ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ഒരു ലോക് ഡൗൺ അപാരത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക് ഡൗൺ അപാരത

മാധവിമുത്തശ്ശി 72 വയസ്, എന്റെ അമ്മ, ആശയുടെ അമ്മ വത്സലാമ്മയുടെ അമ്മ കുഞ്ഞിക്കുട്ടിയുടെ അനിയത്തിയാണ്.ഞാൻ നിലാവ് 12 വയസ്, അച്ഛന്റേം അമ്മേടേം പുന്നാരമോൾ.ഏഴാം തരത്തിൽ പഠിക്കുന്നു.കഥയിലെ പ്രധാന കഥാപാത്രങ്ങൾ ഞങ്ങളാണേ.

    ഇക്കഴിഞ്ഞ മാർച്ചിൽ ഒരു  ഉച്ചകഴിഞ്ഞ നേരത്താണ് മാധവിമുത്തശ്ശിയെ കൂട്ടാൻ പായിപ്പാട് പാലം കേറി ഞങ്ങൾ പോയത്. മുത്തശ്ശി ആറ്റിൽ പോയെന്ന് കൊച്ചുമോൾ പറഞ്ഞതു കേട്ടതും അമ്മ എന്റെ കൈയും പിടിച്ച് ആറ്റിറമ്പിലൂടെ ഒരോട്ടം.ദൂരെ നിന്നേ ഞങ്ങൾ കണ്ടു അങ്ങേക്കരയിൽ നിന്ന് മുങ്ങാങ്കുഴിയിട്ട് നീന്തി വരുന്ന മിടുക്കത്തിയെ. ഇടംകയ്യിൽ കുറച്ച് ആമ്പൽപ്പൂക്കളുമുണ്ട്.ഞങ്ങൾ ഇങ്ങേക്കടവിൽ നിന്ന് വിളിച്ചു കൂവി. "മുത്തശ്ശിയേ! വാ നമുക്ക് കുറത്തികാട്ടു പോവാം. ഇനി കുറച്ചു ദിവസം അവിടെ നിൽക്കാം."

"ആ .... പോയേക്കാം" മുത്തശ്ശിക്കും ഉത്സാഹമായി. മുത്തശ്ശീടെ കൂടെ രണ്ട് കുപ്പി അട മാങ്ങ, ഒരു തുണിസഞ്ചി നിറയെ ചക്കക്കുരു, രണ്ട് വാഴക്കുലകൾ, രണ്ട് താറാക്കുഞ്ഞുങ്ങൾ, നാലഞ്ച് തേങ്ങ, മാമൻ ചൂണ്ടയിട്ടു പിടിച്ച് ഈർക്കിലിൽ കോർത്തു തന്ന പത്തോളം കൈതക്കോരകൾ, നാലഞ്ച് താറാമുട്ട, ഞാൻ ആറ്റിൽ നിന്ന് തോർത്തിട്ടു പിടിച്ച പരൽ മീനുകൾ (എനിക്ക് കുപ്പിയിലിട്ട് മേശപ്പുറത്ത് വക്കാനാണ്. തിളങ്ങുന്ന വെള്ളി നിറമാ അതിന് .) ഇത്രേം കൊണ്ട് കാറിൽക്കേറി വീട്ടിലെത്തി.

   "മോളേ, ഈ തുണി സഞ്ചി എനിക്ക് ഒരു പോലീസ് മോൻ  മേടിച്ചു തന്നതാ "മുത്തശ്ശി പറഞ്ഞതു കേട്ട് എന്റെ അമ്മ പറഞ്ഞു. "ഈ മുത്തശ്ശീടെ  ഓരോ പുളു അടി."

ഇങ്ങനെയൊക്കെ പറഞ്ഞാലും മുത്തശ്ശിയെ എൻ്റെ അമ്മക്ക് വല്യ ഇഷ്ടമാണല്ലോ." ബാക്കി പറ മുത്തശ്ശീ." ബാക്കി കേൾക്കാൻ എനിക്ക് കൗതുകമായി."ഞാൻ രണ്ടാഴ്ച മുമ്പ് ഹരിപ്പാട്ട് പോയിട്ടു വരുന്ന വഴീല് എന്നെ പോലീസ് പിടിച്ചു വിരട്ടി .ഇനി മേലാൽ പ്ലാസ്റ്റിക് സഞ്ചി കൊണ്ടു നടന്നാൽ കേസെടുക്കുമെന്നു പറഞ്ഞു. നല്ലവനായ ആ പോലീസുകാരൻ മേടിച്ചു തന്നതാ ഈ സഞ്ചി. "" മുത്തശ്ശി എവിടേക്കാണ് പോകുന്നത്‌? " ഞാനേ, ഗവൺമെൻറ് ആശുപത്രീല് പോകും.""എന്താ അസുഖം?""ശരീരവേദനയോ എന്തെങ്കിലും കാണുമെന്നു വെച്ചോ ".മുത്തശ്ശി ഉറക്കെച്ചിരിക്കുന്നു."ഇനി നമ്മൾ ചെലവ് ചുരുക്കി ജീവിച്ചു തുടങ്ങണം കേട്ടോ മോളേ ". മുത്തശ്ശി തൻ്റെ ചെറുപ്പകാലത്തെ ഭക്ഷണ ക്ഷാമത്തെക്കുറിച്ച് ഓർത്തും പറഞ്ഞുമിരുന്നു. ലോകം മുഴുവൻ വീട്ടിലിരിക്കുവാണോ? അല്ലല്ലോ.മാധ്യമ പ്രവർത്തകർ അവരുടെ ജോലി മുറതെറ്റാതെ ചെയ്യുന്നു.പോലീസ്‌ മാമൻമാരോ പൊരിവെയിൽ പോലും അവഗണിച്ചാണ് ലോക് ഡൗൺ നിയമങ്ങൾ പാലിക്കുന്നത്. 'ശൈലജ ടീച്ചറും സൈന്യവും' ന്നാണ് മുത്തശ്ശി ആരോഗ്യവകുപ്പിനെ വിശേഷിപ്പിക്കുന്നത്.അമ്മ എല്ലാ ദിവസങ്ങളിലും പുതിയ പാചക പരീക്ഷണങ്ങൾ നടത്തി. പയർ, കടുക് എന്നിവ മുളപ്പിച്ച് ഗ്രീൻ ഫാമിംഗ് നടത്താനുള്ള ചുമതല എനിക്കായിരുന്നു. മുഖ്യമന്ത്രിയുടെ 6 മണിക്കുള്ള വാർത്താ സമ്മേളനം ഞങ്ങളൊരുമിച്ചു കണ്ടു. വാർത്തയ്ക്കു ശേഷം അമ്മയും അമ്മൂമ്മയും മുത്തശ്ശിയും കൂടി കേരളത്തിൻ്റെ പഴയകാല കഥകൾ പറഞ്ഞു. മുത്തശ്ശിക്ക് ആശൂത്രീ പോക്ക് ഒരു രസാണെന്നു തോന്നുന്നല്ലോ " ?" ഹ ഹ ഹ ഞങ്ങൾ ഒരുമിച്ചു ചിരിച്ചു.

     മാർച്ചു മാസമാണ്. പരീക്ഷാക്കാലമാണ്. ഞാനും ചേച്ചിയും തകർത്തു പഠിക്കുകയാണ്. പരീക്ഷ കഴിഞ്ഞാൽ പിന്നെ ......എവിടൊക്കെയാ യാത്ര പോവുക. അമ്മ പറയും ഇത്തവണ വയനാട്ടിൽ പോകാം. അപ്പുച്ചേട്ടൻ പറയും. എനിക്ക് ലുലു മാളിൽ പോയാമതി. അവസാനം ലുലു മാൾ വഴി വയനാട്ടിൽ പോവും ഞങ്ങൾ. ഇത്തവണത്തെ അവധിക്കാലം ഞങ്ങൾ പരീക്ഷാക്കാലത്തു തന്നെ പ്ലാൻ ചെയ്തിരുന്നു.അങ്ങനെ ഒരാഴ്ച കഴിഞ്ഞു.

പെട്ടെന്ന് ... പെട്ടെന്ന്.... പെട്ടെന്നൊരു ദിവസം ടീവിയിൽ ഞെട്ടിക്കുന്ന വാർത്തകൾ! പുതിയ തരം വൈറസ് ..ആപത്തു വരാൻ പോകുന്നു.ലോകം പെട്ടെന്നൊരു ദിവസം അടച്ചിടാൻ പോകുന്നുവെന്ന്....അമ്മയുടെ സകല ഇന്ദ്രിയങ്ങളും സദാ ജാഗരൂകമായി! റേഷൻ കടയിലേക്ക് ... സൂപ്പർ മാർക്കറ്റിലേക്ക് ... മെഡിക്കൽ സ്റ്റോറ്റിലേക്ക് .... ഒരിക്കലും തീരാത്ത ലിസ്റ്റുമായി അമ്മയും അപ്പുച്ചേട്ടനും ഓടാൻ തുടങ്ങി.ഈശ്വരാ!എൻ്റെ പരീക്ഷകൾ.ഏറെ കാത്തിരുന്ന ഫെയർവെൽ ( ക്ലാസ് ടീച്ചർ എന്നെക്കുറിച്ച് എന്തെല്ലാം നല്ല കാര്യങ്ങളാവും പറയുക എന്നോർത്ത് സന്തോഷിച്ചിരിപ്പായിരുന്നു)."എനിക്ക് വിഷമം വരുന്നു മുത്തശ്ശീ. എത്ര പേരാണ് ഈ ഭീകരൻ വൈറസ് മൂലം മരിക്കുന്നത്. " മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു. " വിഷമിച്ചിട്ടെന്തിനാ... ഇതെല്ലാം ഓരോരോ അനുഭവങ്ങളല്ലേ. മനുഷ്യൻമാര് പെണ്ണുങ്ങളോടും ഭൂമിയോടും ചെയ്യുന്ന പാപങ്ങൾക്കുള്ള ശിക്ഷയാ ഇതൊക്കെ "കോവിഡ് കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഇടം എൻ്റെ നാടാണെന്നും നാം പേടിക്കേണ്ടെന്നും ദൂരെ ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്യുന്ന അച്ഛൻ ഫോണിലൂടെ ആശ്വസിപ്പിച്ചു.മുഖ്യമന്ത്രി പറഞ്ഞതുപോലെ ഞങ്ങൾ ചെറിയ ചെറിയ കൃഷിയൊക്കെ തുടങ്ങി.വേനൽമഴ പതിയെ ഹൃദയങ്ങളെ തണുപ്പിച്ചു.രാത്രിയിൽ കിണറ്റിൽ നിന്ന് തണുത്ത വെള്ളം കോരി പയറും പാവലും വാഴയും ചീരയും ഞങ്ങളും കുളിച്ചു.രാത്രിയിൽ മാത്രം പൊട്ടി വിടരുന്ന വെളുത്ത പൂക്കളെ കാണാൻ നാലു തലമുറ ഒന്നിച്ച് പോയി. അമ്പിളിമാമനും താരകളും അടുത്ത്, കുറച്ചൂടി അടുത്ത് വന്നു സ്വകാര്യം പറഞ്ഞു.സങ്കടക്കടലിലിരുന്ന്ഞങ്ങൾ നന്മയുള്ള മാലാഖമാരെ സ്തുതിച്ചു പാടി. മാധവിമുത്തശ്ശിയോടൊപ്പം തെക്കേക്കര പഞ്ചായത്ത് കുളത്താൽ താമരപ്പൂ പറിക്കാൻ നീന്തി നടക്കുന്നത് സ്വപ്നം കണ്ട് ... കണ്ട്... ഞാനും....

നിലാചന്ദന എ എസ്.
7 A ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ