ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ സാമീപ്യം

Schoolwiki സംരംഭത്തിൽ നിന്ന്
സാമീപ്യം

(1.കൊറോണ പ്രതിരോധത്തോടു ബന്ധപ്പെട്ട് വന്ന അടച്ചിടലിൽ ആരാധനാലയങ്ങൾ നിത്യപൂജയ്ക്കു വേണ്ടി മാത്രം തുറക്കാൻ തുടങ്ങി;ഭക്തരില്ലാതെ. 2.അടച്ചിടൽ പലതരത്തിൽ ബാധിച്ചപ്പോൾ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ രോഗികൾ കൂടാൻ തുടങ്ങിയെന്ന് റിപ്പോർട്ട്.)

       തറയോടുകൾക്കു മുകളിൽ കാറ്റത്തുകൂടി തലയുയർത്താൻ വയ്യാത്ത വിധം കരിയിലകൾ ഒട്ടിക്കിടക്കുന്നുണ്ടായിരുന്നു. അശ്രീകരം.നിലമടിച്ചു വാരുന്നതളള വന്നിട്ടില്ല ഇതുവരെ.

നടന്നുപോവുന്നിടത്തെ ചവറ് കാലുകൊണ്ട് നീക്കി മാറ്റിക്കൊണ്ടാണ് അയാൾ വേഷം മാറാൻ കയറിയത്.നേരിയതുടുത്ത് പുറത്തിറങ്ങുമ്പോഴേക്കെങ്കിലും കഴകം വരുമെന്നാണ് കരുതിയത്. വന്നില്ല. പൂജാസാധനങ്ങളുമായി അങ്ങിങ്ങ് ചുറ്റിത്തിരിഞ്ഞപ്പോൾ ഈർഷ്യ തോന്നി.- ഇനിയെങ്കിലും വന്നുകൂടെ നാശത്തിന്! അയാൾ കെട്ടിടത്തിന്റെ തിണ്ണയിലിരുന്നു കൊണ്ട് തിരിഞ്ഞു നോക്കി. ഗെയ്റ്റ് കുറ്റിയിട്ടിരിക്കുകയാണ്.ശാസ്താവിന്റെ നടയിലേതിലെ പൂട്ടുകൂടി മാറ്റിയിട്ടില്ല -നടകൾ തുറന്നിട്ടില്ല. ദൈവം പൂട്ടിയിടപ്പെട്ടിരിക്കുന്നു -

           - പോറ്റി വിളക്കുകൾ വെറുതെ തുടച്ചുവെന്ന് വരുത്തി.കഴകത്തിനുള്ള ചെറുക്കന് വരാനുള്ള സമയം കഴിഞ്ഞിരിക്കുന്നു.കൊറോണയും അടച്ചിടലുമായതോടെ ഇത്തിരി ഒഴപ്പാണ്. ഇത്തിരിയല്ല.ഒത്തിരി.മനസ്സിൽ പറഞ്ഞു:വരും. വരാതിരിക്കില്ല.
            ഒറ്റയ്ക്കിരിയ്ക്കാൻ ഭയമൊന്നുമുണ്ടായിട്ടല്ല.പക്ഷെ പോക്കുവരവുള്ള കോവിലാണ്. അതിന്റെ ഒരു ...

അയാൾ പ്രധാന നടതുറന്ന് വിളക്കു കൊളുത്തി. പൂവുകൾക്കെന്തെങ്കിലും സ്ഥാനവ്യത്യാസമുണ്ടോ - അങ്ങനെയും കേട്ടിട്ടുണ്ട്. പഴയ കഥകളിൽ. - ഇല്ല. ഒന്നുമില്ല പോറ്റേണ്ടവൻ പോറ്റുക മാത്രം ചെയ്യുക. അയാൾ മന്ത്രങ്ങളുരുവിട്ടു. അടുത്തത് ഗണപതി.ശാസ്താവ്.നാഗര്.ദുർഗ്ഗ. എല്ലാത്തിനുമൊടുവിൽ ചുറ്റിത്തിരിഞ്ഞ് ശിവനുമുന്നിലെത്തിയപ്പോൾ വിളി വന്നു. ആരുടെ -കഴകത്തിന്റെ ശബ്ദമല്ല.അവൻ പയ്യനാണ്. ഇത് - ഒരാൾ. മുന്നിലേയ്ക്ക് വീണുകിടക്കുന്ന കോലൻമുടി ഒരു വൃത്തികേടായി,ചേർച്ചക്കുറവായിത് തോന്നുന്ന തരത്തിൽ ഒരു വശം നരച്ച, മുഖം നിറച്ച് കലകളുള്ള ഒരാൾ.മതിലിനപ്പുറമായതു കൊണ്ട് കഴുത്ത് വരേ കാണാവൂ. അയാൾ പോറ്റിയെനോക്കി ചുണ്ടു കോട്ടിച്ചു. പോറ്റി വേഗത്തിൽ മതിലിനു നേരെ നടന്നു. 'ആരാ ? ' ആ മനുഷ്യൻ അപ്പോൾ അകത്തേയ്ക്ക് എത്തി നോക്കി. 'ആരാ ?- ' പോറ്റിയ്ക്ക് അല്പം അരിശം കൂടിയിട്ടുണ്ട്. 'തൊഴാൻ വന്നതാണോ ?- ' 'അല്ല.' 'പിന്നെ? -' അയാൾ പതുക്കെ ആൽത്തറയിലേയ്ക്ക് ഇരുന്നു. പോറ്റി ഗെയ്റ്റിന്റെ അഴികളിൽ പിടിച്ച് അയാളെത്തന്നെ ഉറ്റുനോക്കി നിന്നു. 'അകത്ത് ആളില്ലേ?....... ' 'ഇവിടെ ഞാൻ മാത്രേ ഉള്ളു. ഭക്തർക്ക് പ്രവേശനമില്ല ഇപ്പോ.'രണ്ടുദിവസത്തിനുശേഷം പുറത്തുനിന്നൊരാളെക്കണ്ടതിൽ അയാൾക്ക് ആശ്വാസം തോന്നി. 'താനാരാ പിന്നെ?... ' 'ഞാൻ ........' 'ഭക്തനല്ലെങ്കിൽ താൻ പിന്നെയാരാന്ന്?' അപ്പോൾ കവിളുകൾക്കു മീതെ ഉന്തിനിന്ന എല്ലുകൾക്കു ചുറ്റും ചുവന്നു വന്നു. ആ മനുഷ്യനല്പം 'പനി'യുണ്ടോ എന്ന് അയാൾക്ക് സംശയം തോന്നി.എങ്കിലും പ്രശ്നമല്ല.അയാൾക്ക് മനസ്സുണ്ടല്ലോ. 'അതെ, ഞാൻ തനിച്ചേ ഉള്ളു. ആ കഴകം ഇതുവരെ വന്നിട്ടും ല്ല. ആരും അറിയണ്ട. ശാസ്താവിന്റവ്ടത്തെ വാതില് തൊറന്ന്തരാം. വേണമെങ്കിൽ ഒന്നു തൊഴുതോ.കഴകം വരണ വരത്തേക്ക്.' പോറ്റി അയാളുടെ കണ്ണുകളിൽ നോക്കി. ആ മനുഷ്യൻ ചെറുതായൊന്നനങ്ങി. പോറ്റി തുറന്നുകൊടുത്ത വാതിലിലൂടെ അയാൾ അകത്തു കടന്നു. 'മടുത്തു. ഒരിയ്ക്കലും ഇങ്ങനെ വരുമെന്ന് കരുതിയതല്ല. എത്ര കിട്ടുമായിരുന്നിരിയ്ക്കും ദക്ഷിണയായിട്ടെന്നറിയോ -'അയാൾ സ്വരം താഴ്ത്തി.' ഭയങ്കര കഷ്ടം അതൊന്ന്വല്ല.എത്രന്ന്വച്ചാ ആളും ബഹളൊന്നുമില്ലാതെ ഇവ്ടെ.വന്നാത്തന്നെ തീരെ കൊറണ്ടാവൂ.അതു പൊറത്ത് നിക്കം.ദക്ഷിണയില്ല. പ്രസാദം കഷ്ടിച്ച് - ഇല്ലാന്ന് പറയന്നെ നല്ലത്.' 'ഉം.' അയാൾ ക്ഷേത്രത്തിനകത്ത് പതുങ്ങിയിരുന്നു. 'പേടിക്കണ്ട.ആരും വരില്ല.വന്ന് കണ്ടൂന്ന് വച്ചാലും പ്രശ്നോന്നും ഉണ്ടാവാൻ പോണില്ല - ' 'ഇവിടെ ഏതാ പ്രതിഷ്ഠ ? ' 'ശിവൻ. പരമശിവൻ.ബോർഡിലുണ്ട്.' 'ശ്രദ്ധിച്ചില്ല.' 'ആ! ഇപ്പോ ആർക്കും ശ്രദ്ധയില്ല.അശ്രദ്ധ ചെലപ്പോ - അതും -കലിയുടെ ശിക്ഷയാവും ...ല്ലേ .... ' 'ഞാൻ വിശ്വസിക്കുന്നില്ല.......'അയാൾ ചിരിച്ചു. പോറ്റി അയാളിൽ നിന്നും മൂന്നടി മാറി നിന്നു. 'നിങ്ങൾ.. എവിടുന്നാ? ആ മനുഷ്യൻ ചിരിക്കുന്നത് നിർത്തി. അയാൾ വീണ്ടും ചോദിച്ചു:'നിങ്ങൾ..എവിടുന്നാ?' പോറ്റിയെ ഒന്നു തറപ്പിച്ചു നോക്കിയതിനുശേഷം പതുക്കെ അടുത്തേക്ക് വന്നു.'തനിക്കു പേടിയുണ്ടോ? - ' 'ഏ?' 'പേടിയുണ്ടോ ? ' ' ഇല്ല.' ഇല്ലായെന്നത് കളവായിരുന്നു.പക്ഷെ താൻ ഒന്നുമല്ലെങ്കിലും ഒരു പൂജാരിയാണ്.അതുകൊണ്ട് പറഞ്ഞു.'ഇല്ല.' 'ചെറിയൊരു തലവേദന വന്നു.ആദ്യം കാര്യമാക്കീല്ല.പിന്നെ അസുഖം കൂടിയപ്പോ വീട്ടുകാര്, ആശുപത്രയിൽ പോവാംന്ന് പറഞ്ഞ് സമ്മതിച്ചു.പക്ഷെ,പോവും വഴി എനിക്ക് അസ്പത്രി മാറിപ്പോയോന്ന് സംശയം. ഞാൻ വഴക്കു പറഞ്ഞു.അവര് എന്നെ പിടിച്ചുകെട്ടാൻ നോക്കി. ഞാൻ -ഞാൻ ഒരിയ്ക്കലും വിട്ടുകൊടുത്തിട്ടില്ല. ഓടി - ' അയാൾ ഒന്ന് ചുറ്റിലും നോക്കി.കഴകം ഇനിയും വന്നിട്ടില്ല.അയാൾക്ക് ദാഹിക്കുന്നവെന്ന് തോന്നി. 'ഇപ്പോ പേടിയുണ്ടോ ?.സത്യം പറയണം.പേടി വന്നു തുടങ്ങിയില്ലേ ? അയാൾക്ക് എന്തു പറയണമെന്ന് മനസ്സിലാവുന്നില്ല.തറയോടുകൾക്കിടയിലൂടെ എഴുന്നു നിന്ന കറുകപ്പുല്ലുകൾ കാലുകൊണ്ട് പിഴുതിടുമ്പോൾ വിയർത്തിരുന്നു.അതയാൾ കണ്ടിരിയ്ക്കണം.ഒന്നും മിണ്ടിയില്ല. 'പേടിക്കണ്ട.എനിക്കു ഭ്രാന്താണ്.പക്ഷെ നിങ്ങൾ പേടിക്കണ്ട - ഞാനൊന്നും ചെയ്യില്ല. അങ്ങനെയെങ്കിൽ ഞാനാദ്യം ചെയ്യേണ്ടത് എന്റെ ഭാര്യയെയാണ്.കാരണം ......... ' 'കാരണം ? 'ഭയം പുറത്തു കാട്ടാതെ ചോദിച്ചു. 'കാരണം ഭ്രാന്താണെന്ന് തിരിച്ചറിഞ്ഞ അവസാന നിമിഷവും അവൾ മാത്രമാണ് എന്നെ സ്നേഹിച്ചത്.......-അവൾ മാത്രം..... ' അയാളുടെ ചിരി മാഞ്ഞു. പോറ്റിയ്ക്ക് വീണ്ടും ഏകാന്തത തോന്നിത്തുടങ്ങി. അവർ നിശ്ശബ്ദരായിരുന്നു; മൂന്നടിയകലത്തിൽ. പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ തിരിച്ചിറങ്ങി നടന്നു. പോറ്റി തുറന്ന വാതിൽ വീണ്ടും കുറ്റിയിട്ടു. ആ മനുഷ്യൻ .......തികട്ടി വന്ന ചോദ്യം അയാൾ പെട്ടെന്ന് വിഴുങ്ങി. കഴകം മുൻവശത്തു കൂടി കയറി വന്നപ്പോഴേക്ക് അയാൾ ദീപാരാധനയ്ക്ക് സാധനങ്ങളൊരുക്കാൻ തുടങ്ങിയിരുന്നു.

എം.കെ.അമരീഷ്.
7C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ