ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ശുചി മുറിയില്ലാത്ത എന്റെ പള്ളിക്കൂടം

നാട്ടറിവ്

നിസാമുദ്ധീൻ. എൻ .

1985- 90 കാലങ്ങളിലാണ് ഞാൻ കാട്ടു പള്ളികൂടത്തിൽ പഠിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല .അധ്യാപകരിൽ സരോജിനി ടീച്ചറുടെ പേര് മാത്രമാണ്  ഓർമ്മയുള്ളത്. തൊട്ടടുത്ത ആമ്പൽപൂ കുളത്തിൽ പോയി കുസൃതികൾ കാണിക്കുന്നത് പതിവായിരുന്നു. കൂടെ പഠിച്ചിരുന്ന അംഗപരിമിതനായ സുഹൃത്തിനെ ദിവസവും സ്കൂളിൽ എത്തിക്കാൻ ടീച്ചർ എന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. വലിയ ഓർമ്മകൾ ഒന്നും ലോവർപ്രൈമറി സ്കൂൾ ജീവിതത്തെ സംബന്ധിച്ച് ഇല്ലെങ്കിലും കാലങ്ങൾക്കിപ്പുറം അതേ സ്കൂളിലെ എസ്. എം. സി ചെയർമാൻ ആയി 2015 മുതൽ 2020 വരെയുള്ള കാലയളവിൽ തുടരാൻ സാധിച്ചിട്ടുണ്ട് .ആ കാലഘട്ടത്തിലാണ് സ്കൂളിലെ ഏറ്റവും പുതിയ ഇരുനില കെട്ടിടം അദാനി ഫൗണ്ടേഷൻ നിർമ്മിച്ചു തന്നിട്ടുള്ളത്.സ്കൂളിനെ അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി പാണക്കാട് ഹൈദരലി തങ്ങളെ മലപ്പുറത്ത് പോയി കണ്ടതും ,സ്കൂളിലെ പ്രധാന അധ്യാപകരോടൊപ്പം പല ഓഫീസുകൾ കയറി ഇറങ്ങിയതും ഓർമ്മയിലുണ്ട്. 2020 - ൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയതിനു ശേഷം സ്കൂളിന് 50 സെന്റ് സ്ഥലം ലഭിക്കുന്ന പ്രവർത്തനത്തിൽ ഒരുപാട് അദ്ധ്വാനം ഉണ്ടായിട്ടുണ്ട്. സ്കൂളിലേക്കുള്ള നടവഴിയിൽ ഇന്റർലോക്ക് വിരിച്ചു ഭംഗി ആക്കിയതും, സ്കൂളിന്റെ ചുറ്റുഭാഗവും കോൺക്രീറ്റ് ചെയ്യുന്നതിലും ,നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെയിന്റ് അടിച്ചതും മറ്റു അനുബന്ധമായ കാര്യങ്ങൾ ക്രമീകരിക്കുന്നതിനും ഒരു കൗൺസിലർ എന്ന നിലയിൽ ഒരുപാട് പ്രയത്നം ചെയ്തിട്ടുണ്ട്.

നിസാമുദ്ധീൻ. എൻ .

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ {2020- 2025}

നൊമ്പരങ്ങളുടെ കഥ വേദനകളുടെയും...

ഓർമ്മകുറിപ്പ്

എ.താജുദ്ദീൻ ഫാളിൽ റഹ്മാനി

വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ ജീവിതത്തെ കുറിച്ച്  ഓർക്കുമ്പോൾ കണ്ണീരിൽ ചാലിച്ച കഥകളാണ് ഓർമ്മയിൽ വരുന്നത്.ദാരിദ്ര്യത്തിന്റേയും  പട്ടിണിയുടെയും കാലഘട്ടത്തിലാണ് സ്കൂൾ ജീവിതം ആരംഭിക്കുന്നത്.സ്കൂളിൽ നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണം കഴിക്കാനും അതിലൂടെ ഒരു നേരത്തെ പട്ടിണി അകറ്റാനും വേണ്ടി മാത്രം സ്കൂളിൽ വരുന്നവർ ആയിരുന്നു ഞാനടക്കമുള്ള അന്നത്തെ മഹാഭൂരിപക്ഷം കുട്ടികളും. ദാരിദ്ര രാജ്യങ്ങളിലേക്കുള്ള യുനസ്കയുടെ ഫണ്ട് ഉപയോഗിച്ച് വിതരണം ചെയ്തിരുന്ന മഞ്ഞപ്പൊടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രത്യേകമായ ഒരു ഭക്ഷണമായിരുന്നു അത്. അതിന്റെ മണംഇന്നും മായാതെ നിൽക്കുന്നു. ഓരോ തവണയും സ്കൂളിൽ പ്രവേശിക്കുമ്പോൾ അത് ഓർമ്മയിൽ വരുന്നു. പല ദിവസങ്ങളിലും അധ്യപകരുടെ അനുവാദം ഇല്ലാതെ സ്കൂളിനു പിറകുവശത്തെ ആമ്പൽ കുളത്തിൽ സംഘംചേർന്ന് കുളിക്കാൻ പോയതും, പിടിക്കപ്പെട്ട് അടികിട്ടിയതും ഇന്നലെ കഴിഞ്ഞത് പോലെ വേദനകളുടെ ഓർമ്മകളിലുണ്ട് .പിൻകാലത്ത് സ്കൂളിന്റെ എസ്.എം.സി. ചെയർമാൻ ചുമതല ഏറ്റെടുത്ത് മുന്നോട്ട് പോയ കാലമിത്രയും നമ്മൾക്ക് നഷ്ടപ്പെട്ടു പോയത് പുതിയ തലമുറക്ക് ലഭിക്കുന്നതിന് വേണ്ടി സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ എല്ലാം ഒരു നിഴൽ പോലെ കൂടെനടന്നുകൊണ്ടിരിക്കുന്നു...

.താജുദ്ദീൻ ഫാളിൽ റഹ്മാനി

എസ്.എം.സി. ചെയർമാൻ

നീയാണ് എല്ലാം ...

കഥ

ഇർഫാന ജാസ്മിൻ. എസ്

പ്രിയപ്പെട്ട എന്റെ വിദ്യാലയത്തിന്,

                                   നീയും ഞാനും കണ്ടുമുട്ടിയിട്ട്  ഏറെ നാളായെങ്കിലും നീയും ഞാനുമായുള്ള നമ്മുടെ ഓർമകൾക്ക് ഇന്നും പുതുജീവനാണ്. ഒരുസമയത്തെ എന്റെ എല്ലാമായിരുന്നു നീ. ഒരുപക്ഷെ എന്നെ ഞാനാക്കിയതിൽ പകുതി പങ്കുവഹിച്ചതും നീ. എന്റെ ചുവടുകൾക്ക് താളമേകിയതും എന്റെ പാട്ടുകൾക്ക് ഈണമേകിയതും നീ. എന്റെ വിശ്വാസങ്ങൾക്ക് ആക്കം കൂട്ടിയതും എന്റെ പ്രതീക്ഷകൾക്ക് മിഴിവേകിയതും നീ. വിജയങ്ങളിൽ സന്തോഷിക്കുവാനും പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുവാനും എന്നെ പഠിപ്പിച്ചത് നീയാണ്.സൗഹൃദങ്ങൾക്ക് വിലനൽകിയതും വിരഹത്തിന്റെ വേദനയറിഞ്ഞതും ഞാൻ നിന്നിലൂടെയാണ്.  എന്റെ കുട്ടിക്കാലത്തിന്  അഴകേകിയതും  എന്റെ കുഞ്ഞോർമ്മകൾക്ക്  നിറം ചാർത്തിയതും നീയാണ് .എന്നിലുള്ള നിന്റെ ഓർമകൾക്ക് ഒരിക്കലും മരണമില്ല എന്തെന്നാൽ എന്നെ ഓർമ്മകൾ സൃഷ്ടിക്കാൻ പഠിപ്പിച്ചത് പോലും lനീയാണ്. എന്റെ അറിവിനും കഴിവിനും മാറ്റ് കൂട്ടിയത് നീയാണ്.

                           ഇന്ന് ഞാൻ ഒരു അധ്യാപിക ആകാനുള്ള വഴിയിലാണ്. ആ വഴിയിലൂടെ നടക്കാൻ എന്നെ പ്രേരിപ്പിച്ചത്  എന്നെ ആദ്യാക്ഷരം പഠിപ്പിച്ച അവിടുത്തെ ഗുരുക്കളാണ്. ‘കാട്ടുപള്ളിക്കൂടം’  എന്ന് പറഞ്ഞവരെ കൊണ്ട്  ഗവണ്മെന്റ് എച്ച്. എ. എൽ. പി. എസ് എന്ന്  തിരുത്തി പറയിപ്പിച്ചതും നീ എനിക്ക് പകർന്ന് നൽകിയ വിശ്വാസമാണ്, നിന്നിൽ നിന്ന് ഞാൻ ആർജിച്ചെടുത്ത ധൈര്യമാണ്.  ഇന്നും വാക്കുകൾ കൊണ്ട് ഞാൻ വാചാലയാകുന്നെങ്കിൽ അതിനുള്ള കാരണവും നീ തന്നെയാണ്.  മനസ്സിൽ  വിഷമമോ സങ്കടമോ ഉണ്ടാകുന്നെങ്കിൽ ഞാൻ നിന്റെ ഓർമകളെ പൊടിതട്ടിയെടുക്കുന്നു, അത് എനിക്ക് നൽകുന്ന ആശ്വാസം വലുതാണ്. അപ്പോഴൊക്കെയും ഇനിയുമൊരു  വിദ്യാലയജീവിതമുണ്ടായിരുന്നെങ്കിൽ എന്ന് മനസ്സ്  വല്ലാതെ കൊതിച്ചുപോകുന്നു, അത് വെറും സ്വപ്നമാണെന്നറിയാമെങ്കിലും.

                           ഇപ്പോഴും നിന്റെ മാറ്റങ്ങളും നേട്ടങ്ങളും കണ്ട് ഞാൻ അഭിമാനം കൊള്ളുന്നു.  നിന്റെ ഉയർച്ച കണ്ട്  സന്തോഷിക്കുന്നു.  നിന്റെ വിജയത്തിൽ ഞാനും ആഹ്ലാദിക്കുന്നു. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുറച്ച്  വാക്കുകൾ കൊണ്ട് മാത്രം കോറിയിടാൻ പറ്റുന്നതല്ല നിന്റെ ഓർമകളും നീ നൽകിയ അനുഭവങ്ങളും. ഇനിയും ഒത്തിരി കുട്ടിക്കാലങ്ങൾക്ക് നിന്റെ മഴവില്ലഴക്  കാണാൻ ഭാഗ്യമുണ്ടാകട്ടെ....

ഇർഫാന ജാസ്മിൻ. എസ്,

പൂർവ്വ വിദ്യാർത്ഥി ( 2003-2007),

നിലവിൽ കാര്യവട്ടം ബി .എഡ് . ട്രെയിനിങ് കോളേജ്‌ വിദ്യാർത്ഥിനിയാണ്

എന്റെ അഭിമാനം

കുറിപ്പ്

1980 - കളിൽ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.തൊട്ടടുത്ത് ഇരുനില കെട്ടിടത്തിൽ 3 ,4 ക്ലാസിലെ കുട്ടികളും പഠിച്ചിരുന്നു.ശുചീകരണ മുറികൾ അന്ന് പ്രത്യേകമായി ഉണ്ടായിരുന്നില്ല.ഈയടുത്തകാലത്ത് മരണപ്പെട്ട സരോജിനി ടീച്ചർ ആയിരുന്നു എന്റെ അധ്യാപിക. പലപ്പോഴും കുട്ടികൾക്കിടയിൽ നടക്കുന്ന കുസൃതികൾക്ക് കാരണക്കാരി അവാറുണ്ടെങ്കിലും മറ്റുള്ളവർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ മിടുക്കിയായിരുന്നു. അക്കാലത്ത് വിദ്യാലയത്തിനു തൊട്ടടുത്ത് ഉണ്ടായിരുന്ന വയലിൻ ഒരു കുഞ്ഞു മരണപ്പെട്ടത് വേദനയോടെ ഓർക്കുന്നു.പിന്നീട് തിരുവനന്തപുരം കോർപ്പറേഷനിൽ 2015 - 20  കാലയളവിൽ കൗൺസിലർ ആയിരുന്ന കാലഘട്ടത്തിൽ ഈ പഴയ കെട്ടിടം പൊളിച്ച് പുതിയ ഇരു നില കെട്ടിടം നിർമ്മിക്കുവാനും ,അഞ്ഞൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം പണിയാനും, നാല് പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുവാനും കഴിഞ്ഞത് ചാരുതാർത്ഥ്യത്തോടെ ഓർക്കുകയും, അത് തന്റെ പഴയ പ്രാഥമിക വിദ്യാലയത്തിനോടുള്ള ബാധ്യതയുമായിരുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു .എന്റെ മാതൃവിദ്യാലയത്തിൽ വര്ഷങ്ങളോളാമായി പ്രീ പ്രൈമറി വിഭാഗത്തിൽ ടീച്ചറായി ജോലി ചെയ്യാനും സാധിച്ചതിൽ അഭിമാനവും ഉണ്ട് .

നിസാബീവി എൽ. എം.

നിസാ ബീവി എൽ. എം.

മുൻ തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ (2015 -  2020),

വിഴിഞ്ഞം  ഹാർബർ വാർഡ് കുടുംബശ്രീ ADS


ഓർമ്മകളുടെ നീരുറവ

ഒരു അനുഭവക്കുറിപ്പ്

ഫർസാന ജാസ്മിൻ.എസ്

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ലക്ഷ്യമില്ലാതെ നമ്മൾ ഓരോരുത്തരും അലയുകയാണ്.

ഒറ്റപ്പെടലിന്റെയും ഒറ്റപ്പെടുത്തലുകളുടെയും ഈ പാതയിൽ നമുക്ക് ചിലപ്പോഴെങ്കിലും ഒരു ആശ്വാസമാകുന്നത് കഴിഞ്ഞുപോയ കാലത്തെ ഒരുപിടി നല്ല ഓർമ്മകളാണ്. അതുപോലെ എനിക്കും ലഭിച്ച നല്ല ഓർമ്മകൾ തുടങ്ങുന്നത് എന്റെ വിദ്യാലയമായ ഗവൺമെന്റ് എച്ച്. എ.എൽ.പി.എസ്. സ്കൂളിൽ നിന്നുമാണ്. സ്കൂളിൽ പോകാനേ ഇഷ്ടമല്ലാതിരുന്ന എനിക്ക് അവിടെ പോകാൻ ഒരു പ്രചോദനമായത് എന്റെ അമ്മൂമ്മ അവിടെ ജോലി ചെയ്തിരുന്നു എന്ന് ഒരൊറ്റ  കാരണമാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഓടി ചെല്ലാൻ ഒരാളുണ്ടല്ലോ എന്ന് ഒരു ശുഭാപ്തി വിശ്വാസവും അതിന് ആക്കം കൂട്ടിയിരുന്നു. എന്നിരുന്നാലും പിന്നെയങ്ങോട്ട് അത് മാറി എന്നതാണ് വാസ്തവമായ  കാര്യം.

ആദ്യമായി ഒന്നാം ക്ലാസിലേക്ക് കയറി ചെല്ലുമ്പോൾ പരിചിത മുഖങ്ങളെക്കാൾ കൂടുതൽ അപരിചിത മുഖങ്ങൾ ആയിരുന്നു കണ്ടത്. ആരൊക്കെയാണ് ഇവർ എന്ന് ആലോചിച്ച സമയങ്ങളിൽ നിന്ന് ഇന്നവരിൽ പലരും എന്റെ എല്ലാമാണ് എന്ന ചിന്ത എന്റെ ഉള്ളം  സന്തോഷം കൊണ്ട് നിറയ്ക്കുന്നു. ആദ്യത്തെ ക്ലാസ്സിൽ തന്നെ തന്റെ എല്ലാ കുട്ടികളെയും കയ്യിലെടുത്ത ഒന്നാം ക്ലാസിലെ ലൈല ടീച്ചർ മുതൽ ക്ലാസിലെ മുഴുവൻ കുട്ടികൾയും സ്റ്റേജിൽ കയറ്റി ഡാൻസ് കളിപ്പിച്ച നാലാം ക്ലാസിലെ എന്റെ മഞ്ജുലക്ഷ്മി ടീച്ചർ വരെയുള്ളവർ എന്നും എനിക്ക് പ്രചോദനമാണ്. ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും സങ്കടങ്ങളും കളിചിരികളും നിറഞ്ഞ നാല് വർഷങ്ങൾ. ഒന്നിനെക്കുറിച്ചും വേവലാതികൾ ഇല്ലാതെ എന്നെ ജീവിതം ആസ്വദിക്കാൻ പഠിപ്പിച്ച ആ ദിനങ്ങൾ.

ഇന്ന് അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ വീണ്ടും അവിടേക്ക് തിരിച്ചു പോയിരുന്നെങ്കിൽ, വീണ്ടും ആ കാലം ആസ്വദിക്കാൻ കഴിഞ്ഞിരുന്നുവെ ങ്കിൽ, വീണ്ടും തന്റെ പഴയ കൂട്ടുകാർക്കൊപ്പം സൗഹൃദം പങ്കിടാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോകുന്നു. പക്ഷേ അത് ഒരിക്കലും നടക്കാത്ത ഒരു അതിമോഹം ആണെന്ന് മനസ്സിനെ പലപ്പോഴും പറഞ്ഞു പഠിപ്പിക്കേണ്ടി വരുന്നു. ഇവിടെ നിന്നും ലഭിച്ച ഓരോ കാര്യങ്ങളും എന്നെ ജീവിതത്തിൽ മുന്നേറാൻ പഠിപ്പിച്ചു. ഇവിടെനിന്നും ലഭിച്ച ഓരോരോ അനുഭവങ്ങളും എനിക്ക് മുന്നോട്ട് നടക്കാനുള്ള പാത തെളിയിച്ചു നൽകുന്നു. ഇവിടെ നിന്നും എനിക്ക് കിട്ടിയ എല്ലാ കാര്യങ്ങളും ഞാൻ എന്നും പുഞ്ചിരിയോടെ ഓർക്കുന്നു.

എന്റെ പ്രിയ വിദ്യാലയമേ നിന്നെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ലഭിക്കുന്ന സന്തോഷത്തിന് അതിരുകളില്ല. നിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. നന്ദി എനിക്ക് ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചതിന്, നന്ദി എന്റെ സർഗാത്മകതയെ വളർത്തിയതിന്, നന്ദി എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സഹായിച്ചതിന്, നന്ദി എനിക്ക് പറക്കാൻ ആകാശം നൽകിയതിന്, നന്ദി ഇന്നും ഞാൻ കാത്തുസൂക്ഷിക്കുന്ന കുറെ സൗഹൃദങ്ങൾ നൽകിയതിന്. നിനക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

         ഫർസാന ജാസ്മിൻ.എസ് (2006-2010) Batch, BA, B. Ed

എൻറെ കാട്ടുപള്ളിക്കൂഠം

മരിക്കാത്ത ഓർമ്മകൾ

    എൻറെ ജീവിതത്തിൽ മറക്കാൻ കഴിയാത്തതും എന്നാൽ ഒരിക്കലും തിരിച്ചു കിട്ടാത്തതുമായ ഓർമ്മകളാണ് എന്റെ വിദ്യാലയ ജീവിതം. അന്നത്തെ അനുഭവങ്ങൾ മയിൽപീലി പോലെ അവ എന്നും എന്റ മനസ്സിന്റെ താളുകൾക്കിടയിൽ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എൻറെ കാട്ടു പള്ളിക്കൂടത്തിലെ  ചങ്ങാതിമാരെയും  പ്രിയപ്പെട്ട അധ്യാപകരെയും ഞാൻ ഇന്നും ഓർക്കുന്നു. എനിക്ക് മലയാളം പഠിപ്പിച്ചിരൂന്നത് ഇന്ദിര ടീച്ചർ ആണ്. പാവമാണ് ഞങ്ങൾ കുട്ടികൾക്ക് ടീച്ചർ അമ്മയാണ്. വീട്ടിൽ ഞങ്ങടെ ഉമ്മ മക്കളുടെ അടുത്ത് എങ്ങനെയാണ് അതുപോലെയാണ് ഞങ്ങളുടെ ഇന്ദിര ടീച്ചർ. ടീച്ചർ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. അറബി പഠിപ്പിക്കാൻ സാറായിരുന്നു ഒരു കൈക്ക് സ്വാധീനമില്ലാത്ത പാവം സാർ.

അങ്ങിനെ ഞാൻ മൂന്നാം ക്ലാസ്സിൽ എത്തി . ഞങ്ങൾ കുടുംബ വീട്ടിൽ നിന്നും താമസം മാറി ടൗൺഷിപ്പ് വടുവച്ചാൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചു.സ്കൂൾ മാറ്റാൻ ഉമ്മയും ബാപ്പയും നിബന്ധിച്ചു.  ജംഗ്ഷനിലെ സ്കൂളിൽ പോകണം. എന്റെ കാട്ടു പള്ളിക്കൂടം എന്റെ കൂട്ടുകാർ എന്ത് ഇന്ദിര ടീച്ചർ. മനസ്സ് വരുന്നില്ല.ഞാൻ ഭയങ്കര കരച്ചിൽ ..എന്നെ ഇവിടെ തന്നെ തുടരാൻ അനുവദിച്ചു .സ്കൂൾ തുറക്കുന്നതും മഴയും ഒരുമിച്ചായിരുന്നു. മഴ വന്നപ്പോൾ ഉമ്മാക്ക് വലിയ സങ്കടം ആയി. കാരണം മക്കൾ സ്കൂൾ വിട്ടു എങ്ങനെ വീട്ടിൽ വരും എന്നായി. സ്കൂൾവിട്ട് ഞങ്ങൾ സ്കൂളിന്റെ താഴെ വശത്തു കൂടിയാണ് പോകുന്നത്. അവിടെ വലിയ നീളമുള്ള ഒരാറുണ്ട്. നല്ല ഒഴുക്കാണ്. ആ വഴി കൂടി പോകുമ്പോൾ താഴെ നോക്കാൻ പേടിയാണ്. വീഴുന്നത് പോലെ തോന്നും.ആറ്റിലിറങ്ങി ആമ്പൽപൂവ് പറിക്കാൻ പലരും പോകും. ആ പൂവിൻറെ ഇതൾ മാറ്റിയിട്ടു അതിന്റെ അടിഭാഗത്ത് ഉള്ളത് ഞങ്ങൾ കഴിക്കും. …ഞാനും പറിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു കുട്ടി ആമ്പൽ പൂ പറിക്കാൻ ഇറങ്ങിയതാണ്. പിന്നീട് ആ കുട്ടിയെ ജീവനോടെ കിട്ടിയില്ല. കുട്ടി മരിച്ചു. ഇതുപോലെ ഒരുപാട് സംഭവങ്ങൾ ഉണ്ടായി. അവിടെ ഭയങ്കര ചെളിനിറഞ്ഞ സ്ഥലമാണ്. ഈ ഭയം കാരണം എന്റെ ഉമ്മ ഞങ്ങളെ കാട്ടുപള്ളി കൂടത്ത് നിന്ന് മാറ്റി. വിഴിഞ്ഞം സ്കൂളിലേക്ക് ചേർത്തി. എനിക്ക് പനി വന്നു . ആരോടും  ഞാൻ മിണ്ടുന്നില്ല. പിന്നെ ഉമ്മ അടുത്ത് വന്നിരുന്നു. എന്നോട് സങ്കടം പറഞ്ഞു. "മക്കളെ അവിടുത്തെ ആ വലിയ ആറ് കണ്ടില്ലേ...!!? നിങ്ങളെ ഞാൻ വിടാത്തത്..!!! ആ കുട്ടി ആമ്പല്പൂ പറിക്കാൻ പോയപ്പോൾ കണ്ടാ...!!! എന്താണ് സംഭവിച്ചത്. എനിക്ക് നിങ്ങൾ അല്ലേ ഉള്ളൂ ..." ഉമ്മ ഞങ്ങളെ ചേർത്തുപിടിച്ചു. എനിക്ക് കാര്യം ചെറുതായി മനസ്സിലായി .

പിന്നെ പെട്ടെന്ന് എനിക്ക് രണ്ടു സന്തോഷകരമായ കാര്യങ്ങൾ സംഭവിച്ചു. മഴ നിന്നു. ഞങ്ങൾ വീട് മാറി കുടുംബ വീട്ടിൽ വന്നു. ഞങ്ങളെ ജംഗ്ഷനിലെ സ്കൂളിൽ നിന്നും ഞങ്ങളുടെ സ്വന്തം കാട്ടു പള്ളിക്കൂടത്തിലേക്ക് ചേർത്തി. ജംഗ്ഷനിലെ ടീച്ചർ ഉമ്മയെ വഴക്കുപറഞ്ഞു. "മഴ വന്നപ്പോൾ കുട്ടികളെ ഇവിടെ ചേർത്തു.മഴ പോയപ്പോൾ അവിടെയും.." . അപ്പോൾ ഉമ്മ ഇവിടുത്തെ വലിയ ആറിനെക്കുറിച്ച് പറഞ്ഞു. ടീച്ചർക്ക് കാര്യം മനസ്സിലായി.

സ്കൂൾ വാർഷികം വന്നു എനിക്ക് മൈക്കിനെയും സ്റ്റേജിനെയും എന്റെ ഇന്ദിര ടീച്ചർ പരിചയപ്പെടുത്തിത്തന്നു. മലയാളത്തിലെ ഒരു പദ്യം. അത് ഇന്നും എനിക്ക് നല്ല ഓർമ്മയാണ് . കുട്ടിയും തിരമാലയും തമ്മിലുള്ള സംഭാഷണ പദ്യം.

' കടലിലും ഒരു മറു കരയുണ്ടോ ...!!?' എന്ന പദ്യം .

വെള്ളി പാദസരങ്ങളുമായി തുള്ളി മറിഞ്ഞു കളിച്ചീടും...

തിരമാലകളെ നിങ്ങളെ തീ കളി താരു പഠിപ്പിച്ചു...

ഞാൻ കരഞ്ഞു പാടി. ഫസ്റ്റ് സമ്മാനവും കിട്ടി .ചായ കുടിക്കുന്ന ഒരു സ്റ്റീൽ കപ്പ്...!!!

പിന്നെ റമളാൻ വന്നു. എല്ലാ കുട്ടികൾക്കുംനോമ്പാണ്. അന്ന് എൽ.കെ.ജി., യു.കെ.ജി. കലാസുകളില്ല. സ്കൂൾ വിടുന്ന സമയത്താണ് കഞ്ഞി വെക്കുന്നത്. പയറു വേറെ ,കഞ്ഞി വേറെ, (വെറും ചോറ്) ഇങ്ങനെയാണ് കൊടുക്കുന്നത്. പയർ ഇല്ലെങ്കിൽ കറുത്ത പെരുംപയർ കടലവേവിച്ച് തരും. ഞങ്ങൾ വാങ്ങി നോമ്പു തുറക്കുമ്പോൾ കഴിക്കും. യാത്രക്കിടയിൽ നോമ്പ് ഉണ്ടെങ്കിലും വഴിനീളെ കഴിക്കുന്ന ചെറിയ കുട്ടികൾ. അന്നത്തെ കാട്ടു പള്ളിക്കൂടം ഒരു ഓല മേഞ്ഞ കെട്ടിടം. ഒരു മൂത്രപ്പുര. ബാത്റൂമില്ല. അങ്ങനെ പോകേണ്ടി വന്നാൽ കുട്ടികൾ താഴത്തെ വയലിലാണ് പോകുന്നത്.ഒരു കുളമുണ്ട്. അവിടെ കാട്ടു പള്ളിക്കൂടത്തിലെ കാട് എല്ലാവർക്കും ഒരുപാട് പ്രയോജനം ഉള്ളതായി . കുട്ടികൾക്ക് സ്ലേറ്റും മായിക്കുന്ന മഷിത്തണ്ട്. വലിയവർക്ക് അത് ഏതെങ്കിലും മരുന്നിനു വേണ്ടി ഉപയോഗിക്കാൻ ഉള്ളത്.

ഇപ്പോഴത്തെ എന്റെ കാട്ടു പള്ളികൂടം ഹാർബാർ ഏരിയ എൽ.പി.സ്കൂൾ കാണുമ്പോൾ എനിക്ക് അസൂയയും സന്തോഷവുമുണ്ട്. പണ്ടത്തെ ജനങ്ങളുടെ പേടിസ്വപ്നമായ ആറില്ല. വലിയ കാടില്ല. ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എന്റെ കാട്ടു പള്ളിക്കൂടം എന്ന പേര് തന്നെ മാറി. എനിക്ക് കിട്ടാത്ത സൗകര്യം എന്റെ മക്കൾക്ക് ലഭിച്ചലോ എന്ന സന്തോഷവും.

ചിതലരിക്കാതെ വിദ്യാലയ കാലഘട്ടത്തെ കുറിച്ചുള്ള മധുരമായ ഓർമ്മകൾ ഇവിടെ സമർപ്പിക്കുന്നു...

മുതാസ് .എസ്

മുംതാസ്.എസ് ,(1996 - 2000 ബാച്ച് )



എന്റെ വഴികാട്ടി

അനുഭവകഥ

ഞാൻ നസ്റിൻ എൻ.എസ്. 2014 - 2019 വരെയുള്ള കാലഘട്ടത്തിൽ ഹാർബർ ഏരിയ എൽ.പി.എസിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയാണ്. ഇപ്പോൾ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു. എച്ച്.എ.എൽ. പി .എസിൽ പഠിച്ചിരുന്ന എന്റെ പഠനകാലം എനിക്ക് ഏറെ പ്രിയപ്പെട്ടതും മധുരമായ ഓർമകളും പ്രചോദനവും നിറഞ്ഞതായിരുന്നു. എൽ.കെ.ജി മുതൽ എട്ടു വരെയുള്ള എന്റെ പഠനനിലവാരം 95 ശതമാനത്തിൽ നിന്നും താഴാതെ നിലനിർത്താൻഎനിക്ക് പ്രചോദനം നൽകിയത് എച്ച്.എ. എൽ. പി. എസിലെ അധ്യാപകരാണ്.

എൽ. കെ. ജി. യിലെ പഠനനിലവാരം കണക്കാക്കിയതിൽ ആദ്യ സമയത്ത് എനിക്ക് മാർക്ക് കുറവായതിനാൽ അധ്യാപിക എന്റെ ഉമ്മയെ വിളിച്ചു ഒരുപാട് പരാതി പറഞ്ഞു. പരാതി പറഞ്ഞ വാക്കുകളിൽ എന്നെ വേദനിപ്പിക്കുകയും,എന്നാൽ മുന്നോട്ടുള്ള പ്രയാണത്തിനും പഠനത്തിനും പ്രചോദനമാവുകയും ചെയ്ത ഒരു വാചകം ഉണ്ടായിരുന്നു 'ഈ സ്കൂളിലെ ഏക മോശം കുട്ടി '.ഈ വാചകത്തിലെ പ്രചോദനത്തിലാണ് എൽ.കെ.ജി.യിൽ തന്നെ പഠിക്കുന്ന സമയത്ത് റെയിൻബോ സ്കോളർഷിപ്പ് കോമ്പറ്റീഷനിൽ പങ്കെടുക്കാനുളള ത്വര എന്നിൽ ഉണ്ടായത്,  അധ്യാപക ഉമ്മയോട് പറഞ്ഞ ഓരോ കാര്യവും എടുത്തു പറഞ്ഞ്,  ഉമ്മ നൽകിയ ശാസന  എന്നിൽ  വാശിപിടിപ്പിച്ചു. സ്കോളർഷിപ്പ് റിസൾട്ട് വന്നപ്പോൾ ഞാൻ മുഖേന സങ്കടപ്പെട്ട എല്ലാവർക്കും ഞാൻ കൊടുത്ത സന്തോഷം സ്കൂളിലെ ടോപ്സ്കോറർ എന്നുതു മാത്രമല്ല, അഞ്ചാം റാങ്കും എനിക്ക് നേടാൻ കഴിഞ്ഞു എന്നതായിരുന്നു.ഒരു പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നത് അന്ന് ഞാനാണ് സ്കൂളിലെ ഏറ്റവും മോശം കുട്ടി എന്ന് പറഞ്ഞ അധ്യാപികയാണ് എന്റെ യഥാർത്ഥ വഴികാട്ടി എന്നുള്ളതാണ്.

എന്നെ മോശമായി ചിത്രീകരിച്ച ആ അധ്യാപിക ആരാണെന്ന് പല തവണ ചോദിച്ചിട്ടും എന്റെ ഉമ്മ ഇന്നേവരെ എന്നോട് പറഞ്ഞു തന്നിട്ടില്ല.നിന്നിലുള്ള തെറ്റുതിരുത്താൻ, ഒരു മോശം പ്രവർത്തനം നിന്നിൽ കണ്ടപ്പോൾ നിന്നെ നന്നാക്കാൻ വേണ്ടി  വഴക്ക് പറഞ്ഞതാണ്  എന്ന് മാത്രമാണ് ഇതുവരെയും എന്റെ ഉമ്മ എന്നോട് പറഞ്ഞിട്ടുളളത്. 2016 - 17 കാലഘട്ടത്തിൽ ബാലരാമപുരം ഉപജില്ലാ തലത്തിൽ നല്ലപാഠം പദ്ധതിയിൽ തിരഞ്ഞെടുത്ത 41 സ്കൂളുകളിൽ ഒരു സ്കൂൾ നമ്മുടെ സ്കൂൾ ആയിരുന്നു. ആ സൗഭാഗ്യം ലഭിച്ചത് ഞാൻ പഠിച്ച കാലഘട്ടത്തിലാണ് എന്നതിനാൽ ഞാൻ ഇന്നും അഭിമാനിക്കുന്നു. എച്ച്. എ. എൽ.പി.എസ് പൂർവവിദ്യാർഥി ആയി എന്നുള്ളതിനാൽ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് എന്റെ എച്ച്.എ.എൽ.പി.എസ് എന്ന സ്കൂൾ എച്ച്.എ.എച്ച്.എസ്.എസ്. എന്നായി മാറാൻ സാധിക്കണമെന്നാണ്. എന്റെ സ്വപ്ന ഭവനത്തിലേക്ക് വീണ്ടും വരാനും,എന്റെ വഴി കാട്ടിയെ വീണ്ടും വാരിപ്പുണരാനും എങ്കിലേ എനിക്ക് കഴിയുകയുള്ളൂ.ആ  ആഗ്രഹം സഫലമാകും എന്ന പ്രതീക്ഷയോടെ...

പൂർവ്വ വിദ്യാർത്ഥിനി

നസ്രിൻ എൻ. എസ്.

എച്ച്. എസ്. എസ് . ഫോർ ഗേൾസ്, വെങ്ങാനൂർ എട്ടാം ക്ലാസ് വിദ്യാർത്ഥിനി