ഗവ ഹൈസ്കൂൾ കേരളപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേർന്ന തനിമയാണ് ഫോൿലോർ നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഇതിന്റെ ലക്ഷ്യം .

കേരളത്തിൽ പൊതുവേ കാണപ്പെടുന്ന ലാറ്ററേറ്റ് ഇനത്തിൽപ്പെട്ട മണ്ണാണ് കേരളപുരത്തും ദൃശ്യമാകുന്നത്. റബ്ബർ മരച്ചീനി കശുമാവ് കൃഷിക്ക് അനുയോജ്യമായ മണ്ണാണ് ഇത്.

ആദ്യകാലഘട്ടങ്ങളിൽ വ്യാപകമായ തോതിൽ കശുമാവ് കൃഷി കേരള പുരത്തിന്റെ പ്രത്യേകതയായിരുന്നു. കാർഷിക സംസ്കാരത്തിൽ അടിയുറച്ച് ഒരു സമ്പത്ത് വ്യവസ്ഥ യായിരുന്നു കേരളപുരത്തിന്റേത്. കശുമാവിന് പുറമെ മരച്ചീനി, നെല്ല്, തെങ്ങ്, എന്നിവയും കൃഷി ചെയ്തിരുന്നു. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണായിരുന്നു എങ്കിലും കേരളപുരത്തിന് റബ്ബർ കൃഷി അന്യമായി നിലനിന്നു. കേരളത്തിലെ സമീപപ്രദേശമായ കുണ്ടറ വ്യവസായത്തിന് അനുകൂലമായി മാറിയപ്പോൾ കൃഷി ചെയ്യുന്നവരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവന്നു. കേരളാ സെറാമിക്സ്, അലിന്റ് എന്നീ വ്യവസായ സ്ഥാപനങ്ങളുടെ കടന്നുവരവോടെ കാർഷിക വൃത്തിയിൽ ഏർപ്പെട്ടു വരുന്നവരുടെ എണ്ണം താരതമ്യേനെ കുറഞ്ഞുവന്നു. കേരളപുരത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥ വ്യാവസായിക സമ്പത്ത് അവസ്ഥയിലേക്ക് ചുവടുമാറ്റം നടത്തി. കേരളപുരത്തിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന പട്ടണങ്ങൾ ആണ് കൊല്ലവും കുണ്ടറയും.  സാംസ്കാരികചരിത്ര മേഖലകളിൽ കുണ്ടറ, പെരിനാട് പ്രദേശങ്ങൾ കേരളപുരവുമായി ഇഴുകിച്ചേർന്ന് നിൽക്കുന്നു.

കുണ്ടറ വിളംബരം

പഴയ തിരുവിതാംകൂർ ‌രാജ്യത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം ( Kundara Proclamation) എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായിരുന്ന വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.

1915ൽ കൊല്ലം ജില്ലയിലെ പെരിനാടിൽ സവർണ്ണർക്കെതിരെ നടന്ന കലാപമാണു പെരിനാട് കലാപം. കല്ലുമാല സമരത്തിന്റെ ആരംഭം എന്ന നിലയിലാണു പെരിനാട് കലാപത്തെ കാണുന്നത്.അയിത്തജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവാദമുണ്ടായിരുന്നില്ല. മേൽവസ്ത്രത്തിനു പകരം അപരിഷ്കൃതമായ 'കല്ലയും മാലയും' ആയിരുന്നു അവർ ധരിക്കേണ്ടിയിരുന്നത്. ഇതിൽ പ്രതിഷേധിക്കാനും, കല്ലയും മാലയും ഉപേക്ഷിച്ചു മാന്യമായി മേൽവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമായി 1915 ഒക്ടോബർ 24 ന് ഞായറാഴ്ച ദിവസം, പെരിനാട് ചൊമക്കാട്ട് ചെറുമുക്ക് എന്ന സ്ഥലത്ത് സമ്മേളനം നടന്നു. ആയിരക്കണക്കിന് പുലയസ്ത്രീകളും പുരുഷന്മാരും യോഗത്തിനെത്തിയിരുന്നു. ഗോപാലദാസനായിരുന്നു യോഗാധ്യക്ഷൻ. സമ്മേളനത്തിടയിൽ നേതാക്കരിലൊരാളെ സവർണ്ണർ ഇരുമ്പുപാര കൊണ്ട് ഓങ്ങിയടിക്കുകയും, ഇയാളെ കൂടി നിന്നിരുന്ന പുലയർ നേരിട്ടതു സംഘർഷത്തിനും കലാപത്തിനും വഴിതെളിച്ചു. അക്രമം ഭയന്ന് അയിത്തജാതിക്കാർ നാടുംവീടും വിട്ട് കൂട്ടത്തോടെ പലായനം ചെയ്തു. കൊല്ലവർഷം 1090-ൽ ആരംഭിച്ച സമരങ്ങളിലൊന്നായതിനാൽ ഇതിനേയും 'തൊണ്ണൂറാംമാണ്ടു ലഹള'കളുടെ കൂട്ടത്തിൽ പെടുത്താറൂണ്ട്. തുടർന്ന് കലാപം സമാധാനപരമായി അവസാനിപ്പിക്കാൻ 1915 ഡിസംബർ 19-ന് കൊല്ലം പീരങ്കി മൈതാനിയിൽ അയ്യൻകാളി വീണ്ടും ഒരു സമ്മേളനം സംഘടിപ്പിക്കുകയും, സമ്മേളനത്തിൽവച്ച് ആയിരക്കണക്കിനു സ്ത്രീകൾ അവർ അണിഞ്ഞിരുന്ന പ്രാകൃതമായ 'കല്ലയും മാലയും' പൊട്ടിച്ചുകളയുകയും മേൽവസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയുംചെയ്തു. ഇതു കല്ലുമാല സമരം എന്നു അറിയപ്പെടുന്നു

വ്യവസായവും സാമ്പത്തിക വികസനവും

കേരളപുരത്തിന്റെയും കുണ്ടറ യുടെയും വികസനത്തിന് കാരണമായ ധാരാളം വ്യവസായശാലകൾ പ്രസ്തുത പ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്നു. കേരള സെറാമിക്സ് ,അലിന്റ്, കാശ്യു  ഫാക്ടറികൾ അതിനുദാഹരണമാണ്. ലോകത്തിന്റെ കാഷ്യു ക്യാപിറ്റൽ എന്നാണ് കൊല്ലത്തെ അറിയപ്പെടുന്നത്. കേരളപുരത്തിന്റെ സാമ്പത്തിക വികസനത്തിന് നിർണായകമായ സ്വാധീനം ചെലുത്തിയ വ്യവസായമാണ് കശുവണ്ടി വ്യവസായം. കശുമാവ് കൃഷിയുടെ ഈറ്റില്ലമായിരുന്ന കേരള പുരത്തിന്റെ കാർഷിക സംസ്കാരം അതിന് വളരെയധികം സഹായിച്ചു. വിവരസാങ്കേതിക വിദ്യാരംഗത്ത് കുണ്ടറ, കേരളപുരം ദേശങ്ങൾക്ക് മുന്നോട്ടുള്ള കുതിപ്പ് സാധ്യമാക്കിയ സംരംഭമാണ് കുണ്ടറ ടെക്നോപാർക്ക്. 2011 ഫെബ്രുവരി 15ന് അന്നത്തെ മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. 20,000 പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം എന്ന ഉദ്ദേശത്തോടെ തുടങ്ങിയ സ്ഥാപനം 44 അര ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. വിവരസാങ്കേതിക ഭൂപടത്തിൽ കൊല്ലം ജില്ലയ്ക്ക് മേൽക്കോയ്മ നേടിക്കൊടുത്ത സ്ഥാപനമാണ് കുണ്ടറ ടെക്നോപാർക്ക്.

തിരുനല്ലൂർ കരുണാകരൻ

മലയാളത്തിലെ പ്രശസ്ത കവിയും സാഹിത്യകാരനും ഭാഷാ പണ്ഡിതനും വിവർത്തകനും ആയിരുന്നു തിരുനെല്ലൂർ കരുണാകരൻ. കേരളപുരം ഗവൺമെന്റ് എച്ച്എസ്എസ് അധ്യാപകനായിരുന്നു കേരളപുരം കലാമിന്റെ ഗുരുവായിരുന്ന അദ്ദേഹം മലയാള കവികളിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്നു.


മൈത്രിയുടെ ആലയങ്ങൾ

കേരള പുരത്തെ ആരാധനാലയങ്ങളിൽ പ്രധാനപ്പെട്ട താണ് വറട്ടു ചിറ അമ്പലം. ഈ  സ്ഥലനാമം പ്രദേശത്തിന്റെ  കാലാവസ്ഥയെയും മണ്ണിനേയും സൂചിപ്പിക്കുന്നു. മഴപെയ്യുമ്പോൾ ധാരാളം വെള്ളം കെട്ടി നിൽക്കുന്നതും എന്നാൽ ഉഷ്ണകാലത്ത് ഭൗമോപരിതലം വിണ്ടു  കീറിയ നിലയിലും കാണപ്പെടുന്നത് കൊണ്ടാണ് വറട്ടു ചിറ  എന്ന പേര് വന്നത്.

മതമൈത്രിയുടെ മറ്റൊരു ആലയമാണ് കേരളപുരം മുസ്ലിം ജമാഅത്ത്. കുറ്റിയിൽ പള്ളി എന്ന പേരിൽ പ്രശസ്തമായ പ്രസ്തുത ആരാധനാലയം 101 വയസ്സ് പിന്നിട്ടിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ദേവാലയമാണ് കേരളപുരം മുസ്ലിം ജമാഅത്ത്.


കേരള പുരത്തെ ക്രൈസ്തവ ആരാധനാലയങ്ങളിൽ ശ്രേഷ്ഠമായ സ്ഥാനമുള്ള പള്ളിയാണ് സെന്റ് വിൻസെന്റ്ദേവാലയം. ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട പള്ളി സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.