ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരിക്കെതിര ലോകം പോരാടി കൊണ്ടിരിക്കുകയാണ്. ലോകത്തിൽ പല തരം വൈറസുകളും പിടി പെട്ടിട്ടുണ്ട്. പക്ഷേ, അവയൊന്നും കൊറോണാ വൈറസിന് സമാനമായി ഭീകരം ആയിരുന്നില്ല. 200ഓളം രാജ്യങ്ങളിലായി ഒരു ലക്ഷത്തിൽപരം ജനങ്ങൾ ഇതിനോടകം മരിച്ചു കഴിഞ്ഞു. കൊറോണ വെറിഡേ കുടുംബത്തിൽ പെട്ട ആവരണം ഉള്ള വൈറസുകളാണ് കൊറോണ വൈറസ്. ആറുതരം കൊറോണ വൈറസുകളാണ് മനുഷ്യരിൽ അണുബാധ ഉണ്ടാക്കുന്നത്. ഇപ്പോൾ ചൈനയിൽ ദുരിതം വിതച്ച കൊറോണ വൈറസ് പുതിയ ഇനം വൈറസാണ്. 2012 ൽ സൗദിയിൽ ഭീതിപരത്തിയ തും മേഴ്സ്കോവ് എന്നയിനം കൊറോണ വൈറസാണ്. രണ്ടായിരത്തി രണ്ടിൽ ചൈനയിലും പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും പടർന്ന സാർസിനും കാരണം കൊറോണ വൈറസാണ്.

കൊറോണ എന്നത് ഒരു ലാറ്റിൻ പദമാണ്. കൊറോണ എന്ന ലാറ്റിൻ പദത്തിനർത്ഥം 'കിരീടം' എന്നാണ്. കൊറോണ വൈറസ് മനുഷ്യന്റെ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ചൈനയിലെ വുഹാൻ നഗരത്തിലുള്ള ഹ്വാനൻ മത്സ്യ-മാംസ ചന്തയിൽ നിന്നാണ് ഈ രോഗം പടർന്നത്. നോവൽ കൊറോണ വൈറസ് എന്ന ഇനം വൈറസണ് ചൈനയിൽ പടർന്നുപിടിച്ചത്. വൈറസ് ബാധയുള്ള മൃഗങ്ങളിൽനിന്നും, ചുമ യിലൂടെയും, വൈറസ് സാന്നിധ്യം ഉള്ള ആളെ സ്പർശിക്കുന്നതിലൂടെ യുമാണ് രോഗം പടരുന്നത്. ലോകത്തിലെ ഒട്ടുമിക്ക പരീക്ഷണശാല കളും കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടു പിടിക്കുന്നതിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പക്ഷേ, അവയൊന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. ലക്ഷണങ്ങൾക്കനുസരിച്ച് പനിക്കും വേദനയ്ക്കുമുള്ള മരുന്നാണ് നൽകുന്നത്. പനി, കടുത്ത ചുമ, ജലദോഷം, ശരീരവേദന, ശ്വാസതടസ്സം, ദഹനപ്രശ്നങ്ങൾ എന്നിവയാണ് കൊറോണ വൈറസിന്റെ പൊതുവായ ലക്ഷണങ്ങൾ.

ഒമ്പതു വർഷം മുൻപ് റിലീസ് ആയ കണ്ടേജീയസ് എന്ന സിനിമ കൊറോണ വൈറസ് പ്രവചിച്ചിരുന്നുത്രെ.... സിനിമയിലെ കഥാപാത്രമായ 'ബെത്ത്' എന്ന സ്ത്രീ ബിസിനസ് ആവശ്യത്തിന് ഹോങ്കോങ്ങിൽ എത്തുകയും മാംസ മാർക്കറ്റിൽ നിന്ന് വൈറസ് ബാധിക്കുകയും ചെയ്യുന്നു. തിരികെ അമേരിക്കയിലെത്തിയ ബത്ത് വീട്ടിൽ കുഴഞ്ഞു വീഴുന്നു. ഭർത്താവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബത്തിന്റെ മകനും സമാനരീതിയിൽ മരിക്കുന്നു. രണ്ട് മരണങ്ങളുടെയും കാരണം മാരകമായ വൈറസ് ആണെന്ന് തെളിയുന്നു. H.E.V-1 എന്നാണ് വൈറസിന് ചിത്രത്തിൽ പേര്. വൈറസിന്റെ പ്രഭവ കേന്ദ്രം കണ്ടെത്തി പ്രതിരോധ മാർഗം വികസിപ്പിക്കുമ്പോഴേക്കും ലോകത്തകെ ലക്ഷക്കണക്കിനാളുകൾ മരിക്കുന്നു.... മാറ്റ് ഡാമൻ, മരിയോൺ,ലോറൻസ് ഫിഷ്ബേൺ,ജൂഡ് ലോ,കേറ്റ് വിൻസ്ലെറ്റ്,ഗിന്നത്ത് പാൾട്രോ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. 2020 ജനുവരിയിൽ ഐ ട്യൂൺസിൽ ഏറ്റവും കൂടുതൽ പേർ തേടിയെത്തിയ 10 സിനിമകളുടെ കൂട്ടത്തിൽ 'കണ്ടേജീയസ്'ഇടം പിടിച്ചു. വാർണർ ബ്രദേഴ്സിന്റെ 2020 കാറ്റലോഗിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന രണ്ടാമത്തെ സിനിമയും ഇതാണ്.

കായിക ലോകവും കൊറോണ വൈറസിനു മുന്നിൽ ഭയന്ന് വിറക്കുകയാണ്. 2020 എന്ന വർഷത്തിന് കായിക ലോകത്ത് വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നു. ടോക്കിയോ ഒളിമ്പിക്സ് നടക്കേണ്ടിയിരുന്ന വർഷം. 2020 ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത്. ഇത് 2021 ലേക്ക് മാറ്റിയതായി I.O.C പ്രഖ്യാപിച്ചു . നാലാമത്തെ പ്രാവശ്യമാണ് ഒളിമ്പിക്സ് നടക്കാതിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധം കാരണം 1916-ലെയും, രണ്ടാം ലോകമഹായുദ്ധം കാരണം 1940 ലേയും, 1944 ലേയും ഒളിമ്പിക്സ് നടക്കാതിരുന്നിട്ടുന്ട്. പല പ്രമുഖ വ്യക്തികളെയും കൊറോണ വൈറസ് കവർന്നെടുത്തത് നമ്മളെ ഏവരെയും ദുഃഖത്തിലാഴ്ത്തി. ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ മാഴ്സെയുടെ മുൻ പ്രസിഡന്റ് പാപെ ദിയൂഫ് കൊറോണ ബാധിച്ച് മരിച്ചിരുന്നു. അന്തർ ദേശീയ ഫുട്ബോൾ പരിശീലകർ കൊറോണ ബാധിച്ച് മരിച്ചത് കായിക പ്രേമികളെ ദുഃഖത്തിലാഴ്ത്തി. ക്രിക്കറ്റ് ലീഗായ ഐ പി എല്ലും, വേൾഡ് T20 കപ്പും പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവധിക്കാലത്ത് ലീഗുകൾ ഇല്ല, മത്സരാരവങ്ങളില്ല, ഒന്നും തന്നെ ഇല്ല. എല്ലാ സ്റ്റേഡിയങ്ങളും ശൂന്യവും, നിശബ്ദവുമായി നിലകൊള്ളുന്നു.

ചൈനയിലെ വുഹാനിൽ നിന്നുണ്ടായ കൊറോണ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിയപ്പോഴേക്കും ജനിതക മാറ്റം സംഭവിച്ചതായി ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസിനെ മൂന്ന് വ്യത്യസ്ത "വകഭേദങ്ങൾ" ഉണ്ടെന്നും അവയ്ക്ക് എ അവയ്ക്ക് എ, ബി, സി എന്നിങ്ങനെ നാമകരണം ചെയ്തതായും നമ്മൾ അറിഞ്ഞിരുന്നുവല്ലോ? ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ഉൾപ്പെടെയുള്ള ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. പ്രവേശിക്കുന്ന ശരീരത്തിന്റ രോഗപ്രതിരോധശേഷി ക്ക് അനുസൃതമായി വൈറസ് സ്വയം ജനിതക മാറ്റം വരുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ, അതേ ശരീരത്തിൽ പിടിച്ചുനിൽക്കാനുള്ള ശ്രമം തുടരും. ഡി എൻ എ മാപ്പിംഗ് സാങ്കേതികവിദ്യയിലൂടെ ആണ് ഇതുസംബന്ധിച്ച കണ്ടെത്തൽ നടത്തിയത്. വവ്വാലുകളിൽ നിന്നും ഉൽഭവിച്ച് വുഹാനിൽ ആദ്യം തിരിച്ചറിഞ്ഞ് ടൈപ്പ് എ ആണ് "ഒറിജിനൽ കൊറോണ". എന്നാൽ, അത്ഭുതകരമായ കാര്യം എന്തെന്നാൽ വുഹാൻ നഗരത്തെ നാല് മാസത്തോളം മുൾമുനയിൽ നിർത്തിയത് ടൈപ്പ് എ വൈറസ് ആയിരുന്നില്ല. മറിച്ച് ടൈപ്പ് ബി വൈറസ് ആയിരുന്നു.

കിഴക്കൻ ഏഷ്യയിലും പരിസരപ്രദേശങ്ങളിലും പടർന്ന ടൈപ്പ് ബി വൈറസ് മറ്റിടങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. അതേസമയം, അമേരിക്കയിലും ഓസ്ട്രേലിയയിലും രോഗികളിൽ ടൈപ്പ് എ ആണ് കാണപ്പെടുന്നത്. യൂറോപ്പിന് ബാധിച്ചത് ആകട്ടെ ടൈപ്പ് സി വൈറസും. ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളെ ഇത് ബാധിച്ചു. ഫേലോജെനിക്‌ നെറ്റ്വർക്ക് വിശകലനത്തിലൂടെ വൈറസിന്റെ സ്രോതസ്സ് കണ്ടെത്തി രോഗവ്യാപനം തടയാം എന്നും ഗവേഷകർ വാദിക്കുന്നുണ്ട്. വവ്വാലിലും ഈനാംപേച്ചിയിലും കണ്ടെത്തിയ വൈറസിനോട് ഏറ്റവും സാമ്യത പുലർത്തുന്ന വൈറസാണ് ടൈപ്പ് എ. രോഗ പടർച്ചയുടെ വേര് എന്ന് ഇതിനെ വിശേഷിപ്പിക്കാം. എ യിൽ നിന്ന് ജനിതക മാറ്റത്തിലൂടെ ഉരുത്തിരിഞ്ഞ രണ്ടു വ്യത്യസ്ത വൈറസുകളാണ് ടൈപ്പ് ബി യും സിയും. എ യിൽ ഉണ്ടായ രണ്ട് ജനിതക മാറ്റമാണ് ഇവയെ സൃഷ്ടിച്ചത്. സിയെ,ബീയുടെ "മകൾ" എന്നു വിശേഷിപ്പിക്കാം. പലരാജ്യങ്ങളും കൊറോണ വൈറസിന്റെ ജനിതക മാറ്റത്തെപ്പറ്റി പഠിക്കുന്നുണ്ട്.

ഇതുവരെ 200 രാജ്യങ്ങളിൽ കൊറോണ വൈറസ് എത്തിക്കഴിഞ്ഞു. എന്നാൽ, ഇതുവരെ ഒരാൾക്കുപോലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങളുണ്ട്. പലാവോ ദ്വീപ്, സോളമൻ ദ്വീപുകൾ, ടോംഗ, മൈക്രോനേഷ്യ, തുർക്ക്മെനിസ്ഥാൻ, ഉത്തര കൊറിയ എന്നിവിടങ്ങളിൽ കൊറോണ വൈറസ് എത്തിയിട്ടില്ല. പലാവോയിൽ ക്വാറന്റൈനിൽ പരിശോധനാഫലം കാത്തു ചില രോഗികൾ കഴിയുന്നുണ്ട്. 14 രോഗികളെ പാർപ്പിക്കാൻ കഴിയുന്ന അഞ്ച് ഐസൊലേഷൻ വാർഡുകൾ ഇവിടെ നിർമിക്കുന്നുണ്ട്. മുൻകരുതലെന്നോണം അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടുകയാണ് ഇവിടത്തുകാർ. സാമൂഹ്യ അകലം പാലിക്കുന്നതിലും ദ്വീപ് നിവാസികൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. നിലവിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡം ജനവാസ യോഗ്യമല്ലാത്ത അന്റാർട്ടിക്കയാണ്.

ഇന്ത്യയിൽ കൊറോണ വൈറസ് പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. പതിനായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. മരണം 300 കടന്നിരിക്കുന്നു. പ്രത്യേകിച്ച്, മഹാരാഷ്ട്രയിലും, ഡൽഹിയിലും, സ്ഥിതി ഗുരുതരമാണ്. മഹാരാഷ്ട്രയിൽ ആയിരത്തി നാനൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. നൂറിലധികം പേർ മരിക്കുകയും ചെയ്തു. രാജ്യത്തെ ആദ്യ കൊറോണ രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കർണാടകത്തിലെ കലബുർഗിയിലാണ് രാജ്യത്തെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാർച്ച് അവസാനം ഡൽഹിയിലെ നിസാമുദ്ദീൻ നടന്ന തബ് ലീഗ് സമ്മേളനം ആണ് രാജ്യത്തെ സ്ഥിതി വഷളാക്കിയത്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിലേറെയും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്താകമാനം മാർച്ച് 22ന് ജനത കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, മാർച്ച് 24 മുതൽ മൂന്ന് ആഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിൽ സ്ഥിതി മെച്ചപ്പെടുന്നുനട്. 378 പേർക്കാണ് ഇതുവരെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ, രണ്ട് കോവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യമരണം തിരുവനന്തപുരത്ത് പോത്തൻകോട്ടും, രണ്ടാമത്തെ മരണം കാസർഗോഡ് ചികിത്സയിലായിരുന്ന മാഹി സ്വദേശിയുടേത്. ഇന്ത്യയിൽ ഏറ്റവും കുറവ് മരണം രേഖപ്പെടുത്തിയിരിക്കുന്ന തും നമ്മുടെ സ്വന്തം കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണ നിരക്കും കുറവാണ്. 0.56 ശതമാനം മാത്രം. നമ്മുടെ കേരളത്തിന് അഭിമാനിക്കാവുന്ന കാര്യം 378 പേർക്ക് രോഗം സ്ഥിരീകരിച്ചു എങ്കിലും 198 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ഭേദമായ സംസ്ഥാനവും നമ്മുടെ കൊച്ചു കേരളം ആണ്. ഇടുക്കിയിലും കോട്ടയത്തും ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതർ ഉള്ള ജില്ല കാസർഗോഡാണ്. 85 കൊറോണ കേസുകളാണ് കാസർഗോഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ നവജാത ശിശുക്കൾക്ക് ക്ഷയ രോഗ പ്രതിരോധത്തിന് നൽകുന്ന നിർബന്ധ കുത്തിവയ്പായ ബി സി ജി വാക്സിൻ കാരണമാണ് അമേരിക്കയേയും, യൂറോപ്പിനേയും,പോലെ ഇവിടെ കോവിഡ് പടർന്നു പിടിക്കാത്തത് എന്ന് യുഎസ് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബയോ മെഡിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഗോൺസാലോ ഒതാസുവിന്റെ സംഘമാണ് പഠനത്തിന് പിന്നിൽ. സാർസ് വൈറസിനെതിരെ ബി സി ജി വാക്സിൻ വളരെ ഫലപ്രദമായിരുന്നു എന്നതാണ് പ്രതീക്ഷ നൽകുന്നത്. സാർസ് അണുബാധ ഭേദമാക്കിയില്ലെങ്കിലും രോഗത്തിന്റെ തീവ്രത വളരെയധികം കുറയ്ക്കാൻ കഴിഞ്ഞു. ബി സി ജി വാക്സിനേഷൻ ദേശീയ നയമായി സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളിൽ കൊറോണ രൂക്ഷം അല്ലെന്നാണ് പഠനത്തിലെ കണ്ടെത്തൽ. അമേരിക്ക, ഇറ്റലി, തുടങ്ങിയ സമ്പന്നരാജ്യങ്ങളിൽ ഇങ്ങനെയൊരു വാക്സിനേഷൻ നയം ഇല്ല.

കൊറോണ വൈറസിനെതിരെ കണ്ണി മുറിക്കുക എന്ന ലക്ഷ്യവുമായി കേരള സർക്കാർ ആരംഭിച്ച ക്യാമ്പയിൻ ആണ് "ബ്രേക്ക് ദ ചെയിൻ". കേരളത്തിലെമ്പാടും ഈ ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി ആണ് കേരള പോലീസ് കൈ കൊണ്ടു വരുന്നത്. കേരള ആരോഗ്യ വകുപ്പ് പല മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നുണ്ട്. കേരളത്തിൽ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചത് മുതൽ മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, എന്നിങ്ങനെ പല മാർഗ്ഗനിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് ജനങ്ങൾക്കായി നൽകി വരുന്നുണ്ട്. ജനങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. ധാരാളം മലയാളികൾ ഗൾഫ് രാജ്യങ്ങളിലും ജീവിക്കുന്നുണ്ട്. 14 ലേറെ മലയാളികൾ ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും ആയി ഇതിനോടകം മരിച്ചു കഴിഞ്ഞു. പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

കേരളത്തിൽ കോവിഡ് ബാധ ആർക്കെങ്കിലും ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി നടത്തുന്ന ടെസ്റ്റ് ആണ് റാപിഡ് ടെസ്റ്റ്. ദ്രുതഗതിയിലുള്ള ഒരു റാപ്പിഡ് ഡയഗ്നോസ്റ്റിക്സ് ടെസ്റ്റ് ആണ് റാപ്പിഡ് ടെസ്റ്റ്. ഒരു ദിവസം നടത്തിയ റാപിഡ് ടെസ്റ്റ് ഫലങ്ങൾ 2 മണിക്കൂറിനുള്ളിൽ വരുന്നു. കുറേക്കൂടി പെട്ടെന്ന് ഫലങ്ങൾ വരുന്ന ടെസ്റ്റുകളും കേരളത്തിൽ നടത്തിവരുന്നുണ്ട്. അതിനുദാഹരണമാണ് ആന്റിബോഡി ടെസ്റ്റിംഗ്. 20 മിനിറ്റിനുള്ളിൽ പരിശോധനാഫലങ്ങൾ വരുന്നു. ആയിരത്തോളം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കേരളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിൽ, ന്യൂയോർക്ക് ബ്രോൺക്സ് മൃഗശാലയിൽ 4 വയസ്സുള്ള നാദിയ എന്ന കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചത് നാം അറിഞ്ഞിരുന്നുവല്ലോ? ഇത് ഒരു മലായ കടുവയാണ്. പരിചാരകനിൽ നിന്നാണ് കടുവയ്ക്ക് രോഗം പകർന്നത്. ബെൽജിയത്തിൽ 2 പൂച്ചകൾക്കും, ഹോങ്കോങ്ങിൽ 2 പട്ടികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതർ ഉള്ള രാജ്യം അമേരിക്കയാണ്. അഞ്ച് ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിട്ടുള്ള രാജ്യവും അമേരിക്കയാണ്. അമേരിക്കയിൽ മരണം കാൽ ലക്ഷം കടന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരമായ ന്യൂയോർക്ക് ഇപ്പോൾ നിശ്ചലമാണ്. ന്യൂയോർക്കിൽ മാത്രം പതിനായിരത്തിലധികം പേരാണ് രോഗം മൂലം മരിച്ചത്. സ്പെയിനിലെ യും, ഇറ്റലിയിലെയും, ബ്രിട്ടനിലെയും, സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധിതർ വർദ്ധിച്ചുവരികയാണ്. ഇതുവരെ, അയ്യായിരത്തി 719 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 42 പേരാണ് രോഗം മൂലം മരിച്ചത്. അമേരിക്ക, സിംഗപ്പൂർ, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങൾ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ മരണങ്ങൾ ദിനംപ്രതി വർദ്ധിക്കുമ്പോഴും ഇപ്പോഴും ഭൂമിയിൽ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളുണ്ട്. ആഫ്രിക്ക ഭൂഖണ്ഡത്തിൽ പതിനയ്യായിരത്തിലധികം പേർക്കാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ആഫ്രിക്ക ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. 1500 ലധികം പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ ഇതുവരെ കൊറോണ ബാധിക്കാതെ കിടക്കുന്ന രണ്ട് രാജ്യങ്ങൾ ഉണ്ട്. കൊമോറോസ്, ലൊസേതോ, എന്നീ രാജ്യങ്ങളിൽ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ആഫ്രിക്ക ഭൂഖണ്ഡത്തിൽ 54 രാജ്യങ്ങളുണ്ട്. ഇതിൽ 52 രാജ്യങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ കൊറോണ സ്ഥിരീകരിക്കാത്ത അഞ്ച് രാജ്യങ്ങൾ ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ മലാവി, സാവോ ടോം ആൻഡ് പ്രിൻസിപ്പി, ദക്ഷിണ സുഡാൻ എന്നിവയായിരുന്നു മറ്റു മൂന്ന് രാജ്യങ്ങൾ. പക്ഷേ, ഈ മൂന്ന് രാജ്യങ്ങളിലും കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണക്ക് പിന്നാലെ എബോള വൈറസും ആഫ്രിക്കയിൽ പടർന്നു പിടിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. എബോള വൈറസ് ബാധിച്ച് രണ്ടു പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാലും, മൂവായിരത്തിലധികം പേർക്ക് കൊറോണ രോഗ ബാധ ഭേദമായിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഒന്നരലക്ഷത്തിലധികം പേർക്കാണ് യൂറോപ്പിൽ രോഗം സ്ഥിരീകരിച്ചത്. എൻ പതിനായിരത്തിലധികം പേരാണ് കൊറോണ ബാധിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം മരിച്ചത്. യൂറോപ്പിൽ 44 രാജ്യങ്ങൾ ഉണ്ട്. ഏപ്രിൽ 14 ആം തീയതിയിലെ കണക്കനുസരിച്ച് 35 രാജ്യങ്ങളിൽ ആണ് ഒരു മരണം എങ്കിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയിൽ ഇരുപതിനായിരത്തിലധികം പേരാണ് രോഗ ബാധ മൂലം മരിച്ചത്. സ്പെയിനിലും പതിനയ്യായിരത്തിലധികം ജനങ്ങൾ ഇതിനോടകം മരിച്ചു കഴിഞ്ഞു. എന്നാലും, ഇറ്റലിയിലും, സ്പെയിനിലും, സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. ഫ്രാൻസിൽ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. പതിനായിരത്തിലധികം പേരാണ് ഫ്രാൻസിൽ ഇതിനോടകം മരിച്ചത്. ബ്രിട്ടനിൽ മരണസംഖ്യ 12000 കടന്നിരിക്കുകയാണ്. ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന് രോഗം ഭേദമായിട്ടുണ്ട്. യൂറോപ്പ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

25 രാജ്യങ്ങളുള്ള വടക്കേ അമേരിക്കയിൽ സ്ഥിതി ഗുരുതരമായി കൊണ്ടിരിക്കുകയാണ്. യു എസ് എ യിൽ അഞ്ച് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം മരണം കാൽ ലക്ഷം കവിഞ്ഞു. അമേരിക്കയിൽ 50 സംസ്ഥാനങ്ങളുണ്ട്. ഈ 50 സംസ്ഥാനങ്ങളിലും ഒരു കോവിഡ് മരണമെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിരിക്കുന്ന സംസ്ഥാനം ന്യൂയോർക്കാണ്. ന്യൂയോർക്കിൽ പതിനായിരത്തിലധികം പേരാണ് മരണമടഞ്ഞത്. ലോകത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്ന രാജ്യവും അമേരിക്കയാണ്. ഒരുദിവസം രണ്ടായിരത്തോളം പേരാണ് കോവിഡ് മൂലം മരിക്കുന്നത്. അമേരിക്ക മെയ് ഒന്നുവരെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിൽ 48 ആയിരത്തിലധികം പേർക്ക് രോഗം ഭേദമായിട്ടുണ്ട്. വടക്കേ അമേരിക്കയിലെ ഗ്രീൻലാൻിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 12 രാജ്യങ്ങളുള്ള തെക്കേ അമേരിക്കയിൽ 69 ആയിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 25,000 ത്തിലധികം പേർക്കാണ് ബ്രസീലിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. 1539 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. 10, 303 പേർക്കാണ് പെറുവിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 230 പേരാണ് രോഗം മൂലം മരിച്ചത്. വടക്കേ അമേരിക്കയിൽ ഏറ്റവും കുറവ് മരണം രേഖപ്പെടുത്തിയിരിക്കുന്നത് ഉറുഗ്വേയിലാണ്. ലോകത്തിൽ ഏറ്റവും കുറവ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂഖണ്ഡം ഓസ്ട്രേലിയയാണ്. 6440 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രോഗംമൂലം 63 പേരാണ് ഓസ്ട്രേലിയയിൽ ഇതുവരെ മരിച്ചത്. ന്യൂസിലാൻഡിൽ 1300 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. അതിൽ ഏഴു പേരാണ് മരണമടഞ്ഞത്. ഓസ്ട്രേലിയ തങ്ങളുടെ അതിർത്തി അടച്ചിട്ടിരിക്കുകയാണ്.

           48 രാജ്യങ്ങളുള്ള ഏറ്റവും വലിയ ഭൂഖണ്ഡ മായ ഏഷ്യയിൽ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. എന്നാലും, ആശയകലുന്നില്ല. ദിനംപ്രതി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. മൂന്നു ലക്ഷത്തോളം കോവിഡ്  കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒന്നര ലക്ഷത്തോളം പേർക്ക് രോഗം ഭേദമായി ട്ടുണ്ട്. 12000 പേരാണ് ഏഷ്യ ഭൂഖണ്ഡത്തിൽ കൊറോണ മൂലം മരിച്ചത്. കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനമായ ചൈനയിൽ 82000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, 77000 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 3342 പേരാണ് കോവിഡ് മൂലം ചൈനയിൽ മരിച്ചത്. പക്ഷേ, ഏഷ്യാ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ പേർ കോവിഡ്  മൂലം മരിച്ചത് ഇറാനിലാണ്. ഇറാനിൽ 74000 പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. അതിൽ 48,000 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 4000 പേരാണ് കൊറോണ മൂലം ഇറാനിൽ മരിച്ചത്. ഏഷ്യയിലും ഗൾഫ് രാജ്യങ്ങളിലും വൈറസ് പടരുകയാണ്. 
          ഏഷ്യാ ഭൂഖണ്ഡത്തിൽ 47 രാജ്യങ്ങളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തരകൊറിയയിൽ ഒരാൾക്കുപോലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ലോകം കോവിഡ് ഭീതിയിൽ വീർപ്പുമുട്ടുമ്പോൾ കൊറോണ വൈറസിനെ പൂർണ്ണമായി പടിക്കുപുറത്ത് നിർത്തിയിരിക്കുകയാണ് ഉത്തര കൊറിയ. തൊട്ടടുത്ത ചൈനയിൽ ജനുവരിയിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അതിർത്തി അടച്ചതാണ് രാജ്യത്തെ കോവിഡ് മുക്തമാക്കിയത്. രാജ്യത്തെ അണുവിമുക്തമാക്കാനുള്ള  നടപടികൾ പൂർണ വിജയം വരിച്ചെന്നും ഒറ്റ പൗരന് പോലും രോഗബാധ ഉണ്ടായില്ലെന്നും ഉത്തരകൊറിയയുടെ പകർച്ചവ്യാധി വിരുദ്ധ ഏജൻസി തലവൻ പാക്ക് മോങ് സു എ എഫ് പി യോട് പ്രതികരിച്ചിരുന്നു. ശാസ്ത്രീയവും കർശനവുമായിരുന്നു പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനം. രാജ്യത്തെത്തിയ വിദേശികളടക്കം ആയിരക്കണക്കിനാ ളുകളെ ഏകാന്ത നിരീക്ഷണത്തിലാക്കി. അതിർത്തി കടന്നെത്തിയ എല്ലാ ചരക്കുകളും അണുവിമുക്തമാക്കി. ആകാശ-സമുദ്ര-കര സഞ്ചാര മാർഗ്ഗങ്ങളെല്ലാം അടച്ചിട്ടു. തൊട്ടു ചേർന്നുള്ള ദക്ഷിണകൊറിയയിൽ പതിനായിരത്തോളം പേർ രോഗികളാവുകയും ഇരുന്നൂറോളം ജീവൻ അപഹരിക്കപ്പെടുകയും ചെയ്തപ്പോഴും ഉത്തരകൊറിയക്ക് മുന്നിൽ കൊറോണ വൈറസ് മുട്ടുമടക്കി. എന്നാലും, ചില പാശ്ചാത്യ രാജ്യങ്ങൾ ഉത്തരകൊറിയയുടെ ഈ അവകാശവാദത്തെ തള്ളിക്കളയുകയാണ്. എന്ത് തന്നെയായാലും, ഉത്തരകൊറിയയുടെ പ്രവർത്തനം എല്ലാ രാജ്യങ്ങൾക്കും മാതൃകാപരമായ ഒന്നാണ്. ജപ്പാനിലെ സർക്കാർ നട്ടംതിരിയുകയാണ്. ജപ്പാനിൽ 8100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 853 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 120 മരണമാണ് ജപ്പാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജപ്പാനിൽ കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിൽ  ജപ്പാൻ സർക്കാർ പരാജയമടഞ്ഞു. സൗദി അറേബ്യയിൽ അയ്യായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും 73 പേർ മരിക്കുകയും ചെയ്തു. യു എ ഇ യിൽ 5000 പേർക്കാണ്  രോഗം സ്ഥിരീകരിച്ചത്. 28 പേരാണ് മരിച്ചത്. ഗൾഫ് രാജ്യങ്ങളിൽ പതിനായിരത്തിലധികം രോഗികൾ ഉണ്ടെന്നാണ് കണക്ക്. 
          ഇന്ത്യയിൽ കോവിഡ് ബാധിതർ ക്രമാതീതമായി വർദ്ധിക്കുന്നു എന്ന അഭിപ്രായം ഐ സി എം ആർ മുന്നോട്ടു വെച്ചിരുന്നു. ഈ അഭിപ്രായത്തെ നമ്മൾ ഗൗരവത്തോടെടുക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ കൊറോണ ബാധിതർ 11000 കഴിഞ്ഞിരിക്കുകയാണ്. മരണം 400 കടന്നിരിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് രാജ്യത്ത് ലോക്ക് ഡൗൺ മെയ് മാസം മൂന്നുവരെ നീട്ടി എന്ന പ്രഖ്യാപനം ഏപ്രിൽ 14ന് പുറത്തുവന്നിരുന്നു. ഇന്ത്യയിൽനിന്ന് അന്യ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. മെയ് 3 കഴിഞ്ഞിട്ട് വിമാന സർവീസുകളും,  ട്രെയിൻ സർവീസുകളും, പുനരാരംഭിക്കാൻ കഴിയുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാജ്യത്തെമ്പാടും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ ലോക്ക് ഡൗൺ കാലത്ത് നടന്നുവരുന്നത്. പഞ്ചാബിലെ ഐടി വിദ്യാർഥികൾ സൗജന്യമായി മാസ്ക് നിർമിച്ചുകൊണ്ട് മാതൃകയാവുന്നുണ്ട്. 
           കേരളത്തിൽ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 400-ലോട്ടടുക്കുകയാണ്. ഇതിൽ 211 പേർക്ക് ഇതിനോടകം തന്നെ രോഗം ഭേദമായിട്ടുണ്ട്. കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. കേരളത്തിന് ആശ്വാസകരമായ കുറച്ചു ദിവസങ്ങളാണ് കടന്നുപോയത്. ഒരു ദിവസം കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. കേരളത്തിലും വളരെ നല്ല പ്രവർത്തനങ്ങളാണ് കുറച്ചുദിവസങ്ങളായി നാം കണ്ടുവരുന്നത്. കേരളത്തിൽ 15000 ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. അതിൽ,  3,02016 പേരാണ് കഴിയുന്നത്. അവർക്ക് ഭക്ഷണം നൽകുന്നതിനായി സന്നദ്ധ പ്രവർത്തകരും,  സംഘടനകളും,  പ്രവർത്തിക്കുന്നുണ്ട്. കേരളത്തിന് സാമ്പത്തിക സഹായം കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇതു മാത്രമല്ല, സൗജന്യ ഭക്ഷ്യധാന്യങ്ങളും കേന്ദ്രം കേരളത്തിനായി അനുവദിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്ക് നൽകി വരികയാണ്. 
             വിഷുവും,  ഈസ്റ്ററും,  കടന്നുപോയിരിക്കുന്നു. അതിജീവനത്തിന്റെ വിഷവും,  ഈസ്റ്ററുമായിരുന്നു ഈ വർഷം. വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ അവയെല്ലാം കഴിഞ്ഞുപോയി. കണികാണുവാനായി  ധാരാളം ഭക്തർ ശബരിമലയിലും ഗുരുവായൂരിലും വന്നിരുന്നു. പക്ഷേ, ഇപ്പോൾ  ആരുമില്ലാതെ ആയിരുന്നു വിഷു ആഘോഷം. കേരളത്തിൽ കടകളൊന്നും തുറന്നു പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ, വിപുലം ഒന്നും ആയിട്ടല്ലായിരുന്നു ഈ പ്രാവശ്യം കണി ഒരുക്കിയത്. തൃശ്ശൂർ കാരുടെ അഭിമാനമായ തൃശ്ശൂർ പൂരവും  ഈ വർഷം നടത്തില്ലെന്ന് തീരുമാനമായി. ചരിത്രത്തിൽ ആദ്യമായിട്ടാണ് തൃശ്ശൂർപൂരം നടക്കാതിരിക്കുന്നത്. നമുക്ക് വേണ്ടി നിലകൊള്ളുന്ന നഴ്സുമാർക്ക് വിഷു ദിനത്തിൽ സൗജന്യമായി ഭക്ഷണം നൽകിയിരുന്നു. ഈസ്റ്റർ ദിനാഘോഷം ചടങ്ങുകൾ മാത്രമായിട്ടാണ് ഈ വർഷം നടത്തിയത്. വിശ്വാസികൾ ഒന്നുമില്ലാതെ ആയിരുന്നു ഈ വർഷത്തെ ഈസ്റ്റർ ആഘോഷം. 
             ഇന്ത്യയിൽ ലോക്ക് ഡൗൺ  നീട്ടുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. കാർഷിക മേഖലയ്ക്കും, സർക്കാർ കോൾ സെന്ററുകൾക്കും, സർക്കാർ ഓഫീസുകൾക്ക് തുടങ്ങി നിരവധി മേഖലകളിൽ ഇളവ് നൽകിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ മൂന്നിലൊന്ന് ജീവനക്കാർ മാത്രമേ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്കൂളുകളും, പൊതു ഗതാഗതവും, മെയ് മൂന്നാം തീയതി വരെ പുനരാരംഭിക്കില്ല. പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ബൈക്കുകളിൽ ഒരാൾക്ക് മാത്രമേ സഞ്ചരിക്കാനാവു. ഏപ്രിൽ ഇരുപതാം തീയതി മുതലാണ് ഇളവുകൾ ആരംഭിക്കുക. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് കനത്ത നിയമനടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ട്. ഇനിയുള്ള മേഖലകൾക്ക് ഇളവുകൾ നൽകുന്നത് സംബന്ധിച്ച തീരുമാനം ഏപ്രിൽ 20 കഴിഞ്ഞിട്ട് ഉണ്ടാകും എന്ന് അറിയിച്ചിട്ടുണ്ട്. 
            കേരളത്തിൽ ഈ ലോക്ക് ഡൗൺ കാലത്ത് ഭക്ഷണം എത്തിക്കുന്നതിനായി സമൂഹ അടുക്കളകൾ കേരളത്തിലെമ്പാടും തുറന്നു പ്രവർത്തിക്കുന്നുണ്ട്. അശരണരായവർക്കും പാവപ്പെട്ടവർക്കുമാണ് സമൂഹ അടുക്കളകളിൽ നിന്നും ഭക്ഷണം എത്തിക്കുന്നത്. കേരളത്തിൽ 1400 സമൂഹ അടുക്കളകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഒരു ജില്ലയിൽ രണ്ട് കൊറോണ ആശുപത്രികളാണുള്ളത്. കേരളത്തിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനും അവർക്ക് താമസിക്കുന്നതിനുമായി 5500 അതിഥി തൊഴിലാളി ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കൽ ലാബുകളും, ടെലിമെഡിസിനുകളും സജീവമാണ്. 88 വയസ്സും 93 വയസ്സുമുള്ള കേരളത്തിലെ കൊറോണ ബാധിതർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇവരാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കൊറോണ രോഗമുക്തർ.
          സിനിമ, സംഗീതം,  കായികം,  തുടങ്ങി വിവിധ മേഖലകളിലെ നിരവധി പ്രമുഖർ ലോകത്താകെ കൊറോണ ബാധിച്ചു മരിച്ചു. പഞ്ചാബു കാരനായ പത്മശ്രീ ജേതാവ് നിർമ്മൽ സിംഗ് ഏപ്രിൽ രണ്ടാം തീയതി അന്തരിച്ചിരുന്നു. സുവർണക്ഷേത്രത്തിലെ ഹസൂരി രാഗി ആയിരുന്നു ഇദ്ദേഹം. നാടക രചയിതാവും ടോണി അവാർഡ് ജേതാവുമായ അമേരിക്കക്കാരൻ ടെറൻസ് മക്ക്നെല്ലി മാർച്ച് 24ന് രോഗം മൂലം മരിച്ചിരുന്നു. ആഫ്രിക്കൻ സാക്സഫോൺ ഇതിഹാസം മനു ഡി ബാങ്കോ മാർച്ച് 24 നും, ലോകപ്രശസ്ത ബാൻഡ് ആയ ബീറ്റിൽസിനൊപ്പം സഹകരിച്ചിരുന്ന ബ്രിട്ടീഷുകാരനായ സംഗീതജ്ഞൻ മാർച്ച് 22 നും കൊറോണ ബാധിച്ച് മരിച്ചിരുന്നു. അന്തരിച്ച ഫ്രഞ്ച് തത്വചിന്തകൻ ഴാക്ക് ദറീദയുടെ  പത്നിയും,  മനശാസ്ത്രജ്ഞയുമായ മാർഗ്ഗരീത ഓകു തുരിയർ മാർച്ച് 21 ന് ഇഹലോകവാസം വെടിഞ്ഞിരുന്നു. 1970ൽ ആൽബർട്ട് ഇന്നൊറാറ്റയുടെ  "ഗാസ് ആൻഡ്  ഹാൾ" എന്ന നാടകത്തിലൂടെ പ്രശസ്തനായ അമേരിക്കൻ നടൻ മാർക്ക് ബ്ലം കൊറോണ ബാധിച്ച്  മാർച്ച് 25ന് മരിച്ചിരുന്നു. പുരോഗമനപരമായ നിലപാടുകളിലൂടെ സ്പെയിനിലെ ചുവപ്പ് രാജകുമാരി എന്ന് അറിയപ്പെട്ട  മരിയ തെരേസ  കൊറോണ  മൂലം അന്തരിച്ചു. ലോകത്തെ വിവിധ രാജകുടുംബങ്ങളിൽ ഈ മഹാമാരിക്ക് ഇരയായ ആദ്യത്തെയാൾ. നൂറ്റാണ്ടുമുമ്പ് ലോകത്താകെ അഞ്ച് കോടിയിൽപരമാളുകളുടെ ജീവൻ അപഹരിച്ച സ്പാനിഷ് ഫ്ലൂവും 2 ലോക യുദ്ധങ്ങളും അതിജീവിച്ച ഹിൽഡ ചർച്ചിൽ മാർച്ച് 29 നും, ലോക പ്രശസ്ത ഇന്ത്യൻ ഷെഫ് ഫ്ലോയ്ഡ് കാർദോസ്  മാർച്ച് 25 നും അന്തരിച്ചിരുന്നു. ബോംബെ കാന്റീൻ, ഒപ്രഡോ, എന്നീ പ്രമുഖ റസ്റ്റോറന്റുകളുടെ സഹസ്ഥാപകൻ ആണ് ഇദ്ദേഹം. ഇങ്ങനെ നിരവധി പ്രമുഖരെ ആണ് കൊറോണ എന്ന മഹാമാരി കവർന്നെടുത്തത്. Dr. ജിഫി, അലൻ മെറിൽ, കെൻ ഷിമുര,അബ്ദുൽ ഖാദർ മുഹമ്മദ് ഫറ എന്നിവരെയും കവർന്നെടുത്തിരിക്കുകയാണ് കോവിഡ് 19.
           ആഗോള സമ്പദ് വ്യവസ്ഥയേയും, സാമ്പത്തിക മേഖലയെയും കൊറോണ വൈറസ് പ്രതികൂലമായി ഭവിച്ചിരിക്കുകയാണ്. ഇന്ത്യൻ റുപ്പിയക് വിലയിടിവ് വന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ പതിനാറാം തീയതി ലെ കണക്കനുസരിച്ച് 17 രൂപ ഇടിഞ്ഞ് 76.44-ലാണ് രൂപ വ്യാപാരം നിർത്തിയത്. ഒപെക്  എണ്ണ ഉത്പാദനം കോവിഡ് മൂലം നിർത്തിവെച്ചിരിക്കുകയാണ്. സൗദി അറേബ്യയിലും മറ്റു രാജ്യങ്ങളും  ഒപെക് എണ്ണ വില കൂട്ടണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ഇന്ത്യയിൽ പട്ടിണി ഉണ്ടാകാതിരിക്കാൻ വേണ്ടി കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും രണ്ടാം സാമ്പത്തിക പാക്കേജ് നൽകുക സംബന്ധിച്ച ചർച്ച ഏപ്രിൽ 16 ന് നടന്നിരുന്നു. hydroxychloroquine എന്ന മരുന്ന് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി വിടുന്നുണ്ട്. കൊറോണ വൈറസിനെതിരെ ഈ മരുന്ന് ഫലിക്കുമോ ഇന്ന് പ്രയോഗിക്കുവാൻ വേണ്ടിയാണ് മറ്റ് രാജ്യങ്ങൾ ഇന്ത്യയിൽനിന്ന് hydroxychloroquine വാങ്ങുന്നത്. 
            കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കടകളെല്ലാം അടച്ചിടുകയും,  സാമൂഹ്യ അകലം പാലിക്കുകയും,  ചെയ്തിരുന്നു. നമ്മുടെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി രാപ്പകലില്ലാതെ ജോലി ചെയ്യുകയാണ് പോലീസുകാരും,  നഴ്സുമാരും. ഏപ്രിൽ 16ന് നടന്ന മന്ത്രിസഭാ യോഗത്തിൽ കേരളത്തിൽ കൂടുതൽ ഇളവുകൾ ഏപ്രിൽ 20 മുതൽ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറിൽ നിന്ന് കര കയറാൻ വേണ്ടി കേരളത്തിൽ സാലറി ചലഞ്ച് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യയിലെ എംപിമാരുടെയും ലോക്സഭാ അംഗങ്ങളുടെയും ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുന്നിൽ വളരെ നല്ല പ്രവർത്തനം കാഴ്ചവച്ചതുകൊണ്ട്  WHO യുടെയും മറ്റു രാജ്യങ്ങളുടെയും അഭിനന്ദനം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. 
          കൊറോണ  വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇങ്ങനെ പോകുകയാണെങ്കിൽ, മേയ് അവസാനം കഴിയുമ്പോൾ ലോകത്ത് മരണം 200000 കടന്നിട്ടുണ്ടാവും. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ കയ്യിലുള്ള ഏക മരുന്ന് സാമൂഹ്യ അകലം പാലിക്കുക, കൈകൾ വൃത്തിയായി കഴുകുക,  വീട്ടിൽ ഇരിക്കുക,  എന്നതാണ്. നമുക്ക് വേണ്ടിയാണ് നമ്മുടെ സർക്കാരും കേന്ദ്രസർക്കാരും പ്രവർത്തിക്കുന്നത്. നമ്മുടെ സുരക്ഷ അവരുടെ ഉത്തരവാദിത്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് കോവിഡ് 19. കോവിഡ് 19 എന്നതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. ലോകത്തിന്റെ നന്മയ്ക്കായി, ഇന്ത്യയുടെ നന്മയ്ക്കായി, നമുക്ക് ഇന്ന് വീട്ടിൽ ഇരിക്കാം. 
            " നാളെയുടെ നന്മയ്ക്കായി
               നമുക്ക് ഇന്ന് വീട്ടിൽ ഇരിക്കാം"
വൈഷ്ണവ്
5 c ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം