ജി.എം.യു.പി.എസ്.അരീക്കോട്/അക്ഷരവൃക്ഷം/പാഠം 19

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം 19

*ഹോ എൻ്റെ ദൈവമേ... എഴുന്നേൽക്കാൻ ഇത്തിരി വൈകിപ്പോയല്ലോ... ഇനി ഇന്നത്തെ കാര്യം പോക്കാ...ഒരു തുള്ളി വെള്ളം ഇന്നിനി കിട്ടില്ലല്ലോ..." വൈകിയുണർന്ന വെപ്രാളത്തിൽ അമ്മുക്കിളി തൻ്റെ കൂട്ടുകാരിയുടെ അടുത്തേക്കു പറന്നു. "ചിന്നൂ...ചിന്നൂ.." പെട്ടെന്നാണ് അമ്മുക്കിളിയുടെ വിളി ചിന്നു ത്തത്ത കേട്ടത്. "ആ മനുഷ്യന്മാര് എഴുന്നേൽക്കുന്നതിന് മുമ്പ് വെള്ളം കുടിച്ചു പോരാനുള്ളതാ... നമ്മൾ നേരം വൈകിപ്പോയല്ലോ, ഇനി എന്ത് ചെയ്യും? വേഗം വാ...".അവരിപ്പോൾ നാട്ടിൻപുറത്തെ ചന്ദനക്കുളത്തിൽ നിന്നാണ് വെള്ളം കുടിക്കുന്നത്."പേടിക്കാതെ അമ്മൂ.... ഒരു കാര്യം പറയാനുണ്ട്,ഞാൻ ഇന്നലെ രാത്രി നിന്നെ കുറേ വിളിച്ചിരുന്നല്ലോ"."ങേ... എന്നെയോ?രാത്രി വൈകിയും നമ്മൾ മിണ്ടിയും പറഞ്ഞും ഇരുന്നതാണല്ലോ,പിന്നെന്താ പുതിയൊരു വാർത്ത?". "നാട്ടിലാകെ എന്തൊക്കെയോ നടക്കുന്നുണ്ട്. കുറച്ചു ദിവസായിട്ട് ഇവിടേക്ക് മനുഷ്യന്മാരുടെ വരവൊക്കെ കുറഞ്ഞില്ലേ....ഇപ്പോൾ അവരുടെ ശല്യം ഇല്ലല്ലോ... അവിടെ എന്തോ ഒരു രോഗം വന്നിട്ടുണ്ടത്രേ.. അതിന്റെ ഭാഗമായി നാട്ടിലെല്ലാം ലോക്ക് ഡൗണോ അങ്ങനെ എന്തൊക്കെയോ ഉണ്ട്.ആരും പുറത്തിറങ്ങരുത് എന്ന അനൗൺസ്മെന്റ് ഉണ്ടായിരുന്നു എന്ന് ഇന്നലെ ഏട്ടൻ വന്നപ്പോൾ പറഞ്ഞു". "അപ്പൊ മനുഷ്യന്മാരൊന്നും പുറത്തിറങ്ങൂല- ലേ...എന്നാ പിന്നെ കുറച്ചു കഴിഞ്ഞിട്ട് പോവാം".അവർക്കാശ്വാസമായി."ഞാൻ മോൾ ഉണർന്നോ എന്ന് നോക്കിയിട്ട് വരാം.പോകാനാകുമ്പോൾ നീ വിളിച്ചാൽ മതി". അവരുടെ മരത്തിന് തൊട്ടു താഴെ പണ്ട് ഉണ്ടായിരുന്ന പഞ്ചാരത്തടാകവും അരുവികളുമെല്ലാം മനുഷ്യർ നശിപ്പിച്ചു. അവർ ദാഹജലവും തേടി ഇറങ്ങിയിരിക്കുകയാണ്. മലയും കാടും പുൽമേടും താണ്ടിയാണ് അവരുടെ യാത്ര.വഴിമധ്യേ അമ്മുക്കിളി പറഞ്ഞു:"എന്റെ കുഞ്ഞിന്റെ പൊട്ടിയ കാലിന്റെ വേദന കൂടിയതുകൊണ്ട് ഇന്നലെ രാത്രി ഒരു തരി ഉറങ്ങാൻ പറ്റിയിട്ടില്ല.പഴയ ആ ചക്കരമാവിലെ താമസം, ഹൊ!എന്ത് രസമായിരുന്നു. അത് വെട്ടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.എൻറെ കുഞ്ഞിൻറെ ജീവൻ ബാക്കിയായത് തന്നെ മഹാഭാഗ്യം".പണ്ടൊക്കെ എന്തോരം അരുവികളും പുഴകളും ആയിരുന്നു. നമ്മളൊക്കെ അച്ഛനമ്മമാരുടെ കൂടെ വെള്ളത്തിൽ എത്ര ആടിത്തിമിർത്തിട്ടുണ്ട്.ഇപ്പോൾ ഒരു തുള്ളി വെള്ളത്തിന് വേണ്ടിയാണ് നമ്മൾ ഇങ്ങനെ അലയുന്നത്"."ജലസംഭരണികൾ എല്ലാം ഇടിച്ചു നിരത്തി, മരങ്ങളൊക്കെ വെട്ടി മാറ്റി.കോൺക്രീറ്റ് കാടുകൾ പണിതു.പിന്നെങ്ങനാ വെള്ളണ്ടാവുക?".അവർ നഷ്ട സൗഭാഗ്യങ്ങളെക്കുറിച്ചോർത്തു.ഓരോന്ന് പറഞ്ഞ് പറഞ്ഞ് ഇരുവരും നാട്ടിലെത്തിയത് അറിഞ്ഞില്ല.അവർ അത്ഭുതപ്പെട്ടു.കേട്ടത് ശരിയാണല്ലോ..ആരെയും കാണാനില്ല.ഒരു കട പോലും തുറന്നിട്ടില്ല. നിരത്തുകളിൽ എങ്ങും ഒറ്റ വണ്ടിയും ഇല്ല.അവിടെയിവിടെയായി നിയമപാലകർ മാത്രം ലാത്തിയുമായി നടക്കുന്നുണ്ട്. അവരെല്ലാം മുഖത്ത് എന്തോ കെട്ടിയിട്ടുണ്ട്.അഹങ്കാരികളും അത്യാർത്തികളുമായ മനുഷ്യന്മാരെ അകത്തിരുത്താൻ മാത്രം ഇവിടെ എന്തുണ്ടായി എന്ന് അറിയാൻ വേണ്ടി അവർ കേശവൻ ചേട്ടന്റെ വീട്ടിലെ ടിവിയിലേക്ക് ഒന്ന് കാതോർത്തു.അപ്പോഴല്ലേ കാര്യം പിടികിട്ടിയത്.'കൊറോണ' എന്ന ഭീകര രോഗം ലോകത്താകമാനം പടർന്നുപിടിക്കുകയാണെന്നും ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നൊക്കെ അവർ അപ്പോഴാണ് അറിഞ്ഞത്.എന്തോ ഒരു സാധനം ഉപയോഗിച്ച് കൈകഴുകലാണത്രേ അതിന്റെ പ്രതിവിധി-പിന്നെ വ്യക്തിശുചിത്വവും സാമൂഹിക അകലവും. ദൈവം മനുഷ്യരുടെ പ്രവർത്തനഫലമായി നൽകിയത് തന്നെ ഇത് . അവരോർത്തു. കുളത്തിൽ നിന്ന് തെളിനീർ കുടിക്കുന്നതിനിടെ അമ്മു പറഞ്ഞു:"ചിന്നൂ.... നോക്ക്, എന്തൊരു തെളിഞ്ഞ വെള്ളം.എത്ര കാലമായി ഈ വെള്ളം ഇങ്ങനെ കണ്ടിട്ട്. മനുഷ്യരാരും തന്നെ ഇവിടേക്ക് വരാത്തതു കൊണ്ടാ ഇത് ഇങ്ങനെ നിൽക്കുന്നത്.വരുന്ന വഴിക്ക് നമ്മൾ ഒരു ഫാക്ടറി പൂട്ടിയിട്ടത് കണ്ടില്ലേ ... അതിൽ നിന്നുള്ള മാലിന്യമാണത്രേ ഇവിടുത്തെ പുഴയെ മലിനമാക്കിയിരുന്നത്. എന്നാൽ,ഇപ്പോൾ പുഴയുടെ അടിത്തട്ട് കാണാം- ലേ ..." . "അമ്മൂ ....നോക്ക്, ആകാശത്തിൻ്റെ നിറം.ആ ഫാക്ടറിയിലെ പുക കാരണം എത്രനാളായി ആകാശം ഈ നീലിമയിൽ കണ്ടിട്ട്".മതിയാവോളം വെള്ളം കുടിച്ച് അവർ യാത്ര തിരിച്ചു."ഈ വാഹനങ്ങളുടെ പുക എനിക്ക് അലർജിയാ , പുകയേറ്റാ അപ്പൊ തുടങ്ങും ശ്വാസംമുട്ടല് .ഇന്ന് അത് ഇത്തിരി കുറവുണ്ട്". തിരികെയുള്ള യാത്രയിൽ അവർ കണ്ടവരോടെല്ലാം കാര്യം പറഞ്ഞു.അടുത്തദിവസം മുതൽ മിന്നുവും കിട്ടുവും അപ്പുവും എല്ലാവരും നാട്ടിലേക്ക് വരുന്നുണ്ടെന്നാണ് പറഞ്ഞത്. "കാടും മേടും നശിപ്പിച്ച് ജീവികളുടെ സ്വൈരവിഹാരത്തിന് തടസ്സം നിൽക്കുകയും 18 അടവും പയറ്റിത്തെളിയുകയും ചെയ്ത മനുഷ്യന് ദൈവം നൽകിയ പത്തൊമ്പതാമത്തെ പാഠമാവാം 'കോവിഡ്-19'.അവർ ഒരേ സ്വരത്തിൽ പറഞ്ഞു.

റൈഷ ഗൈസ്
6 A ജി എം യു പി സ്കൂൾ അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ