ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/അക്ഷരവൃക്ഷം/അകലങ്ങളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
അകലങ്ങളിൽ........

ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകോശങ്ങളാണ് വൈറസുകൾ.ലത്തീനിൽ 'വിഷം'എന്നാണ് ഈ പദത്തിനർത്ഥം.ഒരു ആറ്റം ബോംബിനേക്കാൾ ശക്തിയും വീര്യവുമുള്ള ഈ വിഷം മധ്യചൈനയിലെ തുറമുഖ നഗരമായ വുഹാനിൽ പൊട്ടിപുറപ്പെട്ട് ലോകമൊട്ടാകെ പിടിച്ചുകുലുക്കാവുന്നത്ര;മാനവ രാശിക്ക് ദാരുണമായ ഒരു ദു;സ്വപ്നം സമ്മാനിച്ച് 2020-നെ ശോകപൂർണമാക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.മാനവൻ കണ്ടിട്ടില്ലാത്ത മൂന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭം;മാനവരാശിയുടെ അവസാനത്തിന്റെ ആരംഭം.യുദ്ധത്തിന്റെ,മരണത്തിന്റെ മാതൃകയിലുള്ള ഭീതിദമായ ഒരു അനുഭവം അത് മാനവന് സമ്മാനിച്ചു.അങ്ങനെ നാം ഭയത്തിന്റേയും മരണത്തിന്റേയും വേട്ടമൃഗമായി.ഒരിടിമിന്നലിന്റെ ആവേശത്തോടെ അത് ലോകത്തിന്റെ നെറുകയിൽ സ്പർശിച്ചു.ആ സ്പർശനം മാനവന്റെ ദു;സ്വപ്നമായി മാറി.ദു;ഖത്തിന്റെയും വേദനയുടെയും കാർമേഘമായ വൈറസിൽ നിന്നും അവൾ ഭൂമിയിൽ പെയ്തിറങ്ങി.ഭൂമിയെ വന്ധ്യമാക്കാൻ.അവൾ 'കൊറോണ വൈറസ്'.

മനുഷ്യരും പക്ഷികകളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്.ഇവ സാധാരണ ജലദോഷപ്പനി മുതൽ 'സിവിയർ അക്യൂട് റെസ്പിറേറ്ററി സിൻഡ്രോം'(സാർസ്),'മിഡീൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം'(മെഴ്‌സ് ),കോവിഡ്-19 എന്നിവവരെ ഉണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളത്തെ ബാധിക്കുന്നു.ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 -ൽ ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ പതിന്നാല് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.വൈറസ് പ്രവർത്തിച്ച് തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.തുമ്മൽ,മൂക്കൊലിപ്പ്,ചുമ,ശ്വാസതടസ്സം,എന്നിവ രോഗലക്ഷണങ്ങളാണ്.

ഏതാണ്ട് പതിനൊന്ന് ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന മധ്യ ചൈനയിലെ പ്രധാന വ്യാവസായിക നഗരമാണ് വുഹാൻ.കാരണമെന്തെന്നറിയാതെ വുഹാനിൽ ഏതാനും ന്യുമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.നാല് ദിവസംകൊണ്ട് കേസുകളുടെ എണ്ണം 44 ആയി വർദ്ധിച്ചു.2020 ജനുവരി 4 ന് ഇവ പുതിയഇനം കൊറോണ വൈറസുകളാണെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ സ്‌ഥിരീകരിച്ചു.വുഹാൻ സിറ്റിക്ക് അടുത്തുള്ള ഒരു കടൽ/വിഭവ/മത്സ്യ മാർക്കറ്റുമായുള്ള സമ്പർക്കമാണ് ഈ പകർച്ചവ്യാധിക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യവകുപ്പ് കണ്ടെത്തി.ലോകമെന്ന ആ വലിയ നെൽക്കതിർ പാടത്ത് കോറോണയാകുന്ന കളകൾ തഴച്ചുവളരാൻ തുടങ്ങി.അത് ലോകത്തെ പിച്ചിചീന്താൻ തുടങ്ങി.ചൈന,ജപ്പാൻ,ദക്ഷിണകൊറിയ,അമേരിക്കൻ ഐക്യനാടുകൾ,ബ്രിട്ടൺ,ഇറ്റലി എന്നിവിടങ്ങളിലായി ആ കളകൾ വളർന്നു.

ഇന്ത്യയിലും ആ വിഷത്തിന്റെ കളകൾ വീണ് മുളച്ചു.ദൈവത്തിന്റെ സ്വന്തം നാടിനെയും ആ വിഷം വെറുതെ വിട്ടില്ല.ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് കേരളത്തിൽ എത്തിയ മൂന്ന് മലയാളി വിദ്യാർഥികളിലൂടെ ഈ വിപത്ത് ഇന്ത്യയിലും എത്തിച്ചെർന്നു.ദ്വാപരയുഗത്തിൽ ഭഗവാൻ ശ്രീകൃഷ്ണന് വിഷം തീണ്ടിയ പോലെ കേരളത്തിനും വിഷം തീണ്ടി.2020 ജനുവരി 30 ന് ഇന്ത്യയിൽ നിന്ന് ആദ്യമായി കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു.തുടർന്ന് ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേരള സർക്കാർ ഇതിനെ സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

കൊറോണ ലോകമെങ്ങും മരണത്തിന്റെ പരവതാനി വിരിച്ചിരിക്കുകയാണ്.ആ അഗ്നിയിൽ മാനവകുലം വെന്തെരിയുകയാണ്.എന്നാൽ ഈ ഇരുട്ടിലും അതിജീവനത്തിന്റെ പ്രകാശകിരണങ്ങൾ പരന്നൊഴുകും.അവ നാമാകുന്ന പാടത്തെ കതിരുകൾ നശിപ്പിക്കുന്ന കൊറോണയെന്ന കീടത്തെ മണ്ണിന്റെ സ്‌ഥിരതയോടെ,ജലത്തിന്റെ പുണ്യതയോടെ,വായുവിന്റെ ശക്തിയോടെ,ഗഗനത്തിന്റെ വീറോടെ,അഗ്നിയുടെ ശുദ്ധതയോടെ പഞ്ചഭൂതങ്ങളെയും ഒന്നായിണക്കി പ്രതിരോധത്തിലൂടെ ആ കീടങ്ങളെ ഇല്ലാതാക്കും.അതിന് വേണ്ടത് ധൈര്യമാണ്,പ്രതിരോധിക്കാനുള്ള മനമാണ്.നിപ്പയും പ്രളയവും അതിജീവിച്ച നാം സധൈര്യം ഇതും മറികടക്കും..നമ്മെ നശിപ്പിക്കാൻ വന്ന ആ കാളസർപ്പത്തെ അതിജീവനത്തിന്റെ പരുന്ത് കൊത്തിപ്പറക്കും.

കോവിഡ് പടരുന്നത് ശരീരസ്രവങ്ങളിൽ നിന്നാണ്.അതിനാൽ സാമൂഹിക അകലം പാലിക്കേണ്ടതും വ്യക്തിശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്.ഭീതിയല്ല വേണ്ടത് പ്രതിരോധമാണ്.ശുചിത്വമാണ് ഏത് രോഗത്തിന്റേയും താക്കോൽ. ആ മന്ത്രികതാക്കോൽ ഏത് പൂട്ടിനെയും തുറക്കും.സമൂഹസമ്പർക്കം കുറയ്ക്കുക എന്നതാണ് നമ്മുടെ ബ്രഹ്മാസ്ത്രം.അത് ആർക്കും തടുക്കാനാകില്ല;കൊറോണയ്ക്ക് പോലും.സോപ്പും ജലവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക,രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻതന്നെ ആരോഗ്യശുശ്രൂക്ഷകരെ സമീപിക്കുക,രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവർ സമൂഹസമ്പർക്കം കുറയ്ക്കുക.ഓർക്കുക അസ്‌ത്രവും വില്ലും നമ്മുടെ കൈകളിൽ തന്നെയാണ്.ബാണം തൊടുത്ത് വിടണം കൊറോണയുടെ മർമ്മത്ത് തന്നെ,

കാട്ടുതീപോലെ പടരുന്ന ഈ രോഗത്തെ പ്രതിരോധത്തിന്റെ ജലത്തുള്ളികൾ ഉപയോഗിച്ച് നമുക്ക് കെടുത്താം.ലോകമെന്ന തറവാട്ടിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കാതെ 'പുകഞ്ഞകൊള്ളി പുറത്ത്'എന്ന പഴഞ്ചൊല്ല് പോലെ പുകഞ്ഞകൊള്ളിയായ കൊറോണയെ നമുക്ക് പുറത്തതാക്കാം.സ്വയം പ്രതിരോധം തീർക്കാതെ ആ പുകഞ്ഞകൊള്ളിയെ ഊതി കത്തിച്ചാൽ ആ അഗ്നിയിൽ നാം തന്നെ വെണ്ണീറാകും.നാം പോരാടും;വിജയം കൊയ്യും.പരിശ്രമിക്കുക;നാം നേടും.പ്രതിരോധിക്കുക.കൊറോണ വന്ധ്യത കൈവരിക്കുന്നത് വരെ.അവൾ പിന്നെ നാശത്തെ ഗർഭം ധരിക്കില്ല മരണത്തെ പ്രസവിക്കില്ല.ഭൂമിയുടെ ഐശ്വര്യത്തെ,സമ്പൽസമൃദ്ധിയെ നമുക്ക് വീണ്ടെടുക്കാം.അപ്പോൾ വർണശബളമായ ഭൂമിയെ നോക്കി ലോകം പറയും;നാം പറയും"ഞാൻ ഭൂമിയുടെ പുത്രൻ,ഞാൻ നേരിടും പ്രതിരോധിക്കും;ഞാൻ മാനവൻ ഭൂമിയിൽ പിറന്ന ജീവന്റെ കണ്ണികൾ മായാതെ കാക്കുന്നവൻ".നമുക്ക് പ്രതിജ്ഞ ചെയ്യാം'.അകലങ്ങളിലേക്ക് പോകാം'സാമൂഹിക അകലം പാലിയ്ക്കാം,അതിജീവിക്കാം'.

"ലോകാ സമസ്‌താ സുഖിനോ ഭവന്തു"

അപർണ.വി.
8 എ ഗവ:എച്ച്.എസ്.എസ്.,അഞ്ചൽ.ഈസ്റ്റ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം