ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ ബന്ധനം

Schoolwiki സംരംഭത്തിൽ നിന്ന്
ബന്ധനം

ഇന്നത്തെ പ്രഭാതത്തിൽ എങ്ങും നിശബ്ദത തളം കെട്ടി നിന്നു. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളും, ആൾക്കൂട്ടവും, ഒന്നുമില്ലാത്ത വിജനമായി കിടക്കുന്ന വഴിയോരങ്ങൾ. ഇതെന്താടി തത്തമ്മപ്പെണ്ണേ ആരെയും കാണാനില്ലല്ലോ.ഈ മാനവകുലം ചത്തൊടുങ്ങിയോ.... കാക്കത്തമ്പുരാട്ടി തത്തമ്മപ്പെണ്ണിനോട് ചോദിച്ചു. അതാടീ ഞാനും ആലോചിക്കുന്നേ, ഇത് അതിശയകരമായിരിക്കുന്നല്ലോ, ഇത് ഞാൻ സ്വപ്നം കാണുകയാണോ, അല്ല.... സ്വപ്നമല്ല കാക്കത്തമ്പുരാട്ടി, ഇത് വേറെന്തോ മറിമായം സംഭവിച്ചിരിക്കുന്നു. വാ നമുക്കൊന്നു നോക്കിയിട്ടു വരാം.

അങ്ങനെ കാക്കത്തമ്പുരാട്ടിയും തത്തമ്മപ്പെണ്ണും കൂടി നേരമൊത്തു ഇരുട്ടി വെളുത്തപ്പോഴേക്കും സംഭവിച്ച മായാജാലം ഓർത്ത് സ്വപ്നമാണോ, യാഥാർത്ഥ്യമാണോ എന്നറിയുവാനായി പറക്കുകയാണ്. അങ്ങനെ പറക്കുമ്പോഴാണ് ഒരു കടയുടെ മുൻപിൽ ഒരു കൂട്ടം നായ്ക്കളെ തത്ത കണ്ടത്. അവർ വളരെ സന്തോഷത്തിലായിരുന്നു. തത്തമ്മപ്പെണ്ണും കാക്കതമ്പുരാട്ടിയും കൂടി അവരുടെ അടുത്തെത്തി. എന്താ ചേട്ടന്മാരെ നിങ്ങൾ വളരെ സന്തോഷത്തിലാണല്ലോ, എന്താ കാര്യം? അല്ലാ, അപ്പോൾ നിങ്ങളൊന്നും അറിഞ്ഞില്ലേ,ഈ ലോകം ഭരിച്ചിരുന്ന ഒരു വർഗ്ഗം ഉണ്ടായിരുന്നില്ലേ, അവരൊക്കെ ഇപ്പോൾ ഒരു സൂക്ഷ്മാണുവിനെ പേടിച്ച് അതായത് മനുഷ്യരുടെ ഭാഷയിൽ പറഞ്ഞാൽ വൈറസ് അതിനെ പേടിച്ച് വീട്ടുതടങ്കലിൽ ആണത്രേ. ഇനി കുറേ നാൾ പുറത്തിറങ്ങാൻ പാടില്ല. കഷ്ടം തന്നെ.

ങേ, വീട്ടുതടങ്കലിലോ, കാക്കത്തമ്പുരാട്ടി അമ്പരന്നു. ഹും, അങ്ങനെ തന്നെ വേണം. കുറേ നാൾ എന്നെ ഒരു കൂട്ടിൽ ബന്ധനം ചെയ്തതല്ലേ. എന്നിട്ടൊരു വള്ളത്തോളിന്റെ ഒരു കവിതയും ഉണ്ടായിരുന്നല്ലോ, 'ബന്ധൂര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ'. ഇത് ഇപ്പോൾ മാനവ കുലത്തിനു തന്നെയാ ചേരുന്നത്. തത്തമ്മപ്പെണ്ണ് പരിഹാസത്തോടെ പറഞ്ഞു. അപ്പോഴാണ് ഇതൊക്കെ കേട്ടുകൊണ്ട് മൂർഖനപ്പൂപ്പൻ ഇഴഞ്ഞു വന്നത്. എന്തായാലും മനുഷ്യരുടെ അഹങ്കാരത്തിനു അവർക്കും തിരിച്ചടി ലഭിച്ചു കഴിഞ്ഞു. ഈ പരിസ്ഥിതിയെ ചൂഷണം ചെയ്തതിനുള്ള തിരിച്ചടിയാണു ഇതെല്ലാം. എല്ലാം വെട്ടിപിടിക്കാനുള്ള നെട്ടോട്ടം ആയിരുന്നല്ലോ എല്ലാവരും. ഇപ്പോൾ കണ്ണു കൊണ്ടു കാണാൻ പറ്റാത്ത ഒരു സൂക്ഷ്മാണുവിനെ ഭയന്ന് മുഖാവരണം ധരിച്ച് പുറത്തിറങ്ങേണ്ട ഗതി വന്നില്ലേ.

കൃഷിയിടങ്ങളും സർപ്പകാവുകളും, കുളവും, തോടും, ജലാശയങ്ങളും, തുടങ്ങി എല്ലാ ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥകൾ നശിപ്പിക്കുകയും പ്രകൃതിയോട് ഇണങ്ങി ജീവിക്കാതെ പരിഷ്കാര ജീവിതരീതി കൂട്ടുപിടിച്ച് എന്നെയും എന്റെ സഹജീവികളുടെയൊക്കെ വംശനാശത്തിനും കാരണമായിക്കൊണ്ടിരിക്കുന്ന ഓരോ മനുഷ്യർക്കും ചെയ്ത തെറ്റുകൾ തിരിച്ചറിയുവാനായി ദൈവമിതാ അവസരം കൊടുത്തിരിക്കുന്നു. ഇനി അവർ വിശപ്പിന്റെ വില അറിയും. പ്രകൃതിയുടെ മൂല്യമറിയും, പ്രകൃതിയെ സംരക്ഷിക്കണമെന്ന് തോന്നിത്തുടങ്ങും. മൂർഖനപ്പൂപ്പൻ ഒന്നു നെടുവീർപ്പിട്ടു.

ഹാ ഹാ ഹാ ..... ഒരിക്കലുമില്ല മൂർഖനപ്പൂപ്പാ ഈ അവസ്ഥയൊക്കെ ഒന്നു മാറിക്കോട്ടെ അവർ വീണ്ടും പഴയതു പോലെ തന്നെയായിരിക്കും. മനുഷ്യഗണം ആണ്, അതോർമ്മ വേണം, നായ്ക്കളുടെ നേതാവ് പറഞ്ഞു. ഇതെങ്ങനെയാണ് ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചത് കാക്കത്തമ്പുരാട്ടി ചോദിച്ചു. നായ്ക്കുട്ടികളുടെ നേതാവ് പറഞ്ഞു തുടങ്ങി. ചൈനയിലാണു ഈ വൈറസ് ആദ്യം പടർന്നു പിടിച്ചത്. ചൈനക്കാരൊക്കെ നായ്ക്കളുടെ മാംസം, പന്നി, പാമ്പ് ഇതൊക്കെ ഭക്ഷിക്കാറുണ്ട്. അങ്ങനെ ഏതോ സാഹചര്യത്തിൽ ഈ വൈറസ് മനുഷ്യശരീരത്തിൽ എത്തിച്ചേർന്നു. അങ്ങനെ ഒന്നായി, പത്തായി, നൂറായി, ആയിരമായി എണ്ണം വർധിച്ചുകൊണ്ടേയിരുന്നു. പിന്നെ വളരെ പെട്ടെന്ന് ലോകത്തെ നാനാഭാഗങ്ങളിലും എത്തിക്കഴിഞ്ഞു.

ഒടുവിൽ ഈ കേരളത്തിലും വന്നെത്തി. ഇതിനെ ചെറുക്കാനായി ശുചിത്വം , രോഗപ്രതിരോധശേഷി, ഇതൊക്കെ മാത്രമേ ഉള്ളൂ നിലവിലുള്ള മാർഗ്ഗങ്ങൾ. ഇപ്പോൾ നിങ്ങൾ കാണുന്നില്ലേ സ്വന്തം ജീവൻ സംരക്ഷിക്കാൻ വേണ്ടി മനുഷ്യൻ കാണിക്കുന്ന ജാഗ്രത. ഈ ജാഗ്രതയൊക്കെ മുൻപേ, കാണിച്ചിരുന്നെങ്കിൽ ഈ ദുരവസ്ഥ ഇവർക്ക് അനുഭവിക്കേണ്ടി വരുമായിരുന്നോ. ബന്ധനത്തിലായില്ലേ മാനവകുലം. ഇത് ഓരോ മനുഷ്യർക്കും വരും തലമുറയ്ക്കുമുള്ള ഒരു പാഠമാണ്. ഒരു ജീവിതപാഠം നായ്ക്കളുടെ നേതാവ് പറഞ്ഞതു കേട്ട എല്ലാവരും കണ്ണിൽനിന്ന് ഒഴുകി വന്ന നീർത്തുള്ളികൾ തുടച്ചുനീക്കി.

വരൂ... കൂട്ടുകാരേ, നമുക്ക് ഇതൊക്കെ ഒന്നു കൺകുളിർക്കേ ആസ്വദിക്കാം. അങ്ങനെ തത്തമ്മപ്പെണ്ണും, കാക്കത്തമ്പുരാട്ടിയും, നായ്ക്കളും, മൂർഖനപ്പൂപ്പനും കൂടി ബന്ധനത്തിലായവരെ കാണുവാനായി ഒരുമിച്ചു യാത്ര തിരിച്ചു.

SOFI B S
5 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,  മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ