ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ ടൈഫോയ്ഡ് മേരി ഒരോർമ്മക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ടൈഫോയ്ഡ് മേരി ഒരോർമ്മക്കുറിപ്പ്


ഈ അവധിക്കാലത്തു ചെയ്യാനായി ഒരുപാട് കാര്യങ്ങൾ മനസ്സിൽ കണക്കുകൂട്ടി ഇരുന്നപ്പോഴാണ് എല്ലാം തകിടം മറിച്ചുകൊണ്ടു അവന്റെ വരവ്. അതെ കൊറോണ തന്നെ. ഓ..... അവൻ ചൈനയിൽ അല്ലെ? നമ്മൾ പേടിക്കേണ്ടതില്ലല്ലോ. നമുക്കൊന്നും വരില്ല എന്ന് വിശ്വസിച്ചിരുന്ന എന്റെ വിശ്വാസങ്ങളെ തകർത്തുകൊണ്ട് അവൻ കേരളത്തിലും എത്തി. പൊടുന്നനെത്തന്നെ പരീക്ഷകൾ മാറ്റി, നിയന്ത്രണങ്ങളായി.... പക്ഷെ അപ്പോഴും എന്നിൽ ഭീതി ഉണ്ടായില്ല. പ്രധാനമന്ത്രി ലോക്‌ഡൌൺ പ്രഖ്യാപിച്ചതിനു ശേഷമാണ് ഞാനതിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ആദ്യമൊക്കെ വീട്ടിൽ നിൽക്കുന്നത് സന്തോഷമായിരുന്നു. പിന്നെ മടുത്ത് തുടങ്ങി. ഈ അവസരത്തിൽ തികച്ചും വ്യത്യസ്തമായ ജീവിതരീതികൾ ആയിരുന്നു. എല്ലാവരും ഒരുമിച്ചു വീട്ടിൽ..... ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികളുമായി കടന്നുപോയി. വ്യായാമം, പഠനം, craft, പാട്ട്, ഡാൻസ് അങ്ങനെ ഓരോന്ന്.... . അപ്പോഴാണ് കൊറോണ വൈറസ് ഒരു കള്ളനാണെന്നു കേട്ടത്. അവൻ പലരുടെയും ശരീരത്തിൽ നുഴഞ്ഞു കയറും എന്നാൽ അവൻ എല്ലാവർക്കും ഉപദ്രവകാരിയല്ല. ചിലരിൽ അവൻ ഒളിഞ്ഞിരിക്കും. അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടർത്തുകയും ചെയ്യും. ഓ..... നമ്മൾ എങ്ങനെ തിരിച്ചറിയും ഈ കോറോണയെ? ഈ കൊറോണ വാഹകനെ.....?
പണ്ടുകാലത്തും മഹാമാരികൾ ഉണ്ടായിരുന്നു. ഒരുപാട്പേരുടെ മരണത്തിനിടയാക്കിയ മഹാമാരികൾ. പ്ലേഗ്, സ്പാനിഷ് ഫ്ലൂ, ടൈഫോയ്ഡ്.... എന്നിവ ഒരുപാട് പേരുടെ ജീവൻ കവർന്നു. എന്റെ കൂട്ടുകാർക്കു ടൈഫോയ്ഡ് മേരി യെ അറിയാമോ? ടൈഫോയ്ഡ് മേരി യുടെ കഥ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ന്യൂയോർക്കിൽ പാചകക്കാരിയായി ജോലിചെയ്തിരുന്ന ഒരു ഐറിഷ് കാരിയായിരുന്നു മേരി. അവർ അസാധാരണമായ ഒരു ജീവിതത്തിനുടമയായിരുന്നു. അത് രോഗത്തിന്റെയും മരണത്തിന്റെയും നീണ്ട വർഷത്തെ ക്വാറന്റൈനിന്റെയും കഥയാണിത്.

മേരി മലൻ 1869ലാണ് ജനിച്ചത്. തന്റെ കൗമാരകാലത്തുതന്നെ സ്വന്തം നിലനിൽപ്പിനായി നാടുവിട്ടു. അങ്ങനെ മേരി ന്യൂയോർക്കിൽ എത്തിച്ചേർന്നു. ന്യൂയോർക് സിറ്റി യിലെയും പരിസരത്തെയും സമ്പന്നവീടുകളിലെ പാചകക്കാരിയായിരുന്നു മേരി. അന്ന് ഓരോ വീട്ടിലെ കുക്കിനും വളരെയേറെ പ്രാധാന്യം നൽകിയിരുന്നു. അവരുടെ വീട്ടിലെ ഒരംഗത്തെപോലെയായിരുന്നു. മേരി എന്ന പാചകക്കാരിയുടെ വളരെയേറെ പ്രത്യേകതയുള്ള സ്വാദിഷ്ടമായ വിഭവമായിരുന്നു പീച്ചു ഐസ്ക്രീം. ഈ ഒരു വിഭവം കൊണ്ടുതന്നെ സമ്പന്നന്മാരുടെ വീട്ടിലെ റാണിയായി മാറി മേരി.അപ്പോഴാണ് നാടിനെ കീഴടക്കാനായി ടൈഫോയ്‌ഡ്ന്റെ വരവ്. ടൈഫോയ്ഡ് ആദ്യമെത്തിയത് ആളുകൾ തിങ്ങിപ്പാർത്തിരുന്ന തെരുവുകളിൽ ആണ്. എന്നാൽ സമ്പന്നകുടുംബങ്ങളെ പിടികൂടാറില്ലായിരുന്നു. എന്നാൽ സമ്പന്നകുടുംബങ്ങളിലും ടൈഫോയ്ഡ് എത്തിച്ചേർന്നു. മേരി ജോലി നോക്കിയ എല്ലാ വീടുകളിലും പലർക്കും രോഗം വരുകയും മരണപ്പെടുകയും ചെയ്തു. ഇതിങ്ങനെ തുടർന്നപ്പോൾ ഒരു കുടുംബക്കാർ ജോർജ് സോപ്പെർ എന്ന ഒരു ഗവേഷകനെ ഈ രോഗത്തിന്റെ തുടക്കവും വ്യാപനവും കണ്ടുപടിക്കാൻ നിയമിച്ചു. ഒരുപാട് അന്വേഷണത്തിന് ശേഷം, ആരോഗ്യവതിയായ 40 വയസു പ്രായമുള്ള മേരി ക്ക് ഇതിൽ പങ്കുണ്ടെന്നു കണ്ടെത്തി. പക്ഷെ മേരിയെ കണ്ടെത്താൻ ആയില്ല. അവർ ഓരോ സ്ഥലത്തു മാറിമാറി ജോലി ചെയ്തു. എന്നാൽ സോപ്പർ മേരി യെ കണ്ടെത്തി. ഈ ആരോപണങ്ങൾ അവൾ അവഗണിച്ചു. സ്രവ പരിശോധനയ്ക്കു തയ്യാറായില്ല. അവൾ രോഗവാഹിയാണെന്നു വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.പൊതുജനാരോഗ്യത്തിന് ഭീഷണിയാണ് മേരി എന്നതിനാൽ മേരിയെ അറസ്റ്റ് ചെയ്തു. അതായിരുന്നു ആദ്യത്തെ ക്വാറന്റൈൻ. ചോദ്യംചെയ്തതിലൂടെ കൈ കഴുകുന്ന ശീലം കുറവായിരുന്നു എന്ന് മനസിലാക്കാനായി. അതിലൂടെയാകാം രോഗം പടർന്നത് എന്ന നിഗമനത്തിലെത്തിച്ചേർന്നു. 3വർഷത്തിനുശേഷം ആദ്യ ക്വാറന്റൈൻ കഴിഞ്ഞു തിരിച്ചയച്ചു. ഇനി പാചകജോലിക്കു പോകരുത് എന്ന നിബന്ധബയോടെയാണ് വിട്ടയച്ചത്. പക്ഷെ മേരി അത് അനുസരിച്ചില്ല. അവൾ ഒരുപാട് സ്ഥലത്തു ജോലി നോക്കുകയും ടൈഫോയ്ഡ് രോഗം പടർത്തുകയും ചെയ്തു. വീണ്ടും മേരിയെ അറസ്റ്റ് ചെയ്തു ക്വാറന്റൈനിൽ ആക്കി. നീണ്ട 23 വർഷക്കാലം റിവർസൈഡ് ഹോസ്പിറ്റലിൽ ക്വാറന്റൈനിൽ കഴിഞ്ഞു. ഹൃദയാഘാതത്തേയും ന്യൂമോണിയയേയും തുടർന്ന് 69മത്തെ വയസ്സിൽ അവർ മരിച്ചു. അവരുടെ സ്പെഷ്യൽ ഡിഷ്‌ ആയ പീച്ച ഐസ്ക്രീം ലൂടെയാണ് രോഗം പടർന്നതെന്നു കരുതുന്നു. അവരെ ടൈഫോയ്ഡ് മേരി എന്നറിയപ്പെട്ടു.

മേരി ഒരുകാലത്തു മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ചിലർ മേരിയെ വില്ലത്തിയായും മറ്റുചിലർ രോഗത്തിന് ഇര ആയും ആണ് കണ്ടിരുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് ന്യൂയോർക്കിലും ലോകത്താകെയും ടൈഫോയ്ഡ് മേരി നിറഞ്ഞു നിന്നു.


രചന ആർ എസ്
8 L ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ