ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/അക്ഷരവൃക്ഷം/വിടരാത്ത മൊട്ടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിടരാത്ത മൊട്ടുകൾ

കുഞ്ഞുണ്ണീ.. ഡാ... കുഞ്ഞുണ്ണീ.. അവന് താൻ ഇവിടെയുണ്ട് എന്ന് പറയാൻ പോലുമുള്ള കെൽപ്പില്ല. അത്രത്തോളം അവശനാണ് അവൻ. രണ്ട് മാസങ്ങൾക്ക് മുമ്പാണ് കുഞ്ഞുണ്ണി ഇവിടെ എത്തുന്നത്. തന്നെ അച്ഛൻ( അല്ല അച്ഛൻ എന്ന പദവി അയാൾക്ക് ചേരുന്നതല്ല) പണത്തിനും തന്റെ സുഖകരമായ ജീവിതത്തിനും വേണ്ടി യാതൊരു ദയാ ദാക്ഷിണ്യവും കാണിക്കാതെ കുഞ്ഞുണ്ണിയെ കോൺട്രാക്ടർ കോശിക്ക് വിൽക്കുകയായിരുന്നു. അതിനുശേഷമുള്ള അവന്റെ ജീവിതം ഈ നാലു ചുവരുകൾക്കുള്ളിൽ ആണ്. പാറ പൊട്ടിക്കുന്നതും കമ്പി ചുമക്കുന്നതും പോലെയുള്ള കഠിനമായ ജോലികളാണ് അവൻ അവിടെ ചെയ്യുന്നത്. കൂലിയായി ഒന്നും കൊടുക്കാറില്ല. ഒരു നേരം മാത്രമാണ് ഭക്ഷണം നൽകുന്നത് അതും ദിവസവും കിട്ടാറില്ല. കുഞ്ഞുണ്ണി എല്ലുമുറിയെ പണിയെടുത്തു. ഒരു ഏഴുവയസുകാരന് ഇത്തരത്തിലുള്ള കഠിന ജോലികൾ താങ്ങാനാകുമോ? അവനെപ്പോലെ ധാരാളം കുട്ടികൾ അവിടെ പണിയെടുക്കുന്നുണ്ട്. പക്ഷേ അവരെല്ലാം കുടുംബത്തിലെ പ്രാരാബ്ധം അകറ്റാൻ ദിവസ വേതനത്തിന് പണിയെടുക്കുന്നവരാണ്. കുഞ്ഞുണ്ണി അങ്ങനെയല്ല. അവൻ അവിടുത്തെ മുതലാളിയുടെ അടിമയാണ്. അവന്റെ അച്ഛനെ അയാൾക്ക് വിറ്റതാണ്. കോൺട്രാക്ടർക്കാണ് ഇനി അവനിൽ അധികാരമുള്ളത്, അയാൾ അവനെ കൊണ്ട് കഠിനമായി പണിയെടുപ്പിച്ചു. ഇതുപോലുള്ള കുട്ടികൾ തുടർച്ചയായി ഇങ്ങനെ പണിയെടുത്ത് മരിച്ചു കൊണ്ടിരിക്കുകയാണ്. കുഞ്ഞുണ്ണിയുടെ പ്രിയസുഹൃത്ത് കുഞ്ഞുമൊയ്തീനെ കഴിഞ്ഞദിവസം കോശി മറ്റൊരാൾക്ക് വിറ്റു. ഭക്ഷണം കിട്ടാതെ അവിടെ ജോലി ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് കോശി അവനെ ഒഴിവാക്കിയത്. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയാണ് അവൻ പോകുമ്പോൾ കുഞ്ഞുണ്ണിയെ നോക്കിയത്. പക്ഷേ അവന്റെ കാര്യം വ്യത്യസ്തമാണ് കാരണം അവൻ ഒരു അനാഥനാണ്. അനാഥനായ കുഞ്ഞു മൊയ്തീനെ കോശി അടിമയാക്കുകയായിരുന്നു. കുഞ്ഞുണ്ണി അടുക്കളയോട് ചേർന്ന് പാതയോരത്ത് ചുരുണ്ടുകൂടി കിടന്നു. അവനോർത്തു താനാരാണ്, കുടുംബപശ്ചാത്തലം എന്താണ്? തനിക്കാരാണുള്ളത്?വഅച്ഛൻ വഴക്കുപറയുമ്പോഴും ക്രൂരമായി മർദ്ദിക്കുമ്പോഴും തലതാഴ്ത്തി പ്രതികരിക്കാൻ കഴിയാതെ ഒരു പാവയെ പോലെ നിൽക്കുന്ന അമ്മയോ അതോ ദേഷ്യം വരുമ്പോഴും സന്തോഷം വരുമ്പോഴും കള്ളുകുടിച്ച് തന്നെ മർദ്ദിക്കുന്ന അച്ഛനുോ? അമ്മയുടെ സ്നേഹം അറിഞ്ഞിട്ടില്ല. പക്ഷേ അച്ഛൻ തന്നെ അടിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് കാണാറുള്ളതാണ്. അമ്മയാണ് അച്ഛൻ വരുമ്പോൾ അവനെ എവിടെയെങ്കിലും ഒളിപ്പിച്ചു നിർത്തുന്നത്. പിടിക്കപ്പെട്ടാൽ അന്നവന് വേദനയുടെയും കണ്ണീരിന്റയും ദിനമാണ്. അന്ന് അവനു മുറിവിൽ മരുന്ന് വച്ചുകൊടുക്കുന്നത് അമ്മയാണ്. അതാണ് അമ്മ.

അവനോട് അമ്മ സ്നേഹം പ്രകടിപ്പിച്ചിട്ടില്ല. എങ്കിലും ഹൃദയത്തിന്റെ അകത്തളങ്ങളിൽ ഏതോ ഒരു കോണിൽ അമ്മയ്ക്ക് തന്നോട് സ്നേഹമുണ്ടെന്ന് അവൻ വിശ്വസിച്ചിരുന്നു. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാനാണ് അവന് ഇഷ്ടം. യാതന മാത്രം അനുഭവിച്ചിട്ടുള്ള ജീവിതം ബാല്യം നഷ്ടപ്പെട്ട ജീവിതം. ഇങ്ങനെ ഒരു ജീവിതം തനിക്ക് വിധത്തിൽ കുഞ്ഞുണ്ണി ഇതുവരെയും സർവ്വേശ്വരനോട് പരിഭവം പറഞ്ഞിട്ടില്ല. കാരണം ഈശ്വരനൊരിക്കൽ തനിക്ക് നല്ല കാലം തരും എന്ന് അവൻ വിശ്വസിച്ചു. എന്നാൽ ആ വിശ്വാസം നഷ്ടമായിരിക്കുന്നു. ഇത്രയും നാൾ ജീവിതം തള്ളിനീക്കിയത് ആ പ്രതീക്ഷയിലാണ്. പക്ഷേ ഇപ്പോൾ അവൻ ഓരോ നിമിഷവും തന്റെ ജീവൻ നഷ്ടപ്പെടുന്നത് പോലെ തോന്നുകയാണ്.

ഇവിടെ വന്നതിനു ശേഷമുള്ള രണ്ട് മാസവും അവർ ഭക്ഷണം ശരിയായി കഴിച്ചിട്ടില്ല. പക്ഷേ ചെയ്യുന്ന ജോലി കാഠിന്യമേറിയതാണ്. ഉറക്കവും അപൂർവ്വം തന്നെ. ഇതിനു മുമ്പും അങ്ങനെ തന്നെയാണ്. പക്ഷേ അപ്പോഴെല്ലാം അമ്മ ആശ്വാസമായിരുന്നു. ഒരു തെരുവിലായിരുന്നു അവർ താമസിച്ചിരുന്നത്.തന്റെ പ്രായത്തിലുള്ള കുട്ടികൾ കയ്യിൽ കളിപ്പാട്ടങ്ങളും പലഹാരങ്ങളുമായി അച്ഛനോടും അമ്മയോടുമൊത്ത് സന്തോഷത്തോടെ പോകുന്ന കാഴ്ച അവന്റെ സങ്കടം വർധിപ്പിച്ചു. അത് നടക്കാത്ത സ്വപ്നമാണെന്ന് അവന് നിശ്ചയമുണ്ടായിരുന്നു താനും. ഒരു അനാഥനായി കഴിയുന്നത് ഇതിലും സന്തോഷകരമായി അവനു തോന്നി. ജീവിതത്തിൽ അവനോട് സ്നേഹം കാട്ടിയ ആദ്യത്തെയും അവസാനത്തെയും ആളാണ് കുഞ്ഞുമൊയ്തീൻ. തന്റെ കുടുംബപശ്ചാത്തലം എപ്പോഴും അവനിൽ നിഗൂഢതകൾ പേറുന്ന ഒരു കടങ്കഥപോലെ നിന്നിരുന്നു. ഇവിടുത്തെ ജീവിതം കുഞ്ഞുണ്ണിക്ക് വളരെ ദുസ്സഹമാണ് ഇപ്പോഴിതാ ഇത്രയും തന്നെ കഷ്ടപ്പെടുത്തിയിട്ടും വീണ്ടും വീണ്ടും ജോലിക്കായി കുഞ്ഞുണ്ണി തിരയുന്നു. ഒരു നേരത്തെ ഭക്ഷണമെങ്കിലും തന്നിരുന്നെങ്കിൽ. ബാല്യം സന്തോഷത്തിന്റെ നാളുകളല്ല സങ്കടത്തിന്റെ നാളുകളാണ് സമ്മാനിച്ചിരിക്കുന്നത്. പാതിയടഞ്ഞ കണ്ണുകളോടെ അവൻ ചുറ്റും നോക്കി. ഇവിടെ നിന്നും രക്ഷപ്പെടാൻ ആരോ പറയുന്നത് പോലെ. ജീവിതനഷ്ടങ്ങളിൽ നിന്ന് കരകയറാനുള്ള അവസാനത്തെ ശ്രമം. മുതലാളി ഉച്ചത്തിൽ വിളിക്കുകയാണ്.തന്നെ തിരയാൻ ആളുകളെ വിട്ടു കാണും.കുഞ്ഞുണ്ണി എഴുന്നേൽക്കാൻ ശ്രമിച്ചു. അവന്റെ നെറ്റിയിൽ പനി പൊള്ളുന്നുണ്ടായിരുന്നു. ഏതോ ഒരു ശക്തി തന്നിൽ വന്നുചേർന്നത് പോലെ. അവൻ കാൽ മുന്നോട്ടുവച്ചു. മെലിഞ്ഞുണങ്ങിയ അവന്റെ കാലുകൾ ചലിക്കാൻ തുടങ്ങി. എന്നിരുന്നാലും ഭയം അവനെ വിട്ടു പോയിരുന്നില്ല. ഇതിനുമുമ്പും ഇവിടെ നിന്ന് രക്ഷപെടാൻ ശ്രമിച്ചവരെ ഒന്നുകിൽ മുതലാളി കണ്ടുപിടിക്കുകയോ അല്ലെങ്കിൽ വഴിയോരത്ത് ഭക്ഷണം കിട്ടാതെ മരിച്ചു പോവുകയോ ആണ് ഉണ്ടായിട്ടുള്ളത്. തനിക്ക് എന്തായിരിക്കും വിധി? കുഞ്ഞുണ്ണി ചിന്തിച്ചു. എന്തായാലും മുന്നോട്ടുതന്നെ കോശിയുടെ കയ്യിൽ വന്നുപെട്ടാൽ ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. മുന്നോട്ടു പോയാൽ എന്ത് സംഭവിക്കും അതിനെപ്പറ്റി ഒരു നിശ്ചയവും ഇല്ല. ഇപ്പോൾ ഇവിടെ നിന്ന് രക്ഷപ്പെടുകയാണ് ഉചിതമെന്ന് തോന്നി. ചുറ്റുമുള്ളതൊന്നും അറിയാതെ എങ്ങോട്ടാണ് ഓടുന്നത് പോലും അറിയാതെ അവൻ ഓടി. പിന്നിൽനിന്ന് ആരൊക്കെയോ കല്ലുകൾ വലിച്ചെറിയുന്നുണ്ട്. കല്ലുകൾ കൊണ്ട് ശരീരം മുറിഞ്ഞ് ചോര ഒഴുകുന്നുണ്ട്. പക്ഷേ കുഞ്ഞുണ്ണി മുന്നോട്ടുതന്നെ. കാരണം ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ അത്രത്തോളം അവൻ സ്വപ്നം കണ്ടിരുന്നു. കുഞ്ഞുണ്ണി റോഡിലൂടെ ഓടുകയാണ് എന്തിനെന്നില്ലാതെ എങ്ങോട്ടെന്നില്ലാതെ പ്രകൃതിയിൽ അലിഞ്ഞുചേരാൻ. പക്ഷേ നിർഭാഗ്യവശാൽ മടക്കയാത്രയ്ക്കുള്ള മുഴക്കവും ആയി ഒരു ടിപ്പർ ലോറി പാഞ്ഞു വരുന്നുണ്ടായിരുന്നു.

ദേവിക സുരേഷ്
6 B ജി.എച്ച്.എസ്.എസ് തോട്ടക്കോണം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ