ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാട്ടുവിശേഷം

ഭാഷയും സമ്പാദ്യവും

ലയാളവും തമിഴും കൂടിക്കലർന്ന ഒരു പ്രത്യേക സംസാരരീതി പരസ്പരമുളള വിനിമയ ഭാഷയായി ഉപയോഗിക്കുക എന്നത് വിഴിഞ്ഞം ഹാർബർ ഏരിയയുടെ സംസ്കാരങ്ങളിൽ പെട്ടതാണ് .കടൽ തീരത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ മത്സ്യതൊഴിലാളികളുടെ എല്ലാവിധ പെരുമാറ്റങ്ങളും സംസ്കാരങ്ങളും ഇവരിൽ പ്രത്യക്ഷമാണ്.കടലിൽ പോയി മത്സ്യബന്ധന ത്തിലൂടെ നിത്യ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത് .കടലിൽ നിന്നും ഒന്നും ലഭിക്കാതെ പോകുന്ന കാലങ്ങളിൽ മുഴു പട്ടിണിയിൽ കഴിയാനും അത് മറ്റുള്ളവരെ അറിയിക്കാതിരിക്കാനും ശീലിച്ചവരാണ് ഇവിടെയുള്ള ആളുകൾ. ഈ അടുത്ത കാലങ്ങളിലായി ഹാർബർ ഏരിയയുടെ പരിസരങ്ങളിൽ സീ ഫുഡ് ആഗ്രഹിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് കടന്നുവരുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇവരെ സ്വീകരിക്കുന്നതിനായി ഒരുപാട് പുതിയ ഹോട്ടലുകളും ഭക്ഷണശാലകളും ആധുനിക സജ്ജീകരണങ്ങളോടെ ഇവിടെ നിർമ്മിക്കപ്പെടുന്നു.ഈ പ്രവണത തുടരുന്നത് ഹാർബർ ഏരിയയിലെ മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ മാർഗ്ഗത്തിൽ മാറ്റം വരാനും പുരോഗതിയുടെ  പുതിയ വഴിതെളിയിക്കാനും കാരണമാവും എന്നുള്ളത് തീർച്ചയാണ്.

പഠനവും വിദ്യാഭ്യാസവും

എൽ.പി. സ്കൂൾ കഴിഞ്ഞാൽ ഉപരിപഠനത്തിനായി ആശ്രയകേന്ദ്രം ആയിട്ടുള്ള അപ്പർ പ്രൈമറിയും ഹൈസ്കൂളും ഹാർബർ ഏരിയയിൽ നിന്നും എട്ടോളം കിലോമീറ്റർ അകലെ ആയതിനാലും, സാമ്പത്തികമായ പ്രയാസം കാരണവും തുടർ പഠനം നടത്താതെ വീടുകളിൽ ഇരിക്കുന്നവരും ഇവരിലുണ്ട് .വിശിഷ്യാ പെൺകുട്ടികൾ ഹയർസെക്കൻഡറി പഠനത്തിന് മുകളിലേക്ക് വളരെ അപൂർവമായി  മാത്രമാണ് ബിരുദമോ, ബിരുദാനന്തര ബിരുദമോ മറ്റു ട്രെയിനിങ് കോഴ്സുകളിലോ പഠിക്കുന്നവർ. അത്തരം പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരും നന്നേ കുറവാണ് .ദാരിദ്ര്യം കാരണമോ  പഠനത്തിന് പ്രയാസങ്ങൾ നേരിടുമ്പോഴോ പല കുടുംബങ്ങളിൽ നിന്നും കേരളത്തിലും തമിഴ്നാട്ടിലും മറ്റു വിദൂര സ്ഥലങ്ങളിലുമുള്ള മതപാഠ ശാലകളിൽ പോയി വിദ്യാഭ്യാസം നേടുന്ന വരും അല്പമൊക്കെ ഇവരുടെ കൂട്ടത്തിലുണ്ട്. അങ്ങനെ മതപാഠശാലകളിൽ നിന്നും മതപരവും ഭൗതികവുമായ വിജ്ഞാനം നേടിയവർ ഇവിടെയുള്ള മദ്രസകൾ,പള്ളികൾ,സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങക്ക് നേതൃത്വം കൊടുക്കുന്നുമുണ്ട്.


വ്യക്തികളും കുടുംബങ്ങളും

ഈ നാട്ടിലുള്ള പുരുഷന്മാർ മത്സ്യബന്ധനവും കടലും മാത്രമായി അവരുടെ ജീവിതം കഴിച്ചു കൂടുന്നതിനാൽ പുറംലോകവുമായുള്ള ബന്ധവും പുറത്തുനിന്നുള്ള ആളുകളെ അഭിമുഖീകരിക്കാനുള്ള കഴിവും ഇവർക്ക് കുറവാണെന്നു പറയാം. തീര പ്രദേശങ്ങളിലെ അതിവൈകാരികത ഇവരുടെ ജീവിതങ്ങളിലും നമ്മുക്ക് ദർശിക്കാവുന്നതാണ് . കുടുംബ ബന്ധങ്ങളിലെ ഇണക്കമില്ലായിമ ഈ നാട് നേരിടുന്ന ഒരു പ്രതിസന്ധിയാണ്. അക്കാരണങ്ങളാൽ മക്കൾക്ക് ശരിയായ ശിക്ഷണങ്ങൾ ലഭിക്കാതെ പോവുകയും ചെയ്യുന്നുണ്ട് എന്നുള്ളതാണ് സാമൂഹികജീവിതത്തെ സംബന്ധിച്ച് പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു വസ്തുത.ഇഷ്ടപ്പെടുന്നവരെ എന്തു നഷ്ടം സഹിച്ചും വില കൊടുത്തും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുകയും,അധ്യാപകരെ വളരെ ആദരവോടുകൂടി നോക്കിക്കാണുകയും ചെയ്യുന്നവരാണ് ഇവിടെയുള്ളവർ എന്നാണ് വിദ്യാലയത്തിൽ മുമ്പ് പഠിപ്പിച്ചിരുന്ന അധ്യാപകരെല്ലാം വ്യക്തമാക്കിയിട്ടുളളത്.

അവലംബം

1. വിക്കിപീഡിയ

2. വി.രാജമണിസാറുമായുള്ള അഭിമുഖം

3.കോർപ്പറേഷൻ കൗൺസിലർ നിസാമുദ്ദീൻ , മുൻ കൗൺസിലർ നിസ്സാ ബീവി, എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ വാഹിദ് ,സ്കൂളിൽ ദിവസവേതനാ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അറബിക് അധ്യാപകൻ അൻവർഷാൻ വാഫി തുടങ്ങിയവരാണ് വിവരങ്ങൾ ശേഖരിക്കാൻ സഹായിച്ചത്.

ഈ വിഷയത്തിൽ തുടക്കംമുതൽ കൂടെ നിന്നഹെഡ് മാസ്റ്റർബൈജു സാറിനും സ്റ്റാഫ് സെക്രട്ടറി ജോലാലിനും ഹൃദ്യമായ നന്ദി.

തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും

ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി