ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/അക്ഷരവൃക്ഷം/എ കംപ്ലീറ്റ് ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
എ കംപ്ലീറ്റ് ലോക്ക് ഡൗൺ

“ഈ കൊറോണ ദ് ങ്ങനെ പോയാൽ എവിടെ ചെന്നു നിക്കൂന്റെ ദേവീ... പണ്ടത്തെപ്പോലെ പഞ്ഞോം വറുതീം ക്കെ തന്നാരിക്കും ഇനീം. ”
“അതെന്താ മുത്തശ്ശീ ! ഒരു പഞ്ഞോം വറുതീം.” ഉണ്ണിക്ക് സംശയമായി.
“അതൊക്കെ ചരിത്രാ കുട്ടീ. ങ്ങടെ ക്കെ ചെറുപ്പത്തില് ചോറുണ്ണാനെത്ര കൊതിച്ചിട്ടുണ്ടെന്നോ? നെല്ലും അരീക്കെ കയ്യിൽ സൂക്ഷിക്കണതു പോലും കുറ്റാരുന്നു. പനയിടിച്ചതും, വാട്ടിയ കപ്പേം, ചക്കേം, ചക്കക്കുരൂം ഒക്കേരുന്നു അന്നത്തെ ഭക്ഷണങ്ങള്.... ന്നിപ്പോ കൃഷീണ്ടോ? പണീണ്ടോ? എല്ലാം ചന്തേന്നല്ലേ വാങ്ങണത്. ചക്കേം ചക്കക്കുരൂ ക്കെ ആർക്കു വേണം? ഒള്ള വെഷവെല്ലാം വാങ്ങിത്തിന്ന്... ആശൂത്രീം നെരങ്ങി... ങ്ഹാ... ഒരു ജീവിതം. ഇനീപ്പോ ലോക്ക്ഡൗണായാ അതുപോലുണ്ടാവില്യ.”
"ഈ മുത്തശ്ശിക്കെന്തറിയാം? ദേ നോക്ക് യൂ-ട്യൂബ്. ഇതെന്താന്നറിയോ... ചക്കക്കുരു ജ്യൂസ്... ഇപ്പവിത് ട്രെൻഡാ മുത്തശ്ശീ.”
“ എവ്ടെ കാണട്ടെ... ങ്ങടെ ക്കെ കാലത്ത് ചക്കക്കുരൂം മാങ്ങേം, ചക്കക്കുരു തോരനും, കൂടിയാ ഒരു മെഴുക്കരട്ടീം... ദാ നോക്ക്യേ ചക്കക്കുരൂണ്ട് ന്തൊക്കയാ പ്പ വിഭവങ്ങള്. ഇനീം ചക്കക്കുരൂന്ന് കൊറോണക്കുള്ള മരുന്ന് കിട്ട്വോ ആവോ?”
“ഒന്നു പോ മുത്തശ്ശീ... ചുമ്മാ കളിയാക്കണ്ടാ... ചക്കക്കുരു ജ്യൂസ് ഉണ്ടാക്കിത്തരാവോന്ന് ഞാനമ്മയോട് ചോദിച്ചിട്ടുണ്ട്. ”
“ ന്നാ ണ്ടാക്ക്. കുടിച്ചിട്ട് എങ്ങനുണ്ടെന്നു പറയാട്ടോ...”
“ അതിനാദ്യം ചക്ക പറിക്കണം. ഇന്ന് ചക്കപ്പുഴുക്ക്. നാളെ ചക്കക്കുരു ജ്യൂസ്.”
“ന്നാ വേഗാവട്ടെ. വയ്യാണ്ടായി. എന്നാലും ഞാനൂടെ ഒരുക്കാങ്കൂടാം. എത്ര നാളായി ഇത്തിരി ചക്കപ്പുഴുക്ക് തിന്നിട്ട്. ”
“ഒന്നടങ്ങ് മുത്തശ്ശീ... ഹോ ! എന്തൊര് കൊതിയാ ചക്കപ്പുഴുക്കെന്നു കേക്കുമ്പം. അഛൻ വരട്ടെ. ഞങ്ങൾ രണ്ടാളും കൂടെ പോയി പറിച്ചോണ്ടു വരാം. അതുവരെ ക്ഷമിക്ക്. ”
“ആട്ടെ. അതുമതി. അഛനെപ്പെഴാ വര്യാ? എങ്ങട് പോയതാ? ”
“ കടേലേക്ക് പോയതാ. സാധനങ്ങളൊക്കെ വാങ്ങണ്ടേ. നമുക്കല്ലേ മുത്തശ്ശീ കംപ്ലീറ്റ് ലോക്ക് ഡൗൺ. അഛനിങ്ങനേലും പുറത്തു പോവാലോ.”
“അറിവുള്ളോരും അധികാര്യളും ക്കെ പറയണതനുസരിച്ച് വീട്ടിലിരിക്കണത് തന്നെയാ നല്ലതെന്റെ കുട്ട്യേ. കേട്ടിട്ടില്ലാത്തതരം ഓരോ അസുഖങ്ങളാ വന്നുപെട്ടിരിക്കുന്നത്. അകത്തിരുന്നാൽ, അകലത്തിരുന്നാൽ പിന്നീട് അടുത്തിരിക്കാം ന്നല്ലേ അവര് പറേണത്. അങ്ങനെ തന്ന്യാ നല്ലെ.”
“ദേണ്ടെ, അഛൻ വന്നു. ഞാനിപ്പ വരാവേ. ”
“ നിക്കണനിപ്പിലിതെവിടെപ്പോയ് ചെക്കൻ... തെന്തു മാത്രം സാധനങ്ങളാ ബാലാ. ചൊമന്ന് മടുത്ത്വോ?”
“ ങ്ഹാ, ഇത്തിരി മടുത്തു. ലോക്ക് ഡൗണല്ലേ? ഇനി സാധനങ്ങൾക്ക് ഷോർട്ടേജ് വരുവോന്ന് പറയാൻ പറ്റില്ലല്ലോ. ഒരു കരുതൽ. പട്ടിണി കിടക്കാൻ പറ്റ്വോ?”
“ ദാ അഛാ സാനിട്ടൈസർ. നന്നായിട്ടങ്ങു തേച്ചോളൂ... ഞങ്ങക്കൂടെ കൊറോണ കൊണ്ടത്തരല്ലേ...”
“ ഇതെടുക്കാനോടീതാർന്നോ നീയ്യ്. ഞാനോർക്കേം ചെയ്തു നീ അഛനെക്കണ്ടപ്പോ എവിടേക്കാ ഈ ഓടണേന്ന്”
“ മിടുക്കൻ ! പിന്നേ ഉണ്ണീ, ഈ സാധനങ്ങളോരോന്നായി കൊണ്ടു വയ്ക്കാൻ സഹായിച്ചേ. ഇത്തിരി ജോലിയൊക്കെ ചെയ്തു പഠിക്ക്...”
“ഓ. കെ. അഛാ. ബട്ട് വൺ കണ്ടീഷൻ ”
“ എന്താടാ ഒരു കണ്ടീഷൻ?”
“ അതേയ്, ഈ മുത്തശ്ശി പറയ്വാ, മുത്തശ്ശിക്ക് ചക്കപ്പുഴുക്ക് തിന്നണംന്ന്. നമുക്കൊരു ചക്ക പറിച്ചാലോ അഛാ”
“ഒന്നു ചുമ്മാണ്ടിരി ഉണ്ണ്യേ. ഇതാപ്പോ കഥ. ഞാമ്പറഞ്ഞു പോലും ചക്ക പറിക്കണംന്ന്.”മുത്തശ്ശി ചിണുങ്ങി.
“ അതിനെന്താമ്മേ നമുക്ക് ചക്ക പറിക്കാലോ. ക്ഷേ ഇത്തിരി കഴിഞ്ഞിട്ടാവാട്ടോ ഉണ്ണ്യേ. ഒന്നിരിക്കട്ടെ. മടുത്തു.”
“ എങ്കി നമുക്ക് ചോറൊക്കെയുണ്ടിട്ട് പോവാം.”
“ ആട്ടെ. അങ്ങനെത്തന്ന്യാവാം”

********* ********* ********* *********

“ എന്താ ബാലാ, എന്താ പറ്റിയേ? ങ്ങള് രണ്ടാളും കൂടി ഇപ്പളാണല്ലോ അങ്ങട് പോയത്. ഉണ്ണി എന്തിനാ കരയണത്? സുമതീ ദേണ്ടെ ഉണ്ണി കരയണു. നീ ഒന്നു ചെന്ന് നോക്ക്യേ. ”

“ എന്താ ബാലേട്ടാ? ഉണ്ണിക്കെന്താ പറ്റീത്? യ്യോ ! വന്റെ കാലേന്ന് ചോര വരുന്നുണ്ടല്ലോ? എന്തു പറ്റ്യെന്റെ കുട്ടിക്ക്?”
“ഒന്നടങ്ങ് സുമതീ. കാര്യായിട്ടൊന്നുമില്ല. നീ ആ ഫസ്റ്റ് എയ്ഡ് കിറ്റ് ഒന്നെടുത്തേ. കാലു മുറിഞ്ഞിട്ടുണ്ട്. അതെങ്ങനാ? ഞാമ്പറഞ്ഞതാ കത്തീം വീശി നടക്കല്ലേ, നടക്കല്ലേന്ന്. ചക്ക പറിച്ചതും കത്തീം പിടിച്ച് ങ്ങട് പറക്ക്വല്ലാരുന്നോ? ഞാൻ ചക്കേടുത്തോണ്ടു വന്നപ്പഴേക്കും ദേണ്ടെ കിടക്കണു, കാറി... ചോരേലൊപ്പിച്ച്. ” അഛന്റെ വിശദീകരണം.
“ അല്ല. ഞാൻ മര്യാദക്ക് തന്നെയാ പോന്നെ. ഒരു കല്ലേ ചവിട്ടീപ്പോ അത് അടർന്നു പോയി.. ഞാൻ ദേ താഴെ കിടക്കുന്നു. അതിനെടേല് കത്തി എങ്ങനെയോ എന്റെ കാലിൽ കൊണ്ടതാ.” ഉണ്ണി തിരുത്തി.
“ ആ സാരല്യ മോനേ, ആഴോള്ള മുറിവല്ലാന്നു തോന്നണു. ഇത്തിരി നീളത്തിലുണ്ട്. നമുക്ക് മരുന്നൊക്കെ വച്ചു കെട്ടി കുറച്ചീസം വിശ്രമിക്കാട്ടോ. അതു കഴിഞ്ഞു മതി ഇനി തൊടീലെ കറക്കോക്കെ.”
“ അതെ, അതെ. 'എ കംപ്ലീറ്റ് ലോക്ക് ഡൗൺ ഫോർ ഉണ്ണി'.”
ചിരിയുടെ അകമ്പടിയോടെ അഛനതു പറയുമ്പോൾ ഭീതിയൊഴിഞ്ഞ കണ്ണുകളോടെ അവൻ മുത്തശ്ശിയെ നോക്കി. തന്റെ വേദനയേക്കാൾ വലിയ വേദന മുത്തശ്ശിയുടെ മനസ്സിലുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നതായി ഉണ്ണിക്ക് തോന്നി.
ജേക്കബ് റ്റോം
8 ബി ഗ്രേസി മെമ്മോറിയൽ എച്ച്. എസ്. പാറത്തോട്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ