ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും രണ്ട് മക്കളുമടങ്ങുന്ന ഒരു കൊച്ചുകുടുംബം. സന്തോഷകരമായിരുന്നു അവരുടെ കുടുംബജിവിതം. കാട്ടുതീപോലെയായിരുന്നു അവരുടെ സന്തുഷ്ടകുടുംബത്തിലേക്ക് ആ ദു:ഖവാർത്ത എത്തുന്നത്. കുടുംബത്തിൻെറ ഏക ആശ്രയമായിരുന്ന അവരുടെ അച്ഛൻ മരിച്ചു. അതോടെ ആ കുടുംബത്തിൻെറ സന്തോഷം കെട്ടണഞ്ഞുപോയി. പിന്നെ ആ അമ്മ മക്കളെ വളർത്താനായി വളരെ കഷ്ടപ്പെട്ടു. പല ജോലികൾ ചെയ്ത് ആ അമ്മ മക്കളുടെ ഭാവിക്കായി പ്രയത്നിച്ചു. തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്ന് മക്കളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങൾ അമ്മ വളരെ കൃത്യതയോടെ ചെയ്തു. തനിക്ക് കഴിക്കാനില്ലെങ്കിലും തനിക്ക് ധരിക്കാനില്ലെങ്കിലും മക്കളുടെ കാര്യങ്ങൾക്ക് ഒരു കുറവുമില്ലാതെ മുന്നോട്ട് പോയി. മാസങ്ങളും വർഷങ്ങളും കടന്നുപോയി അമ്മ കൂടുതൽ വാർധക്യത്തിലേക്കും മകൾ വിവാഹപ്രായത്തോടും അടുത്തു. മൂത്തമകളെ അമ്മ കഷ്ടപ്പെട്ട് പഠിപ്പിച്ച് ഡോക്ടറാക്കി. നല്ലൊരു വിവാഹം അവൾക്ക് നടത്തികൊടുത്തു. അധികം ആർഭാടങ്ങളില്ലെങ്കിലും തനിക്ക് കഴിയുന്ന വിധത്തിൽ ആ കല്യാണം മംഗളമാക്കി ശേഷം ഡോക്ടർമാരായ മകളും ഭർത്താവും വിദേശത്തേക്ക് പോയി. കല്യാണത്തിനുശേഷം അമ്മയെപ്പറ്റി അവർ പിന്നെ അന്വേഷിച്ചതേയില്ല. അമ്മ വിളിച്ചാൽ പോലും ഇത്തിരി സംസാരിച്ചുടൻ ഫോൺ കട്ടാക്കുമായിരുന്നു. പിന്നെ ആ അമ്മയ്ക്ക് ഏക ആശ്രയം മകൻ മാത്രം. വാർധക്യകാലത്ത് ജോലി ചെയ്ത് തന്നെ മകൻ നന്നായ് നോക്കും എന്ന അമ്മയുടെ പ്രതീക്ഷ തെറ്റി. വളരെ വഷളനും ആഭാസനുമായി അവൻ മാറി. അമ്മയറിയാതെ താൻ സ്വരൂപിച്ച കാശൊക്കെയും അവൻ കട്ടെടുത്തുകൊണ്ടുപോയി. ഒരു വഴക്ക് വേണ്ടെന്ന് കരുതി അമ്മ ഒന്നു ചോദിച്ചില്ല. കാശുകൊണ്ടുപോയി ചീട്ടുകളിച്ചും കളളുകുടിച്ചും കൂട്ടുകാരോടൊത്ത് കളിച്ചും രസിച്ചും തീർത്തു. മാനസികമായും ശാരീരീകമായും ആകെ തളർന്നുപോയ അമ്മയെ ഒന്നു തിരിഞ്ഞുനോക്കാൻ പോലും അവൻ മടിച്ചു. മകനെ പറ്റിയുള്ള കുറ്റങ്ങൾ കേൾക്കാനാകാതെ അമ്മ വീട്ടിനകത്ത് ഒതുങ്ങി. എവിടെപ്പോയാലും മകനെപ്പറ്റിയുള്ള കുറ്റങ്ങൾ മാത്രം. തനിക്ക് വന്ന ജോലികൾചെയ്ത് അമ്മ വീണ്ടും ജീവിച്ചു. പെട്ടെന്നൊരുനാൾ അപ്രതീക്ഷിതമായി മകനോടൊപ്പം ഒരു പെൺകുട്ടി കയറി വന്നു. ആരാന്ന് ചോദിച്ച അമ്മയോട് ഇവൾ എൻെറ ഭാര്യയാണ് ഇന്ന് ഞങ്ങളുടെ വിവാഹമായിരുന്നു. ഇനി ഈ വീട്ടിൽ ഇവളുമുണ്ടാകും എന്നു പറഞ്ഞു. മറുത്തൊരക്ഷരം പറയാനാകാതെ നിശബ്ദമായി അമ്മ നിന്നു. മരുമകൾപോലും അമ്മയെ ഗൗനിച്ചില്ല. മക്കളുടെ സുഖജീവിതം ആഗ്രഹിച്ച അമ്മ മറുത്തൊന്നും പറഞ്ഞില്ല. ക്രമേണ മകനും മരുമകളും ചേർന്ന് അമ്മയെ ആ വീട്ടിലെ വേലക്കാരിയാക്കി മാറ്റി. എല്ലാ ജോലികളും ചെയ്യിച്ചു. രാവെന്നോ പകലെന്നോ നോക്കാതെ വിശ്രമമില്ലാതെ ഒരടിമയെപ്പോലെ അമ്മ ആ വീട്ടിൽ കഴിഞ്ഞുകൂടി. ഒരു ദിവസം രാവിലെ അമ്മയ്ക്ക് തീരെ സുഖമില്ലാതിരുന്നതിനാൽ എഴുന്നേൽക്കാൻ കുറച്ച് വെെകി. എന്നിട്ടു അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു. ആ സമയത്ത് ദേഷ്യത്തോടുകൂടി മരുമകൾ അടുക്കളയിലേക്ക് കയറി ചെന്നു. ചായ എവിടെ എന്ന് ചോദിച്ചപ്പോൾ ഇപ്പൊ ഇട്ടുതരാം മോളെ എന്നമ്മ പറഞ്ഞു. അപ്പൊ ഇതുവരെ ഇട്ടില്ലെ? നിങ്ങൾ ഇത്രയും നേരം ഇവിടെ എന്തു ചെയ്യുകയായിരുന്നു കിളവി... സമയത്തിന് ചായ കുടിച്ചില്ലെങ്കിൽ എനിക്ക് തലവേദന വരുമെന്ന കാര്യം ഇനിയും ഞാൻ ഒാർമ്മിപ്പിക്കണോ എന്ന് മരുമകൾ ചോദിച്ചു. ഇതൊക്കെ കേട്ട അമ്മ കരഞ്ഞുകൊണ്ട് ചായയ്ക്ക് വെള്ളം വെച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ അതിൽ വീണെന്ന കുറ്റത്തിന് അമ്മയെ വൃത്തിയില്ലാത്ത സ്ത്രീയേ എന്ന് വിളിച്ചുകൊണ്ട് കെെയ്യിൽ കിട്ടിയ ഒരു പാത്രമെടുത്ത് അമ്മയുടെ നെറ്റിയിൽ അവൾ ആഞ്ഞടിച്ചു. രക്തം വാർന്ന് ബോധരഹിതയായ അമ്മയെ മണിക്കുറുകൾക്കുശേഷം മനസ്സില്ലാമനസ്സോടെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആവശ്യത്തിന് പരിചരണം കൊടുക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. അമ്മയെ അവർ വീണ്ടു ജോലി ചെയ്യിച്ചു. മാസങ്ങൾ കടന്നുപോയി. ജോലിക്ക് പോകാത്ത മകൻെറ കെെയിൽ കാശൊന്നും ഇല്ലാതെയായി. കെെയിൽ കാശില്ലെങ്കിലും കൂട്ടുകാരുടെ കുടെ കള്ളുകുടിക്കാൻ അവൻ കാശ് സംഘടിപ്പിച്ചു. പതിവുപോലെ ആഘോഷങ്ങൾ കഴിഞ്ഞ് മദ്യാസക്തിയിൽ വീട്ടിലേക്ക് വരുന്ന വഴിയിൽ മകനൊരപകടം സംഭവിച്ചു. രണ്ടാഴ്ച ആശുപത്രിയിൽ ബോധരഹിതനായി രുന്ന അവൻ. ബോധം കിട്ടിയപ്പോഴാണ് ഒരിക്കലും തനിക്ക് നടക്കാൻ കഴിയാതെ ഒരു വരുമാനവുമില്ലാതെ വെറുമൊരു ജീവച്ഛവമായി കിടക്കുന്ന ഭർത്താവിനെ തനിക്കിനി വേണ്ടെന്ന തീരുമാനത്തോടുകൂടി അവൾ വീട് വിട്ട് തൻെറ പുതിയൊരു കാമുകനോടൊത്ത് പോയി. അപ്പോഴാണവൾ ഒരു വഞ്ചകിയാണെന്നവൻ തിരിച്ചറിഞ്ഞു. കാലൊടിഞ്ഞ് കിടന്നിരുന്ന അവൻെറയെല്ലാവശ്യങ്ങൾക്കും അമ്മ ഒപ്പമുണ്ടായിരുന്നു. എന്തിനും അമ്മ വേണമായിരുന്നു.ശരിക്കും അവനവൻെറ കുട്ടിക്കാലം തിരിച്ചുകിട്ടുകയായിരുന്നു. തന്നോടുള്ള അമ്മയുടെ സ്നേഹം അപ്പോഴാണവന് മനസ്സിലായത് . ചെയ്തുപോയ എല്ലാ തെറ്റുകുറ്റങ്ങളെ യോർത്തവൻെറ നെഞ്ചുരുക. പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോടവൻ മാപ്പ് പറഞ്ഞു. അമ്മേ എന്ന് വിളിക്കാൻ താൻ അർഹനല്ലെന്നവന് തോന്നി. സന്തോഷം കൊണ്ട് അമ്മ അവനെ നെഞ്ചോട് ചേർത്തപ്പോൾ അവൻ മനസ്സിലാക്കി പ്രപഞ്ചത്തിൽ അമമയുടെ സ്നേഹത്തിന് തുല്യമായി മറ്റൊരാൾക്കും നമ്മെ സ്നേഹിക്കാൻ കഴിയില്ലെന്ന്, ശിഷ്ടകാലം അവർ സന്തോഷത്തോടെ ജീവിച്ചു.



ഇന്ദുജ .ബി.എസ്
VIII ഗവ.എൽ.വി.എച്ച്,എസ്.എസ്.ആറയ്യൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കഥ