ഗവ. എച്ച് എസ് എസ് പൂത്തൃക്ക/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് വളരാനുള്ള വെമ്പൽ ! ഇങ്ങനെയായിരുന്നില്ല പണ്ട്. കുന്നുകളും പറമ്പുകളും പാടങ്ങളും നടവരമ്പുകളും തൊണ്ടകളും നിറഞ്ഞ, തികച്ചും സാധാരണമായ മലയോരഗ്രാമം. അന്നന്നത്തെ അപ്പത്തിനുള്ള വക കണ്ടെത്തണം. അതിനായി എല്ലുമുറിയെ പണിയെടുക്കണം. അത്രമേൽ ലളിതമായിരുന്നു സാധാരണക്കാരുടെ ജീവിതം.കർഷകരാണെങ്കിൽ മണ്ണിൽ പൊന്നുവിളയിക്കുന്നതിൽ മാത്രം മനസ്സുറപ്പിച്ചു. പുന്നെല്ലു കൊയ്തുമെതിക്കുന്ന കളങ്ങൾ. അന്നപാത്രങ്ങൾ നിറയുന്ന തളങ്ങൾ. ക്ഷാമകാലത്തെ ക്ഷേമം മുൻനിർത്തി കുറച്ചു വല്ലതും കരുതിവെയ്ക്കാൻ ചെറിയ പത്തായങ്ങൾ. അതായിരുന്നു അധികമാളുകൾക്കും സമൃദ്ധിയെക്കുറിച്ചുള്ള സങ്കൽപം. കുരുന്നുകൾക്കായി കുടിപ്പള്ളിക്കൂടമായിരുന്നു. അതെ, ആശാൻകളരി തന്നെ. അങ്ങോട്ട് കുട്ടികളെ അയയ്ക്കാൻ കുറച്ചുപേർ മാത്രം ശ്രദ്ധിച്ചു. അക്ഷരം വശമാക്കുന്നത് അത്യാവശ്യമാണെന്ന് കരുതിയവർമാത്രം അണ്ടികുളത്താശാന്റെ കളരിയിൽ കുട്ടികളെ വിട്ട് ഹരിശ്രീ കുറിച്ചു. മുമ്പേ നടക്കാനും മുൻകൂട്ടികാണാനും കഴിയുന്ന ചിലർ എന്നും എവിടെയും ഉണ്ടാവുമല്ലോ. അങ്ങനെ ചിലർ പൂത്തൃക്കയിൽ ഒരു പാഠശാല സ്വപ്നം കണ്ടു തുടങ്ങി. പരസ്പരം ചർച്ചചെയ്തു തുടങ്ങി. ആ മനുഷ്യസ്നേഹികളുട സ്വപ്നങ്ങൾ , കഠിനപരിശ്രമങ്ങൾക്കൊടുവിൽ പൂത്തൃക്കയുടെ ഗ്രാമഹൃദയത്തിൽ, ചെറുതെങ്കിലും കാലഘട്ടത്തിന്റെ ആവശ്യമായിരുന്ന പാഠശാല സ്ഥാപിതമായി. അന്നത്തെ ആ ദീർഘവീക്ഷണത്തിന്നുടമകളെ ആർക്കെല്ലാമറിയാം. അതോർക്കാൻ ആർക്കാണു നേരം. പക്ഷേ , സകലരുമറിയണം, സ്മരകളോടെ ഹൃദയത്തിൽ സൂക്ഷിക്കണം ആ പേരുകൾ. ഒരാൾ നടുവിലെ വീട്ടിൽ പുരവത്ത് പൈലി, മറ്റൊരാൾ ചോറ്റിക്കുഴി വർക്കി വർക്കി. നന്ദിയോടെ നാം ഓർക്കേണ്ട പേരുകൾ.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് പൂത്തൃക്ക വിദ്യാലയത്തിന്റെ പിറവിക്കു പാതയൊരുക്കാൻ പുരവത്ത് പൈലിയും ചേറ്റിക്കുഴി വർക്കിയും മുന്നിട്ടിറങ്ങിയത്. ഏതിനും ക്രൈസ്തവസഭയായിരുന്നു ഇരുവർക്കും മാർഗ്ഗദീപം. കോട്ടയം ഭദ്രാസനത്തിനുകീഴിലായിരുന്നു പൂത്തൃക്കയുൾപ്പെടെയുള്ള പ്രദേശങ്ങൾ.പുലിക്കോട്ടിൽ മാർ ദിവന്നാസിയോസായിരുന്നു (അന്നത്തെ മെത്രാപൊലീത്ത. പുരവത്ത് പൈലിയും ചേറ്റിക്കുഴി വർക്കിയും കോട്ടയത്തു ചെന്ന് മെത്രാപ്പോലീത്തയെ കണ്ടു. ആശാൻ കളരി മാത്രമാണ് കുഞ്ഞുങ്ങൾക്കാശ്രയമെന്നറിയിച്ചു. പള്ളിക്കൂടം തുടങ്ങാനുള്ള ആഗ്രഹം ബോധിപ്പിച്ചു.സഹായിക്കണമെന്ന് അപേക്ഷിച്ചു. ഭദ്രാസനാധിപൻ കനിഞ്ഞു. സഭയിൽ നിന്നും ഗ്രാന്റിന് അനുമതിയായി. ഇപ്പോഴത്തെ വെയിറ്റിംഗ് ഷെഡ് സ്ഥിതിചെയ്യുന്ന സ്ഥലത്തിനു പിന്നിൽ അന്നുണ്ടായിരുന്നത് എൻ. വി. ജോസഫിന്റെ കെട്ടിടമായിരുന്നു. അവിടെ സഭയുടെ ഗ്രാന്റോടെ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. കാവുമോളൽ പൗലോസാശാൻ പ്രധാന ഗുരുനാഥൻ. അക്ഷരാഭ്യാസം മുതൽ ഐ.ടി വരെ നീളുന്ന ഇന്നത്തെ സിലബസൊന്നും അന്നില്ല. ഭാഷ, കണക്ക്, പിന്നെ കുറച്ചു ശ്ലോകങ്ങൾ. പൗലോസാശാനും കുട്ടികളും സോത്സാഹം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്കിടെ സഭയുടെ ഗ്രാന്റ് മുടങ്ങുന്ന അവസരങ്ങളുണ്ടായി. പാഠശാലയുടെ ശൈശവമാണല്ലോ. ബാലാരിഷ്ടതകൾ തീർച്ച. വർക്കിയും പുരവത്തും കോട്ടയത്തു ചെന്ന് തിരുമേനിയെ കണ്ടു. സർക്കാർ പള്ളിക്കൂടത്തിനായി അപേക്ഷ നൽകാനായിരുന്നു അവിടന്നു കിട്ടിയ നിർദ്ദേശം. സഹായവും വാഗ്ദാനം ചെയ്യപ്പെട്ടു. രാജഭരണകാലമാണ്. ദിവാനാണ് അധികാരി. പുരവത്തും വർക്കിയും നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയി. സർക്കാരിനുള്ള അപേക്ഷ യഥാവിധി സമർപ്പിക്കപ്പെട്ടു. ഇന്നത്തെ സ്ക്കൂൾ കോമ്പൗണ്ടിന്റെ തെക്കേ അറ്റം മുതൽ ഇപ്പോഴത്തെ പൂത്തൃക്ക വായനശാല സ്ഥിതിചെയ്യുന്ന ഭാഗം വരെയുള്ള സ്ഥലം അന്ന് പാറ നിറഞ്ഞതായിരുന്നു. ആ പറമ്പിൽ 80 അടി നീളത്തിൽ 16 അടി വീതിയിൽ കെട്ടിയുണ്ടാക്കിയ വൈക്കോൽ പുരയിൽ ഒന്നും രണ്ടും ക്ലാസ്സുകൾ തുടങ്ങി. പൂത്തൃക്കയിൽ ഒരു വിദ്യാലയമെന്ന ആശയത്തിന് അടിത്തറ പാകിയ ആ പഴയ കാലം കൊല്ലവർഷം ആയിരത്തി എൺപത്തി രണ്ടാമാണ്ടെന്ന് പഴമക്കാരുടെ കണക്ക്. ഇന്നത്തേതുപോലെ, സ്ക്കൂൾ തുടങ്ങിയാൽ തൊട്ടടുത്ത വർഷം അടുത്ത സ്റ്റാൻഡേർഡ് അനുവദിക്കുന്ന രീതിയൊന്നും അന്നുണ്ടായിരുന്നില്ല. ഒന്നും രണ്ടും ക്ലാസ്സുകൾമാത്രമായി ഏതാനും ചില വർഷങ്ങൾ കടന്നുപോയി. ദിവാന്റെ സന്നിധിയിലേക്ക് അപേക്ഷകൾ പലതുപോയി. കാത്തിരിപ്പിനൊടുവിൽ മൂന്നാം ക്ലാസ്സുതുടങ്ങാനും വിദ്യാലയത്തിന്റെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കാനും തീരുമാനമായി. ഇരുപതാം നൂറ്റാണ്ട് രണ്ടാം ദശകത്തിലേക്ക് പദമൂന്നി നീങ്ങുന്ന കാലത്താണ് സർക്കാർ വിദ്യാലയത്തിന്റെ പദവിയിലേക്ക് പള്ളിക്കൂടത്തിനു കയറ്റം കിട്ടിയതെന്നു കണക്കാക്കാം. അതായത് ക്രിസ്തുവർഷം 1913 ൽ പൂത്തൃക്കയിൽ ഗവൺമെന്റ് സ്ക്കൂൾ സ്ഥാപിതമായി. രണ്ടാണ്ടുകൾ കഴിഞ്ഞപ്പോഴേയ്ക്കും നാലാം സ്റ്റാൻഡേർഡ് തുടങ്ങിയതോടെ പൂത്തൃക്ക ഗ്രാമത്തിൽ ഒരു ലോവർപ്രൈമറി സ്ക്കൂൾ തലയുയർത്തി നിന്നു. അക്ഷരവിദ്യ നുണയാനെത്തുന്ന കുരുന്നുകൾക്ക് താങ്ങും തണലുമായി. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

ദിവാൻ ഭരണത്തിന്റെ തണലും ജനകീയ ഭരണതതിന്റെ കൈത്താങ്ങും‌‌

ഒമ്പത് പതിറ്റാണ്ടുകൾക്കു മുമ്പ് പൂത്തൃക്കയിൽ പാഠശാല പിറവി കൊള്ളുന്ന കാലത്ത് കേരളം മൂന്നായി മുറിഞ്ഞു കിടക്കുകയായിരുന്നു. മലബാറിൽ കളക്ടറും തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളിൽ ദിവാൻമാരുമായിരുന്നു അധികാരികൾ. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ധനസഹായം നൽകുന്ന സമ്പ്രദായം ഉദാരമാക്കിയിരുന്നു. നാട്ടു ഭാഷയിലും ഇംഗ്ളീഷിലുമുള്ള സർക്കാർ പ്രാധമിക വിദ്യാലയങ്ങൾ നാടിന്റെ നാനാഭാഗത്തും തുടങ്ങിയത് അക്കാലത്താണ്. ആ അനുകൂല കാലാവസ്ഥയാണ് പൂത്തൃക്കയിൽ ഒരു പാഠശാലയുടെ പിറവിക്ക് കളമൊരുക്കിയത്.

ദിവാൻ ഭരണത്തിന്റെ തണലിൽ , സുമനസ്സുകളായ പൗരപ്രമുഖരും ആദ്യകാലത്തെ അദ്ധ്യാപകരുമാണ് വിദ്യാലയത്തിന്റെ വികസനത്തിനു നേതൃത്വം നൽകിയത്. കൊല്ലം തോറും വിദ്യാലയത്തിന്റെ വൈക്കോൽപ്പുര കെട്ടിമേച്ചിൽ നടത്തിപ്പോന്നിരുന്ന ചേറ്റിക്കുഴി വർക്കി വർക്കി, ഉപദേശ നിർദ്ദേശങ്ങളുമായി പുരവത്ത് പൈലി , ആദ്യകാല ആദ്ധ്യാപകരായ അയനാൽ ഗോപാല പിള്ള സാർ, പുളിനാട്ട് മത്തായി സാർ, വേലൻ സാർ എന്നു വിളിക്കപ്പെട്ടിരുന്ന അയ്യപ്പൻ സാർ, വി.ടി. വർക്കി സാർ, അങ്കമാലി സ്വദേശിനി ഏലിയാമ്മ ടീച്ചർ,എന്നിവരുടെ സേവനങ്ങൾ പഴമക്കാരുടെ സ്മൃതി ചിത്രങ്ങളിലൂടെയാണ് നമുക്കിന്നു പകർന്നു കിട്ടുന്നത്. ഇന്നലെകളിൽ എഴുതിവെക്കാൻ മറന്നുപോയ ചരിത്രത്തിനു ലിഖിതരൂപമുണ്ടാക്കാനുള്ള ഒരുപായം ഓർമമയുടെ ചിത്രം നിവർത്തുകയാണല്ലോ.

അന്ന് പൂത്തൃക്ക തിരുവിതാംകൂറിന്റെ ഭാഗം. ഓരം ചേർന്ന് കൊച്ചി രാജ്യ പ്രദേശങ്ങൾ. സ്വാതന്ത്ര്യ സമരത്തിന്റെ ഞാണൊലി എങ്ങും മുഴങ്ങിയിരുന്നു. ഉത്തരവാദ ഭരണത്തിനുള്ള ആവശ്യം ശക്തമായിരുന്നു. ഇന്ത്യ സ്വതന്ത്രമായി. ജനാഭിലാഷങ്ങളുടെ സാഫല്യമായി തിരുവിതാംകൂറും കൊച്ചിയും ചേർന്ന് 1949 ൽതിരു - കൊച്ചി സംസ്ഥാനം രൂപംകൊണ്ടു. തിരു-കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി സഭ നിലവിൽ വന്നു. ശ്രീ.ടി.കെ നാരായണപിള്ളയായിരുന്നു മുഖ്യമന്ത്രി. പൂത്തൃക്കയുൾപ്പെടെയുള്ള മലയോര ഗ്രാമങ്ങളുടെ പ്രതിനിധിയായി ശ്രീ.എൻ.വി. ചാക്കോ ബി.എ.ബി.എൽ നിയമസഭാംഗമായി. പൗരപ്രമുഖനായിരുന്ന പുരവത്ത് പൈലിയുടെ സഹോദരൻ പുരവത്ത് വർക്കിയുടെ മകനായ ശ്രീ. എൻ.വി. ചാക്കോ M L C യ്ക്ക് വിദ്യാലയ വികസനത്തിന് ചുക്കാൻ പിടിക്കാനുള്ള യോഗം കാലം ഏൽപിച്ചുകൊടുത്തതായിരുന്നു. നാലു പതിറ്റാണ്ടോളം നാലാം ക്ലാസ്സുവരെ മാത്രം പഠിക്കാൻ അവസരമൊരുക്കിയ പൂത്തൃക്ക വിദ്യാലയത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു തുടങ്ങി. ഭാരതം സ്വതന്ത്രമായിട്ട് നാലാണ്ടു മാത്രം നീണ്ട അക്കാലം വിദ്യാലയത്തിന്റെ വികസനഘട്ടമായിരുന്നു.

മന്ത്രിയായിരുന്ന ശ്രീ.ടി..എം വർഗീസ് മുഖാന്തിരം ശ്രീ.എൻ.വി. ചാക്കോ M L C വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. കുഞ്ഞിരാമനിൽ നിന്നും സഹായം തേടി. വിദ്യാലയ വികസനത്തിനായി അമ്പതുശതമാനം സർക്കാർ സഹായത്തനു മന്ത്രി അനുമതി നൽകി. അപ്പർ‍പ്രൈമറിയായി ഉയർത്തണമെങ്കിൽ ഒരേക്കർ സ്ഥലം വേണം. കെട്ടിട നിർമ്മാണത്തിനായി കഴുക്കോലുകൾ ആഞ്ഞിലിയുടേതാവണമെന്നും പട്ടികയ്ക്ക് തേക്കു തന്നെ വേണമെന്നും സർക്കാരിനു നിർബന്ധം. അമ്പതു ശതമാനം സഹായമേ സർക്കാർ തരൂ. വികസനമോഹങ്ങളുമായെത്തിയവർ ആദ്യം സ്തംഭിച്ചുപോയി. പക്ഷേ, പിൻമാറേണ്ടിവന്നില്ല. പതിറ്റാണ്ടുകൾക്കു മുമ്പ് പൂത്തൃക്കയ്ക്കു മേൽ അക്ഷര വെളിച്ചത്തിനായി ദീപം കൊളുത്തിയ കൈകൾ ഇക്കുറിയും സഹായത്തിനെത്തി. പള്ളിക്കൂടത്തിന്റെ വികസനത്തിനുള്ള സഹായവുമായി പള്ളി അധികൃധർ മുന്നോട്ടുവന്നു. പൂത്തൃക്ക പള്ളിയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം ഒരണ പ്രതിഫലത്തിന് വിട്ടുകൊടുക്കാനും നിർമ്മാണ ചെലവുകളുടെ പങ്കു വഹിക്കാനുമുള്ള തീരുമാനം വിദ്യാലയത്തിന്റെ വികസന പാതയിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു. നാട്ടുകാർ മുന്നിട്ടിറങ്ങി ധനസമാഹരണവും കൂടി ആയപ്പോൾ കാര്യങ്ങൾ ദ്രുതഗതിയിൽ നീങ്ങി. വിദ്യാലയം ആരംഭിക്കുന്ന കാലത്ത് പണിത വൈക്കോൽ കെട്ടിടത്തന് വടക്കു കിഴക്കുള്ള സ്ഥലം ചരിഞ്ഞ് കാടുപിടിച്ച് കിടന്നിരുന്നു. മഴക്കാലത്ത് വടക്കു പുറത്തുകൂടി വെള്ളം കുത്തിയൊഴുകിയിരുന്നു. പിൽക്കാലത്ത് എന്നെങ്കിലും കടന്നുവരാനിടയുള്ള പിഞ്ചോമനകളുടെ പാദപതനങ്ങൾക്കായി കാത്തു കിടന്ന ആ മണ്ണിൽ സഹായ ഹസ്തങ്ങളുടെ താങ്ങോടെ പുതിയ മന്ദിരങ്ങളുയർന്നു. 1945 ൽ അഞ്ചാം ക്ലാസ്സ്, 1950 ൽ ആറ്, 1951 ൽ ഏഴാം ക്ലാസ്സിലേയ്ക്ക് കുട്ടികളെ കയറ്റിയിരുത്തിക്കൊണ്ട് അപ്പർപ്രൈമറിയായി സ്ക്കൂളിന് വികാസ പരിണാമമായി. ദിവാൻ ഭരണത്തിന്റെ തണലിലായിരുന്ന വിദ്യാലയത്തിന്റെ വളർച്ച ജനകീയ മന്ത്രി സഭയുടെ കൈത്താങ്ങിൽ അങ്ങനെ ഉയർച്ചയുമായി.

സ്വയം സമർപ്പണത്തിന്റെ കാലം

സഹകരണത്തിലൂടെ നേട്ടം

അടുത്ത ബസ് ഏതാണെന്ന് ദേശവാസികളാരും പരസ്പരം ചോദിക്കാത്ത ഒരു കാലമുണ്ടായിരുന്നു. എന്തെന്നാൽ അന്ന് ബസ് ഒന്നേയുള്ളൂ. 'ബോബിഗോമതി 'പുരവത്ത് പൈലിയുടെ അനുജൻ പുരവത്ത് വർക്കിയുടെ മകനായ എൻ. വി. ജോസഫാണ് പൂത്തൃക്കയിലേയ്ക്ക് വികസനത്തിന്റെ പാത വെട്ടിത്തെളിച്ചവരിൽ പ്രധാനി. അദ്ദേഹമാണ് രാമമംഗലം - ചൂണ്ടി റോഡ് യാഥാർത്ഥ്യമാക്കിയത്. അതേതുടർന്ന് വന്നെത്തിയ സൗഭാഗ്യമായിരുന്നു 'ബേബി ഗോമതി' വിദ്യാലയത്തിന് അപ്പർപ്രൈമറിയായി ഉയർത്തിയ കാലത്തു തന്നെയായിരുന്നു വൈദ്യുതിയുടെ വരവ്. 1952ൽ. മകനെ നാവികസേനയിൽ സേവനത്തിനയച്ചതിന് ഒരു പിതാവ് അവകാശമായി ചോദിച്ചുവാങ്ങിയതാണത്രേ വൈദ്യുതി. അത്തരം സഹായങ്ങൾ വിദ്യാലയത്തിനു കിട്ടാൻ പിന്നെയും വൈകി. പക്ഷേ, അക്ഷരസ്നേഹികൾ അറച്ചു നിന്നില്ല. നാട്ടുകാരുടെ പിരിവും അദ്ധ്യാപകരുടെ തുശ്ചമായ ശമ്പളത്തിന്റെ ചെറിയൊരു പങ്കുമൊക്കെ വികസനത്തിനുള്ള ഓഹരിയായിത്തീർന്നു.ഗുരുശ്രേഷ്ഠരായ പരമേശ്വര പണിക്കരും ശങ്കരവാരിയരും എൻ. ശങ്കരനുമെല്ലാം തങ്ങളാലാവുന്നത്ര വിദ്യാലയ വികസനത്തിനായി പണിയെടുത്തു.സമാന സൈകര്യങ്ങളുള്ള വിദ്യാലയങ്ങൾ കടയിരിപ്പിലും മണീടിലും മാത്രമുണ്ടായിരുന്ന അക്കാലത്ത് തൊട്ടടുത്തുള്ള കുട്ടികളാണ് വിദ്യാ സമ്പാദനത്തിനായെത്തിയിരുന്നത്. അന്നത്തെ അംഗബലം 80 ൽ താഴെ മാത്രം.

1952 ഒക്ടോബർ 28. രണ്ടു പതിറ്റാണ്ടിലധികം സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന വി. ജെ.മാത്യു സാർ പുത്തൻ കുരിശ് സ്ക്കൂളിൽ നിന്നും സ്ഥലം മാറ്റം കിട്ടി സ്ക്കൂളിലെത്തിയത് അന്നായിരുന്നു. സ്ഥലവാസികളുടെ ആഗ്രഹവും സ്നേഹപൂർവ്വമുള്ള നിർബന്ധവും ആ വരവിനു പിന്നിലുണ്ടായിരുന് ന്നതാണ് വാസ്തവം. അന്നുതൊട്ട് വിദ്യാലയം ചവിട്ടിക്കയറിയ പടവുകൾ , വികസനത്തിന്റെ മേഖലകൾ എല്ലാം മാത്യു സാറിന്റെ ഓർമ്മ പുസ്തകത്തിൽ മിഴിവുറ്റ ചിത്രങ്ങളാണിപ്പോഴും. അക്കഥകളൊക്കെ പുതിയ തലമുറയ്ക്കായി അദ്ദേഹം പങ്കുവെയ്ക്കുമ്പോൾ അമ്പതാണ്ടുകൾക്കപ്പുറമുള്ള ചരിത്രത്തിന്റെ ചുരുൾ നിവരുകയാണ്. നാട്ടുകാരിൽ നിന്ന് നെല്ല് ശേഖരിച്ചു വിറ്റ് സ്ക്കൂൾ ഫർണാച്ചറുകൾ. തൊഴിൽ വാരങ്ങളിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി , ചരിഞ്ഞുകിടന്നിരുന്ന സ്ക്കൂൾ കോമ്പൗണ്ട് മൂന്നു തട്ടാക്കി. മണ്ണുകൊണ്ട് മാടി ,മുളങ്കമ്പുനാട്ടി. വഴിവക്കിലെ പൊടിശല്യം മൂലം കിണർവെള്ളം മോശമായപ്പോൾ താഴെ പുതിയ കിണർ. തെക്കേ അറ്റത്തെ പാറ,എഞ്ചിനീയറുമായുള്ള സൗഹൃദവും അതമൂമുള്ള സ്വാധീനവുമുപയോഗിച്ച് പൊട്ടിച്ചു. തെക്കുവശത്ത് കയ്യാല, മുൻവശത്ത് മതിൽ, അദ്ധ്യാപകരുടെ സഹായത്താൽ ശൗചാലയങ്ങൾ, ചോദ്യക്കടലാസ്സുകൾ തയ്യാറാക്കാൻ സൈക്ലോസ്റ്റൈൽ മെഷീൻ, സ്ക്കൂളിന്റെ നിലവാരമുയർത്താൻ പരിശ്രമിച്ച നാളുകളായിരുന്നു അതെന്ന് അതെന്ന് മാത്യു സാർ ഓർമ്മിക്കുന്നു. നല്ലൊരു കളിസ്ഥലം വേണമെന്നായപ്പോൾ സഹായവുമായി സർക്കാരിന്റെ പ്രതിനിധിയായ തഹസീൽദാർ അന്വേഷണത്തിനെത്തി. സമീപവാസികളിലൊരാളുടെ 75 സെന്റ് സ്ഥലം ഏറ്റെടുക്കാൻ , സ്ഥലമുടമയുടെ വിസമ്മതം പരിഗണിക്കാതെ തഹസീൽദാർ ശിപാർശ ചെയ്തു. “വധഭീഷണിപോലം നേരിട്ടാണ് കളിസ്ഥലം യാഥാർഥ്യമാക്കാൻ കഴിഞ്ഞത് "- മാത്യൂ സാർ ആരോടും പരിഭവമില്ലാതെ കൂട്ടിച്ചേർക്കുന്നു.

കളിസ്ഥലം വന്നതോടെ കുട്ടികൾക്ക് ആവേശമായി. അടുത്തുള്ളവർക്കും അകലെയുള്ളവർക്കും കളിക്കാൻ പ്രത്യേകം പ്രത്യേം ടൈംടേബിൾ. പലതരം കളികൾ ഉണ്ടായിരുന്നു. വോളീബോൾ, ഫുട്ബോൾ, ബഡ്മിന്റൻ, റിംഗ് ടെന്നീസ് എന്നിങ്ങനെ. പാമ്പാക്കുടയിൽ നിന്ും പുത്തൻകുരിശിൽ നിന്നുമൊക്കെ പഠിതാക്കൾ എത്തിക്കൊണ്ടിരുന്ന അക്കാലത്ത് ഇന്റർസ്ക്കൂൾ ഗെയിംസിലും വിദ്യാലയം പങ്കാളിയായി. വിജയവും സ്വന്തമാക്കിക്കൊണ്ടിരുന്നു. 1950 കളിൽ വിദ്യാലയത്തിന്റെ മാത്രമല്ല ദേശത്തിന്റെയും വികസനം ലക്ഷ്യമാക്കിയിരുന്നുവെന്ന് മാത്യു സാർ ഓർമ്മിക്കുന്നു. കിട്ടാനുള്ളതെല്ലാം സ്വന്തമാക്കണമെന്ന ഇശ്ചാശക്തിക്ക് പിന്തുണയുമായി നാട്ടുകാരും മുന്നോട്ടു വന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രം തപാൽ എത്തിയരുന്ന പൂത്തൃക്കയിൽ 1953 ൽ പുതിയൊരു പോസ്റ്റോഫീസ് സ്ഥാപിക്കാൻ പരിചയക്കാരനായ പോസ്റ്റ്മാസ്റ്ററാണ് സഹായിച്ചത്. പേരിനു മാത്രം പുസതകങ്ങളുണ്ടായിരുന്ന വായനശാലയ്ക്കായി പിരിവെടുത്ത് ആവർഷം തന്നെ കെട്ടിടെ പണിതു. പു്തകങ്ങൾ ശേഖരിച്ചു. അദ്ധ്യാപകനായിരുന്ന ശ്രീ.വി.ടി. വർക്കി, പൗരപ്രമുഖരായ ശ്രീ.സി.സി. മാണി, ശ്രീ. എം. ചാക്കോപിള്ള തുടങ്ങിയവരുടെ സഹായസഹകരണങ്ങളും വിസ്മരിക്കാനാവില്ലെന്ന് ദീർഘകാലം വാനശാലയുടെ പ്രിഡന്റായിരുന്ന മാത്യു സാർ ഓർമ്മിക്കുന്നു. പുത്തൻകരിശിൽ പ്രവർത്തിച്ചിരുന്ന ടീച്ചേഴ്സ് അസോസിയേഷന്റെ സെന്റർ പൂത്തൃക്ക സ്ക്കൂളിലേയ്ക്ക് മാറ്റി സ്ഥാപിച്ചതും അക്കാലത്തുതന്നെ.

പുതിയ പടവുകളിലേയ്ക്ക്'

ഒമ്പതാണ്ട് നീണ്ടുനിന്ന പരിശ്രമങ്ങളാണ് വിദ്യാലയത്തെ ഹൈസ്ക്കൂളായി പടികയറാൻ സഹായിച്ചത്. ഹൈസ്ക്കൂളിനായി ആദ്യം അപേക്ഷ നൽകിയത് 1956 ൽ ആയിരുന്നു. 1957,58,59,60,61,62,63 വർഷങ്ങളിലും അപേക്ഷ നൽകി. ഫലമുണ്ടായില്ല. 1964.ശ്രീ.ആർ ശങ്കറാണ് മുഖ്യമന്ത്രി. വിദ്യാഭ്യാസ വകുപ്പിന്റെയും ചുമതല അദ്ദേഹത്തിനു തന്നെ. ഇത്തവണയും അപേക്ഷ നൽകി പ്രതീക്ഷയോടെ കാത്തിരുന്നു. ആദ്യ ലിസ്റ്റിൽ പൂത്തൃക്കയില്ല. മൂവാറ്റുപുഴ എം.എൽ.എ. യും ഭക്ഷ്യ മന്ത്രിയുമായിരുന്ന ശ്രീ. ഇ.പി. പൗലോസിനെക്കണ്ട് സ്ഥലം എം.എൽ.എ. ശ്രീ. എൻ.പി. വർഗീസ് സാർ സഹായം അഭ്യർത്ഥിച്ചു. അങ്ങനെ രണ്ടാമത്തെ പട്ടികയിൽ പൂത്തൃക്ക വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിനുള്ള സാഹചര്യമൊരുങ്ങി.ഈ നേട്ടത്തിനു സഹായിച്ചത് ശ്രീ.എൻ. പി. വർഗീസ് എം.എൽ.എ. യുടെ ഇടപെടൽ തന്നെയായിരുന്നുവെന്നത് പ്രത്യേകം സ്മരണീയമത്രേ. വിദ്യാലയത്തിന്റെ ആരംഭകാലത്ത് അതിനു നേതൃത്വം കൊടുത്ത പുരവത്ത് പൈലിയുടെ പുത്രനാണ് എൻ.പി. വർഗ്ഗീസ്. അതു കാലം തലമുറകളിലേയ്ക്ക് കൈമാറിക്കൊടുത്ത മറ്റൊരു നിയോഗം! പക്ഷെ പുതിയ പ്രശ്നങ്ങൾ തലയുയർത്തി. ഹൈസ്ക്കൂളാകണമെങ്കിൽ മൂന്ന് ഏകേകർ സ്ഥലം വേണം. 25 സെന്റ് കുറവുണ്ട്. ശ്രീ.മേലേത്ത് കുഞ്ഞപ്പന്റെ പണംകൊടുത്തു വാങ്ങി. ധനസമാഹരണത്തിനാശ്രയം നാട്ടുകാരിൽ നിന്നുള്ള പിരിവു തന്നെ. 1964 ൽ എട്ടാം ക്ലാസ്സ് ആരംഭിച്ചു. അദ്ധ്യാപക -രക്ഷാകർത്തൃ സമിതിയെന്ന സംവിധാനമൊക്കെ വരുന്നത് കാലമേറെക്കാഴിഞ്ഞായിരുന്നു. പക്ഷെ പൂർവ്വ വിദ്യാർത്ഥി സംഘടയുണ്ടായിരുന്നു. വാർഷിക സമ്മേളനങ്ങളിൽ അവരും കലാപരപരിപാടികൾ അവതരിപ്പിച്ചു. അധികമാവേശം കായികമേളയുടെ വേളകളിലായിരുന്നു. ഗാന്ധിജി വിഭാവനം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസം സ്ക്കൂളുകളിൽ നടപ്പിലാക്കിയപ്പോൾ ഇവിടെയും ഒരു തുണിനെയ്ത്തു കേന്ദ്രം ആരംഭിച്ചു. തൃശൂർക്കാരനായ കെ. എ. അച്യുതമേനോൻ സാറിനായിരുന്നു നേതൃത്വം.

അദ്ധ്യാപക ക്ഷാമം അക്കാലത്തെ വിദ്യാലയങ്ങളുടെ പ്രധാന പ്രശ്നമായിരുന്നു. ഇവിടത്തെ പ്രധാനാധ്യാപകന്റെ അർപ്പണബോധവും വിദ്യാലയത്തിന്റെ പ്രശസ്തിയും അധികൃതരിൽ മതിപ്പുണ്ടാക്കിയിരുന്നതിനാൽ അധ്യാപക തസ്തികൾ പെട്ടെന്നു തന്നെ നികത്തപ്പെട്ടു. കെ. അച്യുതമേനോൻ , ആർ. രാമചന്ദ്രൻ നായർ (ഡ്രിൽ മാസ്റ്റർ), രാമൻ കർത്താ(കണക്ക്), പി.ജി. വർഗീസ്(ഹിന്ദി), എ.കെ. നാരായണപിള്ള(മലയാളം), എന്നിങ്ങനെ സമർത്ഥരായ അദ്ധ്യാപകർ. സ്ഥിരോത്സാഹികളായ കുട്ടികൾ. 1966 – 67 ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി പാഠശാലയുടെ പടിയിറങ്ങി. (ആദ്യ ബാച്ചിലെ ശ്രീ. എം. വി. ചെറിയാൻ, ശ്രമതി. എം. പി. ലീല എന്നീവർ പിന്നീട് അദ്ധ്യാപകരായി ഇതേ സ്ക്കൂളിൽ നിന്നും റിട്ടയർ ചെയ്തു.)

അന്നൊക്കെ അധ്യാപകരിലധികവും പുരുഷന്മാരായിരുന്നു. വിദ്യാർത്ഥികളിൽ മൂന്നിലൊരുഭാഗം മാത്രമായിരുന്നു പെൺകുട്ടികൾ. രാമമംഗലത്തും പുത്തൻകുരിശിലും ഹൈസ്ക്കൂളുകൾ ഉണ്ടായിട്ടുപോലും കുട്ടികൾക്കിരിക്കാൻ സ്ഥലം തികയാതെ വന്നിരുന്നു. 1960 കളിലും 70 കളിലും പള്ളിക്കെട്ടിടത്തിൽ കുട്ടികളെയിരുത്താൻ പള്ളിയധികൃതരുടെ സന്മനസ്സ് തുണയായി. -പൂർവ്വ പുണ്യങ്ങളാണല്ലോ പൂത്തൃക്കയുടെ പൈതൃകം !

1969 ൽ 18 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം വി. ജെ. മാത്യു സാർ ബൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിച്ച് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലേയ്ക്കു പോയി. 1972 മുതൽ എറണാകുളം ജില്ലയിലെ മാറാടിയിൽ മൂന്നു വർഷം. 1974 ജനുവരി നാലാം തിയതി പൂത്തൃക്ക ഹൈസ്ക്കൂളിന്റെ പ്രധാനാധ്യാപകനായി മാത്യു സാർ മടങ്ങിയെത്തി. 1978 ൽ 30 വർഷത്തെ വിശിഷ്ട സേവനത്തിനു ശേഷം അദ്ദേഹം വിരമിച്ചു. രണ്ടു ദശാബ്ദത്തിലധികം ഈ വിദ്യാലയത്തിന്റെ വികസനത്തിനു നൽകിയ സംഭാവനകളെക്കുറിച്ചു ചോദിച്ചാൽ മൃദു സ്വരത്തിൽഎണ്ണിയെണ്ണിപ്പറയൻ ഏറെയുണ്ട് മാത്യു സാറിന്. ഓരോന്നും പറഞ്ഞു നിർത്തുന്നതിനൊടുവിൽ വിനയാന്വിതമായ ഒരു ചിരി. അഹന്താലേശമില്ലാത്ത ആത്മ സംതൃപ്തി കൺകളിൽ.

പിന്നെയും ഗുരു പരമ്പരകൾ

വിദ്യാലയ വികസനത്തിന്റെ നാൾ വഴികളിൽ പ്രകാശം പരത്തിയ ഗുരു പരമ്പരയുടെ കാലം നൂറ്റാണ്ടോളം നീളുന്നതാണ്. 1964 ൽ ഹൈസ്ക്കൂളായശേഷം ഇന്ന് 2010 ൽ എത്തിനിൽക്കുമ്പോൾ നാൽപപ്പത്തിയാറു വർഷങ്ങൾക്കുള്ളിൽ 27 പ്രധാനാദ്ധ്യാപകർ സേവനമനുഷ്ഠിച്ചു. അവർക്കൊപ്പം സമഗ്ര സംഭാവനകളാൽ വിദ്യാലയത്തെ സമ്പന്നമാക്കിയ അദ്ധ്യാപക പ്രതിഭകൾ, പൗരപ്രമുഖർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, ദേശവാസികൾ........ നമ്മെ ഇവിടംവരെ എത്തിക്കാൻ തുണച്ചവരുടെ നിര നീളുകയാണ്. 1995 മുതൽ ചെറുതും വലുതുമായ കലയളവുകളിൽ പ്രധാന അദ്ദ്യാപകരായിരുന്ന ശ്രീമതി.കെ. ആനികുര്യൻ, ശ്രീമതി. വി.എൻ ആരിഫ, ശ്രീമതി. പി. എ. ഓമന എന്നിവരുടെ കാലത്ത് ഹയർസെക്കന്ററിക്കായി ശ്രമങ്ങളുണ്ടായി. 2006 ഓഗസ്റ്റ് മൂന്നാം തിയതി ആ സ്വപ്നവും സഫലമായി. പ്രധാന അധദ്ധ്യാപികയായ ശ്രീമതി. കെ. പി. തങ്കമ്മ ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകരും അഭ്യുദയകാംഷികളും ഒത്തൊരുമിച്ച് ശ്രമിച്ചതിന്റെ ഫലമായി വിദ്യാലയം വളർച്ചയുടെ മേൽ നിലയിലെത്തി.

ഒരുവശത്ത് ഭൗതിക സാഹചര്യങ്ങളൊരുക്കാൻ ശ്രമം നടക്കുമ്പോൾ മറുവശത്ത് പഠന നിലവാരം ഉയർത്താനുള്ള കഠിനാധ്വാനത്തിനായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും. ആ മുന്നേറ്റത്തിന്റെ ഫലമായാണ് 2004 ൽ നൂറുമേനിയുടെ വിജയകിരീടത്തിൽ മുത്തമിട്ടത്. അതെല്ലാം സമീപകാല ചരിത്രമായി നമ്മുടെ കൺമുന്നിലുണ്ട്. പുറമേ നിന്നു നോക്കിയാൽ കാഴചവട്ടത്തിലൊതുങ്ങാത്തത്രയും വിശാലമായ കെട്ടിട സമുച്ചയം, കലാ കായിക രംഗത്തെ അസൂയാർഹമായ നേട്ടങ്ങൾ തുടങ്ങിയവ അടുത്തറിയുന്നവർക്കുമാത്രം ബോധ്യപ്പെടുന്ന , നമ്മുടെ ആത്മ ബലങ്ങളാകുന്നു. ഏറ്റവും നല്ല പി.ടി.എ, മികച്ച പ്രധാന അദ്ധ്യാപകൻ എന്നിങ്ങനെ പുരസ്ക്കാര ജേതാക്കളുടെ കൂട്ടത്തിനലും പൂത്തൃക്ക വിദ്യാലയം ഒന്നാം നിരയിൽത്തന്നെ. വിദ്യാഭ്യാസത്തിന്റെ പുതിയ മുഖത്തിന് അരങ്ങൊരുക്കിക്കൊണ്ട് 2006-07 ൽ പ്രീപ്രൈമറിക്കും തുടക്കമായി.

ഓർമ്മകളുടെ ഒരുപാട് അടരുകൾ പിന്നിട്ട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെത്തി നിൽക്കുകയാണ് നാം. നേട്ടങ്ങൾ കൈയെത്തിപ്പിടിച്ച നീണ്ട കാലയളവിനുള്ളിൽ ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേയ്ക്ക് പടർന്ന പ്രഗൽഭർ എത്രയെത്ര ! അവരിൽ ചിലരെയെങ്കിലും പരാമർശിക്കാതെ വയ്യ. ഡോ.എം. പി. മത്തായി(പ്രമുഖ ഗാന്ധിയൻ,അദ്ധ്യാപകൻ,എം.ജി. സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ ഡയറക്ടർ),ഡോ.അച്ചൻ അലക്സ്(പ്രൊഫ.കോലഞ്ചേരി മെഡിക്കൽ കോളേജ്), വി. പി. ജോയ് ഐ.എ എസ്,എം. എ സുരേന്ദ്രൻ,ജയകുമാർ ചെങ്ങമനാട് (പ്രമുഖ യുവ കവി), റിയജോയി(യുവ കവയിത്രി)............. സമസ്ത മണ്ഡലങ്ങളിലും നക്ഷത്ര തിളക്കത്തോടെ വിരാജിക്കുന്നവർ ഏറെയുണ്ട്. നാട്ടിൻ പുറത്തെ ഒരുസർക്കാർ വിദ്യാലയം നേട്ടങ്ങളുടെ നെടുമ്പാതകൾ താണ്ടിയ കഥകളിൽ ചിലതാണ് പറയാൻ ശ്രമിച്ചത്. പുതിയ തലമുറയും ഇക്കഥകൾ അറിയണം. അവർക്കതു പറഞ്ഞുകൊടുക്കാൻ പാഠശാലയിൽ നിന്നു പടിയിറങ്ങിപ്പോയ പതിനായിരങ്ങളുണ്ട്. പൂതതൃക്കയുടെ അതിരുകൾക്കപ്പുറത്തേയ്ക്ക് നീളുന്ന ജനസഞ്ജയമുണ്ട്.

'ഭൂതകാലത്തിൽ പ്രഭാവ തന്തുക്കളാൽ

ഭൂതിമത്തായൊരു ഭാവിയെ നെയ്കനാം '

എന്ന വള്ളത്തോൾ വചനങ്ങളുടെ പൊരുളറിഞ്ഞ് പുതിയവർ പഴയ കഥകൾക്ക് കാതോർക്കട്ടെ.മുന്നിലേയ്ക്കു നീളുന്ന പാതയിൽ അവരുടെ പാതമുദ്രകൾ പതിയാൻ കാലം കാത്തിരിക്കുകയാണ്.