ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/തിരനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
തിരനോട്ടം 

എഴുന്നേറ്റപ്പോൾ  സമയം  പത്തര  കഴിഞ്ഞിട്ടുണ്ടാകും.  ആദ്യമായി ആണ്  ഇങ്ങനെയൊരു  മാറ്റം  മഹേഷിന്റെ  ജീവിതത്തിലേക്ക്  വരുന്നത്. രാവിലെ  നാലുമണിയിലെ കൊല്ലുന്ന  തണുപ്പും തിടുക്കം   പിടിച്ച ആഹാരവും വെളുപ്പാൻ കാലത്തെ നെട്ടോട്ടവും കർമ്മബോധത്തിന്റെ യഥാർത്ഥ ചൂടും... അതൊക്കെ മഹേഷ്‌ മറന്നുപോയിരുന്നു. എല്ലാത്തിൽ നിന്നുമുള്ള മോചനത്തിന്റെ സുഖത്തോടൊപ്പം അലസതയുടെ വിരഹവും അയാൾ അനുഭവിച്ചിരുന്നു. 

സീതേച്ചിയുടെ കുട്ടികൾ കാർട്ടൂണിന്റെ അഡിക്ഷനിൽ രസം പിടിച്ചിരിക്കുന്നു. തന്റെ അനുജൻ മൊബൈലിനു മേൽ കമിഴ്ന്നു വീണിരിക്കുന്നു. അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നു-"അവനു ഫോണിൽ നടിമാരുടെ പടം കണ്ടാൽ മതി. നമ്മുടെയൊക്കെ  മുഖം കണ്ട് മടുത്തിട്ടുണ്ടാകും ."  മഹേഷ്‌ വെറുതെ  ആലോചിച്ചു -ടെലിവിഷനും  മൊബൈലും ഇല്ലാത്തൊരു ലോകമുണ്ടായിരുന്നില്ലേ.  അന്ന് മനുഷ്യൻ എങ്ങനെ ജീവിച്ചു? പക്ഷെ ഒന്നുണ്ട് അന്നവന് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരുന്നു -എവിടെപ്പോയും തന്റെ ലക്ഷ്യങ്ങൾ സാധ്യമാക്കാനുള്ള കഴിവ്. പണ്ടായിരുന്നെങ്കിൽ മഹേഷ്‌ ഇതിനെക്കുറിച്ചു  ഒരു ലേഖനമെങ്കിലും തയ്യാറാക്കിയേനെ. എത്രയോ നാളായി അതൊക്കെ മാറിയിട്ട് . കഴിഞ്ഞ കുറെ നാളുകളായി അവൻ പേനയെടുക്കാറുള്ളത്  ഫയൽ എഴുതാനും സൈൻ ചെയ്യാനുമാണ്. പുകച്ചു തുപ്പിയ സിഗരറ്റ് കഷ്ണങ്ങൾ  പോലെ പേനയും കുന്നുകൂടി. അവയിൽ നിന്ന് ഭാവനയുടെ ചോര പോലെ മഷി ഒലിക്കുന്നുണ്ടായിരുന്നു. മഹേഷ്‌ പുറത്തേക്ക്  നോക്കി- ഒഴിഞ്ഞ റോഡ്. വഴിത്താരയിലൂടെ  പോകുന്ന ഏതെങ്കിലും  ഒരു വാഹനവുമായി മുട്ടിയുരുമ്മാൻ  ഒരു പ്രേമദാഹവുമായി കാത്തിരിക്കുന്നു. 

സീതേച്ചി?മഹേഷ്‌ അടുക്കളവശത്തെ ചെറിയ മുറിയിലേക്ക് ഉറ്റുനോക്കി. പൊടിപിടിച്ച  തയ്യൽ മെഷീൻ മിനുക്കിയെടുക്കുന്ന സീതേച്ചി. അവരുടെ  കാലും കയ്യും മനസും ഒരുപോലെ പ്രവർത്തിക്കുന്നു. അല്ലെങ്കിലും പഴമ ബാധിച്ചു മുറിയുടെ ഒരു കോണിൽ ചടഞ്ഞിരിക്കുന്ന ഈ യന്ത്രമാണല്ലോ വൈധവ്യം ബാധിച്ച അമ്മയുടെയും കൗമാരവും ബാല്യവും കഴിക്കുന്ന മക്കളുടെയും പട്ടിണിയകറ്റിയത്. സർക്കാർ സ്കൂളിൽ സ്‌ഥിരജോലി ലഭിക്കും വരെ സീതേച്ചിയുടെ അധ്വാനവും ആഹാരവും  ഇവിടെയായിരുന്നു. ഒരു കൗതുകത്തിനു അയാളത് നോക്കിനിന്നു. ദിവസം പത്തു പതിനഞ്ച്   ആയപ്പോഴേക്കും ആ വീട്ടിലെ പണവും മൊബൈലിലെ ബാലൻസും തീർന്നിരുന്നു. പൈസയടക്കാതെ ടീവിയിലെ  ദൃശ്യങ്ങളും മാഞ്ഞു. അക്കൌണ്ടിലെ  ശമ്പളമെടുക്കാൻ  എടിഎം നു  ശുദ്ധിപരീക്ഷ  നടത്തണം. ഒരു ഭയം. ജീവനേക്കാൾ വലുതല്ലല്ലോ പണം.! ശേഷിച്ച  പണം  കുടുംബനാഥയുടെ വിധവപെൻഷൻ  ആണ്.  അതവർ സൂക്ഷിച്ചു  വച്ചു - മകന് മൊബൈൽ റീചാർജ്  ചെയ്യാൻ പോലും കൊടുക്കാതെ.

അങ്ങനെ ദിവസങ്ങൾക്കുള്ളിൽ മഹേഷിന്റെ കുടുംബം മരണവീട് പോലെ ആയി. ആ സമയങ്ങളിൽ ദോശ ചുടുന്ന അമ്മയ്ക്ക് ചുറ്റും മക്കളും  ചെറു മക്കളും  കലപില കൂട്ടി. വീട്ടുജോലികളിൽ നേരമ്പോക്കുകൾ  പരതി. വൈകുന്നേരത്തെ  ചായയോടൊപ്പം രാഷ്ട്രീയവും സാഹിത്യവും കൊറോണാവാദങ്ങളും  വന്നു. ആഹാരവും ആഗ്രഹവും ഒരുമിച്ചായി. അവർ മണ്ണിലേക്കും മനസുകളിലേക്കും തിരിച്ചിറങ്ങി. പ്രാർത്ഥനകൾ ലോകത്തിനു വേണ്ടിയായി. ഇതൊക്കെ ആ ഒരു വീട്ടിൽ മാത്രമല്ല  ലോകത്ത് പലയിടത്തും നടന്നിട്ടുണ്ടാകാം. അത് കാലം കണക്ക് കൂട്ടിവച്ച വലിയ തിരിച്ചറിവുകൾ. പക്ഷെ മറ്റൊന്ന് സ്വാതന്ത്ര്യം, കൂട്ടായ്മ, ആഘോഷങ്ങൾ,  കൂട്ടപ്രാത്ഥനകളുടെ പരിശുദ്ധി എല്ലാം നഷ്ടപ്പെട്ടിരുന്നു.മഹേഷിന്റെ ചിന്തകൾ  പേനയിൽ  പ്രതിഫലിച്ചു. വരാന്തയിൽ  ഇരുന്നുകൊണ്ട് അയാൾ പുറത്തേക്ക് നോക്കി- തെരുവുനായ്ക്കൾ റോഡിലൂടെ സ്വാതന്ത്ര്യത്തോടെ  നടക്കുന്നു.പക്ഷികൾ കൂട്ടമായി  ഒച്ചയുണ്ടാക്കി  പറക്കുന്നു.മനുഷ്യൻ മാത്രം  സ്വാതന്ത്ര്യമില്ലാതെ ജയിൽ മുറികളിൽ... സ്വന്തം സന്തോഷം വിറ്റുണ്ടാക്കിയ മണിമാളികകളിൽ മനുഷ്യൻ സമാധാനം തിരയുന്നു....... 

ആഷ്‌ന നൗഷാദ്
9 C  ഗവ.എച്ച് എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ