ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/അക്ഷരവൃക്ഷം/തിരിച്ചുപോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുപോക്ക് (കഥ)
സൂര്യൻ കത്തിജ്ജ്വലിക്കുകയാണ്. എല്ലാം തന്റേതെന്ന ഭാവത്തിൽ .

"ഹോ ഈ അമ്മ എന്തിനാണാവോ ഈ പറമ്പ് തന്നത്. ടൗണിലെ കടമുറികളുടെ കെട്ടിടം തന്നാ മതിയായിരുന്നല്ലോ." അയാളുടെ ആത്മഗതം ഉച്ചത്തിലായോ? "ഇനി പറഞ്ഞിട്ടെന്താ കാര്യം. ഞാനൊരു സൊല്യൂഷൻ പറയാം. ഇവിടുത്തെ മരങ്ങൾ എല്ലാം വെട്ടി വില്ല പണിതിടാം. എന്തായാലും യു.എസ്സിൽ നിന്ന് ഇടയ്ക്കിടയ്ക്ക് വന്നിരുന്ന കാശ് മൊതലാക്കാൻ ഒരു വഴിയായീലോ." അവൾ പറഞ്ഞു. "ഇവിടെ തന്നെ വേണോ?" "പിന്നെ വേറെ എവിടെയാ? മോളുടെ ഭാവി ഓർത്തെങ്കിലും ... ഇതൊക്കെ ഇപ്പഴേ നടക്കൂ..." " ങും... ന്നാ കോൺട്രാക്റ്ററോട് വന്ന് നോക്കാൻ .... " "ഡാഡീ ട്രീസ് കട്ട് ചെയ്താൽ ഗ്ലോബൽ വാമിങ് ഉണ്ടാകുംന്ന് മിസ്സ് പറഞ്ഞിട്ടുണ്ടല്ലോ . ശരിയല്ലേ?" ദിയ മോൾടെ ചോദ്യം കേട്ട് അവർ സംസാരം നിർത്തി. "മോൾ മിണ്ടാതിരിക്ക്. അവിടെ പോയിരുന്ന് ആ ഗെയിം കളിച്ചോ. "നോ മമ്മി... ഗെയിം ഒക്കെ മടുത്തു. എനിക്ക് ബുക്ക്സ് വാങ്ങിച്ച് തരുമോ? ശങ്കുമാമ്മൻ പറഞ്ഞിട്ടുണ്ട് ബുക്ക്സ് ലൈഫ് ലോങ് ഫ്രണ്ട്സ് ആയിരിക്കുംന്ന്. അവര് ക്യാഷ്ന് വേണ്ടി ഒന്നും ചെയ്യില്ല ... നമുക്ക് വിശ്വസിക്കാം... കാലം എത്ര മാറിയാലും അവര് മാറില്ലാന്ന്. ശങ്കു മാമ്മൻ ഇവിടെ പണ്ടു തൊട്ടേ ഉള്ളതാണല്ലേ.... എന്തെല്ലാം കാര്യങ്ങൾ അറിയാം!..." "മോള് ഇങ്കിട് പോരേ... " ശങ്കു മാമ്മന്റെ വിളി കേട്ടതോടെ കഥ കേൾക്കാനായി അവൾ പാഞ്ഞു. " സൂര്യൻ പതിയെ ആറി തുടങ്ങിയിരുന്നു... കുറ്റബോധം കൊണ്ടെന്ന പോലെ....

           മഴയുടെ ആത്മ സുഹൃത്തായി ചട്ടം കെട്ടി മഴയെ കൈപിടിച്ച് കൊണ്ടുവരുന്ന കുളിർ കാറ്റ് ആ ജനലഴികളെ തഴുകി മുറിയിലൂടെ ഒന്ന് ചുറ്റിയടിച്ച് വന്നപ്പോൾ അയാൾ പതിയെ എഴുന്നേറ്റു. ചൂടു കാപ്പിക്കു ശേഷം പുറത്തിറങ്ങി .

"നമസ്ക്കാരം, ഞാൻ ആ മരം നോക്കാൻ ... " "ആ... ആ.... മനസ്സിലായി... "നല്ല മഴക്കോളുണ്ടല്ലോ സാറേ...." "ങും... താൻ നടന്നോ. ഞാൻ അങ്ങോട്ട് ഇറങ്ങാം."

         പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങൾ പൊട്ടിക്കരയുമോ എന്ന് ചിന്തിച്ചു കൊണ്ട് അവർ നീങ്ങി. അച്ഛന്റെ സമ്മാനങ്ങളായ പുളിമരവും മുത്തശ്ശി മാവും' എവിടെയായിരുന്നു? ഒരുപാട് വിശേഷങ്ങൾ പറയാണ്ട്.' എന്ന് പറഞ്ഞ് അയാളെ മാടി വിളിക്കുന്നുണ്ടായിരുന്നു.  അയാൾ ഒരു നിമിഷം ആ  മരങ്ങളെ നോക്കി നിന്നു.

മഴത്തുള്ളികൾ പതിയെ ഭൂമിയെ ചുംബിച്ചു... ആകാശം കരയുകയാണോ? "ഡാഡീ ... " '

        പെട്ടെന്നയാൾ അങ്ങോട്ട് നോക്കി. ഹാ! എന്ത് ഭംഗിയുള്ള കാഴ്ച! കുഞ്ഞുടുപ്പിട്ട് പൊട്ടി ചിരിച്ചു കൊണ്ട് ഊഞ്ഞാലാടുന്ന ദിയ. പൂമ്പാറ്റകൾ തൂങ്ങി കിടക്കുന്ന പാദസരം ഇട്ടിരിക്കുന്ന കുഞ്ഞിക്കാലുകൾ ആകാശത്തേക്ക് ഉയരുന്നു. തുടുത്ത ആ കവിളുകളിലൂടെ അവളുടെ മനസ്സ് പോലെ പരിശുദ്ധമായ തണുത്ത വെള്ളം ചിത്രം വരയ്ക്കുമ്പോൾ ആ കുഞ്ഞു മുഖത്തിന്റെ ഭംഗിയേറുന്നുണ്ടോ?

അയാൾ അവിടെ തന്നെ നോക്കി നിൽക്കുകയാണ്. " ന്റെ കുട്ടാ നിന്റെ മോള് നീ തന്നെ... ശങ്കു ചേട്ടനാണ്. " അവളീ വിശാലമായ പ്രകൃതിയെ സ്നേഹിക്കുന്നു.... നോക്കിയേ ന്ത് രസാ അവളെ കാണാൻ ... നിനക്കോർമ്മേണ്ടോ ഞാൻ നിന്നെ ഇങ്ങനെ ആട്ടാർള്ളത്. അന്ന് നീ പറയാറില്ലേ ഈ പറമ്പ് ഇല്ലാണ്ടാവണങ്കിൽ നീ മരിക്കണംന്ന്.... നീ അന്ന് പ്രകൃതിയെ കുറിച്ച് പ്രസംഗിച്ച് നടക്കാറില്ലേ... ഊഞ്ഞാലാടുമ്പോ ഇതുപോലെ പൊട്ടി പൊട്ടി ചിരിക്കാറ്ണ്ട് നീ ... മഴേം കൂടി ണ്ടായാ നെനക്ക് സന്തോഷായി... എന്താ നീ വല്ല സ്വപ്ന ലോക ത്താണോ?" "ഏയ്, അല്ല ഞാൻ കേക്കണ്ട് . " മഴ തിമിർക്കുകയാണ്... അയാളുടെ മനസ്സിലും മഴ തിമിർക്കുന്നുണ്ടോ? ഉണ്ടാവും ഒരു പക്ഷേ .... ഭൂതകാല ചിന്തകളിലേക്ക് അയാൾ ഊളിയിട്ടു... " അതേയ്, ഇത് നിർത്തിക്കോളൂ... " മഴയുടെ ശബ്ദത്തിനിടയിലൂടെ പണ്ടത്തെ ആത്മ മിത്രത്തിന്റെ സ്വരം. " അല്ല സാറേ , അപ്പൊ കോൺട്രാക്റ്റ്?" "എടോ, തനിക്കും എനിക്കും വരും തലമുറയ്ക്കും ഇനി ഇവിടെ ജീവിക്കണ്ടേ?"

"ഹാ വേണം

നമ്മള് വേണങ്കിൽ പ്രകൃതീം വേണെടോ. അതോണ്ട് താനിത് നിർത്തിക്കോ..."

           കയ്യിലിരുന്ന കുട വലിച്ചെറിഞ്ഞ് കൊച്ചു കുട്ടിയെ പോലെ അയാൾ ഓടി. മോളെ മടിയിൽ ഇരുത്തി കുറേ നേരം ഊഞ്ഞാൽ ആടി. കൂട്ടായി മഴയും .

എത്ര നേരം അവരങ്ങനെ മതി മറന്നു എന്നറിയില്ല.

      കുറേ കഴിഞ്ഞപ്പോൾ ചെറുപുഞ്ചിരിയുമായി വെളുത്ത മേഘങ്ങൾക്കിടയിലൂടെ സൂര്യൻ തലപൊക്കി. ഒരു പക്ഷേ, ആ പുഞ്ചിരി തിരിച്ചു പോക്കിൻേറതാകാം ....നല്ല മനസ്സിൻേറതാകാം.... അല്ലെങ്കിൽ ഒരു മനസ്സിനെ കഴുകിയെടുത്ത് മരച്ചുവട്ടിൽ കെട്ടി കിടക്കുന്ന മഴ വെള്ളത്തെ നോക്കിയാകാം....
അദ്രിജ.പി
8 E ജി ജി എച് എസ് വടക്കാഞ്ചേരി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ