ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കടലുകാണാൻ കുന്നുകയറാം...വർക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയിൽ! വിസ്മയമായി കടലുകാണിപ്പാറ

തിരുവനന്തപുരത്തിനു മാത്രം സമ്മാനിക്കുവാൻ കഴിയുന്ന ചില കാഴ്ചകളുണ്ട്. പുൽമേടുകൾ കൊണ്ടു സ്വർഗ്ഗം തീർത്ത, കാട്ടുപോത്തുകൾ വിരുന്നെത്തുന്ന പാണ്ടിപ്പത്തും മാർത്താണ്ഡ വർമ്മ അമ്പ് വലിച്ചൂരി എന്നു വിശ്വസിക്കപ്പെടുന്ന അമ്പൂരിയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ ദ്രവ്യപ്പാറയും അവയിൽ ചിലതു മാത്രമാണ്. ഇത് കൂടാതെ വേറെയും നിരവധി ഇടങ്ങൾ ഇവിടെയുണ്ട്. സഞ്ചാരികളുടെ കാല്പെരുമാറ്റം കേൾക്കുവാനായി കാത്തികിടക്കുന്ന കുറച്ച് ഇടങ്ങൾ. അത്തരത്തിലൊരിടമാണ് കടലുകാണിപ്പാറ

കടലുകാണിപ്പാറ തിരുവനന്തപുരത്തിനു പുറത്തുള്ളവർക്ക് ഒട്ടും പരിചിതമല്ലാത്ത നാടാണ് കടലുകാണിപ്പാറ. മാറുന്ന വിനോദ സഞ്ചാരത്തിന്റെ അടയാളമായി മാറുവാനുള്ള ഒരുക്കത്തിലാണ് ഈ നാട്. ചരിത്രവും ആധുനികതയും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന ഇവിടം മറ്റു സ്ഥലങ്ങളിൽ നിന്നും യാത്രകളിൽ നിന്നും സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നല്കുന്നത്.

കടലും കാണാം കുന്നും കാണാം കടലുകാണിപ്പാറ അതിമനോഹരമായ കാഴ്ചകളുമായാണ് ഇവിടെ കാത്തിരിക്കുന്നത്. പരസ്പരം തൊടാതെ നിൽക്കുന്ന ആറു വലിയ കല്ലുകളാണ് ഇവിടെയുള്ളത്. ആനയുടെ ആകൃതിയിലാണ് ഈ കല്ലുകളുള്ളത്. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നല്ലപോലെ തെളിഞ്ഞ അന്തരീക്ഷത്തിൽ വർക്കല ബീച്ചും പൊന്മുടി ഹിൽസ്റ്റേഷനു വരെ ഇവിടെ നിന്നും കാണാം. പാറയുടെ ഏറ്റവും മുകളിൽ നിന്നാലാണ് ഈ കാഴ്ചകൾ കാണുവാൻ സാധിക്കുക. ഈ കാഴ്ചകളും സൂര്യാസ്മയവും ആണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. വ്യൂ പോയിൻറിനു തൊട്ടടുത്തു വരെ വാഹനം എത്തുന്നതിനാൽ ആർക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന സ്ഥലം കൂടിയായി കടലുകാണിപ്പാറ മാറിയിട്ടുണ്ട്.

ഗുഹാ ക്ഷേത്രം

ഇവിടുത്തെ മറ്റൊരു പ്രത്യേകത നൂറ്റാണ്ടുകൾ പഴക്കമുളള ഗുഹാ ക്ഷേത്രമാണ്. സന്യാസിമാർ ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കടലുകാണിപ്പാറയുടെ സമ്പന്നമായ ചരിത്രമാണ് ഇത് കാണിക്കുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 33 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

l