത്രനിർമ്മാണപ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂ ടെ കുട്ടികൾക്ക് ലഭിക്കുന്നത്. സംഭവങ്ങളുടെ വിവരക്കുറിപ്പായ വാർത്തകളും , മുഖപ്രസംഗങ്ങളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുണ്ടാവും ഒപ്പം തന്നെ എയ്ഡ്സ്, പകർച്ചവ്യാധികൾ, പ്രതിരോധ ചികിത്സ, റോഡപകടങ്ങൾ, ലഹരിവസ്തുക്കൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ബോധവൽക്കരിക്കുന്നതിനുള്ള പരസ്യങ്ങൾക്കും സന്ദേശവാചകങ്ങൾക്കും പത്രത്തിൽ സ്ഥാനം ഉണ്ടാകും. ഇതുവരെ സ്കൂളിൽ പത്രം ഇറങ്ങിക്കൊണ്ടിരിക്കുന്നത് വിവിധ ക്ലബ്ബുകളും ക്ലാസുകളിലെ വിദ്യാർഥികളും ചേർന്നാണ്. മാസത്തിലൊരിക്കൽ എല്ലാ ക്ലാസിനും അസംബ്ലി അവതരിപ്പിക്കാൻ അവസരം ഉണ്ട്. മിക്കപ്പോഴും തങ്ങളുടെ പത്രം പുറത്തിറക്കാനുള്ള അവസരമായി കുട്ടികൾ ഇതിനെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ വർഷം മുതൽ മറ്റു പതിപ്പുകളോടൊപ്പം തന്നെ കുട്ടികളുടെ കഥകളും കവിതകളും കാർട്ടുണുകളും വാർത്താക്കുറിപ്പുകളും ജലച്ഛായ പെൻസിൽ ചിത്രങ്ങളും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ഇവിടെ പ്രകാശിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. ക്ലാസിലെ ഒരു പരിമിത വൃത്തത്തിൽ നിന്ന് ലോകത്തിലെവിടെ നിന്നും തങ്ങളുെട സൃഷ്ടികൾ വായിക്കാനും ആസ്വദിക്കാനും ഇതിലൂടെ അവസരമൊരുങ്ങുന്നു. ഈ സൌകര്യമൊരുക്കിത്തന്ന സ്കൂൾ വിക്കിക്ക് ആയിരമായിരം നന്ദി.

കുട്ടികളുടെ തെരഞ്ഞെടുത്ത ചില സൃഷ്ടികളാണ് ഇവിടെ നൽകുന്നത്. വിദ്യാരംഗം കോർഡിനേറ്ററാണ് ഇതിന് നേതൃത്വം നൽകുന്നത്.

ലേഖനങ്ങൾ

കഥകൾ

വിശപ്പിന്റെ വിളി

സ്മിയകൃഷ്ണ.വി.പി 9 A

എം.പി.നാരായണപിള്ളയുടെ ഹൃദയസ്പർശിയായ ഒരു കഥയാണ് 'കള്ളൻ.' ഒരു നേരത്തെ ആഹാരം മോഷ്ടിക്കുന്ന ഒരു കള്ളന്റെ കഥയാണിത്. അയാൾ മുമ്പ് മോഷ്ടിച്ചിരുന്നതും വിശപ്പടക്കാൻ തന്നെയായിരുന്നു. ഒരിക്കൽ പിടിക്കപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനിൽ അയാളനുഭവിച്ച യാതനകൾ ആരുടേയും കരളലിയിപ്പിക്കുന്നതാണ്.

ജയിലിൽ നിന്ന് വന്ന ശേഷം അയാളുടെ അവസ്ഥ കൂടുതൽ ദയനീയമാവുന്നു. പട്ടിണി തന്നെ പട്ടിണി. വിശപ്പ് സഹിക്കാൻ വയ്യാതെ ഒരു വീട്ടിൽ കേറി ഒരു നേരത്തെ ആഹാരം മോഷ്ടിക്കുകയാണയാൾ. വയറു നിറഞ്ഞ സന്തോഷത്തിൽ അവിടെത്തന്നെ കിടന്നുറങ്ങുകയും അത് വീട്ടുടമസ്ഥൻ കാണാനിടയാകുകയും ചെയ്യുന്നു.

ഉടമസ്ഥൻ അയാളോടിങ്ങനെ ചോദിച്ചു. "നീയാരാ ..?" "കള്ളൻ.." ആ മനുഷ്യന്റെ മുഖത്ത് അദ്ഭുതം പരന്നു. "എന്തെടുക്കാനാണിവിടെ വന്നത്.?" "രണ്ടു വറ്റു പെറുക്കിത്തിന്നാൻ.. കരിം പഷ്ണിയായിരുന്നു. വിശന്ന് വിശന്ന് ..." "എന്നിട്ട് തിന്നോ ..?" ഉവ്വ് എന്നു കേട്ടപ്പോൾ നടക്കാൻ പറഞ്ഞു.

ആ കള്ളനെ ശിക്ഷിക്കാതിരിക്കാൻ വീട്ടുടമസ്ഥനെ പ്രേരിപ്പിച്ചത് "വിശപ്പ് " എന്ന മൂന്നക്ഷരമാണ്.ഇത്തരത്തിൽ ചിന്തിക്കാൻ ഒരു ജനക്കൂട്ടത്തിന് സാധിക്കാതിരുന്നത് കൊണ്ടാണ് മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടത്. അതെ.. വിശപ്പിന്റെ വിളിയുടെ വിളിപ്പാടകലെ പോലും ചെല്ലാത്ത നാമെന്തറിയുന്നു അല്ലേ..?


മലകയറ്റം

സ്നേഹ. എം 9 A

ഇരുമ്പുഴി ഹൈസ്കൂളിന്റെ മുറ്റത്തു നിന്ന് നോക്കിയാൽ തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന മല കാണാം. ഒരു ദിവസം ഞാൻ മലയിലേക്ക് നോക്കിയപ്പോൾ ഒരു ഏകാന്തത അനുഭവപ്പെട്ടു. പെട്ടെന്ന് എന്റെ മനസ്സ് ആ മലയുടെ ഉള്ളിലേക്ക് വീണു. ഞാൻ ഒറ്റയ്ക്ക് ആ മലമുകളിലേക്ക് കയറിപ്പോയി.വളരെ സന്തോഷത്തോടെ. പിന്നെ അവിടെ കാണുന്ന ജീവികളുടെ ഫോട്ടോ എടുക്കുകയും അവയോടൊപ്പം കളിക്കുകയും ചെയ്തു. എത്ര മനോഹരമാണെന്നോ മലയിലെ ദൃശ്യങ്ങൾ ! ആ ദൃശ്യങ്ങളിൽ ഞാൻ ലയിച്ചു പോയി.

മധുരമൂറും പഴങ്ങൾ തിന്ന് സെൽഫി എടുത്ത് ഞാനെത്തിയത് ഒരു തത്തയുടെ അടുത്തായിരുന്നു. അപ്പോൾ തത്ത എന്നോട് സംസാരിച്ചു. ഞാനദ്ഭുതപ്പെട്ടു പോയി .. അതാ അപ്പോഴേക്കും ബെല്ലടിച്ചു. ഞാൻ ക്ലാസ്സിൽ കയറി ഇരുന്നു. അല്ലാതെന്തു ചെയ്യാൻ !


തലകുത്തി നിൽക്കുന്നവർ

സാമുവൽ ജോസഫ് 9 A

ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്.ഒരു ദിവസം ഞാൻ നോക്കുമ്പോൾ കുട്ടികളും ടീച്ചർമാരുമൊക്കെ തലകുത്തി നിൽക്കുന്നു.. നടക്കുന്നു .. ഹായ്.. എന്തദ്ഭുതം..എന്തു രസം. ഞാനതും നോക്കിയങ്ങനെ നിന്നു.. " ടാ.." ഒരു ടീച്ചറുടെ ശബ്ദം.. "ടാ.. എന്താടാ തലകുത്തി നിൽക്കുന്നത്..? നേരെ നിൽക്കെടാ.." അപ്പോഴാണ് എനിക്കു മനസ്സിലായത്, ഞാനാണ് തലകുത്തി നിൽക്കുന്നതെന്ന് ...


എഴുത്തുകാരന് ഒരു കത്ത്

കൃഷ്ണേന്ദു. എ.കെ 9 B

പ്രിയപ്പെട്ട എം.ടി സാറിന്,

താങ്കൾ എഴുതിയ കുപ്പായം എന്ന അനുഭവക്കുറിപ്പ് ഞാൻ വായിച്ചു. എത്ര മനോഹരമായാണ് താങ്കൾ ആ കുറിപ്പ് എഴുതിയിരിക്കുന്നത് ..! ആദ്യമായി കല്യാണത്തിൽ പങ്കെടുക്കുന്ന കുട്ടിയുടെ ആകാംക്ഷ, അതും കല്യാണത്തിനിടാൻ നല്ലൊരു കുപ്പായം പോലുമില്ലാത്ത ഒരു കുട്ടി.. ഒടുവിൽ അച്ഛൻ കൊണ്ടുവന്ന തുണി, ആർക്കും വേണ്ടാതെ കിടന്നിരുന്ന തുണിയെടുത്ത് അമ്മ ഒരു കുപ്പായം തന്നാൻ കൊടുക്കുമ്പോഴും ആ കുട്ടീടെ ഉത്കണ്ഠകൾ മാറിയിരുന്നില്ലല്ലോ .. പക്ഷേ, പുത്തൻ കുപ്പായമിടുന്നതോടെ കുട്ടി ആളാകെ മാറുന്നു. പുത്തൻ വസ്ത്രമിട്ട് വരന്റെ കൂട്ടർ വരുമ്പോൾ പനിനീർ തളിക്കാൻ കുട്ടി ഗമയോടെ നിൽക്കുന്ന രംഗം എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. താങ്കളുടെ രചനാരീതി തന്നെയാണ് ഞങ്ങൾ ഈ കുറിപ്പ് ഇഷ്ടപ്പെടാൻ കാരണവും ..ഇനിയും ഇത്തരം രചനകൾ നടത്താൻ താങ്കൾക്കാവട്ടെ.

എന്ന് കൃഷ്ണേന്ദു.

സന്തോഷം

നസ്റീന തോപ്പിൽ 9 A


മൂടൽമഞ്ഞ് നിറഞ്ഞ പ്രഭാതം.. കോരിത്തരിപ്പിക്കുന്ന തണുപ്പ് ..പ്രഭാതത്തെ വരവേൽക്കാനൊരുങ്ങുന്ന മരങ്ങൾ.. സൂര്യരശ്മികൾ ഊർന്നിറങ്ങുന്ന മരക്കൊമ്പുകളിൽ പറ്റിപ്പിടിച്ച മഞ്ഞു തുള്ളികൾ വജ്രം പോലെ തിളങ്ങുന്നു. പൂമ്പാറ്റകളും പക്ഷികളും സൂര്യനെ കാത്തിരിക്കുകയാണ്. പുഞ്ചിരിച്ചു കൊണ്ടതാ സൂര്യൻ ഉണർന്നുയരുന്നു. മലകൾക്കിടയിലൂടെ. ഇളം കാറ്റിനും വലിയ സന്തോഷം. അത് പുൽനാമ്പുകളേയും ഇലകളേയും തഴുകി. സന്തോഷമടക്കാൻ കഴിയാതെ ഇലകൾ മർമ്മര ശബ്ദം പൊഴിച്ചു. പൂക്കൾ ചിരിച്ചു കൊണ്ടു കണ്ണുതുന്നു... പൂമ്പാറ്റകളും വണ്ടുകളും സന്തോഷത്തോടെ പറന്നെത്തി.. എവിടേയും സന്തോഷത്തിന്റെ അലകൾ മാത്രം


കവിതകൾ

കാർട്ടൂണുകൾ

ഛായാചിത്രങ്ങൾ

ജലഛായം

പെൻസിൽ ഡ്രോയിംഗുകൾ

ചിന്താവിഷയം

കോളാഷ് ഫോട്ടോകൾ

|}