ഗവ.യു.പി.സ്കൂൾ ഉഴുവ/മധുരിക്കും ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കെ.ജി.ശശികുമാർ

(പാരമ്പര്യ വിഷവൈദ്യൻ, പി.ടി.എ. പ്രസിഡന്റ്)


"1959 ഉഴുവ ഗവൺമെന്റ് യു പി സ്കൂളിൽ പഠനം ആരംഭിച്ചു. ഇന്നു കാണുന്ന ഓഫീസ് നിൽക്കുന്ന കെട്ടിടം തെക്കു കിഴക്ക് ഭാഗത്തുള്ള ഓലമേഞ്ഞ കെട്ടിടം കിഴക്കുവശത്ത് അഞ്ച് മുറികളുള്ള മറ്റൊരുകെട്ടിടം ആകെ 15ക്ളാസ് മുറികൾ. 18ൽ കുറയാത്ത ഡിവിഷനുകൾ. എന്നും പടിഞ്ഞാറു ഭാഗത്തുള്ള പുന്നമരങ്ങളുടെ താഴെ ഏതെങ്കിലും മൂന്നു ക്ലാസ് അവിടെ ആയിരിക്കും. ശ്രീമതി കല്യാണിക്കുട്ടിയമ്മ പ്രധാന അദ്ധ്യാപിക നാരായണക്കുറുപ്പ്, കുമാരപ്പണിക്കർ, മകൾ വിശാല, മാത്യൂ, ഭാര്യ ഏലിക്കുട്ടി, ശ്രീധരൻ, ഭാര്യ ഭവാനി, പോൾ, സഹോദരി മേരി, ശിവരാമനുണ്ണി, സഹോദരി സീതക്കുട്ടി, ആനന്ദവല്ലി, ഭാനുമതി, ദാമോദരദാസൻ,ബാലകൃഷ്ണൻ ഇങ്ങനെ അദ്ധ്യാപകരുടെ ഒരു നീണ്ടനിര. സ്കൂളിലെ പ്യൂണും മുതിർന്ന കുട്ടികളും ചേർന്നുണ്ടാക്കുന്ന സ്വാദിഷ്ടമായ ഉപ്പുമാവ് ആകെ ഒരു രസമായിരുന്നു. 1966ൽ ഉഴുവയിൽനിന്നും പട്ടണക്കാട് എസ് സി യു സകൂളിലേക്ക് എന്നാൽ ചിലസാഹചര്യങ്ങൾകാരണം പത്താംക്ളാസ്പൂർത്തിയാക്കി പഠനം അവസാനിപ്പിക്കേണ്ടിവന്നു. 91വയസ്സുള്ള അപ്പുപ്പനും 88വയസായ അമ്മുമ്മയും മിക്കവാറും സുഖമില്ലാത്ത അമ്മയും ആയിജീവിതംതള്ളിനീക്കി. രാത്രിയും പകലും വിഷചികിത്സക്കായി എത്തുന്നവരെ അമ്മയുടെ കൂടെ നിന്ന് ചികിത്സ നടത്തിയും ഒരു ചെറിയ വിഷവൈദ്യനായി. പഠിത്തവുമായി മുന്നോട്ടു പോകുവാൻ കഴിയാതായി. പിന്നീട് 1979 -80 -81 വർഷങ്ങിൽ സഹോദരീ പുത്രനെ ചേർക്കുന്നതിനായി വീണ്ടും ഉഴൂവ സ്കൂളിലെത്തി. ആ സമയത്താണ് പി ടി എ നിലവിൽവരുന്നത് അനിന്തരവന്റെ രക്ഷകർത്താവ് എന്ന നിലയിൽ സ്കൂളിലെ പ്രഥമ പി.ടി.എ പ്രസിഡന്റ് ആയി. അന്ന് എന്റേയും ഹെഡ്മിസ്ട്രസ്സായിരുന്ന ഭാർഗവി ടീച്ചറുടേയും ശ്രമഫലമായാണ് വടക്കു വശത്തു മതിൽ കെട്ടിയത്. അടുത്ത വർഷം സഹോദരി ചേർത്തലനിന്നും ഒറ്റപ്പാലം കോളേജിലേക്ക് ട്രാൻസഫറായതിനാൽ മകനേയും കൊണ്ടുപോയി. അതോടെ പി.ടി.എ. അധ്യക്ഷസ്ഥാനത്തു നിന്നും മാറി. 40വർങ്ങൾക്കുശേഷം എന്റെ സ്വന്തം മക്കളുമൊത്ത് വീണ്ടും സ്കൂളിൽ. അങ്ങനെ വീണ്ടും എസ് എം സി ചെയർമാനായി. ഇതിൽപ്പരം സന്തോഷമെന്ത്.”

ഡോ. ചേർത്തല. N. ഗോവിന്ദൻകുട്ടി (സംഗീതജ്ഞൻ, ഗാനഗന്ധർവൻ യേശുദാസിന്റെ സഹപാഠി, വിജയ് യേശുദാസിന്റെ ഗുരു )


ഉഴുവ ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി. 1956ൽ സംഗീത പഠനത്തിനായി തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിലേയ്ക്ക് പോയി.

1957മുതൽ 1960വരെ തൃപ്പൂണിത്തുറ RLV അക്കാദമിയിൽ.1960ൽ ഗാനഭൂഷണം പാസ്സായി. സംഗീതത്തിൽ ഡോക്ടറേറ്റ്.

സംഗീത ചക്രവർത്തി, സംഗീതസരസ്വതി, ദഷിണാമൂർത്തി അവാർഡുകൾ.

'വിദ്യാലയം പ്രതിഭയോടൊപ്പം' എന്ന പരിപാടയോടനുബന്ധിച്ച് ഡോ.ചോർത്തല.എൻ. ഗോവിന്ദൻകുട്ടിമാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി ആദരിച്ചപ്പോൾ

സി.പി. മനേക് ഷാ

“1976 മുതൽ 1983 വരെ (ഒന്നു മുതൽ ഏഴു വരെ) സ്കൂളിൽ പഠിക്കുന്ന കാലയളവിൽ ഒന്നു മുതൽ ആറാം ക്ലാസ്സു വരെ ഒരു കലാകാരനാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നില്ല. അക്കാലത്ത് സ്കൂളിൽ എത്തിയ ഇംഗ്ലീഷ് അദ്ധ്യാപകനായ സോമശേഖരൻ മാഷാണ് നാടകരംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയത്. അന്നു സ്കൂൾ വാർഷികത്തിന് അവതരിപ്പിച്ച നാടകത്തിലെ ആ കള്ളൻ വേഷം അഭിനയിച്ചപ്പോൾ തോന്നിയ അനുഭൂതിയാണ് ഇന്നും സിനിമകളിലും നാടകങ്ങളിലും വിവിധ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

നാടകരംഗത്തേയ്ക്കുള്ള പ്രേരണ ലഭിക്കുന്നത് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ചിറ്റപ്പൻ ധർമ്മരാജനിൽ നിന്നാണ്. അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് അക്കാലത്ത് ധാരാളം അമേച്വർ നാടകങ്ങൾ അവതരിപ്പിക്കുമായിരുന്നു. അവരുടെ പരിശീലനക്കളരികളിൽ നിന്നും ലഭിച്ച പ്രേരണയാണ് അഭിനയരംഗത്തേക്ക് നയിച്ചത്.”

ലഘുചിത്രം‌
ലഘുചിത്രം‌

(തിയ്യേറ്റർ ആർട്ടിസ്റ്റ് , സൂര്യ TV യിൽ പറയിപെറ്റ പന്തിരുകുലം സീരിയലിലെ നാറാണത്തുഭ്രാന്തൻ കഥാപാത്രം

2014 -ൽ സംസ്ഥാന ദേശീയ അവാർഡുകൾ നേടിയ കളിയച്ഛൻ, താപ്പാന, കായംകുളം കൊച്ചുണ്ണി, തൊട്ടപ്പൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ. ഉടൻ റിലീസാകുന്ന അന്ന എന്ന സിനിമയിൽ നായക വേഷത്തിലും അഭിനയിച്ചു കൊണ്ടിരിക്കുന്നു.)

ദേവനന്ദ എസ് പ്രമോദ്.

" ഇപ്പോൾ ചേർത്തല എൻഎസ്എസ് കോളേജിൽ ബി എസ് സി ഫിസിക്സ് പഠിക്കുന്നു. അച്ഛന്റെ പേര് പ്രമോദ് കുമാർ കെ, അമ്മ സന്ധ്യ സി കെ. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ജിയുപിഎസ് ഉഴുവയിൽ പഠിച്ചു. സ്കൂൾ പഠനകാലയളവിൽ ജില്ലയിലെ മികച്ച നടിയായി അഞ്ചുവർഷം തിരഞ്ഞെടുക്കപ്പെട്ടു. കഥാപ്രസംഗം, മോണോആക്ട്, നാടകം, നൃത്തം എന്നീ ഇനങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. നാടകം, മോണോ ആക്ട് എന്നീ രണ്ട് ഇനങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുക്കുവാൻ സാധിച്ചു. എൻഎസ്എസ് യൂണിയന്റെ പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഴവിൽ മനോരമ ചാനലിൽ 'ഒരു ചിരി ഇരു ചിരി ബമ്പർചിരി' പരിപാടിയിൽ പങ്കെടുത്തു.”

" എന്റെ ജീവിതത്തിൽ ഞാനെന്തെങ്കിലുമൊക്കെ നേടിയിട്ടുണ്ടെങ്കിൽ അത് ഈ സ്കൂളിന്റെ മികവു കൊണ്ടു മാത്രമാണ്. പ്രീപ്രൈമറി തലം മുതൽ കലാപരമായി എന്നെയും കൂട്ടുകാരേയും പ്രോത്സാഹിപ്പിക്കുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംസ്കൃതം പഠിക്കുവാൻ അവസരം കിട്ടിയതിൽ വളരെ സന്തോഷിക്കുന്നു. അതിനേക്കാളുപരി ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി നാടകത്തിന് മികച്ച നടിക്കുള്ള അവാർഡ് സബ് ജില്ലാതലത്തിലും, പിന്നീട് തുടർച്ചയായി അഞ്ചു വർഷം നേടാനായി എന്നതിലും ഞാൻ അഭിമാനിക്കുന്നു.”

വയലാർ രാജേഷ്

കവി, ഗാനരചയിതാവ്

ഉഴുവ ഗവ.യു.പി.സ്കൂളിൽ 1976-1983 കാലയളവിൽ പഠനം.

ചേർത്തലയിലെ എക്കാലത്തേയും പ്രശസ്തമായ പരസ്യഗാനമായ 'ഇണക്കിളിപ്പെണ്ണേ' എന്ന പരസ്യഗാനത്തിലൂടെ പ്രശസ്തനായ ഗാനരചയിതാവ്. 'ഗുരുതിപൂജ' ഉൾപ്പെടെ 1000ൽപ്പരം മ്യൂസിക് ആൽബങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചു. സ്വകാര്യചാനലുകളിൽ ന്യൂസ് എഡിറ്റർ, സബ്ബ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ചേർത്തല ഓൺലൈൻ ന്യൂസ് ചാനൽ ചീഫ് എഡിറ്ററും, മാനേജിംഗ് ഡയറക്ടറുമാണ്.

ജയൻ വി.കുറുപ്പ്

ഉഴുവ ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി

ജേർണ്ണലിസ്റ്റ് ആണ്

'ഓർമ്മകളുടെ മിഠായി ഭരണി’, 'തൃശൂർ പൂരം തിരക്കഥ സംവിധാനം ശക്തൻ തമ്പുരാൻ' എന്നിങ്ങനെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.