ജി.എച്ച്.എസ്‌. മുന്നാട്/അക്ഷരവൃക്ഷം/ കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്
മനുവിന്റെ മനസു നിറയെ ഓണക്കാലമായിരുന്നു. പുക്കളമൊരുക്കുന്നതും ഓണ പരിപാടികളും

ഓണ കോടിയും അവന്റെ മനസിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഈ ഓണക്കാലത്ത് അങ്ങു ദൂരെയുള്ള ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാമെന്ന അമ്മയുടെ വാഗ്ദാനവും അവന്റെ മുമ്പിലുണ്ട്. ഓണപാട്ടുകളും ഓണകഥകളുമായി മുത്തശ്ശിയും അവനെ ഓണ ലഹരിയിലാക്കി.ഇതിന് മുമ്പൊരിക്കലും അവനിത്ര ഓണ ലഹരിയിലായിരുന്നില്ല. സ്കൂളിൽ അവന്റെ കൂട്ടുകാരോടൊക്കെ ഓണാഘോഷത്തെ പറ്റി വിവരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.അവന്റെ മുഖത്തെ സന്തോഷവും ഉന്മേഷവും എല്ലാവരെയും കൊതിപ്പിച്ചു. ഓണപരീക്ഷ കഴിഞ്ഞതിന്റെ രാത്രി മനു അവന്റെ അമ്മയോടും മുത്തശ്ശിയോടും ഓണാഘോഷത്തെ പറ്റി വാ തോരാതെ സംസാരിച്ചു.കഴിഞ്ഞ കാലങ്ങളിലെ അഛൻ ഇല്ലാത്ത ഓണക്കാലം അവൻ മറന്നു. ഇത്തവണ ഓണത്തിന് അച്ചൻ വരില്ലേ എന്ന ചോദ്യം അവൻ പുതുക്കി. അഛനോടൊപ്പമുള്ള ഓണത്തിന് വർഷങ്ങളായുള്ള കാത്തിരിപ് ഇത്തവണ യഥാർത്യമാകുമോ എന്ന അവന്റെ ചോദ്യത്തിന് മുമ്പിൽ അമ്മ പതറാതിരിക്കാൻ ശ്രമിച്ചു.അതിനെന്താ, അച്ചൻ ഓണത്തിന് മുമ്പായി എത്തുമല്ലോ .അമ്മയുടെ മറുപടി മുത്തശ്ശി അപ്പുറത്തു നിന്ന് കേൾക്കുന്നുണ്ടായിരുന്നു.പുറത്ത് ചിങ്ങമാസത്തിലെ ചിന്നി ചിതറിയുള്ള മഴയെ അവൻ ശപിച്ചു. തെളിഞ്ഞ കാലാവസ്ഥക്കായി അവൻ കൊതിച്ചു.ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ എന്ന പ്രതീക്ഷ അവനെ ഉത്സാഹഭരിതനാക്കി. കുട്ടിത്തം നിറഞ്ഞ മനസ് എന്നേ ഓണത്തെ അവന്റെ മനസിൽ പ്രതിഷ്ഠിച്ചു.അഛൻ വന്നാലുടന്റെ അവന്റെ ആഗ്രഹങ്ങൾ പറയണം എല്ലാവരോടുമൊപ്പം ഓണക്കോടിയുമണിഞ്ഞ് ഓണസദ്യ ഉണ്ണാനുള്ള ആഗ്രഹം നടപ്പിലാക്കാനുള്ള തിരക്കായി. കുറെ കാലത്തിനു ശേഷം വരുന്ന അഛന്റെ കൈയ്യിൽ നിറയെ മിഠായി പൊതികളും കുഞ്ഞുടുപ്പുകളും അവൻ സ്വപ്നം കണ്ടു. രാത്രിയി ൽ ഉറക്കം വരാതെ അവൻ ഓണക്കാലത്തെ മനസ്സിൽ കണ്ടു. പുലരുംമുമ്പെ അവനുണർന്നു. ഓണം അടുത്തെത്തിയതിന്റെ ലക്ഷണമെന്നോണം പുറത്ത് ചിങ്ങമാസത്തിലെ മഴ പണിമുടക്കി. മനുവിന്റെ മുഖത്ത് സന്തോഷം ഒന്നുകൂടി വിടർന്നു.കൂട്ടുകാരോടൊപ്പം ആടി പാടികളിക്കാമല്ലോ! ഓണം കഴിയുന്നതുവരെ തെളിഞ്ഞ കാലാവസ്ഥ ആകട്ടെ എന്നവൻ ആശിച്ചു. ഓണമെത്തിയിട്ടും അഛൻ എത്തിയില്ലല്ലോ അമ്മേ. അവൻ സംശയം വർധിച്ചു. അല്ല ഈ ഓണത്തിനും അഛൻ നമ്മളെ ചതിക്കുമോ? വർഷങ്ങളായുള്ള സംശയം ഇക്കുറിയും ഉയർന്നതിലെ ആശങ്ക അമ്മയിൽ പ്രകടമായി. അഛനില്ലാത്തതിന്റെ കുറവ് ഇല്ലാതെയാണ് ഇത്രയും കാലം മനു വളർന്നത്. ഇനിയും ആ കുറവ് ഉണ്ടാകാൻ പാടില്ല എന്നു തന്നെയാണമ്മയുടെ ആഗ്രഹം.ഓരോ ഓണക്കാലത്തും അഛനെത്തുമെന്ന പ്രതീക്ഷ അവനിൽ സന്തോഷത്തിനപ്പുറം കാത്തിരിപ്പിന്റെ കേന്ദ്രമാകുന്നത് അമ്മ അറിയുന്നു. സ്വന്തം മനസ്സിലെ നൊമ്പരം അടക്കിപിടിച്ച് പുറത്തറിയിക്കാതെ വെക്കുന്നത് അഛൻ ദൂരെ എവിടെയോ ആണന്ന കുഞ്ഞു മനസിന്റെ സങ്കല്പങ്ങളെ തകർക്കാതിരിക്കാനാണ്. നാട്ടിലെല്ലാം ഓണപൂക്കളമൊരുങ്ങി ഓണപൂവിളിയും ഉയർന്നു. മനുവും ഓണ ലഹരിയിൽ തന്നെ. എന്നിട്ടും അവന്റെ ചോദ്യം ഉയർന്നു, കാത്തിരുന്ന തന്റെ അഛൻ എവിടെ? ഒടുവിൽ അവൻ തന്നെ ഉത്തരവും കണ്ടെത്തി.ഇല്ലാല്ലേ, ഈ ഓണത്തിനും അച്ചൻ വരില്ല, എന്റെ അച്ചൻ വരില്ല ഉറപ് മനുവിന്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണീർ സാരി തുമ്പു കൊണ്ട് തുടച്ച് ആ അമ്മ മനസ് മനുവിനെ നെഞ്ചോട് ചേർത്ത് പിടിക്കാനേ കഴിഞ്ഞുള്ളൂ. ഇതല്ലൊം കണ്ട് അല്പമകലെ മാറി നിന്ന് മുത്തശ്ശിയും കണ്ണ് തുടച്ചു. ഒരിക്കലും തിരിച്ചു വരില്ലന്നറിഞ്ഞിട്ടും അത് ആ കുഞ്ഞു മനസിനോട് തുറന്നു പറയാൻ അവർക്കാവില്ലായിരുന്നു. ഓരോ ഓണക്കാലമെത്തുമ്പോഴും സ്വന്തം അഛനെ കാത്തിരിക്കുന്നത് പതിവായി മനുവും.

ABHINAND G S
8 A ജി.എച്ച്.എസ്‌. മുന്നാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ