ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/മലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളി

ദിവസക്കൂലിക്ക് ജോലിചെയ്തിരുന്ന ആളാണ് പരമുച്ചേട്ടൻ . തനി നാട്ടിൻ പുറത്തുകാരൻ വിദ്യാഭ്യാസം തീരെ ഇല്ല. കുടുംബം പോറ്റാൻ എന്തു പണിയും ചെയ്യും. ഭാര്യയും രണ്ടു മക്കളും അമ്മയുമടങ്ങുന്ന സന്തുഷ്ട കുടുംബം. എന്നാൽ സന്തോഷം പരമുചേട്ടന് ദിവസവരുമാനം കിട്ടിയാൽ മാത്രമേ ഉള്ളൂ. രാവിലെ ആറുമണിയോടടുക്കുമ്പോൾ തന്നെ പരമുച്ചേട്ടൻ ജോലിക്കായി ഇറങ്ങും. നേരെ പോകുക കള്ളു ചെത്തുകാരൻ ദിനേശന്റെ അടുത്തേക്കാണ്. പതിവു മുടങ്ങാതെ ദിനേശൻ പരമുച്ചേട്ടന് വേണ്ടി ഒരു കുപ്പി മാറ്റിവെച്ചിട്ടുണ്ടാകും. അതും കുടിച്ചാണ് ആ ദിവസത്തെ ആദ്യപണിക്കായി കാത്തിരിക്കുക. ആരെങ്കിലും ഇങ്ങോട്ടു വിളിച്ചാൽ കിട്ടുന്ന ഒരു കുഞ്ഞു മൊബൈൽ ഉണ്ട് . എന്നും ആദ്യ വിളി തെക്കേ വീട്ടിൽ കുഞ്ഞച്ചൻ മുതലാളിയുടേതാവും. അവിടുത്തെ പണി കഴിഞ്ഞാൽ വേറെ ആരെങ്കിലും വിളിക്കും. അങ്ങനെ എല്ലായിടത്തും ഓടിയെത്തി പരമുച്ചേട്ടൻ വീട്ടിലെത്തുമ്പോൾ നേരം വല്ലാതെ ഇരുട്ടും. വീട്ടുചെലവൊക്കെ തട്ടിയും മുട്ടിയും നടക്കുന്നുണ്ടെങ്കിലും പരമുചേട്ടന്റെ ഭാര്യ വസുമതി ചേച്ചിക്ക് മറ്റ് ഭാര്യമാരെ പെലെതന്നെ പരിഭവം പറച്ചിലിന് ഒരു കുറവും ഇല്ല. എന്നാലും നല്ല സ്നേഹമാണ് അവർക്ക്. മകൾ അമ്മു പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. ഇളയവൻ വിനുമോൻ നാലാക്ലാസിൽ പഠിക്കുകയും. പരമുച്ചേട്ടനും കുടുംബവും ഇങ്ങനെ സന്തോഷത്തോടെ കഴിഞ്ഞുപോരുമ്പോഴാണ് ചൈനയിൽ എവിടയോ ഒരു സ്ഥലത്ത് ഏതോ ഒരു പനി പടരുന്നു എന്ന് ചായക്കടയിലെ റേ‍ഡിയോ ന്യൂസിലുടെ എല്ലാവരും അറിഞ്ഞത്. എല്ലാവരും വാർത്ത കേട്ടപ്പോൾ തന്നെ പരിഭ്രാന്തരായി കാരണം കഴിഞ്ഞതവണ നിപ എന്ന മഹാരോഗം തങ്ങളെ പിടിച്ചു കുലുക്കിയിരുന്നല്ലോ! എല്ലാവരും ഭയത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഓരോകാര്യങ്ങൾ പറഞ്ഞ് നിരാശരാവാൻ തുടങ്ങി. എന്നാൽ ഇതു കേട്ട പരമുച്ചേട്ടൻ പറഞ്ഞു. "ആരും പേടിക്കേണ്ടെന്നേ. ഇത് എങ്ങാണ്ടോ ഉള്ള ഒന്നല്ലേ. ഇത് ഇവിടെ എന്നാൽ കുറെ സമയമെടുക്കും അല്ലെങ്കിൽ ഇങ്ങോട്ട് വരികയേ ഇല്ല. ചൈന അങ്ങ് ദൂരെ അല്ല"? ഇതു കേട്ട ചായകടക്കാരൻ ദാസപ്പൻ പറഞ്ഞു. "അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല ചേട്ടാ കാരണം ഇത് പകർച്ചപ്പനിയാണ് പെട്ടെന്ന് പടരും നമ്മങ്ങൾ മലയാളികൾ ചൈനയിലൊക്കെ പോയി വരുന്നവരെല്ലേ.” എന്നാൽ ഇപ്പൊ പറഞ്ഞതൊന്നും പരമുച്ചേട്ടന് അങ്ങോട്ട് മനസ്സിലായില്ല ദൂരെയുള്ള സ്ഥലങ്ങളിൽ പെട്ടെന്ന് എത്താൻ വേണ്ടി വിമാനം എന്ന ആകാശ വാഹിനി ഉണ്ടെന്നുള്ള കാര്യം പരമുച്ചേട്ടൻ അറിയില്ല. പിറ്റേന്ന് രാവിലെ വിളിയൊന്നും വരാത്തതുകാരണം കുഞ്ഞച്ചൻമുതലാളിയുടെ വീടുവരെ പരമുച്ചേട്ടൻ ചെന്നുനോക്കി. ദേ നിൽക്കുന്നു രണ്ട് പോലീസുകാർ !കാര്യം അങ്ങോട്ട് പിടികിട്ടാത്തതുകൊണ്ട് വീടിന്റെ പിറകുവശത്തുകൂടി പരമുചേട്ടൻ വേലക്കാരി നാണിയമ്മയെ വിളിച്ചു ചോദിച്ചു. "എന്നതാടീ നാണീ മുറ്റത്ത് രണ്ട് ഏമാൻമാർ നിൽക്കുന്നുണ്ടല്ലോ എന്നതാ കാര്യം"? വേലക്കാരി നാണിയും പറഞ്ഞു. മറ്റേ പകർച്ചപ്പനിയേപ്പറ്റി, കൊറോണ എന്നാണ് അതിനെ വിളിക്കുന്നതെന്നും. പേരങ്ങോട്ട് പരമുച്ചേട്ടന് തീരെ മനസ്സിലായില്ല. എന്നാലും അതിനിവിടെ എന്താ എന്നും ചോദിച്ചു. അപ്പോൾ നാണിയമ്മ ഉത്തരം പറഞ്ഞുകൊടുത്തു . മുതലാളിയുടെ മൂത്ത മകൻ ചൈനയിലായിരുന്നു. മിനിയാന്നാണ് വന്നത്. അവിടെ ഈ പകർച്ചപ്പനി ഒരുപാടുപേരെ കൊന്നൊടുക്കി ഇനി ഇവിടെയും പകരുമോ എന്ന് പേടിച്ചാണ് പോലീസും ‍ഡോക്ടർമാരും വന്നത്. ഇതറിഞ്ഞ പരമുച്ചേട്ടന് ആകെ വെപ്രാളമായി. കാരണം ഇന്നലെ താൻ എല്ലാവരോടും പറഞ്ഞല്ലോ അത് ഇവിടെയൊന്നും വരത്തില്ല എന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും ഇവിടേയും എത്തിയല്ലോ എന്ന് ചിന്തിച്ച് കൊണ്ട് വീട്ടിലേക്ക് നടന്നു. മനസ്സിലാകെ ഒരു വിമ്മിഷ്ടം. കാരണം താൻ ആ വീട്ടിലെ ഒട്ടുമിക്ക ജോലിയും ചെയ്യാറുണ്ട്. കൊച്ചുമുതലാളിയുടെ കാറും കഴുകിത്തുടച്ചിരുന്നു ഇന്നലെ. ഇനി തനിക്കും ആ പനി വരുമോ.? പക്ഷേ കൊച്ചുമുതലാളിക്ക് രോഗം ഉണ്ട് എന്ന് അറിഞ്ഞിട്ടില്ല ഇതുവരെ അതൊരാശ്വാസം !വസുമതിചേച്ചി കാശ് ചോദിച്ചപ്പോഴാണ് തന്റെ ചിന്തകളിൽ നിന്ന് മാറി പരമുച്ചേട്ടൻ സ്വബോധം കൈവരിച്ചത് . പണിയൊന്നുമില്ലാതിരുന്നതിനാൽ കൈയ്യിൽ കാശില്ലായിരുന്നു. ആദ്യമേ വാങ്ങിവെച്ച സാധനങ്ങൾകൊണ്ട് കഷ്ടിച്ച് കഴിച്ച് കൂട്ടാം എന്ന് പറഞ്ഞു. കൊറോണകാരണമാണ് പരമുച്ചേട്ടൻ ടിവി കണ്ടു തുടങ്ങിയത്. അതിലാണല്ലോ കാര്യങ്ങളൊക്കെ കണ്ടറിയാൻ പറ്റുന്നത് .സാധാരണ ചേട്ടൻ ആ സാധനത്തെ നോക്കാറുപോലുമില്ല. റേഡിയോ ആണ് കൂട്ടുകാരൻ . വീട്ടിലിരിക്കാൻ പറഞ്ഞു എന്ന് കേട്ടപ്പോഴാണ് പരമുച്ചേട്ടന് ഗൗരവം മനസ്സിലായത് അത്രയ്ക്ക് ഭീകരതയുള്ള മഹാമാരിയാണ് ഈ പകർച്ചപ്പനി ടിവി യിലൂടെ ജനതാകർഫ്യൂവിന്റെ കാര്യം ഒക്കെ ചേട്ടൻ അറിഞ്ഞു .മാത്രമല്ല ഇനിയുള്ള ദിവസങ്ങളിൽ സമ്പൂർണ്ണ അടച്ചു പൂട്ടൽ ആയിരിക്കുമെന്നും. പിറ്റേന്ന് രാവിലെ പോലീസുകാർ പരമുച്ചേട്ടന്റെ വീട്ടിൽ വന്നു. കാരണം അയാൾ കുഞ്ഞച്ചന്റെ വീട്ടിൽ ജോലിചെയ്തിരുന്നല്ലോ. രോഗലക്ഷണങ്ങളൊന്നും തന്നെ പരമുചേട്ടന് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ താങ്കൾ നിരീക്ഷണത്തിലാണ് പനിയോ, ചുമയോ തൊണ്ടവേദനയോ ഉണ്ടെങ്കിൽ ഉടനെതന്നെ ഞങ്ങളെ അറിയിക്കണമെന്ന് പറഞ്ഞ് പോലീസുകാർ മടങ്ങി. വലിയ ബുദ്ധിമാനൊന്നുെം അല്ലെങ്കിലും താൻ കാരണം മറ്റാർക്കും ഈ രോഗം പിടിപെടരുതെന്ന് പരമുച്ചേട്ടൻ തീരുമാനമെടുത്തു. പക്ഷെ ദിവസക്കൂലി ഒന്നുകൊണ്ടു മാത്രമാണ് താൻ കുടുംബം പോറ്റുന്നത് അതില്ലാതെ എങ്ങനെ മുന്നോട്ട് പോകും? എന്നൊരു ചിന്ത ചേട്ടന്റെ ഉള്ളിലൂടെ കടന്നുപോയി. സാധനങ്ങളും തീരാറായിഇങ്ങനെയൊരു പ്രതിസന്ധിഘട്ടത്തിലൂടെ പരമുചേട്ടനും കുടുംബവും കടന്നുപോയി കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ സർക്കാർ ആ നല്ല തീരുമാനം അറിയിച്ചത്. എല്ലാ കുടുംബങ്ങൾക്കും സാധനങ്ങൾ കൈവശം ഇല്ലാത്തവർക്കുമായി സൗജന്യറേഷനും വീട്ടു സാധനങ്ങളുടെ കിറ്റും നൽകുന്നുണ്ടെന്ന കാര്യം. ഇത് കേട്ടപാടെ തന്നെ പരമുച്ചേട്ടന് സന്തോഷമായി താൻ കാരണം കുടുംബം പട്ടിണി ആയില്ലല്ലോ. എല്ലാവർക്കും മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് ചേട്ടൻ ആ ദിവസവും സന്തോഷത്തോടെ തള്ളി നീക്കി. ടി.വി യിൽ കാണിക്കുന്ന എല്ലാ നിർദ്ദേശങ്ങളും ക‍ൃത്യമായി പാലിച്ചു. വിവരങ്ങൾ എല്ലാ ദിവസവും ഉദ്യോഗസ്ഥർ വിളിച്ച് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. വിശക്കുമ്പോൾ കഴിക്കാനുള്ള അന്നം ഇവിടെ ഉണ്ട്. പിന്നെന്തിന് ഞാൻ വിഷമിക്കണം . ഇങ്ങനെ ഓരോ ദിവസവും പരമു ചിന്തിച്ചു. ദിവസവും ഓരോരോ പണിയുടെ പുറകെ ഓടിക്കൊണ്ടിരുന്ന പരമുച്ചേട്ടൻ കുടുംബത്തോടൊത്ത് സമയം ചിലവഴിക്കാൻ തുടങ്ങി. ചേട്ടന്റെ ആ കുഞ്ഞു വീടിന്റെ അറ്റകുറ്റപണികളെല്ലാം തീർന്നു. സന്തോഷത്തോടെ ദിവസങ്ങൾ കഴിഞ്ഞു പോയി. പതിനാല് ദിവസം കഴിഞ്ഞു. പരമുചേട്ടന് രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ല. അവർ സമാധാനിച്ചു. അപ്പോഴാണ് ചെത്ത്കാരൻ ദിനേശൻ പരമുവിനെ വിളിച്ചത്. കുറെ നാളായില്ലെ ചേട്ടാ നമ്മൾ ഒന്ന് കണ്ടിട്ട്. നമുക്കൊന്ന് കൂടിയാലോ എല്ലാരേയും ഞാൻ വിളിക്കാം. ആൽത്തറയിൽ ഒത്തുചേരാലോ നമുക്ക്. ഇത്രയും കേ ട്ടപ്പോൾ പരമുചേട്ടൻ ദിനേശനോട് പറഞ്ഞു. എടോ ദിനേശാ പതിനാല് ദിവസമേ കഴിഞ്ഞുള്ളൂ ഇനിയും രോഗം വന്നുകൂടാ എന്നില്ലാ അതുകൊണ്ട് തന്നെ ഞാൻ ഇവിടുന്ന് എങ്ങോട്ടുമില്ല. നീയും പുറത്തേക്കൊന്നും ഇറങ്ങേണ്ട. ഇത് ശരിയാണെന്ന് ദിനേശനും തോന്നി. അയാൾ അത് ശരിവച്ചു. അപ്പോൾ ഭാര്യ വസുമതി പരമുച്ചേട്ടനോട് ചോദിച്ചു നാട്ടിൽ നിങ്ങൾ ഓടി നടന്ന് ജോലി ചെയ്യുന്ന ആളല്ലേ. ഇങ്ങനെ ഇരുന്നാൽ എങ്ങനെ ശരിയാകും. ഇതുകേട്ടപ്പോൾ പരമുച്ചേട്ടൻ പറഞ്ഞു എടീ സന്തോഷത്തോടെ ഇരിക്കാൻ പറ്റുന്നുണ്ടല്ലോ അത് തന്നെ എനിക്ക് ധാരാളം ഓടിനടന്നപ്പോൾ നിങ്ങളെയൊന്നും മര്യാദയ്ക്ക് നോക്കിയിട്ട് പോലുമില്ലല്ലോ ഇപ്പോൾ എനിക്ക് ഒരു വേവലാതിയുമില്ല. എല്ലാം സർക്കാർ ചെയ്യ്തു തരുന്നുണ്ടല്ലോ എന്നല്ല അവർ ആവശ്യപ്പെടുന്നത് വീട്ടിലിരിക്കണം എന്നല്ലേ. ചെലവുള്ളതൊന്നുമല്ലല്ലോ വേണ്ട സഹായങ്ങളെല്ലാം ചെയ്തു തന്നിട്ടുണ്ട്. അവർ പറഞ്ഞ ആ ഒരു നിസ്സാരകാര്യമെങ്കിലും നമ്മൾ ചെയ്യണ്ടേ ? എനിക്കുറപ്പുണ്ട് കഴിഞ്ഞ രണ്ട് തവണത്തെപ്പോലെ നമ്മൾ ഇതും അതിജീവിക്കും. ഒത്തൊരുമയാണ് നമ്മുടെ പിൻബലം .ഇതു കേട്ടു നിന്ന വസുമതിചേച്ചി പറഞ്ഞു അതെ നമ്മൾ പൊരുതി ജീവിക്കും. ഇതൊന്നും മഹാൻമാർ പറയുന്നതല്ല പ്രളയം വന്നപ്പോഴും നിപ എന്ന മഹാവിപത്ത് വന്നപ്പോഴും ഒത്തൊരുമയോടെ അതിനെ അതിജീവിച്ചവരാണ് നമ്മൾ മലയാളികൾ. രണ്ട് വിപത്തുകളെയും തോല്പിച്ച നമ്മൾ‍ ഈ കൊറോണയേയും നിസാരമായി തോൽപിക്കുമെന്നതിൽ സംശയമില്ല "സ്വയം ഒരു നല്ല തീരുമാനമെടുത്ത പരമു ചേട്ടനാകട്ടെ നമ്മുടെ ഹീറോ ..”

ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം