ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പച്ചക്കറിക്കൃഷിയിലെ നാട്ടറിവുകൾ

പച്ചക്കറിക്കൃഷി കേരളത്തിന്റെ പാരമ്പര്യകൃഷിയാണ്. രാസവളങ്ങളും രാസകീടനാശിനികളുമൊന്നും ഇല്ലാത്ത കാലത്തും നല്ല രീതിയിൽ കൃഷിചെയ്ത് വിളവുകൾ ഉണ്ടാക്കിയ പാരമ്പര്യം അവർക്കുണ്ട്. അന്നവർ സ്വീകരിച്ചിരുന്ന പല മാർഗങ്ങളും അവർ അനുഭവത്തിലൂടെ കണ്ടെത്തിയ അറിവുകളിലൂടെയാണ്. അവർ വാമൊഴിയായും പ്രായോഗികമായും തലമുറകൾക്ക് കൈമാറപ്പെട്ടു.  എന്നാൽ ഇന്ന് ഇത്തരം വാമൊഴി അറിവുകൾ തലമുറകളിലേക്ക് കൈമാറ്റംചെയ്യാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകൾ പരിചയപ്പെടുത്തുകയാണ്.

1. മുളകുവിത്ത് പാകുമ്പോൾ വിത്തുമായി അരി പൊടിച്ചുകലർത്തി വിതറുക. ഉറുമ്പുകൾ വിത്തുപേക്ഷിച്ച് അരി ശേഖരിച്ച് പോകും. മുളകുവിത്ത് അവശേഷിക്കും.

2. പച്ചമുളകുതൈയുടെ ചുവട്ടിൽ ശീമക്കൊന്ന ഇലയും പച്ചച്ചാണകവും ചേർത്ത് പുതയിട്ടാൽ പുഷ്ടിയായി വളരുകയും ചില കീടബാധ തടയുകയും ചെയ്യും.


3. വേപ്പിൻപിണ്ണാക്ക് വഴുതിനതടത്തിൽ ചേർത്താൽ കീടം തടയാനും പ്രത്യേകിച്ചും വെള്ളീച്ചയെ തടയാനും സഹായിക്കും.


4. തുമ്പച്ചെടി മുളകിനു ചുവട്ടിൽ ചേർത്തുകൊടുത്താൽ മുളക് (കായ) പിടുത്തം കൂടും. കൂടുതൽ ഉൽപ്പാദനമുണ്ടാകും.

5. മത്തൻ-പടവല വർഗത്തിനൊപ്പം മുതിര വളർത്തിയാൽ മത്തൻ വണ്ടുകളുടെ ശല്യം കുറയ്ക്കാം.


6. വെള്ളരിവർഗത്തിൽ മഞ്ഞുകാലത്ത് ഇലയിൽ ചാരം വിതറുക. പ്രാണിശല്യം കുറയും.


7. പാവൽതോട്ടത്തിൽ ഇടയ്ക്ക് ചേന കൃഷിചെയ്താൽ ഇലമുരടിപ്പുരോഗം കുറയും.

8. പാവൽ, പടവലം എന്നിവയുടെ വള്ളികൾ അൽപ്പം ഉയർന്നു പടർന്നാൽ വള്ളി താഴ്ത്തിവച്ച് മണ്ണിട്ടുകൊടുത്ത് വീണ്ടും പടർത്തിയാൽ കൂടുതൽ വേരുപൊട്ടി പുഷ്ടിയായി വളർന്ന് നല്ല കായ്ഫലം ഉണ്ടാകുമെന്ന് പഴമക്കാർ പറയുന്നു.

9. പച്ചക്കറിത്തോട്ടത്തിനുചുറ്റും ചെണ്ടുമല്ലിച്ചെടി നട്ടാൽ (നെൽപ്പാടത്തുമാകാം) കീടങ്ങൾ കുറയും.


10. മുളകിലെ കായുംപൂവും കൊഴിയുന്നതു തടയാൻ കരിക്കിൻവെള്ളവും പശുവിൻപാലും കലർത്തിയ ലായനി, ചെടി നട്ട് 60-70, 75-90 ദിവസങ്ങളിൽ തളിച്ചുകൊടുക്കുക.

11. മത്തൻ നട്ടാൽ കായണമെന്ന ചൊല്ലുണ്ട്. പടർന്നുപൂക്കുംവരെ നേരിയതോതിലേ നനയ്ക്കാവു. പിന്നീട് ധാരളം വെള്ളം നനച്ചുകൊടുക്കണം.

12. പയറിലെ അരക്കുകീടത്തെ കളയാൻ നീർ ഉറമ്പുകളെ വളർത്തുക.


13. മത്തൻ പടരുമ്പോൾ വള്ളിമുട്ടുതോറും പച്ചച്ചാണക ലായനി ഒഴിക്കുക. വള്ളി വേഗം വളരുകയും പെൺപൂക്കൾ കൂടുകയും ചെയ്യും.

14. ചീരയിലെ വെള്ളക്കുത്ത് രോഗം തടയാൻ പച്ചച്ചീര ഇടകലർത്തി നടുക. അപ്പക്കാരവും, മഞ്ഞൾപ്പൊടിയും ചേർത്ത് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

15. ഇഞ്ചിക്ക് ധാരാളം ചിനപ്പുകളുണ്ടാകാനും കിഴങ്ങ് കൂടാനും 'കലക്കിക്കോരൽ' എന്ന ചൊല്ലുണ്ട്. പുതിയ ചാണകം മൂത്രംകൂടി കലർന്നത് തൊഴുത്തിൽനിന്നു ശേഖരിച്ച് ഇഞ്ചിയിൽ ഒഴിച്ചുകൊടുക്കുക.

16. വെണ്ടക്കായ വിത്തെടുക്കാൻ ഉണക്കുമ്പോൾ ചെടിയിൽവച്ചുതന്നെ നൂൽകൊണ്ട് ചുറ്റിക്കെട്ടുക.


17. പാവൽ, പടവലം, ചുരക്ക, പീച്ചിൽ പൂകൊഴിച്ചിൽ തടയാൻ 25 ഗ്രാം കായം പൊടിച്ച് ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

18. കുംഭമാസത്തിലെ പൌർണമിയിൽ ചേന നടണം. നടുമ്പോൾ ചുവട് ചവിട്ടിയുറപ്പിച്ച് ചാണകവും എല്ലുപൊടിയും ചേർക്കുക. കൂടുതൽ വലുപ്പമുണ്ടാകും.

19. ചാണകനീറ്റിൽ ചേനവിത്ത് മുക്കി ഉണക്കി നടുക. കൂടുതൽ ശക്തമായ നല്ല മുള ലഭിക്കും.

20. പയറിലെ ചാഴിയെ തടയാൻ ഈന്തിൻ കായ മുറിച്ച് തോട്ടത്തിൽ പല സ്ഥലത്തായി വയ്ക്കുക.


21. പച്ചക്കറി കായീച്ചയെ തടയാൻ മഞ്ഞപെയിന്റടിച്ച പലക (തകരം)യിൽ ആവണക്കെണ്ണ പുരട്ടി പന്തലിൽ തൂക്കുക. പ്രാണി മഞ്ഞനിറം ആകർഷിച്ചുവന്ന് പലകയിൽ പറ്റിപ്പിടിക്കും.


ഭക്ഷണവും പാചകവിധികളും


നാടൻ ഭകഷണങ്ങളും പാചകവിധികളും നമ്മുടെ മറ്റൊരു പൈതൃകമാണു.നാടൻ വിഭവങ്ങളായ ചിരട്ടപുട്ട്‌ തുടങ്ങി അവിയൽ, സാബാർ, തോരൻ തുടങ്ങി കറികൾ,അനേകം പാനീയങ്ങൾ മുതലായവയുടെ വിവരശേഖരണം ഈ പ്രധാനമേഖലയിൽ പെടുത്താം.ഈ പ്രധാന മേഖലക്ക്‌ താഴെ പറയുന്ന ഉപമേഖലകളുണ്ട്‌.

ഖര ഭക്ഷണങ്ങൾ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം മുതലായവ ദൈനംദിന ഖരഭക്ഷണങ്ങളായ പുട്ട്‌, ദോശ, ഇഡ്ഡലി, ഊൺ മുതലായവും ഈ വിഭാഗത്തിൽ പെടുന്നു.

കുമ്മൻ കടുക്ക അട

കുമ്മൻ കടുക്കക്കായയിൽ ചെറിയ ദ്വാരം ഉണ്ടാക്കി അതിലൂടെ തേങ്ങയും ശർ‍ക്കരയും ജീരകവും ഇട്ട് പുഴുങ്ങി കായ പൊളിച്ചെടുക്കുന്നു.പൊടുവണ്ണി, വാഴയില, പ്ലാവില, എലമംഗലം എന്നിവയുടെ ഇലകളും അടപുഴുങ്ങിയെടുക്കാൻ ഉപയോഗിക്കുന്നു.

പനച്ചോറ്പനയുടെ മുകളിലെ തൊലി ഉരിഞ്ഞിട്ട് ഉള്ളിലുള്ള ചോറെടുത്ത് ഇടിച്ച് പൊടി വെള്ളത്തിലിട്ട് വെക്കണം.ഇതിന്റെ കട്ട് കളയാൻ വേണ്ടി ഏഴുപ്രാവശ്യമെങ്കിലും ഈ വെള്ളം മാറ്റണം.അതിനുശേഷം പൊടിയെടുത്ത് കുറുക്കിയെടുക്കും. ഇത് കറിയും കൂട്ടി കഴിച്ചാൽ നല്ല സ്വാദായിരിക്കും.പൊടി കുറുക്കി‌യെടിക്കുമ്പോൾ ശർക്കരയും തേങ്ങയും നെയ്യുമൊക്കെ ചേർത്താൽ ഹലുവ പോലെ സ്വാദുള്ള പലഹാരമായി ഉപയോഗിക്കാം

ഈന്തിൻ പൊടി

മൂത്ത ഈന്തിൻകായ വെട്ടിയുണക്കി പൊടിച്ച് വെള്ളത്തിലിട്ട് വെള്ളം ഊറ്റി കട്ട് കളഞ്ഞാണ് ഉപയോഗക്കുന്നത്.ഈന്തിൻ പൊടികൊണ്ട് പത്തിരി, പുട്ട് തുടങ്ങിയ പല വിഭവങ്ങളും ഉണ്ടാക്കാം.ചെറിയ ഉരുളയാക്കി വെള്ളത്തിലിട്ട് ചൂടാക്കിയതിനു ശേഷം ഊറ്റിയെടുത്ത് ഇറച്ചിക്കറി ഉപയോഗിച്ച്കഴിക്കാം.കൂടാതെ ശർക്കര ചേർത്ത് പലഹാരമാക്കിയും കഴിക്കാം.

അട ചുട്ടെടുത്തത്

അരിപ്പൊടി നനച്ച് ഇലയിൽ പരത്തി തേങ്ങയും ശർക്കരയും നിറച്ച് അടപോലെ മടക്കിയെടുത്ത് ചട്ടിയിൽ ചുട്ടെടുക്കുക. അരിപ്പൊടിക്കു പകരം ഗോതമ്പുപൊടി, മുത്താറിപ്പൊടി ഈന്തുംപൊടി ഇവ ഉപയോഗിച്ചും അട ചുട്ടെടുക്കാവുന്നതാണ്. പൊടുവണ്ണിയില, വാഴയില, പ്ലാവില, എലമംഗലം തുടങ്ങിയ ഇലകളും അട പുഴുങ്ങാൻ ഉപയോഗിക്കാം

അട ആവിയിൽ വേവിച്ചത്

അരിപ്പൊടി നനച്ച് ഇലയിൽ പരത്തി തേങ്ങയും പഞ്ചസാരയോ ശർക്കരയോ ചേർത്ത് നിറച്ച് അടപോലെ മടക്കിയെടുത്ത് ആവിയിൽ വേവിക്കുക. അരിപ്പൊടിക്കുപകരം പകരം ഗോതമ്പുപൊടി, മുത്താറിപ്പൊടി ഈന്തുംപൊടി ഇവ ഉപയോഗിച്ചും അട വേവിച്ചെടുക്കാവുന്നതാണ്. ഇലയായി വാഴയിലയോ കറുവപ്പട്ടയിലയോ ഉപയോഗിക്കാം

പയറുവർഗങ്ങൾ

ഗോതമ്പുകൊണ്ടോ പയർവർഗത്തിൽ പെട്ട ചെറുപയർ, പരിപ്പ് ഇവ ഉപയോഗിച്ചോ ഗുലാബി എന്ന ഒരുതരം വിഭവമുണ്ടാക്കാറുണ്ട്. തേങ്ങ, ശർക്കര, ഏലക്കായ, സവാള തുടങ്ങിയവയും ഇതിൽ ചേർ‍ക്കാറുണ്ട്.

മുത്താറി

പറമ്പിലും പാടത്തും ഞാറു നട്ട് വളർത്തുന്നതാണ് മുത്താറി. ഇതിന്റെ വിത്തുകൾ അരച്ച് കുറുക്കി മധുരവും ചേർത്ത് കഴിക്കുന്നത് പതിവായിരുന്നു. ഇത് ചെറിയ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം നല്ലൊരു ഭക്ഷണമായി ഉപയോഗിക്കാം. ചെറിയ കുട്ടികൾക്ക് ചോറു കൊടുക്കുന്നതിനു മുമ്പായി മുത്താറി കുറുക്കി കൊടുക്കാം. ഇന്ന് മുത്താറി കർണ്ണാടകത്തിലാണ് കൂടുതലായി കൃഷിചെയ്യുന്നത്.

തവിടപ്പം

നെല്ല് കുത്തി അരിയാക്കുമ്പോൾ ലഭിക്കുന്ന തവിടിൽ വെള്ളവും ശർക്കരയും ചേർത്ത് ഉരുട്ടി കഴിക്കുകയും അപ്പമുണ്ടാക്കിയും പഴയ ആളുകൾ കഴിച്ചിരുന്നു. അന്നത്തെ ഒരു പ്രധാനപ്പെട്ട വിഭവമായിരുന്നു തവിടുകൊണ്ടുള്ള പത്തിരി. കൂടാതെ തേങ്ങയും പഞ്ചസാരയോ ശർക്കരയോ ചേർത്ത് തവിടുകൊണ്ട് അടയും ഉണ്ടാക്കിയിരുന്നു.

കുളുത്ത ചോറ്

തലേന്ന് ബാക്കിവെച്ച ചോറ് വെള്ളത്തിലിട്ട് പിറ്റേന്ന് ഉപ്പും തൈരും പച്ചമുളകും കൂട്ടി തിന്നുന്നതാണ് കുളുത്തചോറ്. വല്ലാത്ത ഒരു ഉന്മേഷം പകരുന്നതാണ് ഈ ഭക്ഷണം. ഇത് കഴിച്ചാൽ ബുദ്ധി മന്ദീഭവിക്കുമെന്ന ഒരു ചൊല്ലും നാട്ടുമൊഴികളിൽ പറയുന്നുണ്ട്. പണ്ട് കാരണവന്മാർ പുലർച്ചെതന്നെ കുളുത്ത ചോറും തിന്നാണ് പണിക്കിറങ്ങിയിരുന്നത്.

ചക്കരച്ചോറ്

കൊയ്ത്തു കഴിഞ്ഞ് പത്തായമെല്ലാം നിറഞ്ഞശേഷം മകരം ഒന്നിനാണ് ഈ വിഭവം സാധാരണയായി തയ്യാറാക്കുക. അരി, ശർക്കര, നാളികേരം എന്നിവയോടൊപ്പം ജീരകം, ഉള്ളി, ഏലക്കായ എന്നീ ചേരുവകൾ ചേർത്താണ് ചക്കരച്ചോറ് തയ്യാറാക്കുക.

പട്ടിണിക്കഞ്ഞി

മരണാനന്തര ചടങ്ങുകളിലും കഞ്ഞിക്ക് പ്രാധാന്യമുണ്ട്. മരിച്ച് മൂന്നാം ദിവസം പുലകുളി അടിയന്തിരത്തിന്റെ തലേദിവസം ഉച്ചകഴിഞ്ഞ് മരിച്ചയാളിന്റെ ശേഷക്കാർ കുടിക്കുന്ന കഞ്ഞിയാണ് പട്ടിണിക്കഞ്ഞി എന്ന പേരിലറിയപ്പെടുന്നത്. ആ രാത്രി പട്ടിണി കിടക്കുകയാണ് പതിവ്. ഈ കാരണം കൊണ്ടാവാം ആ കഞ്ഞിക്ക് പട്ടിണിക്കഞ്ഞി എന്ന പേര് വന്നത്. കൂടാതെ ശിപോതിക്കഞ്ഞി, ഇടിഞ്ഞിൽ കഞ്ഞി, കുറുന്തോട്ടികഞ്ഞി, മഞ്ഞൾകഞ്ഞി, തുളസിക്കഞ്ഞി, ഗോതമ്പുകഞ്ഞി ഉലുവാക്കഞ്ഞി, ആശാളിക്കഞ്ഞി, നവധാന്യക്കഞ്ഞി എന്നീ തരത്തിൽ‍ അറിയപ്പെടുന്ന കഞ്ഞികളുമുണ്ട്.

തെക്കഞ്ഞി

പണ്ടുകാലത്ത് ആളുകൾ രാവിലെ പണിക്കിറങ്ങും മുമ്പ് തെക്കഞ്ഞി കുടിക്കുന്ന ശീലമുണ്ടായിരുന്നു. തലേ ദിവസത്തെ അത്താഴം തിളക്കുമ്പോൾ ചോറോടുകൂടി കഞ്ഞി മൺകലത്തിൽ ഒഴിച്ചുവെക്കും. ഉറിയിൽ സൂക്ഷിക്കുന്ന ഈ കഞ്ഞി രാവിലെ നല്ലെണ്ണയും ഉപ്പും ചേർത്ത് പയറോ മുതിരയോ കടലയോ കറിയായി ചേർത്ത് കുടിക്കും. ഇതിനെയാണ് തെക്കഞ്ഞി എന്ന് അറിയപ്പെടുന്നത്. ഇത് ശരീരത്തിന് ബലവും ഉന്മേഷവും പകരുന്നതാണ്.

പുട്ട് (മരച്ചീനി)

തൊലി കളഞ്ഞ മരച്ചീനി വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി ഉണക്കിയതിനുശേഷം പൊടിക്കുക. സാധാരണ പുട്ടുചുടുന്ന രീതിയിൽ തേങ്ങയും ചേർത്ത് ആവിയിൽ വേവിക്കുക.

കപ്പമാവുകൊണ്ട് പുട്ടിനുപുറമെ പലഹാരങ്ങളും ബേക്കറി സാധനങ്ങളും ഉണ്ടാക്കാം. കൂടാതെ കപ്പവറ്റൽ, അവൽകപ്പ തുടങ്ങിയവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു

കൊഴുക്കട്ട അരിപ്പൊടി ചൂടുവെള്ളത്തിൽ വാട്ടിക്കുഴച്ച് ഉരുളകളാക്കിയെടുക്കി തിളച്ചവെള്ളത്തിലിട്ട് വേവിക്കുക.ശേഷം ചെറുതായി മുറിച്ചെടുത്ത്കടുക്, പച്ചമുളക്, കറിവേപ്പില എന്നിവയോടൊപ്പം എണ്ണയിൽ വറുത്തെടുക്കുക. വേണമെങ്കിൽ തേങ്ങയും ചേർക്കാം.

ഇലയട വാഴയിലയിൽ അരിപ്പൊടി പരത്തി തേങ്ങയും ശർക്കരയും നടുവിൽ വെച്ച് മടക്കി ആവിയിൽ വേവിക്കുക. ഇതേ ചേരുവകൾ പ്ലാവിലയിൽ വെച്ച് കുമ്പിളാക്കി കുമ്പിളപ്പവും തയ്യാറാക്കാം.

പലതരത്തിലുള്ള ഇലയടകളുണ്ട്. പരുത്തി, വാഴയില, അയനിയില, കറുകയില തുടങ്ങിയവ ഉപയോഗിച്ച് അടകളുണ്ടാക്കാം. ഒരോ ഇലകളിലും ഉണ്ടാക്കുന്ന അടകൾക്ക് അതിന്റേതായ രുചിയും മണവുമുണ്ട്. ഗോതമ്പ്പൊടിയും അരിപ്പൊടിയും ഉപയോഗിച്ചാണ് ഇലയടകൾ മിക്കവയും തയ്യാറാക്കുക.

ഉഴുന്നു ദോശ

ഖരഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉഴുന്ന് ദോശ. ഉഴുന്ന് ദോശയ്ക്കും ഇഡ്ഡലിക്കും ചേരുവകൾ ഒന്നു തന്നെയാണ്. ഉഴുന്ന്,പച്ചരി, പുഴുങ്ങലരി ഉപ്പ് എന്നിവ. തയ്യാറാക്കുന്ന വിധം - ഉഴുന്നും പച്ചരിയും പുഴുങ്ങലരിയും ഒരുമിച്ച് അരച്ചെടുത്ത് തലേദിവസം മാവാക്കി വെക്കുക. ആവശ്യമായ ഉപ്പ് ചേർത്ത് വെളിച്ചെണ്ണ ചട്ടിയിൽ പുരട്ടിയതിനു ശേഷം തയ്യാറാക്കി വെച്ച മാവ് ഒഴിച്ച് ചുട്ടെടുക്കുക.

ഇഡ്ഡലി

ആവശ്യമായ സാധനങ്ങൾ - ഉഴുന്ന്,പച്ചരി,പുഴുങ്ങലരി ഉപ്പ് പാകത്തിന്.

തയ്യാറാക്കുന്ന രീതി : ഉഴുന്ന് നല്ലവണ്ണം അരയ്ക്കുക. പുഴുങ്ങലരിയും പച്ചരിയും ചെറുതായി അരച്ചെടുക്കുക. അരച്ചെടുത്ത മാവുകളും ആവശ്യമായ ഉപ്പും ചേർത്ത് മാവ് കൂട്ടി കുറുക്കി നല്ല കട്ടിയിലാക്കുക. എന്നിട്ട് 6-മണിക്കൂർ വെച്ചതിനു ശേഷം ഇഡ്ഡലി ഉണ്ടാക്കാം. ഏറ്റവും പ്രധാനമായ ഒരു ഖരഭക്ഷണമാണ് ഇഡ്ഡലി. ഗൃഹ പ്രവേശന ചടങ്ങുകളിലും ആദ്യം കാണുന്നത് ഇഡ്ഡലി തന്നെയാണ്. എല്ലാ ആളുകളും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ഇഡ്ഡലി. ഏറ്റവും എളുപ്പത്തിൽ പ്രാതൽ ഭക്ഷണമായി ഉണ്ടാക്കാൻ കഴിയുന്നതാണിത്.

കറികൾ സാമ്പാർ, പച്ചടി, കിച്ചടി, അവിയൽ, തോരൻ മുതലായ കറിവിഭവങ്ങൾ ഇതിൽപ്പെടും.

കാളൻ

നേന്ത്രക്കായയോ ചേനയോ മഞ്ഞൾ, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിയാൽ തൈരൊഴിച്ച് ചെറിയ ജീരകവും തേങ്ങയും വെണ്ണപോലെ അരച്ചെടുത്ത് ചേർത്തിളക്കി കടുകും കറിവേപ്പിലയും വെളിച്ചെണ്ണയിൽ വറുത്തിടുക.

കൂൺ വരട്ടിയത്

1 ടീസ്പ്പൂൺ മുളക് പൊടി, ½ ടീസ്പ്പൂൺ മഞ്ഞൾപൊടി, 2 ടീസ്പ്പൂൺ മല്ലിപ്പൊടി, 100 ഗ്രാം തക്കാളി, 4 അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, കുറച്ച് മല്ലിയില, വേപ്പില എന്നീ ചേരുവകളെല്ലാം കൂടി അരച്ചെടുത്ത് വലുതായി അരിഞ്ഞ 250 ഗ്രാം കൂൺ കഷ്ണത്തിൽ പുരട്ടി പതിനഞ്ച് മിനിട്ട് വെക്കുക. പിന്നീട് എണ്ണയിലിട്ട് മൂപ്പിച്ച് ഉപയോഗിക്കുക.

എരിശ്ശേരി

ഒരു തേങ്ങ പിഴിഞ്ഞ് പാലെടുക്കുക. 250 ഗ്രാം നേന്ത്രക്കായ തൊലികളയാതെയും 250 ഗ്രാം ചേന തൊലികളഞ്ഞും അരിഞ്ഞെടുക്കുക. 5 ഉണക്കമുളക് പൊടിച്ചതും 1 ടീസ്പ്പൂൺവീതം കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പും തേങ്ങാപ്പാലിൽ ചേർക്കുക. ഇതിൽ കഷ്ണങ്ങളിട്ട് കുറച്ച് എണ്ണ ചൂടാക്കി ഈ മിശ്രിതം ഒഴിച്ച് തിളപ്പിക്കുക. അരമുറി തേങ്ങ ചിരകിയതും വേപ്പിലയും 1 ടീസ്പ്പൂൺ ജീരകവും കൂടി അരച്ച് തിളക്കുന്ന കൂട്ടിലൊഴിച്ച് പാകത്തിന് വെള്ളവും ചേർക്കുക. കഷ്ണങ്ങൾ വെന്തുകഴിയുമ്പോൾ കോരിമാറ്റുക. ബാക്കി അരമുറി തേങ്ങ ഒതുക്കിയെടുക്കുക. എണ്ണ ചൂടാകുമ്പോൾ 1 ടീസ്പ്പൂൺ കടുകും വേപ്പിലയും മൂപ്പിക്കുക. ഇതിൽ തേങ്ങ ഒതുക്കിയതിട്ട് ചൂടാക്കി കറിയിലേക്കിട്ട് കുഴമ്പ് പരുവമാകുമ്പോൾ വാങ്ങിവെക്കുക.

കൈതച്ചക്ക പച്ചടി

പാകം ചെയ്യുന്ന വിധം

1 മുറി തേങ്ങ ചിരകിയെടുത്തതിൽ‍ നിന്ന് രണ്ട് സ്പ്പൂൺ തേങ്ങ മാറ്റിയ ശേഷം 3 പച്ചമുളക് ചേർത്ത് അരച്ചെടുക്കുക. ഒരു പച്ചകൈതച്ചക്ക ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. വെന്തശേഷം തേങ്ങ അരച്ചതും ½ കപ്പ് തൈരും ചേർത്ത് ഇളക്കുക. എണ്ണ ചൂടാക്കി കറിവേപ്പിലയും മാറ്റിവെച്ച തേങ്ങയും 1 ടീസ്പ്പൂൺ കടുകും ചേർത്ത് മൂപ്പിച്ച് ഇതിൽ ചേർക്കുക

തക്കാളി പച്ചടി

തയ്യാറാക്കുന്ന വിധം

5 തക്കാളി പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കുക. 1തേങ്ങയും 5 പച്ചമുളകും ½ ടീസ്പ്പൂൺ ജീരകവും മയത്തിൽ അരച്ചെടുക്കുക. തക്കാളി വെന്തുകഴിഞ്ഞാൽ തേങ്ങാ അരച്ചതും, 2 കപ്പ് തൈരും ഒഴിക്കുക. തൈര് തിളച്ചു വരുമ്പോൾ കറിവേപ്പിലയും കടുകും മൂപ്പിച്ചിടുക.

കാബേജ് തോരൻ

തയ്യാറാക്കുന്ന വിധം

250 ഗ്രാം കാബേജ് ചെറുതായി കൊത്തിയരിഞ്ഞതും ½ മുറി തേങ്ങ ചിരവിയതും പാകത്തിന് ഉപ്പും നന്നായി യോജിപ്പിക്കുക. എണ്ണ ചൂടാക്കി ½ ടീസ്പ്പൂൺ കടുകും 2 ടീസ്പ്പൂൺ ഉഴുന്നും മൂപ്പിക്കുക. ഇതിൽ 50 ഗ്രാം സവാള, 2 പച്ചമുളക്, കറിവേപ്പില ഇവ വഴറ്റി കാബേജ് ഇട്ട് വേവിക്കുക.

ഓലൻ തയ്യാറാക്കുന്ന വിധം


വൻപയർ കുതിർത്ത് കുമ്പളങ്ങയും മത്തങ്ങയും അരിഞ്ഞതും പച്ചമുളക് നെടുകേ ഛേദിച്ചതും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക. തേങ്ങ ചിരകി ഒന്നും രണ്ടും പാൽ പിഴിഞ്ഞെടുക്കുക. പച്ചക്കറി വെന്തുകഴിഞ്ഞാൽ രണ്ടാം പാൽ ചേർത്ത് തിളച്ച് വറ്റുമ്പോൾ ഒന്നാം പാൽ ചേർത്ത് ചൂടാക്കി വാങ്ങിവെക്കുക. എണ്ണ ചൂടാക്കി കറിവേപ്പില മൂപ്പിച്ച് ചേർക്കുക

ഇഞ്ചിക്കറി

പാകം ചെയ്യുന്ന വിധം

200ഗ്രാം ഇഞ്ചി തൊലി കളഞ്ഞ് കുറച്ചു നേരം വെള്ളത്തിലിടുക. പിന്നീട് ചതച്ച് പിഴിഞ്ഞ് നീരെടുക്കുക. ഇഞ്ചിനീര് കാരം മാറാൻ മാറ്റി വെക്കുക. ഒരു തേങ്ങ ചിരകിയതും ഇഞ്ചിയുടെ ചണ്ടിയും കുറച്ച് എണ്ണയൊഴിച്ച് വറുത്ത് അരച്ചെടുക്കുക. എണ്ണയിൽ 2 ടീസ്പ്പൂൺ മുളക് പൊടിയും 3 ടീസ്പ്പൂൺ മല്ലിപ്പൊടിയും1 ടീസ്പ്പൂൺ കടുകും വേപ്പിലയും 2 പച്ചമുളകും മൂപ്പിക്കുക. അതിൽ അരപ്പ് മൂപ്പിക്കുക. ഇതിൽ ഉപ്പും പുളി പിഴിഞ്ഞതും ഇഞ്ചിനീരും ഒഴിക്കുക. മുകളിൽ എണ്ണ വരുന്നതുവരെ തിളപ്പിക്കണം.

പുളിശ്ശേരി

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാകുമ്പോൾ 3 വറ്റൽ മുളക്, ½ ടീസ്പ്പൂൺ വീതം കടുക്, ജീരകം, 3 ചുവന്നുള്ളി അരിഞ്ഞത്, കറിവേപ്പില, എന്നിവ മൂപ്പിക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് 2 കപ്പ് ഉടച്ച തൈരും ½ ടീസ്പ്പൂൺ മഞ്ഞൾപൊടിയും ഉപ്പും 1 ടീസ്പ്പൂൺ ഉലുവാപൊടിയും ചേർത്തിളക്കുക. ചൂടാകുമ്പോൾ ഇറക്കി വെക്കുക.

തീയൽ

തയ്യാറാക്കുന്ന വിധം

10 ഗ്രാം വാളൻപുളി കുറച്ചുസമയം വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്തതിൽ കുറച്ച് മുളക്പൊടിയും 1 ടീസ്പ്പൂൺ മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. 100 ഗ്രാം വഴുതനങ്ങ, വെണ്ടക്ക, മുരിങ്ങാക്കായ തുടങ്ങിയവയും 150 ഗ്രാം ചുവന്നുള്ളി, 5 പച്ചമുളക് ഇവ അരിഞ്ഞതും പുളിവെള്ളത്തിലിട്ട് വേവിച്ചതിൽ തേങ്ങാപ്പാലൊഴിച്ച് തിളപ്പിക്കുക. ചൂടാക്കിയ വെളിച്ചെണ്ണയിൽ വേപ്പിലയും കടുകും ഒന്നോ രണ്ടോ ഉണക്കമുളകും ഇട്ട് മൂപ്പിച്ച് കറിയിലൊഴിച്ച് തിളപ്പിക്കുക.

രസം

തയ്യാറാക്കുന്ന വിധം 4 തക്കാളി വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക. 6 അല്ലി വെളുത്തുള്ളി ചതച്ചതും മല്ലിയിലയും ¼ ടീസ്പ്പൂൺ കുരുമുളക്പൊടിയും ചേർത്ത് വെള്ളം കൂടുതൽ വെച്ച് തിളപ്പിക്കുക. 2ടീസ്പ്പൂൺ രസപ്പൊടി ചേർത്ത് ഇറക്കി വെക്കുക. എണ്ണ ചൂടാക്കി കടുകും വേപ്പിലയും ഇട്ട് പൊട്ടുമ്പോൾ വറ്റൽമുളകും വെളുത്തുള്ളി ചതച്ചതും അരിഞ്ഞ ചെറിയ ഉള്ളിയും കായവും ഉലുവായും മൂപ്പിച്ച് ചേർക്കുക

നാലുകൂട്ടവും ഇഞ്ചിത്തൈരും.

കേരളത്തിന്റെ ആഹാരക്രമം ചോറും നാലുകൂട്ടം കൂട്ടാനും ഇഞ്ചിത്തൈരുമായിരുന്നു. ഈ നാലുകൂട്ടം കൂട്ടാന്റെ കാര്യത്തിൽ കാണുന്ന ഒരു പ്രത്യേകത അവയിലെല്ലാം സുലഭമായി നാളികേരം ചേർക്കുന്നുവെന്നതാണ്. കാളനിൽ പകുതിയും നാളികേരമാണ്. ചേന, കായ. തൈര്, കുരുമുളക് എന്നിവയാണ് മറ്റുഘടകങ്ങൾ. എല്ലാം കേരളീയവും പോഷകസമ്പന്നവുമാണ്. ഓലനിൽ പകുതിയോളം തേങ്ങാപാലാണ്. എളവൻ മാത്രമാണ് അതിലെ കഷ്ണം . ശരീരത്തിനാവശ്യമായ ക്ഷാരാംശം ഇതിൽനിന്നു ലഭിക്കും. എരിശ്ശേരിയിലും ധാരാളം നാളികേരവും വെളിച്ചെണ്ണയും ചേർക്കുന്നു. അവിയലിലും നാളികേരം പ്രധാനമാണ്. ഊർജ്ജപ്രദായിനിയായി തയ്യാറാക്കുന്ന മധുരക്കറി പ്രഥമനാണ്. അതിലും നാളികേരപ്പാലിനാണ് പ്രാധാന്യം കല്പിച്ചിരിക്കുന്നത്. ഇപ്പോൾ പ്രചാരത്തിലുള്ള പാൽപായസവും പാലടപ്രഥമനും കേരളീയമല്ല. പശുവിൻപാലിന് കേരളീയ ഭക്ഷണത്തിൽ സ്ഥാനമില്ല. തൈരുമാത്രമെ ഉപയോഗിക്കാറുള്ളൂ. കേരളീയ ഭക്ഷണത്തിലെ പ്രസിദ്ധമായ വിഭവം ഇഞ്ചിത്തൈരാണ്. ഇഞ്ചിയും ഉപ്പും തൈരുമാണ് ഘടകങ്ങൾ (മുളക് പുതിയ പരിഷ്ക്കാരമാണ്). ഇഞ്ചി ദഹനത്തിന് അത്യുത്തമമാണ്. ഭക്ഷണാവസാനത്തിൽ തൈരുകൂട്ടുന്ന സ്ഥാനത്താണ് ഇഞ്ചിത്തൈര് ഉപയോഗിച്ചിരുന്നത്. ഉപ്പേരിയാണ് മറ്റൊരു വിഭവം. ഉപ്പുമാത്രം ചേർത്തുണ്ടാക്കുന്ന കറിയാണ് ഉപ്പുകേറി അഥവാ ഉപ്പേരി. ഈ വിഭവങ്ങളെല്ലാം നന്നായി ചവച്ചരച്ചേ ഇറക്കാൻ പറ്റൂ എന്നതും ഒരുപ്രത്യേകതയാണ്. നാലുകൂട്ടം കൂട്ടാൻ, ഇഞ്ചിത്തൈര്, ഉപ്പേരി, പ്രഥമൻ എന്ന സദ്യവട്ടം ഇന്നും ശ്രാദ്ധംപോലുള്ള വൈദികക്രിയകളോടു കൂടിയ ചടങ്ങുകളിൽ നിലനിൽക്കുന്നുണ്ട്. ഇതിന് സാമ്പാർ, പാലട തുടങ്ങിയവ നിഷിദ്ധങ്ങളാണ്. കേരളത്തിന്റെ തനതു വിഭവങ്ങളായ ചക്കയ്ക്കും മാങ്ങയ്ക്കും ‘ ചതുർവിഭവങ്ങളിൽ സ്ഥാനം കാണാത്തത്, ഒരുപക്ഷേ അതു സീസണൽ ആയതുകൊണ്ടാവാം.

കിച്ചടി

ചേരുവകൾ‍ - വെള്ളരി, പച്ചമുളക്, വറ്റൽ‍മുളക്, തൈര്, കടുക്, തേങ്ങ, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്.

തയ്യാറാക്കുന്ന വിധം - നീളത്തിൽ‍ കനംകുറച്ചരിഞ്ഞ വെള്ളരി പച്ചമുളകും ഉപ്പും ചേർത്ത് വേവിച്ച് വെള്ളം പാകമാവുമ്പോൾ തേങ്ങയും ജീരകവും അരച്ചത് ചേർക്കുക. തൈരും കറിവേപ്പിലയും ചേർത്തിളക്കുക. ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുകും, കറിവേപ്പിലയും, ചുവന്ന മുളകും ചേർത്ത് വറുത്ത് കറിയിൽ ചേർത്തിളക്കുക

മുളകാ പച്ചടി ചേരുവകൾ‍ - വാളൻ‍പുളി, ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, പച്ചമുളക് അറ്റം പിളർന്നത്, ശർക്കര,ഉഴുന്നുപരിപ്പ്, എള്ള്, കറിവേപ്പില, വെള്ളം.


തയ്യാറാക്കുന്ന വിധം - വാളൻപുളി പിഴിഞ്ഞത് പാകത്തിന് ഉപ്പും, മുളകുപൊടിയും, മഞ്ഞൾപൊടിയും അറ്റം പിളർത്ത പച്ചമുളകും ചേർത്ത് വേവിക്കുക. പുളി വെന്താൽ‍ ശർക്കരയിട്ട് ഉരുക്കി എടുക്കുക. ഉഴുന്നുപരിപ്പും എള്ളും വറുത്ത് പൊടിച്ച് ചേർത്തിളക്കുക. തിളച്ചുകഴിഞ്ഞാൽ‍ കറിവേപ്പിലയിട്ട് ഇറക്കി വെക്കുക.

സാമ്പാർ

പരിപ്പ് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചതിനുശേഷം ഉരുളക്കിഴങ്ങ്, മുരിങ്ങക്കായ, വെള്ളരിക്ക,പടവലങ്ങ, വലിയഉള്ളി, വഴുതന എന്നിവ ഇട്ടു വേവിക്കുക. ഒപ്പം മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി,ഉപ്പ് എന്നിവയും ചേർക്കുക. വെന്തുകഴിഞ്ഞാൽ തക്കാളി, വെണ്ടക്ക, പച്ചമുളക് എന്നിവയും ചേർക്കുക. വാങ്ങി വെച്ചതിനു ശേഷം ചൂടാക്കി കടുക്, ഉലുവ, വറ്റൽ മുളക് , കറിവേപ്പില, കായം എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കുക.

അവിയൽ

ആഘോഷങ്ങളിൽ ഉണ്ടാക്കുന്ന സദ്യയിൽ ഒരു പ്രധാന കറിയാണ് അവിയൽ. അവിയലിന്റെ ചേരുവകളായി ഉപയോഗിക്കുന്നത് മുരിങ്ങാക്കായ, നേന്ത്രക്കായ, കാരറ്റ്, കയ്പ്പക്ക, പയർ, ഇളവൻ എന്നിവയാണ്. ഇതിനുപുറമെയുള്ള മറ്റുപച്ചക്കറികളും ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം ഒരേ നീളത്തിൽ അരിഞ്ഞ് എല്ലാകഷ്ണങ്ങളും ഒരുമിച്ച് വേവിക്കുക. കുറച്ച് എണ്ണയും 2 ടേബിൾസ്പ്പൂൺ മഞ്ഞൾപൊടിയും 1ടേബിൾസ്പ്പൂൺ മുളക്പൊടിയും പച്ചക്കറിയിൽ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്ത് കഴിയുമ്പോൾ 1 കപ്പ് തൈര് ചേർത്ത് ചൂടാക്കുക. ശേഷം ഉപ്പ് ചേർക്കുക. തേങ്ങ, 2 ടേബിൾ സ്പ്പൂൺജീരകം, 50 ഗ്രാം പച്ചമുളക്, 100 ഗ്രാം ചുവന്നുള്ളി, വേപ്പില എന്നിവ ചതച്ച് ചേർക്കുക. വെള്ളം വറ്റുമ്പോൾ അതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.

ചേന എരിശ്ശേരി

ഏതു രോഗിക്കും ഏത് രോഗാവസ്ഥയിലും ഉപയോഗിക്കാവുന്ന കിഴങ്ങുവർഗമാണ് ചേന. കൂടാതെ ഏതു കാലത്തും ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് ചേന എരിശേരി .

തയ്യാറാക്കുന്നത് - ചേന തൊലി കളഞ്ഞതിനു ശേഷം നല്ലവണ്ണം കഴുകി തിളപ്പിക്കുക. വെന്തതിനു ശേഷം തക്കാളിയും മല്ലിപ്പൊടിയും മുളക്പൊടിയും ഉപ്പും പാകത്തിന് ചേർക്കുക. 15 മിനുട്ട് കഴിഞ്ഞതിനു ശേഷം ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചത് ചേർക്കുക

പാനീയങ്ങൾ വിവിധ തരത്തിലുള്ള്‌ പാനീയങ്ങൾ ചുക്കുവെള്ളം, കരിങ്ങാലി വെള്ളം മുതലായവ വിവിധതരം പാനീയങ്ങൾ തേങ്ങാപാലിൽ ഏലക്കയും ജീരകവും ചേർത്ത് ഉണ്ടാക്കുന്ന പാനീയം വേനൽക്കാലത്ത് കുടിക്കാൻ അനുയോജ്യമായതാണ്. നന്നാറിച്ചെടിയുടെ വേര് വെള്ളത്തിലിട്ട് അതിലേക്ക് പഞ്ചസാരയും കോഴിമുട്ടയുടെ വെള്ളയും ചേർത്ത് തിളപ്പിച്ചെടുക്കുക. ഇതു പതഞ്ഞുവരുമ്പോൾ പഞ്ചസാരയിലെ പൊടിയും മറ്റും നീക്കം ചെയ്ത് കുറുക്കിയെടുത്തോ വെള്ളത്തിൽ കലക്കിയെടുത്തോ ഉപയോഗിക്കാം. ഇഞ്ചി ചതച്ച് വെള്ളത്തിൽ കലക്കി പഞ്ചസാര ചേർത്തുണ്ടാക്കുന്ന പാനീയവും ദാഹശമനത്തിന് നല്ലതാണ്. പഞ്ചസാരവെള്ളത്തിൽ ചുവന്നുള്ളി അരിഞ്ഞിട്ടത് മറ്റൊരു പാനീയമായിരുന്നു.

വേനൽക്കാലത്ത് ഗർഭിണികൾ കുറുന്തോട്ടിവേര് ഇടിച്ച് ധന്വന്തരം ഗുളിക ചേർത്ത് പാനീയമുണ്ടാക്കി കഴിച്ചിരുന്നു. ആയിരം കുറുന്തോട്ടി വേര് കഴിച്ചാൽ ആവൂന്ന് പറയുമ്പോഴേക്കും പ്രസവിക്കാം. പ്രായമായവർ ഇക്കാലത്ത് ഇളനീർ കഴിക്കും. കുമ്പളങ്ങാനീര് തേനൊഴിച്ച് കഴിക്കുന്നതും വാഴപ്പിണ്ടിയുടെ നീരു കഴിക്കുന്നതും വേനൽക്കാലത്താണ്. നന്നാറിക്കിഴങ്ങ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങ ചേർത്ത് ദാഹം തീർക്കുന്നതിനുള്ള മധുരജലം ഉണ്ടാക്കാം. ദാഹം തീർക്കുന്നതിന് തേൻ, വെള്ളം, പാനകം, പഞ്ചസാര, സംഭാരം എന്നിവയും ഗ്രാമങ്ങളിൽ ഉപയോഗിച്ചിരുന്നു. ഇവയ്ക്കൊക്കെ പ്രത്യേക കൂട്ടുണ്ട്. കാഞ്ഞിരപ്പൂ, ചെത്തിപ്പൂ, തുമ്പപ്പൂ എന്നിവയിൽ നിന്നെടുക്കുന്ന ചെറുതേൻ എടവം, മിഥുനം മാസമായാൽ ലഭിച്ചു തുടങ്ങും. മരുന്നിനും ദാഹംതീർക്കുന്നതിനും നല്ലതാണിത്. വെള്ളം തിളപ്പിച്ചശേഷം പാകത്തിന് ശർക്കര ചേർത്താണ് പാനകം ഉണ്ടാക്കുന്നത്. ഇതിൽ ചുക്കും ജീരകവും ആവശ്യത്തിന് ചേർക്കാം. ആ പാനകം ചില വേലപൂരങ്ങൾക്ക് ഇന്നും നൽകിവരുന്നു. മുന്തിരിങ്ങ, ഇരിപ്പക്കാതൽ, ഇരട്ടിമധുരം, ലന്തക്കുരു, താളിമാതളത്തിൻ പഴം ഇവ സമത്തിൽ അരച്ച് വെള്ളത്തിൽ കലക്കി ഒരി രാത്രി വെച്ചിരുന്ന് അരിച്ചെടുത്ത് ഉണ്ടാക്കുന്നതാണ് പഞ്ചസാരം. മോര് കടഞ്ഞ് വെണ്ണയെടുത്ത് വെള്ളം ചേർത്ത് കട്ടി കുറച്ച് സംഭാരമുണ്ടാക്കാം. ഒരു ഭാഗം മോരും മൂന്നുഭാഗം വെള്ളവും എന്നാണ് കണക്ക്. ഇഞ്ചി, പച്ചമുളക്, ഉപ്പ്, കൂടാതെ കറിവേപ്പിലയോ നാരങ്ങായിലയോഎന്നിവയും ചേർക്കണം.

ഊറൽ - അരി കഴുകിയ വെള്ളം രണ്ടുദിവസം മൂടിവെച്ച് നന്നായി പുളിച്ചാൽ ഊറൽ ആയി മാറും. പണ്ടത്തെ പ്രധാന ഭക്ഷണപാനീയങ്ങളിലൊന്നായിരുന്നു ഇതും.

ഇളനീരിന്റെ ഗുണങ്ങൾ

നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് ഒരു മിത്രപാനീയമാണ് ഇളനീര്. 100 ഗ്രാം ഇളനീരിൽ 17.4 കലോറി ഊർജവും 94.4 ശതമാനം ജലാംശവും 0.1 ശതമാനം മാംസ്യവും 0.1 ശതമാനം കൊഴുപ്പും 4 ശതമാനം അന്നജവും 0.02 ശതമാനം കാത്സ്യവും അടങ്ങിയിട്ടുണ്ട്. കൂടാതെ 105 മില്ലിഗ്രാം സോഡിയവും 30 മില്ലി ഗ്രാം മഗ്നീഷ്യവും 37 മില്ലിഗ്രാം ഫോസ്ഫറസും അടങ്ങുന്നു. പശുവിൻപാലുമായി താരതമ്യം ചെയ്യുമ്പോൾ ആർജിനിൻ, അലനൈൻ, സെറീൻ, സിസ്റ്റീൻ എന്ന അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ ബി കോംപ്ലക്സ് എന്നിവയാലും സമൃദ്ധമാണ് ഇളനീര്.

ഛർദ്ദി, അതിസാരം എന്നിവ ശമിപ്പിക്കാൻ കരിക്കിൻവെള്ളത്തിന് കഴിവുണ്ട്. ഗ്ലൂക്കോസിനു പകരമായി രക്തക്കുഴലുകളിലേക്ക് നേരിട്ട് കയറ്റാവുന്നതാണ് ഈ പാനീയം. കൂടാതെ ധാതുക്ഷയം പരിഹരിക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യുന്നു.

പതിമുഖവെള്ളം

വെള്ളം നന്നായി തിളപ്പിച്ചശേഷം പതിമുഖം ചേർക്കുക. ഈ പാനീയം ദാഹശമനത്തിനും രക്തശുദ്ധീകരണത്തിനും നല്ലതാണ്.

വേങ്ങാകാതലും ചിരട്ടപൊട്ടിച്ചതും വെള്ളത്തിലിട്ട് തിളപ്പിക്കുന്ന കരിങ്ങാലി വെള്ളം, ജീരകം,കൊത്തംപാല എന്നിവയിട്ട വെള്ളം എന്നിവയാണ് ദാഹശമനിക്ക് ഉപയോഗിക്കുന്ന മറ്റു പാനീയങ്ങൾ.

കരിങ്ങാലി വെള്ളം

ആവശ്യമായ സാധനങ്ങൾ: നല്ലയിനം കരിങ്ങാലി, മല്ലി, പതിമുഖം എന്നിവയാണ്. ഇവയെല്ലാം അങ്ങാടി മരുന്നുകളാണ്. നല്ല രുചിയും, ഗുണവുമുള്ള കരിങ്ങാലിയിട്ടു തിളപ്പിച്ചവെള്ളം ദാഹശമനത്തിനും ആരോഗ്യത്തിനും രോഗങ്ങളിൽ നിന്ന് രക്ഷനേടാനും വളരെ നല്ലതാണ്. മറ്റുപാനീയങ്ങൾ പോലെ പാലും പഞ്ചസാരയും ചേർത്തു ഏതു കാലാവസ്ഥയിലും ഏവർക്കും കഴിക്കാവുന്നതുമാണ്. ആവശ്യാനുസരണം വെള്ളത്തിലിട്ട് തിളപ്പിച്ച് ഉപയോഗിക്കാം.

കരിങ്ങാലി വെള്ളം രക്തം ശുദ്ധീകരിക്കാൻ നല്ലതാണ്. സാധാരണ വെള്ളത്തിനെക്കാളും പെപ്സി, കോള മുതലായവയെക്കാളും നല്ലൊരു പാനീയമാണിത്.

ഇഞ്ചിനീര്

പച്ചയിഞ്ചി ചതച്ച് വെള്ളത്തിൽ തിളപ്പിച്ച് ഇഞ്ചിനീരായി ഉപയോഗിക്കാം. ജലദോഷം, കഫക്കെട്ട്, പനി മുതലായവയിൽ നിന്നും രക്ഷനേടാൻ ഇതുപകരിക്കും.

ചുക്കുവെള്ളം

പച്ചയിഞ്ചി ഉണക്കിയാണ് ചുക്കുണ്ടാക്കുന്നത്. ഇതു ചേർത്തു തിളപ്പിച്ചുണ്ടാക്കുന്ന വെള്ളമാണ് ചുക്കുവെള്ളം. ദാഹശമനത്തിനും ദഹനത്തിനും ഉത്തമമാണിത്

ലഹരിപാനീയങ്ങൾ ലഹരി തരുന്ന ഉന്മാദ്‌ ദായകങ്ങളോ ആയ പാനീയങ്ങൾ. ഉദാ:- പനങ്കള്ള്‌, തെങ്ങിൻ കള്ള്‌.

തെങ്ങിൻകള്ള്

തെങ്ങിൻ പൂക്കുല ചെത്തി മൺപാത്രം അതിനുമീതെ കമഴ്ത്തി വെച്ച് പൂക്കുലയിൽ നിന്നും വീഴുന്ന നീരെടുത്ത് തെങ്ങിൻ കള്ളായി ഉപയോഗിക്കാം.

പനങ്കള്ള്

പനയുടെ പൂക്കുല ചെത്തി ഒരു മൺപാത്രം അതിനുമീതെ കമഴ്ത്തി വെക്കുക. പൂക്കുലയിൽ നിന്നും വീഴുന്ന നീര് ശേഖരിച്ച് പനങ്കള്ളായി ഉപയോഗിക്കുന്നു.

തെങ്ങിൻപൂക്കുല പാനീയം

തെങ്ങിൻപൂക്കുല ഇടിച്ച് ഒരു കിലോ ശർക്കരക്ക് രണ്ടിടങ്ങഴി വെള്ളം ചേർത്ത് തിളപ്പിക്കുക. ഒരു നാഴി ആര്യൻ നെല്ല് മുളപ്പിച്ച് ഇടിച്ച് ഇതിലിട്ട് അടച്ചുവെക്കുക. ഏഴു ദിവസം മൂപ്പിച്ച ശേഷം വാറ്റി എടുക്കുക. ആരോഗ്യത്തിനും ലഹരിക്കും ഉപയോഗിക്കാവുന്ന നല്ലൊരു പാനീയമാണിത്.

ആദിവാസികളുടെ ഭക്ഷണങ്ങൾ സാധാരണ മനുഷ്യരിൽ നിന്നും വിഭിന്നമായി ആധിവാസികൾ അനേകം പ്രത്യേകരീതിയിലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിക്കുന്നുണ്ട്‌. അവയെ ഈ മേഖലയിൽ പെടുത്താം സാധാരണ/ദൈനംദിന ഭക്ഷണങ്ങൾ നിത്യമായി കഴിക്കുന്ന ഭക്ഷങ്ങൾ (പ്രാതൽ, ഉച്ചഭക്ഷണം, അത്താഴും മുതലായവയ്ക്ക്‌ സാധാരണ ഉണ്ടാക്കുന്ന പലഹാരങ്ങൾ കറികളും) കാട്ടുഭക്ഷണങ്ങൾ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിൽ പണിയർ, കാട്ടുനായ്ക്കർ, ബെട്ടക്കുറുമ്പർ, മുള്ളക്കുറുമ്പർ എന്നിങ്ങനെ വിഭാഗത്തിലുള്ള ആദിവാസികളാണ് പണ്ടുകാലം മുതലേ ജീവിച്ചുവന്നിരുന്നത്. കാട്ടിലോ കാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലോ ജീവിച്ചിരുന്നതുകൊണ്ടുതന്നെ പ്രകൃതിയുമായി ഇഴചേർന്നു കിടക്കുന്നതായിരുന്നു ഇവരുടെ ഭക്ഷണരീതികളും വീടുവെയ്ക്കലും ചടങ്ങുകളുമെല്ലാംതന്നെ. എല്ലാ വിഭാഗക്കാരും താഴെ പരാമർശിക്കുന്ന എല്ലാവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെങ്കിൽ പോലും ഓരോ കൂട്ടരും കൂടുതലായും ഇഷ്ടത്തോടെയും ഭക്ഷണത്തിനായി ആശ്രയിച്ചിരുന്ന ഒന്നോ രണ്ടോ വസ്തുക്കളെപ്പറ്റി മാത്രമാണ് അതത് വിഭാഗക്കാരോട് ചേർത്തുപറയുന്നത്.

പണിയർ - കൂൺ ആണ് പണിയരുടെ ഒരു ഇഷ്ട ആഹാരപദാർത്ഥം. പണിയ ഭാഷയിൽ ‍കുമ്മൻ എന്നാണിതിനെ പറയുക. മഴക്കാലത്താണിത് അധികമായും കിട്ടുന്നത്. പലതരം കൂണുകൾ - പറ്റുകുമ്മൻ, തവളക്കുമ്മൻ, നെല്ലിക്കുമ്മൻ, കോയിക്കുമ്മൻ, കാരെക്കുമ്മൻ, മാങ്കുമ്മൻ, കരടിക്കുമ്മൻ, നായ്മുലെകുമ്മൻ, കായല്കണ്ടൻ കുമ്മൻ, അമ്പുംകുമ്മൻ, ചീരുംകുമ്മൻ, (വളക്കുമ്മൻ) , പെരുക്കാലൻ കുമ്മൻ, ചക്കെക്കുമ്മൻ, പില്ലുക്കുമ്മൻ, നേണുങ്കുമ്മൻ, മഞ്ചക്കുമ്മൻ, കാതുകുമ്മൻ, പന്റികർളികുമ്മൻ, മുർ ളെകുമ്മൻ, കോതകുമ്മൻ, മരക്കുമ്മൻ, യേരുകൊർട്ടികുമ്മൻ, താളികുമ്മൻ, വെള്ളകുമ്മൻ, ചവലെക്കുമ്മൻ, അരികുമ്മൻ എന്നിങ്ങനെ 26 തരമാണുള്ളത്. ഈ കൂണുകളുടെ കൂട്ടത്തിൽ ഏറ്റവും വലുത് ‘കരടികുമ്മനാ’ണ്. രണ്ടാമത് പെരുക്കാലകുമ്മൻ. ഏറ്റവും ചെറുത് താളികുമ്മൻ. പൊതുവെ കൂണുകളെയെല്ലാം കറിവെച്ചാണ് കഴിക്കുക. ചക്കെകുമ്മൻ, പറ്റുകുമ്മൻ, താളികുമ്മൻ, കരടികുമ്മൻ, നേണുങ്കുമ്മൻ തുടങ്ങിയവ ഒരേയിടത്തിൽ കൂട്ടമായാണ് ഉണ്ടാവുക എന്നതിനാൽ തന്നെ ഇവ ധാരാളമായി കിട്ടും. കൂൺ വകകളിൽ വെച്ചേറ്റവും രുചികരം പുറ്റുകുമ്മനാണ്. ചിതൽ പുറ്റുകളിലും ചുറ്റുവട്ടത്തുമാണ് ഇതുണ്ടാവുക. ഒരു സ്ഥലത്ത് മുളച്ചുണ്ടായാൽ പിന്നെ അതേ സ്ഥലത്ത് അതേ ദിവസം ഉണ്ടാകുമെന്നതും, നല്ല മണമുണ്ടെന്നതുമാണ് പുറ്റുകുമ്മന്റെ സവിശേഷത. ഇത് കൈകൊണ്ട് മാത്രമേ പറിക്കാവൂ. കത്തിയോ കൈകോട്ടോ മറ്റോ ഉപയോഗിച്ചാലും പറിച്ചതിന് ശേഷം അടുപ്പിലിട്ട് ചുട്ടാലും അതേ സ്ഥലത്ത് അടുത്തകൊല്ലം പുറ്റുകുമ്മനുണ്ടാവില്ല എന്ന് പറയപ്പെടുന്നു. ഏറ്റവും രുചികരമായതുകൊണ്ടും ധാരാളം ലഭിക്കുന്നതുകൊണ്ടും തന്നെ സ്വന്തമാവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് ആദിവാസികളല്ലാത്തവർക്കും വിൽക്കാറുണ്ട്. പന്റികർളി, പെരിക്കാലികുമ്മൻ, കോതകുമ്മൻ, നായ്മുലെക്കുമ്മൻ തുടങ്ങിയവയൊക്കെ ഏറിയാൽ രണ്ടോ മൂന്നോ മാത്രമേ കിട്ടാറുള്ളൂ. കറിവെയ്ക്കാൻ വേണ്ടത്ര കിട്ടാത്തതുകൊണ്ട് ഈ കൂണുകൾ ചുടുകയാണ് പതിവ്. വാഴയിലയിലോ മത്തൻ ഇലയിലോ ഉപ്പും മുളകും തേച്ച് വൃത്തിയാക്കിയ കുമ്മൻ അതിൽ പൊതിഞ്ഞ് തീയിലിട്ട് ചുട്ടെടുത്തും ചിലപ്പോൾ ചുട്ടതിനുശേഷം ചതച്ച് ചമ്മന്തി പോലാക്കിയിട്ടുമാണ് കഴിക്കുക. കരടികുമ്മൻ മാത്രമാണ് ഉണക്കിയെടുത്ത് വെച്ച് ഉപയോഗിക്കുന്നത്. ചോലകളിൽ മരത്തിൽ പടർന്നുകയറുന്ന നേൺ എന്ന വള്ളിച്ചെടിയുടെ അടിയിലായി ഉണ്ടാകുന്നതരം കൂൺ ആണ് നേണുകുമ്മൻ, ഇത് ചുടാനോ കറിവെയ്ക്കാനോ പാടില്ല. പച്ചക്ക് മാത്രമേ തിന്നാവൂ.


ബെട്ടക്കുറുമ്പർ തേവേയ്കറി എന്ന് ബെട്ടക്കുറുമ്പ ഭാഷയിലറിയപ്പെടുന്ന ചീര വകകളാണ് ഇവരുടെ ഇഷ്ടവിഭവം. റാഗിയും ചീരകളുമാണത്രെ പണ്ടുമുതൽക്കുള്ള ഇവരുടെ പ്രധാനഭക്ഷണം. റാഗി കൃഷിചെയ്തും ചീരകൾ കാട്ടിൽ നിന്നും മറ്റുമാണിവർക്ക് കിട്ടാറുള്ളത്.

പലതരം ചീരകൾ (നട്ടുവളർത്തുന്നത്)

കുമ്പളേയ്ക്രി (മത്തങ്ങയുടെ ഇല)കട് കേയ്ക്റി (കടുകിന്റെ ഇല) ബുംതാളേയ്ക്റി (ഇളവന്റെ ഇല)ത്യെരെയ്ക്റി (ചൊരക്കയുടെ ഇല) ചിൽക്കിരേയ്ക്റി (പരിപ്പിന്റെ ഇല)ക്യാമ്പെയ്ക്റി (ചേമ്പിന്റെ ഇല), (പറമ്പിൽ നിന്നും കാട്ടിൽ നിന്നു കിട്ടുന്നത്) കാങ്കെയ്ക്റി (മണിതക്കാളി) ചാത്തെയ്ക്റി (തകരയില)ഇബണ്ടേയ്ക്റി ( പൊന്നാങ്കണി) മുള്ളേയ്ക്റി (മുള്ളൻ ചീര) കാസിനേയ്ക്റി (ഒട്ടുമുള്ളുചീര) താവെയ്ക്റി (ചുരുളിചീര) കിരേയ്ക്റി (തണ്ടു ചീര) ദഗ് ലേയ്ക്റി (ചാണകത്തിനടുത്ത് വളരുന്നത്) കേല്ഗൊണ്ടെയ്ക്റി ( നിലത്ത് പടരുന്നത്) യംനിലേയ്ക്റി (വയലിൽ കിട്ടുന്നത്) കിർബുട്ടേയ്ക്റി, തായ് ലേയ്ക്റി, കക്തുമ്പേയ്ക്റി, യെരിങ്കേയ്ക്റി, സാകീരേയ്ക്റി, കണേയ്ക്റി, സീകേയ്ക്റി

കാച്ചനേയ്ക്റി, കീർ ത്തേയ്ക്റി, കട്ടബണ്ടേയ്ക്റി, കെരഞ്ചട്ടേയ്ക്റി, ആലേയ്ക്റി, കൊളാനേയ്ക്റി, കുതിർ കൊമ്പിലേയ്ക്റി, ബൈൺ രേയ്ക്റി, കൂമ്പേയ്കിറി, യെർടിയേയ്ക്റി, ഇന്ദ്രാണിയ്ക്റി, ഉച്ചൻ കീരേയ്ക്റി, തോട്ട്കീരേയ് ക്റി, സപ്പർതൻകയേക്റി, പന്തൽ ബതനേയ് ക്റി, കട്ടക്കല്ലേയ് ക്റി, തെഹിലേയ് ക്റി

ഇതിൽ ഇപ്പോൾ കിട്ടാത്തവ കിർബുട്ടേയ്ക്റി, യേരിങ്കേയ്ക്റി, സീകേയ്ക്റി, ആലേയ് ക്റി, കട്ടക്കല്ലേയ്ക്റി, ഇന്ദ്രാണികേയ്ക്റി, കൂമ്പേയ്ക്റി, തായ് ലേക്റി‌ എന്നിവയാണ്. ഇവ വലിയ കാടുകളിൽ നിന്നും ലഭിച്ചേക്കാം എന്ന് പറയപ്പെടുന്നു. ബെട്ടക്കുറുമ്പർ പണ്ടൊക്കെ കഴിക്കാൻ റാഗിയോ ചോറോ ഒന്നും തന്നെ കിട്ടിയില്ലെങ്കിലും ഈ ചീരവകകൾ വെറുതേ ഉപ്പിട്ട് വേവിച്ച് കയ്പുണ്ടെങ്കിൽ അതിലെ വെള്ളം പിഴിഞ്ഞു കളഞ്ഞും അല്ലെങ്കിൽ വെള്ളത്തോടുകൂടിയും തിന്നിട്ട് വെള്ളവും കുടിച്ച് വയറുനിറയ്ക്കാറുണ്ടത്രേ.കാട്ടുനായ്ക്കർ : കാടുകളുമായി ഏറ്റവും അധികം ഇടപ്പെട്ട് ജീവിച്ചിരുന്നതും ഇപ്പോഴും ജീവിക്കുന്നതും കാട്ടുനായ്ക്കരാണ്. കിഴങ്ങുകളും തേനുമായിരുന്നു പ്രധാന ആഹാരം. ഗൾസ് എന്നാണ് കിഴങ്ങിന് കാട്ടുനായ്ക്കർ പറയുന്നത്.

പലതരം തേനുകൾ 1. ജേൻ (കൊമ്പ് തേൻ വലിയ മരങ്ങളിലും മറ്റും കാണുന്ന തരം തേൻ)

2. തുടെ ജേൻ ( മരപ്പൊത്തുകളിൽ മുകളിലേയ്ക്കായി പറ്റിപിടിച്ച് കാണുന്നതരം തേൻ)

3. നസർ ജേൻ( കൊതു തേൻ)

4. കടിജേൻ (ചെറിയ ചെറിയ പൊന്തകളിലും കാപ്പിചെടിയുടെ കൊമ്പുകളിലും കാണുന്ന തേൻ

5. തത്ത് ജേൻ(മരപ്പൊത്തുകൾക്കുള്ളിൽ താഴേക്കായി പറ്റിപിടിച്ച് കാണുന്ന തേൻ. മരപ്പൊത്തിൽ നിന്ന് താഴേക്ക് വെള്ളം വീഴാൻ സാധ്യതയുള്ളതുകൊണ്ട് ഇതിൽ ജലാംശം കൂടുതൽ കാണും.) കൂടതലായും മഴക്കാലത്ത് (ഏപ്രിൽ മുതൽ ജൂലായ് മാസം വരെ) ആണ് തേൻ കിട്ടുന്നത്. ജേൻ (കൊമ്പുതേൻ) മാത്രമേ വേനൽകാലത്ത് കിട്ടൂ.

കിഴങ്ങുവർഗങ്ങൾ

കാടുകളുമായി ഏറ്റവും അധികം ഇടപ്പെട്ട് ജീവിച്ചിരുന്നതും ഇപ്പോഴും ജീവിക്കുന്നതും കാട്ടുനായ്ക്കരാണ്. കിഴങ്ങുകളും തേനുമായിരുന്നു അവരുടെ പ്രധാന ആഹാരം. ഗൾസ് എന്നാണ് കിഴങ്ങിന് കാട്ടുനായ്ക്കർ പറയുന്നത്.

പലതരം കിഴങ്ങുകൾ (വീട്ടിൽ നട്ടുവളർത്തുന്നത്)

ശേവ്(ചേമ്പ്), ചേനെ (ചേന), ബൂളെ (കപ്പ), ഹാലെ( മധുരകിഴങ്ങ്), ഗൾസ് (കാച്ചിൽ), ഗൂർഗെൻ (കൂർക്ക), നടെ (കുഴികിഴങ്ങ്) (കാട്ടിൽ ലഭിക്കുന്നവ), നാര, നൂറ, എഗ്ഗ്, ബെണ്ണി, ശോട്ടി, കവലെ, ഗൊണ്ട് നൂറെ, യേരെ

ഇതിൽ ഹാലെ, ബൂളെ, എഗ്ഗ് എന്നിവ മാത്രമാണ് പച്ചക്കും വേവിച്ചും കഴിക്കാവുന്നത്.(എഗ്ഗ് പച്ചക്ക് അധികം കഴിക്കാൻ പാടില്ല) മറ്റെല്ലാം തന്നെ വേവിച്ചു മാത്രമേ കഴിക്കാറുള്ളത്രേ. തേനിന് ജേൻ എന്നാണിവർ പറയുക.

മുളയരിക്കഞ്ഞി വളരെ ചിലവു കുറഞ്ഞതും സ്വാദേറിയതുമായ അരിയാണ് മുളയുടേത്. വയനാട്ടിലെ ആദിവാസികൾ മുളയുടെ അരി ശേഖരിച്ച് കഞ്ഞിവെക്കാറുണ്ട്. അരിയിൽ കുറച്ച് വെള്ളം തെളിച്ച് പിന്നീട് ഉരലിലിട്ടിടിച്ച് ഉമി കളഞ്ഞാണ് അരി ഉപയോഗിക്കുന്നത്. മുളയരിയുടെ പൊടി ഉപയോഗിച്ച് പത്തിരി, അപ്പം മുതലായ ഭക്ഷണങ്ങളും പലതരം പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്. ആണ്ടുകൾക്കെപ്പോഴോ ആണ് ഒരു മുള പൊട്ടി അരിയുണ്ടാവുക. പിന്നീട് ആ മുള നശിച്ചു പോവുന്നു

ഔഷധമൂല്യമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഇഞ്ചിക്കറി, ഞവരകഞ്ഞി മുതലായവ ഉദാഹരണങ്ങൾ. മുളയരിക്കഞ്ഞി വയനാട്ടിലെ ആദിവാസികൾ മുളയുടെ അരി ശേഖരിച്ച് കഞ്ഞിവെക്കാറുണ്ട്. വളരെ ചെലവുകുറഞ്ഞതും സ്വാദേറിയതുമായ ഈ അരി ഗുണപ്രദവുമാണ്. ഇതിന്റെപൊടി ഉപയോഗിച്ച് പത്തിരി, അപ്പം മുതലായ ഭക്ഷണങ്ങളും, പലതരം പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്. ആണ്ടുകൾക്കെപ്പോഴോ ആണ് ഒരു മുള പൊട്ടി അരിയുണ്ടാവുക. പിന്നീട് ആ മുള നശിച്ചു പോവുന്നു. നായാട്ട് നായാട്ടിന്റെ കാര്യത്തിൽ ഈ പ്രദേശത്തുള്ള മറ്റ് ഏത് ആദിവാസികളെക്കാളും കഴിവുള്ളവരും ആഹാരത്തിനായി മാത്രമെന്നല്ലാതെ നായാട്ടിനെ ചടങ്ങുകളുടെ ഒരു ഭാഗമായിപ്പോലും കൊണ്ടാടുന്നവരാണ് മുള്ളക്കറുമ്പർ. നായാട്ടുപോകാത്ത ഒരു കല്ല്യാണംപോലും മുള്ളക്കറുമ്പർക്കിടയിൽ നടന്നിട്ടുണ്ടാകില്ലത്രേ.ചെറിയ അമ്പും വില്ലുമൊക്കെയുണ്ടാക്കി കുട്ടികളെ നായാട്ടു പഠിപ്പിക്കുവാനായി കൂടിയാണ് ഉച്ചാർ എന്ന ഉത്സവം ഇവർ കൊണ്ടാടുന്നത്. അമ്പ്, വില്ല്, കത്തി, കുന്തം എന്നീ ആയുധങ്ങളോടെ നായ്ക്കളുടെ സഹായത്തോടെയാണ് ഇവർ നായാട്ടിനിറങ്ങുന്നത്. പണ്ടൊക്കെ കാട്ടുപോത്ത്, മാൻ, കാട്ടുപ്പന്നി, മുള്ളൻപന്നി, കാട്ടാട്, മുയൽ, കാട്ടുകോഴി തുടങ്ങിയവയൊക്കെയാണ് ഇവർ വേട്ടയാടി പിടിക്കാറുള്ളത്. ഏതെങ്കിലും ഒരു മകുടിയിലെ (കുടി - ഒരുകൂട്ടം വീടുകൾ, ഒരുകുടിയിലുള്ളവർ കൂട്ടം ചേർന്നാണ് വേട്ടയ്ക്ക് പോവുക) കാരണവർ കൂടെയില്ലെങ്കിൽകൂടിയും ഒരു പങ്ക് അദ്ദേഹത്തിനായി മാറ്റി വെയ്ക്കും. എന്നിട്ട് ആരാണോ ആ മൃഗത്തിനെ ആദ്യം അമ്പെയ്തത് അയാൾക്ക് തലയും ഒരു തുടയും, അമ്പ് കൊണ്ടുവീണ മൃഗത്തിനെ ആരാണോ ആദ്യമായി ചെന്ന് പിടിച്ചത് അയാൾക്ക് കഴുത്തും കുടലും പ്രത്യേകമായി നല്കും. ബാക്കിയുള്ള ഇറച്ചി നായാട്ടിൽ പങ്കെടുത്ത എല്ലാവർക്കുമായി സമമായി പങ്കുവെയ്ക്കും. മറ്റൊരു പ്രത്യേകത വേട്ടയാടി കിട്ടിയ മൃഗത്തിനെ പങ്കുവെയ്ക്കുന്ന പപ്പ് എന്നറിയപ്പെടുന്ന ഇടത്തിൽ വന്നുപെടുന്ന ആർക്കും വന്നയാൾ നായാട്ടിൽ പങ്കെടുത്തിട്ടില്ലെങ്കിൽ കൂടി ഇറച്ചിയുടെ ഒരു പങ്ക് കിട്ടുമെന്നതാണ്. ഇനിയൊന്ന് തലഭാഗം കിട്ടുന്നയാൾ അത് വീട്ടിൽ കൊണ്ടുവന്ന് കറിവെച്ചാലും അതിൽ നിന്ന് കുറേശ്ശെ ആ കുടിയിലെ മറ്റു വീട്ടുകാർക്ക് നല്കണമെന്നാണ്. സാധാരണയായി ഇറച്ചി വേവിച്ചാണ് കഴിക്കുക. ചിലപ്പോൾ ആവശ്യത്തിലധികം കിട്ടിയാൽ ഉണക്കി സൂക്ഷിക്കാറുണ്ട്.

ഈ നാല് ആദിവാസി വിഭാഗങ്ങളുടേയും ആഹാരകാര്യങ്ങളെ പറ്റിയുള്ള മേൽ വിവരിച്ച കാര്യങ്ങളത്രയും അതാത് കൂട്ടരിലെ കാരണവന്മാരിൽ നിന്നുമറിയുന്നതാണ് . ഈ തലമൂത്തവർ പറഞ്ഞു തരുന്ന പലകാര്യങ്ങളും അതാത് സമുദായത്തിലെ ഇളയതലമുറയിൽ പലർക്കുമറിയില്ല. ഇതിന് കാരണം ആദിവാസികളുടെ ജിവിതരീതികളിൽ തന്നെ വന്ന വലിയ മാറ്റമാണ്. സർക്കാറിന്റേയും വനംവകുപ്പിന്റേയും ഇടപ്പെടലുകളാൽ കാട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും അവശ്യസാധനങ്ങൾ പോലും സംഭരിക്കാൻ പോലും കാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തതോടെ എല്ലാത്തിനും പുറംലോകത്തെ ആശ്രയിക്കാൻ നിർബന്ധിതരായി. മറ്റൊന്ന് പണ്ടുകാലം മുതൽക്കേ കൃഷിചെയ്തു വന്നിരുന്ന മുള്ളകുറുമ്പരെ പോലുള്ളവരുടെ കൃഷിഭൂമി കൈയ്യേറ്റം ചെയ്യപ്പെട്ടും നിലനിൽപ്പ് അന്യാധീനപ്പെട്ടതാണ്. കാട്ടിനുള്ളിൽ കയറി മുയലിനെ വേട്ടയാടിയാലോ, തേനെടുത്താലോ മുളവെട്ടിയാലോപ്പോലും ശിക്ഷയനുഭവിക്കേണ്ടിവരും എന്ന നിലയിലാണിവർ. ഇങ്ങനെ പല കാരണങ്ങളാൽ ഇവരുടെ നാട്ടറിവുകൾ ഇല്ലാതാവുകയും മുമ്പവർക്കുണ്ടായിരുന്ന ആഹാരരീതികൾ മാറുകയും ചെയ്തിരിക്കുന്നു.

നെൽക്കൃഷി രീതികൾ മുള്ളകുറുമ്പർ എന്ന വിഭാഗത്തിലുള്ളവർ പണ്ടുകാലം മുതലേ കൃഷചെയ്തും വേട്ടയാടിയുമാണ് ജീവിച്ചിരുന്നത്. പണ്ടൊക്കെ ഇവർക്ക് ധാരാളം കൃഷിയിടങ്ങൾ സ്വന്തമായുണ്ടായിരുന്നു. നെല്ല്, റാഗി, ചാമ തുടങ്ങിയ ധാന്യങ്ങളും പലതരം പയർവർഗ്ഗങ്ങളും എള്ള്, പച്ചക്കറികൾ, പലതരം വാഴകൾ തുടങ്ങിയവയുമാണ് കൃഷിചെയ്തിരുന്നത്. പലതരം നെല്ലുകൾ വാൾച്ച, തൊണ്ടി അടുക്കൻ, അന്നപ്പറ്റ, ചോമല, വെളുമ്പാല, പാൽതൊണ്ടി പുഞ്ച, കറുത്തൻ, തൈച്ചിങ്ങൻ, ചണ്ണ, ജീരജാല എന്നീ പഴയ വിത്തിനങ്ങളും ജയ, ചവ്വരി, പവിഴം, ഐ.ആർ.8 തുടങ്ങിയ പുതിയ വിത്തിനങ്ങളും ആണ് ഇക്കൂട്ടർ കൃഷിക്കുപയോഗിക്കുന്നത്. പഴയ വിത്തിനങ്ങളിൽ കറുത്തൻ, അന്നപ്പറ്റ എന്നിവമാത്രം തീരെ ഇല്ലാതായിരിക്കുന്നു. നെല്കൃഷി പൊതുവായി മിക്കവിത്തുകളും സാധാരണപ്പോലെ, ആദ്യം വിത്തുവിതച്ച് മുളപ്പിച്ച ശേഷം ഞാറ് പറിച്ചുനടുകയാണ് ചെയ്യുന്നത്. എന്നാൽ വാൾച്ച, പുഞ്ച, കറുത്തൻ എന്നിവ വ്യത്യാസമായാണ് കൃഷിചെയ്യുന്നത്.

വാൾച്ച: ആദ്യം കന്നുപൂട്ടി വയൽ ശരിയാക്കിയ ഉടനെ വിത്തുവിതച്ച് അത് മുളച്ച് കതിർ വരുന്നതിന് മുമ്പായി അതിന്മേൽകൂടെ വീണ്ടും കന്നുപൂട്ടുന്നു. പിന്നീട് അതങ്ങനെ വളരാൻ വിട്ട് കതിർ വന്ന് വിളഞ്ഞശേഷം കൊയ്യുന്നു.

കറുത്തൻ : ഈ പഴയതരം വിത്തിനം സാധാരണയായി വയലിലല്ല, പകരം റാഗിയും ചാമയും വിതക്കുന്നതുപോലെ കരയിൽ തന്നെയാണ് കൃഷിചെയ്യാറുള്ളത്. ഇത് മൂന്നുമാസത്തിനുള്ളിൽ കൊയ്തെടുക്കാൻ പറ്റും. ഇപ്പോളീ വിത്തിനം അന്യം നിന്നുപോയിരിക്കുന്നു.

പുഞ്ച : വയൽ ഉഴുത് ശരിയാക്കിയ ഉടനേ വിത്ത് വിതച്ച് ഞാറു പറിച്ച് മാറ്റിനടാതെ അങ്ങനെതന്നെവളരാൻ വിടുന്നു. കതിർ വന്ന് വിളഞ്ഞശേഷം കൊയ്യുന്നു. ഈ പഴയതരം വിത്തിനങ്ങൾ സാധാരണയായി 4, 5 മാസങ്ങൾക്കുള്ളിൽ മാത്രമേ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇപ്പോൾ മിക്കവരും കുറച്ച് മാത്രം പഴയ വിത്തിനങ്ങളും കൂടുതലും ഒരു വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും വിളവെടുക്കാൻ പറ്റുന്ന പുതിയ വിത്തിനങ്ങളുമാണ് വിതയ്ക്കുന്നത്. പഴയ വിത്തിനങ്ങളിൽ ലഭിക്കാറുള്ള വൈക്കോൽ പൊതുവെ നല്ല നീളമുള്ളവയായതുകൊണ്ട് അവ വീടുമേയാൻ ധാരാളമായി ഉപയോഗിക്കാറുണ്ട്.

പുനം കൃഷി - ആദിവാസികളുടെ തനിമയുള്ള കൃഷിസമ്പ്രദായമാണ് പുനം കൃഷി. കാടിനു നടുവിൽ ഒരുസ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്യാതെ ഒരൊറ്റ പ്രാവശ്യം മാത്രം കൃഷിയിറക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഒരിക്കൽ കൃഷിയിറക്കിയശേഷം ആ സ്ഥലം ഉപേക്ഷിക്കും അവിടെ വീണ്ടും കാട് തഴച്ചുവളരും. പിന്നീട് വർഷങ്ങൾക്കുശേഷമായിരിക്കും തിരിച്ചുവരുന്നത്. പരിസ്ഥിതിയെ ദ്രോഹിക്കാത്ത തരത്തിലുള്ള കൃഷിരീതിയാണ് പുനം കൃഷി. രണ്ടു വിളകൾ തമ്മിലുള്ള ഇടവേള പരമാവധി വർധിപ്പിച്ചാൽ മാത്രമേ കൃഷിക്കുവേണ്ട മൂപ്പ് കാടിനുണ്ടാകൂ എന്ന് ആദിവാസികൾ വിശ്വസിക്കുന്നു.

ഭക്ഷണങ്ങളുടെ അടിസ്ഥാനഘടകങ്ങൾ ഉദാഹരണായി ദോശ എന്ന ഭക്ഷണത്തിന്റെ അടിസ്ഥാനഘടകങ്ങളായ അരി, ഉപ്പ്‌, വെള്ളം, തേങ്ങ മുതലായവയായി വിഭജിക്കാം

ധാന്യങ്ങൾ

തവിടോടുകൂടിയ ധാന്യങ്ങൾ ആരോഗ്യത്തിനും വളർച്ചക്കും നല്ലതാണ്. അരിവേവിച്ച് വീണ്ടു വീണ്ടും വെള്ളം ഊറ്റിക്കളയുന്നത് നല്ലതല്ല. ധാന്യങ്ങളിൽ കുത്തരിയും തവിടു മാറ്റിക്കളയാത്ത ഗോതമ്പ് പൊടിയും ഗുണമേന്മയേറിയതാണ്. എന്നാൽ ഗോതമ്പിനെ സംസ്ക്കരിച്ചെടുത്ത് തവിട് നിശ്ശേഷം മാറ്റിയ മൈദ ആരോഗ്യത്തിന് നല്ലതല്ല.

പയറു‍വർഗങ്ങൾ

എല്ലാ പയർവർഗങ്ങളും ആരോഗ്യത്തിന് നല്ലതാണ്. കടലയുടേയും മറ്റും തോട് കളയാതെ കഴിക്കുന്നതാണ് നല്ലത്. അത് വളരെ പോഷക സമൃദ്ധമാണ്. മുളപ്പിച്ച പയർവർ‍ഗങ്ങൾ കഴിക്കുന്നത് പ്രോട്ടീൻ ലഭിക്കുന്നതിന് കാരണമാകും. ദിവസവും ആഹാരത്തിൽ ഒരു നേരമെങ്കിലും പയർവർഗങ്ങൾ ഉൾപ്പെടുത്തണം

തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത 20 ഗ്രാം കടല പിറ്റേന്ന് രാവിലെ അരച്ച് സ്വല്പം പാലും നെയ്യും ചേർത്ത് കഴിച്ചാൽ ഏതു തടിക്കാത്തവരും തടിക്കും. 3 ടീസ്പൂൺ കടല പൊടിച്ചതും 2 ടീസ്പൂൺ കാരക്ക പൊടിച്ചതും സ്വല്പം കൽക്കണ്ടം പൊടിച്ചതും പാൽപൊടിയും ചേർത്ത് നല്ലവണ്ണം മിക്സാക്കി രാത്രി കിടക്കാൻ നേരത്ത് ദിവസേന കഴിക്കുന്നത് ശീഘ്രസ്ഖലത്തെയും ധാതുക്ഷയത്തെയും ശമിപ്പിക്കുകയും തൂക്കം വർധിപ്പിക്കുകയും ചെയ്യും. ഇത് സ്ത്രീകളുടെ സ്തനവളർച്ചക്കും നല്ലതാണ്. കടല ഗർഭിണികൾ ഉപയോഗിച്ചാൽ ഗർഭസ്ഥശിശു മന്ദബുദ്ധിയായിത്തീരുന്നതിന് ഇടവരും. വാതരോഗികൾക്കും കടല നല്ലതല്ല. കടല അമിതമായി ഉപയോഗിച്ചാൽ ദഹനക്കേട് വരുകയും മൂത്രക്കല്ലുണ്ടാകുവാനും സാധ്യതയുണ്ട്. കാരണം കടലയിൽ ക്ലോലിക്ആസിഡ് അടങ്ങിയിട്ടുണ്ട്. ശ്വാസനാളസംബന്ധമായ നീരിളക്കം, ജലദോഷം, ശ്വാസംമുട്ട്, തുമ്മൽ എന്നിവകൊണ്ട് കഷ്ടപ്പെടുന്നവർ 20 ഗ്രാം കടല വറുത്ത് രാത്രി കിടക്കുവാൻ നേരത്ത് തിന്നതിനുമീതെ ഒരുഗ്ലാസ്സ് പാൽ കുറുക്കി പഞ്ചസാര ചേർത്ത് കഴിക്കുന്നത് നല്ലതാണ്. കടലപ്പൊടിയും ഗോതമ്പുപൊടിയും സമംകൂട്ടി വെള്ളം ചേർത്ത് കുറുക്കി പശപോലെയാക്കി ശീലയിൽ കട്ടിയിൽ പുരട്ടി കുരുവിൽ വെച്ച് കെട്ടിയാൽ കുരു പൊട്ടുന്നതാണ്. കടലപ്പൊടി തേച്ച് തല കഴുകിയാൽ അഴുക്കുകൾ നീങ്ങി ശുദ്ധിയാവുകയും മുടിക്ക് മിനുസം ഉണ്ടാവുകയും മുടി ഇടതൂർന്ന് വളരുകയും ചെയ്യും.


ഒരു പയറുവർഗധാന്യമായ ചെറുപയർ പുഷ്ടികരമായ ഒരാഹാരധാന്യവും കൂടിയാണ്. ദഹിക്കുവാൻ പ്രയാസമുള്ള ഇത് കഫപിത്തങ്ങളെ ശമിപ്പിക്കുകയും ശരീരത്തിന് ഓജസ്സും ബലവും നല്കുകയും ചെയ്യും. കണ്ണിന് വളരെ നല്ലതായ ഇത് വാതരോഗികൾക്ക് അത്ര നല്ലതല്ല. രക്തവർധനവിനും വളരെ നല്ലതാണ് ചെറുപയർ. കൂടാതെ രക്തദോഷം, പിത്തം, കഫം, മഞ്ഞപ്പിത്തം, നേത്രരോഗം, ജ്വരം എന്നിവയെ ശമിപ്പിക്കുവാനും നല്ലതാണിത്. 100 ഗ്രാം ചെറുപയർ 24 ഔൺസ് വെള്ളത്തിൽ പുഴുങ്ങി 6 ഔൺസാക്കി കുറുക്കി പിഴിഞ്ഞെടുത്തുണ്ടാക്കുന്ന സൂപ്പ് 3 ഔൺസ് വീതം രണ്ട് നേരം തേൻ ചേർത്ത് കഴിക്കുന്നത് രോഗം വന്ന് മാറിയവർക്ക് പെട്ടെന്ന് ആരോഗ്യം കൈവരിക്കാൻ ഉതകുന്ന ഒരു അമൃതാണ്. ചെറുപയറിൻ സൂപ്പ് പാൽ ചേർത്ത് കഴിച്ചാൽ ഉദരപ്പുണ്ണിന് നല്ലതാണ്. കരൾവീക്കം, പ്ലീഹാവീക്കം എന്നിവയുള്ള രോഗികൾക്കും പ്രമേഹരോഗികൾക്കും ചെറുപയറിൻ സൂപ്പ് നല്ലതാണ്. ചെറുപയറും സമം ഉണക്കലരിയും കൂടി കഞ്ഞിവെച്ച് പശുവിൻ നെയ്യ് ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിക്കുന്നത് നാഡിപിഴ സംബന്ധമായ രോഗങ്ങൾക്ക് പഴയമുറപ്രകാരമുള്ള നല്ലൊരു ചികിത്സയാണ്. കളരിപ്പയറ്റ് ശീലമാക്കുന്നവർക്ക് കർക്കിടകമാസത്തിൽ ഈ കഞ്ഞി വളരെ ഫലപ്രദമായിരിക്കും. സാധാരണക്കാർക്ക് ശരീരപുഷ്ടിയും ബലവും നല്കുന്ന ഇത് തടിച്ചവർക്ക് അത്ര നല്ലതല്ല. മുളപ്പിച്ച ചെറുപയർ ഒറ്റയ്ക്കോ മറ്റു ആഹാരത്തോടുകൂടിയോ പ്രഭാതത്തിൽ കഴിക്കുകയോ ഇതുകൊണ്ട് കഞ്ഞിയുണ്ടാക്കി തേങ്ങയും സ്വല്പം മധുരവും ചേർത്ത് കഴിച്ചാൽ പ്രമേഹരോഗികൾക്കും കളരിപ്പയറ്റ്, ഭാരോദ്വഹനം മുതലായ വ്യായാമമുറകൾ ചെയ്യുന്നവർക്ക് ഏറ്റവും ഫലം കിട്ടുന്നതാണ്. ഈ കഞ്ഞിയിൽ വിറ്റാമിൻ ഇ ധാരാളമായുണ്ട്. കണ്ണിന്റെ ഉഷ്ണം തീർക്കാൻ ചെറുപയർ പൊടിച്ച് റോസ് വാട്ടറിൽ അരച്ച് പശപോലെയാക്കി കണ്ണിനു മുകളിൽ വെച്ചാൽ കണ്ണിന് നല്ല കുളിർമ്മയുണ്ടാകും. സ്തനവീക്കത്തിന് ചെറുപയർ പുഴുങ്ങി അരച്ച് പശപോലെയാക്കി തേച്ചാൽ നല്ല ഫലം കിട്ടും. ചെറുപയറിന്റെ കഷായം തേൾ കടിച്ച വിഷത്തിന് കഴിക്കാവുന്നതാണ്. ചെറുപയറിൻ പൊടിയിൽ ചുണ്ണാമ്പ് കൂട്ടിച്ചേർത്ത് കടിവായിൽ പുരട്ടുകയും ചെയ്യാം.

മത്സ്യം, മാംസം, മുട്ട

മത്സ്യം ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഹൃദയസംരക്ഷണം നല്കുന്ന ചില കൊഴുപ്പ് അമ്ലങ്ങൾ അടങ്ങിയ മത്തി, അയല, ചൂര(ട്യൂണ) എന്നിവ ദിവസവും കറിവെച്ച് കഴിക്കുന്നത് നല്ലതാണ്.ശരീരത്തിൽ പുതിയ ടിഷ്യൂകൾ ഉണ്ടാവുകയും പഴയ ടിഷ്യൂകളുടെ കേടുപാടുകൾ തീർക്കുകയും രക്തത്തെ പുനരുജ്ജീവിപ്പിക്കുകയും രോഗാണുക്കൾക്ക് എതിരായ പ്രതിരോധശക്തി വളർത്തുകയും ചെയ്യുന്ന മാംസ്യകത്തിന്റെ വറ്റാത്ത ഉറവയാണ് മത്സ്യം. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന മാംസ്യകം, മുട്ട, ഇറച്ചി, പാൽ എന്നിവയിലുള്ള മാംസ്യകത്തിനേക്കാളും മെച്ചപ്പെട്ടതാണ്. മാംസ്യകത്തിനു പുറമെ ഗോമാംസത്തിലേതുപോലെ ധാരാളം ലോഹാംശവും മത്സ്യത്തിലുണ്ട്. ടിഷ്യൂകളും അസ്ഥികളും രക്തവും നിർമ്മിക്കുന്നതിന് ലോഹം അത്യാവശ്യമാണ്. അയില, ചാള, സ്രാവ് തുടങ്ങിയ കടൽ മത്സ്യങ്ങളിൽ ധാരാളം എ, ഡി ജീവകങ്ങൾ അടങ്ങിയിട്ടുണ്ട്. മത്സ്യത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ഒരോരുത്തരുടെയും വ്യത്യസ്തമായ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാമെന്നതാണ്. ചെറുതരം മത്സ്യങ്ങൾ കൊഴുപ്പ് കൂടാതെ പാകം ചെയ്ത് ഉപയോഗിച്ചാൽ ശരീരം മെലിയുകയും വെണ്ണയോ കൊഴുപ്പോ ധാരാളമായി ചേർത്ത് പാകം ചെയ്തുപയോഗിച്ചാൽ ശരീരം തടിക്കുന്നതുമാണ്. എളുപ്പത്തിൽ ദഹനമുണ്ടാക്കുന്നതാണ് മത്സ്യം. കാത്സ്യം ധാരാളമടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്കും വൃദ്ധന്മാർക്കും കൂടുതൽ പ്രയോജനപ്രദമാണ്. ഇതിലെ കൊഴുപ്പ് കൊളസ്ട്രോൾ വർധിപ്പിക്കാത്തതാണ്. അതുകൊണ്ട് ഹൃദ്രോഗികൾക്ക് നിർഭയം കഴിക്കാം. പേശീശോഷം എന്ന രോഗത്തിൽ പേശികൾ പുനരുജ്ജീവിപ്പിക്കുവാൻ ബ്രാൽ എന്ന മത്സ്യത്തിന്റെ മാംസം കൊണ്ട് കിഴിനടത്തുന്നത് വളരെ ഫലപ്രദമാണ്. മത്തി, അയല തുടങ്ങിയ ചില മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതാണ്. മസ്തിഷ്കകോശങ്ങളുടെ ആരോഗ്യത്തിനും പുനരുജ്ജീവനത്തിനും ഇത് ഉപയോഗപ്രദവും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും നല്ലതാണ്. തൈറോയ്ഡ് ഗ്ലാൻഡ് വലുതാകുന്നവർക്ക് കടൽ മത്സ്യത്തിന്റെ ഉപയോഗം നല്ലതാണ്. ഇതിൽ വളരെയധികം അയഡിൻ അടങ്ങിയിട്ടുണ്ട്.

മാംസം ആഴ്ചയിൽ ഒന്നോ രണ്ടോ തവണമാത്രം കഴിക്കുന്നതാണ് നല്ലത്. മാട്ടിറച്ചി കുറഞ്ഞ അളവിൽ മാത്രം കഴിക്കുക. ഇതിലെ കൊഴുപ്പ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്. ശരീരപോഷണത്തിനും ആരോഗ്യത്തിനും മാംസംപോലെ ഫലവത്തായ ഒരു ഭക്ഷ്യസാധനം ഇല്ല. ആട്ടിൻമാംസം ദോഷങ്ങളെ വർധിപ്പിക്കുകയില്ല. ഇത് മനുഷ്യശരീരത്തിന് തുല്യമാണ്. ശരീരത്തെ തടിപ്പിക്കുന്നതാണ്. ആട്ടിൻ കരൾ അന്ധതയെ ഇല്ലാതാക്കും. പന്നിമാംസം ക്ഷീണത്തെ തീർക്കും. രുചിയേയും ബലത്തേയും ഉണ്ടാക്കും. പശുവിന്റെ മാംസം വരട്ടുചുമയെയും തളർച്ചയേയും അത്യഗ്നിയേയും പഴകിയ പനിയേയും ശമിപ്പിക്കുന്നതാണ്. ശരീരത്തെ തടിപ്പിക്കുകയും വാതത്തെ ശമിപ്പിക്കുകയും ചെയ്യും. പോത്തിന്റെ മാംസം ഉഷ്ണമാണ്. ദഹിക്കുവാൻ വിഷമമായിട്ടുള്ളതാണ്. ഉറക്കത്തെ ഉണ്ടാക്കുകയും ശരീരത്തിന് ദൃഢതയും ശരീരപുഷ്ടിയും ഉണ്ടാക്കും. കോഴിമാംസം സാമാന്യേന ദഹിക്കുവാൻ വിഷമമാണ്. അല്പമായ ലവണരസം അനുഭവപ്പെടും. അത് സർവ്വദോഷത്തിനെയും ഇല്ലാതാക്കും. പക്ഷികളുടെ മാംസം കണ്ണുരോഗങ്ങൾക്ക് വളരെ ഗുണം ചെയ്യും. മൃദുലവും സ്വാദുള്ളതുമാണ്. പക്ഷി മാസത്തിൽ ചെമ്പോത്തിന്റെ മാംസവും കാക്കയുടെ മാംസവും നിന്ദ്യമാണ്. മിക്കവാറും എല്ലാ പക്ഷികളുടെയും മാംസം (കോഴി ഒഴിച്ച്) പഴകിയ അർശസിനെയും ഗ്രഹണിരോഗത്തെയും ക്ഷയത്തെയും ശമിപ്പിക്കുന്നതായി കാണാം. ഞണ്ടിന്റെ മാംസം അഗ്നിദീപ്തിയുണ്ടാക്കും. പുലിയുടെയും ആനയുടെയും തൊലി കരിച്ചെടുത്ത് നല്ലെണ്ണ ചേർത്ത് പുരട്ടിയാൽ വെള്ളപ്പാണ്ട് മാറുന്നതാണ്. തലയിൽ വട്ടത്തിൽ രോമം കൊഴിയുന്നതിന് ആനപ്പല്ലും ആനക്കൊമ്പും കരിച്ചെടുത്ത് നിർമ്മിക്കുന്ന ഹസ്തിദന്തമഷി എന്ന ഔഷധം പുരട്ടുവാൻ ഉപയോഗിക്കാവുന്നതാണ്. ആട്ടിൻകൊമ്പും ഇതേവിധം ഉപയോഗിക്കാം. മൃഗങ്ങളുടെ എല്ല് സൂപ്പ് വെച്ചോ മറ്റു വിധത്തിലോ ഉപയോഗിക്കുകയാണെങ്കിൽ എല്ല് വട്ടത്തിൽ മുറിച്ചിടുന്നതിനു പകരം പൊളിച്ചിടുകയാണ് വേണ്ടത്. മനുഷ്യരുടെ ഏത് ഭാഗത്തിനാണ് അസുഖം ഉള്ളതെങ്കിൽ സൂപ്പ് വെക്കുവാനായി മൃഗത്തിന്റെ സമാനഭാഗമാണ് ഉപയോഗിക്കേണ്ടത്.

രക്തത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളുമടങ്ങിയ ഒരു പൂർണ്ണാഹാരമാണ് മുട്ട. രക്തവും ശുക്ലവും വർധിപ്പിക്കുകയും ‍ഞരമ്പുകൾക്ക് ഉത്തേജനവം ശക്തിയും നല്കുകയും ചെയ്യും. ശരീരത്തെ തടിപ്പിക്കുന്ന മുട്ട വാതരോഗശമനവുമാണ്. കഫരോഗത്തെ വർധിപ്പിക്കുകയും ഹൃദയപ്രസാദം വരുത്തുകയും രുചിയെ പ്രദാനം ചെയ്യുകയും കാഴ്ചശക്തിയെ ഉണ്ടാക്കുകയും ചെയ്യുന്നതാണ് മുട്ട. ഒരു മുട്ടയുടെ വെള്ള നുരവരുന്നതുവരെ അടിച്ച് 10 ഔൺസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ചേർത്ത് നന്നായിളക്കി യോജിപ്പിച്ച് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കഴിച്ചാൽ ഒന്നാന്തരം ടോണിക്കിന്റെ ഫലം ചെയ്യും. രണ്ട് മുട്ടകൾ മഞ്ഞക്കരു അടക്കം അടിച്ച് പതംവരുത്തി 10 ഒൺസ് തിളപ്പിച്ച പാലും ചേർത്തിളക്കി യോജിപ്പിച്ച ശേഷം 15 മില്ലി ബ്രാണ്ടിയോ ദ്രാക്ഷാരിഷ്ടമോ ചേർത്ത് വേണ്ടത്ര പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ഔഷധവും ഒന്നാന്തരം ടോണിക്കാണ്. കൂടുതൽ രുചിക്ക് വേണ്ടി ജാതിക്കാപൊടിയും ചേർക്കാം. മുട്ടത്തോട് നല്ലവണ്ണം പൊടിച്ച് വെളിച്ചെണ്ണയിലോ പനിനീരിലോ ചേർത്തുണ്ടാക്കുന്ന ലേപനൗഷധം ഭഗന്ദരം മൂലമുണ്ടാകുന്ന കുരുവിന് പുറമേ പുരട്ടിയാൽ നല്ല ഫലംകിട്ടും. മുട്ടത്തോട് ഭസ്മമാക്കി തേനിൽ ചാലിച്ച് കപോലാർബുധമുള്ളവർ കവിളിൽ പുരട്ടിയാൽ ശമനംകിട്ടും. ഗർഭകാലത്ത് കണക്കിലധികം മുട്ട കഴിച്ചാൽ ജനിക്കുന്ന കുട്ടി മന്ദബുദ്ധിയാകും. മുട്ടയുടെ മഞ്ഞയിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലുണ്ട്. വളരുന്ന കുട്ടികൾക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ പുഴുങ്ങിയ മുട്ട കൊടുക്കാം. മുട്ടയുടെ വെള്ള ദിവസവും കഴിക്കുന്നതിൽ തെറ്റില്ല. മുതിർന്നവർ ആഴ്ചയിൽ ഒന്നോ രണ്ടോ മുട്ട മാത്രമേ കഴിക്കാവൂ. മുട്ട, മാംസം, മത്സ്യം ഇവ വറുത്തും പൊരിച്ചും കഴിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്

പാൽ, പാലുൽപന്നങ്ങൾ

ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പാലും പാലുൽപന്നങ്ങളും വളരുന്ന കുട്ടികളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, മുതിർന്നവർ നിയന്ത്രിത അളവിൽ മാത്രമേ പാല് ഉപയോഗിക്കാവൂ.

പാൽ മധുരമുള്ളതും ആരോഗ്യം വർധിപ്പിക്കുന്നതും ശരീരത്തിന് കൊഴുപ്പ് പ്രദാനം ചെയ്യുന്നതുമാണ്. കൂടാതെസപ്തവിധധാതുക്കൾക്ക് ബലം നല്കുന്നതും വാതപിത്തങ്ങളെ ശമിപ്പിക്കുന്നതുമാണ്. ഗുരുത്വമുള്ളതും ശുക്ലത്തെ കൂടുതൽ ഉല്പാദിപ്പിക്കുകയും കഫവർധനവും ശീതവീര്യവുമാണ്. പച്ചപ്പാൽ കഫത്തെ വർധിപ്പിക്കും. ഔഷധങ്ങൾ ചേർത്ത് കാച്ചിയ പാൽ അതാത് ഔഷധങ്ങളുടെ ഗുണത്തെ വർധിപ്പിക്കും. അധികം വറ്റിച്ച് കുറുക്കിയ പാൽ കൂടുതൽ ഗുരുത്വമുള്ളതാണ്. കറന്ന ഉടനെയുള്ള പാൽ അമൃതിന് തുല്യമാണ്.

തൈര് അമ്ലസ്വഭാവിയാണ്. വിപാകരസം പുളിരസമാണ്. തൈര് മലബന്ധം ഉണ്ടാക്കും. വാതത്തെ ശമിപ്പിക്കുകയും മേദസിനെയും ശുക്ലത്തെയും ഉണ്ടാക്കുകയും ചെയ്യും. ശരീരബലത്തെ പുനർജനിപ്പിക്കും, മൂത്രം പോകാൻ വിഷമമുള്ള സന്ദർഭത്തിൽ തൈര് കഴിച്ചാൽ നല്ലതാണ്. പാട നീക്കിയ തൈര് ഗ്രഹണീരോഗത്തിന് നല്ല ഫലം ചെയ്യും. തൈര് രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കരുത്. അതുപോലെ തൈര് ചൂടാക്കി ഉപയോഗിക്കരുത്. വസന്തം, ശരത്, ഉഷ്ണം െന്നി കാലങ്ങളിൽ തൈര് ഉപയോഗിക്കരുത്. ചെറുപയറിൻപരിപ്പ് ഇല്ലാതെയും തേൻ കൂടാതെയും പഞ്ചസാര ചേർക്കാതെയും നെല്ലിക്കയില്ലാതെയും തൈര് ഉപയോഗിക്കരുത്. മന്ദമായ തൈരും ഉപയോഗിക്കരുത്. പാലെന്നും തൈരെന്നും പറയാൻപറ്റാത്തവിധത്തിലുള്ള തൈരിനെയാണ് മന്ദതൈര് എന്ന് വിളിക്കുന്നത്.

മോര് ദഹിക്കുവാൻ എളുപ്പമുള്ളതാണ്. ചവർപ്പുരസവും പുളിരസവുമുള്ളതാണ്. ദഹനത്തെ ഉത്തേജിപ്പിക്കുകയും കഫവാതങ്ങളെ ശമിപ്പിക്കുകയും ചെയ്യും. നീര്, മഹോദരം, കരൾരോഗങ്ങൾ, അർശസ്,ഗ്രഹണി, മൂത്രം പോകുന്നതിന് വിഷമം, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് ആനന്ദം നല്കം. ഗുൽമം, പ്ലീഹാവീക്കം, നെയ്സേവയിലുള്ള വ്യാപത്തുകൾ, വിഷം, രക്തക്കുറവ് എന്നിവയ്ക്കും മോരിന്റെ നിത്യോപയോഗം ഫലം ചെയ്യും. തൈരിന്റ തെളിവെള്ളം മോരിന്റെ അതേ ഗുണമുള്ളതാണ്. വയറിളക്കം,സ്രോതോശുദ്ധി, വയർ വീർത്തുണ്ടാകുന്ന വിഷമം, മലബന്ധം എന്നിവയ്ക്ക് ശമനം കിട്ടും. ലഘുഭക്ഷണമായ മോര് ഭൂരിഭാഗം രോഗങ്ങൾക്കും പഥ്യാഹാരമാണ്.

പുതിയ വെണ്ണ ശീതമാണ്. നിറത്തെയും ബലത്തെയും ദഹനത്തെയും ശുക്ലത്തെയും വർധിപ്പിക്കും. മലബന്ധം ഉണ്ടാക്കുകയും വാതം, രക്തപിത്തം, ക്ഷയം, അർശസ്, അർദിതം, ചുമ എന്നിവയെ ശമിപ്പിക്കുകയും ചെയ്യും. കണ്ണിന് വളരെ നല്ലതാണ് വെണ്ണ. കുട്ടികൾ‌ക്കും പ്രായം ചെന്നവർക്കും വളരെ ഗുണപ്രദമാണ്. ജരയെ മാറ്റുകയും ശരീര മാർദ്ദവമുണ്ടാക്കുകയും ചെയ്യും. രക്തപിത്തത്തെയും നേത്രരോഗത്തെയും ശമിപ്പിക്കുകയുംചെയ്യും.

നെയ്യ് ബുദ്ധി, ഓർമ്മശക്തി, ധാരണാശക്തി, അജീർണം, ബലം, ആയുസ്, ശുക്ലം, ദൃഷ്ടി എന്നിവ വർദ്ധിപ്പിക്കും. വാതപിത്തങ്ങൾ, ഉന്മാദം, ശരീരക്ഷീണം എന്നിവയെ ശമിപ്പിക്കും. സ്നേഹദ്രവ്യങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായത് പശുവിൻ നെയ്യാണ്. യൗവ്വനത്തെ നിലനിർത്താൻ കഴിവുള്ള നെയ്യ് വിധിപ്രകാരം മരുന്നുകൾ ചേർത്തുണ്ടാക്കിയാൽ വളരെ ഔഷധമേന്മയുള്ളതും പലരോഗങ്ങളെയും ഉന്മൂലനാശം ചെയ്യുന്നതുമാണ്. അപസ്മാരാദി മാനസിക രോഗങ്ങൾക്കും കുറവ് വരുത്തും. നേത്രരോഗത്തിനും യോനീരോഗങ്ങൾക്കും അതീവഫലം ചെയ്യുകയും വ്രണത്തെ ശുദ്ധമാക്കി ഉണക്കുകയും ചെയ്യും. ഗർഭിണികൾ നെയ്യ്, വെണ്ണ, പാൽ എന്നിവ ഉപയോഗിച്ചാൽ ആരോഗ്യവും ബുദ്ധിയും നിറവും ഭംഗിയുമുള്ള കുഞ്ഞുങ്ങൾഉണ്ടാകുന്നതാണ്.

പഞ്ചസാര, കൊഴുപ്പ്. മധുര പലഹാരങ്ങൾ എന്നിവ പൊതുവെ എല്ലാ പ്രായക്കാരും കുറക്കേണ്ടാതാണ്.

ധാതുക്കൾ

ശരീരപ്രവർത്തനങ്ങൾ നന്നായി നടക്കുന്നതിനും വളർച്ചക്കും ധാതുക്കൾ സഹായിക്കുന്നു. ശരീരത്തിൽ അസ്ഥികളുടെയും പല്ലുകളുടെയും നിർമ്മാണത്തിനും ജീവകോശങ്ങളുടെ പ്രവർത്തനത്തിനും പ്ലാസ്മ, ശരീരദ്രവങ്ങൾ എന്നിവയിലെ ഘടകമായും ധാതുക്കൾ സഹായിക്കുന്നു. കാൽസ്യം, അയഡിൻ, മഗ്നീഷ്യം, സോഡിയം, പൊട്ടസ്യം, ഫോസ്ഫറസ്, സൾഫർ, ക്ലോറിൻ, മാംഗനീസ്, കൊബാൾട്ട്, കോപ്പർ, സിങ്ക് എന്നിവയാണ് പ്രധാന ധാതുക്കൾ. മിക്ക ഭക്ഷണത്തിലും ഇവ അടങ്ങിയിട്ടുണ്ട്.

പലവിധം ധാതുക്കൾ .

കാത്സ്യം - അസ്ഥി, പല്ല് എന്നിവയുടെ നിർമ്മാണത്തിനും, രക്തം കട്ടപിടിക്കാനും സഹായിക്കുന്നു. പാൽ, പാൽവിഭവങ്ങൾ, ഇലക്കറി എന്നിവയിൽ നിന്ന് കാൽസ്യം ലഭിക്കും.

ഇരുമ്പ് - കരൾ, പ്ലീഹ, മാംസം, കക്ക, മുട്ട, ഓട്സ്, ഗോതമ്പ്, ഉണങ്ങിയ പയറുവർഗങ്ങൾ, ശർക്കര,മുരിങ്ങയില എന്നിവയിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു. കൂടാതെ ഇരുമ്പ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജനെ എത്തിക്കാൻ സഹായിക്കുന്നു.

അയൊഡിൻ - അയൊഡൈസ്ഡ് ഉപ്പ് കഴിക്കുന്നതിലൂടെയും കടൽമത്സ്യങ്ങൾ കഴിക്കുമ്പോഴും അയൊഡിൻ ലഭിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. അയൊഡിൻ കുറഞ്ഞാൽ തൈറോയ്ഡ് ഗ്രന്ഥി വീർത്ത് ഗോയിറ്റർ രോഗം പിടിപെടാം.

ശരീര നിർമ്മാണ ഘടകങ്ങൾ.

ശരീരം നിർമ്മിക്കുന്നതിനും അത് ആരോഗ്യമുള്ളതായി സൂക്ഷിക്കുന്നതിനും ആവശ്യമായ പോഷകഘടകമാണ് ശരീര നിർമ്മാണ ഘടകങ്ങൾ. ഇതിൽ പ്രധാനപ്പെട്ടത് മാംസ്യമാണ്. മാംസ്യത്തിൽ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവക്കുപുറമെ നൈട്രജൻ, ഫോസ്ഫറസ്, സൾഫർ എന്നിവ കൂടി ശരീരകലകളുടെ നിർമിതിക്ക് അത്യാവശ്യവുമാണ്. ധാന്യകത്തെപ്പോലെ മാംസ്യത്തിന് ഊർജം നൽകാനും കഴിയും.

ധാന്യകം

കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂലകങ്ങൾ ചേർന്നുണ്ടായ സംയുക്തമാണ് ധാന്യകം. അരി, ഗോതമ്പ്, ചോളം, ബാർലി എന്നിവ ധാന്യകങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഒരു ഗ്രാം ധാന്യകത്തിൽനിന്ന് നാല് കലോറി ഊർജ്ജം ലഭിക്കും

കൊഴുപ്പ്

ഭക്ഷണപദാർത്ഥങ്ങളിലടങ്ങിയിരുക്കുന്ന കൊഴുപ്പുകൾ ശരീരത്തിന് ഊർജം നൽകുന്നു. ധാന്യകങ്ങളിലുള്ളതിനേക്കാൾ ഊർജം കൊഴുപ്പിൽ അടങ്ങിയിട്ടുണ്ട്. ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് 9.3 കലോറി ഊർജം ലഭിക്കും. പാചകത്തിന് ഉപയോഗിക്കുന്ന വെളിച്ചെണ്ണ, കടുകെണ്ണ, സൂര്യകാന്തിയെണ്ണ, പാൽ, മാംസം. വെണ്ണ, നെയ്യ്, മുട്ട, മത്സ്യം എന്നിവയിലെല്ലാം കൊഴുപ്പ് അടങ്ങിയിരിക്കുന്നു.

ഔഷധ / പോഷക ഗുണങ്ങള് പ്രാധാന അടിസ്ഥാനഘടകങ്ങളെ ചേരുവകളായി തിരിക്കാം. ഉദാ:- അരിപ്പൊടി, തേങ്ങപ്പൊടി മുതലായവയായി വിഭജിക്കാം

അരി

ഗ്രാമിനേ (Gramineae) കുലത്തിൽ പെട്ട ഒരു ഭക്ഷ്യധാന്യവിളയായ അരി ഇംഗ്ലീഷിൽ റൈസ് (Rice) എന്നും സംസ്കൃതത്തിൽ തണ്ഡുലീയകം എന്നും അറിയപ്പെടുന്നു. കതിരിൻമേൽ ഉണ്ടാകുന്ന ധാന്യങ്ങളിൽ‌‍ വെച്ച് ഏറ്റവും ശ്രേഷ്ഠം രക്തശാലി എന്ന് അറിയപ്പെടുന്ന ചെന്നെല്ലാണ് (മട്ടഅരി) മഹാൻ എന്ന് പറയുന്ന പെരുംചെന്നെല്ലും വളരെ നല്ലതാണ്. തവിടുകളയാത്ത അരി ഏറ്റവും പോഷകസമ്പുഷ്ടമായ ധാന്യങ്ങളിൽ ഒന്നാണ്. പോഷകാംശങ്ങളുടെ കാര്യത്തിൽ തവിട് കളഞ്ഞ അരി ഗോതമ്പിനേക്കാളും വളരെ താഴെയാണ്. വസൂരി, ഗോണോറിയ, മൂത്രകൃഛ്റം തുടങ്ങിയ രോഗങ്ങളിൽ കഞ്ഞി, അതിവിശേഷമാണ്. അതിസാരമുണ്ടായി സുഖംപ്രാപിച്ചവർക്ക് ക്ഷീണം മാറ്റാൻ കഞ്ഞി ഉപകരിക്കും. അരി ശർക്കര ചേർത്ത് വേവിച്ച് രാത്രി കഴിച്ചാൽ ശ്വാസനാളരോഗത്തിന് ആശ്വാസമുണ്ടാകുമെന്ന് യൂനാനി ചികിത്സാ ഗ്രന്ഥങ്ങളിൽ കാണുന്നു. കഞ്ഞിപാലൊഴിച്ച് ദിവസേന കഴിച്ചാൽ കുടൽവ്രണം കരിഞ്ഞ് ഇല്ലാതാകും. പാൽ കുറുക്കി പകുതിയായാൽ എട്ടിൽ ഒരുഭാഗം അരിയിട്ട് വേവിച്ച് വളരെ ഉറച്ചുപോകുന്നതിനുമുമ്പ് വാങ്ങി പഞ്ചസാര ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടിയുണ്ടാവുകയും ശുക്ലം വർധിക്കുകയും ചെയ്യും. നെല്ലിൽ നിന്ന് ഉണ്ടാക്കുന്ന അവിൽ ഗുരുത്വമുള്ളതും ശരീരബലത്തേയും കഫത്തെയും വർധിപ്പിക്കുന്നതും വാതത്തെ നശിപ്പിക്കുന്നതുമാണ്. മലര് ലഘുവും ശരീരബലത്തെ വർധിപ്പിക്കുന്നതുമാണ്. പിത്തം, കഫം എന്നിവകളുടെ കോപത്തെ ശമിപ്പിക്കും. മലർവെള്ളം കുടിച്ചാൽ ഛർദ്ദി, അതിസാരം, ചുട്ടുനീറ്റൽ, രക്തപിത്തം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. അരിക്കാടി നീരുവറ്റുവാനും വ്രണങ്ങൾ കഴുകുവാനും അതിവിശേഷമാണ്. കഞ്ഞിയിൽ പശുവിൻ നെയ്യ് ചേർത്ത് കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിശക്തിയെ വർധിപ്പിക്കും

ഗോതമ്പ്

ഗ്രാമിനേ (Gramineae) സസ്യകുലത്തിൽ പെട്ട ഗോതമ്പ് ഇംഗ്ലീഷിൽ വീറ്റ് (Wheat) എന്നും സംസ്കൃതത്തിൽ ഗോധുമഃ എന്നും പറയുന്നു. ഭക്ഷ്യധാന്യങ്ങളിൽ വെച്ച് ഏറ്റവുമധികം പോഷകാംശം അടങ്ങിയതാണ് ഗോതമ്പ്. ഗോതമ്പിൽ ധാരാളം ഊർജ്ജവും എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്കാവശ്യമായ പോഷകവസ്തുക്കളും വേണ്ടുവോളമുണ്ട്. ഗോതമ്പ് വാതത്തെയും പിത്തത്തെയും ശമിപ്പിക്കുകയും ബലത്തെയും ശുക്ലത്തെയം ആയുസിനെയും വർധിപ്പിക്കുകയും ചെയ്യും. വ്രണങ്ങളെ ഉണക്കുന്നതിനും ഗോതമ്പിന് കഴിവുണ്ട്. തവിടുകളയാത്ത ഗോതമ്പുകൊണ്ടുള്ള അപ്പം മലബന്ധത്തെ തടയും. സൂജി ഗോതമ്പുകൊണ്ടുള്ള കഞ്ഞി നിത്യവും കഴിച്ചാൽ കൃത്യമായ ശോധന കിട്ടും. മൂലക്കുരുവിന് ഗോതമ്പുകൊണ്ടുള്ള അപ്പം നല്ലതാണ്. ഒരുപിടി ഗോതമ്പ് മൺപാത്രത്തിലിട്ട് വറുത്ത് പൊടിച്ചശേഷം രണ്ട് കപ്പ് വെള്ളം ചേർത്ത് കാച്ചി മതിയായ തോതിൽ പാലും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ഗോതമ്പ് കാപ്പി കുട്ടികൾക്കും മധ്യവയസ്ക്കർക്കും വൃദ്ധന്മാർക്കും ഒരുപോലെ വിശിഷ്ടമായ ഒരു പാനീയമാണ്. ദഹനത്തിനനുസരിച്ച് മറ്റു ഭക്ഷ്യപദാർത്ഥങ്ങളോടൊപ്പമോ തനിച്ചോ ഈ പാനീയം കഴിക്കാം. ആമവാതത്തിന് ഗോതമ്പ് പൊടിച്ച് തേനും ചേർത്ത് കഴിച്ചാൽ ശമനമുണ്ടാകും. ഗോതമ്പുപൊടി പാലും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മൂക്കിൽ നിന്നുള്ള രക്തം പോക്കിന് ആശ്വാസമുണ്ടാകും. ഗോതമ്പു മാവുകൊണ്ട് കഞ്ഞിവെച്ച് കഴിച്ചാൽ അത്യാർത്തവം ഇല്ലാതാകും. ഗോതമ്പുമാവ് ചൊറുക്ക ചേർത്ത് ചൂടാക്കി പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന അരിമ്പാറകൾ അപ്രത്യക്ഷമാകും. ഗോതമ്പ് പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. അരിയിലുള്ളതിനേക്കാൾ പ്രോട്ടീൻ കൂടുതൽ ഗോതമ്പിലുള്ളത് കൊണ്ട് അരിയെ അപേക്ഷിച്ച് അളവിൽ കുറച്ച് കഴിച്ചാൽ മതി. ആഹാരമെന്ന നിലയിൽ പൂർണമായും ഗുണം ലഭിക്കണമെങ്കിൽ ഗോതമ്പ് പൊടിച്ച് മാവാക്കി ഉപയോഗിക്കണം.

ഉപ്പ്

ക്രമമായ തോതിൽ ഉപ്പ് ഉപയോഗിക്കുന്നതു മൂലം ഉമിനീർ ഗ്രന്ഥിയിൽ നിന്നും ആമാശയത്തിലെ ഗ്രന്ഥികളിൽ നിന്നും ഉള്ള സ്രവണം വർദ്ധിക്കുന്നു. തന്മൂലം വിശപ്പ്, ദഹനം എന്നിവയുണ്ടാകുന്നു. അത് ദാഹത്തെ ഉണ്ടാക്കുകയും ദ്രവപദാർത്ഥങ്ങളുടെ ആഗിരണത്തെ സഹായിക്കുകയും ചെയ്യും. തീക്ഷ്ണമായിട്ടുള്ളതും രുചിയെ ഉണ്ടാക്കുന്നതുമാണ്. ആമാശയവ്രണം മൂലം വയറുവേദനിക്കുമ്പോൾ ഉപ്പുവെള്ളം കുടിച്ചാൽ വേദന ഉടനെ ശമിക്കുന്നതാണ്. തൊണ്ടവേദന, പല്ലുവേദന എന്നിവയുണ്ടാകുമ്പോൾ ഒരു ഗ്ലാസ്സ് വെള്ളത്തിൽ‌ ഒരു ടീസ്പൂൺ ഉപ്പ് കലക്കി കുലുക്കുഴിഞ്ഞാൽ ആശ്വാസം ലഭിക്കും. ഒരു ടീസ്പൂൺ വെള്ളത്തിൽ രണ്ട് കട്ട ഉപ്പ് പൊടിച്ചിട്ട് നസ്യം ചെയ്താൽ മോഹാലസ്യത്താൽ ബോധമറ്റ് കിടക്കുന്ന രോഗികളുടെ ബോധം തെളിയുന്നതാണ്. ഇതിന് ഇന്തുപ്പാണ് കൂടുതൽ നല്ലത്. കടലിൽ കുളിക്കുന്നത് പലതരം ചർമ്മരോഗങ്ങൾക്കും വാതവേദനകൾക്കും നല്ലതാണ്. ഉപ്പ് കലക്കിയ വെള്ളം കുടിച്ചാൽ ഒരു വിഷമവും കൂടാതെ ഛർദ്ദിക്കും. മിതമായ തോതിൽ ഉപ്പ് കലക്കിയ വെള്ളംകൊണ്ട് തലകഴുകിയാൽ തലയോട്ടിയിൻ മേലുള്ള അഴുക്ക് പോകുന്നതും താരൻ ശമിക്കുന്നതുമാണ്. അട്ട കടിച്ചാലുണ്ടാകുന്ന സുഷിരത്തിൽ കൂടിയുള്ള രക്തസ്രാവം തടയുവാൻ ഉപ്പ് പൊടിച്ച് തേക്കാം. അമിതമായി ഉപ്പ് കഴിച്ചാൽ ശരീരം ക്രമാതീതമായി തടിക്കുന്നതായിരിക്കും. അതിനാൽ ഹൃദയം വൃക്ക എന്നിവയ്ക്ക് രോഗമുള്ളവർ ഉപ്പ് അധികമായി കഴിക്കരുത്. ശരീരത്തിൽ നീരുള്ളവരും രക്താതിസമ്മർദ്ദമുള്ളവരും ഉപ്പ് ഉപേക്ഷിക്കേണ്ടതാണ്. ഉപ്പ് മിതമായി കഴിച്ചാൽ നല്ലതും അമിതമായി കഴിച്ചാൽ അങ്ങേയറ്റം ദോഷകരവുമാണ്. ഉപ്പ് കഫത്തെയും ശോധനയെയും ഉണ്ടാക്കുന്നതാണ്. വ്രണങ്ങളെ പഴുപ്പിച്ച് ഉണക്കും. ലവണങ്ങളിൽ ഏറ്റവും കൂടുതൽ ഗുണകരമായിട്ടുള്ളത് ഇന്തുപ്പാണ്. ആയുർവേദത്തിൽ ഇന്തുപ്പ്, തുവർച്ചിലയുപ്പ്, വിളയുപ്പ്, കടലുപ്പ്, കാരുപ്പ് എന്നിങ്ങനെ ഉപ്പ് അഞ്ച്തരത്തിലുണ്ട്.

മഞ്ഞൾ

മഞ്ഞളിനെ ഇംഗ്ലീഷിൽ ടർമെറിക് (Turmeric) എന്നും സംസ്കൃതത്തിൽ നിശാ എന്നും അറിയപ്പെടുന്നു. സിഞ്ചിബറേസി (Zingiberaceae) സസ്യുകുടുംബത്തിൽ പെട്ടതാണ് മഞ്ഞൾ. മഞ്ഞൾ പോലെ ഔഷധഗുണമുള്ള മറ്റൊരു ഭക്ഷ്യവസ്തുവില്ല. തിക്ത കടുരസമാണ് മഞ്ഞളിന്. ലഘുരൂക്ഷഗുണമുള്ളതും ഉഷ്ണവീര്യവുമാണ് മഞ്ഞൾ. മഞ്ഞളിൽ റൈസോമിൽ എന്ന സുഗന്ധതൈലമുണ്ട്. പാക്കറ്റുകളിൽ വാങ്ങുന്ന മഞ്ഞൾപൊടിയിൽ നിറത്തിനും മണത്തിനും വേണ്ടി പല കൃത്രിമവസ്തുക്കളും ചേർക്കപ്പെടുന്നു. ഇങ്ങനെയുള്ള മഞ്ഞൾപൊടിക്ക് ഔഷധഗുണമുണ്ടാവുകയില്ല എന്നു മാത്രമല്ല പല മാരകരോഗങ്ങൾക്കും ഇടയാക്കും. പ്രമേഹരോഗത്തിന് മഞ്ഞളിന്റെ ഫലം അനിതരസാധാരണമാണ്. നെല്ലിക്കാനീരിൽ മഞ്ഞൾപൊടി ചേർത്ത് കഴിക്കുകയാണ് വേണ്ടത്. ദിവസവും ഓരോ ടീസ്പൂൺ വീതം ശുദ്ധമായ മഞ്ഞൾപൊടി തേനിൽ ചാലിച്ച് കഴിച്ചാൽ ഏതു അർബുദവും തടയാൻ കഴിയും. അലർജി സംബന്ധമായ രോഗങ്ങൾക്ക് (ശ്വാസം മുട്ടൽ, ശാതപിത്തം, എക്സിമ, തുമ്മൽ മുതലായ) മഞ്ഞളും കറിവേപ്പിലയും കൂട്ടി അരച്ച് ഒരു അടക്കയോളം വലിപ്പത്തിൽ പ്രഭാതത്തിൽ കഴിച്ചാൽ ശമനം കിട്ടും. ഇസ്നോഫീലിയയ്ക്കും ഈ പ്രയോഗം ഫലം ചെയ്യും. ത്വക് രോഗശമനത്തിനും മഞ്ഞൾ കൈകൊണ്ട ഔഷധമാണ്. മരോട്ടി എണ്ണയിൽ മഞ്ഞൾപൊടി ചേർത്ത് ഓയിന്റ്മെന്റ് രൂപത്തിലാക്കി പുരട്ടിയാൽ മിക്കവാറും എല്ലാ ത്വക് രോഗങ്ങൾക്കും ഗുണം ചെയ്യും. കുഴിനഖത്തിന് മഞ്ഞൾപൊടി മരോട്ടിഎണ്ണയിലോ വേപ്പെണ്ണയിലോ ചാലിച്ച് പുരട്ടിയാൽ മാറും. ഏതുതരം വിഷമേറ്റാലും പച്ചമഞ്ഞളരച്ച് പുരട്ടുകയും കഴിക്കുകയും ചെയ്യാം. മഞ്ഞളും കരളകവും വിഷത്തിന് അരച്ചുപുരട്ടാവുന്ന ഒരു പ്രധാന മരുന്നാണ്. മഞ്ഞൾ ഉണക്കിപ്പൊടിച്ച് 60 ഗ്രാം ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് ഉരിയാക്കി നല്ലവണ്ണം അരിച്ചെടുത്ത് തണുത്താൽ ഒരൗൺസ് ചെറുതേനും ഒരൗൺസ് പനിനീരും ചേർത്ത് നല്ലവണ്ണം യോജിപ്പിച്ച് 4 തുള്ളിവീതം 2 നേരം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മുതൽ ഗ്ലൗക്കോമ വരെ മിക്കവാറും എല്ലാ നേത്രരോഗങ്ങൾക്കും ശമനം ലഭിക്കും.

പറങ്കിമുളക് / കപ്പൽ മുളക്

പോർച്ചുഗീസുകാർ കൊണ്ടുവന്ന മുളക് എന്ന അർത്ഥത്തിൽ പറങ്കിമുളക് എന്നും കപ്പലിൽ കൊണ്ടുവന്നതായതുകൊണ്ട് കപ്പൽ മുളക് എന്നും വിളിക്കുന്നു. സോളാനേസി (Solanaceae) സസ്യകുടുംബത്തിൽ പെട്ട മുളകിനെ ഇംഗ്ലീഷിൽ ചില്ലീസ് (Chillies), റെഡ് പെപ്പർ (Red Pepper) എന്നും സംസ്കൃതത്തിൽ ഭ്രൂഹി എന്നും പറയുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു വസ്തുവാണ് കപ്പൽ മുളക്. മുളകിന്റെ കൂടെ പഞ്ചസാരയും പെപ്പർമെന്റും ചേർത്ത് മിഠായിയുണ്ടാക്കി കഴിച്ചാൽ ഒച്ചയടവിന് ഉത്തമ പ്രതിവിധിയാണ്. കാലപ്പഴക്കം ചെന്ന നടുവേദനയ്ക്ക് മുളകും വെളുത്തുളളിയും ഗുൽഗുലുവും സമമെടുത്ത് വെള്ളത്തിൽ കട്ടിയാക്കി അരച്ചെടുത്ത് കടുകെണ്ണയിൽ ലേപനമാക്കി പുരട്ടിയാൽ നല്ലപോലെ മാറുന്നതാണ്. ചുകന്നമുളക്, കായം, ചൂടൻകർപ്പൂരം എന്നിവ ചേർത്ത് ഗുളിക നിർമ്മിച്ച് കാച്ചിയ മോരിൽ ചേർത്ത് ചെറുചൂടോടെ കഴിക്കുന്നത് കോളറയ്ക്ക് നല്ലതാണ്. പച്ചമുളകും അവീനും വറുത്ത കായവും ചേർത്ത് അരച്ചുണ്ടാക്കിയ ഗുളിക കോളറയ്ക്ക് വിശേഷപ്പെട്ടതാണ്. മദ്യപാനത്തിൽ നിന്ന് നിത്യമുക്തി നേടാൻ മുളകും കറുവാപ്പട്ടയും കൂട്ടി കഷായം വെച്ച് ദിവസം 2 നേരം 3 മാസം തുടർച്ചയായി ചന്ദനം അരച്ച് മേമ്പൊടിയാക്കി ചേർത്ത് കഴിച്ചാൽ മതി. പാമ്പുകടിയേറ്റാൽ പച്ചമുളക് അരച്ച് കടിവായിൽ തേച്ചാൽ മതി. പാലിൽ മുളകുപൊടി സമൂലം കുതിർത്തരച്ചെടുത്ത് പുറമെ പുരട്ടിയാൽ വീക്കം, കട്ടിയായ മുഴ എന്നിവ കുറഞ്ഞുവരുന്നതായിരിക്കും. പച്ചമുളക്, ഞെരിഞ്ഞാംപുളിക്കിഴങ്ങ്, ഇഞ്ചി എന്നിവ സമം ചേർത്ത് ഗുളിക നിർമ്മിച്ച് (പാലിൽ അരച്ചത്) സേവിച്ചാൽ വായുസ്തംഭത്തിനും വയറുവേദനയ്ക്കും കുറവുണ്ടാകും. . പച്ചമുളക് പുളിച്ച മോരിലരച്ച് ചേർത്ത് ആ മോര് ദിവസം 2 നേരം തുടർച്ചയായി കഴിച്ചാൽ സ്ത്രീകൾക്കുണ്ടാകുന്ന രക്തംപോക്ക് ശമിക്കുന്നതാണ്. ടോൺസിലൈറ്റിസിനും വീക്കമില്ലാത്ത ഡീഫ്ത്തീരിയയ്ക്കും പച്ചമുളകും കടുകും ചേർത്തരച്ച് പുറമെ പുരട്ടുന്നത് ആശ്വാസപ്രദമാണ്.

കുരുമുളക്

പിപ്പറേസി (Piperaceae) സസ്യകുലത്തിൽ പെട്ട കുരുമുളകിന് ഇംഗ്ലീഷിൽ ബ്ലാക്ക് പെപ്പർ (Black Pepper) എന്നും സംസ്കൃതത്തിൽ കൃഷ്ണമരീചം എന്നും പറയുന്നു. ഗന്ധമസാലദ്രവ്യങ്ങളിൽ വെച്ച് കുരുമുളകിനാണ് ഒന്നാം സ്ഥാനമുള്ളത്. പുരാതനകാലം മുതൽക്കേ വൈദ്യശാസ്ത്രത്തിൽ ഇതിനെ ഔഷധമായി പ്രയോഗിച്ചുവരുന്നു. ഇത് ഉഷ്ണപ്രധാനമായ ഒരു ഫലമാണ്. എരിവും ചവർപ്പുമാണ് ഇതിന്റെ മുഖ്യമായ രസം. അഗ്നിവർധകവും വായുനാശകവുമാണിതിന്റെ പ്രധാന ഗുണം. കൂടാതെ ത്രികടുവിലെ മുഖ്യചേരുവകളിൽ ഒന്നാണ് കുരുമുളക്. ഹൃദ്രോഗം വന്ന് മാറിയവരും ഹൃദ്രോഗികളും ഹൃദ്രോഗത്തിന്റെ പൂർവ്വരൂപമായ അഞ്ചൈന പെക്ടോറിസ് ഉള്ളവരും കുരുമുളക് ദിവസവും ഭക്ഷണത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പൂർവ്വാധികം സുഗമമായിത്തീരുവാനും ബ്ലഡ് വെസ്സൽസിലെ തടസ്സം തീരുന്നതിനും ഇത് ഉപകരിക്കും. കുരുമുളകും കായവും കറുപ്പും 20 നെന്മണി തൂക്കം വീതമെടുത്ത് നല്ലവണ്ണം അരച്ച് 12 ഗുളികയാക്കി ഉരുട്ടി 6 മണിക്കൂർ ഇടവിട്ട് ഓരോ ഗുളിക കഴിച്ചാൽ കോളറക്ക് വളരെ ഫലപ്രദമാണ്. കുരുമുളക്, ചുക്ക്, തിപ്പലി, ഇന്തുപ്പ്, പെരുംജീരകം ഇവ സമം പൊടിച്ച ചൂർണ്ണം 5 ഗ്രാം വീതം ദിവസം 2 നേരം ചൂടുവെള്ളത്തിൽ ചേർത്ത് ഭക്ഷണത്തിന് മുമ്പ് കഴിച്ചാൽ ദഹനം ഉണ്ടാകും. കുരുമുളക്പൊടി 30 ഗ്രാം, പെരുംജീരകപ്പൊടി 15 ഗ്രാം, ഉലവപ്പൊടി 15 ഗ്രാം ഈ തോതിലെടുത്ത് 5 ഔൺസ് തേനിൽ ചേർത്ത് ലേഹ്യമാക്കി 5 ഗ്രാം വീതം 2 നേരം കഴിച്ചാൽ പ്രായമായവരിലുണ്ടാകുന്ന മൂലക്കുരുവിന് ആശ്വാസമുണ്ടാകും. ഇടവിട്ടുണ്ടാകുന്ന പനിക്ക് കുരുമുളക്, പൂത്തുമ്പ സമൂലം, തുളസി എന്നിവ സമമെടുത്തത് എല്ലാം കൂടി 60 ഗ്രാം, ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാഴിയാക്കി ഉരിവീതം രണ്ട് നേരം കഴിച്ചാൽ ആശ്വാസമുണ്ടാകും. അപസ്മാരം, ഹിസ്റ്റീരിയ എന്നിവമൂലം ബോധം നഷ്ടപ്പെട്ടവർക്ക് കുരുമുളക് കത്തിച്ച പുക ശ്വസിപ്പിച്ചാൽ ബോധംതെളിയുന്നതാണ്. പുകയില തിന്ന് തലയ്ക്ക് പിടിച്ചവർ 4 കുരുമുളക് വായിലിട്ട് ചവച്ചാൽ തലകറക്കം മാറും. കുരുമുളകും ഉപ്പും ചേർത്ത് പൊടിച്ച് പല്ല് തേച്ചാൽ പല്ല് ദ്രവിക്കൽ, ഊനിൽ നിന്ന് രക്തം വരൽ വായനാറ്റം എന്നിവ നിശ്ശേഷം മാറുന്നതാണ്. നിത്യേന 10 കുരുമുളകും 10 ബദാംപരിപ്പും ചവച്ച് തിന്ന് മീതെ ഒരു ഗ്ലാസ്സ് പാൽ കുടിച്ചാൽ ധാതുബലവും ലൈംഗികശക്തിയും വർധിക്കും. പ്രമേഹത്തിന് ശമനവും കിട്ടും. കുരുമുളകും രുദ്രാക്ഷവും രണ്ടുപണത്തൂക്കം വീതം പച്ചവെള്ളത്തിലരച്ച് കഴിച്ചാൽ നീർപോളൻ (ചിക്കൻപോക്സ്) വേഗത്തിൽ കുറയും.

ചെറുപയർ

പാപ്പിലിയോണേസി (Pappilionaceae) സസ്യകുടുംബത്തിൽ പെട്ടതാണ് ചെറുപയർ. ഇതിനെ ഇംഗ്ലീഷിൽ ഗ്രീൻ ഗ്രാം (Green gram) എന്നും സംസകൃതത്തിൽ മുദ്ഗഃ എന്ന് സംസ്കൃതത്തിലും വിളിക്കുന്നു. പച്ചനിറത്തിലുള്ളതും മഞ്ഞനിറത്തിലുളളതുമായ രണ്ടുതരം ചെറുപയറിൽ ഏറ്റവും ഉത്തമമായിട്ടുള്ളത് പച്ചനിറത്തിലുള്ളതാണ്. ആഫ്രിക്കയിലെ ചെറുപയറാണ് ഏറ്റവും മുന്തിയ ഇനം. ഒരു പയറുവർഗധാന്യമായ ചെറുപയർ പുഷ്ടികരമായ ഒരാഹാരധാന്യവും കൂടിയാണ്. ദഹിക്കുവാൻ പ്രയാസമുള്ള ഇത് കഫപിത്തങ്ങളെ ശമിപ്പിക്കുകയും ശരീരത്തിന് ഓജസ്സും ബലവും നല്കുകയും ചെയ്യും. കണ്ണിന് വളരെ നല്ലതായ ഇത് വാതരോഗികൾക്ക് അത്ര നല്ലതല്ല. രക്തവർധനവിനും വളരെ നല്ലതാണ് ചെറുപയർ. കൂടാതെ രക്തദോഷം,പിത്തം, കഫം, മഞ്ഞപ്പിത്തം, നേത്രരോഗം, ജ്വരം എന്നിവയെ ശമിപ്പിക്കുവാനും നല്ലതാണിത്. 100 ഗ്രാം ചെറുപയർ 24 ഔൺസ് വെള്ളത്തിൽ പുഴുങ്ങി 6 ഔൺസാക്കി കുറുക്കി പിഴിഞ്ഞെടുത്തുണ്ടാക്കുന്ന സൂപ്പ് 3 ഔൺസ് വീതം രണ്ട് നേരം തേൻ ചേർത്ത് കഴിക്കുന്നത് രോഗം വന്ന് മാറിയവർക്ക് പെട്ടെന്ന് ആരോഗ്യം കൈവരിക്കാൻ ഉതകുന്ന ഒരു അമൃതാണ്. ചെറുപയറിൻ സൂപ്പ് പാൽ ചേർത്ത് കഴിച്ചാൽ ഉദരപ്പുണ്ണിന് നല്ലതാണ്. കരൾവീക്കം, പ്ലീഹാവീക്കം എന്നിവയുള്ള രോഗികൾക്കും പ്രമേഹരോഗികൾക്കും ചെറുപയറിൻ സൂപ്പ് നല്ലതാണ്. ചെറുപയറും സമം ഉണക്കലരിയും കൂടി കഞ്ഞിവെച്ച് പശുവിൻ നെയ്യ് ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിക്കുന്നത് നാഡിപിഴ സംബന്ധമായ രോഗങ്ങൾക്ക് പഴയമുറപ്രകാരമുള്ള നല്ലൊരു ചികിത്സയാണ്. കളരിപ്പയറ്റ് ശീലമാക്കുന്നവർക്ക് കർക്കിടകമാസത്തിൽ ഈ കഞ്ഞി വളരെ ഫലപ്രദമായിരിക്കും. സാധാരണക്കാർക്ക് ശരീരപുഷ്ടിയും ബലവും നല്കുന്ന ഇത് തടിച്ചവർക്ക് അത്ര നല്ലതല്ല. മുളപ്പിച്ച ചെറുപയർ ഒറ്റയ്ക്കോ മറ്റു ആഹാരത്തോടുകൂടിയോ പ്രഭാതത്തിൽ കഴിക്കുകയോ ഇതുകൊണ്ട് കഞ്ഞിയുണ്ടാക്കി തേങ്ങയും സ്വല്പം മധുരവും ചേർത്ത് കഴിക്കുന്നതും പ്രമേഹരോഗികൾക്കും കളരിപ്പയറ്റ്, ഭാരോദ്വഹനം മുതലായ വ്യായാമമുറകൾ ചെയ്യുന്നവർക്കും ഏറ്റവും ഫലം കിട്ടുന്നതാണ്. ഈ കഞ്ഞിയിൽ വിറ്റാമിൻ ഇ ധാരാളമായുണ്ട്. കണ്ണിന്റെ ഉഷ്ണം തീർക്കാൻ ചെറുപയർ പൊടിച്ച് റോസ് വാട്ടറിൽ അരച്ച് പശപോലെയാക്കി കണ്ണിനു മുകളിൽ വെച്ചാൽ കണ്ണിന് നല്ല കുളിർമ്മയുണ്ടാകും. സ്തനവീക്കത്തിന് ചെറുപയർ പുഴുങ്ങി അരച്ച് പശപോലെയാക്കി തേച്ചാൽ നല്ല ഫലം കിട്ടും. ചെറുപയറിന്റെ കഷായം തേൾ കടിച്ച വിഷത്തിന് കഴിക്കാവുന്നതാണ്. ചെറുപയറിൻ പൊടിയിൽ ചുണ്ണാമ്പ് കൂട്ടിച്ചേർത്ത് കടിവായിൽ പുരട്ടുകയും ചെയ്യാം.

അമരക്കായ

പാപ്പിലിയോണേസി - (Papilionaceae) കുടുംബത്തിൽപ്പെടുന്ന അമരക്കായ സംസ്കൃതത്തിൽ നിഷ്പാവഃഎന്നറിയപ്പെടുന്നു. ബീൻസ്, പയർ, കൊത്തമരയ്ക്കാ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ പെട്ടതാണ് അമരക്കായ. പയറുവർഗ്ഗങ്ങൾ കൃഷിചെയ്താൽ ഭൂമിയിൽ നൈട്രജന്റെ അളവ് വർദ്ധിക്കുന്നതുപോലെ അമരക്കായ കൃഷിചെയ്താലും നൈട്രജന്റെ അളവ് വർധിക്കുന്നതാണ്. വേരുകളിൽ കാണുന്ന ചെറു മുഴകൾ, നൈട്രജൻവാതകം ഉപയോഗയോഗ്യമാക്കി മാറ്റി സംഭരിക്കുവാൻ കഴിവുള്ള ബാക്ടീരിയകളെ ഉണ്ടാക്കുന്നു. അമരക്കായ വാതത്തേയും പിത്തത്തേയും രക്തത്തേയും മൂത്രത്തേയും വർധിപ്പിക്കും. ദഹിക്കുവാൻ വിഷമമുള്ളതാണ്. നേത്രരോഗികൾക്ക് അത്ര നല്ലതല്ല ഇത്. മുലപ്പാലിനെ വർധിപ്പിക്കുകയും കഫദോഷങ്ങളെയും നീരിനെയും വിഷത്തെയും ശമിപ്പിക്കുകയും ചെയ്യും. ശുക്ലധാതുവിനെ വർധിപ്പിക്കുകയില്ല. പ്രസവിച്ച സ്ത്രീകൾക്ക് മുലപ്പാൽ കുറവാണെങ്കിൽ അമരക്കായ തോരൻവെച്ച് നാളികേരം ധാരാളം ചിരകിയിട്ട് കഴിച്ചാൽ മതി. മൂത്രം പോകാത്ത അവസ്ഥയുണ്ടായാൽ അമരക്കായ 24 ഗ്രാം ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാഴിയാക്കി പിഴിഞ്ഞ് അരിച്ച് ദിവസം രണ്ടുനേരമായി കഴിക്കുകയാണെങ്കിൽ മൂത്രം പോകുകയും നീര് ശരീരത്തിൽ ഇല്ലാതാകുകയും ചെയ്യും. ഹൃദ്രോഗികൾക്ക് ഉണ്ടാകുന്ന നീരിനും ഇത് ഫലപ്രദമാണ്. സോറിയാസിസിന് അമരക്കായ വളരെ നല്ലതാണ്. അമരക്കായ മേൽപറഞ്ഞ വിധത്തിൽ കഷായംവെച്ച് കഴിക്കുകയും ആ കഷായത്തിൽ തന്നെ അമരക്കായ കൽക്കമായി ചേർത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടുകയും ചെയ്താൽ ഒരു മാസത്തെ ഉപയോഗം കൊണ്ട് ഈ ത്വക് രോഗത്തിന് ആശ്വാസം ലഭിക്കും

വെണ്ടക്ക മാൽവേസി (Malvaceae) സസ്യകുടുംബത്തിൽ പെട്ട വെണ്ടക്കയുടെ ഇംഗ്ലീഷിലുള്ള പേര് ലേഡീസ് ഫിംഗർ (Lady’s finger) എന്നും സംസ്കൃതത്തിൽ പാടലി എന്നുമാണ്. അയഡിൻ, കാത്സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം സമൃദ്ധമായി അടങ്ങിയിട്ടുള്ളതാണ് വെണ്ടയ്ക്ക. ഇതിലെ വഴുവഴുപ്പുള്ള സൗമ്യപദാർതഥത്തിൽ പെക്ടിനും സ്റ്റാർച്ചും അടങ്ങിയട്ടുണ്ട്. മുപ്പ് വരാത്ത ഇളയ വെണ്ടയ്ക്കയാണ് കൂടുതൽ നല്ലത്. ഇത് പച്ചയ്ക്ക് കഴിക്കാവുന്നതാണ്. എന്നാൽ ദഹിക്കുവാൻ വിഷമമുണ്ടാകും. സ്നിഗ്ധഗുണത്തോടുകൂടിയ ഇത് ശരീരപുഷ്ടിയെയും ഓജസ്സിനെയും ഉണ്ടാക്കും. മൂക്കാത്ത വെണ്ടക്ക ദിവസവും 100 ഗ്രാം പഞ്ചസാര ചേർത്ത് കാലത്ത് കഴിച്ചാൽ ശരീരത്തെ പരിപോഷിപ്പിക്കും. 120 ഗ്രാം വെണ്ടക്ക വിലങ്ങനെ മുറിച്ച് 20 ഔൺസ് വെള്ളത്തിൽ 20 മിനിറ്റ് വേവിച്ച് അരിച്ചെടുത്ത് 4 ഏലക്കായ പൊടിച്ച് ചേർത്ത് ആവശ്യത്തിന് ശർക്കര ചേർത്തുണ്ടാക്കുന്ന കഷായം പനി, ജലദോഷം, മൂത്രകൃഛ്രം, മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങളുള്ളവർ കുടിക്കുന്നത് നല്ലതാണ്. രക്തം പോകുന്ന അതിസാരത്തിന് ഇത് വളരെ ഫലം ചെയ്യും. ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവിയേറ്റാൽ ഒച്ചയടപ്പ് മാറുന്നതാണ്. മൂത്രനാളിപ്പഴുപ്പിന് വെണ്ടക്ക കഷായം വെച്ച് തേൻ ചേർത്ത് കഴിച്ചാൽ മതി. വെണ്ടക്കയുടെ ഇലയും കായും ചതച്ച് വീക്കത്തിനും കുരുക്കൾക്കും പുറമെ പുരട്ടിയാൽ നല്ല ഫലം കിട്ടും

കൈപ്പക്ക / പാവൽ

കുക്കുർ ബിറ്റേസി (Cucur betaceae) സസ്യകുലത്തിൽ പെട്ട കൈപ്പക്കയെ ഇംഗ്ലീഷിൽ ബിറ്റർ ഗൗഡ്(Bitter gourd) എന്നും സംസ്കൃതത്തിൽ കാരവല്ലി എന്നും പറയുന്നു. കക്കരിപോലെ നീളമുള്ളതും നീളം കുറഞ്ഞ് അല്പം ഉരുണ്ടതുമായ രണ്ട് തരത്തിലുള്ള കൈപ്പക്കയുണ്ട്. വളരെ ഔഷധഗുണമുള്ളതാണ് കൈപ്പക്ക. രക്തശുദ്ധിക്ക് ഒന്നാന്തരമായ കൈപ്പക്ക ചിത്തഭ്രമം ബാധിച്ചിട്ടുള്ളവർക്കും നല്ലതാണ്. വാതം, രക്തവാതം, പ്ലീഹാവീക്കം, കരൾരോഗങ്ങൾ എന്നിവയുള്ളവർക്കും കൈപ്പക്ക ഉത്തമമാകുന്നു. കൈപ്പക്ക പിഴിഞ്ഞ നീര് 2 ഔൺസ് വീതം 2 നേരം കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്. ഇത് മഞ്ഞപ്പിത്തത്തിനും ഗുണപ്രദമാണ്. കൈപ്പക്കയും അതിന്റെ ഇലയും എത്ര പഴകിയ സോറിയാസിസിനും വളരെ ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. കറിവെച്ച് കൂട്ടുന്നതും പച്ചയായി തിന്നുന്നതും നല്ലതാണ്. ഇല പിഴിഞ്ഞനീര് 1 ഔൺസ് വീതം 2 നേരം കഴിക്കുന്നതും നല്ലതാണ്. കൈപ്പവള്ളിയുടെ പച്ചവേര് നല്ലപോലെ അരച്ച് ലേപനമാക്കി പുരട്ടിയാൽ മൂലക്കുരു മൂന്നാമത്തെ ഡിഗ്രിയിൽ എത്തിയാൽ പോലും ശമനം കിട്ടും. കൈപ്പയുടെ ഇല ഇടിച്ചുപിഴിഞ്ഞനീര് അര ഔൺസ് വീതം 2 നേരം കഴിച്ചാൽ മഞ്ഞപ്പിത്തം മാറുന്നതാണ്. ഹൈപ്പറ്റാറ്റിസ് ബി, സി, എന്നിവ ആയാൽ പോലും 6 മാസത്തെ ഉപയോഗം കൊണ്ട് ഗുണം ചെയ്യും. മുലപ്പാൽ കുറഞ്ഞ സ്ത്രീകൾക്ക് കൈപ്പയിലയുടെ നീര് 15 മില്ലി വീതം സ്വല്പം കൽക്കണ്ടം ചേർത്ത് ദിവസം 2 നേരം കഴിക്കുന്നത് മുലപ്പാൽ വർധിക്കുന്നതിന് ഉപകരിക്കും. കൈപ്പക്കനീര് അല്പം പഞ്ചസാര ചേർത്ത് കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് ശമിക്കുന്നതാണ്. അര ഔൺസ് കൈപ്പക്ക നീരിൽ അര ഔൺസ് തേൻ ചേർത്ത് ദിവസം 2 നേരം കഴിച്ചാൽ ആർത്തവവേദനക്ക് കുറവുണ്ടാകും. ഇത് തുടർച്ചയായി 3 മാസത്തെ ഉപയോഗം കൊണ്ട് പരിപൂർണ്ണമായും മാറുന്നതാണ്. കൈപ്പക്കയോ അതിന്റെ ഏതെങ്കിലും വിധത്തിലുള്ള നീരോ അമിതമായി കഴിച്ചാൽ അതിനുള്ള പ്രതിവിധിയായി ഒരു ഗ്ലാസ്സ് നവരയരികഞ്ഞിയിൽ രണ്ടു സ്പൂൺ പശുവിൻ നെയ്യ് ചേർത്ത് കഴിച്ചാൽ മതി.

വഴുതനങ്ങ

സോളനേസി (Solanaceae) സസ്യകുടുംബത്തിൽ പെട്ട വഴുതിനയുടെ ഇംഗ്ലീഷ് നാമം ഭ്രിംജൾ (Brinjal) എന്നും സംസ്കൃതത്തിൽ പീതഫലഃ എന്നുമാണ്. വഴുതനങ്ങ അഗ്നിദീപ്തി ഉണ്ടാക്കുന്നതും ഉഷ്ണവീര്യപ്രധാനവുമാണ്. ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യും. അമിതമായാൽ പിത്തത്തെയം വിശേഷിച്ച് വായുവികാരങ്ങളെയും ഉണ്ടാക്കും. വഴുതിനങ്ങ ഹൃദ്രോഗത്തിന് നല്ലതാണ്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർധിപ്പിച്ച് അഞ്ചൈനപെക്ടോറിസ് മാറ്റുവാൻ നല്ലതാണ്. ദിവസവും കഴിച്ചാൽ ഹൃദയധമനിയുടെ ഉൾവ്യാസം വർധിപ്പിക്കുവാൻ കഴിയും. അതായത് ഹൃദ്രോഗം തടയും. രക്തസമ്മർദ്ദത്തെയും കുറയ്ക്കും. കണ്ണുരോഗമുള്ളവരും വെള്ളപ്പാണ്ടുള്ളവരും വഴുതനങ്ങ ഉപയോഗിക്കരുത്. വഴുതനങ്ങ നല്ലെണ്ണയിൽ വറുത്തെടുത്ത് അരിഞ്ഞു കഷ്ണമാക്കി തൈരിൽ ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കുകയും ആരോഗ്യമുണ്ടാവുകയും ചെയ്യും. ശരീരം തടിക്കുകയും അസ്ഥിയുരുക്കം ഉള്ളവർ തടിക്കുന്നതിനും വളരെ ഗുണം ചെയ്യുകയും ചെയ്യും. വഴുതനങ്ങയിൽ ഇരുമ്പാണികൊണ്ട് നവദ്വാരങ്ങളുണ്ടാക്കി അതിൽ കുരുമുളകിട്ട് കടലമാവുകൊണ്ട് അടച്ച് ആവിയിൽ നല്ലവണ്ണം വേവിച്ച് കഴിച്ചാൽ കരൾ സംബന്ധമായ ദോഷങ്ങളും വേദനയും അനുഭവിക്കുന്നവർക്ക് നല്ല ഫലം ചെയ്യും. പിത്താശയകല്ല് എന്ന രോഗത്തിന് ഈ ചികിത്സ പ്രത്യേകിച്ചും ഫലം ചെയ്യും. വഴുതനയുടെ ഇല ഇടിച്ചു പിഴിഞ്ഞ 10 ഔൺസ് രസത്തിൽ 5 ഔൺസ് തേങ്ങ വെന്ത വെളിച്ചെണ്ണയും ചേർത്ത് വഴുതിനച്ചെടിയുടെ വേരരച്ച് കൽക്കമാക്കി കാച്ചി മെഴുകുപാകത്തിൽ വാങ്ങിവെച്ച് ആ എണ്ണ 10 മില്ലി വീതം രാത്രി കഴിച്ചാൽ കാസശ്വാസം, ചുമ എന്നിവ എത്ര പഴകിയതായാലും ആശ്വാസം ലഭിക്കും. അലർജി സംബന്ധമായ രോഗങ്ങളായ തുമ്മൽ, തുമ്പത്തടിച്ചി എന്നിവയ്ക്കും ഏറെ ഗുണം ചെയ്യും. നീല, വെള്ള, ഇളംപച്ച എന്നീ 3 തരം വഴുതനയുണ്ട്. മൂന്നിന്റെയും ഗുണങ്ങൾ ഏകദേശം ഒന്നുതന്നെയാണെങ്കിലും ചെറിയതോതിൽ വ്യത്യാസങ്ങളുണ്ട്. വെള്ളനിറത്തിലുള്ള വഴുതന കുട്ടികളുടെ കരൾ സംബന്ധമായ അസുഖത്തിന്, അതായത് ഗ്രഹണി ബാധിച്ചവർക്ക് ഫലം കൂടുതൽ ചെയ്തു കാണുന്നു. വെള്ള വഴുതിന ദഹനത്തെ ഉണ്ടാക്കുവാനും അമിതവിയർപ്പിനെ മാറ്റുവാനും ക്ഷീണത്തെ ഇല്ലാതാക്കുവാനും ഉപകരിക്കും. ഇളംപച്ചനിറത്തിലുളളതിനും വെള്ളയുടെ ഗുണമുണ്ട്. നീലനിറത്തിലുള്ളത് രക്തക്കുറവിനെ പരിഹരിക്കും. കരൾ സംബന്ധമായ രോഗങ്ങൾക്ക് കൂടുതൽ ഫലവത്തുമാണ്. നീലനിറത്തിലുള്ള വഴുതിനങ്ങ ഉപയോഗിച്ചാൽ മലബന്ധമുണ്ടാകും. വാതത്തിന് നല്ലതാണിത്.

പടവലങ്ങ

സ്നേക്ക് ഗൗഡ് (Snake gourd) എന്ന് ഇംഗ്ലീഷിൽ പറയുന്ന പടവലം കുക്കുർബിറ്റേസി (Cucur bitaceae) കുടുംബത്തിൽ പെട്ടതാണ്. സംസ്കൃതത്തിൽ പടോലം എന്നാണ് പറയുക. സാധാരണ പടവലം എന്നും കയ്പൻ പടവലം എന്നും രണ്ടുതരത്തിൽ പടവലം അറിയുന്നു. കയ്പൻ പടവലത്തിന്റെ കായ്കൾ ഉരുണ്ടിരിക്കും. അത് ഭക്ഷ്യയോഗ്യമല്ല. ഇതിന്റെ വേരിനും വിത്തിനും ഔഷധഗുണമുള്ളതുകൊണ്ട് ഈ പടവലം ഔഷധത്തിന് ഉപയോഗിക്കുന്നു. കയ്പൻ പടവലത്തിന്റെ വേര് വിരേചനൗഷധമാണ്. ഇല പിഴിഞ്ഞ നീര് വമനൗഷധവും വിത്തുകൾ വിരയെ നശിപ്പിക്കുന്നതുമാണ്.


പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് തലയിൽ തേച്ചാൽ കഷണ്ടി മാറുകയും മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യും. പടവലങ്ങ ഇടിച്ചു പിഴിഞ്ഞ നീര് കുടിച്ചാൽ ഹൃദയ പേശിക്ക് ബലമുണ്ടാകും. പടവലങ്ങ ദിവസവും വേവിച്ച് ഉപ്പും എണ്ണയും ചേർക്കാതെ കഴിച്ചാൽ ഹൃദ്രോഗത്തിന്റെ മുന്നോടിയായ അഞ്ചൈനാപെക്ടോറിസിന് അനിതരസാധാരണമായ ഫലം ചെയ്തു കാണാറുണ്ട്. പടവല കുരു പൊടിച്ച് 2 ടീസ്പൂൺ വീതം ചൂടുവെള്ളത്തിൽ കഴിച്ചാൽ അമിതരക്തസമ്മർദ്ദത്തിന് കുറവുണ്ടാകും. പനി വിട്ടുമാറാതിരിക്കുമ്പോൾ പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീരിൽ കൊത്തമല്ലി പൊടി ചേർത്ത് കഴിച്ചാൽ പനി മാറുന്നതാണ്. പടവലങ്ങ ദിവസവും ഉപ്പേരി വെച്ച് ഉപയോഗിച്ചാൽ മൂലക്കുരുവിന് ആശ്വാസം ലഭിക്കും. പാരമ്പര്യമായി മൂലക്കുരു വരാൻ സാധ്യതയുള്ളവർക്കും ഈ പ്രയോഗം ഗുണപ്രദമാണ്. കടുകുരോഹിണി, ത്രിഫലം, അമൃത് എന്നിവ കഷായം വെച്ച് പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് ചേർത്ത് ദിവസം രണ്ടുനേരം കഴിച്ചുകൊണ്ടിരുന്നാൽ രക്തവാതം, ആമവാതം തുടങ്ങിയ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതാണ്. പടവലങ്ങ കൊത്തമല്ലിയോടൊപ്പം വേവിക്കുമ്പോളുണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ഛർദ്ദിയും അതിസാരവും ശമിക്കുന്നതാണ്. പടവലങ്ങ 60 ഗ്രാം ചെറുതായി നുറുക്കി 6 ഔൺസ് ഗോമൂത്രം അരിച്ചൊഴിച്ച് കുറുക്കി വറ്റിച്ച് ലേഹ്യപാകമായാൽ വാങ്ങിവെച്ച് തണുത്താൽ 3 ഔൺസ് തേൻ ചേർത്ത് അതിൽനിന്നും പകുതി കാലത്ത് വെറുംവയറ്റിലും ബാക്കി പകുതി വൈകുന്നേരം 5 മണിക്കും കഴിച്ചാൽ എത്ര പഴകിയ ആമവാതവും ശമിക്കും. മയോകാർഡിയൽ ഇൻഫാർക്ടൻ എന്ന ഹൃദ്രോഗബാധിതർക്കും മഞ്ഞപ്പിത്തമുള്ളവർക്കും നല്ലതാണ് ഈ പ്രയോഗം. കയ്പക്ക, പടവലങ്ങ എന്നിവ ദിവസവും ഉപ്പേരിവെച്ച് കഴിക്കുകയാണെങ്കിൽ സോറിയാസിസ് എന്ന ത്വക്ക് രോഗത്തിനും ത്വക്കിലുണ്ടാകുന്ന അർബുദത്തിനും ഫലവത്താണ്.

ചുരക്ക

കുക്കുർബിറ്റേസി (Cucurbetaceae) കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തിൽ തുംബീ എന്നുമാണ് അറിയപ്പെടുന്നത്. പാൽചുരക്ക, കുംഭച്ചുരക്ക,കൈപ്പച്ചുരക്ക എന്നിങ്ങനെ 3 വിധത്തിലുള്ള ചുരക്കയുണ്ട്. ചുരക്കത്തണ്ട് ആയുർവേദ ഔഷധനിർമ്മാണത്തിലെ ഒരു ഔഷധിയാണ്. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്ക് നല്ല ഫലംചെയ്യും. ചുരക്ക പിഴിഞ്ഞെടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. ചുരക്ക ചെറുക്ക ചേർത്ത് പാകപ്പെടുത്തി ഉപയോഗിച്ചാൽ പനി വേഗം മാറുന്നതാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക. ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ,ചെങ്കണ്ണ്, ഭ്രാന്ത് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്. ഇത് ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസ്സങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്. ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക (പേചുരക്ക) നല്ല ഔഷധഫലം നല്കുന്നതാണ്. കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്. ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വെച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിന് ശമനം കിട്ടും.

കുമ്പളങ്ങ

ഇംഗ്ലീഷിൽ വൈറ്റ് ഗൗഡ് (White gourd) എന്നും സംസ്കൃതത്തിൽ കൂശ്മാണ്ഡം എന്നും അറിയപ്പെടുന്ന കുമ്പളങ്ങ കുക്കുർബിറ്റേസി (Cucurbitaceae) സസ്യുകുടുംബത്തിൽ പെട്ടതാണ്. വള്ളിമേലുണ്ടാകുന്ന കായ്കളിൽ എറ്റവും നല്ലത് കുമ്പളങ്ങയാണ്. ഇതിന്റെ കായ, തൊലി, കുരു, നീര്, ഇല എന്നിവയെല്ലാം ഔഷധപ്രാധാന്യമുള്ളതാണ്. എല്ലാവിധ രോഗങ്ങൾക്കും പഥ്യഭക്ഷണമാണ് കുമ്പളങ്ങ. വാതപിത്ത രോഗികൾക്ക് കുമ്പളങ്ങ നല്ലതാണ്. മൂത്രവസ്തിയെ ശുദ്ധമാക്കി മൂത്രതടസ്സത്തെ നീക്കും. ശരീരത്തെ തടിപ്പിക്കും. ബുദ്ധിക്ക് ഉണർവ്വ് ഉണ്ടാക്കുകയും രക്തസ്രാവത്തെ നിറുത്തുകയും ചെയ്യും. കുമ്പളങ്ങ വിത്ത് പൊടിച്ച് ഓരോ ടീസ്പൂൺ വീതം 2 നേരം തേനിൽ ചാലിച്ച് കഴിച്ചാൽ നാടവിരബാധയ്ക്ക് നല്ലതാണ്. കുമ്പളങ്ങപ്പൂവിന്റെ നീരിൽ ഗോരോചനാദി ഗുളിക കഴിച്ചാൽ (3 നേരം ദിവസേന) സന്നിപാതജ്വരത്തിന് നല്ല ആശ്വാസം ഉണ്ടാകും. കുമ്പളങ്ങ അരച്ച് നാഭിക്ക് താഴെ പുരട്ടിയാൽ കെട്ടി നിൽക്കുന്ന മൂത്രം ഉടനേ പോകുന്നതാണ്. കുമ്പളങ്ങ തൊലിയോടുകൂടി ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതിൽ നിന്ന് 3 ൽ ഒരുഭാഗം പശുവിൻ നെയ്യ് ചേർത്ത് കാച്ചി മെഴുക് പാകത്തിൽ അരിച്ചെടുത്ത് സൂക്ഷിക്കുക. ഇതിൽ നിന്ന് 15 ഗ്രാം വീതം 2 നേരം കഴിച്ചാൽ ശരീരം ചുട്ടുനീറുക, രക്തപിത്തം, നേത്രരോഗം എന്നിവ മാറുന്നതാണ്. ഗർഭപാത്രം എടുത്തുമാറ്റുന്ന ഓപ്പറേഷൻ ചെയ്ത സ്ത്രീകളിലുണ്ടാകുന്ന അതികഠിനമായ ചൂട് ഈ പ്രയോഗം കൊണ്ട് കുറയുന്നതാണ്. ഒരുമാസത്തിലധികം കാലം ഈ ചികിത്സ ചെയ്യരുത്. കുമ്പളങ്ങാതൊലിയുടെ 2 ഔൺസ് നീരിൽ 300 മില്ലിഗ്രാം കുങ്കുമപ്പൂവും വരിനെല്ലിന്റെ 15 ഗ്രാം തവിടും ചേർത്ത് രാവിലെയും വൈകുന്നേരവും പ്രമേഹരോഗികൾ കഴിച്ചാൽ പ്രമേഹം നിയന്ത്രിച്ചു പോകാം. കുമ്പളങ്ങ കഷ്ണങ്ങളാക്കി ഉപ്പിലിട്ട് വെച്ചാൽ കേടുകൂടാതിരിക്കും. ഇത് അർശ്ശസ്, അജീർണ്ണം എന്നിവകൊണ്ട് കഷ്ടപ്പെടുന്നവർ ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും. വള്ളിയിൽ നിന്ന് തനിയെ അടർന്നു വീണ കുമ്പളങ്ങ മാനസിക രോഗമുള്ളവർക്ക് വളരെ ഫലം ചെയ്തു കാണാറുണ്ട്. ബുദ്ധിഭ്രമം, അപസ്മാരം, ഞരമ്പുസംബന്ധമായ രോഗങ്ങൾ, മൈഗ്രൈൻ എന്ന തലവേദന, പക്ഷാഘാതം വരാൻ സാധ്യതയുള്ളവർ, പക്ഷാഘാതം വന്നവർ എന്നീ രോഗാവസ്ഥകളിൽ ഉള്ളവർ കുമ്പളങ്ങാനീര് 3 ഔൺസ് വീതം 2 നേരം കഴിച്ചാൽ നല്ല ഫലം കിട്ടും. ഈ നീരിൽ മാനസമിത്രം ഗുളിക ചേർത്ത് കഴിച്ചാൽ ഫലം പതിന്മടങ്ങ് വർധിക്കും. കുമ്പളങ്ങാനീരിൽ പവിഴഭസ്മം ചേർത്ത് കൊടുത്താൽ എയ്ഡ്സ് രോഗികൾക്ക് രോഗപ്രതിരോധശക്തി കിട്ടുന്നതാണ്. ചുണങ്ങിന് കുമ്പളങ്ങവള്ളി ചുട്ടഭസ്മം വെറ്റിലനീരിൽ ചാലിച്ച് ശരീരത്തിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകി കളഞ്ഞാൽ മതി. വെറ്റിലനീരിനു പകരം മരോട്ടി എണ്ണ ഉപയോഗിച്ചാൽ കൂടുതൽ ഫലം ലഭിക്കും. ഒരു മാസമെങ്കിലും ഈ ചികിത്സ നടത്തേണ്ടിവരും.

വെള്ളരി

കുക്കുർബിറ്റേസി (cucurbetaceae) സസ്യകുലത്തിൽ പെട്ട വെള്ളരിയെ കുക്കുംബർ (Cucumber) എന്ന് ഇംഗ്ലീഷിലും ശുകാസ എന്ന് സംസ്കൃതത്തിലും പറയുന്നു. വിഷുക്കണിയിലെ മുഖ്യഫലമാണ് വെള്ളരി. ഇത് ഈ ഫലത്തിന്റെ സദ്ഗുണത്തെ കാണിക്കുന്നു. വെള്ളരിക്ക തൊലികളയാതെയാണ് ഉപയോഗിക്കേണ്ടത്. അമിതമായ വെള്ളം ദാഹം തീർക്കാൻ ഉഷ്ണകാലത്ത് വെളളരിക്ക തിന്നുന്നത് നല്ലതാണ്. വെള്ളരി ചതച്ച് നീരെടുത്ത് അതിൽ ചെറുനാരങ്ങാനീരും കുരുമുളകുപൊടിയും ചേർത്ത് കഴിച്ചാൽ മൂത്രതടസ്സത്തിന് നല്ലതാണ്. ഹൃദ്രോഗത്തിനും വൃക്കരോഗത്തിനും ഈ പ്രയോഗം ഗുണകരമാണ്. വെള്ളരിയുടെ ഉളളിലെ കഴമ്പ് അരച്ച് അടിവയറ്റിൽ പുരട്ടിയാലും മൂത്രതടസ്സം മാറും. വെളളരിക്ക വറുത്ത് പൊടിച്ച് കൽക്കണ്ടം ചേർത്ത് ദിവസം 2 നേരം കഴിച്ചാൽ മൂത്രതടസ്സം നീങ്ങുന്നതാണ്. വെള്ളരിക്കാക്കുരു പൊടിച്ച് 2 ടീസ്പൂൺ നെല്ലിക്കാനീരിൽ ചേർത്ത് ദിവസേന കഴിച്ചു കൊണ്ടിരുന്നാൽ മൂത്രത്തിൽകൂടി രക്തം പോകുന്നതിന് ആശ്വാസം ലഭിക്കും. ഇത് പ്രമേഹരോഗിയിലും ഫലം ചെയ്യും. വെള്ളരിയുടെ തൊലികളഞ്ഞ് കഴമ്പെടുത്ത് നല്ലെണ്ണയിൽ വിധിയാവണ്ണം കാച്ചി തേച്ചാൽ തീപൊള്ളിയ വ്രണം വടുവില്ലാതെ ഉണങ്ങിപ്പോകും. ചർമ്മം മനോഹരമായിത്തീരുവാൻ വെള്ളരിക്കയുടെ ഉപയോഗം ഫലവത്താണ്. വെള്ളരിയുടെ തൊലികളഞ്ഞ കഴമ്പ് (കുരുകളയാതെ) വെണ്ണപോലെ അരച്ച് ലേപനമാക്കി മുഖത്തും കഴുത്തിലും കൺപോളകളിലും പുരട്ടി ഒരു മണിക്കൂർ നേരം കിടക്കുക. ഇത് മുഖസൗന്ദര്യത്തെ വർധിപ്പിക്കും. ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു ഉണ്ടാവുകയില്ല. ചർമ്മത്തിന്റെ ചുളിവ്, ജര എന്നിവയും മാറും. ഈ പ്രയോഗം പ്രസവശേഷം പൊക്കിളിന്റെ താഴെ ഉണ്ടാകുന്ന വെളുത്തവര എന്ന രോഗത്തെ നിശേഷം മാറ്റാനും ഫലപ്രദമാണ്.

മത്തൻ

പംകിൻ (Pumpkin) എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന മത്തൻ ബൃംഹിതഫലം എന്നാണ് സംസ്കൃതത്തിൽ അറിയപ്പെടുന്നത്. കുക്കുർ ബിറ്റേസി (Cucur Bitaceae) സസ്യകുലത്തിൽ പെട്ടതാണ് മത്തങ്ങ. വർഷമത്തൻ വേനൽ മത്തൻ എന്നീ രണ്ടിനങ്ങളാണ് പ്രധാനമായി മത്തനിൽ കാണുന്നത്. മത്തങ്ങ മധുരമാണ്. കഫവാതങ്ങളെ വർധിപ്പിക്കും. ശോധനയെ ഉണ്ടാക്കും സാമാന്യം ഗുരുത്വമുള്ള ഇത് ശരീരത്തെ തടിപ്പിക്കുന്നതാണ്. പ്രമേഹരോഗികൾക്ക് നല്ലതല്ല മത്തൻ. മത്തന്റെ വിത്ത് വറുത്ത് ദിവസേന തിന്നാൽ (5ഗ്രാം വീതം ദിവസേന 2 നേരം) രക്താതിസമ്മർദ്ദത്തിനും ഹൃദ്രോഗത്തിനും നല്ലതാണ്. പച്ചമത്തൻ ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് അതിൽ കുരുമുളകുപൊടി ചേർത്ത് ദിവസവും പ്രഭാതത്തിൽ കഴിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കുന്നതും ഉദരപ്പുണ്ണിന് ആശ്വാസം ലഭിക്കുന്നതുമാണ്. മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീരിൽ കൽക്കണ്ടം ചേർത്ത് കഴിച്ചാൽ നീരുവീഴ്ച കൊണ്ടുണ്ടാകുന്ന പനി, ജലദോഷം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഇത് ദിവസേന കഴിച്ചുകൊണ്ടിരുന്നാൽ ആസ്തമ എത്ര കാലപ്പഴക്കം ചെന്നതായാലും മാറുന്നതാണ്. ശ്വാസംമുട്ടിന് നല്ല ശമനം കിട്ടാൻ 6 മാസത്തെ ഉപയോഗം വേണ്ടിവരും. മത്തവിത്ത് അരച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ വസൂരി പെട്ടെന്ന് മുഴുവനും പൊന്തുന്നതാണ്. മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീരിൽ മത്തക്കുരു കൽക്കം ചേർത്ത് കാച്ചി പുരട്ടിയാൽ കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ (പ്രത്യേകിച്ച് കാലിലെ ചിലന്നി) എന്ന ത്വക്ക് രോഗത്തിന് ശമനം കിട്ടും.

കോവയ്ക്ക

കുക്കുർബിറ്റേസി (Cucur bitaceae) സസ്യകുടുംബത്തിൽ പെട്ട കോവയ്ക്കയെ കൊവൈ ഫ്രൂട്ട് (Kovai fruit) എന്ന് ഇംഗ്ലീഷിലും മധുശമനി, ഇന്ദിശം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു. നല്ല പോഷകാംശമുള്ളതും ശരീരത്തിനു കുളിർമ്മയേകുന്നതും ആരോഗ്യദായകവുമാണ് കോവയ്ക്ക. കോവയ്ക്ക ഏറ്റവുമധികം ഫലംചെയ്തുകാണുന്നത് പ്രമേഹരോഗത്തിലാണ്. പ്രകൃതി അനുഗ്രഹിച്ച് നല്കിയ ഒരു ഇൻസുലിൻ ആണിത്. പ്രമേഹരോഗി 100 ഗ്രാം കോവയ്ക്ക എന്നും (ഒരു കൊല്ലം) ഉപയോഗിക്കുകയാണെങ്കിൽ പ്രമേഹരോഗിക്ക് രോഗത്തിന്റെ ശക്തിയനുസരിച്ച് പ്രമേഹഹര ഔഷധങ്ങളിൽ നിന്നും മുക്തി നേടാം. അഗ്ന്യാശയത്തിലെ പ്രവർത്തനക്ഷമമായ കോശങ്ങളെ കൂടുതൽ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുവാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും ഇതിന്റെ നിത്യോപയോഗം കൊണ്ട് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. കോവയ്ക്ക ഉണക്കിപ്പൊടിച്ചത് 10 ഗ്രാം വീതം 2 നേരം ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചാലും ഇതേ ഫലം കിട്ടും. ഇതുപയോഗിക്കുന്നവർക്ക് പ്രമേഹക്കുരു ഉണ്ടാകില്ല. കോവയ്ക്കയുടെ വള്ളിയും യൂക്കാലിപ്റ്റസിന്റെ ഇലയും കൂട്ടി കൈവെള്ളയിലിട്ട് ഞെരടി മണപ്പിച്ചാൽ തലവേദനയും ചെന്നിക്കുത്തും ഉടനെ കുറയും. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശക്തി ലഭിക്കുന്നതിനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശേഷി വർധിപ്പിക്കുവാനും ശരീരമാലിന്യങ്ങളെ നീക്കി പുനർനവമാക്കാനും സഹായിക്കും. പിത്തഗ്രന്ഥിയിലോ വൃക്കകളിലോ ഉണ്ടാകുന്ന കല്ല് പൊടിച്ച് കളയുന്നതിന് കോവയ്ക്ക ഉണക്കി പൊടിച്ച് കറന്നയുടനെയുള്ള പാലിൽ ചേർത്ത് കഴിച്ചാൽ ഗുണം ചെയ്യും.

തക്കാളി

സോളാനേസി (Solanaceae) സസ്യകുടുംബത്തിൽ പെട്ടതാണ് തക്കാളി. ടൊമാറ്റോ (Tomato) എന്ന് ഇംഗ്ലീഷിലും ദന്തശഠം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു. തക്കാളി ദഹനത്തെ ഉണ്ടാക്കുന്നതും കരൾ, പ്ലീഹ മുതലായവയുടെ പ്രവർത്തനത്തെ സഹായിക്കുന്നതും കഫത്തെ ഇളക്കിക്കളയുന്നതും ആരോഗ്യദായകവുമാണ്. 30 ഗ്രാം ചിറ്റമൃത് ചെറുതായരിഞ്ഞ് ചതച്ച് കിഴിയാക്കി കെട്ടി ഒരു ഗ്ലാസ്സ് പാലും രണ്ട് ഗ്ലാസ്സ് വെള്ളവും ചേർത്ത് കുറുക്കി പാലളവാകുമ്പോൾ 3 ഔൺസ് തക്കാളിനീരും ചേർത്ത് കഴിച്ചാൽ രക്തവാതം ശമിക്കും. തക്കാളി തിന്നതിനു മീതെ പാല് കഴിച്ച് ശീലിച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടുകയും ശോധനയും ഉണ്ടാകും. ഗർഭിണികൾ പതിവായി തക്കാളിനീര് കഴിച്ചാൽ അവർക്കുണ്ടാകുന്ന തളർച്ച, തലചുറ്റൽ, വേദന, പല്ലുനോവ്, വയറുവീർക്കൽ, മലബന്ധം മുതലായവ ഉണ്ടാവാതിരിക്കുകയും കുട്ടി ആരോഗ്യമുള്ളതായിത്തീരുകയും ചെയ്യും. അക്കിക്കറുക പൊടിച്ച് തക്കാളിനീരിൽ ചേർത്ത് ലേഹ്യമാക്കി പ്രായമായവർ 5 ഗ്രാം വീതം രാവിലെ കഴിച്ചുകൊണ്ടിരുന്നാൽ അപസ്മാരം ശമിക്കും. ഒരു വയസ്സുള്ള കുട്ടിക്ക് പഴുത്ത തക്കാളി നീര് ഒരു ടീസ്പൂൺ വീതം ദിവസവും 3 നേരം കൊടുക്കുന്നതായാൽ ശരീരത്തിന് വളർച്ചയുണ്ടാകുന്നതാണ്. ദിവസവും ഓരോ കപ്പ് വീതം തക്കാളിസൂപ്പ് കഴിച്ചാൽ ഹൃദ്രോഗബാധ ഉണ്ടാകില്ല. 200 ഗ്രാം തക്കാളി സ്വല്പം പശുവിൻ നെയ്യിൽ വറുത്ത് വെള്ളം ചേർത്ത് നല്ലൊരു തുണിയിൽ അരിച്ചെടുത്ത് പഞ്ചസാരയോ ശർക്കരയോ രുചിക്ക് ചേർത്ത് കഴിച്ചാൽ നല്ലൊരു പാനീയമാണ്. തക്കാളിനീരും മധുരനാരങ്ങാനീരും സമം ചേർത്ത് അരിപ്പൊടിയിൽ കുഴച്ച് മുഖത്ത് ലേപനം ചെയ്താൽ മുഖക്കുരു വരാതിരിക്കുകയും മുഖം അഴകാർന്നതായിത്തീരുകയും ചെയ്യും.

മണത്തക്കാളി

കാകമച്ചി എന്ന് സംസ്കൃതത്തിൽ വിളിക്കുന്ന മണത്തക്കാളിയുടെ ഇംഗ്ലീഷിലുള്ള പേര് ബ്ലാക്ക് നൈറ്റ് ഷെയ്ഡ് (Black night shade) എന്നാണ്. സോളാനേസി (Solanaceae) സസ്യകുടുംബത്തിൽ പെട്ടതാണിത്. ഔഷധഘടകങ്ങളുടെ ഒരു കലവറയാണ് മണത്തക്കാളി. മുളകുതക്കാളി, കരിംതക്കാളി എന്നെല്ലാം ഇതിന് വേറെയും പേരുകളുണ്ട്. കുരുമുളക് വലിപ്പത്തിലുള്ള കായയുടെ നിറം പച്ചയാണ്. മൂത്ത് പഴുത്താൽ ചുകപ്പോ നീലയോ ആകും. കായകൾ പഴുത്താൽ മധുരവും പച്ചയായിരിക്കുമ്പോൾ ചവർപ്പുമായിരിക്കും.


മണത്തക്കാളി ഹൃദയത്തിന് ഉത്തേജനം നല്കുന്നു. വിയർപ്പുണ്ടാക്കുന്നതാണ്. കഫത്തെ വർധിപ്പിക്കും പുറമെ അരച്ച് പുരട്ടിയാൽ ഒരു വേദനാസംഹാരിയുമാണ്. ഭക്ഷണത്തിന് രുചിയുണ്ടാക്കുന്ന മണത്തക്കാളി ദഹനമുണ്ടാക്കും. ശോദനയ്ക്ക് നല്ലതാണ്. കൃമിയെ ഇല്ലാതാക്കുകയും ഉദരപ്പുണ്ണിന് നല്ല ഫലംചെയ്യുന്നതുമാണ്. നാവിന്മേലുണ്ടാകുന്ന വ്രണങ്ങളെയും മാറ്റും. മൂത്രച്ചൂടിനും വേദനയ്ക്കും നല്ല ഫലംചെയ്യുകയും രക്തശുദ്ധി വരുത്തുകയും ശ്വാസംമുട്ട്, പ്രമേഹം, ക്ഷയം എന്നീ രോഗങ്ങൾക്കും മണത്തക്കാളിയുടെ നിത്യോപയോഗം ഫലമുളവാക്കും. ഇതിന്റെ കായ ഭക്ഷ്യയോഗ്യവും സമൂലം ഔഷധയോഗ്യവുമാണ്. ജലദോഷമുള്ളവർ മണത്തക്കാളി കഴിക്കുന്നത് നല്ലതല്ല. പ്രകൃതി ചികിത്സകരുടെ ഔഷധഭക്ഷ്യ വസ്തുക്കളിൽ അതിപ്രധാനമായ ഒന്നാണിത്. കാലുകളിൽ നീരുണ്ടാകുന്ന ഹൃദ്രോഗത്തിന് മണത്തക്കാളിയുടെ കായകൾ ദിവസേന കഴിക്കുന്നത് നല്ലതാണ്. മണത്തക്കാളി ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് കഴിക്കുന്നത് പനി പെട്ടെന്ന് മാറി വിയർക്കുന്നത്ന് ഉപകരിക്കും. മണത്തക്കാളി സമൂലം വെള്ളത്തിൽ പുഴുങ്ങി ഊറ്റിയെടുത്തുണ്ടാക്കുന്ന സത്ത് രണ്ടൗൺസ് വീതം ദിവസവും രണ്ടു നേരം കഴിക്കുന്നതായാൽ നീണ്ടുനിൽക്കുന്ന മഞ്ഞപ്പിത്തത്തിന് കുറവുണ്ടാകും. ഹെപ്പറ്റൈറ്റിസ് ബി ഉള്ള രോഗികൾക്ക് പോസിറ്റീവ് രക്തം നെഗറ്റീവ് ആയിത്തീരുവാൻ ഇത് ഉപകരിക്കും. 6 മാസം ഈ ചികിത്സ ചെയ്യേണ്ടിവരും. ഫാറ്റി ലീവർ എന്ന രോഗമുള്ളവർക്ക് ഇതിന്റെ നിത്യോപയോഗം വളരെ ഫലം ചെയ്തു കാണാറുണ്ട്. സന്ധിവാതത്താലുണ്ടാകുന്ന നീരിന് മണത്തക്കാളിയുടെ ഇലകളരച്ച് ലേപനമാക്കി വെച്ച് കെട്ടുന്നത് ഗുണകരമാണ്. രക്തം വരുന്ന മൂലക്കുരുവിനും പഴകിയ സോറിയാസിസിനും രക്തം തുപ്പുന്നവർക്കും മണത്തക്കാളിച്ചെടിയുടെ നീര് ഇടിച്ചുപിഴിഞ്ഞ് കഴിക്കുന്നത് നല്ലതാണ്. വൃഷണങ്ങൾ വീർക്കുകയും വേദനിക്കുകയും ചെയ്യുമ്പോൾ ഇതിന്റെ ഇലകൾ ചൂടാക്കി വെയ്ക്കുന്നത് ഗുണകരമാണ്. ഇലകൾ ചൂടാക്കി ആവി പിടിപ്പിക്കുന്നത് കുരു, വ്രണം എന്നിവയെ ശമിപ്പിക്കും. തൊണ്ടയിൽ കഫശല്യം ഉണ്ടാകുകയും ശബ്ദം നന്നാകാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ മണത്തക്കാളിയില ചവച്ചിറക്കിയാൽ ഉടനെ വിഷമം മാറുന്നതാണ്.

ഉരുളക്കിഴങ്ങ്

സോളാനേസി (Solanaceae) സസ്യകുടുംബത്തിൽ പെട്ട ഉരുളക്കിഴങ്ങിന് ഇംഗ്ലീഷിൽ പൊട്ടാറ്റോ (Potato) എന്നും സംസ്കൃതത്തിൽ ആശ്ചര്യകരം എന്നും പറയുന്നു. തീപൊള്ളലിന് ഉരുളക്കിഴങ്ങ് ഒരു സിദ്ധൗഷധമാണ്. തീപൊള്ളിയ സ്ഥലത്ത് ഉടനെ ഉരുളക്കിഴങ്ങ് അരച്ച് തേച്ചാൽ പോള വരാതെ പൊള്ളൽ ശമിക്കുന്നതാണ്. ഉരുളക്കിഴങ്ങും തക്കാളിയും കൂടി വേവിച്ച് കഴിച്ചാൽ ദഹനക്ഷയത്തിന് നല്ലതാണ്. ഉരുളക്കിഴങ്ങ് കഴുകി തൊലികളയാതെ ചെറുകഷ്ണങ്ങൾ ആക്കി നുറുക്കി ഉണക്കി പൊടിച്ച് വറുക്കുക. ഈ പൊടിയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ഈ ഉരുളക്കിഴങ്ങു പൊടി കുട്ടികൾക്ക് 10 ഗ്രാം പാലിൽ കുറുക്കി ചൂടാറിയാൽ തേൻ ചേർത്ത് കൊടുക്കാം. ഇത് നല്ലൊരു ശിശുഭക്ഷണമാണ്. ഉരുളക്കിഴങ്ങ് തീക്കനലിലിട്ട് ചുട്ടുതിന്നുന്നതായാൽ മൂത്രക്കുറവ്, മലബന്ധം, വായ്പ്പുണ്ണ് എന്നിവയ്ക്ക് ആശ്വാസം കിട്ടും. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി അതിന്റെ ഇലയും കൂട്ടിച്ചേർത്ത് കഷായം വെച്ച് 3 ഔൺസ് വീതം അല്പം തേനും ഉപ്പും ചേർത്ത് കുടിച്ചാൽ ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ട്, കഫക്കെട്ട് എന്നിവയ്ക്ക് ശമനം കിട്ടും. കാർബോ ഹൈഡ്രേറ്റ് (ധാന്യകം) കൂടുതലുള്ളതിനാൽ പ്രമേഹരോഗികൾ ഇതിന്റെ നിത്യോപയോഗം കുറയ്ക്കേണ്ടതാണ്. വാതരോഗികൾക്കും അല്പം തടിച്ചവർക്കും ഉരുളക്കിഴങ്ങ് നിഷിദ്ധമാണ്. അൾസർ (ഉദരപ്പുണ്ണ്) രോഗികൾക്കും ഇത് നല്ലതല്ല.

ചേന അരേസി (Araceae) സസ്യകുലത്തിൽ പെട്ട കിഴങ്ങുവർഗ്ഗമാണ് ചേന. ഇതിനെ ഇംഗ്ലീഷിൽ എലിഫന്റ് ഫൂട്ട് യാം (Elephant-foot-yam) എന്നും സംസ്കൃതത്തിൽ സൂരണം എന്നും പറയുന്നു. അരേസി കുലത്തിൽ പെട്ടതുതന്നെയാണ് കാട്ടുചേനയും. പർപ്പിൾ സ്റ്റാൾക്കെഡ് ഡ്രാഗൺ (Purple stalked dragon) എന്ന് ഇംഗ്ലീഷിലും വനസൂരണം എന്ന് സംസ്കൃതത്തിലും പറയുന്നു. വെളുത്തതും ചുവന്നതുമായി ചേന രണ്ടുതരത്തിൽ കാണുന്നു. വെളുത്തതിനെ അമോർഫോഫല്ലസ് കംപാനുലേറ്റസ് (Amorphopphallus Companulatus) എന്നും ചുവന്നതിനെ അമോർഫോഫല്ലസ് സിൽവറ്റാകസ് (Amorphophallus Sylvatacus) എന്നും പറയുന്നു. ഇതിൽ സാധാരണയായി ഉപയോഗിക്കുന്നത് വെളുത്ത ചേനയാണ്. രണ്ടുതരം ചേനയിലും കാത്സ്യം ഓക്സലൈറ്റ് ധാരാളമുണ്ട്. ചേന ലഘു, രൂക്ഷം, ഉഷ്ണം, തീക്ഷ്ണം, എരിവും, ചവർപ്പും രസത്തോട് കൂടിയതും, ദീപനം, പാചനം എന്നീ ഗുണങ്ങൾ ഉള്ളതുമാണ്. കഫവാതങ്ങളെ ഇല്ലാതാക്കുകയും പ്ലീഹോദരം, ഗുൽമം, അർശസ് എന്നിവയെയെല്ലാം നശിപ്പിക്കുകയും ചെയ്യും. ശ്വാസകാസങ്ങളിലും കൃമിദോഷങ്ങളിലും നല്ലതാണ്. ചേനയുടെ ഇലയും ഭക്ഷ്യയോഗ്യമാണ്. ചേനയില തോരൻ നിത്യവും ഉപയോഗിച്ചാൽ രോഗപ്രതിരോധശക്തിയുണ്ടാകും. രക്തരോഗികളും കുഷ്ഠരോഗികളും പ്രമേഹരോഗികളും ചേന കഴിക്കുന്നത് നല്ലതല്ല. ചേന മണ്ണുകൊണ്ട് പൊതിഞ്ഞ് അടുപ്പിലിട്ട് ചുട്ടെടുത്തോ കാറ്റു തട്ടാതെവേവിച്ചോ ആവിയിൽ വേവിച്ചോ എടുത്ത് അല്പം എണ്ണയും ഇന്തുപ്പും കൂട്ടി ഭക്ഷണത്തിന് പകരം കഴിച്ച് മീതെ മോര് കുടിച്ചാൽ ഒരുമാസം കൊണ്ട് മൂലക്കുരുവിനെ ഉന്മൂലനാശം ചെയ്യാം. കാട്ടുചേന ശുദ്ധിചെയ്ത് ഉപയോഗിച്ചാൽ അർശസിനെയും ഗുൽമത്തെയും ശമിപ്പിക്കുവാൻ സഹായിക്കും. തടികുറയ്ക്കുന്നതിനും വാതത്തിനും കഫത്തിനും നല്ലതാണ്. ശുദ്ധിചെയ്യാതെ കാട്ടുചേന ഉപയോഗിച്ചാൽ വായിൽപുണ്ണ്, തൊണ്ടപുകച്ചിൽ എന്നിവയുണ്ടാകും. ഇതിന് പ്രതിവിധിയായി ചെറുനാരങ്ങാനീരോ, പുളിച്ച മോരോ, പുളിയുള്ള മറ്റ് പദാർത്ഥങ്ങളോ പുളിയില ഇടിച്ചുപിഴിഞ്ഞ നീരോ കഴിച്ചാൽ മാറുകയും ചെയ്യും. ചേന വേവിച്ചുണക്കി പൊടിച്ച് 5 ഗ്രാം വീതം 2 നേരം അയ്യംപന ഇടിച്ചുപിഴിഞ്ഞ നീരിൽ ചാലിച്ച് ഭക്ഷണത്തിന് മുമ്പ് കഴിച്ചാൽ മൂലക്കുരു മാറുന്നതാണ്. ചേന രക്താർബുദരോഗികൾക്ക് വളരെ ഫലപ്രദമാണ്. നിത്യവും ചേന വേവിച്ച് കഴിക്കുന്നത് രക്താർബുദത്തിൽ കാണുന്ന വെളുത്ത രക്താണുക്കളെ അനിയന്ത്രിതമായ വർധനയെ തടയും. ചേന അധികം കഴിച്ചാലുണ്ടാകുന്ന വിഷമം മാറ്റാൻ വെറ്റിലനീര് കഴിച്ചാൽ മതി.

കൂൺ

ക്ലോറോഫിൽ ഇല്ലാത്ത ഒരു സസ്യമാണ് കൂണ്. ഇംഗ്ലീഷിൽ മഷ്റൂം (Mushroom) എന്നും സംസ്കൃതത്തിൽ ശിലീന്ധ്രകം എന്നും പറയുന്ന കൂണിന് ശവംതീനി എന്നും പേരുണ്ട്. ജീവജാലങ്ങളുടെ അവശിഷ്ടവസ്തുക്കളിൽ നിന്ന് ആഹാരം സ്വീകരിക്കുകയാണ് കൂണിന്റെ സ്വഭാവം. അതുകൊണ്ടാണ് ഈ പേരിലറിയപ്പെടുന്നത്. കൂണുകൾ പലതരമുണ്ട്. അരിക്കൂണ്, പന്നിക്കൂണ്, വെട്ടിക്കൂണ്, വെള്ളാറംകൂണ്, പാമ്പൻകൂണ്, പറമ്പൻകൂണ് എന്നിവ അവയിൽ ചിലതാണ്. വൈക്കോലിൽ നിന്നുണ്ടാകുന്ന കൂൺ ത്രിദോഷങ്ങളെ ശമിപ്പിക്കും. കരിമ്പിൽ നിന്നുണ്ടാകുന്ന കൂൺ ത്രിദോഷവർധനവ് അല്ല. ഉണങ്ങിയ ചാണകത്തിൽ നിന്നുണ്ടാകുന്നതും മുളയിൽ നിന്നുണ്ടാകുന്നതും അല്പം വാതകോപകരമാണ്. കൂണിൽ ഭൂരിഭാഗവും ജലാംശമാണ്. ചില കൂണുകളിൽ ഫോസ്ഫറസ് ഉള്ളതുകൊണ്ട് അവ രാത്രിയിൽ (നല്ല ഇരുട്ടിൽ) പ്രകാശിക്കും. കൂണിലെ വിഷാംശം ഇല്ലാതാക്കാൻ മഞ്ഞൾ ചേർത്ത് പാകം ചെയ്താൽ മതി. ചില കൂണുകളിൽ വിഷാംശമുണ്ട്. അതുകൊണ്ട് അവ അഭക്ഷ്യവസ്തുവായി കണക്കാക്കുന്നു. പെൻസിലിൻ നൊട്ടേറ്റം എന്ന പൂപ്പൽവർഗ്ഗത്തിൽ പെട്ട കൂണിൽ നിന്നാണ് ലോകത്തിലെ അത്ഭുതൗഷധമായ ആന്റിബയോട്ടിക്സിന്റെ പ്രഥമ അവതാരമായ പെൻസിലിൻ കണ്ടുപിടിച്ചത്. ന്യൂമോകോക്കസ്, സ്ട്രെപ്റ്റോ കോക്കസ്, ഗോണോ കോക്കസ് ഉൾപ്പെടെ വിവിധതരത്തിലുള്ള അണുജീവികൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ഔഷധമാണിത്. പഴയ പുരത്തറ പൊളിക്കുമ്പോഴും പഴയ കൈയാലകൾ നിരപ്പാക്കുമ്പോഴും കണ്ടുവരുന്ന ഒരു കുമിളാണ് നിലമാങ്ങ. ഈ ഔഷധം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ വയറിളക്കം, ഛർദ്ദി എന്നിവമൂലം ശരീരത്തിൽ ഉണ്ടാകുന്ന നിർജ്ജലീകരണം ഒഴിവാക്കുവാൻ കഴിയും. നിലമാങ്ങ ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദനയ്ക്ക് ഉടനെ ആശ്വാസം ലഭിക്കും. ആനപ്പിണ്ടത്തിൻമേലുണ്ടാകുന്ന കൂണും അടയ്ക്കാമണിയൻ വേരും നറുവരിനീരിലരച്ച് ഗുളികയാക്കി പലവട്ടം പുരട്ടിയാൽ തേളിൻവിഷം ശമിക്കും. മഞ്ചട്ടിവേര് ഉണക്കിപ്പൊടിച്ചതും വൈക്കോലിൽ നിന്നും മുളച്ചുവരുന്ന കൂണും തേനും കൂട്ടി അരച്ച് പുറമെ പുരട്ടിയാൽ ചർമ്മത്തിലെ ചുളിവ് തീരുന്നതാണ്. ഇവ തേനിനുപകരം കൊട്ടെണ്ണയിൽ ചേർത്ത് പുരട്ടിയാൽ ശരീരത്തിൽ പലയിടത്തുമുണ്ടാകുന്ന ചുണങ്ങ് മാറിക്കിട്ടുന്നതാണ്.

കാരറ്റ്

സംസ്കൃതത്തിൽ ശിഖമൂലം എന്ന പേരിലറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേരാണ് കാരറ്റ് (Carrot). അംബലിഫെറെ (Umbelliferae) സസ്യകുടുംബത്തിൽ പെട്ടതാണിത്. പോഷകമൂല്യം കൂടാതെ ഔഷധഗുണങ്ങൾ അനവധിയുള്ള പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. ചുകപ്പ് നിറത്തിലും മഞ്ഞനിറത്തിലും രണ്ടുതരം കാരറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. ചുകപ്പ് നിറത്തിലുള്ള കാരറ്റുകളാണ് അധികം നല്ലത്. കാരറ്റിനെ മഞ്ഞമുള്ളങ്കി എന്നും മലയാളത്തിൽ പറയാറുണ്ട്. എന്നാൽ മുള്ളങ്കിയും കാരറ്റും രണ്ടും രണ്ടായിട്ടാണ് അറിയപ്പെടുന്നത്. വിറ്റാമിൻ എ യുടെ രൂപമായ കരോട്ടിൻ ധാരാളം അടങ്ങിയ കിഴങ്ങായതുകൊണ്ടാണ് കാരറ്റ് എന്ന് പറയുന്നത്. കാരറ്റ് പച്ചയായി കഴിക്കാൻ നല്ലതാണ്. കാരറ്റ് പെട്ടെന്ന് ദഹനത്തെ ഉണ്ടാക്കുന്നതും മധുരമുള്ളതുമാണ്. രക്തം ഉണ്ടാകുവാനും രക്തശുദ്ധിക്കും തൊലിക്ക് മാർദ്ദവം ഉണ്ടാകാനും മലബന്ധത്തെ ഇല്ലാതാക്കാനും നല്ലതാണ്. ശരീരപുഷ്ടിയും ധാതുശക്തിയും പ്രദാനം ചെയ്യുന്നതും വാതപിത്തങ്ങൾക്ക് നല്ലതുമാണ് കാരറ്റ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകൾ, ഉദരരോഗം, അഗ്നിമാന്ദ്യം,മെലിച്ചിൽ, ഗ്രഹണി, മൂലക്കുരു, രക്തം ഛർദ്ദിക്കൽ, മൂത്രനാളിപ്പഴുപ്പ് എന്നിവയ്ക്ക് നല്ലതാണ് കാരറ്റ്. കാരറ്റുനീരും അതിന്റെ പകുതിഭാഗം ആട്ടിൻപാലും കാൽഭാഗം ആട്ടിൻതൈരും ചേർത്ത് കാലത്ത് അപ്രകാരം വൈകുന്നേരവും കഴിച്ചുകൊണ്ടിരുന്നാൽ രക്താർശ്ശസ്സിന് വളരെ ഫലം ചെയ്യും. 3 ഔൺസ് കാരറ്റുനീര് 3 ഔൺസ് ആട്ടിൻപാലും ചേർത്ത് നേരിയ തീനാളത്തിൽ തിളപ്പിച്ച് പകുതിയാക്കി കുറുക്കി ചൂടോടെ നിത്യവും കഴിച്ചാൽ ഗർഭം അലസിപ്പോകുന്ന സ്ത്രീകൾക്ക് ഗുണം ചെയ്യും. ഒന്നാംമാസം മുതൽ എട്ടാംമാസം വരെ കഴിക്കേണ്ടതാണ്. സ്ത്രീകൾക്ക് അമിതമായ രക്തസ്രാവം ഉണ്ടായാൽ കാരറ്റിന്റെ നീര് ഓരോ ഔൺസ് വീതം 4 നേരം കഴിച്ചാൽ ശമനമുണ്ടാകും. സ്തനവളർച്ചയ്ക്ക് 3 ഔൺസ് കാരറ്റ് നീരിൽ 15 ഗ്രാം നാഗബലാസർപ്പിസ് ചേർത്ത് കഴിച്ചാൽ മതി. അര ഗ്ലാസ്സ് കാരറ്റിനീരിൽ ഒരു ടീസ്പൂൺ തിപ്പലിപ്പൊടി ചേർത്ത് രാവിലെ കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് നല്ല ഫലം ചെയ്തുകാണാം. ചൂടുള്ള വെണ്ണീറിലോ ചൂടുള്ള മണലിലോ കാരറ്റ് ചുട്ടെടുത്ത് രാത്രി തുറന്ന സ്ഥലത്ത് മഞ്ഞിൽ വെച്ച് കാലത്ത് കൽക്കണ്ടവും പനിനീരും ചേർത്ത് അരച്ച് കഴിക്കുകയാണെങ്കിൽ അമിതമായി ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്നവർക്ക് നല്ലതാണ്. ഹൃദയവാൽവിനുണ്ടാകുന്ന വൈകല്യം മാറാൻ ഈ പ്രയോഗം ഗുണം ചെയ്യും. കാരറ്റ് ചെറുതായരിഞ്ഞ് ഒരു തുണിയിൽ കെട്ടി പിഴിഞ്ഞെടുക്കുന്ന നീരിൽ വെള്ളമോ ചൂടുള്ള പാലോ ചേർക്കാവുന്നതാണ്. പാലാണ് കൂടുതൽ നല്ലത്. ഈ കാരറ്റുനീര് കഴിക്കുന്നത് വൃദ്ധന്മാർക്കും കുട്ടികൾക്കും ഗർഭിണികൾക്കും നല്ലതാണ്. ഈ നീര് പലരോഗങ്ങൾക്കും നല്ലതാണെങ്കിലും പനിയുള്ളവർക്ക് നല്ലതല്ല.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിന്റെ ശാസ്ത്രീയനാമം ബീറ്റാവൾഗാരിസ് എന്നാണ്. ചീനോപ്പോഡിയേസി (Chenopodiaceae) കുലത്തിൽ പെട്ട ഇതിനെ ഇംഗ്ലീഷിൽ ബീറ്റ്റൂട്ട് (Beetroot) എന്നും സംസ്കൃതത്തിൽ രക്തകന്ദം എന്നും പറയുന്നു. ഇതിനെ മലയാളത്തിൽ അടിപൊളിക്കിഴങ്ങ് എന്നാണ് പറയുന്നത്. പോഷണശാസ്ത്രത്തിലെ ന്യൂട്രിസിൻ എന്ന വർണപദാർത്ഥമാണ് ബീറ്റ്റൂട്ടിലുള്ളത്. ബീറ്റ്റൂട്ട് ഭക്ഷ്യപദാർത്ഥം എന്നതിലുപരി ഒരു ഔഷധപദാർത്ഥമാണ്. ദഹനപ്രക്രിയയുടേയും പുകവലിയുടേയും ഫലമായി കോശഭിത്തികളിലോ ശുദ്ധരക്തധമനിയിലോ പറ്റിപ്പിടിച്ചിരിക്കുന്ന തടസ്സങ്ങളെ ഒഴിവാക്കാനുള്ള കഴിവുണ്ട് ഇതിന്. തലയിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തവാഹ സ്രോതസ്സുകളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഹൃദയാഘാതത്തിനും രക്തനാഡികളിൽ ഉണ്ടാകുന്ന ജരിതാവസ്ഥയിലും ശരീരത്തെ രക്ഷപ്പെടുത്താൻ ബീറ്റ്റൂട്ട് നല്ലതാണ്. പിത്താശയ കല്ല് ഇല്ലാതാക്കുവാൻ ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഋതുവിരാമകാലത്ത് സ്ത്രീകൾക്കുണ്ടാകുന്ന വ്യതിയാനങ്ങളിൽ ആശ്രയിക്കാവുന്ന ഏക ഫലമാണ് ബീറ്റ്റൂട്ട്. ഇതിന്റെ സൂപ്പാണ് ഉപയോഗിക്കേണ്ടത്. പഞ്ചസാരയുടെ അംശം കൂടുതലുള്ളതുകൊണ്ട് പ്രമേഹരോഗികൾക്ക് അത്ര നല്ലതല്ല. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരൗഷധമാണെന്ന നിലയിൽ എയ്ഡിസ് രോഗികൾക്ക് ആശ്രയിക്കാവുന്ന ഒരു കിഴങ്ങാണ് ബീറ്റ്റൂട്ട്.

മുള്ളങ്കി

ക്രൂസിഫെറേ (Crucifereae) സസ്യകുലത്തിൽ പെട്ട മുള്ളങ്കിയെ ഇംഗ്ലീഷിൽ റാഡിഷ് (Radish) എന്നും സംസ്കൃതത്തിൽ മൂലകം എന്നും മലയാളത്തിൽ കനകപ്പാല എന്നും പറയുന്നു. ഇതൊരു ശാകപദാർത്ഥമാണ്. വേവിച്ചോ പച്ചയായോ കഴിക്കാം. മുള്ളങ്കിയുടെ ഇല ഉഷ്ണവീര്യപ്രധാനമാകുന്നു. കഫപിത്തങ്ങളെ വർധിപ്പിക്കുകയും രുചിയെ ഉണ്ടാക്കുകയും ചെയ്യും. നെയ്യിൽ വറുത്താൽ വാതപിത്തകഫങ്ങളായ ത്രിദോഷങ്ങളെ ശമിപ്പിക്കും. മുള്ളങ്കിയുടെ പൂവ് കഫപിത്തങ്ങളെ ശമിപ്പിക്കുന്നതാണ്. ഇതിന്റെ കായ് കഫവാതങ്ങളെയും ശമിപ്പിക്കും. വാതം, അർശസ്, ഗുൽമം, ഹൃദ്രോഗം എന്നിവയെ മാറ്റുകയും അഗ്നിയെ വർധിപ്പിക്കുകയും രുചിയെ ഉണ്ടാക്കുകയും സ്വരത്തെ നന്നാക്കുകയും ചെയ്യും. മുള്ളങ്കിയുടെ കായയും ഇലയും മൂത്രത്തെ വർധിപ്പിക്കുന്നതും ശോധനയെ ഉണ്ടാക്കുന്നതും മൂത്രാശയത്തിലെ കല്ലിനെ അലിയിപ്പിച്ചു കളയുന്നതുമാണ്. ആർത്തവത്തെ ഉണ്ടാക്കുന്നതുമാണ് മുള്ളങ്കി. ഇതിന്റെ വിത്തിൽ അടങ്ങിയിരിക്കുന്ന എണ്ണ കടുകെണ്ണയുടെ ഫലം തരുന്നതാണ്. വാതത്തിന് പുറമെ പുരട്ടുന്നതിന് ഉപയോഗിക്കാം. മുള്ളങ്കി എണ്ണയിൽ സൾഫറും ഫോസ്ഫാറിക് ആസിഡും അടങ്ങിയിരിക്കുന്നു. മുള്ളങ്കി ചെറുതായി നുറുക്കി മിക്സിയിലിട്ടടിച്ച് പിഴിഞ്ഞ് നീരെടുത്ത് 3 ഔൺസ് നീരിൽ കുറച്ച് തേൻ ചേർത്ത് ദിവസേന രാവിലെ കഴിച്ചാൽ മൂത്രസംബന്ധമായ എല്ലാ വിഷമങ്ങളെയും ഇല്ലാതാക്കും. പ്രത്യേകിച്ചും പൗരുഷഗ്രന്ഥിവീക്കത്താൽ മൂത്രം പോകാത്തവർക്ക് വളരെ നല്ല ഫലം ചെയ്യും. മുള്ളങ്കിനീരിൽ സ്വല്പം തൈരും ചേർത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞാൽ മുഖക്കുരു മാറാനും കലകൾ പോകാനും ചർമ്മത്തിന് മാർദ്ദവമുണ്ടാകാനും അത്യുത്തമമാണ്. ഊണിന് മുമ്പ് മുള്ളങ്കി തിന്നാൽ നല്ല വിശപ്പും ദഹനവും ഉണ്ടാകും. മുള്ളങ്കിക്കറി മിതമായ ശോധനയെ ഉണ്ടാക്കും. 10 ഗ്രാം മുള്ളങ്കിവിത്ത് പൊടിച്ച് അതിൽ ഒരു ഗ്രാം വെള്ളപ്പാഷാണം ചേർത്ത് സുർക്കയിൽ ചാലിച്ച് രണ്ടുമണിക്കൂർ വെച്ചശേഷം വെള്ളപ്പാണ്ടുള്ളിടത്ത് 12 മണിക്കൂർ നേരം പുരട്ടിയിടുക. കുറച്ച് ദിവസങ്ങൾകൊണ്ട് വെള്ളപ്പുള്ളികൾ മാറുന്നതാണ്.

കോളിഫ്ലവർ / കാളിപ്പൂവ്

സംസ്കൃതത്തിൽ ആകർഷണീയ പുഷ്പം എന്നും ഇംഗ്ലീഷിൽ കോളിഫ്ലവർ (Cauliflower) എന്നും പേരുള്ള ഇത് ക്രൂസിഫെറേ (Cruciferae) സസ്യകുടുംബത്തിൽ പെട്ടതാണ്. ഭക്ഷ്യവസ്തുവായ കോളിഫ്ലവർ നല്ലൊരു ഔഷധികൂടിയാണ്. 2 പിടി കോളിഫ്ലവർ കഴുകി അരിഞ്ഞ് പച്ചവെള്ളത്തിൽ കുതിർത്തുവെച്ച് രാവിലെ അതേ വെള്ളത്തിലരച്ച് പശപോലെയാക്കി നേരിയ തുണിയിൽ അരിച്ചെടുത്ത് ആവശ്യത്തിന് പാലും പഞ്ചസാരയും ഒരു ഏലക്കായും രണ്ട് കരയാമ്പൂവും ഒരു ടീസ്പൂ‍ൺ നെയ്യും ചേർത്ത് നല്ലവണ്ണം തിളപ്പിച്ച് വറ്റിച്ചെടുത്ത രസായനം അപസ്മാരം, ഹിസ്റ്റീരിയ, ഉറക്കമില്ലായ്മ എന്നിവയെ ശമിപ്പിക്കുന്ന നല്ലൊരു ഔഷധമാണ്. കോളിഫ്ലവർ കൊണ്ട് സൂപ്പുണ്ടാക്കി ശർക്കര ചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് മുലപ്പാൽ വർധിക്കും. കോളിഫ്ലവർ നിത്യേന കഴിച്ചാൽ രക്തപിത്തം (ഹീമോഫീലിയ) നിയന്ത്രിക്കാം. പ്രമേഹരോഗികൾക്ക് ദിവസവും സുരക്ഷിതമായി കഴിക്കാവുന്ന വളരെ നല്ലൊരു പച്ചക്കറിയായ ഇത് മൂത്രക്കല്ലിന്റെ അസുഖമുള്ളവർ കഴിക്കുന്നത് നല്ലതല്ല. കോളിഫ്ലവർ അരച്ച് വെള്ളത്തിൽ കലക്കി കുറുക്കി കൽക്കണ്ടം ചേർത്തുണ്ടാക്കുന്ന പായസം ദിവസവും രാത്രി കഴിച്ചാൽ പുരുഷവന്ധ്യത മാറാൻ നല്ലതാണ്.

കാബേജ്

ക്രൂസിഫെറേ (Crucefereae) സസ്യകുടുംബത്തിൽ പെട്ടതാണ് കാബേജ്. ഇംഗ്ലീഷിൽ കാബേജ്(cabbage) എന്നും സംസ്കൃതത്തിൽ കേബുകം എന്നും പറയുന്ന ഇതിന് മുട്ടക്കോസ് എന്നും പേരുണ്ട്. ഇതിൽ വിറ്റാമിൻ എയും സിയും കൂടുതലടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ആരോഗ്യമുണ്ടാകുന്നതിനും ഇത് ഉപകരിക്കും. കഫം, പിത്തം, രക്തദോഷം, ജ്വരം, കുഷ്ഠം, വായുമുട്ടൽ, ചുമ, അരുചി, പ്രമേഹം, ചർമ്മരോഗം എന്നിവയെ ശമിപ്പിക്കുന്നതാണ്. വാതരോഗികൾക്ക് ഹിതമല്ല. കാബേജിൽ വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞെടുത്ത ഉരിനീരിൽ 5 ഗ്രാം കുരുമുളകുപൊടി ചേർത്ത് കാലത്ത് കഴിച്ചാൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈയിഡ്സും കുറയുന്നതാണ്. അതുകൊണ്ട് ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം കാബേജ് ഒരു അനുഗ്രഹമാണ്. അഞ്ചൈന പെക്ടോറിസ് എന്ന രോഗമുള്ളവരിലും ഈ ഔഷധം ഫലപ്രദമാണ്. സോറിയാസിസിന് കാബേജ് വേവിച്ച് പശുവിൻ വെണ്ണ ചേർത്ത് കഴിക്കുന്നത് പലരോഗികളിലും ഫലപ്രദമായി കാണാം

മുരിങ്ങക്കായയും ഇലയും

മോറിൻഗേസി (Moringaceae) സസ്യകുലത്തിൽ പെട്ടതാണ് മുരിങ്ങ. മുരിങ്ങക്കായയെ ഇംഗ്ലീഷിൽഡ്രംസ്റ്റിക് (Drumstick) എന്നും സംസ്കൃതത്തിൽ ശിഗ്രു എന്നും അറിയപ്പെടുന്നു. മുരിങ്ങയുടെ ഇലയും കായയും പൂവും ഗുണപ്രദമായ ഭക്ഷ്യവസ്തുക്കളാണ്. പ്രകൃതിദത്തമായ പോഷകഘടകങ്ങൾ നിറഞ്ഞതാണിവ. വിറ്റാമിനുകളും ധാതുലവണങ്ങളും അത്യാവശ്യമായ എല്ലാ അമിനാമ്ലങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയില ചതച്ച് പിഴിഞ്ഞെടുത്ത ഒരു കപ്പ് നീരിൽ 9 മുട്ടയിൽ അടങ്ങിയ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. 500 ഗ്രാം വെണ്ണയോ 50 ഗ്രാം ആട്ടിൻകരളോ 50 ഗ്രാം സ്രാവിന്റെ കരളോ കഴിച്ചാൽ കിട്ടുന്നത്ര വിറ്റാമിൻ എ മുരിങ്ങയിലയുടെ ഒരുകപ്പ് നീരിൽ നിന്നും ലഭ്യമാണ്. 16 കിലോ ആട്ടിറച്ചിയിൽ നിന്നും 80 കപ്പ് പശുവിൻ പാലിലുമുള്ളത്ര വിറ്റാമിൻ എ ഈ ഒരു കപ്പ് മുരിങ്ങനീരിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് മുരിങ്ങനീരിൽ 6 ഓറഞ്ചിൽ ഉള്ളത്ര വിറ്റാമിൻ സി യും 20 കോഴിമുട്ടയിൽ അടങ്ങിയിരിക്കുന്ന കാത്സ്യത്തിന്റെയും അളവിൽ കൂടുതലാണ്. മുരിങ്ങയിലയുടെ 15 മില്ലി നീരിൽ ഒരു ഗ്ലാസ്സ് ഇളനീർവെള്ളം ചേർത്ത് സ്വല്പം തേനും കൂട്ടിച്ചേർത്ത് ഇളക്കിയോജിപ്പിച്ച് ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് നല്ലതാണ്. 15 മില്ലി മുരിങ്ങയിലനീരും 5 മില്ലി തേനും ചേർത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാൽ തിമിരരോഗബാധ ഉണ്ടാകാതെ കഴിക്കാം. ഒരു ടീസ്പൂൺ നെയ്യിൽ കുറച്ച് മുരിങ്ങയില വേവിച്ച് കുട്ടികൾക്ക് കൊടുക്കുന്നത് നല്ലൊരു ടോണിക്കാണ്. ഇത് കുട്ടികളിലെ ബുദ്ധിശക്തി വർധിപ്പിക്കും. മുരിങ്ങയില വേവിച്ച് നാളികേരം ചിരകി ചേർത്ത് ധാരാളം കഴിച്ചാൽ മുലപ്പാൽ വർധിക്കും. മുരിങ്ങയുടെ വേരിൻമേൽ തൊലി കഷായം വെച്ച് ചെറുചൂടോടെ കഴിച്ചാൽ മൂത്രാശയകല്ല് താമസംവിനാ ഇല്ലാതാകുന്നതാണ്. ഉഷ്ണകാലത്ത് ഒരു ഗ്ലാസ്സ് കാരറ്റ് നീരിൽ 25 മില്ലി മുരിങ്ങയിലയുടെ നീര് ചേർത്ത് കുടിച്ചാൽ അമിതദാഹം ശമിക്കുകയും ഉന്മേഷവും ആരോഗ്യവും സിദ്ധിക്കുകയും മൂത്രച്ചൂടിനെ സുഖപ്പെടുത്തുകയും ചെയ്യും. ഇത് പ്രമേഹരോഗികൾക്കും കുടിക്കാവുന്നതാണ്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഉപ്പിടാതെ മുരിങ്ങയുടെ ഇല ധാരാളം കഴിച്ചാൽ മതി. പ്രമേഹത്തിന് മുരിങ്ങയില ഏറ്റവും പ്രധാനമായ ഒരൗഷധമാണ്. മുരിങ്ങയിലയോ മുരിങ്ങക്കായയോ മുരിങ്ങാപ്പൂവോ ഏതു വിധേനയും ദിവസവും കുറച്ചു കഴിച്ചുകൊണ്ടിരുന്നാൽ പ്രമേഹബാധയുടെ ശക്തി കുറയുന്നതാണ്. പ്രമേഹരോഗത്തിന്റെ ഉപരോഗങ്ങളായ രക്താതിസമ്മർദ്ദം, വൃക്കരോഗം, ഹൃദ്രോഗം, വാതരോഗങ്ങൾ, കണ്ണുരോഗങ്ങൾ എന്നിവയിൽ നിന്നും രക്ഷപ്പെടാവുന്നതാണ്.

ചീര

സ്പിനാച്ച് (Spinach) എന്ന് ഇംഗ്ലീഷിലും പാലകഃ എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന ചീരഒലർസിയേ (Olerceae) സസ്യകുടുംബത്തിൽ പെട്ടതാണ്. ഇലക്കറികളിൽ മുഖ്യനായ ചീരയിൽ പ്രോട്ടീനും വിറ്റാമിൻ എയും ഇരുമ്പ്, ഫോളിക് ആസിഡ് എന്ന രക്തോൽപാദകഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. മാംസം, മുട്ട എന്നിവ കഴിച്ചാൽ കിട്ടുന്ന പ്രോട്ടീൻ ചീരയിൽ നിന്നും കിട്ടും. ചീര നെയ്യിൽ വറുത്തും കഴിക്കാവുന്നതാണ്. കുടൽ രോഗങ്ങളായ പരിണാമശൂലം, സ്ഥൂലാന്ത്രപാകം, കഫാതിസാരം എന്നീ രോഗങ്ങളിൽ ചീര മാത്രം വേവിച്ച് 3 മാസം തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നാൽ നല്ല ആശ്വാസം കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിന് വേണ്ടി ആശ്രയിക്കാവുന്ന ഒരു ഇലക്കറിയാണ് ചീര. സോറിയാസിസിന് ദിവസവും ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തിയാൽ നല്ല ഫലം ലഭിക്കും. ചീരയില പിഴിഞ്ഞെടുത്ത രസം 3 ഔൺസ് ആട്ടിൻസൂപ്പിൽ ചേർത്ത് കഴിച്ചാൽ മുലപ്പാൽ വർധിക്കും. കൂടാതെ പ്രസവാനന്തരമുള്ള ക്ഷീണത്തെയും വിളർച്ചയെയും അകറ്റി പുതുജീവൻ നല്കും. ചീരയില ഇടിച്ചുപിഴിഞ്ഞ നീരും ഇളനീർ വെള്ളവും സമം ചേർത്ത് 6 ഔൺസ് ദിവസം രണ്ടുനേരം കഴിച്ചാൽ മൂത്രനാളി വീക്കം മാറുന്നതാണ്. ചുകന്ന ചീരയുടെ വേര് കഷായം വെച്ച് കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് നല്ല ഫലം കിട്ടും. ഹൈപ്പറ്റാറ്റിസ് ബി യ്ക്കും ഉപകരിക്കും. ചീരച്ചെടി സമൂലമെടുത്ത് ബ്രഹ്മിയും മുത്തിളും ചേർത്ത് കഷായം വെച്ച് കഴിച്ചുകൊണ്ടിരുന്നാൽ പ്രായമായവർക്കുണ്ടാകുന്ന ഓർമ്മക്കുറവ് നല്ലപോലെ മാറുന്നതാണ്. കുട്ടികൾക്കും ഈ പ്രയോഗം നല്ലതാണ്. ചീരയില മുതിരകൂട്ടി കഷായം വെച്ചതിൽ നിന്നും 3 ഔൺസ് വീതമെടുത്ത് 2 ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്ത് ദിവസം 2 നേരം ഒരു മാസത്തോളം കഴിച്ചാൽ എത്ര പഴകിയ മൂത്രക്കല്ലായാലും പൊടിഞ്ഞ് പോകുന്നതാണ്. ആർത്തവസംബന്ധമായ രോഗങ്ങൾക്കും കുറവുണ്ടാകും. ഇത് പിത്താശയകല്ലിനും അഗ്ന്യാശയകല്ലിലും ഫലം ചെയ്യും.

കറിവേപ്പില

കറി ലീഫ് ട്രീ (Curry Leaf Tree) എന്ന് ഇംഗ്ലീഷിലും കാളശാകം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന കറിവേപ്പില റുട്ടേസി (Rutaceae) കുലത്തിൽ പെടുന്നു. കറിവേപ്പിലയുടെ ഞെട്ടി, തടിയുടെ മേലുള്ള തൊലി, ഞെട്ടിയോടു കൂടെയുള്ള ഇല എന്നിവയെല്ലാം ഔഷധത്തിന് ഉപയോഗിക്കുന്നു. കറിവേപ്പിന്റെ ഇലയ്ക്കാണ് മുഖ്യമായി ഔഷധപ്രാധാന്യവും ഭക്ഷണപദാർത്ഥ സഹായിത്വവുമുള്ളത്. ജീവകം എ ധാരാളമുള്ള കറിവേപ്പില നമ്മുടെ ആരോഗ്യസംരക്ഷണ കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കറിവേപ്പില ശോഷം, സർവാംഗസന്താപം, ജ്വരം, ശൂലം, ഗ്രഹണി, മേദസ്, കണ്ഠരോഗം, വീക്കം, ഗുല്മം, അർശസ്സ്, രക്തദോഷം, കഫം, വാതം ഇവ ശമിപ്പിക്കും. ദഹനവും രുചിയും ഉണ്ടാക്കുകയും ബലം, ആയുസ്, ബുദ്ധി എന്നിവയെ വർധിപ്പിക്കുകയും ശോധനയുണ്ടാക്കുകയും ചെയ്യും. കറിവേപ്പില നേത്രരോഗങ്ങൾക്ക് ഹിതകരമാണ്. വിറ്റാമിൻ‌ എ ഏറ്റവുമധികം ഉൾക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുരോഗത്തിന് ഫലപ്രദമായി അനുഭവപ്പെടുന്നത്. കറിവേപ്പിലയും നെല്ലിക്കാത്തോടും ചതച്ച് വെളിച്ചെണ്ണയിലിട്ട് നെല്ലിക്കാത്തോട് കുറുകുന്നതുവരെ മൂപ്പിച്ച് ചൂടാറിയാൽ അഞ്ജനക്കല്ല് പാത്രപാകംചെയ്ത് തലയിൽ തേച്ചാൽ നര മാറും. ചുക്ക് ഒരു കഴഞ്ച്, കറിവേപ്പില 3 കഴഞ്ച്, കടുക്കാത്തോട് 4 കഴഞ്ച്, പടവലം 4 കഴഞ്ച് ഇങ്ങനെ 12 കഴഞ്ച് ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാഴിയാക്കി ഉരിവീതം 2 നേരം ഇന്തുപ്പും തിപ്പലിയും മേൽപൊടി ചേർത്ത് കഴിക്കുക. വയറുകടിയോടുകൂടിയുള്ള അതിസാരത്തിന് അത്ഭുതകരമായ ഫലം ചെയ്യും. കറിവേപ്പില 6 കഴഞ്ച്, കടുക്കാത്തോട് 4 കഴഞ്ച്, ചുക്ക് 2 കഴഞ്ച് ചതച്ച് ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാഴിയാക്കി ഉരിവീതം 2 നേരം കഴിച്ചാൽ ഛർദ്ദി, അതിസാരം, വയറുവീർപ്പ്, വെള്ളംദാഹം, പനി എന്നീ രോഗങ്ങൾക്ക് ഉടനെ ആശ്വാസം കിട്ടും. വേപ്പിലയും മഞ്ഞളും ചേർത്തരച്ച് ഒരു നെല്ലിക്കയോളം വലുപ്പത്തിൽ കാലത്ത് ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ അലർജി സംബന്ധമായ ശ്വാസംമുട്ട്, തുമ്പത്തടിച്ചി, കാലിൽ ഉണ്ടാകുന്ന എക്സിമ എന്നിവയ്ക്ക് കുറവുണ്ടാകും. പ്രമേഹത്തിനും ഈ പ്രയോഗം വളരെ ഗുണം ചെയ്തു കാണുന്നുണ്ട്. അലർജി സംബന്ധമായ അസുഖങ്ങൾക്ക് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് തുടർച്ചയായി ഒരുമാസത്തോളം സേവിച്ചാൽ മതി. ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. പാദസൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും തുടർച്ചയായി മൂന്നുദിവസം കാലിൽ തേച്ച് പിടിപ്പിക്കുക. കാൽ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരിൽ അരച്ചു കുഴമ്പാക്കി രോഗമുള്ള ഭാഗത്ത് രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. ചർമ്മ സംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടാൻ കറിവേപ്പിലയരച്ച് കുഴമ്പാക്കി രോഗമുള്ള ഭാഗത്ത് പുരട്ടിയാൽ മതി. അസുഖം മാറിക്കിട്ടുന്നതുവരെ തുടർച്ചയായി പുരട്ടണം. പുഴുക്കടി ശമിക്കാൻ കറിവേപ്പിലയും മഞ്ഞളും ചേർത്ത് കഴിച്ചാൽ മതി. അരുചിക്ക് കറിവേപ്പിലയരച്ച് മോരിൽ കലക്കി സേവിച്ചാൽ മതി. ദഹനശക്തി വർദ്ധിക്കാനും ഉദരത്തിലെ കൃമി നശിപ്പിക്കാനും കറിവേപ്പില അതിവിശിഷ്ഠമാണ്. കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തിൽ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തിൽ കഴിക്കുകയാണെങ്കിൽ കൊളസ്ട്രോൾ വർധിച്ച് ഉണ്ടാകുന്ന രോഗങ്ങൾക്ക് ശമനം കിട്ടും. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുന്നത് പതിവാക്കിയാൽ പേൻശല്യം, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും. തലമുടി കൊഴിച്ചിൽ തടയാൻ കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തേക്കുന്നത് പതിവാക്കിയാൽ മതി. കറിവേപ്പിലയിട്ട് എണ്ണകാച്ചി തേച്ചാൽ തലമുടിക്ക് നല്ല കറുപ്പ് നിറം കൈവരുകയും തലമുടി കറുത്തിരുണ്ട് ഇടതൂർന്ന് വളരുകയും ചെയ്യും. കണ്ണുകളുടെ രക്ഷയ്ക്ക് കറിവേപ്പില പതിവായി കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും ചേർത്തരച്ച് നെല്ലിക്ക വലിപ്പത്തിൽ കാലത്ത് ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ എക്സിമ എന്ന ചർമ്മരോഗത്തിന് ശമനം കിട്ടും. പൂർണഫലപ്രാപ്തി കൈവരിക്കാൻ ഈ പ്രക്രിയ ഇടയ്ക്കിടെ ആവർത്തിക്കണം. കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, ജീരകം, ഉപ്പ് എന്നിവ ചേർത്ത് മോര് കാച്ചി കഴിച്ചാൽ വയറിളക്കം നിൽക്കും. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിൽ കലക്കി കഴിച്ചാൽ മതി. വിഷം പുരണ്ടാൽ കറിവേപ്പിലയരച്ച് പുരട്ടുകയോ തിളപ്പിച്ച വെള്ളംകൊണ്ട് മുറിപ്പാടിൽ കഴുകുകയോ ചെയ്താൽ ഫലസിദ്ധി ഉറപ്പാണ്

പുതീന

ഇംഗ്ലീഷിൽ മിന്റ് (Mint) എന്നും സംസ്കൃതത്തിൽ റോച്ചിശേ എന്നും പേരിലറിയപ്പെടുന്ന പുതീന ഹൃദ്യമായ വാസനയുള്ള ഒരു ലഘുസസ്യമാണ്. ദഹനത്തെ ഉണ്ടാക്കുന്നതാണിത്. പുതീനയിൽ നിന്നാണ് മെൻതോൾഎന്ന തൈലം വാറ്റിയെടുക്കുന്നത്. ഊണിന് മുമ്പ് പുതീനയില വായിലിട്ട് ചവയ്ക്കുകയും ഊണ് കഴിഞ്ഞശേഷം പുതീനയിലയും കുരുമുളകും കൂട്ടി ചവച്ചുകൊണ്ടിരിക്കുകയും ചെയ്താൽ വായിൽ ഉമിനീര് തെളിയുന്നത് മാറും. തക്കാളി, ഉള്ളി, കക്കരി, പുതീന, കൊത്തമല്ലിയില, വെള്ളരിക്ക എന്നിവ നുറുക്കിയതും വിനാഗിരി, ചെറുനാരങ്ങാനീര് എന്നിവയും ഉപ്പ്, പച്ചമുളകും കൂട്ടി ഉപ്പിലിട്ടത് ഉണ്ടാക്കി നിത്യേന മറ്റ് ആഹാരത്തോടൊപ്പം കഴിക്കുന്നത് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. ആഹാരവസ്തുക്കളിലുണ്ടാകുന്ന വിഷാണുക്കളെ ഈ അച്ചാർ നശിപ്പിക്കും. ഇത് മൂത്രത്തെ വർധിപ്പിക്കുന്നതുമൂലം രക്തത്തിൽ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവൻ നല്കുന്നു. വയറുവേദനയ്ക്ക് പുതീനനീരിൽ കുരുമുളകുപൊടിയും തേനും ചേർത്ത് കുടിച്ചാൽ മതി. വേദനയോടുകൂടിയ ആർത്തവം മാറാൻ ആർത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതൽ ആർത്തവം കാണുന്ന ദിവസം വരെ പുതീനനീര് ചൂടാക്കി അല്പം മധുരവും ചേർത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാൽ തീർച്ചയായും ശമനം ലഭിക്കും. ഗർഭകാലഛർദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാൽ (7 ദിവസം) ഛർദ്ദി ശമിക്കുന്നതാണ്. പുതീനനീരും ചെറുനാരങ്ങാനീരും ചേർത്ത് ചെന്നിയിൽ പുരട്ടിയാൽ തലവേദന മാറും. പല്ലുവേദനയ്ക്ക് പുതീനനീര് പഞ്ഞിയിൽ മുക്കി വെച്ചാൽ വേദനമാറും. ശരീരത്തിൽ ചതവുപറ്റുകയോ വ്രണങ്ങൾ ഉണ്ടാവുകയോ ചെയ്താൽ പുതീനനീരും വെളിച്ചെണ്ണയും ചേർത്ത് പുറമെ പുരട്ടിയാൽ സുഖപ്പെടും. കൊതുകുശല്യത്തിന് മുറിയിൽ പൊതിനയില വെച്ചാൽ മതി. പുതീനയില പല്ലിനെ ശുദ്ധീകരിക്കുവാൻ പറ്റിയ പ്രകൃതിദത്തമായ അണുനാശകങ്ങൾ അടങ്ങിയ വസ്തുവാണ്. പ്രഭാതത്തിൽ പല്ലുതേപ്പു കഴിഞ്ഞാൽ കുറച്ചു പൊതീനയില ചവച്ചാൽ മതി. അതിലടങ്ങിയ ക്ലോറോഫിൽ മറ്റു രാസവസ്തുക്കളുടെ സഹായത്താൽ വായനാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതുമാണ്. പുഴുപ്പല്ല്, മോണപഴുപ്പ്, പല്ലിളകൽ എന്നിവയെ പ്രതിരോധിക്കാൻ ഇതിനു കഴിയും. വായക്ക് നല്ല സുഗന്ധവും നാവിന് പുതിയ ഭക്ഷ്യവസ്തുക്കളെ നല്ലപോലെ രുചിക്കുവാനുള്ള ശക്തിയും പ്രദാനം ചെയ്യുന്നു. മൂക്ക് പഴുപ്പ്, മൂക്കിൽ നിന്നും ചോരവരൽ, ഘ്രാണശക്തി കുറയൽ, മൂക്കിൽ ദശ എന്നിങ്ങനെ മൂക്കിനെ ബാധിക്കുന്ന രോഗങ്ങളിൽ പുതിനയില ഉണക്കിപ്പൊടിച്ചതും, വേളയുടെ വേര് ഉണക്കിപ്പൊടിച്ചതും സമം കൂട്ടി മൂക്കിൽ വലിച്ചാൽ നല്ല ഫലം സിദ്ധിക്കും

വെളുത്തുള്ളി

കറിമസാലകളിൽ മുഖ്യമായ വെള്ളുള്ളി അല്ലിയേസി (Alliaceae) കുടുംബത്തിൽ പെട്ടതാണ്. ദ്വിവർഷിയായ ഈ കരുച്ചെടിയെ ഇംഗ്ലീഷിൽ ഗാർലിക് (Garlic) എന്നും സംസ്കൃതത്തിൽ ലശുനം എന്നും പറയുന്നു. ഗുല്മം, പ്രമേഹം, അർശസ്, ദുർമേദസ്, വാതകഫജവികാരങ്ങൾ, (ശ്വിത്രം) പാണ്ട്, ജ്വരം,ആർത്തവക്രമക്കേടുകൾ, കൃമിരോഗങ്ങൾ എന്നിവയ്ക്ക് അതിശയകരമായ ഫലം ലഭിക്കുന്നതാണ് ഇതിന്റെ ഉപയോഗം. വെള്ളുള്ളി ആയുർവേദപ്രകാരം ശാകവർഗത്തിൽ പെട്ട കരുശാകമാണ്. ഉള്ളിയുടെ കൂടിയ രസായനമാത്ര 4 പലം (240 ഗ്രാം) ആണ്. ഉള്ളിയുടെ സ്വരസം (ഇടിച്ചുപിഴിഞ്ഞനീര്) 2 പലം (120 ഗ്രാം) കഴിക്കേണ്ടതാണ്. ഉള്ളിച്ചുളയാണെങ്കിൽ ഉത്തമമായ മാത്ര 1 പലം (60ഗ്രാം) ആകുന്നു. അതിനെ ഭക്ഷണത്തോടെയും ഭക്ഷണത്തിന് മുമ്പും ശീലിക്കാം. ഉള്ളിയും ചക്കരയും കൂട്ടി തിന്നുന്നത് കുട്ടികളുടെ വളർച്ചയെ സഹായിക്കും. ഉള്ളിനീരും കടുകെണ്ണയും ചേർത്ത് പുരട്ടി തലോടിയാൽ സന്ധിവീക്കവും വേദനയും ഉടനെ കുറയും. ഉള്ളിയും കുരുമുളകും കൂടി തിന്നാൽ മലമ്പനി മാറുന്നതാണ്. വെള്ളുള്ളി നീര് ചൂടാക്കി ചെവിയിൽ ഒഴിച്ചാൽ ചെവിക്കുത്ത് ശമിക്കും. ചർമരോഗങ്ങളിലും തേൾവിഷമേറ്റാലും ഉള്ളിനീര് പുറമെ പുരട്ടാം. ക്ഷയരോഗികൾ ചുമയുടെ ആശ്വാസത്തിനായി വെള്ളുള്ളി തിന്നാറുണ്ട്. വെള്ളുള്ളി വറുത്തെടുത്ത് ജീരകവും കൽക്കണ്ടവും പൊടിച്ച് ചേർത്ത് പശുവിൻ നെയ്യിൽ കുഴച്ച് കഴിച്ചുകൊണ്ടിരുന്നാൽ മൂലക്കുരു ശാസ്ത്രക്രിയ കൂടാതെ മാറുന്നതാണ്. ഫിസ്റ്റുലയ്ക്കും ഈ പ്രയോഗം നല്ലതാണ്. ബോധക്ഷയം,ദണ്ഡമിളക്കം, തലവേദന, അപസ്മാരം എന്നിവയ്ക്ക് വെള്ളുള്ളി നീര് മണപ്പിച്ചാൽ ഉടനെ ഫലമുണ്ടാകും. പുകയില, അടക്ക എന്നി ചൊരുക്കി തലചുറ്റുണ്ടായാൽ വെള്ളുള്ളിനീര് കഴിച്ചാൽ ഉടനെ തലചുറ്റ് മാറുന്നതാണ്. വെള്ളുള്ളി, വെട്ടടുക്ക്, ചുക്ക്, ഉഴിഞ്ഞവേര്, ആവണക്കിൻവേര്, ഇക്കണത്തോൽ (കൊടിയാവണക്കിൻ വേര്) ഇവകൊണ്ടുള്ള കഷായത്തിൽ ആവണക്കെണ്ണയും ഇന്തുപ്പും ചേർത്തു കഴിച്ചാൽ കുടലിറക്കം (ഹെർണിയ) ഓപ്പറേഷൻ കൂടാതെ സുഖപ്പെടുന്നതാണ്. വെളളുളളി, ചീനത്തിപ്പലി, ഓരിലവേര്,കരിംജീരകം എന്നിവ കഷായം വെച്ച് കഴിച്ചാൽ ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹത്തിന് തടസം ഉണ്ടാക്കുന്ന ബ്ലോക്കുകൾ ഒരു പരിധിവരെ തീരുന്നതാണ്.

ചുവന്നുള്ളി

ലില്ലിയേസി (Lilliaceae) സസ്യകുടുംബത്തിൽ പെട്ട ഉള്ളിയെ ഇംഗ്ലീഷിൽ ഒണിയൻ (Onion) എന്നും സംസ്കൃതത്തിൽ പലാണ്ഡു എന്നും അറിയപ്പെടുന്നു. ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന്. ആറു ഭൂതം എന്നാൽ പ്രമേഹം, പ്ലേഗ്, അർബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്. ഉള്ളിയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളർച്ചയെ തടയും. ആദിവാസികളിൽ ഉണ്ടാകുന്ന അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താൽ മാറുന്നതാണ്. കുട്ടികളിലുണ്ടാകുന്ന വിളർച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്. ഉള്ളി അരിഞ്ഞ് ചക്കര ചേർത്ത് കുട്ടികൾക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്. ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേർത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാൽ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്. ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ഉറക്കമുണ്ടാകും. ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കൽക്കണ്ടവും പൊടിച്ച് ചേർത്ത് പശുവിൻ നെയ്യിൽ കുഴച്ച് ദിവസേന കഴിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും. രക്താർശസിൽ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്ത് കുടിച്ചാൽ രക്തസ്രാവം നിൽക്കും. ചേന പുഴുങ്ങിത്തിന്നുന്നത് മൂലക്കുരുവിന് നല്ലതാണ് ഇതിന്റെ കൂടെ ചേർത്ത് പുഴുങ്ങി നെയ്യും ചേർത്ത് കഴിച്ചാൽ മൂലക്കുരു മാറുവാൻ‌ വളരെയധികം നല്ലതാണ്. ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാൽ കൊളസ്ട്രോൾ വർധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാൻ കഴിയും. ഹൃദ്രോഗം വരാൻ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളിൽ ഏതുവിധമെങ്കിലും ഉൾപ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്. ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാൽ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്. ഉള്ളിയും തേനും കൂടി ചേർത്ത് സർബത്തുണ്ടാക്കി കുടിച്ചാൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികൾക്ക് ഫലപ്രദമാണ്. രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്. ശരീരാവയവങ്ങൾ പൊട്ടിയാൽ വ്രണായാമം (ടെറ്റനസ്) വരാതിരിക്കുന്നതിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാൽ മതി. ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാൽ ടിങ്ചർ അയഡിൻ ഉപയോഗിക്കേണ്ട ആവശ്യം വരില്ല.

സബോള

ലില്ലിയേസി (lilliaceae) സസ്യകുലത്തിൽ പെട്ട സവാള ഉള്ളിയുടെ ഇംഗ്ലീഷ്നാമം വൈറ്റ് ഒണിയൻ (White Onion) എന്നാണ്. സംസ്കൃതത്തിൽ ഉഗ്രഗന്ഥ എന്ന പേരിലറിയപ്പെടുന്ന ഇതിനെ ബോംബെ ഉള്ളി എന്നും പറയുന്നു. ഉളളിയും ശർക്കരയും കൂടി ദിവസവും പ്രഭാതത്തിൽ കഴിച്ചുകൊണ്ടിരുന്നാൽ ശരീരം തടിക്കുകയും തൂക്കം കൂടുകയും ചെയ്യും. മലിനജലം കുടിച്ചുണ്ടാകുന്ന കോളറ, വയറിളക്കം, വയറുകടി എന്നീ വ്യാധികളിൽ അതിന്റെ പ്രതിരോധത്തിന് ഭക്ഷണത്തിന് ശേഷം ഉള്ളി കടിച്ചു തിന്നാൽ മതി. ആഹാരത്തിനുശേഷം ഉള്ളിയരിഞ്ഞ് വിനാഗിരിയിൽ ചേർത്ത് കഴിച്ചാൽ ദഹനക്കേടിനെയും പല്ല് ദ്രവിക്കുന്നതിനെയും തടയുന്നതാണ്. ഭക്ഷ്യവിഷങ്ങളെ പരിഹരിക്കുകയും ചെയ്യും. ദിവസവും ഭക്ഷണത്തിന് ശേഷം 10 ഗ്രാം സവാള 3 കൊല്ലം തുടർച്ചയായി കഴിച്ചുകൊണ്ടിരിക്കുന്നത് ലൂക്കേമിയ എന്ന രക്താർബുദത്തിന് ഫലപ്രദമാണ്. തൊണ്ണൂറാംചുമയ്ക്ക് ഉള്ളി ചെറുകഷ്ണങ്ങളാക്കി പഞ്ചസാര ചേർത്ത് 10-12 മണിക്കൂർ വെച്ച ശേഷം പിഴിഞ്ഞ് നീരെടുത്ത് 2 ടീസ്പൂൺ കണക്കെ ദിവസം 2 നേരം ഒരു മാസം കഴിച്ചാൽ സുഖപ്പെടും. ഇതുതന്നെ ശ്വാസനാള സംബന്ധമായ തകരാറുകൾക്കും നല്ല ഫലം ചെയ്യും. വാതസംബന്ധമായുണ്ടാകുന്ന സന്ധിവീക്കവും വേദനയും അനുഭവപ്പെടുമ്പോൾ വലിയ ഉള്ളി കടുകെണ്ണയിൽ വറുത്ത് തൈലമാക്കി പുറമെ പുരട്ടാവുന്നതാണ്. വേദനയും വീക്കവും മാറും. 2 ടീസ്പൂൺ വലിയ ഉള്ളിനീരിൽ അത്രതന്നെ തേൻ ചേർത്ത് ദിവസം 3 നേരം കഴിച്ചാൽ കോളറയും അതിസാരവും ശമിക്കും. വിനാഗിരിയിൽ ഉള്ളിമുറിച്ചിട്ട് കൊത്തമല്ലിയിലയും കല്ലുപ്പുമിട്ട് വേവിച്ച് ദിവസേന കഴിച്ചാൽ രണ്ടാഴ്ചകൊണ്ട് അർശസ് ശമിക്കുന്നതാണ്. വായനാറ്റത്തെ ഇല്ലാതാക്കുവാൻ ഭക്ഷണത്തിന് ശേഷം ഉള്ളിച്ചെടിയുടെ ഇല ചവച്ചുതിന്നാൽ മതി. ഈ ഇലയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് ഉമിനീരിനെ വർധിപ്പിക്കുവാൻ പര്യാപ്തമാണ്. ദഹനത്തെ ഉത്തേജിപ്പിക്കുകയും കരളിന് ഗുണകരവുമാണ്. ടിയർഗ്യാസ് പൊട്ടിക്കുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുമ്പോൾ ഉളളി കടിച്ച് തിന്നാൽ കണ്ണിന് എരിച്ചിലോ കണ്ണീർ പൊടിച്ചിലോ അനുഭവപ്പെടുകയില്ല. അതിയായി ഉള്ളി കഴിക്കുന്നത് അശ്മിരി രോഗികൾക്ക് നല്ലതല്ല. പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ ഉള്ളി ചേർക്കുന്നത് നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഒരു ഭക്ഷ്യവസ്തുവാണ്.

ഇഞ്ചി

ഇംഗ്ലീഷിൽ ജിഞ്ചർ (Ginger) എന്നും സംസ്കൃതത്തിൽ അർദ്രകം എന്നും അറിയപ്പെടുന്ന ഇഞ്ചിസിറ്റാമിനേസി (Scitaminaceae) സസ്യകുലത്തിൽ പെട്ടതാണ്. ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നതുമാണ്. ഗ്രഹണി, അഗ്നിമാന്ദ്യം, ഛർദ്ദി, വയറുവേദന, ആമവാതം, അർശസ് എന്നിവയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഓർമ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങൾക്ക് ഫലപ്രദവുമാണ്. ഇഞ്ചി ചെറുതായി അരിഞ്ഞ് തൈരിലിട്ട് ആവശ്യത്തിന് ഉപ്പു ചേർത്ത ഇഞ്ചിത്തൈര് ആയിരം കറികൾക്ക് തുല്യമാണ്. ഇതിനാൽ ആയിരം കറി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. അര ഔൺസ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേർത്ത് കഴിച്ചാൽ ഓക്കാനവും ഛർദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തിൽ ഉരുട്ടി കാലത്ത് വെറുംവയറ്റിൽ കഴിക്കുന്നത് രക്തവാതരോഗികൾക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്. രക്തവാതം, എത്ര വർധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും. അര ഔൺസ് ഇഞ്ചിനീരിൽ ഒരു ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിന് ഉന്മൂലനാശം സംഭവിക്കും. നെഞ്ചുവേദനയും കുറയുന്നു. ഒന്നോ രണ്ടോ ടീസ്പൂൺ ഇഞ്ചിനീരിൽ ഒരൗൺസ് ശുദ്ധമായ ആവണക്കെണ്ണ ചേർത്ത് കാലത്ത് വെറുംവയറ്റിൽ കഴിച്ചാൽ അരക്കെട്ട് വേദന മാറും. തലവേദനയ്ക്ക് ഇഞ്ചിക്കഷ്ണം വെള്ളത്തിൽ അരച്ച് നെറ്റിയിൽ പുരട്ടിയാൽ ശമനം കിട്ടും.

പുളി

സീസാൽ പിനിയേസി (Caesal Piniaceae) കുലത്തിൽ പെട്ട് നിത്യഹരിത വൃക്ഷമാണ് പുളി. ടാമറിന്റ് ട്രീ(Tamarind Tree) എന്ന് ഇംഗ്ലീഷിലും ചിഞ്ച എന്ന് സംസ്കൃതത്തിലും പറയുന്നു. ടാമറിന്റ് എന്ന പേർഷ്യൻ പദത്തിന്റെ അർഥം ഇന്ത്യയിലെ ഈത്തപ്പഴം എന്നാണ്. പുളിയുടെ കായയും കുരുവും ഇലയും പൂവും തോലുമെല്ലാം ഔഷധഗുണമുള്ളതാണ്. പുളിയിൽ സിട്രിക്, ടാർട്ടാറിക്, മാലിക്, അസറ്റിക് എന്നീ അമ്ലങ്ങൾ അടങ്ങിയിരിക്കുന്നു. പഴക്കമുള്ള പുളിയാണ് കൂടുതൽ നല്ലത്. പഴക്കമുള്ള പുളി കരളിന്റെയും ആമാശയത്തിന്റെയും പ്രവർത്തനക്ഷമത വർധിപ്പിക്കും. പുളി ദഹനത്തെ ഉണ്ടാക്കുകയും ശോധനയ്ക്ക് നല്ലതുമാണ്. പനിയുള്ളവർക്ക് ശോധനയില്ലാതായാൽ ഒരൗൺസ് പുളിയും ഒരൗൺസ് ഈത്തപ്പഴവും ഒരു കുപ്പി പാലിൽ തിളപ്പിച്ച് അരിച്ചെടുത്ത് അല്പം ഏലത്തരിയും കർപ്പൂരവും ഗ്രാമ്പൂവും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. മദ്യലഹരി ശമിപ്പിക്കുവാൻ പുളി കലക്കിയ വെള്ളം കൊടുക്കാം. പുളി വെള്ളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാരയോ പാലോ ചേർത്ത് കഴിച്ചാൽ വായുക്ഷോഭം മാറുന്നതാണ്. മോണപഴുപ്പ് തടയാനും സുഖപ്പെടുത്തുവാനും പുളി പ്രയോജനപ്പെടും. നീരിനും വേദനയ്ക്കും പുളിയും പുളിയിലയും പച്ചവെള്ളത്തിൽ അരച്ച് പുറമെ പുരട്ടിയാൽ ആശ്വാസം ലഭിക്കും. പുളിയുടെ തോട് ചുട്ടെടുത്ത ഭസ്മം മഹോദരത്തിനും പ്രമേഹത്തിനും നല്ലതാണ്. തിളപ്പിച്ച വെള്ളത്തിൽ ഒരു ടീസ്പൂൺ ഭസ്മം കലക്കി കഴിക്കേണ്ടതാണ്. പുളിംകുരുവിന്റെ ചുവപ്പു നിറത്തിലുള്ള പുറംതൊലി അതിസാരത്തിന് ഫലപ്രദമായ പ്രതിവിധിയാണ്. പുളിംകുരുവിന്റെ പുറംതൊലിക്കു സമം ജീരകവും പഞ്ചസാരയും ചേർത്ത് പൊടിച്ച് ഒരു ടീസ്പൂൺ വീതം കഴിക്കുകയാണ് വേണ്ടത്. പുളിയില ഇടിച്ചുപിഴിഞ്ഞ നീരിൽ പഴുപ്പിച്ച ഇരുമ്പ് കഷ്ണമിട്ടു ചൂടാക്കിയശേഷം ആ നീര് കഴിച്ചാൽ അതിസാരം ശമിക്കും. പുളിയില ഇടിച്ചുപിഴിഞ്ഞ നീര് പിത്തജ്വരത്തിനും മൂത്രച്ചൂടിനും ഫലപ്രദമാണ്. പുളിയിലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് കണ്ണിൽ ധാരകോരുന്നത് ചെങ്കണ്ണിന് നല്ലതാണ്. പൂവ് നേത്രരോഗങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. തേൾ കുത്തിയാൽ പുളിയും ചുണ്ണാമ്പും കൂടി അരച്ച് പുരട്ടുന്നത് നല്ലതാണ്.

ഇരുമ്പൻ പുളി പുളിയുടെ ഫലംചെയ്യുന്നതും നാട്ടിൻപുറങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്നതുമായ ഒരിനം പുളിയാണിത്. ഓർക്കാപുളി എന്നും ഇതിനെ അറിയപ്പെടുന്നു. ഇത് കാൻസറുണ്ടാക്കും എന്ന തെറ്റിദ്ധാരണ തെറ്റാണ്. നല്ലൊരു ഭക്ഷ്യവസ്തുവായ ഇത് കറികളിലും മറ്റും ചേർത്ത് കഴിക്കുന്നത് രുചിവർധനവും രോഗപ്രതിരോധശക്തിയും പ്രധാനം ചെയ്യുന്നു. ഹൃദ്രോഗം, മഞ്ഞപ്പിത്തം, പരിണാമശൂല തുടങ്ങിയ രോഗങ്ങളിൽ ഇരുമ്പൻ പുളി കഴിക്കുന്നത് നല്ലതാണ്. പ്രമേഹരോഗികൾ നിത്യവും ഇരുമ്പൻ പുളി കഴിക്കുന്നത് പാൻക്രിയാസിലെ കോശങ്ങളുടെ ഉത്തേജനത്തിന് ഉതകുന്നതാണ്.

ചെറുനാരങ്ങ

റുട്ടേസി (Rutaceae) കുടുംബത്തിൽ പെട്ട ചെറുനാരകത്തെ സിട്രസ് ഒറന്റിൻ (Citrus aurantiun) എന്ന് ഇംഗ്ലീഷിലും ജംബീരം എന്ന് സംസ്കൃതത്തിലും പറയപ്പെടുന്നു. ഭക്ഷണപാനീയങ്ങളിലും ഔഷധങ്ങൾക്കു വേണ്ടിയും സുഗന്ധദ്രവ്യങ്ങൾ തയ്യാറാക്കുന്നതിനും സോപ്പു നിർമ്മാണത്തിലും സോപ്പുപൊടിയുടെ നിർമ്മിതിയിലും ചെറുനാരങ്ങ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ചെറുനാരങ്ങ അമ്ലസ്വഭാവിയാണ്. എന്നാൽ ആരോഗ്യത്തിന് ഒരു ദോഷവും ഇതുണ്ടാക്കുന്നില്ല. മറിച്ച് വിവിധനിലകളിൽ അത് ആരോഗ്യസംരക്ഷണത്തിൽ സഹായിക്കുകയും ചെയ്യുന്നു. ചെറുനാരങ്ങയിൽ വിറ്റാമിൻ സി ധാരാളമടങ്ങിയിട്ടുണ്ട്. അതിനാൽ പനിയെയും നീരുവീഴ്ചയേയും തടുത്തുനിർത്തും. തൊണ്ടവേദന,ജലദോഷപ്പനി എന്നിവ വരുന്നുണ്ടെന്നു തോന്നിയാൽ ഉടനെ ചെറുനാരങ്ങാനീര് ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ മതി. 15 മില്ലി ചെറുനാരങ്ങാനീരിൽ 15 മില്ലി തേൻ കൂട്ടിച്ചേർത്ത് കഴിച്ചാൽ തൊലിക്കും കണ്ണിനും പല്ലുകൾക്കും അസ്ഥികൾക്കും ഗുണം ചെയ്യും. ശരീരത്തിലവിടവിടെ ഉണ്ടാകുന്ന അരിമ്പാറ പോകാൻ ചെറുനാരങ്ങ മുറിച്ച് ഉരസിയാൽ മതി. താരനും ഇതേവിധം തലയിലുരസിയാൽ നല്ല ഫലം കിട്ടും. ചെറുനാരങ്ങാനീരിൽ ചുക്ക്, മുളക്, തിപ്പലി എന്നിവ പൊടിച്ചത് ഓരോ ടീസ്പൂൺ വീതം ചേർത്ത് 3 നേരം കഴിച്ചാൽ മഞ്ഞപ്പിത്തം മാറുന്നതാണ്. ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും ചെറുനാരങ്ങാനീരിൽ നീർമരുതിൻ‌തൊലി പൊടിച്ച് ശീലപ്പൊടിയാക്കിയത് ചേർത്ത് കഴിച്ചാൽ ആശ്വാസം ലഭിക്കുകയും ആരോഗ്യമുണ്ടാവുകയും ചെയ്യും. വെള്ളം ദാഹമുള്ളപ്പോൾ ഉപ്പും ചെറുനാരങ്ങാനീരും സോഡയും ചേർത്തുണ്ടാക്കുന്ന ഉപ്പുസോഡ നല്ലൊരു പാനീയമാണ്. വെള്ളം ദാഹത്തിന് ശമനം മാത്രമല്ല വയറിളക്കത്തിനും ശമനമുണ്ടാകും. ചൂടുവെള്ളമോ പച്ചവെള്ളമോ ചേർത്ത് നേർപ്പിച്ചതായ ഒരു ഗ്ലാസ്സ് നാരങ്ങാനീര് ദിവസവും കാലത്ത് കഴിക്കുന്നതായാൽ തൊലിയുടെ നിറം മെച്ചപ്പെടുത്തുവാൻ ഉപകരിക്കും. നേർപ്പിച്ചെടുക്കുന്ന ഈ ചെറുനാരങ്ങാനീരിൽ പഞ്ചസാര ഒട്ടും ഉപയോഗിക്കുവാൻ പാടുള്ളതല്ല. തലമുടിയിൽ ഷാംപൂ ചെയ്ത് കഴിഞ്ഞശേഷം അവസാനമായി കഴുകുവാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഏതാനും തുള്ളി ചെറുനാരങ്ങാനീര് ഒഴിച്ചാൽ മുടിയുടെ ഒട്ടൽ നിശേഷം മാറി മുടിക്ക് തിളക്കവും ശുചിത്വവുമുണ്ടാകാൻ സഹായിക്കും.

നെല്ലിക്ക

യൂഫോർബിയേസി (Euphorbiaceae) സസ്യകുടുംബത്തിൽ പെട്ട നെല്ലിക്കയുടെ ഇംഗ്ലീഷ് നാമം ഗൂസ്ബെറി (Goose berry) എന്നാണ്. സംസ്കൃതത്തിൽ ധാത്രി എന്ന് പറയുന്നു. നെല്ലിക്കയെ ദ്വാദശിക്കായഎന്നും പറയാറുണ്ട്. അതിന് കാരണം ക്ഷീണമകറ്റാനുള്ള നെല്ലിക്കയുടെ കഴിവാണ്. ഏകാദശി ശുദ്ധവാസം കിടന്ന് ദ്വാദശിനാൾ ഒന്നുരണ്ട് നെല്ലിക്ക തിന്ന് വെള്ളം കുടിച്ചാൽ ക്ഷീണം ഒട്ടും ഉണ്ടാകില്ല. അതുകൊണ്ടാണ് ദ്വാദസിക്കായ എന്ന പേരു വരാൻ ഇടവന്നത്. നെല്ലിക്ക ഉൾപ്പെട്ട ഒരു ചെറിയ ഗണമാണ് ത്രിഫലാ. കണ്ണുരോഗചികിത്സയിൽ ഏറ്റവും പ്രാധാന്യം നെല്ലിക്ക അടങ്ങിയ ത്രിഫലക്കാണ്. പ്രകൃത്യാ വിറ്റാമിൻ സി ലഭിക്കുന്ന ഒരു ഫലമാണ് നെല്ലിക്ക. ഇത് രസായനഗുണമുള്ളതാണ്. നെല്ലിക്ക തണുപ്പുണ്ടാക്കുന്നതാണ്. അമ്ലരസരപ്രദാനമാണ്. പിത്തകഫങ്ങളെ ശമിപ്പിക്കും. പച്ചനെല്ലിക്കാനീരും തേനും ചേർത്ത് ദിവസവും കഴിച്ചാൽ ശരീരം പുഷ്ടിപ്പെടുന്നതാണ്. നെല്ലിക്കാനീരും തിപ്പലിപ്പൊടിയും ചേർത്ത് കഴിച്ചാൽ എത്ര പഴകിയതായ തമകശ്വാസവും മാറുന്നതാണ്. പച്ചനെല്ലാക്കാനീരിൽ മഞ്ഞൾപൊടി ചേർത്ത് ദിവസേന ഒരൗൺസ് വീതം 2 നേരം കഴിച്ചാൽ പ്രമേഹം മാറുന്നതാണ്. നെല്ലിക്ക കുരുകളഞ്ഞ് 15 ഗ്രാമെടുത്ത് അരച്ച്100 മില്ലി പാലിൽ ചേർത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാൽ അമ്ലപിത്തം, പുളിച്ചുതികട്ടൽ പരിണാമശൂല എന്നിവ ശമിക്കും. എള്ളും കുരുകളഞ്ഞ നെല്ലിക്കയും കൂടി അരച്ച് ദിവസവും കഴിച്ചാൽ രോഗപ്രതിരോധത്തിനും ആയുസിനും നല്ലതാണ്. പച്ചനെല്ലാക്കാനീരിൽ കരിംജീരകം പൊടിച്ച് ചേർത്ത് കഴിച്ചാൽ വായ് പുണ്ണിന് ശമനം ലഭിക്കും. നെല്ലിക്കാനീരിൽ മഞ്ഞൾ പൊടി ചേർത്ത് ദിവസേന കഴിച്ചുകൊണ്ടിരുന്നാൽ കാൻസർ വന്ന് നശിച്ച കോശങ്ങൾക്കുപോലും പുനരുജ്ജീവനം ലഭിക്കുന്നതാണ്. തക്രധാരയ്ക്ക് നെല്ലിക്കയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ഓറഞ്ച്

റുട്ടേസി (Rutaceae) സസ്യകുലത്തിൽ പെട്ട ഒരു മധുരഫലമാണ് മധുരനാരങ്ങ. ഇംഗ്ലീഷിൽ ഓറഞ്ച്(Orange) എന്നും സംസ്കൃതത്തിൽ നാഗരംഗഃ എന്നും പറയുന്നു. മധുരവും അമ്ലപ്രധാനവുമായ ഫലങ്ങളിൽ ഓറഞ്ച് ഏറ്റവും നല്ലതാണ്. രക്തശുദ്ധി വരുത്തുന്നതിനും വിശപ്പ് വർധിപ്പിക്കുന്നതിനും നല്ലതാണ്. മറ്റു ഭക്ഷ്യവസ്തുക്കളെ ദഹിപ്പിക്കുവാനും സഹായിക്കുന്നു. മധുരനാരങ്ങയുടെ പുഷ്പത്തിൽ നിന്നും തോടിൽനിന്നും വാറ്റിയെടുക്കുന്ന തൈലം കഴിച്ചാൽ രക്തവാതത്തിന് നല്ല ഫലം ചെയ്യും. പല്ലിന് ബലം ഉണ്ടാകുവാനും ഈ തൈലം ഉപകരിക്കും. ഗർഭകാലത്ത് പതിവായി ഓറഞ്ച് കഴിച്ചുകൊണ്ടിരുന്നാൽ ജനിക്കുന്ന കുട്ടി വെളുത്തതും ആരോഗ്യമുള്ളതുമായിരിക്കും. നാരങ്ങാനീരും പാലും സമം ചേർത്ത് ദിവസേന കഴിച്ചാൽ ശരീരത്തിന് ആരോഗ്യം ലഭിക്കും. ഓറ‍ഞ്ചുനീരിന്റെ കൂടെ സമം ചൂടാറിയ വെള്ളം ചേർത്ത് രണ്ടും കൂടിയതിന്റെ ഒപ്പം തിളപ്പിച്ച പാലും തേനും ചേർത്ത് ഉണ്ടാക്കുന്ന പാനീയം കുട്ടികളെ ശീലിപ്പിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കും. ഇവർക്ക് ന്യൂമോണിയ പിടിപെടുകയില്ല. കുട്ടികൾക്ക് മാത്രമല്ല മുലകൊടുക്കുന്ന അമ്മമാർക്കും ഓറഞ്ചുനീര് അതിവിശേഷമാണ്. ആവശ്യമായ വിറ്റാമിനുകൾ ലഭിക്കും. ചുണങ്ങുകളിൽ നാരങ്ങയുടെ തൊലി അരച്ച് പുരട്ടി വലിഞ്ഞ ശേഷം ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞ് കുളിച്ചാൽ ചുണങ്ങുകൾ മാറുന്നതാണ്. നാരങ്ങാത്തൊലി വറുത്ത് പൊടിച്ച് കാലിൽ ഉണ്ടാകുന്ന എക്സിമയ്ക്കും വെരിക്കോസ് അൾസറിനും പുറമെ പുരട്ടിയാൽ കറുത്തനിറം പോലും ഉണ്ടാകാതെ മാറുന്നതാണ്. ഓറഞ്ചുനീര് മഞ്ഞപ്പിത്തത്തിന് നല്ലതാണ് മധുരനാരങ്ങയിലടങ്ങിയ പോഷകാംശം പാലിനോട് തുല്യമാണ്. പാലിനേക്കാൾ വേഗം ദഹിക്കുന്നതാണ്. മധുരനാരങ്ങ ദിവസവും ഭക്ഷിക്കുന്നവർക്ക് ഉദരപ്പുണ്ണ് ഉണ്ടാവുകയില്ല. പുളിയുള്ള ഓറഞ്ച് ജലദോഷമുണ്ടാക്കും. ഓറഞ്ചിന്റെ തൊലി അടർത്തിയെടുത്ത ഉടനെ പനിനീരിൽ അരച്ച് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറി മുഖസൗന്ദര്യം വർധിക്കും.

പപ്പായ കപ്പക്കായ, ഓമക്കായ എന്നെല്ലാ പേരുകളിലറിയപ്പെടുന്ന പപ്പായ കാരിക്കേസി (Caricaceae) സസ്യകുടുംബത്തിൽ പെട്ടതാണ്. ഇംഗ്ലീഷിൽ പപ്പായ (Papaya) എന്നറിയപ്പെടുന്ന ഇതിനെ സംസ്കൃതത്തിൽ ഏരണ്ഡ കർകടി എന്നാണ് അറിയപ്പെടുന്നത്. ദീപനത്തെ ത്വരിതപ്പെടുത്തുന്ന ഒരതരം ആൽബുമിനോയ്ഡുണ്ട്. ഇത് ഏറെക്കുറെ പെപ്സിനു സമാനമാണ്. ഇതിനുപുറമെ കൊഴുപ്പ്, പഞ്ചസാര, മാലിക്, ടാർട്ടാറിക്, നൈട്രിക് അമ്ലങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. പച്ചപപ്പായയിൽ സോഡിയം, പൊട്ടാസ്യം, ഫോസ്ഫോറിക് അമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്. കുരുവിൽ അടങ്ങിയിട്ടുള്ള ഒരുതരം എണ്ണയെ കാരിമ്പൻ ഓയിൽ എന്നു പറയുന്നു. പപ്പായമരത്തിന്റെ ഇല, പഴം, കുരു എന്നീ ഭാഗങ്ങളിലെല്ലാം പപ്പയിനുണ്ട്. മരത്തിന്മേൽ കൊത്തിയാലുണ്ടാകുന്ന കറ ഉണക്കിയാണ് പപ്പയിൻ ഉണ്ടാക്കുന്നത്. 3 ഗ്രാം പപ്പയിൻ നാഴി പാൽ ദഹിപ്പിക്കുന്നതിന് മതിയാകും. പച്ചപപ്പായ ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് കഴിക്കുന്നത് ആർത്തവശുദ്ധിക്ക് നല്ലതാണ്. ഇത് 3 ഔൺസ് വീതം പ്രസവിക്കാറായ സ്ത്രീകൾ ഉപയോഗിച്ചാൽ പ്രസവം ബുദ്ധിമുട്ടില്ലാതാവും. പപ്പായ ഉണക്കി ഉപ്പിലിട്ട് ദിവസേന തിന്നാൽ കരൾവീക്കത്തിനും മഹോദരത്തിനും മഞ്ഞപ്പിത്തത്തിനും നല്ലതാണ്. അർശസ് രോഗികൾക്കും നല്ലതാണിത്. പൊൻകാരം പൊടിച്ച് പപ്പായിൻ കൂട്ടി അരച്ച് കാലിലെ ആണിയിലും ശരീരത്തിൽ അവിടവിടെയായിട്ടുണ്ടാകുന്ന അരിമ്പാറയിലും പുരട്ടിയാൽ അതെല്ലാം കൊഴിഞ്ഞുപോകുന്നതാണ്. പപ്പായയുടെ ഇല ചൂടുവെള്ളത്തിലിട്ടോ തീയിൽ കാണിച്ച് വാട്ടിയെടുത്തോ ചൂടുപിടിപ്പിച്ചാൽ ഞരമ്പുവേദനയ്ക്ക് ആശ്വാസം കിട്ടും. ചൊറിക്കും കാലിലുണ്ടാകുന്ന എക്സിമയ്ക്കും പൊൻകാരം പൊടിച്ച് പച്ചപപ്പായയുടെ ഇടിച്ചുപിഴിഞ്ഞ നീര് ചേർത്ത് പുരട്ടിയാൽ ആശ്വാസം കിട്ടും. വിട്ടുമാറാത്ത അതിസാരത്തിന് പച്ചപപ്പായ തിന്നുന്നത് നല്ലതാണ്. സ്ഥൂലാന്ത്രപാകം എന്ന മാറാരോഗത്തിന് കപ്പക്കായ തിന്നാൽ നല്ല ഫലംകിട്ടും. പപ്പായമരത്തിന്റെ ഇലയരച്ച് പുരട്ടിയാൽ മന്തുരോഗത്തിന് ശമനമുണ്ടാകും. നീര് വറ്റിച്ച് ഗുളികയാക്കി നല്കുന്നതും ഫലപ്രദമാണ്.

മാങ്ങ

പഴങ്ങളുടെ രാജൻ എന്നറിയപ്പെടുന്ന മാങ്ങയ്ക്ക് ഇംഗ്ലീഷിൽ മാംഗോ (mango) എന്നും സംസ്കൃതത്തിൽആമ്രഃ എന്നും പറയുന്നു. അനാക്കാർഡിയേസി (Anacardiaceae) കുലത്തിൽ പെട്ടതാണ് മാങ്ങ. വിറ്റാമിനുകളുടെ നിറകുടമായ മാങ്ങ ഒരു സമ്പൂർണ ആഹാരമാണ്. പഴുത്ത മാങ്ങ തിന്നാൽ നല്ല ദഹനവും ഉന്മേഷവും രുചിയും ദാഹശാന്തിയും ലഭിക്കുന്നതാണ്. മാങ്ങ അധികം കഴിച്ചുണ്ടാകുന്ന വിഷമത്തിന് സ്വല്പം തേൻ ചേർത്ത് പശുവിൻപാൽ കഴിച്ചാൽ മതി. നാടൻമാങ്ങകൾ പിഴിഞ്ഞ് നീരെടുത്ത് കഴിക്കുന്നത് രക്തസമ്മർദ്ദത്തിന് നല്ലതാണ്. മങ്ങിയ വെളിച്ചത്തിൽ വായിക്കുവാൻ സഹായിക്കുന്ന റോഡോപ്സിൻ എന്ന രാസപദാർത്ഥത്തെ ഉത്പാദിപ്പിക്കുവാൻ മാങ്ങാനീര് കഴിക്കുന്നത് നല്ലതാണ്. ഇത് ഉല്പാദിപ്പിക്കുവാൻ സഹായിക്കുന്ന വിറ്റാമിൻ എ മാങ്ങയിൽ ധാരാളമുണ്ട്. മൂത്രാശയത്തിലേയും വൃക്കകളിലേയും കല്ലകൾ അലിയിപ്പിക്കുവാൻ ഒരു ഗ്ലാസ്സ് മാങ്ങാനീരിൽ അത്രതന്നെ കാരറ്റ് നീരും ഒരൗൺസ് തേനും ചേർത്ത് യോജിപ്പിച്ച് കഴിച്ചാൽ മതി. വളരെ ഫലപ്രദമായ ഒരു ചികിത്സയാണിത്. പച്ചമാങ്ങ ഉപ്പു ചേർത്ത് കഴിച്ചാൽ വെള്ളം ദാഹം ശമിക്കും. ഉഷ്ണകാലത്ത് അധികമായി വിയർക്കുന്നതു കാരണം സോഡിയം ക്ലോറൈഡും ഇരുമ്പും നഷ്ടമാകുന്നതു തടയും. അമിതമായ ക്ഷീണത്തെ ഇല്ലാതാക്കുകയും ചെയ്യും. അണ്ടിയുറക്കാത്ത പച്ചമാങ്ങ ചെറുതായി അരിഞ്ഞ് പുളിയില കൂട്ടി ഇടിച്ച് പലവട്ടം കഴിച്ചാൽ മഞ്ഞപ്പിത്തം എത്രയധികമായാലും മാറുന്നതാണ്. മാങ്ങാത്തോലിൽ ടാനിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസേന ഒരു കഷ്ണം മാങ്ങാത്തൊലി ചവച്ചുകൊണ്ടിരുന്നാൽ വായനാറ്റം, ഊനുപഴുപ്പ്, ഊനിൽ നിന്നുള്ള രക്തസ്രാവം എന്നിവ മാറുന്നതാണ്. പഴുത്ത മാവിലകൊണ്ട് പല്ലുതേക്കുന്നത് നല്ലതാണ്. മാങ്ങ ക്രമപ്രകാരം കഴിച്ചാൽ അകാലവാർധക്യം തടഞ്ഞ് ആരോഗ്യം ലഭിക്കുന്നതാണ്.

കൈതച്ചക്ക

ബ്രോമിലിയേസി (Bromeliaceae) സസ്യകുടുംബത്തിൽ പെട്ട കൈതച്ചക്ക സംസ്കൃതത്തിൽ അനനാസഎന്നും ഇംഗ്ലീഷിൽ പൈനാപ്പിൾ (Pineapple) എന്നും അറിയപ്പെടുന്നു. 90 ഓളം തരത്തിലുള്ള കൈതച്ചക്കകളുണ്ട്. അവയിൽ ജൽധൂപ്, ക്വീൻ, കെവ് എന്നിവയാണ് വളരെ പ്രസിദ്ധമായത്. പഴുക്കാത്ത കൈതച്ചക്ക രുചികരവും ഹൃദ്രോഗത്തിന് (പ്രത്യേകിച്ചും പ്രമേഹമില്ലാത്തവർക്ക്) നല്ലതുമാണ്. ദഹിക്കുവാൻ വിഷമമുള്ളതാണ്. കഫത്തെയും പിത്തത്തെയും വർധിപ്പിക്കുകയും അരുചി, ക്ഷീണം എന്നിവയെ മാറ്റുകയും ചെയ്യും. പഴുത്ത കൈതച്ചക്ക മധുരരസമുള്ളതാണ്. പിത്തശമനമാണിത്. വെയിൽ കൊളളുന്നതുമൂലമുണ്ടാകുന്ന ക്ഷീണം അകറ്റാൻ കൈതച്ചക്ക ഉത്തമമാണ്. കൈതച്ചക്കയുടെ മുകളിലത്തെ ഇലയും പാണലിന്റെ ഇലയും 200 ഗ്രാം വീതം ചുവന്ന ഉള്ളി 600 ഗ്രാം എന്നിവ ഒരിടങ്ങഴി ഗോമൂത്രത്തിൽ ഇടിച്ചുപിഴിഞ്ഞ് അരിച്ച് 8 ഔൺസ് പശുവിൻ നെയ്യും 3 ഔൺസ് നല്ലെണ്ണയും ചേർത്ത് അഷ്ടചൂർണ്ണം 30 ഗ്രാം അരച്ചുകലക്കി കാച്ചി നല്ല മെഴുകുപാകത്തിൽ അരിച്ചെടുത്തതിൽ നിന്നും 5 ഗ്രാം വീതം 2 നേരം ദിവസേന കഴിച്ചാൽ വയറുതള്ളൽ, പിത്തശൂല, ഗ്രഹണീദോഷം, കണ എന്നിവ ശമിക്കും. വൃക്കസംബന്ധമായ രോഗങ്ങൾക്ക് കൈതച്ചക്ക വളരെ നല്ലതാണ്. പ്രകൃതിദത്തമായ പൊട്ടാസ്യം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മൂത്രം വളരെ കുറച്ചു പോവുക, മൂത്രം ഒഴിക്കുമ്പോൾ കടച്ചിലുണ്ടാവുക എന്നീ രോഗാവസ്ഥകളിൽ നല്ല ഫലം ലഭിക്കുന്നതാണ്. അമിതമായി പുകവലിക്കുന്നവർക്ക് പഴുത്ത കൈതച്ചക്ക വളരെ നല്ലതാണ്. പതിവായി കൈതച്ചക്ക തിന്നാൽ പുകവലിയിൽ നിന്നുണ്ടാകുന്ന ദൂഷ്യഫലങ്ങൾ ഇല്ലാതാകുന്നതാണ്. പുകവലികൊണ്ട് രക്തത്തിൽ കുറയുന്ന വിറ്റാമിൻ സി കൈതച്ചക്ക തിന്നുന്നതു കൊണ്ട് പരിഹരിക്കപ്പെടുന്നതാണ്. കൈതച്ചക്കയുടെ ഓല കുത്തിപ്പിഴിഞ്ഞെടുത്ത നീര് കഴിച്ചാൽ ഉദരകൃമികൾ നശിക്കുന്നതാണ്. ഈ നീരിൽ പഞ്ചസാര ചേർത്ത് കൊടുത്താൽ വില്ലൻചുമയ്ക്ക് ആശ്വാസം ലഭിക്കും. ഗർഭിണികൾക്കുണ്ടാകുന്ന ഛർദ്ദിക്ക് ഒരു ഗ്ലാസ്സ് കൈതച്ചക്കനീരിൽ ഒരുടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് കാലത്ത് കഴിച്ചാൽ നല്ല ശമനം കിട്ടും. ഗർഭിണികൾ കൈതച്ചക്ക തിന്നരുത്. അത് സൂതികാരക്തത്തെ വർധിപ്പിക്കുന്നതുമൂലം ഗർഭം അലസിപ്പോകുന്നതിന് കാരണമാകും. കാലിൽ കറുത്ത് തടിച്ചുണ്ടാകുന്ന എക്സിമ എന്ന രോഗത്തിന് കൈതച്ചക്കയുടെ നീര് പുരട്ടിയാൽ ചൊറിച്ചിലിനും എക്സിമയുടെ കട്ടികുറയുന്നതിനും നല്ലതാണ്.

തണ്ണീർമത്തൻ

കുക്കർബിറ്റേസി (Cucur bitaceae) സസ്യകുലത്തിൽ പെട്ട തണ്ണീർമത്തനെ ഇംഗ്ലീഷിൽ വാട്ടർ മെലോൺ(Water Melon) എന്നും സംസ്കൃതത്തിൽ കലിങ്ഗഃ എന്നും പറയുന്നു. മലയാളത്തിൽ വത്തക്ക എന്നും പറയുന്നു. വത്തക്കയുടെ ഉള്ളിലുള്ള കഴമ്പാണ് ഉപയോഗിക്കുന്നത്. കുരുവും ഔഷധഗുണമുള്ളതാണ്. ദാഹശമനത്തിന് വളരെ നല്ലതാണ് വത്തക്ക. ഇളയ വത്തക്ക കറിയുണ്ടാക്കാൻ ഉപയോഗിക്കാം. തണ്ണീർമത്തൻ ശീതളമാണ്. മൂത്രത്തെ ഉല്പാദിപ്പിക്കാൻ കഴിവുള്ളതാണിത്. വത്തക്ക കഴമ്പ് ചുരണ്ടിയെടുത്ത് പഞ്ചസാരയും പാലും കൂട്ടിച്ചേർത്ത് ഉഷ്ണകാലങ്ങളിൽ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. അറേബ്യൻ നാടുകളിൽ ചൂടുകാലത്തുണ്ടാകുന്ന പ്രത്യേകതരം പനിയായ ചൂടുപനിക്ക് പ്രത്യൗഷധമായി വത്തക്കയുടെ കഴമ്പ് ചുരണ്ടിയെടുത്ത് തേനും പഞ്ചസാരയും പനിനീരും തിളപ്പിച്ചാറിയ വെള്ളവും ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ടൈഫോയിഡിന് തണ്ണീർമത്തന്റെ കഴമ്പ് കഴിക്കുന്നത് നല്ലതാണ്. മൂത്രച്ചൂട്, മൂത്രപ്പഴുപ്പ്, എന്നീ രോഗങ്ങൾകൊണ്ടുണ്ടാകുന്ന മൂത്രം പോകുന്നതിനുള്ള വിഷമത്തിൽ വത്തക്കയുടെ കഴമ്പിൽ ജീരകവെള്ളം ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ദിവസം ഓരോ ഗ്ലാസ്സ് കഴിച്ചാൽ ആശ്വാസം കിട്ടും. തലച്ചോറിന് തണുപ്പ് ലഭിക്കുന്നതും ശുക്ലവർധകവും ഉന്മാദത്തെ അകറ്റുന്നതും പിത്തദോഷത്തെ ശമിപ്പിക്കുന്നതുമാണ്. വത്തക്കയുടെ 10 കുരു പാലിലരച്ച് കഴിച്ചാൽ രക്താതിസമ്മർദ്ദത്തിന് ഫലപ്രദമാണ്. വത്തക്കക്കുരു ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം 2 നേരം പാലിലോ നെയ്യിലോ കഴിച്ചാൽ മൂത്രകൃഛ്റം, മൂത്രച്ചൂട്,അസ്ഥിസ്രാവം മുതലായ രോഗങ്ങൾക്ക് ഫലം കിട്ടും.

മാതളനാരങ്ങ

ദാഡിമാഫലം എന്ന് സംസ്കൃതത്തിലും പോംഗ്രാനേറ്റ് (Pomegranate) എന്ന് ഇംഗ്ലീഷിലും പേരുള്ള മാതളം ലിത്രേസി (Lythraceae) കുടുംബത്തിൽ പെട്ടതാണ്. ഉറുമാമ്പഴമെന്നും താളിമാതളമെന്നും ഇതിനു പേരുണ്ട്. ഈ വൃക്ഷത്തിന്റെ തൊലിയും പുഷ്പവും ഇലയും വേരും പഴത്തിന്റെ തോടും ഔഷധവീര്യമുള്ളതാണ്. പഴം ഉന്മേഷദായകമാണ്. അമ്ലപ്രധാനമായ മധുരരസമാണിതിന്. അതിസാരം, പനി മുതലായ രോഗങ്ങൾ പിടിപെട്ട് ശരീരം ക്ഷീണിച്ചിരിക്കുന്ന അവസരത്തിൽ മാതളനാരങ്ങ കഴിച്ചാൽ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്. 15 മില്ലി ഉറുമാമ്പഴനീരിൽ ശുദ്ധിയുള്ള ഇരുമ്പുകഷ്ണം രാത്രി ഇട്ടുവെച്ച് രാവിലെ ഇരിമ്പുകഷ്ണം പുറത്തെടുത്തശേഷം നീരിൽ പഞ്ചസാര ചേർത്ത് 6 മാസം തുടർച്ചയായി കഴിച്ചാൽ കരൾ വീക്കം എന്ന രോഗത്തിൽ നിന്ന് മുക്തി നേടാം. രക്തം പോകുന്ന അതിസാരത്തിന് മാതളനാരങ്ങയുടെ നീര് കഴിച്ചാൽ ഉടനെ രോഗം കുറയുന്നതാണ്. ശൂലാന്ത്രപാകം എന്ന രോഗത്തിന് 6 മാസം ദിവസേന 15 മില്ലി ഉറുമാമ്പഴനീര് കഴിച്ചാൽ വളരെ നല്ലതാണ്. ഒരു മാതളനാരങ്ങയുടെ മുകൾഭാഗത്ത് ദ്വാരമുണ്ടാക്കി ശുദ്ധമായ ബദാമിന്റെ എണ്ണ അതിൽ നിറച്ച് അടച്ചുവെച്ചശേഷം ഒരു മണിക്കൂർ കഴിഞ്ഞ് എണ്ണ പഴത്തിൽ അലിഞ്ഞുചേർന്നതിനു ശേഷം ആ പഴത്തിന്റെ അല്ലി തിന്നാൽ കാലപഴക്കമുള്ള ചുമ വിട്ടുമാറും. എത്ര പഴക്കം ചെന്ന ശ്വാസംമുട്ടും ഈ പ്രയോഗം കൊണ്ട് മാറുന്നതാണ്. മാതളനീരും തിപ്പലിയും കൽക്കണ്ടവും തേനും ചേർത്ത് കഴിച്ചാൽ ഛർദ്ദിക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും. ദിവസവും മാതളനാരങ്ങ ഒരെണ്ണം തിന്നാൽ ഉദരപ്പുണ്ണ് മാറുന്നതാണ്. മാതളത്തിന്റെ ഇലയും പൂവും മൊട്ടുകളും എല്ലാം സമം കൂട്ടി അരച്ച് 5 ഗ്രാം വീതം ആടലോടകത്തില നീരിൽ ചേർത്ത് 2 നേരം കഴിച്ചാൽ സ്ത്രീകൾക്കുണ്ടാകുന്ന രക്തംപോക്ക്, മൂലക്കുരുവിന്റെ രക്തംപോക്ക് എന്നിവയ്ക്ക് നല്ലഫലം ചെയ്യും. ഹീമോഫീലിയയ്ക്കും ഈ പ്രയോഗത്തിന്റെ ദീർഘകാല പ്രയോഗം നല്ലഫലം ചെയ്തു കാണാറുണ്ട്

മുന്തിരിങ്ങ

വിറ്റേസി (Vitaceae) സസ്യകുലത്തിൽ പെട്ട മുന്തിരിയുടെ ഇംഗ്ലീഷ് നാമം ഗ്രൈപ്പ് വൈൻ (Grape vine)എന്നും സംസ്കൃതനാമം ദ്രാക്ഷാ എന്നുമാണ്. മധുരങ്ങളിൽ രാജനും ഔഷധങ്ങളിൽ ഉത്തമവുമാണ് മുന്തിരി. മുന്തിരി കണ്ണിന് ഹിതമാണ്. വാതം, രക്തക്കുറവ്, മദാത്യയ രോഗങ്ങൾ, വായ്ക്കുള്ള കയ്പുരസം, ചുമ, പനി, ടി.ബി, തണ്ണീർദാഹം, ഏക്കം, ഒച്ചയടവ് എന്നിവയെ ശമിപ്പിക്കുകയും മലമൂത്രങ്ങളുടെ തടസ്സത്തെ നീക്കുകയും ശുക്ലത്തെ ഉദ്പാദിപ്പിക്കുകയും ചെയ്യും. കുട്ടികളിലുണ്ടാകുന്ന മലബന്ധത്തെ ഇല്ലാതാക്കുവാൻ ഒരു ടീസ്പൂൺ വീതം മുന്തിരിങ്ങയുടെ നീര് കഴിക്കുന്നത് അതീവ ഫലപ്രദമാണ്. കുട്ടികൾ നല്ല ആരോഗ്യവും ഉന്മേഷവും സൗന്ദര്യവും നിറവും ഉള്ളവരായി വളരുവാൻ മുന്തിരിങ്ങാനീരിനൊപ്പം തേനും ചേർത്ത് ദിവസേന കൊടുത്താൽ മതി. ഈ പ്രയോഗം ഗർഭിണികൾക്കും നല്ലതാണ്. മുന്തിരിങ്ങ തലേദിവസം വെള്ളത്തിലിട്ടുവെച്ച് പിറ്റേന്നെടുത്ത് പിഴിഞ്ഞെടുക്കുന്ന നീര് 3 ഔൺസ് വീതം കഴിക്കുന്നത് ഹൃദ്രോഗത്തിന് നല്ലതാണ്. പ്രത്യേകിച്ച് അഞ്ചൈനാ പെക്ടോറിസ് ഉള്ള രോഗികളിൽ ഇത് കൂടുതൽ ഗുണം ചെയ്യും. തലചുറ്റലും അപസ്മാരവും അനുഭവപ്പെടുന്ന കുട്ടികൾക്ക് ദിവസേന മൂന്ന് നേരം മുന്തിരിങ്ങനീര് കൊടുത്തുകൊണ്ടിരുന്നാൽ അല്പ ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കും. മുന്തിരിമദ്യം (വൈൻ) ദുർമേദസ്സിനെ കുറയ്ക്കും. കഫശമനമാകുന്നു. വാതപിത്തങ്ങളെ അല്പമായി വർധിപ്പിക്കും. മനസ്സിനെ ഉന്മേഷമുള്ളതാക്കി തീർക്കും. ശോധനയുണ്ടാക്കുകയും രക്തക്കുറവ്, അർശസ് എന്നിവയെ ശമിപ്പിക്കുകയും ചെയ്യും. എങ്കിലും നല്ലതാണെങ്കിലും ഈ വൈൻ എന്നും ഉപയോഗിക്കരുത്.

പേരക്ക

വിറ്റാമിൻ സി ധാരാളമടങ്ങിയ നല്ല സുഗന്ധവും സ്വാദുള്ളതുമായ ഒരു പഴമാണ് പേരക്ക. ഇംഗ്ലീഷിൽ ഗ്വാവ(Guava) എന്ന പേരിലറിയപ്പെടുന്ന ഇത് മിർട്ടേസി (Myrtaceae) സസ്യകുലത്തിൽ പെട്ടതാണ്. ഇതിനെ സംസ്കൃതത്തിൽ അമൃതഫലം എന്ന് പറയുന്നു. പച്ച പേരക്ക സാധാരണയായി ദഹനത്തെ ഇല്ലാതാക്കും. പഴുത്ത പേരക്ക ശോധനയുണ്ടാക്കും. പഴുത്ത പേരക്ക തിന്നുമ്പോൾ തൊലികളയാതെ കഴിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ മലബന്ധമുണ്ടാകും. ഊണിനുശേഷം ഒരു പേരക്ക ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. പേരക്ക രക്തവാതത്തിന് നല്ലതാണ്. അതുകൊണ്ട് രക്തവാതരോഗികളെ സംബന്ധിച്ചിടത്തോളം പേരക്ക ഒരു അമൃ‍തഫലമാണ്. പേരക്ക കഴുകി ചതച്ച് ശുദ്ധജലത്തിൽ ഇട്ടുവെച്ച് 12 മണിക്കൂറിനുശേഷം അരിച്ചെടുത്ത വെള്ളം പ്രമേഹരോഗികൾക്ക് ദാഹശമനത്തിനും പ്രമേഹരോഗശമനത്തിനും നല്ലതാണ്. കൊക്കക്കുര ബാധിച്ചവർക്ക് ഒരു പേരക്ക ചൂടുള്ള മണലിൽ വറുത്ത് ചൂടാറിയശേഷം 30 ദിവസം തുടർച്ചയായി കൊടുത്താൽ കൊക്കക്കുര സുഖപ്പെടും. പേരക്കമരത്തിന്റെ വേരിന്മേൽ തൊലി നല്ല ചവർപ്പുള്ളതായിരിക്കും. 25 ഗ്രാം തൊലി ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് ഒരു നാഴിയാക്കി ഉരി കഷായം വീതം പലവട്ടം കഴിച്ചാൽ കുട്ടികളുടെ അതിസാരത്തിന് നല്ല ഫലം കിട്ടും.

ഈത്തപ്പഴം / കാരക്ക

നല്ല മധുരമുള്ളതും തേനിന്റെ നിറത്തിലുള്ളതുമായ ഈത്തപ്പഴം ഡാക്ടിലിഫെറേ (Dactylifera)സസ്യകുലത്തിൽ പെടുന്നു. ഇതിന് ഇംഗ്ലീഷിൽ ഡയിറ്റ് (Date) എന്നും സംസ്കൃതത്തിൽ ഖർജൂരം എന്നും പറയുന്നു. നല്ല മാംസളമായ പഴത്തെ ഈത്തപ്പഴം എന്നും ഉണക്കിയതിനെ കാരക്ക എന്നും അറിയപ്പെടുന്നു.

ഏറ്റവും നല്ലതും പോഷകസമ്പുഷ്ടവുമാണ് ഈത്തപ്പഴം. ഈത്തപ്പഴം ഉണക്കിയതായാലും പഴുത്തതായാലും അതിൽ ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുസ്ലീംകളുടെ നോമ്പ് സമയത്ത് പകലന്തിയോളം അന്നപാനീയങ്ങൾ വർജ്ജിച്ചശേഷം സന്ധ്യയിൽ വ്രതം മുടിയുമ്പോൾ കാരക്കയുടെ ഒരു കഷ്ണം ഭക്ഷിച്ചാൽ ഉദരസംബന്ധമായ അസുഖങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ഒരുപിടി കാരക്ക ആട്ടിൻപാലി‍ൽ തലേദിവസം രാത്രി ഇട്ടുവെച്ച് (കാരക്ക മൂടത്തക്കവണ്ണം) പിറ്റേദിവസം കാലത്ത് ആ പാലിൽ അരച്ച് തേനും ഏലയ്ക്കാപൊടിയും ചേർത്ത് കഴിക്കുക. തമകശ്വാസം മാറുകയും ആരോഗ്യം സിദ്ധിക്കുകയും ചെയ്യും. ഗർഭകാലത്ത് സ്ത്രീകൾ ഈത്തപ്പഴം ദിവസേന കഴിച്ചാൽ വയറ്റിലുള്ള ശിശു ആരോഗ്യത്തോടും നല്ലനിറത്തോടും കൂടിയതായിത്തീരും. ഏഴ് കാരക്കയും പതിനാല് വേപ്പിലയും നാല് നെല്ലിക്കായും അല്പം മഞ്ഞൾ പൊടിയും കൂടി ആട്ടിൻപാലിൽ അരച്ച് ഉരുട്ടി കാലത്ത് കഴിച്ചാൽ ഇൻസുലിൻ ഉപയോഗിക്കുന്ന പ്രമേഹരോഗിയായാലും പ്രമേഹമുക്തനാവും. കാരക്കക്കുരു പൊടിച്ച് നല്ലെണ്ണയിൽ ചാലിച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദനയും ചെന്നിക്കുത്തും മാറുന്നതാണ്. കാരക്ക കത്തിച്ച് അതിൽനിന്നും ഉണ്ടാകുന്ന പുകയേൽപ്പിച്ചാൽ മൂലക്കുരുവിന് നല്ല ആശ്വാസം ലഭിക്കും.

ഇലവംഗം / കറുവാപ്പട്ട

സിലാനിക്കേസി (Zeylanaceae) സസ്യകുലത്തിൽ പെട്ട ഇലവംഗത്തിന് ഇംഗ്ലീഷിൽ സിനമൺ(Cinnamon) എന്നും സംസ്കൃതത്തിൽ തമാലപത്രം എന്നും പറയുന്നു. ഭാരതീയ വൈദ്യഗ്രന്ഥങ്ങളിലെല്ലാം ഇലവംഗത്തിന്റെ ഗുണത്തെക്കുറിച്ച് പരാമർശമുണ്ട്. കറികൾക്ക് നല്ല രുചിയും മണവും നല്കുന്നതുകാരണം കറിമസാലകളിലാണ് സർവ്വസാധാരണമായി കറുവാപ്പട്ട ഉപയോഗിക്കുന്നതെങ്കിലും പല ഔഷധഗുണമുള്ളതുമാണ്. ഉന്മേഷവും ഉണർവ്വും ഓർമ്മശക്തിയും നല്കുവാൻ കറുവാപ്പട്ടയ്ക്ക് കഴിയും. ഗ്യാസ്ട്രബിളിന് കുറവുണ്ടാകും. 2 ഗ്രാം കറുവാപ്പട്ട, 2 ഗ്രാം കരയാപൂവ്, 10 ഗ്രാം തുളസിയില, 6 ഗ്രാം ചുക്ക്, 3 ഗ്രാം ഏലക്കായ ഇവ പൊടിച്ച് ഇടങ്ങഴി വെള്ളത്തിലിട്ട് 15 മിനിട്ട് തിളപ്പിച്ച് ചൂടാറിയതിന് ശേഷം 3 ഔൺസ് തേനും ചേർത്ത് കുലുക്കി 4 ഔൺസ് വീതം 4 മണിക്കൂർ ഇടവിട്ട് കഴിച്ചാൽ വൈറൽഫീവർ എന്ന ജലദോഷപ്പനി മാറുകയും അതിനെത്തുടർന്നുണ്ടാകുന്ന ചുമ, ക്ഷീണം, അരുചി എന്നിവയ്ക്ക് പരിപൂർണ്ണശാന്തി ലഭിക്കുകയും ചെയ്യും. ആഹാരം കഴിഞ്ഞ ഉടനെ 2 കഷ്ണം കറുവാപ്പട്ട ചവച്ച് നീരിറക്കിയാൽ വായ്നാറ്റവും പല്ല് തേയുന്നതും മാറി ഒരു നവോന്മേഷം ഉണ്ടാകും. ഇലവംഗപ്പട്ട പൊടിച്ചത് ഒരു ടീസ്പൂൺ വീതം തേനിൽ ചാലിച്ച് രാത്രിതോറും പതിവായി കഴിച്ചാൽ ഓർമ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് ഗുണം കിട്ടുന്നതാണ്. പ്രായമായവർക്ക് ഉണ്ടാകുന്ന അൾഷിമേഴ്സ് എന്ന രോഗത്തിന് ഈ പ്രയോഗം ഒരു പരിധിവരെ ഫലം ചെയ്തു കാണാറുണ്ട്. ഇലവംഗത്തിൽ നിന്നും വാറ്റിയെടുക്കുന്ന കറപ്പത്തൈലം ഭക്ഷ്യപദാർത്ഥങ്ങൾ കേടുവരാതിരിക്കുന്നതിന് ഉപയോഗിക്കുന്നു. അഞ്ചോ എട്ടോ തുള്ളി കറപ്പത്തൈലം അല്പം തേനിൽ ദിവസം മൂന്ന് തവണ കഴിച്ചാൽ ദഹനക്കേട്, വയറിളക്കം, ജലദോഷം എന്നിവയ്ക്ക് ശമനം കിട്ടും. പതിനഞ്ച് തുള്ളി കറപ്പത്തൈലം മൂന്ന് ഔൺസ് ആവണക്കെണ്ണയിൽ ചേർത്ത് മൂലക്കുരുവിനും മറ്റു പുണ്ണുകൾക്കും വീക്കത്തിനും പുറമെ പുരട്ടിയാൽ ആശ്വാസം കിട്ടും. പല്ലുവേദനയ്ക്ക് കറപ്പത്തൈലം പഞ്ഞിയിൽ മുക്കി പല്ലിൽ വെച്ചാൽ മതി. കറപ്പത്തൈലവും യൂക്കാലിപ്റ്റസ് തൈലവും സമമെടുത്ത് തൂവാലയിൽ തളിച്ച് മണപ്പിച്ചാൽ ജലദോഷവും മൂക്കടപ്പും മാറുന്നതാണ്.

ജാതിക്ക , ജാതിപത്രി

ജാതിക്കയുടെ പുറംതൊലിയാണ് ജാതിപത്രി. ജാതിഫലം എന്നും മാലതീഫലം എന്നും സംസ്കൃതത്തിൽ അറിയപ്പെടുന്ന ജാതിക്കയ്ക്ക് ഇംഗ്ലീഷിൽ നട്ട്മെഗ് (Nutmeg) എന്നാണ് പേര്. മിറിസ്റ്റിക്കേസി (Myristicaceae) സസ്യകുലത്തിൽപെട്ടതാണിത്. ജാതിക്ക കയ്പുരസമുള്ളതാണ്. ഉഷ്ണവീര്യവും കഫവാതശമനവുമായ ഇത് അജീർണത്തെ മാറ്റും. വായനാറ്റം, കൃമി, ഛർദ്ദി, ഹൃദ്രോഗം,ധാതുക്ഷയം, നീര് എന്നിവക്ക് ഉപയോഗിക്കാവുന്നതാണ്. ജാതിപത്രി മധുരരസമുള്ളതും കഫഹരവും ഉഷ്ണവീര്യവുമാണ്. കാസം, ശ്വാസം, തൃഷ്ണ, വിഷം എന്നിവയ്ക്ക് ഗുണപ്രദമാണ്. ജാതിക്ക അതിയായ മാത്രയിൽ കഴിച്ചാൽ ലഹരി ഉളവാക്കും. ഉത്തേജകവും ലഹരിപിടിപ്പിക്കുന്നതുമാണിത്. ശുക്ലവർധനക്കും നല്ലതാണ് ജാതിക്ക. വളരെ കൂടിയ മാത്രയിൽ കഴിച്ചാൽ ഓക്കാനവും ഉറക്കമില്ലായ്മയും തലവേദനയും ഉണ്ടാകും. ഗർഭകാലത്തുണ്ടാകുന്ന ഛർദ്ദിക്ക് ജാതിക്ക ഫലപ്രദമാണ്. ജാതിക്കയുടെ പൊടി ആപ്പിൾ നീരുമായോ വാഴപ്പഴവുമായോ ചേർത്ത് കഴിച്ചാൽ വയറുകടിക്ക് ആശ്വാസം കിട്ടും. രാത്രി മുഴുവനും ഒരു കാരണവുമില്ലാതെ കരയുന്ന കുട്ടികൾക്ക് ജാതിപത്രി തേനിൽ ചാലിച്ച് നാക്കിൽ തേച്ചുകൊടുത്താൽ ഉടനെ ആശ്വാസമുണ്ടാകും. എന്നാൽ ഇത് പതിവായി കൊടുക്കാൻ പാടില്ല. അതിസാരം അധികമായി ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ദേഹം വരണ്ട് പോയാൽ ജാതിക്ക കഷായം വെച്ച് ഇളനീർ വെള്ളത്തോടൊപ്പം കൊടുക്കുന്നത് നല്ലതാണ്. ജാതിമരത്തിന്റെ താഴത്ത് പതിവായിരുന്നാൽ ദുർമേദസ് കുറയുന്നതാണ്

ഏലക്കായ

സിഞ്ചിബെറേസി (Zingiberaceae) സസ്യകുടുംബത്തിൽ പെട്ട ഏലക്കായയെ സംസകൃതത്തിൽ ഏലാഎന്നും ഇംഗ്ലീഷിൽ കാർഡമം (Cardamom) എന്നും പറയുന്നു. ഗന്ധവും രുചിയും കൂടുതൽ ഉണ്ടാകുവാൻ വേണ്ടി ആഹാരപദാർത്ഥങ്ങളിൽ ചേർക്കുന്ന മസാലദ്രവ്യങ്ങളിൽ ഏറ്റവും പ്രധാനമായത് ഏലക്കായയാണ്.

കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, മാംസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയ ഒരു ഭക്ഷ്യദ്രവ്യമാണ് ഏലക്കായ. ഏലയ്ക്കാപ്പൊടി ചേർത്തുണ്ടാക്കുന്ന ഏലച്ചായ ഉന്മേഷവർധനവും രുചിയും മണവും ഉണ്ടാക്കുന്നു. ഈ ഏലച്ചായ കുടിച്ചാൽ പുകവലിയിൽ നിന്നും മുക്തമാവാം എന്ന ഗുണവുമുണ്ട്. വയറിളക്കം, വയറുകടി എന്നിവയുള്ളവർക്കും മൂത്രക്കുറവനുഭവപ്പെടുന്നവർക്കും ഈ ഏലച്ചായ വളരെ ആശ്വാസം നല്കുന്നതാണ്. മൂത്രക്കല്ലുള്ള രോഗികൾ ഏലക്കായപ്പൊടി തവിഴാമകഷായത്തിൽ ചേർത്ത് കഴിച്ചാൽ കല്ല് പൊടിഞ്ഞ് പുറത്ത് പോകും. വായ്നാറ്റം മാറുന്നതിന് ഏലക്കായ ചവച്ചുതിന്നാൽ മതി. 15 മില്ലി തേനിൽ 3 ഏലക്കായ പൊടിച്ച് ചേർത്ത് ദിവസേന രാത്രി കഴിച്ചുകൊണ്ടിരുന്നാൽ കണ്ണിന്റെ കാഴ്ച വർദ്ധിക്കും. ഒപ്റ്റിക് നെർവിന്റെ കുഴപ്പത്താലുണ്ടാകുന്ന ഗ്ലൂക്കോമയ്ക്ക് തുടർച്ചയായുള്ള ഈ ചികിത്സ അനിതരസാധാരണമായ ഫലം ഉളവാക്കും. 2 നുള്ള് ഏലക്കായ പൊടിച്ചത്. നാഴി പാലിൽ തിളപ്പിച്ച് തണുപ്പിച്ചശേഷം മധുരത്തിന് തേനും ചേർത്ത് ദിവസേന രാത്രി കഴിച്ചുകൊണ്ടിരുന്നാൽ ബുദ്ധിക്ക് നല്ല ഉണർവ്വും ഓർമ്മശക്തിയും ക്രമേണ സിദ്ധിക്കുന്നതാണ്. പ്രായമായവർക്കുണ്ടാകുന്ന ഓർമ്മക്കുറവ് പരിഹരിക്കുന്നതിന് ഇത് വളരെ നല്ലതാണ്. ശീഘ്രസ്ഖലനത്തിന് ഈ പ്രയോഗം നൂറുശതമാനം ഫലപ്രദമാണ്. ഏലക്കായ അമിതമായി കഴിച്ചാൽ ധാതുശക്തി ക്ഷയമുണ്ടാകും. കൊളസ്ട്രോൾ വർധിച്ചുണ്ടാകുന്ന രോഗാവസ്ഥകളിലെല്ലാം ഏലക്കായപ്പൊടി ജീരക കഷായത്തിൽ ചേർത്ത് തുടർച്ചയായി കഴിച്ചാൽ നല്ല ഫലമുണ്ടാകും. ഏലക്കായ തൊലിയുൾപ്പെടെ പൊടിച്ച് 6 ഔൺസ് വെള്ളത്തിൽ 7 പുതിനയിലയും ചേർത്ത് തിളപ്പിച്ച് കഷായമാക്കി പലവട്ടം വലിച്ചു കുടിച്ചാൽ എക്കിട്ടം മാറുന്നതാണ്.

ചായ

തിയോസിയേ (Tiaceae) സസ്യകുടുംബത്തിൽ പെട്ട ചായയ്ക്ക് ഇംഗ്ലീഷിൽ ടീ (Tea) എന്നും സംസ്കൃതത്തിൽ അത്ഭുതോന്മേഷം എന്നു പറയുന്നു. ചായയിൽ പ്രകൃതിദത്തമായ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ വളർച്ചക്ക് ആവശ്യമാണ്. ചായ ക്ഷീണത്തെയും ആലസ്യത്തെയും മാറ്റി നവോന്മേഷം പ്രദാനം ചെയ്യും. ചായയിൽ ഏഴു മുതൽ 24 ശതമാനംവരെ തിയോടാനിനും 5 ശതമാനംവരെ കഫീനും പലതരം തൈലങ്ങളുടെ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായ ഉറക്കത്തെയും മൂത്രക്കുറവിനെയും അകറ്റാൻ ചായ ഉപകരിക്കും. ഉഷ്ണകാലത്ത് ചായയിൽ ചെറുനാരങ്ങാനീര് ചേർ‌ത്ത് കഴിച്ചാൽ ചൂടു പൊന്തൽ ഇല്ലാതാകുന്നതും ശരീരത്തിന് ഉന്മേഷവും കുളിർമ്മയും കിട്ടുന്നതുമാണ്. ചൂടുള്ള ചായവെള്ളത്തിൽ പുണ്ണുകൾ കഴുകിയാൽ വേഗത്തിൽ ഉണങ്ങും. ഹൃദ്രോഗികൾ ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ചായയിലടങ്ങിയ ടാനിൻ വയറുകടിക്ക് കാരണമായ സൂക്ഷ്മാണുവിനെ നശിപ്പിക്കും. അതുകൊണ്ട് രക്താതിസാരം ചായയുടെ ഉപയോഗത്താൽ മാറും. അകാലനരയ്ക്ക് നല്ല കടും കട്ടൻചായ കുറുക്കി കട്ടിയാക്കി പുരട്ടി ഒരു മണിക്കൂർ തേച്ച് പിടിപ്പിച്ച് കുളിച്ചാൽ മതി. ചായ പരിധിവിട്ട് കഴിച്ചാൽ ശരീരത്തിലെ ഫ്ലൂവോറൈഡിനെ വർധിപ്പിക്കും. അത് 3-4 കൊല്ലം തുടർച്ചയായി തുടർന്നാൽ സന്ധിവേദന ഉണ്ടാകുവാൻ എളുപ്പമാണ്

കാപ്പി

റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ പെട്ട കാപ്പിക്ക് സംസ്കൃതത്തിൽ പീലു എന്നും ഇംഗ്ലീഷിൽകോഫി (Coffee) എന്നും പറയുന്നു. കാപ്പി ഒരു ഉത്തേജക പാനീയമാണ്. ഇതിന്റെ ഉത്തേജക സ്വഭാവത്തിന് കാരണം അതിൽ അടങ്ങിയിരിക്കുന്ന കഫീൻ എന്ന ആൽക്കലോയിഡാണ്. ഓരോതരം കാപ്പിയിലും കഫീന്റെ തോത് വ്യത്യസ്തമായിരിക്കും. റോബസ്റ്റാ കാപ്പിയിലാണ് ഏറ്റവും കൂടുതൽ കഫീൻ അടങ്ങിയിട്ടുള്ളത്. ശ്വാസംമുട്ട് ഉണ്ടാകുമ്പോൾ പാലൊഴിക്കാത്ത ചൂടുള്ള കാപ്പിയിൽ സ്വല്പം എപ്സം സാൾട്ട് ചേർത്ത് കഴിച്ചാൽ ഉടനെ ആശ്വാസം ലഭിക്കും. പുകവലി നിറുത്താൻ കാപ്പിയിൽ ചെറുനാരങ്ങാനീര് ചേർത്ത് കഴിച്ചാൽ മതി. ചൂടുള്ള കാപ്പിയിൽ വയമ്പ് അരച്ചത് ഒരു ഗ്രാം ചേർത്ത് കഴിച്ചാൽ ഭാഗവതർമാർക്ക് ഉച്ചസ്ഥായിയിൽ ശബ്ദം അടയാതിരിക്കുന്നതിന് നല്ലതാണ്. പാടാൻ തുടങ്ങുന്നതിന് അല്പം മുമ്പ് വയമ്പുകാപ്പി കുടിച്ചാൽ ശബ്ദമാധുര്യം ലഭിക്കും. മധുരമുള്ള കാപ്പി ഉറക്കക്കുറവിന് കാരണമാകും. എന്നാൽ പാൽകാപ്പി കഫീന്റെ ദോഷവശത്തെ ഇല്ലായ്മ ചെയ്യുന്നു. അതുകൊണ്ട് പാൽ ചേർത്ത കാപ്പിയാണ് ഉത്തമം. കാപ്പി കുടിച്ചതിനുശേഷം പുകവലിക്കുന്നത് അത്ര നന്നല്ല. അതുപോലെ കാപ്പി അധികമായി കുടിച്ചാൽ അർബുദം, പ്രമേഹം തുടങ്ങിയ മാരക രോഗങ്ങൾ പിടികൂടും.

പാൽ

പാൽ, തൈര്, മോര്, വെണ്ണ, നെയ്യ് എന്നിവ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിച്ചുവരുന്ന വളരെ പ്രധാന ഭക്ഷ്യപദാർത്ഥങ്ങളാണ്. പാലിനും വെണ്ണയ്ക്കും തൈരിനും മോരിനുമെല്ലാം വ്യത്യസ്ത ഫലങ്ങളാണ്. ഇലയെല്ലാം ആയുർവേദ ചികിത്സാ രംഗത്തെ പ്രധാന ഔഷധങ്ങളാണ്.

പാൽ മധുരമുള്ളതും ആരോഗ്യം വർധിപ്പിക്കുന്നതും ശരീരത്തിന് കൊഴുപ്പ് പ്രദാനം ചെയ്യുന്നതുമാണ്. കൂടാതെ സപ്തവിധധാതുക്കൾക്ക് ബലം നല്കുന്നതും വാതപിത്തങ്ങളെ ശമിപ്പിക്കുന്നതുമാണ്. ഗുരുത്വമുള്ളതും ശുക്ലത്തെ കൂടുതൽ ഉല്പാദിപ്പിക്കുകയും കഫവർധനവും ശീതവീര്യവുമാണ്. പച്ചപ്പാൽ കഫത്തെ വർധിപ്പിക്കും. പാലിൽ വെള്ളുളളി കിഴികെട്ടി ഇട്ട് കുറുക്കി കഴിച്ചാൽ ഉദരപ്പുണ്ണിന് നല്ലതാണ്. തിരുതാളി വേര് കിഴികെട്ടി പാലിൽ വെള്ളംചേർത്ത് കുറുക്കി കഴിച്ചാൽ വന്ധ്യത മാറും. ഔഷധങ്ങൾ ചേർത്ത് കാച്ചിയ പാൽ അതാത് ഔഷധങ്ങളുടെ ഗുണത്തെ വർധിപ്പിക്കും. അധികം വറ്റിച്ച് കുറുക്കിയ പാൽ കൂടുതൽ ഗുരുത്വമുള്ളതാണ്. കറന്ന ഉടനെയുള്ള പാൽ അമൃതിന് തുല്യമാണ്.

തൈര്

അമ്ലസ്വഭാവിയാണ് തൈര്. വിപാകരസം പുളിരസമാണ്. തൈര് മലബന്ധം ഉണ്ടാക്കും. വാതത്തെ ശമിപ്പിക്കുകയും മേദസിനെയും ശുക്ലത്തെയും ഉണ്ടാക്കുകയും ചെയ്യും. ശരീരബലത്തെ പുനർജനിപ്പിക്കും. മൂത്രം പോകാൻ വിഷമമുള്ള സന്ദർഭത്തിൽ തൈര് കഴിച്ചാൽ നല്ലതാണ്. പാട നീക്കിയ തൈര് ഗ്രഹണീരോഗത്തിന് നല്ല ഫലം ചെയ്യും. കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും പ്രധാനം ഛർദ്ദിയും അതിസാരവുമാണ്. ഇതിനായി ദിവസേന ഓരോ ടീസ്പൂൺ തൈര് പഞ്ചസാരയോ തേനോ ചേർത്ത് സാധാരണ ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് ഒരു തവണ കൊടുത്താൽ മാരകമായ ഈ രോഗം തടയാം. സർവ്വസാധാരണമായുണ്ടാകുന്ന മറ്റൊരു വ്യാധിയായ അമീബിയാസിസിന്റെ തുടക്കത്തിൽ തൈര് കഴിച്ചാൽ ഈ രോഗത്തിന്റെ ഉപദ്രവം ലഘൂകരിക്കുവാൻ കഴിയും. ഉഷ്ണകാലത്തെ മൂത്രച്ചൂട്, എരിച്ചിൽ, ദാഹം എന്നിവയ്ക്ക് തൈരും ചക്കരയും കുരുമുളകും ചേർത്ത് കഴിക്കുന്നത് നല്ലതാണ്. തൈരും ചക്കരയും കൂട്ടി കഴിക്കുന്നത് മൂലക്കുരുവിന് ഗുണം ചെയ്യുന്നതാണ്. പതിവായി തൈര് ഉപയോഗിച്ചാൽ ചെന്നിക്കുത്തിന് ആശ്വാസം ലഭിക്കും. ആന്റിബയോട്ടിക്കുകൾ, സ്റ്റീറോയിഡുകൾ, സൾഫാ ഔഷധങ്ങൾ എന്നിവ ഉപയോഗിക്കുന്നതു മൂലമുള്ള ശാരീരിക വിഷമതകൾക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. വട്ടച്ചൊറി, ചിരങ്ങ് എന്നിവയ്ക്ക് തൈരും മഞ്ഞൾ പൊടിയും ചേർത്ത് പുരട്ടുന്നതുകൊണ്ട് ശമനം കിട്ടും. കോപ്പർ വിഷത്തിന് തൈര് ഫലപ്രദമായ ഒരു പ്രത്യൗഷധമാണ്. ഛർദ്ദിയും വയറുവേദനയും ആരംഭിച്ചയുടനെ തൈര് നല്കേണ്ടതാണ്. സർപ്പവിഷത്തിനും തൈര് ഫലപ്രദമാണ്. അല്പം കുരുമുളക് പൊടി ചേർത്താണ് കഴിക്കേണ്ടത്. ഇറച്ചി തൈര് ചേർത്ത് വേവിച്ചാൽ സ്വാദ് കൂടുകയും എളുപ്പത്തിൽ ദഹിക്കുന്നതുമാണ്. തൈര് രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കരുത്. അതുപോലെ തൈര് ചൂടാക്കി ഉപയോഗിക്കരുത്. വസന്തം, ശരത്, ഉഷ്ണം എന്നീ കാലങ്ങളിൽ തൈര് ഉപയോഗിക്കരുത്. ചെറുപയറിൻപരിപ്പ് ഇല്ലാതെയും തേൻ കൂടാതെയും പഞ്ചസാര ചേർക്കാതെയും നെല്ലിക്കയില്ലാതെയും തൈര് ഉപയോഗിക്കരുത്. മന്ദമായ തൈരും ഉപയോഗിക്കരുത്. പാലെന്നും തൈരെന്നും പറയാൻ പറ്റാത്തവിധത്തിലുള്ള തൈരിനെയാണ് മന്ദതൈര് എന്ന് വിളിക്കുന്നത്

മോര്

എളുപ്പം ദഹിക്കുന്നതാണ് മോര്. ചവർപ്പുരസവും പുളിരസവുമുള്ളതാണ്. ലഘുഭക്ഷണമായ മോര് ഭൂരിഭാഗം രോഗങ്ങൾക്കും പഥ്യാഹാരമാണ്. ദഹനത്തെ ഉത്തേജിപ്പിക്കുകയും കഫവാതങ്ങളെ ശമിപ്പിക്കുകയും ചെയ്യും. നീര്, മഹോദരം, കരൾരോഗങ്ങൾ, അർശസ്, ഗ്രഹണി, മൂത്രം പോകുന്നതിന് വിഷമം, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് സുഖം നല്കം. ഗുൽമം, പ്ലീഹാവീക്കം, നെയ്സേവയിലുള്ള വ്യാപത്തുകൾ, വിഷം, രക്തക്കുറവ് എന്നിവയ്ക്കും മോരിന്റെ നിത്യോപയോഗം ഫലം ചെയ്യും. തൈരിന്റ തെളിവെള്ളം മോരിന്റെ അതേ ഗുണമുള്ളതാണ്. വയറിളക്കം, സ്രോതോശുദ്ധി, വയർ വീർത്തുണ്ടാകുന്ന വിഷമം, മലബന്ധം എന്നിവയ്ക്ക് ശമനം കിട്ടും. പഴകിയ അമീബിയാസിസിന് മഞ്ഞൾ ചേർത്ത് തിളപ്പിച്ച മോര് ഫലപ്രദമാണ് മോര് നിത്യേന കഴിച്ചാൽ മൂലക്കുരു നിശേഷം മാറും. കോഴിയിറച്ചി അരമണിക്കൂർ നേരം മോരിൽ ഇട്ടുവെച്ചാൽ അതിന്റെ ദുർവാസന നീങ്ങുന്നതും എളുപ്പത്തിൽ വേവുന്നതുമാണ്. മോര് അഷ്ടചൂർണം ഇട്ട് തിളപ്പിച്ച് കുറുക്കി കഴിച്ചാൽ സ്ഥൂലാന്ത്രപാകം മാറുന്നതാണ്.

വെണ്ണ

പുതിയ വെണ്ണ ശീതമാണ്. നിറത്തെയും ബലത്തെയും ദഹനത്തെയും ശുക്ലത്തെയും വർധിപ്പിക്കും. മലബന്ധം ഉണ്ടാക്കുകയും വാതം, രക്തപിത്തം, ക്ഷയം, അർശസ്, അർദിതം, ചുമ എന്നിവയെ ശമിപ്പിക്കുകയും ചെയ്യും. കണ്ണിന് വളരെ നല്ലതാണ് വെണ്ണ. കുട്ടികൾ‌ക്കും പ്രായം ചെന്നവർക്കും വളരെ ഗുണപ്രദമാണ്. ജരയെ മാറ്റുകയും ശരീര മാർദ്ദവമുണ്ടാക്കുകയും ചെയ്യും. രക്തപിത്തത്തെയും നേത്രരോഗത്തെയും ശമിപ്പിക്കുകയും ചെയ്യും. രാത്രി കിടക്കുമ്പോൾ എരുമവെണ്ണ കാൽവെള്ളയിൽ പുരട്ടി കിടന്നാൽ നല്ല ഉറക്കം കിട്ടും. തലേദിവസം പശുവിൻ വെണ്ണ ഉപ്പുവെള്ളത്തിലിട്ടുവെച്ച് പിറ്റേന്ന് രാവിലെ കഴിച്ചാൽ കാൽ വിള്ളൽ മാറും. ഇലമുളച്ചിയുടെ ഇല (ഒരുതരം കള്ളിച്ചെടി) വെണ്ണയിലരച്ച് ഒറ്റക്കുരുവിൽ പുരട്ടിയാൽ താമസിയാതെ കുരു പൊട്ടുന്നതാണ്.

നെയ്യ്

നെയ്യിന്റ ഫലം അതിശയകരമാണ്. ബുദ്ധി, ഓർമ്മശക്തി, ധാരണാശക്തി, അജീർണം, ബലം, ആയുസ്, ശുക്ലം, ദൃഷ്ടി എന്നിവ വർദ്ധിപ്പിക്കും. വാതപിത്തങ്ങൾ, ഉന്മാദം, ശരീരക്ഷീണം എന്നിവയെ ശമിപ്പിക്കും. സ്നേഹദ്രവ്യങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായത് പശുവിൻ നെയ്യാണ്. യൗവ്വനത്തെ നിലനിർത്താൻ കഴിവുള്ള നെയ്യ് വിധിപ്രകാരം മരുന്നുകൾ ചേർത്തുണ്ടാക്കിയാൽ വളരെ ഔഷധമേന്മയുള്ളതും പലരോഗങ്ങളെയും ഉന്മൂലനാശം ചെയ്യുന്നതുമാണ്. അപസ്മാരാദി മാനസിക രോഗങ്ങൾക്കും കുറവ് വരുത്തും. നേത്രരോഗത്തിനും യോനീരോഗങ്ങൾക്കും അതീവഫലം ചെയ്യുകയും വ്രണത്തെ ശുദ്ധമാക്കി ഉണക്കുകയും ചെയ്യും. ഗർഭിണികൾ നെയ്യ്, വെണ്ണ, പാൽ എന്നിവ ഉപയോഗിച്ചാൽ ആരോഗ്യവും ബുദ്ധിയും നിറവും ഭംഗിയുമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകുന്നതാണ്.

തേൻ

ഇംഗ്ലീഷിൽ ഹണി എന്നും സംസ്കൃതത്തിൽ മാക്ഷികം എന്നും അറിയപ്പെടുന്ന തേൻ മധുരദ്രവ്യങ്ങളിൽ ഒന്നാമത്തേതാണ്. കൊഴുത്തതും വർണഭംഗിയാൽ മനോഹരമായതും നറുമണമുള്ളതും പളുങ്കുപോലെ തിളങ്ങുന്നതും നാവിൽ വെച്ചാൽ ചെറിയതോതിൽ തരിപ്പും ഉണ്ടാകുന്നതുമായിരിക്കും തേൻ. ഓരോ വർഷവും വിവിധ ഋതുക്കളിൽ ശേഖരിക്കപ്പെടുന്ന തേനിന് പ്രത്യേക ഗുണമുണ്ട്. തേനിൽ ഏറ്റവുമധികം ഫലസിദ്ധിയുള്ളത് ചെറുനാരകത്തിന്റെ തേനിനാണ്. ഓറഞ്ചും കാപ്പിയും പുഷ്പിക്കുന്ന കാലം വയനാട്ടിലും കുടകിലും ശേഖരിക്കുന്ന തേനിന് ഫലസിദ്ധി അത്ഭുതാവഹമാണ്. ഹിമാലയസാനുക്കളിൽ നിന്നും ശേഖരിക്കുന്ന തേൻ അല്പം നിറംകുറവാണെങ്കിലും ഗുണത്തിൽ മെച്ചപ്പെട്ടതാണ്. വളർന്നുവരുന്ന കുട്ടികൾക്ക് പാലിൽ തേൻ ചേർത്ത് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇതുകൊണ്ട് വളർച്ചയും രോഗപ്രതിരോധശക്തിയും ലഭിക്കും. കുട്ടികൾക്കെന്നപോലെ വൃദ്ധർക്കും തേൻ ഗുണകരമാണ്. ശരീരത്തിൽ ഊർജ്ജസ്വലത കുറയുന്ന ഇക്കാലത്ത് തേൻ കഴിച്ചാൽ നവോന്മോഷം ലഭിക്കും. പഴകിയതും ശുദ്ധവുമായ തേൻ ഒരു ടേബിൾ സ്പൂൺ വീതം (15 മില്ലി) നിത്യേന കഴിച്ചാൽ അധികം തടിച്ചവരുടെ ശരീരം മെലിയുന്നതാണ്. ഒരു ടേബിൾ സ്പൂൺ തേൻ ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാൽ രാത്രി അമിതമായി മൂത്രമുണ്ടാകുന്നതിനെ തടയും. കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്ന രോഗത്തിനും ഈ ചികിത്സ ഫലപ്രദമാണ്. കായികാഭ്യാസികളും കളിക്കാരും ദിവസവും തേൻ കഴിക്കുന്നത് ക്ഷീണബാധ ഇല്ലാതിരിക്കുന്നതിനും വേഗത്തിൽ കിതപ്പ് വരാതിരിക്കുന്നതിനും കാലിൽ ഞരമ്പ് വലിയാതിരിക്കുന്നതിനും ഉപകരിക്കും. കിടക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ്സ് തണുത്ത വെള്ളത്തിൽ രണ്ടു ടീസ്പൂൺ തേൻ ചേർത്ത് കുടിച്ചാൽ സുഖകരമായ നിദ്ര ലഭിക്കുന്നതാണ്. വായ് പുണ്ണുള്ളവർ വെള്ളത്തിൽ തേൻ ചേർത്ത് കവിൾ കൊണ്ടാൽ മതി. വയറുവേദനയ്ക് തേനിൽ ചുണ്ണാമ്പ് ചേർത്ത് പുറമെ പുരട്ടിയാൽ വേദനയ്ക്ക് ആശ്വാസം കിട്ടും. തീപൊള്ളലിന് തേൻ പുരട്ടിയാൽ പോള വരാതിരിക്കും. വ്രണങ്ങൾ, മുറിവുകൾ, ചുണങ്ങുകൾ എന്നിവകളിലും തേൻ പുരട്ടിയാൽ ആശ്വാസം കിട്ടും. വയറുവേദനയ്ക്ക് തേനിൽ ചുണ്ണാമ്പു ചേർത്ത് പുറമെ പുരട്ടിയാൽ വേദന കുറയും. തലവേദനയ്ക്ക് ചെന്നിയിൽ പുരട്ടാവുന്നതാണിത്. വസൂരിക്കലയിൽ തേൻ പുരട്ടിയാൽ കാലക്രമേണ കുറയുന്നതാണ്. ചൂടുള്ള ബാർലി വെള്ളത്തിൽ തേൻ ചേർത്ത് കഴിച്ചാൽ തൊണ്ടയിൽ മയവും ആശ്വാസവും കിട്ടും. ചുമയെയും ജലദോഷത്തെയും സുഖപ്പെടുത്തും. തൊണ്ടയിലെ കഫക്കെട്ടും കുറയുന്നതാണ്. തുളസിയില നീരിൽ തേൻ ചേർത്ത് കൊടുത്താലും ഇതേ ഫലം കിട്ടും. മുഖത്ത് തേൻ പുരട്ടി കുറെനേരം കഴിഞ്ഞ് കഴുകി കളഞ്ഞാൽ ചർമസൗന്ദര്യം വർധിക്കുന്നതാണ്. കരിയിൽ തേൻ ചേർത്ത് പല്ലുതേച്ചാൽ പല്ല് വെളുക്കും. കയ്യിൽ ഗ്രീസ് മുതലായ മെഴുക്കു പറ്റിയാൽ തേൻ പുരട്ടിയാൽ വേഗം ശുദ്ധിയാകും.

കശുവണ്ടി

സംസ്കൃതത്തിൽ ശോഫഹര എന്നും ഇംഗ്ലീഷിൽ കാഷ്യൂനട്ട് (Cashewnut) എന്നും വിളിക്കുന്ന ഇത് അനാക്കാർഡിയേസി (Anacardiaceae) സസ്യകുലത്തിൽ പെടുന്നു. ബദാംപരിപ്പിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് കശുവണ്ടി. ദിവസവും 10 അണ്ടിപ്പരിപ്പ് തിന്നാൽ ആരോഗ്യം സിദ്ധിക്കുകയും രക്താതിസമ്മർദ്ദം കൊണ്ട് ഉണ്ടാകുന്ന വൈഷമ്യം തീരുന്നതുമാണ്. അണ്ടിപ്പരിപ്പും തിപ്പലിയും സമം കൂട്ടിപൊടിച്ച് തേൻ ചേർത്ത് കഴിച്ചാൽ പൗരുഷഗ്രന്ഥിവീക്കം കുറയും. അണ്ടിപ്പരിപ്പ് 5 എണ്ണം പൊടിച്ചതും അമുക്കുരം പൊടിച്ചത് ഒരു ടേബിൾ സ്പൂണും ചേർത്ത് വെണ്ണയിൽ യോജിപ്പിച്ച് രാത്രി ദിവസവും കഴിച്ചാൽ ഗർഭാശയ മുഴകൊണ്ട് ഗർഭാശയം ശാസ്ത്രക്രിയ ചെയ്ത് നീക്കേണ്ട കാര്യം ഉണ്ടാകുവാനുളള സാധ്യത കുറവാണ്. ഇത് ലൈംഗികശക്തി വർധിപ്പിക്കുകയും ചെയ്യും. സോറിയാസിസിന് പറങ്കിമാങ്ങയുടെ നീര് പുരട്ടിയാൽ നല്ലതാണ്. പറങ്കിമാങ്ങയുടെ രസം കഴിക്കുന്നതുകൊണ്ട് അതിസാരം നില്ക്കും. ശരീരത്തിൽ നീരുവന്ന് വീർത്തവർക്കും ഇത് നല്ലതാണ്. കശുമാവിന്റെ തൊലി അരിക്കാടിയിൽ അരച്ച് നീരുള്ളിടത്ത് നല്ല കട്ടിയിൽ പുരട്ടിയാൽ നീര് മാറുന്നതാണ്. രക്തവാതസംബന്ധമായ സന്ധിനീരിനും ഇത് നല്ലതാണ്. അണ്ടിത്തോടിൽ നിന്നെടുക്കുന്ന എണ്ണ അകത്തേക്ക് കഴിക്കുവാൻ പറ്റില്ല. കാൽ വിള്ളുന്നതിന് പുറമെ പുരട്ടാവുന്നതാണ്. ഇത് കന്നുകാലികളുടെ കുളമ്പുകേടിന് പുറമെ പുരട്ടിയാൽ നല്ല ഫലം കിട്ടും. കശുമാങ്ങയുടെ നീരിൽ നിന്നും വൈൻപോലുളള മദ്യം ഉത്പാദിപ്പിക്കാം. അണ്ടിപ്പരിപ്പിൽ നിന്നും എടുക്കുന്ന എണ്ണ ഒലീവ് എണ്ണ പോലെയാണ്. ശരീരത്തിൽ ഉളുക്ക് തട്ടിയാൽ പുരട്ടുന്നതിന് ഈ എണ്ണ നല്ലതാണ്. കൂടാതെ പോഷകപ്രദവുമായ ഇത് ഉള്ളിൽ കഴിക്കാവുന്നതാണ്. അയഡിന് പകരം പുറമെ പുരട്ടാവുന്ന ഈ എണ്ണ വിഷഹരവുമാണ്. കശുമാവിലെ ഇത്തിക്കണ്ണി ചുട്ടെടുത്ത ഭസ്മം ഒരൗൺസിൽ 6 ഔൺസ് തിളപ്പിച്ച വെള്ളമൊഴിച്ച് ഇളക്കി ഊറിയാൽ ആ വെള്ളം വാർത്ത് തിപ്പലിപ്പൊടി ഒരു ടീസ്പൂൺ ചേർത്ത് 3 ഔൺസ് വീതം 2 നേരം കഴിച്ചാൽ പ്രമേഹം ശമിക്കും.

നിലക്കടല

ഗ്രൗണ്ട് നട്ട് (Ground nut) എന്ന് ഇംഗ്ലീഷിലറിയപ്പെടുന്ന കടലയുടെ സംസ്കൃതനാമം ഭ്രൂചണകംഎന്നാണ്. പാപ്പിലോണേസി (Pappilionaceae) സസ്യകുലത്തിൽ പെട്ടതാണ് നിലക്കടല. പോഷക പദാർത്ഥങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ ഏറ്റവും പറ്റിയ ഒരാഹാരപദാർത്ഥമാണ് നിലക്കടല. 13 തരത്തിലുള്ള നിലക്കടലയിനങ്ങളുണ്ട്. പ്രോട്ടീനാൽ സമ്പന്നമാണ് നിലക്കടല. ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ പ്രധാന ഘടകങ്ങളായ വിറ്റാമിൻ ബി1, ബി2, നിക്കോടിനിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. നിലക്കടല വറുത്തോ പച്ചയായോ കഴിക്കാം നെയ്യിൽ വറുത്തെടുത്താൽ നല്ല രുചിയുണ്ടാകുന്നതാണ്. നിലക്കടലയുടെ എണ്ണ ഭക്ഷണാവശ്യത്തിനും വിളക്കു കത്തിക്കാനും ഉപയോഗിക്കുന്നു. വൈദ്യശാസ്ത്രത്തിൽ നിലക്കടലയെണ്ണ ബദാമിന്റെ എണ്ണയ്ക്കും ഒലീവ് എണ്ണയ്ക്കും പകരമായി ഉപയോഗിക്കുന്നു. സോപ്പുനിർമ്മാണത്തിനുവേണ്ടിയും ഉപയോഗിക്കുന്നു. നിലക്കടലയെണ്ണ കൊളസ്ട്രോളിനെ വർധിപ്പിക്കുകയില്ല. അതിനാൽ ഹൃദ്രോഗികൾക്കും ഒരു പരിധിവരെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ എണ്ണ ഊറ്റിയെടുത്ത് ശേഷിക്കുന്ന കടലപ്പിണ്ണാക്ക് കന്നുകാലികൾക്ക് വളരെ നല്ലതാണ്. കരിമ്പ്, നെല്ല്, തെങ്ങ് എന്നിവയ്ക്ക് കടലപ്പിണ്ണാക്ക് നല്ലൊരു ജൈവവളമാണ്. നിലക്കടലപ്പൊടിയും ഗോതമ്പ് പൊടിയും കൂട്ടിച്ചേർത്തുണ്ടാക്കുന്ന റൊട്ടി പ്രമേഹരോഗികൾക്ക് ഏറ്റവും ഗുണകരമാണ്. നിലക്കടല വറുത്ത് പൊടിച്ചു വെള്ളത്തിൽ തിളപ്പിച്ച് പഞ്ചസാരയും ചേർത്ത് നല്ല രുചിയുള്ള പാനീയം ഉണ്ടാക്കാം. ഇത് ചായക്കുപകരം കഴിക്കാവുന്നതാണ്. ഇതിൽ പ്രത്യേകം പാൽ ചേർക്കേണ്ടതില്ല. നല്ല നിലക്കടല നേരിയതോതിൽ വറുത്തെടുത്ത് തോടും ചുകന്നതൊലിയും മാറ്റി ശുചിയാക്കിയ കടല ഒരു റാത്തൽ (500 ഗ്രാം) എടുത്ത് വെള്ളത്തിൽ 3 മണിക്കൂർ നേരം കുതിർത്ത് വെച്ചതിനുശേഷം അരച്ച് മാവുപോലെയാക്കിയതിൽ 15 കപ്പ് ശുദ്ധജലവും അരക്കപ്പ് ചുണ്ണാമ്പ് ഊറ്റിയ തെളിവെള്ളവും ചേർത്ത് കലക്കിയതും, വേറെ കുറച്ചു വെള്ളത്തിൽ കാൽ ടീസ്പൂൺ സോഡിയം ബൈ കാർബണേറ്റ് അലിയിപ്പിച്ച് അതുംകൂടി ചേർക്കുക. ഈ ദ്രവപദാർത്ഥത്തെ തുണിയിലരിച്ചെടുത്ത ശേഷം 5 മിനിട്ടു നേരം തിളപ്പിച്ചെടുക്കുന്നതാണ് നിലക്കടല പാൽ. ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് 6 മാസം കഴിഞ്ഞ കുട്ടികൾക്ക് ഈ പാൽ സാധാരണ പാൽ പോലെ ഉപയോഗിക്കാവുന്നതാണ്. പാലിനേക്കാൾ‍ ഇരുമ്പുസത്ത് ഇതിലടങ്ങിയിരിക്കുന്നു. വിറ്റാമിൻ എയും ഡിയും ലഭിക്കുവാൻ ഓരോ ടീസ്പൂൺ മീനെണ്ണയും കഴിക്കാം

കടല

പാപ്പിലിയോണേസി (Papilionaceae) സസ്യുകുടുംബത്തിൽ പെട്ട കടലയ്ക്ക് ഇംഗ്ലീഷിൽ ബംഗാൾ ഗ്രാം(Bengal gram) എന്നും സംസ്കൃതത്തിൽ കളായം എന്നും പറയുന്നു. കടല നാലു തരത്തിൽ കാണുന്നു. കറുപ്പ്, ഇളംചുവപ്പ്, മഞ്ഞ, വെള്ള എന്നിങ്ങനെ. കടലപ്പൊടി പൊക്കാവട, മുറുക്ക് മുതലായ പലവിധ പലഹാരങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. കടലപ്പരിപ്പ് കറിക്കും പലഹാരങ്ങൾ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം കൂടാതെ പരിപ്പ് പ്രഥമൻ ഉണ്ടാക്കുന്നതുപോലെ കടലകൊണ്ട് പ്രഥമൻ ഉണ്ടാക്കാം. തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത 20 ഗ്രാം കടല പിറ്റേന്ന് രാവിലെ അരച്ച് സ്വല്പം പാലും നെയ്യും ചേർത്ത് കഴിച്ചാൽ ഏതു തടിക്കാത്തവരും തടിക്കും. 3 ടീസ്പൂൺ കടല പൊടിച്ചതും 2 ടീസ്പൂൺ കാരക്ക പൊടിച്ചതും സ്വല്പം കൽക്കണ്ടം പൊടിച്ചതും പാൽപൊടിയും ചേർത്ത് നല്ലവണ്ണം മിക്സാക്കി രാത്രി കിടക്കാൻ നേരത്ത് ദിവസേന കഴിക്കുന്നത് ശീഘ്രസ്ഖലത്തെയും ധാതുക്ഷയത്തെയും ശമിപ്പിക്കുകയും തൂക്കം വർധിപ്പിക്കുകയും ചെയ്യും. ഇത് സ്ത്രീകളുടെ സ്തനവളർച്ചക്കും നല്ലതാണ്. കടല ഗർഭിണികൾ ഉപയോഗിച്ചാൽ ഗർഭസ്ഥശിശു മന്ദബുദ്ധിയായിത്തീരുന്നതിന് ഇടവരും. വാതരോഗികൾക്കും കടല നല്ലതല്ല. കടല അമിതമായി ഉപയോഗിച്ചാൽ ദഹനക്കേട് വരുകയും മൂത്രക്കല്ല് ഉണ്ടാകുവാനും സാധ്യതയുണ്ട്. കാരണം കടലയിൽ ക്ലോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശ്വാസനാളസംബന്ധമായ നീരിളക്കം, ജലദോഷം, ശ്വാസംമുട്ട്, തുമ്മൽ എന്നിവകൊണ്ട് കഷ്ടപ്പെടുന്നവർ 20 ഗ്രാം കടല വറുത്ത് രാത്രി കിടക്കുവാൻ നേരത്ത് തിന്നതിനുമീതെ ഒരു ഗ്ലാസ്സ് പാൽ കുറുക്കി പഞ്ചസാര ചേർത്ത് കഴിക്കുന്നത് നല്ലതാണ്. കടലപ്പൊടിയും ഗോതമ്പുപൊടിയും സമംകൂട്ടി വെള്ളം ചേർത്ത് കുറുക്കി പശപോലെയാക്കി ശീലയിൽ കട്ടിയിൽ പുരട്ടി കുരുവിൽ വെച്ച് കെട്ടിയാൽ കുരു പൊട്ടുന്നതാണ്. കടലപ്പൊടി തേച്ച് തല കഴുകിയാൽ അഴുക്കുകൾ നീങ്ങി ശുദ്ധിയാവുകയും മുടിക്ക് മിനുസം ഉണ്ടാവുകയും മുടി ഇടതൂർന്ന് വളരുകയും ചെയ്യും. കടല മുളപ്പിച്ച് പശുക്കൾക്ക് കൊടുത്താൽ പുളയ്ക്കാത്ത പശുക്കൾ പുളയ്ക്കും. ആടുകളെയും കോഴികളെയും പന്നികളെയും തടിപ്പിക്കുന്നതിന് അവയുടെ ഭക്ഷണസാധനങ്ങളിൽ കടല ഉൾപ്പെടുത്തുന്നത് നല്ലതാണ്.

മുതിര

കുതിരയുടെ ഭക്ഷണമായിട്ടാണ് മുതിര അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഹോഴ്സ് ഗ്രാം (Horse gram)എന്നും സംസ്കൃതത്തിൽ കുലത്ഥഃ എന്നും അറിയപ്പെടുന്നു. പാപ്പിലിയോണേസി (Papilionaceae)കുലത്തിൽ പെട്ടതാണ് മുതിര. മുതിര ഉഷ്ണമാണ്. ദഹനരസം പുളിപ്പാണിതിന്. രക്തപിത്തത്തെ വർധിപ്പിക്കുകയും വിയർപ്പിനെ കുറയ്ക്കുകയും കഫം, വാതം എന്നിവയെ ശമിപ്പിക്കുകയും ചെയ്യും. മലബന്ധം ഉണ്ടാക്കുകയും മൂത്രത്തെ വർധിപ്പിക്കുകയും ചെയ്യും. പീനസം, അർശസ്, കാസം, ചുമ എന്നിവക്ക് ഗുണകരമാണ്. മൂത്രക്കല്ല്, വയറുവീർപ്പ്, പ്രമേഹം എന്നീ രോഗികൾക്ക് വളരെ ഹിതമായ ഭക്ഷണപദാർത്ഥമാണ് മുതിര. തടിച്ചവർ മെലിയുന്നതിന് നല്ലതാണ്. മുതിര കഴിച്ചാൽ ആരോഗ്യമുണ്ടാവുകയും ക്ഷീണമില്ലാതാവുകയും ചെയ്യും. പ്രസവിച്ച സ്ത്രീകൾക്ക് ഗർഭാശയശുദ്ധിക്കുവേണ്ടി കൊടുക്കുന്ന ഔഷധങ്ങളി‍ൽ പ്രഥമഗണനീയമാണ് മുതിര. ഇത് കഷായം വെച്ച് കഴിക്കുകയാണ് പതിവ്. മുതിരകഷായം സ്ത്രീകളുടെ വെള്ളപോക്കിനും നല്ലതാണ്. 60 ഗ്രാം മുതിര ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് കുറുക്കി നാഴിയാക്കിയെടുത്ത കഷായം 2 നേരം കഴിക്കുകയാണ് വേണ്ടത്. മുതിര വറുത്ത് പൊടിച്ച് കിഴിയാക്കി ചൂടുള്ള മുതിരകഷായത്തിൽ മുക്കി കിഴിവെച്ചാൽ കയ്യിന് സ്വാധീനം കുറയൽ, കൈകാലുകളുടെ വേദന, നീര്, കടച്ചൽ എന്നിവ ശമിക്കും. മുതിരപ്പൊടി വാതരോഗികൾക്ക് ഉദ്വർത്തനത്തിന് നല്ലതാണ്. ഇത് വിയർപ്പിനെ ഇല്ലാതാക്കും. 60 ഗ്രാം മുതിര കഷായം വെച്ച് 6 ഔൺസ് നല്ലെണ്ണ ചേർത്ത് കാച്ചിയെടുക്കുന്ന തൈലം വാതത്തിനും തണുപ്പിനും തരിപ്പിനും പുറമെ പുരട്ടിയാൽ നല്ല ഫലം കിട്ടും. മുതിരകഷായമുണ്ടാക്കി അതിൽ സ്വല്പം മല്ലിയും ജീരകവും വെള്ളുള്ളിയും കടുകും ചേർത്ത് വെളിച്ചെണ്ണയിൽ വറുത്ത് ആ കഷായം വറവിലൊഴിച്ച് കഴിച്ചാൽ രക്താർബുദത്തിലുണ്ടാകുന്ന പ്ലീഹാവീക്കവും മഞ്ഞപ്പിത്തവും മാറുന്നതാണ്. 2 ഔൺസ് മുതിരകഷായത്തിൽ സമം മുള്ളങ്കിനീര് ചേർത്ത് കഴിച്ചാൽ മൂത്രക്കല്ല് പൊടിഞ്ഞുപോകുകയും വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുകയും ചെയ്യും. അർശോരോഗികൾക്ക് മുതിര നല്ല ആഹാരമാണ്. ബീഡിവലിക്കാർക്കുണ്ടാകുന്ന ടി.എ.ഒ. എന്ന മഹാരോഗത്തിന് മുതിര കഷായം കഴിക്കുന്നത് വളരെ ഫലം ചെയ്യുന്ന ചികിത്സാരീതിയാണ്. മുതിരയും പാലും വിരുദ്ധാഹാരമാണ്.

ഉഴുന്ന്

ലെഗുമിനസി (Leguminosae) സസ്യകുടുംബത്തിൽ പെട്ട ഉഴുന്നിന്റെ സംസ്കൃതനാമം മാഷം എന്നാണ്. ഇതിനെ ഇംഗ്ലീഷിൽ ബ്ലാക്ക് ഗ്രാം (Black gram) എന്നും പറയുന്നു.

അഗ്നിമാന്ദ്യം തീർക്കുന്നതിന് ഉഴുന്ന് വളരെ നല്ലതാണ്. ഉഴുന്നു കൊണ്ടുള്ള ഏതു ഭക്ഷ്യവസ്തുക്കളും ക്ഷീണശരീരികൾക്ക് ഉത്തമാഹാരമാണ്. ഉഴുന്ന് ബലത്തെയും കഫത്തെയും മലത്തെയും ഉണ്ടാക്കുന്നു. പിത്തം വർദ്ധിപ്പിക്കുകയും വിരേചനത്തെ ഉണ്ടാക്കുകയും ചെയ്യുന്നു. വാതത്തെ ശമിപ്പിക്കുകയും ശുക്ലത്തെ വർധിപ്പിക്കുന്നതുമാണ്. വായുകോപത്തെ ഉണ്ടാക്കുന്നതിനാൽ അല്പം കായം ചേർത്ത് ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാകും. പ്രമേഹരോഗികൾക്ക് രാത്രി ഭക്ഷണത്തിന് ഉഴുന്നുകൊണ്ടുള്ള ഇഢലി നല്ലതാണ്. അധികം പുളിപ്പിക്കാത്ത മാവാണ് ഉപയോഗിക്കേണ്ടത്. ഞരമ്പുരോഗങ്ങൾ, വയറുകടി, പക്ഷവാതം, മൂലക്കുരു, രക്തവാതം, അതിസാരം എന്നിവയിൽ ഉഴുന്ന് ഫലപ്രദമാണ്. ഗർഭപാത്രസംബന്ധമായ രോഗങ്ങൾക്ക് ഉഴുന്ന് വറുത്ത് ഭക്ഷിക്കുന്നത് നല്ലതാണ്. സ്ത്രീകൾക്ക് മുലപ്പാൽ വർധിക്കുന്നതിന് ഉഴുന്ന് വളരെ നല്ലതാണ്. ഉഴുന്നിൻ വേര് കഷായം വെച്ച് കഴിക്കുന്നത് എല്ലുവേദനക്ക് ഫലപ്രദമാണ്. ഉഴുന്നിൻ പരിപ്പ് നിലപ്പനക്കിഴങ്ങ്, നായ്ക്കുരണപ്പരിപ്പ്, ഞെരിഞ്ഞിൽ, വയൽച്ചുള്ളിയരി, ബദാംപരിപ്പ് എന്നിവ സമമായി എടുത്തുപൊടിച്ച പൊടിയും എള്ള് അരച്ചതും നെയ്യും ശതാവരിക്കിഴങ്ങിന്റെ നീരിൽ കൽക്കണ്ടത്തിനോട് ഒപ്പം ചേർത്ത് ലേഹ്യമാക്കി ആറിയശേഷം കൂവപ്പൊടിയും തേനും ചേർത്ത് കഴിച്ചാൽ ശുക്ലം വർധിക്കുകയും ധാതുപുഷ്ടിയും ലൈംഗികശക്തിയും വർധിക്കും. ഉഴുന്ന് കഷായം വെച്ച് ഇരട്ടിമധുരം അരച്ച് കലക്കി എണ്ണകാച്ചി തേയ്ക്കുകയും രാത്രി നെയ്യിൽ ഉണ്ടാക്കിയ ഉഴുന്നുവട കഴിച്ച് മീതെ പാൽ കഴിക്കുകയും ചെയ്താൽ തലവേദന എത്ര പഴകിയതായാലും ശമിക്കുന്നതാണ്. ഉഴുന്നു പൊടികൊണ്ട് പുകവലിച്ചാൽ ഇക്കിൾ പെട്ടെന്നു കുറയുന്നതാണ്. 60 ഗ്രാം ഉഴുന്ന് കിഴികെട്ടി ഉരി പാലിൽ 2 നാഴി വെള്ളം ചേർത്ത് കിഴി അതിലിട്ട് കുറുക്കി പാലളവായാൽ കിഴി പിഴിഞ്ഞ് പഞ്ചസാര ചേർത്ത് കുടിച്ചാൽ നല്ല ഉറക്കം കിട്ടും. എരുമപ്പാലാണെങ്കിൽ കൂടുതൽ ഫലം കിട്ടും. ഉഴുന്ന്, ഇരട്ടിമധുരം, പാൽമുതുക്കിൻക്കിഴങ്ങ് ഇവ ശീലപ്പൊടിയാക്കി പഞ്ചസാര ചേർത്ത് തേനിൽ കുഴച്ച് അതിരാവിലെ വെറും വയറ്റിൽ കഴിച്ചതിന് ശേഷം പാൽ കുടിച്ചാൽ അസ്ഥിസ്രാവം ശമിക്കും. ഉഴുന്ന്, നായ്ക്കുരണവേര്, വെളുത്ത ആവണക്കിൻവേര് ഇവ കൊണ്ടുള്ള കഷായം ഇന്തുപ്പും കായവും മേമ്പൊടി ചേർത്തു കഴിച്ചാൽ പക്ഷാഘാതത്തിന് ആശ്വാസം കിട്ടും.

ഉലുവ

ഫെനുഗ്രീക്ക് (Fenugreek) എന്ന് ഇംഗ്ലീഷിലും മേഥിക എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന ഉലുവപാപ്പിലിയോണേസി (Papilionaceae) സസ്യകുലത്തിൽ പെട്ടതാണ്. ഉലുവ പോഷകാംശം നിറഞ്ഞതാണ്. ഇതിൽ അടങ്ങിയ ക്ഷാരകല്പങ്ങൾ കോഡ് ലിവർ ഓയിലിന്റെ ക്ഷാരകല്പങ്ങൾക്ക് സമമാണ്. മീനെണ്ണ കഴിക്കുന്നതിന് പകരം ഉലുവ കഴിച്ചാലും ഫലസിദ്ധി കിട്ടും. തിക്തരസവും ഉഷ്ണവീര്യവുമാണ് ഉലുവ. വാതകഫഹരമായ ഉലുവ ദഹനത്തെ ഉണ്ടാക്കുകയും വിശപ്പിനെ വർദ്ധിപ്പിക്കുകയും ചെയ്യും. പ്രമേഹത്തിൽ ഉലുവ ചെയ്യുന്ന ഫലം അതിശയകരമാണ്. തലേദിവസം 30 ഗ്രാം ഉലുവ വെള്ളത്തിൽ ഇട്ടുവെച്ച് പിറ്റേദിവസം ആ വെള്ളത്തിൽ തന്നെ അരച്ച് കാലത്ത് കഴിക്കുകയാണെങ്കിൽ പ്രമേഹം കുറയും. ഉലുവയും അരിയും സമം ചേർത്ത് കഞ്ഞിവെച്ച് കഴിച്ചാൽ പ്രസവിച്ച സ്ത്രീകൾക്ക് മുലപ്പാൽ വർധിക്കും. ഉലുവയിട്ട പാൽകഞ്ഞിയാണെങ്കിൽ കൂടുതൽ ഫലപ്രദമായിരിക്കും, ആരോഗ്യവും ശരീരസൗന്ദര്യവും വർധിക്കുകയും ചെയ്യും. ഉലുവ വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ പിഴിഞ്ഞെടുത്ത സത്ത് കുടിച്ചാൽ ശരീരം തടിക്കുന്നതിനും സ്ത്രീകൾക്ക് സ്തനവളർച്ചക്കും നല്ലതാണ്. തണുപ്പുള്ള കാലങ്ങളിൽ ഉലുവക്കഞ്ഞി കഴിക്കുകയും ധന്വന്തരം തൈലം പുരട്ടി കുളിക്കുകയും ചെയ്താൽ ശരീരത്തിന് ഓജസ്സു ലഭിക്കും. ശരീരകാന്തിക്ക് ഉലുവ പാലിൽ അരച്ച് ശരീരത്തിൽ തേച്ച് കുളിക്കുന്നത് നല്ലതാണ്. ഉലുവ പാലിൽ പുഴുങ്ങിയോ കഷായം വെച്ചോ അതിൽ ആവശ്യാനുസരണം പഞ്ചസാരയോ കൽക്കണ്ടമോ ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടി ഉണ്ടാകുകയും ലൈംഗികശക്തി വർധിക്കുകയും ചെയ്യും. ഉലുവ വറുത്ത് പൊടിച്ചതും സമം ഗോതമ്പ് വറുത്ത് പൊടിച്ചതും ചേർത്ത് കഞ്ഞിയാക്കി പ്രത്യേകിച്ചും പാൽകഞ്ഞിയാക്കി ദിവസേന കുടിച്ചാൽ ശരീരശക്തിക്ക് നല്ലതാണ്. പ്രായമായവർക്ക് പ്രായക്കൂടുതൽ തോന്നുകയില്ല. പ്രസവിച്ച സ്ത്രീകൾ കഴിച്ചാൽ പ്രസവം തോറും സൗന്ദര്യം വർധിക്കുകയും സ്തനസൗന്ദര്യം ഉണ്ടാവുകയും ചെയ്യും. ഉലുവ തലയിൽ തേച്ചാൽ മുടിവളരുകയും മുടികൊഴിച്ചിൽ മാറുകയും ചെയ്യും.

കൊത്തമല്ലി

കൊത്തമ്പാലരി എന്ന പേരിലും അറിയപ്പെടുന്ന ഇത് അംബലിഫെറേ (Umbelifereae)സസ്യകുടുംബത്തിൽ പെട്ടതാണ്. കോറിയാൻഡർ‍ സീഡ് (Coriander seed) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഇതിനെ സംസ്കൃതത്തിൽ ധാനകാ എന്നാണ് പേര്. കറിക്കൂട്ടുകളിൽ പ്രധാനമായ ഇത് പലഗുണങ്ങളും അടങ്ങിയതാണ്. തൊണ്ടവേദന, നീരുവീഴ്ച, ഒച്ചയടപ്പ് എന്നിവയ്ക്ക് കൊത്തമ്പാലരികൊണ്ടുള്ള കഷായം വളരെ ഫലംചെയ്യും. പുളിച്ചു തികട്ടൽ, വയറുകടി, സന്ധിവാതം എന്നീ രോഗങ്ങൾക്ക് കൊത്തമല്ലിയുടെ എണ്ണ ഒരു വിശിഷ്ട ഔഷധമാണ്. ഓരോ ടീസ്പൂൺ വീതം 2 നേരം കഷായത്തിലോ ആസവത്തിലോ ചേർത്ത് കഴിക്കേണ്ടതാണ്. വസൂരി, അഞ്ചാംപനി, നീർപ്പോളൻ എന്നീ രോഗങ്ങളിൽ കൊത്തമല്ലി കഷായം വെച്ച് അരിച്ചശേഷം കണ്ണിൽ ധാര കോരാറുണ്ട്. ഇത് കണ്ണിന് കുളിർമ്മയുണ്ടാകാനും കണ്ണിൽ പഴുപ്പു വരാതിരിക്കുന്നതിനും വളരെ ഉപകരിക്കും. തലവേദനയ്ക്ക് കൊത്തമ്പാലയരി പനിനീരിൽ അരച്ച് നെറ്റിയിൽ പുരട്ടുകയും നെറുകയിൽ തളം വെയ്ക്കുകയും ചെയ്യാം. കൊത്തമ്പാലയരി, കസ്ക്കസ്, പരുത്തിക്കുരു എന്നിവ പൊടിച്ച് പഞ്ചസാരയും പനിനീരും ചേർത്ത് കഴിച്ചാൽ തലചുറ്റൽ ഭേദമാകും രക്തം വരുന്ന അർശസിന് കൊത്തമ്പാലയരി കിഴികെട്ടിയിട്ട് കുറുക്കിയ പാൽ കുടിച്ചാൽ വിശേഷമാണ്. കൊത്തമ്പാലയരിയും ബാർലിയും സമമെടുത്ത് വെളിച്ചെണ്ണയിലരച്ച് പുരട്ടിയാൽ ഉണങ്ങാത്ത വ്രണങ്ങൾ പോലും വടുവില്ലാതെ ഉണങ്ങിക്കിട്ടും. കൊത്തമ്പാലയരി, മുത്തങ്ങ, അതിവിടയം, ഇരുവേലി, ചുക്ക്, ഇവകൊണ്ടുള്ള കഷായം രക്താതിസാരത്തെ ശമിപ്പിക്കും. കൊത്തമ്പാലയരി വറുത്ത് പൊടിച്ച് ഒരു ടീസ്പൂൺ‍ തേനിൽ ചാലിച്ച് 3 മാസം തുടർച്ചയായി രാത്രി കഴിച്ചാൽ ശീഘ്രസ്ഖലനം സുഖപ്പെടും. കൊത്തമല്ലി, ചുക്ക്, ഏകനായകം എന്നിവ കഷായംവെച്ച് കൊത്തമ്പാലയരി പൊടിച്ച് ഓരോ ടീസ്പൂൺ വീതം മേമ്പൊടി ചേർത്ത് കഴിച്ചാൽ പ്രമേഹത്തിന് നല്ലൊരു ഔഷധമാണ്. കൊത്തമല്ലി അരച്ച് അരിക്കാടിയിൽ കലക്കി കഴിച്ചാൽ ഗർഭിണികളുടെ ഛർദ്ദിക്ക് ആശ്വാസം കിട്ടും.

ജീരകം

അംബലിഫേറേ (Umbellifereae) കുലത്തിൽ പെടുന്ന ഒരു വാർഷിക സസ്യമായ ജീരകം ഇംഗ്ലീഷിൽകുമിൻ (Cumin) എന്നും സംസ്കൃതത്തിൽ അജാജി എന്നും അറിയപ്പെടുന്നു. ശ്വേതജീരകം, (വെളുത്തത്) കൃഷ്ണജീരകം (കറുത്തത്) സ്ഥൂലജീരകം (പെരുംജീരകം) പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലുള്ള ജീരകമുണ്ട്. ജീരകത്തിന്റെ ഗുണം അനവധിയാണ്. ജീരകം എന്ന പദത്തിന്റെ അർത്ഥം സ്വന്തം ഗുണങ്ങളെക്കൊണ്ട് രോഗശാന്തിയെ പ്രദാനം ചെയ്യുന്നത് എന്നാണ്. ജഠരാഗ്നിയെ വർധിപ്പിക്കുകയും മുലമൂത്രപ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും, കണ്ണിന് ഗുണകരവും തലച്ചോറിന്റെ പ്രവർത്തനത്തെ വർധിപ്പിക്കുക തുടങ്ങി അനേകം ഗുണങ്ങൾ ജീരകത്തിനുണ്ട്. ഗർഭാശയശുദ്ധിക്ക് ജീരകത്തിന്റെ പ്രവർത്തനം ഒഴിച്ചുകൂടുവാൻ പറ്റാത്തതാണ്. ജ്വരത്തിനും ജീരകം നല്ലതാണ്. ജീരകവും അല്പം ശർക്കരയും കൂടി ചവച്ച് തിന്നുകയോ ചിറ്റമൃതിന്റെ നീരിൽ ജീരകം പൊടിച്ചത് ചേർത്ത് കഴിക്കുകയോ ചെയ്യുന്നത് പനി മാറ്റുന്നതിനുള്ള ഒരു പ്രധാന ചികിത്സയാണ്. അസ്ഥിസ്രാവത്തിന് ശമനം കിട്ടാൻ നന്നാറിയും കൊത്തമ്പാലരിയും ജീരകവും പഞ്ചസാരയും ചേർത്ത് കഴിക്കാം. . ജീരകം, എള്ള്, ഉലുവ എന്നിവ സമം കഷായം വെച്ച് ആറിയശേഷം ശർക്കര മേമ്പൊടി ചേർത്ത് 3 ദിവസം കഴിച്ചാൽ ആർത്തവം ശരിക്കുണ്ടാകും. പ്രസവിച്ച സ്ത്രീകൾ നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിച്ചാൽ മുലപ്പാൽ വർധിക്കും. തേൾവിഷം ശമിപ്പിക്കുവാൻ ജീരകം പൊടിച്ച് തേനും ഉപ്പും വെണ്ണയും ചേർത്ത് യോജിപ്പിച്ച് ലേപനം ചെയ്യുന്നത് നല്ലതാണ്. ജീരകം പശുവിൻ നെയ്യിൽ ചേർത്ത് പുകവലിച്ചാൽ കൊക്കക്കുര മാറും. ജീരകം ചെറുനാരങ്ങാനീര് ചേർത്ത് കഴിച്ചാൽ ഗർഭിണികൾക്കുണ്ടാകുന്ന ഛർദ്ദിക്ക് ആശ്വാസം കിട്ടും. ജീരകം പശുവിൻ നെയ്യിൽ വറുത്തരച്ച് പുരട്ടിയാൽ കുരു പഴുത്തുപൊട്ടും. ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കൽക്കമാക്കി നെയ്യ് കാച്ചി കഴിച്ചാൽ കഫം, പിത്തം, ഛർദ്ദി, അരുചി ഇവ മാറും.

കരിംജീരകം

ഉപകുഞ്ചികാ എന്ന് സംസ്കൃതത്തിലും ബ്ലാക്ക് കുമിൻ (Black cumin) എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന കരിംജീരകം റാനുൻകുലേസി (Ranun culaceae) കുലത്തിൽ പെട്ടതാണ്. കരിംജീരകം അനേകം രോഗങ്ങൾക്ക് ഫലപ്രദമാണ്. കരിംജീരകം വിയർപ്പിനെ ഉല്പാദിപ്പിക്കുകയും ഉദരവായുവിനെ ശമിപ്പിക്കുകയും ആർത്തവത്തെ ഉണ്ടാക്കുകയും അഗ്നിമാന്ദ്യത്തെ തീർക്കുകയും ചെയ്യും. ആമാശയത്തിന് ഹിതകരമായ ഇത് കൃമിനാശകവുമാണ്. രണ്ടര ഗ്രാം മുതൽ പത്തുഗ്രാം വരെ പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ഉറക്കമില്ലായ്മക്ക് ഗുണം ചെയ്യുകയും മറവി മാറിക്കിട്ടുകയും ചെയ്യും. വിഷചികിത്സയിൽ കരിംജീരകം വളരെ ഫലവത്താണ്. തേൾ കടിച്ച വിഷത്തിന് കരിംജീരകം പച്ചവെള്ളത്തിലരച്ച് പുരട്ടിയാൽ മതി. 5ഗ്രാം കരിംജീരകം തണുത്തവെള്ളത്തിലരച്ച് കുടിച്ചാൽ പേപ്പട്ടി വിഷത്തിൽ നിന്ന് രക്ഷപ്പെടാം. കരിംജീരകം എണ്ണയിലരച്ച് പുരട്ടിയാൽ സാധാരണയായി ഉണ്ടാകുന്ന എല്ലാ വിഷങ്ങൾക്കും നല്ലതാണ്. ഇതിന്റെ എണ്ണ പുരട്ടിയാൽ താടി, മുടി എന്നിവ വേഗം മുളയ്ക്കുകയും നരയെ തടുക്കുകയും ചെയ്യും. കരിംജീരകം പൊടിച്ചത് ശർക്കരയിൽ ചേർത്ത് പ്രസവിച്ച സ്ത്രീകൾ കഴിച്ചാൽ പ്രസവംതോറും ശരീരസൗന്ദര്യം വർധിക്കുകയും സ്തനപുഷ്ടിയുണ്ടാവുകയും ഗർഭാശയം ചുരുങ്ങാൻ സഹായിക്കുകയും ചെയ്യും. അര ടീസ്പൂൺ കരിംജീരകം മോരിൽ ചേർത്ത് കഴിച്ചാൽ വിട്ടുമാറാത്ത ഏമ്പക്കം, എക്കിട്ടം എന്നിവക്ക് ഗുണപ്രദമാണ്

കടുക് ഇംഗ്ലീഷിൽ മസ്റ്റാർഡ് (Mustard) എന്നും സംസ്കൃതത്തിൽ സർഷപം എന്നും അറിയപ്പെടുന്ന കടുക്ക്രൂസിഫെറേ (Cruciferae) സസ്യകുടുംബത്തിൽ പെട്ടതാണ്. കറികൾക്ക് രുചിയുണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഒരു മസാല പദാർത്ഥമായ കടുക് കടും തവിട്ടു നിറത്തിലും ചുകപ്പുനിറത്തിലുമുണ്ട്. ഇതിനുപുറമെ ബംഗാൾ, ഒറീസ തുടങ്ങിയ സ്ഥലങ്ങളിൽ വെളുത്തനിറത്തിലുള്ള ഒരിനം കടുകും കാണപ്പെടുന്നുണ്ട്. കടുക് ചേർത്ത ഭക്ഷ്യവസ്തുക്കളിലും അച്ചാറിലും കറുത്ത പൂപ്പ് വളരുകയില്ല. കടുക് ദഹനത്തെ ഉണ്ടാക്കുന്നതിന് സഹായകമാണ്. ആന്ത്രവായുവിനെ നിവാരണം ചെയ്യും. ഛർദ്ദനദ്രവ്യങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരിനമാണ് കടുക്. എന്നാൽ കടുകരച്ച് പശപോലെയാക്കി വയറ്റിൻമേൽ പുരട്ടിയാൽ ഛർദ്ദി നിൽക്കുന്നതുമാണ്. മദ്യപാനം അമിതമായാലും വിഷം അകത്ത് ചെന്നാലും ഛർദ്ദിപ്പിക്കേണ്ടിവന്നാൽ ഒരു ടീസ്പൂൺ കടുകിൻപൊടി ഒരു ഗ്ലാസ്സ് വെള്ളത്തിൽ കലക്കി കുടിച്ചാൽ മതി. പല്ലുവേദനയ്ക്ക് സ്വല്പം കടുകെടുത്ത് ചവച്ചാൽ വേദന ശമിക്കും. അർശസിലുള്ള മുഴകൾ, ചൊറിച്ചിൽ, ഗുദം തടിപ്പ് എന്നിവയ്ക്ക് കടുകെണ്ണ സ്വല്പം ചൂടാക്കി പഞ്ഞിയിൽ മുക്കി കെട്ടിയാൽ ശമനം കിട്ടും. ഒരുപിടി വെള്ള കടുക് ഒരു ലിറ്റർ നല്ലെണ്ണയിലോ വെളിച്ചെണ്ണയിലോ വറുത്തശേഷം ചൂടാറിയാൽ അരിച്ചു സൂക്ഷിക്കുക. ഇതിൽ നിന്ന് ആവശ്യാനുസരണം എടുത്ത് ശുദ്ധജലവും ചേർത്ത് രാത്രി കിടക്കുന്നതിന് മുമ്പായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറി മുഖം ചന്ദ്രനെപ്പോലെ കമനീയമാകും. കടുകും ശതകുപ്പയും സമം ചേർത്ത് ചൂടുവെള്ളത്തിൽ അരച്ച് പുരട്ടിയാൽ രക്തവാതസംബന്ധമായ വേദനകൾക്കും നീരിനും ആശ്വാസം കിട്ടും. ചെവിയിൽ വേദനയോടുകൂടിയ പഴുപ്പ് ഉണ്ടായാൽ കടുകെണ്ണ ചൂടാക്കി കുറഞ്ഞ ചൂടിൽ ചെവിയിൽ നിറുത്തിയാൽ വേദനയും പഴുപ്പും അത്ഭുതകരമായി മാറുന്നതാണ്. ആർത്തവതടസ്സം, വേദനയോടുകൂടിയ ആർത്തവം എന്നീ ആർത്തവാനുബന്ധ രോഗങ്ങളിൽ കടുകിൻപൊടി കലക്കിയ ഇളംചൂടുവെള്ളത്തിൽ അരക്കെട്ടുവരെ മുങ്ങത്തക്കവിധം ഇരുന്ന് കുളിച്ചാൽ വളരെ നല്ല ഫലം ലഭിക്കും. പ്രമേഹരോഗികൾക്ക് കടുക് അത്ര നല്ലതല്ല.

കടുകെണ്ണ ഭക്ഷണം പാകം ചെയ്യുന്നതിനും സോപ്പ് നിർമ്മാണത്തിനും തൈലം, കുഴമ്പ് എന്നിവ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.

എള്ള്

പെഡാലിയേസി (Pedaliaceae) സസ്യകുലത്തിൽ പെട്ട എണ്ണക്കുരുവാണ് എള്ള്. തിലം എന്ന് സംസ്കൃതത്തിലും സെസമി (Sesame) എന്ന് ഇംഗ്ലീഷിലും പറയുന്നു. കടുംചുകപ്പ്, വെള്ള, ഇളംചുകപ്പ്, കറുപ്പ് എന്നീ 4 തരത്തിലുള്ള എള്ളുകളുണ്ട്. ഇതിൽ കറുത്ത എള്ളിനാണ് ഔഷധഗുണവും പോഷകഗുണവും ഉള്ളത്. എള്ള് ഉഷ്ണവീര്യമാണ്. ബലത്തെയുണ്ടാക്കുകയും ജഠരാഗ്നിയെ വർധിപ്പിക്കുകയും ചെയ്യും. തലമുടിക്ക് വളരെ വിശേഷമാണ്. എള്ളും അരിയും സമം ചേർത്ത് വറുത്ത് പൊടിച്ച് ശർക്കരയും ചേർത്ത് തിന്നാൽ ധാതുശക്തിയും ശരീരബലവും സിദ്ധിക്കും. എള്ളിന്റെ പലവിധ സംസ്ക്കാരത്താൽ ഔഷധഗുണം ശതഗുണീഭവിപ്പിച്ച് നിർമ്മിക്കുന്നതാണ് ഗന്ധതൈലം. അസ്ഥിഭാഗങ്ങളിലും അസ്ഥിവേദനകളിലും ഗന്ധതൈലത്തിന്റെ ഫലം അത്ഭുതാവഹമാണ്. പതിനഞ്ച് കഴഞ്ച് (60 ഗ്രാം) കാരെള്ള് വറുത്ത് രാവിലെ തോറും കഴിക്കുകയും മീതെ പച്ചവെള്ളം കുടിക്കുകയും ചെയ്താൽ മരണം വരെ പല്ലിന് കേട് ഉണ്ടാകില്ല. മെലിഞ്ഞിരിക്കുന്നവർ തടിക്കുകയും ചെയ്യും. 3 മാസക്കാലം ഈ ചികിത്സ ചെയ്താൽ ഫലം തീർച്ചയായും പ്രതീക്ഷിക്കാവുന്നതാണ്. 10 ഗ്രാം എള്ള് 3 ഔൺസ് പാലിലോ 5 ഗ്രാം വെണ്ണയിലോ അരച്ച് ചേർത്ത് വെറും വയറ്റിൽ പ്രഭാതത്തിൽ ഒരു മാസം തുടർച്ചയായി കഴിച്ചാൽ അർശ്ശസ്സ് സംബന്ധമായി ഗുദദ്വാരത്തിൽ നിന്നും രക്തം വരുന്നത് സുഖപ്പെടുന്നതാണ്. ആർത്തവകാലത്തുണ്ടാകുന്ന ഞരമ്പുവലിയോടുകൂടിയ ഡിസ്മെനോറിയ എന്ന ആർത്തവശൂലയ്ക്ക് 5 ഗ്രാം എള്ള് പൊടി ചൂടുവെള്ളത്തിൽ ചേർത്ത് ദിവസം 2 നേരം കഴിക്കുക. 3 മാസം ഈ ചികിത്സ തുടരണം. ആർത്തവശുദ്ധി ലഭിക്കുവാൻ 10 ഗ്രാം എള്ളും സമം ശർക്കരയും ചേർത്തിടിച്ച് പകുതി വീതം 2 നേരം കഴിക്കുക. ചുണ്ടുവീക്കവും വേദനയും സുഖപ്പെടുവാൻ എള്ള് പാലിലരച്ച് പുരട്ടിയാൽ മതി. ശരീരത്തിലുണ്ടാകുന്ന ഒറ്റക്കുരുക്കൾ എള്ള് അരച്ചിട്ടാൽ പൊട്ടി ഉണങ്ങുന്നതാണ്. കുരു, വീക്കം എന്നിവ വേഗം പഴുക്കേണ്ടതിന് എള്ളില പോൾട്ടീസായി പ്രയോഗിക്കാം. ഇതിന്റെ ഇലയരച്ച് തലയിൽ തേയ്ക്കുന്നത് തലയിലുള്ള അഴുക്കുകൾ നീങ്ങാനും ഉത്തമമാണ്. തുടർച്ചയായി ഉപയോഗിച്ചുകൊണ്ടിരുന്നാൽ തലമുടി നല്ല കറുപ്പ് നിറത്തിൽ ഏതു പ്രായത്തിലും വളരുന്നതാണ്. ഗർഭകാലത്ത് സ്ത്രീകൾ എള്ള് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ആയുർവേദ മരുന്നുകളിൽ ഏറ്റവുമധികം ഉപയോഗമുള്ള മരുന്നാണ് എള്ള്. തൈലങ്ങളും കുഴമ്പുകളും നിർമ്മിക്കുന്നതിനും രസായനങ്ങൾ, ലേഹ്യങ്ങൾ എന്നിവ നിർമ്മിക്കുന്നതിനും എള്ള് സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്.

അയമോദകം നാട്ടിൻപുറത്തുകാരുടെ ഔഷധപ്പെട്ടിയിൽ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകം അംബലിഫെറെ(Umbeliferae) സസ്യകുലത്തിൽ പെട്ടതാണ്. ഇതിനെ ഇംഗ്ലീഷിൽ കാലറി സീഡ് (Calery seed) എന്നും സംസ്കൃതത്തിൽ അജമോദ എന്നും പറയുന്നു.

മനുഷ്യർക്കും കാലികൾക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധമാണിത്. ഒരു സുഗന്ധമസാല വിളകൂടിയാണ് അയമോദകം. വായുക്ഷോഭം, വയറുകടി, കോളറ, അജീർണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളിൽ അയമോദകം ഫലപ്രദമാണ്. അതിസാരം മൂലമുണ്ടാകുന്ന നിർജലീകരണത്തിൽ ഫലദായകമായ ഒരൗഷധികൂടിയാണിത്. അയമോദകത്തിൽ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്. കോളറയുടെ ആദ്യഘട്ടങ്ങളി‍ൽ ഛർദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്. കഫം ഇളകിപ്പോകാത്തവർക്ക് അയമോദകം പൊടിച്ച് വെണ്ണ ചേർത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാൻ അയമോദകപ്പൊടി ചേർത്ത് കഴിച്ചാൽ മതി. മദ്യപാനാസക്തിയുള്ളവർക്ക് അയമോദകപ്പൊടി മോരിൽ ചേർത്ത് കൊടത്താൽ മദ്യപാനത്തിനുള്ള മോഹം കുറയുകയും മദ്യപാനത്താൽ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും. അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടിൽ തടവിയാൽ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്. അയമോദകച്ചെടിയുടെ തളിരില ദിവസവും തേനിൽ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിച്ചാൽ കൃമികടിയുടെ ഉപദ്രവമുള്ളവർക്ക് ആശ്വാസം ലഭിക്കും. വിഷജന്തുക്കൾ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്. അയമോദകം, ചുക്ക്, താതിരിപ്പൂവ് ഇവ സമം മോരിൽ ചേർത്ത് കഴിച്ചാൽ എത്ര വർധിച്ചതായ അതിസാരവും മാറുന്നതാണ്. അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം ഇവ സമമെടുത്ത് പൊടിച്ചതിൽ നിന്ന് അല്പമെടുത്ത് ഊണുകഴിക്കുമ്പോൾ ആദ്യയുരുളയോടൊപ്പം നെയ്യ് ചേർത്ത് കഴിച്ചാൽ ജഠരാഗ്നി (വിശപ്പ്) വർധിക്കും. മയിൽപ്പീലികണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കർപ്പൂരവും അയമോദകവും സമം കൂട്ടിപ്പൊടിച്ച് ചേർത്ത് (എല്ലാം കൂട്ടി 5 ഗ്രാം) തേനിൽ ചാലിച്ച് കഴിച്ചാൽ എത്ര പഴകിയ ചുമയായാലും ശമിക്കുന്നതാണ്. ഔഷധമായി ഉപയോഗിക്കുന്ന അയമോദകം ആട്ടിൻപാലിൽ പന്ത്രണ്ട് മണിക്കൂർ ഇട്ടശേഷം ശുദ്ധജലത്തിൽ കഴുകിയെടുത്ത് ഉണക്കി ശുദ്ധീകരിച്ച ശേഷമാണ് ഔഷധങ്ങളിൽ ചേർക്കേണ്ടത്.

കായം

അംബെലിഫെറെ (Umbeliferae) സസ്യകുടുംബത്തിൽ പെട്ട കായത്തിന് അസാഫോട്ടിഡാ (Asafoetida) എന്ന് ഇംഗ്ലീഷിലും ഹിംഗു എന്ന് സംസ്കൃതത്തിലും പറയുന്നു. പഞ്ചാബിലും കാശ്മീരിലും ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു സുഗന്ധ മസാല വിളയാണ് കായം. കായച്ചെടിയുടെ വേരിനോടടുത്ത് കാണ്ഡഭാഗത്ത് ഉണ്ടാകുന്ന മുറിവുകളിൽകൂടി ഊറിവരുന്ന പാലുപോലുള്ള പശകലർന്ന കറയാണ് കായം. ചെടിയിൽ നിന്നും പുറത്തുവരുന്ന കറ വെള്ള നിറത്തോടുകൂടിയാതായിരിക്കും. എന്നാൽ കാറ്റ് തട്ടുന്നതോടെ കറുക്കുന്നു. പുളിച്ചുതികട്ടൽ, കൊക്കക്കുര, കാസശ്വാസം, കോളറ, ദഹനക്കുറവ്, സ്ത്രീകളിലും കുട്ടികളിലുമുണ്ടാകുന്ന ദണ്ഡമിളക്കം, മോഹാലസ്യം, എന്നിവയ്ക്ക് കായം ഒരു നല്ല ഔഷധമാണ്. ശ്വാസകോശത്തിനും നാഡീവ്യൂഹത്തിനും ഇത് ഉത്തേജനം നല്കുന്നു. ന്യുമോണിയ, കുട്ടികൾക്കുണ്ടാകുന്ന ചുമപ്പനി എന്നിവയ്ക്ക് കായം ഒരു ഉത്തമൗഷധമാണ്. കായം സാധാരണയായി വറുത്താണ് ഉപയോഗിക്കുക. ചെന്നിക്കുത്തിന് കായം വെള്ളത്തിൽ കലക്കി മൂക്കിൽ നസ്യം ചെയ്താൽ ആശ്വാസം കിട്ടും. കൃമിരോഗങ്ങൾക്കും കായം ഫലം ചെയ്യും. കായം കലക്കിയ വെള്ളം കൊണ്ടുള്ള എനിമ കൃമികളെ പുറത്താക്കാനുള്ള ഒരു എളുപ്പമാർഗ്ഗമാണ്. ശ്വാസംമുട്ടിന് കായവും ഉഴുന്നും തീക്കനലിലിട്ട് പുക ശ്വസിച്ചാൽ ആശ്വാസം കിട്ടും. കായം ഗുളികരൂപത്തിലാക്കി തേനിൽ ചാലിച്ച് കഴിച്ചാൽ അപസ്മാരത്തിന് ശമനമുണ്ടാകും. കുട്ടികൾക്കുണ്ടാകുന്ന വായുക്ഷോഭത്തിനും വയറുകടിക്കും കായം വെള്ളത്തിലോ കഞ്ഞിയിലോ ചേർത്ത് കഴിച്ചാൽ മതി. കായം, ഏലത്തരി, ചുക്ക്, ഉപ്പ് എന്നിവ ചേർത്ത് വറുത്തെടുത്തുണ്ടാക്കുന്ന ഭസ്മവും വായുക്ഷോഭത്തിന് നല്ലതാണ്. ദ്രവിച്ച പല്ലുകളുടെ കുഴിയിൽ അഫീനും കായവും ചേർത്തുവെച്ചാൽ വേദന ശമിക്കും. അതിസാരത്തിലും കോളറയുടെ ആരംഭദശയിലും കായവും അഫീനും കർപ്പൂരവും കുരുമുളകും ചേർത്ത് ഉണ്ടാക്കുന്ന ഗുളിക ഫലപ്രദമാണ്. പ്രസവവേദന അനുഭവിക്കാതെ പ്രസവം നടക്കാൻ അല്പം വറുത്ത കായവും വെള്ളുള്ളിയും ചക്കരയും (എല്ലാംകൂടി സമം 15 ഗ്രാം) ചേർത്ത് പ്രസവം പ്രതീക്ഷിക്കുന്ന 10 നാൾ മുമ്പ് ദിവസേന രാവിലെ കഴിച്ചാൽ മതി. പതിവായി ഗർഭം അലസിപ്പോകുന്നവർക്ക് പെരുങ്കായം സിദ്ധൗഷധമാണ്. 6 ഗ്രാം കായംകൊണ്ട് 60 ഗുളികയുണ്ടാക്കി ഗർഭധാരണം നടന്നുവെന്ന് സംശയിക്കുന്ന ദിവസം മുതൽ ഉപയോഗിച്ചു തുടങ്ങണം. ആദ്യദിവസം 2 ഗുളിക കഴിച്ചുതുടങ്ങി ക്രമത്തിൽ വർധിപ്പിച്ച് ദിവസത്തിൽ 10 ഗുളികവരെ കഴിച്ചതിനുശേഷം മാത്ര ചുരുക്കി കൊണ്ടുവരണം ( 2+4+6+8+10 = 30 ; 10+8+6+4+2 = 30)

മത്സ്യം

ശരീരത്തിൽ പുതിയ ടിഷ്യൂകൾ ഉണ്ടാവുകയും പഴയ ടിഷ്യൂകളുടെ കേടുപാടുകൾ തീർക്കുകയും രക്തത്തെ പുനരുജ്ജീവിപ്പിക്കുകയും രോഗാണുക്കൾക്ക് എതിരായ പ്രതിരോധശക്തി വളർത്തുകയും ചെയ്യുന്ന മാംസ്യകത്തിന്റെ വറ്റാത്ത ഉറവയാണ് മത്സ്യം. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന മാംസ്യകം- മുട്ട, ഇറച്ചി, പാൽ എന്നിവയിലുള്ള മാംസ്യകത്തിനേക്കാളും മെച്ചപ്പെട്ടതാണ്. മാംസ്യകത്തിനു പുറമെ ഗോമാംസത്തിലേതുപോലെ ധാരാളം ലോഹാംശവും മത്സ്യത്തിലുണ്ട്. ടിഷ്യൂകളും അസ്ഥികളും രക്തവും നിർമ്മിക്കുന്നതിന് ലോഹം അത്യാവശ്യമാണ്. അയില, ചാള, സ്രാവ് തുടങ്ങിയ കടൽ മത്സ്യങ്ങളിൽ ധാരാളം എ, ഡി ജീവകങ്ങൾ അടങ്ങിയിട്ടുണ്ട്. മത്സ്യത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ഒരോരുത്തരുടെയും വ്യത്യസ്തമായ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാമെന്നതാണ്. ചെറുതരം മത്സ്യങ്ങൾ കൊഴുപ്പ് കൂടാതെ പാകം ചെയ്ത് ഉപയോഗിച്ചാൽ ശരീരം മെലിയുകയും വെണ്ണയോ കൊഴുപ്പോ ധാരാളമായി ചേർത്ത് പാകം ചെയ്തുപയോഗിച്ചാൽ ശരീരം തടിക്കുന്നതുമാണ്. എളുപ്പത്തിൽ ദഹനമുണ്ടാക്കുന്നതാണ് മത്സ്യം. കാത്സ്യം ധാരാളമടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്കും വൃദ്ധന്മാർക്കും കൂടുതൽ പ്രയോജനപ്രദമാണ്. ഇതിലെ കൊഴുപ്പ് കൊളസ്ട്രോൾ വർധിപ്പിക്കാത്തതാണ്. അതുകൊണ്ട് ഹൃദ്രോഗികൾക്ക് നിർഭയം കഴിക്കാം. പേശീശോഷം എന്ന രോഗത്തിൽ പേശികൾ പുനരുജ്ജീവിപ്പിക്കുവാൻ ബ്രാൽ എന്ന മത്സ്യത്തിന്റെ മാംസം കൊണ്ട് കിഴിനടത്തുന്നത് വളരെ ഫലപ്രദമാണ്. മത്തി, അയല തുടങ്ങിയ ചില മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതാണ്. മസ്തിഷ്കകോശങ്ങളുടെ ആരോഗ്യത്തിനും പുനരുജ്ജീവനത്തിനും ഇത് ഉപയോഗപ്രദവും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും നല്ലതാണ്. തൈറോയ്ഡ് ഗ്ലാൻഡ് വലുതാകുന്നവർക്ക് കടൽ മത്സ്യത്തിന്റെ ഉപയോഗം നല്ലതാണ്. ഇതിൽ വളരെയധികം അയഡിൻ അടങ്ങിയിട്ടുണ്ട്.

മാംസം

ശരീരപോഷണത്തിനും ആരോഗ്യത്തിനും മാംസംപോലെ ഫലവത്തായ ഒരു ഭക്ഷ്യസാധനം ഇല്ല. ആട്ടിൻമാംസം ദോഷങ്ങളെ വർധിപ്പിക്കുകയില്ല. ഇത് മനുഷ്യശരീരത്തിന് തുല്യമാണ്. ശരീരത്തെ തടിപ്പിക്കുന്നതാണ്. ആട്ടിൻ കരൾ അന്ധതയെ ഇല്ലാതാക്കും. പന്നിമാംസം ക്ഷീണത്തെ തീർക്കും. രുചിയേയും ബലത്തേയും ഉണ്ടാക്കും. പശുവിന്റെ മാംസം വരട്ടുചുമയെയും തളർച്ചയേയും അത്യഗ്നിയേയും പഴകിയ പനിയേയും ശമിപ്പിക്കുന്നതാണ്. ശരീരത്തെ തടിപ്പിക്കുകയും വാതത്തെ ശമിപ്പിക്കുകയും ചെയ്യും. പോത്തിന്റെ മാംസം ഉഷ്ണമാണ്. ദഹിക്കുവാൻ വിഷമമായിട്ടുള്ളതാണ്. ഉറക്കത്തെ ഉണ്ടാക്കുകയും ശരീരത്തിന് ദൃഢതയും ശരീരപുഷ്ടിയും ഉണ്ടാക്കും. കോഴിമാംസം സാമാന്യേന ദഹിക്കുവാൻ വിഷമമാണ്. അല്പമായ ലവണരസം അനുഭവപ്പെടും. അത് സർവ്ദോഷത്തിനെയും ഇല്ലാതാക്കും. പക്ഷികളുടെ മാംസം കണ്ണുരോഗങ്ങൾക്ക് വളരെ ഗുണം ചെയ്യും. മൃദുലവും സ്വാദുള്ളതുമാണ്. പക്ഷി മാസത്തിൽ ചെമ്പോത്തിന്റെ മാംസവും കാക്കയുടെ മാംസവും നിന്ദ്യമാണ്. മിക്കവാറും എല്ലാ പക്ഷികളുടെയും മാംസം (കോഴി ഒഴിച്ച്) പഴകിയ അർശസിനെയും ഗ്രഹണിരോഗത്തെയും ക്ഷയത്തെയും ശമിപ്പിക്കുന്നതായി കാണാം. ഞണ്ടിന്റെ മാംസം അഗ്നിദീപ്തിയുണ്ടാക്കും. പുലിയുടെയും ആനയുടെയും തൊലി കരിച്ചെടുത്ത് നല്ലെണ്ണ ചേർത്ത് പുരട്ടിയാൽ വെള്ളപ്പാണ്ട് മാറുന്നതാണ്. തലയിൽ വട്ടത്തിൽ രോമം കൊഴിയുന്നതിന് ആനപ്പല്ലും ആനക്കൊമ്പും കരിച്ചെടുത്ത് നിർമ്മിക്കുന്ന ഹസ്തിദന്തമഷി എന്ന ഔഷധം പുരട്ടുവാൻ ഉപയോഗിക്കാവുന്നതാണ്. ആട്ടിൻകൊമ്പും ഇതേവിധം ഉപയോഗിക്കാം. മൃഗങ്ങളുടെ എല്ല് സൂപ്പ് വെച്ചോ മറ്റു വിധത്തിലോ ഉപയോഗിക്കുകയാണെങ്കിൽ എല്ല് വട്ടത്തിൽ മുറിച്ചിടുന്നതിനു പകരം പൊളിച്ചിടുകയാണ് വേണ്ടത്. മനുഷ്യരുടെ ഏത് ഭാഗത്തിനാണ് അസുഖം ഉള്ളതെങ്കിൽ സൂപ്പ് വെക്കുവാനായി മൃഗത്തിന്റെ സമാനഭാഗമാണ് ഉപയോഗിക്കേണ്ടത്.

കോഴിമുട്ട

രക്തത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളുമടങ്ങിയ ഒരു പൂർണ്ണാഹാരമാണ് മുട്ട. രക്തവും ശുക്ലവും വർധിപ്പിക്കുകയും ‍ഞരമ്പുകൾക്ക് ഉത്തേജനവം ശക്തിയും നല്കുകയും ചെയ്യും. ശരീരത്തെ തടിപ്പിക്കുന്ന മുട്ട വാതരോഗശമനവുമാണ്. കഫരോഗത്തെ വർധിപ്പിക്കുകയും ഹൃദയപ്രസാദം വരുത്തുകയും രുചിയെ പ്രദാനം ചെയ്യുകയും കാഴ്ചശക്തിയെ ഉണ്ടാക്കുകയും ചെയ്യുന്നതാണ് മുട്ട. ഒരു മുട്ടയുടെ വെള്ള നുരവരുന്നതുവരെ അടിച്ച് 10 ഔൺസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ചേർത്ത് നന്നായിളക്കി യോജിപ്പിച്ച് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കഴിച്ചാൽ ഒന്നാന്തരം ടോണിക്കിന്റെ ഫലം ചെയ്യും. രണ്ട് മുട്ടകൾ മഞ്ഞക്കരു അടക്കം അടിച്ച് പതംവരുത്തി 10 ഒൺസ് തിളപ്പിച്ച പാലും ചേർത്തിളക്കി യോജിപ്പിച്ച ശേഷം 15 മില്ലി ബ്രാണ്ടിയോ ദ്രാക്ഷാരിഷ്ടമോ ചേർത്ത് വേണ്ടത്ര പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ഔഷധവും ഒന്നാന്തരം ടോണിക്കാണ്. കൂടുതൽ രുചിക്ക് വേണ്ടി ജാതിക്കാ പൊടിയും ചേർക്കാം. മുട്ടത്തോട് നല്ലവണ്ണം പൊടിച്ച് വെളിച്ചെണ്ണയിലോ പനിനീരിലോ ചേർത്തുണ്ടാക്കുന്ന ലേപനൗഷധം ഭഗന്ദരം മൂലമുണ്ടാകുന്ന കുരുവിന് പുറമേ പുരട്ടിയാൽ നല്ല ഫലംകിട്ടും. മുട്ടത്തോട് ഭസ്മമാക്കി തേനിൽ ചാലിച്ച് കപോലാർബുധമുള്ളവർ കവിളിൽ പുരട്ടിയാൽ ശമനംകിട്ടും. ഗർഭകാലത്ത് കണക്കിലധികം മുട്ട കഴിച്ചാൽ ജനിക്കുന്ന കുട്ടി മന്ദബുദ്ധിയാകും.

നേന്ത്രപ്പഴം

മ്യൂസേസി (Musaceae) കുടുബത്തിൽ പെട്ട ഇതിനെ ഇംഗ്ലീഷിൽ ബനാന (Banana) എന്നും സംസ്കൃതത്തിൽ രംഭാഫലം എന്നും പറയുന്നു. നേന്ത്രപ്പഴത്തിന് പഴം എന്നതിലുപരി ഔഷധം എന്നുള്ളൊരു ഗുണവും കൂടിയുണ്ട്. കലോറിമൂല്യം കൂടുതലുണ്ടായതു കാരണം പ്രമേഹരോഗി ദിവസേന ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കാർബോ ഹൈഡ്രേറ്റ് പ്രമേഹരോഗികൾക്ക് ഗുണപ്രദമാണ്. ഒരു പഴുത്ത നേന്ത്രപ്പഴത്തിൽ ഒമ്പത് കുരുമുളക് തിരുകി വെച്ചശേഷം രാത്രി തുറന്ന സ്ഥലത്ത് മണ്ണിൽ വെച്ച് പിറ്റേന്ന് രാവിലെ അതിലുള്ള മുളക് ആദ്യം തിന്നുകയും പിന്നീട് പഴം കഴിക്കുകയും ചെയ്താൽ അതികഠിനവും പഴകിയതുമായ ഏതു ചുമയും കുറയുന്നതാണ്. വന്ധ്യതയ്ക്ക് പച്ച നേന്ത്രക്കായ 30 ദിവസം തുടർച്ചയായി കഴിച്ചാൽ ഗുണം കിട്ടും. പഴുത്ത നേന്ത്രപ്പഴം കുരുമുളകിൻ പൊടി വിതറി മെഴുകുതിരി കൊണ്ട് ചൂടാക്കി കഴിച്ചാൽ ശ്വാസംമുട്ടൽ ശമിക്കും. നേന്ത്രപ്പഴം ഉടച്ച് തുണിയിൽ പരത്തി പൊളളലിന് വെച്ച് കെട്ടിയാൽ നല്ല ആശ്വാസം കിട്ടും. നേന്ത്രക്കായ തൊലികളഞ്ഞ് ഉണക്കിപ്പൊടിച്ച് ചപ്പാത്തിയും കഞ്ഞിയും ഉണ്ടാക്കാം. ഇത് ദിവസേന കഴിച്ചാൽ രക്തം ചുമച്ച് തുപ്പുന്നതിനും ഗൊണോറിയാ രോഗത്തിനും നല്ലതാണ്. ഇത് കുട്ടികൾക്ക് നല്ല ആരോഗ്യവും ഉന്മേഷവും ദേഹകാന്തിയും കിട്ടുന്നതാണ്. ലൂക്കേമിയാ (രക്താർബുദം) യിൽ ഉണ്ടാകുന്ന പ്ലീഹാവീക്കത്തിൽ നേന്ത്രപ്പഴം ഉടച്ച് അതിൽ ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് 5 ഗ്രാം ചേർത്ത് കഴിച്ചാൽ അഞ്ചാം ദിവസം സുഖശോധന ലഭിക്കുന്നതും രണ്ടാഴ്ചക്കുള്ളിൽ പ്ലീഹാവീക്കം ചുരുങ്ങുന്നതുമാണ്. ഗർഭകാല ഛർദ്ദിക്ക് നേന്ത്രപ്പഴം ചെറുതായി നുറുക്കാക്കി ജീരകം പൊടിച്ചതും നെയ്യും ചേർത്ത് വരട്ടി ദിവസേന കുറേശ്ശെ പലവട്ടമായി കഴിച്ചാൽ മതി.

ബദാം

ഇംഗ്ലീഷിൽ ആൽമോണ്ട് (Almond) എന്നും സംസ്കൃതത്തിൽ വാദാമം എന്നും ബദാമിനെ പറയും. റോസേസി (Rosaceae) സസ്യകുലത്തിൽ പെട്ടതാണ് ബദാം. കയ്പുള്ളതും മധുരമുള്ളതുമായി രണ്ടുതരം ബദാമുണ്ട്. മധുരമുള്ളത് മാത്രമാണ് ആഹാരമായി ഉപയോഗിക്കാറ്. ബുദ്ധിക്ക് ഉണർവ്വുണ്ടാകുന്നതിന് വളരെ വിശേഷമായ ഒന്നാണ് ബദാം. ആരോഗ്യമുണ്ടാകുവാനും ശരീരപുഷ്ടിക്കും ഉപയുക്തമായ ഘടകങ്ങൾ അനവധി അടങ്ങിയിട്ടുള്ളതാണ് ബദാം. പുറംതൈലി ദഹിക്കുകയില്ല. അതിനാൽ ബദാം പരിപ്പ് ചൂടുവെള്ളത്തിൽ കുതിർത്ത് അതിന്റെ ചുകപ്പ് നിറത്തിലുള്ള പുറംതൊലി നീക്കംചെയ്യേണ്ടതാണ്. ബദാംപരിപ്പ് പ്രമേഹരോഗികൾക്ക് നല്ലതാണ്. പരിപ്പ് പൊടിച്ച് പ്രമേഹരോഗികൾക്ക് ഗോതമ്പുപൊടിക്ക് പകരം പലഹാരങ്ങളുണ്ടാക്കുവാൻ ഉപയോഗിക്കാം. സ്റ്റാർച്ചിന്റെ അംശം ഇതിൽ വളരെ കുറവായിരിക്കും. തൊലികളഞ്ഞ ബദാംപരിപ്പ് പച്ചവെള്ളത്തിലോ മധുരനാരങ്ങാ നീരിലോ അരച്ച് കട്ടിയാക്കിയെടുത്തത് നെല്ലിക്കാ വലിപ്പത്തിലുള്ള ഗുളികയാക്കി ഓരോന്ന് വീതം 2നേരം കഴിച്ചാൽ ശ്വാസനാളസംബന്ധമായ രോഗങ്ങൾക്കും ചുമയ്ക്കും നല്ലതാണ്. ബദാമിന്റെ എണ്ണ ഓരോ ടീസ്പൂൺ വീതം ഗർഭിണികൾ എട്ടാം മാസം മുതൽ‍ രാവിലെ കഴിച്ചുകൊണ്ടിരുന്നാൽ സുഖപ്രസവം ഉണ്ടാകും. ഉറങ്ങാൻ നേരത്ത് ബദാംപരിപ്പ് തിന്നാൽ നല്ല ഉറക്കം കിട്ടാനും പ്രഭാതത്തിൽ ശോധനയുണ്ടാകുവാനും ക്ഷീണം തോന്നാതെ ഉണർവ്വുണ്ടാകുന്നതിനും നല്ലതാണ്.

നാളികേരം

പാമേസി (Pameceae) കുലത്തിൽ പെട്ട നാളികേരത്തെ ഇംഗ്ലീഷിൽ കോക്കനട്ട് (Coconut) എന്നും സംസ്കൃതത്തിൽ കേരവൃക്ഷം എന്നും പറയുന്നു. തേങ്ങയിൽ ലിഗ്നിൻ, ഇൻവെസ്റ്റിൻ, ഓക്സിഡൈസ്, കാറ്റലൈസ്, മോണിട്ടോൾ, അൽബുമിൻ, ടാർടാറിക് ആസിഡ് എന്നീ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് ധാരാളമുണ്ടെങ്കിലും കാർബോഹൈഡ്രേറ്റ് കുറവാണ്. ഗ്രഹണി ബാധിച്ചിട്ടുള്ള കുട്ടികൾക്ക് തേങ്ങാപാൽ വിശേഷപ്പെട്ട ആഹാരമാണ്. പ്രോട്ടീൻ കുറഞ്ഞതിന്റെ വൈഷമ്യങ്ങളെ ഇത് പരിഹരിക്കും. തേങ്ങാപ്പാലും ഇളനീർവെള്ളവും സമം ചേർത്ത് ഇളക്കിയോജിപ്പിച്ച് ചെറിയ കുട്ടികൾക്ക് കൊടുത്താൽ വളരെ നല്ലതാണ്. വൃദ്ധൻമാർക്കും നല്ലൊരു ടോണിക്കാണിത്. വായ് പുണ്ണ് മാറുവാൻ കൊട്ടത്തേങ്ങയും കൽക്കണ്ടവും ചേർത്ത് ചവച്ച് തിന്നാൽ മതി. കപോലാർബുദത്തിന് കൊട്ടത്തേങ്ങ കടിച്ച് ചവച്ച് തിന്നുകൊണ്ടിരുന്നാൽ ആശ്വാസം കിട്ടും. ദിവസവും 2 നേരം 10 മില്ലി വീതം വെളിച്ചെണ്ണ കഴിച്ചാൽ 3 മാസം കൊണ്ട് ഉദരപ്പുണ്ണ് ഉണങ്ങും. വെളിച്ചെണ്ണ എന്നാൽ വിളക്കിൽ ഒഴിക്കുന്ന എണ്ണ എന്നും വെളിച്ചം (ബുദ്ധി) ഉണ്ടാക്കുന്ന ഔഷധം എന്നുമാണ് അർത്ഥം. പ്രമേഹരോഗികൾക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും കണക്കിലധികം തടിച്ചവർക്കും ഹൃദ്രോഗം വന്ന് മാറിയവർക്കും വെളിച്ചെണ്ണ കഴിക്കാൻ പറ്റില്ലെങ്കിലും മിതമായ തോതിൽ ഉപയോഗിക്കാവുന്നതാണ്. പ്ലേഗിന് വെളിച്ചെണ്ണയുടെ ഉപയോഗം നല്ലതാണ്. ചെറിയകുട്ടികളെ കുളിപ്പിക്കാൻ വെളിച്ചെണ്ണയാണ് ഉപയോഗിക്കുക. കുട്ടിയുടെ ശരീരത്തിൽ പിടിച്ചിരിക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുവാനും തണുത്ത വായു തട്ടിയാൽ ഉണ്ടാകുന്ന ദോഷഫലങ്ങളെ തടയുകയും ചെയ്യും. ശരീരത്തിലെ ഊഷ്മാവിനെ നിലനിർത്തുവാനും വെളിച്ചെണ്ണ സഹായിക്കും. തെങ്ങിന്റെ വേര് കഷായം വെച്ച് കുലുക്കുഴിഞ്ഞാൽ പല്ലുവേദന മാറുന്നതാണ്. ചിരട്ട കത്തിച്ച് പൊടിച്ച് കുരുമുളകും ഉപ്പും ചേർത്ത് പല്ല് തേയ്ക്കുവാൻ ഉപയോഗിച്ചാൽ മോണ പഴുപ്പ്, പല്ലുവേദന, മോണയിൽ നിന്നും രക്തം പൊടിയുക എന്നീ രോഗങ്ങൾക്ക് നല്ലതാണ്. ചകിരി കത്തിച്ചെടുത്ത ഭസ്മവും സമം കൽക്കണ്ടവും ചേർത്ത് ഇളനീരിൽ കലക്കി കഴിക്കുകന്നത് രക്തം പോക്കിന് നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണയിൽ വെട്ട് പാലയുടെ ഇല 7 ദിവസം ഇട്ട് വെയിൽ കൊളളിച്ചശേഷം പുരട്ടിയാൽ സോറിയാസിസ് എന്ന ത്വക്ക് രോഗത്തിന് ശമനം കിട്ടും. തെങ്ങിന്റെ ഉണങ്ങിയ ഓല കത്തിച്ചെടുത്ത ഭസ്മം വെളിച്ചെണ്ണയിൽ ചേർത്ത് ഓയിന്റ്മെന്റ് രൂപത്തിലാക്കി തീപൊളളലിന് വെച്ച് കെട്ടിയാൽ വളരെ ആശ്വാസംകിട്ടും.

ചക്ക

ജാക്ക് ട്രീ (Jack tree) എന്ന് ഇംഗ്ലീഷിൽ പറയുന്ന ചക്കയെ പനസം എന്നാണ് സംസ്കൃതത്തിൽ പറയുന്നത്. മൊറേസി (Moraceae) സസ്യകുലത്തിൽ പെട്ടതാണ് ചക്ക. പലതരം വിഭവങ്ങൾ ഉണ്ടാക്കുവാൻ പറ്റുന്ന ഒരു ഫലമാണ് ചക്ക. ചക്കയുടെ മുള്ളുപോലിരിക്കുന്ന പുറംതൊലി ഭക്ഷ്യയോഗ്യമല്ല. എന്നാൽ ചില ഔഷധങ്ങളിൽ ഉപയോഗിക്കാറുണ്ട്. ചക്കയുടെ മുള്ളുപോലെയുള്ള പുറംതൊലി മുറിച്ചെടുത്ത് കഴുകി ഉണക്കിപ്പൊടിച്ച് 10 ഗ്രാം വീതം ദിവസം 2 നേരം തേനിൽ കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് കുറവുണ്ടാകും. പൗരുഷഗ്രന്ഥി വീക്കത്താൽ മൂത്രം പോകാത്ത സന്ദർഭത്തിൽ ഈ പൊടി ചൂടുവെള്ളത്തിൽ കലക്കി 10 ഗ്രാം വീതം 2 നേരം 3 മാസം കഴിച്ചാൽ അതിശയകരമായ ഫലമുണ്ടാകും. ചക്കച്ചുള കഷായം വെച്ച് ചക്കച്ചുള, അമുക്കുരം, അടപതിയൻകിഴങ്ങ്, പാൽമുതുക്കിൻ കിഴങ്ങ്, കുരുമുളക്, തിപ്പലി എന്നിവ വിധിപ്രകാരം ചേർത്ത് നെയ്യ് കാച്ചി ദിവസവും ഉപയോഗിച്ചാൽ ശരീരം എത്ര ചടച്ചതായാലും തടിക്കും. എരുമനെയ്യ് ചേർത്ത് കാച്ചിയതാണെങ്കിൽ സ്ത്രീകൾക്ക് കൂടുതൽ ഗുണം ചെയ്യും. വയർ വീർത്ത് ഗ്രഹണി പിടിച്ച കുട്ടികൾക്ക് ചക്ക ഹിതമല്ല. മഴക്കാല ചക്ക (വെള്ളം കുടിച്ച ചക്ക) കഴിച്ചാൽ പലർക്കും വയറിളക്കവും ഛർദ്ദിയും ഉണ്ടാക്കുന്നതാണ്. ദഹിക്കുവാനും വിഷമമാണ്. ഇത്തിക്കണ്ണി ഔഷധത്തിന് എടുക്കേണ്ടിവരുമ്പോൾ ഏതു മരത്തിന്റേതെന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിൽ പ്ലാവിൽ ഉണ്ടാകുന്ന ഇത്തിക്കണ്ണിയാണ് എടുക്കേണ്ടത്. ചക്ക അധികം കഴിച്ച് അജീർണ്ണം മുതലായവ ഉണ്ടായാൽ ചുക്കുപൊടി തേനിൽ ചാലിച്ച് കഴിച്ചാൽ മതി. പ്ലാവിന്റെ ഉണങ്ങിയ കമ്പുകളും വേരുകളും കൂടി ചേർന്ന പ്ലാവിൻ വിറകിനെ മേലേരി എന്ന് പറയുന്നു

മരച്ചീനി

ടാപ്പിയോക്ക (Tapioca) എന്നും കസാവാ (Casava) എന്നും ഇംഗ്ലീഷിലറിയപ്പെടുന്ന കപ്പയുടെ സംസ്കൃതനാമം നവീനകന്ദം എന്നാണ്. യൂഫോർബിയേസി (Euphorbiaceae) കുലത്തിൽ പെട്ടതാണ് കപ്പ. കൊള്ളി, കപ്പ, പൂള എന്നിങ്ങനെ പ്രാദേശികമായ വ്യത്യാസത്തോടെ അറിയപ്പെടുന്ന ഇതിന് റൊട്ടിക്കപ്പ, പഞ്ചാരക്കപ്പ, നാടൻകപ്പ, എം 4.എം 6 എന്നീ മലയൻ ഇനങ്ങളുണ്ട്. ചിലയിനം കപ്പക്ക് ചില കാലങ്ങളിൽ കട്ടുണ്ട്. കപ്പയുടെ ഇല ആടുകൾ തിന്നാൽ ചത്തുപോകുന്നതാണ്. മരച്ചീനി അർധചിരസ്ഥായിയായ ഒരു കുറ്റിച്ചെടിയാണ്. വിളവെടുക്കാതെ നിർത്തിയാൽ ഏതാനും വർഷം നിലനിൽക്കും. ശരീരത്തിലെ കുരു പൊട്ടാതിരുന്നാൽ കപ്പ ഉണക്കി പൊടിച്ച് വെള്ളത്തിലിട്ട് കുറുക്കി കുഴമ്പാക്കി പുരട്ടിയാൽ കുരു പൊട്ടി ഉണങ്ങുന്നതാണ്. കപ്പക്കിഴങ്ങിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് കാരണം കപ്പ കഴിച്ചാൽ ക്ഷീണം ഉണ്ടാകുകയില്ല. കപ്പയിൽ നിന്നും ഗ്ലൂക്കോസ് കൂടാതെ പവർ ആൽക്കഹോൾ തുടങ്ങി വേറെയും സാധനങ്ങൾ ഉല്പാദിപ്പിക്കുന്നു. സ്ത്രീകൾ ദിവസവും കപ്പ കഴിച്ചാൽ സൗന്ദര്യവും യൗവ്വനവും നിലനിൽക്കും. പ്രമേഹരോഗികൾ കപ്പ ഒരുതരത്തിലും കഴിക്കരുത്

ഉപകരണങ്ങൾ(ഭക്ഷണവും പാചകവിധികളും) പാത്രങ്ങൾ, കയ്യലുകൾ, മുറിക്കാൻ, പൊടിക്കാൻ ഉപയോഗിക്കന്ന ഉപകരണങ്ങൾ അവ ഉപയോഗിക്കുന്ന രീതി മുതലായവ

അടുക്കള ഉപകരണങ്ങൾ

പുട്ടുംകുറ്റി - പണ്ട്, മുള കുഴൽരൂപത്തിൽ മുറിച്ചെടുത്തായിരുന്നു പുട്ടുംകുറ്റി ഉണ്ടാക്കിയിരുന്നത്.

കരണ്ടി - കറികൾ വിളമ്പാനുള്ള ഉപകരണം.

മരിക - കറികൾ പകർന്നുവെക്കാനുള്ള ചെറിയ പാത്രം.

ഗോമൂവി - രസം, മോര് ഇവ വിളമ്പാനുള്ള പിച്ചളപ്പാത്രം.

തെരിക - മൺകലങ്ങളുടെ ഉരുണ്ടഅടിഭാഗം ഉറച്ചുനിൽക്കാനും നിലത്തമർന്ന് പൊട്ടാതിരിക്കാനും വേണ്ടി ഉപയോഗിച്ചിരുന്ന ഉപകരണമാണിത്. കമുങ്ങിൻ വട്ടത്തിൽ ചുറ്റിനിൽക്കുന്ന പാള ചീന്തിയെടുത്ത് കെട്ടിയാണ് തെരികകൾ നിർമ്മിക്കുന്നത്.

കൈലാറ്റ - പണ്ട് അടുക്കളയിൽ കയ്യിലുകൾ തൂക്കിയിടാനായി ഉപയോഗിച്ചിരുന്ന ഉപകരണമാണിത്. പലകയിൽ തുളകളുണ്ടാക്കി അതിലൂടെയാണ് തൂക്കിയിടുക

പണ്ടത്തെ വീട്ടുപകരണങ്ങൾ

റാന്തൽ - പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന വിളക്ക്.

ഉപ്പുമരവി - ഉപ്പ് ഇട്ടുവെക്കാനുള്ള പാത്രം

തിരുവക്കല്ല് - ധാന്യങ്ങൾ പൊടിക്കാനുള്ള കല്ല്.

കുഴിത്തവി - കഞ്ഞിവിളമ്പാനുള്ള തവി.

വാൽമരവി - കറികൾ വിളമ്പിവെക്കാനുള്ള പാത്രം.

ചക്കിമുക്കി - പണ്ടത്തെ തീപ്പെട്ടി.

ആട്ടുകല്ല് -മാവ് അരക്കാൻ ഗ്രൈന്ററുകൾക്ക് പകരം ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള ഉപകരണം.

ഉറി - മൺകലങ്ങളിൽ ഭക്ഷണങ്ങളും മറ്റും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണമാണിത്. കയറുകൾ വൃത്താകൃതിയിൽ മെടഞ്ഞാണ് ഇത് നിർമ്മിക്കുന്നത്.

ചക്ക് - പണ്ട് തേങ്ങയും മറ്റും ആട്ടിയിരുന്നത് ചക്ക് ഉപയോഗിച്ചായിരുന്നു

പാത്രങ്ങൾ പണ്ടുകാലത്ത് മരങ്ങൾ കൊണ്ടുള്ള സേവനാഴിയാണ് ഉപയോഗിച്ചിരുന്നത്.

മുളങ്കുറ്റിയുടെ അടിയിൽ ചിരട്ടക്ക് തുളകളിട്ടാണ് പുട്ട് ഉണ്ടാക്കിയിരുന്നത്.


വാലൻമരിയ, ചിരട്ട, മുള എന്നിവയുടെ കയ്യിലുകൾ ഉപയോഗിച്ചിരുന്നു.

ഭക്ഷണത്തിനെ കേടുകൂടാതെ സൂക്ഷിക്കുന്ന രീതികൾ

ഭക്ഷണങ്ങളെ കേടുകൂടാതെ നിലനിർത്തുന്നതിനുള്ള ചേരുവകൾ, ഉപകരണങ്ങൾ മുതലായവ ഇതിൽപെടും

നാടൻ രീതികൾ

മോരിൽ കറിവേപ്പിലയിട്ടുവെച്ചാൽ പെട്ടെന്ന് കേടുവരില്ല. തേങ്ങയരക്കാത്ത കറികൾ പെട്ടെന്നു കേടുവരാതിരിക്കും. ചൂടാറിയതിനു ശേഷം മാത്രം ഭക്ഷണം അടച്ചുവെക്കുക. കറികളിൽ പുളിയും, ശുദ്ധമായ വെളിച്ചെണ്ണയും ഉപയോഗിച്ചാലും പെട്ടെന്ന് കേടാകില്ല. പച്ചക്കറികൾ തണുപ്പുള്ള സ്ഥലത്തുമാത്രം വെക്കുക. പഴുത്തമാങ്ങ ഉണക്കി എടുത്തുവെക്കാം. അതുപോലെ മാങ്ങ ഇടിച്ച് അതിന്റെ നീര് പായയിലാക്കി വെയിലത്ത് വെച്ച് ഉണക്കിയാൽ പിന്നീട് പായപോലെ കിട്ടും. ഇതിനെ ‘മാങ്ങകാച്ച് ‘ എന്നാണ് പറയുന്നത്. ഇത് ഓലവട്ടിയിലാണ് സൂക്ഷിക്കുന്നത്. കേടുകൂടാതെ ഏറെനാൾ നിൽക്കുന്നതാണിത് രാസവസ്തുക്കൾ ചേർക്കൽ ആഹാരവസ്തുക്കൾ ആവശ്യത്തിൽ കൂടുതൽ ഉണ്ടായാൽ ദീർഘകാലത്തേക്ക് കേടുകൂടാതെ സൂക്ഷിക്കുന്നതിന് ആഹാര പരിരക്ഷണം എന്നു പറയുന്നു.

പഴങ്ങൾ, ജാം, സ്ക്വാഷ്, സോസ് എന്നിവ വളരെനാൾ കേടുകൂടാതെ സൂക്ഷിക്കാൻ പൊട്ടാസ്യം മെറ്റാബൈസൾഫേറ്റ്, സോഡിയം ബെൻസൊവേറ്റ്, ബെൻസോയിക് ആസിഡ് എന്നീ രാസവസ്തുക്കൾ ചേർക്കുന്നു.

ഉണക്കി സൂക്ഷിക്കൽ (ഡ്രൈയിങ്ങ്)

പച്ചക്കറികൾ, മുന്തിരി, ഈത്തപ്പഴം, അത്തിപ്പഴം എന്നിവയും മത്സ്യങ്ങളും വെയിലത്തിട്ട് നല്ലവണ്ണം ഉണക്കി സൂക്ഷിക്കാം. ഈർപ്പം തട്ടാത്തിടത്തോളം കാലം ഇവ കേടുകൂടാതെ നിലനിൽക്കും.

ഉപ്പിടൽ ( സാൾട്ടിങ്ങ്) ചില കായ്കൾ, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവ ഉപ്പിലിട്ടാൽ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം.മത്സ്യവും മാംസവും ഉപ്പു പുരട്ടി ഉണക്കിയാണ് സൂക്ഷിക്കുന്നത്