ഒരു മഴയോർമ്മ
<അനുഭവക്കുറിപ്പ്>


മഴ പെയ്യുകയായിരുന്നു..... ആർത്തിരംമ്പിയല്ല, ഒച്ചവെച്ചുഭയപ്പെടുത്തി യുമല്ല സാവധാനം.... ചിണുങ്ങിച്ചിണുങ്ങി അത് പെയ്തുകൊണ്ടേയിരുന്നു. എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അലസമായി ഒഴുകിനടന്നിരുന്ന, ശ്രദ്ധ പതറിപ്പോയ എന്റെ മനസ്സിനെ ആ മഴയുടെ കുളിർ വന്നുതഴുകി. ഞാൻ ചെന്നു..... മഴയുടെ വിളികൾക്ക് കാതോർത്ത്‌ കൈകൾ പരസ്പരം ചേർത്ത് മഴയെ ഞാൻ കാത്തു മഴത്തുള്ളികൾ എന്നെ ചുംബിച്ചുകൊണ്ടേയിരുന്നു ആർത്തിരമ്പുന്ന കടലിനെപ്പോലെ അലറിയിരുന്ന എന്റെ മനസ്സ് മെല്ലെ ശാന്തമാകതുടങ്ങി.... മഴയുടെ ചുംബനങ്ങളാകുന്ന തണുത്ത മുത്തുകൾ എന്നിലേക്ക് അടർന്നു വീഴുകയായിരുന്നു... ചില സമയങ്ങളിൽ, മഴ ആർത്തലച്ച ഒരു ചിരിയിൽനിന്ന് പൊഴിയുന്ന മുത്തുകളാകുന്നു. മറ്റുചിലപ്പോൾ, അത് അണപൊട്ടിയൊഴുകുന്ന കണ്ണീർചാലുകളുടെ തുടർച്ചയാകുന്നു... എന്തുതന്നെയായാലും, 
ഈ രാത്രി......... ഈ മഴ നൽകിയ തണുപ്പിന്റെ സുഖം ഒന്നു വേറെ തന്നെയാകുന്നു എനിക്ക്. ഇടക്കിടക്ക് മിന്നലിന്റെ പിണരുകൾ എന്നെ ഭയപ്പെടുത്തുമുണ്ട്. ഇപ്പോൾ ഞാൻ കാണുന്നത് മഴയെ വാരിപ്പുണർന്നു പ്രകാശത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് തിളങ്ങി നിൽക്കുന്ന വെറ്റിലകളെയാണ്. അവയുടെ സൗന്ദര്യം ഞാൻ കൗതുകത്തോടെ നുകരുകയാണ്..... വീണ്ടും...... മിന്നൽ വെളിച്ചം എന്നിൽ ഭയമുണർത്തുന്നുണ്ട്. എന്നാൽ ഞാൻ അനങ്ങുന്നതേയില്ല.. തണുപ്പ് പടർന്നു കയറിയ ഭിത്തി മേൽ ചാരി നിൽക്കുമ്പോൾ കെട്ടുപിണഞ്ഞ എന്റെ കൈകൾ പകുതിയിലേറെ നനഞ്ഞിരുന്നു. 

ഭിത്തിയിലൂടെ നടന്നു പോകുന്ന ഉറുമ്പിനെപ്പോലും തണുപ്പ് സ്പർശിക്കുന്നതായി എനിക്കു തോന്നി. ഇതുവരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത ഈ മഴയനുഭവം.. ഇതാ പുതുമണ്ണിന്റെ ഗന്ധം എനിക്കു നൽകുകയാണ്. ഈയൊരോർമ്മ അടയാളപ്പെടുത്തേണ്ടതാണെന്ന് എനിക്ക് തോന്നി. 


7/4/202

ആഷ്മി ഷാജൻ മഞ്ജു
10A GHS Thathappilly
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത