ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പങ്കുവയ്ക്കാൻ പഠിക്കണം
പങ്കുവയ്ക്കാൻ പഠിക്കണം
ഒരു കാടിനുള്ളിൽ മഹാനായ ഒരു ഗുരുവും അദ്ദേഹത്തിന്റെ ഭാര്യയും കുടിൽകെട്ടി താമസിക്കുകയായിരുന്നു. അങ്ങനെയിരിക്കെ നല്ല മഴയുള്ള ഒരു രാത്രിയിൽ ഒരാൾ അവിടെ താമസിക്കാൻ അനുവാദം ചോദിച്ചുവന്നു. ഭാര്യ എതിർത്തെങ്കിലും ഗുരു അനുവാദം നൽകി. കുറച്ചുകഴിഞ്ഞപ്പോൾ വേറെ നാലുപേരുംകൂടി അവിടെ എത്തി കുടിലിൽ താമസിക്കാൻ അനുവാദം ചോദിച്ചു. അപ്പോഴും ഭാര്യ എതിർത്തു. ആ നാലുപേരെയും മഴനനഞ്ഞുനിൽക്കാൻ അനുവദിക്കാതെ ഗുരു അകത്തുകയറ്റി. ഗുരു അവരോട് പറഞ്ഞു " ഏഴുപേർക്ക് ഇവിടെ കിടക്കാനെ ബുദ്ധിമുട്ടുള്ളു എല്ലാവരും ഇരിക്കുകയാണെങ്കിൽ പ്രശ്നം പരിഹരിക്കാം.” എല്ലവരും ചെറിയൊരു ദേഷ്യത്തോടെ അത് അനുസരിച്ചു. അൽപ്പസമയം കഴിഞ്ഞപ്പോൾ കുടിലിനുപുറത്ത് ഒരു കഴുതയുടെ കരച്ചിൽകേട്ടു. വാതിൽതുറന്ന് കഴുതയെ അകത്തുകയറ്റാനൊരുങ്ങിയ ഗുരുവിനെ മറ്റുള്ളവർ തടഞ്ഞു. അപ്പോൾ ഗുരു അവരോട് പറഞ്ഞു "നിങ്ങളുടെ കാര്യം കഴിഞ്ഞപ്പോൾ നിങ്ങൾ മറ്റെല്ലാം മറന്നു. എല്ലാവരും നിൽക്കാൻ തീരുമാനിച്ചാൽ ഈ കഴുതയേയും അകത്തു കയറ്റാം.” അങ്ങനെ കഴുതയും കുടിലിനുള്ളിലായി. കൂട്ടുകാരെ, സ്വന്തം സുഖാനുഭവങ്ങളെ തകർക്കുന്ന ഒന്നിനോടും മനുഷ്യരായ നമ്മൾക്ക് താല്പര്യമില്ല. എന്നതിന് ഉദാഹരണമാണീകഥ. അവനവന്റെ സുഖമാണ് എല്ലാവരുടെയും ലക്ഷ്യം മറ്റുള്ളവർ എങ്ങനെയുമായിക്കൊള്ളട്ടെ എന്നാണ് വിചാരം. പങ്കുവെക്കാനാണ് നാം പഠിക്കേണ്ടത്, ശീലിക്കേണ്ടത്, പറഞ്ഞുകൊടുക്കേണ്ടത്. ഉള്ളവർ ഇല്ലാത്തവർക്കുകൊടുക്കണം അതെന്തായാലും ധനമായാലും ഭക്ഷണമായാലും പാർപ്പിടമായാലും വസ്ത്രമായാലും എന്നാൽ നാം തുല്യരാകും.
|