ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നാടോടി വിജ്ഞാനകോശം

ആമുഖം

സംസ്ക്കാരത്തിന്റെ വേരുകളിൽ നിന്ന് തലമുറയുടെ ഞരമ്പുകളിലേയ്ക്ക് നമ്മുടെ ജനത നൂറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ സ്വരുക്കൂട്ടി പറഞ്ഞും കാണിച്ചും കൈമാറിപ്പോന്ന അറിവുകളുടെ ഒരാകാശം നമുക്ക് കുറച്ചു കാലം മുമ്പു വരെ ഉണ്ടായിരുന്നു. പഴഞ്ചനെന്നും അന്ധവിശ്വാസജ‍‍ഡിലമെന്നും യുക്തിഹീനമെന്നും വിളിച്ച് നമ്മിൽ നിന്നും പറിച്ചെറിയപ്പെട്ട അറിവുകൾ നമ്മുടെ സത്വവും സത്യവുമായിരുന്നു എന്ന തിരിച്ചറിവിലേയ്ക്ക് നമ്മൾ പതിയെ നീങ്ങാൻ തുടങ്ങിയിരിക്കുന്നു. അതിലൊരു കണ്ണിയായി മാറാൻ ഞങ്ങൾക്കു കഴിയട്ടെ. ഒരു പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്ന ചരിത്ര സമ്പന്നമായ വസ്തുക്കളെയും വസ്തുതകളെയും കുറിച്ചുള്ള അറിവാണ് നാടോടിവിജ്ഞാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ അറിവുകൾ ചിലപ്പോൾ മനുഷ്യ ശ്രദ്ധ ആകർഷിക്കുന്ന വസ്തുക്കളോ നിർമ്മിതികളോ വിശ്വാസങ്ങളോ ആചാര-അനുഷ്ഠാനങ്ങളോ ഒക്കെയുമായി ബന്ധപ്പെട്ടവയാകാം. അത്തരത്തിൽ വെങ്ങാനൂർ എന്ന പേരിനോട് ചേർത്തു വയ്ക്കാവുന്ന ചില വസ്തുക്കളെയും വസ്തുകളെയുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

അന്താരാഷ്ട്ര തുറമുഖ നഗരമായ വിഴിഞ്ഞം പ്രദേശത്തിനും ചരിത്രമുറങ്ങുന്ന അയ്യൻകാളി സ്മാരകത്തിനും ഇതിഹാസനോവലിന്റെ പശ്ചാത്മികയായ മാർത്താണ്ഡം കുളത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന 136 വർഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിയാണ് ഞങ്ങളുടെ സ്ക്കൂൾ. പ്രശാന്തസുന്ദരമായ ഗ്രാമ പശ്ചാത്തലം, പാരമ്പര്യ കർഷകരുടെ നാടായ ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. നാടൻ വിനോദ കലകളും, നാടൻ വീട്ടുപകരണങ്ങളും, നാടൻ ഫലങ്ങളും, ഭക്ഷണ വിഭവങ്ങളും , വളർത്തുമൃഗങ്ങളും, ഔഷധ സസ്യങ്ങളും, പഴഞ്ചൊല്ലുകളും, നാടോടിക്കഥകളും, വാമൊഴിത്തനിമയും ഒക്കെ കൊണ്ടു സമൃദ്ധമാണ് ഈ നാട്. അഭിമാനത്തോടെയും സന്തോഷത്തോടെയും ഞങ്ങളുടെയും നാട്ടറിവുകൾ ഇവിടെ പങ്കു വച്ചു കൊള്ളട്ടെ.

ബാലരാമപുരം കൈത്തറി

ബാലരാമപുരം നെയ്ത്തുശാല

ഏകദേശം 200 ആണ്ടിന്റെ പാരമ്പര്യമുണ്ട് ബാലരാമപുരം കൈത്തറിയ്ക്ക്. ബൗദ്ധിക സ്വത്തവകാശം ലഭിച്ച ആദ്യത്തെ കൈത്തറി ഉല്പന്നമാണ് 'ബാലരാമപുരം കൈത്തറി സാരി' . ഒരു സമൂഹത്തിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്റെ സംരക്ഷണാർത്ഥം നൽകുന്ന 'G I 'മുദ്ര ഇതിന് ലഭിച്ചിട്ടുണ്ട്. വെങ്ങാനൂരിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് ബാലരാമപുരം. കൈത്തറി ഉല്പാദനം പ്രധാനമായും ബാലരാമപുരം' ശാലിയാർ ' തെരുവിലാണ് ഉള്ളത്. വിനായകർ തെരുവ്, ഒറ്റത്തെരുവ്, ഇരട്ടത്തെരുവ് , പുത്തൻ തെരുവ്, തോപ്പിൽ തെരുവ് എന്നിങ്ങനെയുള്ള അഞ്ച് തെരുവുകളുടെ സമുച്ചയമാണ് ' ശാലിയാർ തെരുവ് '.

തിരുവിതാംകൂർ മഹാരാജാവായിരുന്ന ബാലരാമവർമ്മ വള്ളിയൂർ പ്രദേശത്തു നിന്ന് കൊണ്ടുവന്ന് കുടിയിരുത്തിയവരാണ് ഇവിടത്തെ നെയ്ത്തു കുടുംബങ്ങൾ എന്ന് ചരിത്രം പറയുന്നു. വൈദേശിക ആക്രമണത്തെ ഭയന്ന് ബാലരാമവർമ്മ കൃതിരപ്പുറത്ത് പത്മനാഭപുരം കൊട്ടാരത്തിലേയ്ക്ക് പാലായനം ചെയ്തു. ശത്രുക്കൾ പിന്തുടർന്നപ്പോൾ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു. കന്യാകുമാരിയ്ക്കും തിരുനെൽവേലിക്കുമിടയിലുള്ള വള്ളിയൂർ അഗസ്ത്യർ സ്വാമി ക്ഷേത്രത്തിൽ അപ്പോൾ ' ചപ്രം ' എഴുന്നള്ളത്ത് നടക്കുകയായിരുന്നു. അഭയം അഭ്യർത്ഥിച്ച മഹാരാജാവിനെ എഴുന്നള്ളത്തുകാർ ചപ്രത്തിൽ ഒളിപ്പിച്ച് ജീവൻ രക്ഷിച്ചു .കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് തന്റെ ജീവൻ രക്ഷിച്ചവരെ കുറിച്ച് അന്വേഷിച്ചു വരാൻ ദിവാൻ ' ഉമ്മിണിത്തമ്പി ' യെ തിയോഗിച്ചു. അഭയം നൽകിയവർ " ശാലി ' ഗോത്രക്കാരാണെന്നും അവർക്ക് നെയ്ത്തിൽ പ്രാവീണ്യമുണ്ടെന്നും ദിവാൻ രാജാവിനെ അറിയിച്ചു. അവരിൽ 10 കുടുംബത്തെ 1808-ൽ ദിവാൻ നെയ്യാറ്റിൽകരയ്ക്കും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള ' അന്തിക്കാട് ' എന്ന സ്ഥലത്തേക്ക് കൂടിയിരുത്തി. അവരോടൊപ്പം വാണികർ, വെള്ളാളർ, മുക്കുവർ, മുസ്ലീങ്ങൾ എന്നീ വിഭാഗക്കാരെയും കൂടെ കൊണ്ടുവന്ന് ' അഞ്ചു വന്ന തെരുവ് / അഞ്ചു വർണ്ണ തെരുവ് ' സ്‌ഥാപിച്ചു. പിൽക്കാലത്ത് അന്തിക്കാട് ബാലരാമവർമ്മയുടെ സ്മരണാർത്ഥം ' ബാലരാമപുരം ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

കൈത്തറി നെയ്ത്ത്

ബാലരാമപുരം കൈത്തറിശാല

പ്രകൃതിദത്തമായ രീതിയിൽ പരുവപ്പെടുത്തി എടുക്കുന്ന ഗുണനിലവാരമേറിയ നൂലാണ് കൈത്തറി നെയ്ത്തിന് ഉപയോഗിക്കുന്നത്. കഴി നൂൽ കോർത്തു കെട്ടി ചവിട്ടി നനച്ച് പാകപ്പെടുത്തുന്നു. അതിനെ അരടിൽ ചുറ്റി താരാക്കി റാട്ടിൽ ചുറ്റി പാവാക്കുന്നു. ഈ പാവിനെ പാക്കളങ്ങളിൽ നിവർത്തു വിരിച്ച് കെട്ടി അരി പശ ചേർത്ത് തേങ്ങയെണ്ണ തടവി വെയിലും മഴയും ഏൽക്കാതെ പുലർച്ചെ ഉണക്കി എടുക്കുന്നു.. ഈ പാവിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങളാണ് ബാലരാമപുരം കൈത്തറിയുടെ പ്രത്യേകത. ഈ വസ്ത്രങ്ങൾക്ക് ഒരു പ്രത്യേക മണവും മിനുസവും ഉണ്ടായിരിക്കും. കുഴിത്തറികളിലും ഷട്ടിൽ തറികളിലുമാണ് നെയ്ത്തു നടത്തുന്നത്. പുടവയും കവിണിയും, സാരി, വേഷ്ടി, നേര്യത് എന്നിവയാണ് ബാലരാമപുരം കൈത്തറിയുടെ പ്രധാന ഇനങ്ങൾ. ഡിസൈനുകൾ കൈ കൊണ്ടാണ് മെനയുന്നത്. കസവിന്റെ അളവ്, ഗുണം, ഡിസൈൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ലോക പ്രസിദ്ധിയാർജിച്ച ബാലരാമപുരം കൈത്തറിക്ക് ഇന്ന് ആവശ്യക്കാരേറെയാണ്.

മുല്ലൂർ ചിപ്പി

മുല്ലൂർ ഭാഗത്തെ തീരക്കടലിലെ പാറക്കെട്ടുകളിലാണ് ചിപ്പികൾ കാണപ്പെടുന്നത്. വിഴിഞ്ഞം, ചൊവ്വര, മുല്ലൂർ, പുളിങ്കുടി ഭാഗങ്ങളിലായി നൂറിലധികം ചിപ്പി ത്തൊഴിലാളികളാണുള്ളത് .ഈ ഭാഗത്തു നിന്നും ലഭിക്കുന്ന ചിപ്പിക്ക് സ്വാദേറെയാണ്. മത്സ്യത്തൊഴിലാളികൾ ഇവിടത്തെ കടലിടുക്കുകളിലെ പാറക്കെട്ടുകളിൽ നിന്നും ജീവൻ പണയപ്പെടുത്തിയാണ് ചിപ്പിയെടുക്കുന്നത്. ഇവരെ പൊതുവെ ' ചിപ്പി കുത്തികൾ' എന്നാണ് വിളിക്കുന്നത്. ചിപ്പിക്കത്തി, ഉളി, വെട്ടു ചൂണ്ട തുടങ്ങിയ ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത് - മണിക്കൂറുകളോളം കടലിലെ പാറയിടുക്കുകളിൽ കഴിയാനുള്ള കഴിവും മുങ്ങുന്ന അതേ വേഗത്തിൽ തിരികെ പൊങ്ങാനുള്ള കരുത്തും ഈ തൊഴിലിനാവ ശ്യമാണ്. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ചിപ്പി ധാരാളമായി ഉണ്ടാക്കുക. പൊതുവെ സസ്യാഹാരികളായ അയ്യപ്പ ഭക്തർ പോലും ചിപ്പി ആഹാരമാക്കാറുണ്ട് എന്നു പറയപ്പെടുന്നു.

നാടൻ വിനോദകലകൾ

നാടൻ വിനോദകലകൾ ഇന്നും നാട്ടിൻ പുറത്തെ സായാഹ്നങ്ങളെയും അവധിക്കാലത്തെയും മുഖരിതമാക്കുന്നു. കൊയ്ത്തു കഴിഞ്ഞ കൃഷിയിടങ്ങളിലും ചെമ്മണ്ണിൽ കാവിയുടുക്കുന്ന മൈതാനങ്ങളിലും നാടൻ വിനോദങ്ങളുമായി യുവജനങ്ങൾ ഒത്തു ചേരുന്നു.

കളരി അഭ്യാസങ്ങൾ,

പന്തു കളി, കുട്ടീം കോലും, പാണ്ടിത്തട്ടു കളി, ചീട്ടു കളി, വട്ടു കളി, പട്ടം പറത്തൽ, കബഡി, കല്ലു കളി, കണ്ണാം പൊത്തിക്കളി, ഗോലി കളി, തലപ്പന്തു കളി, മരം തൊട്ടു കളി.

പ്രാദേശിക വീട്ടുപകരണങ്ങളും കൃഷി ആയുധങ്ങളും

പഴയ കാല വീട്ടുപകരണങ്ങളിൽ പലതും ഇന്ന് നഷ്ടപ്രായങ്ങളാണ്. പക്ഷേ വെങ്ങാനൂർ ഗ്രാമത്തിന്റെ ഉൾനാടൻ‍ സ്ഥലങ്ങളിൽ ഇന്നും ഇവയിൽ ചിലതൊക്കെ കാണപ്പെടുന്നുണ്ട്. അമ്മിക്കല്ല്, ആട്ടുകല്ല്, കാൽപ്പെട്ടി, കിണ്ടി, കിണ്ണം, ഉറി, റാന്തൽ വിളക്ക്, മണ്ണെണ്ണ വിളക്ക്, വല്ലം, വട്ടി, നാഴി, കപ്പി, കലപ്പ.

നാടൻ ഫലങ്ങൾ

നല്ല നാട്ടുഫലങ്ങൾ ധാരാളമായി വിളയുന്ന പ്രദേശമാണിത്. ചക്ക, മാങ്ങ, പപ്പായ, ശീമ നെല്ലിക്ക, പേരയ്ക്ക, നേന്ത്രപ്പഴം, കശുമാങ്ങ, സപ്പോട്ട, ഞാറപ്പഴം, ആത്തച്ചക്ക, സീതപ്പഴം, ആനമുന്തിരി, പുളിച്ചിക്ക, ലവലോലിക്ക.

പ്രാദേശിക കലകൾ

മുടിയേറ്റ്

പ്രദേശത്തെ പ്രസിദ്ധമായ ക്ഷേത്രമാണ് നീലകേശി മുടിപ്പുര. അഞ്ചു വർഷം കൂടുമ്പോൾ ഇവിടെ പ്രസിദ്ധമായ മുടിയേറ്റ് നടത്താറുണ്ട്. കളമെഴുത്ത്, ദീപാരാധന, തിരിയുഴിച്ചിൽ എന്നിവയ്ക്കു ശേഷം താലപ്പൊലിയുമായി ദേവിയെ എതിരേല്ക്കുന്നു. ദാരികനും കാളിയുമായുള്ള ഏറ്റുമുട്ടലാണ് ഇതിന്റെ ഇതിവൃത്തം. കാളി, ദാരികൻ, ശിവൻ, ദാനവൻ, കോയിമ്പടനായര്, വേതാളം, കൂളി എന്നിവരാണ് കഥാപാത്രങ്ങൾ. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന പറണേറ്റിനും നിലത്തിൽപോരിനും ഗ്രാമീണർ ഒന്നടങ്കം പങ്കുചേരുന്നു.

കാക്കാരശ്ശി നാടകം

ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ഈ പ്രദേശങ്ങളിൽ കാക്കാരിശ്ശി നാടകം നടത്താറുണ്ട്. താളം ചവിട്ടിയെത്തുന്ന കാക്കാലൻ തമ്പുരാന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിലൂടെയാണ് കഥ ആവിഷ്ക്കരിക്കുന്നത്. നർമ്മ പ്രധാനമാണ് ഇതിന്റെ രീതി.

സർപ്പപ്പാട്ടുകൾ

നിരവധി നാഗക്ഷേത്രങ്ങളും കാവുകളും കൊണ്ട് സമ്പന്നമാണ് ഈ നാട്ടിൻ പുറം. സർപ്പപ്രീതിക്കു വേണ്ടി നാഗപൂജയും പുള്ളുവൻ പാട്ടും ഇപ്പോഴും ഇവിടങ്ങളിൽ നടത്തുന്നുണ്ട്.

തുള്ളൽ

ജനകീയ കലയായ തുള്ളലിന് ഇന്നും ക്ഷേത്രോത്സവങ്ങളിൽ പ്രമുഖ സ്ഥാനം തന്നെയാണ്.

വടംവലി

ഓണാഘോഷവേളകളിലും അല്ലാതെയും നാട്ടിലെ യുവജനങ്ങൾ വടംവലി മത്സരം സംഘടിപ്പിക്കുന്നു.

ചെണ്ടമേളം

എല്ലാ വിശേഷ ദിവസങ്ങളിലും ചെണ്ടമേളം നടത്തുന്നതാണ്. പാരമ്പര്യമായിട്ടും അല്ലാതെയും നിരവധി കുട്ടികൾ ചെണ്ട പഠിച്ചു വരുന്നു.

വള്ളം കളി

വെങ്ങാനൂർ പ്രദേശത്തിന്റെ പല ഭാഗങ്ങളിലൂടെയും ഒഴുകിയിറങ്ങുന്ന വെള്ളായണിക്കായൽ വള്ളംകളിക്കും പ്രസിദ്ധമാണ്. വളരെ വലിയ ആഘോഷമായാണ് നാട്ടിൽ വള്ളം കളി നടത്തുന്നത്.

പ്രാദേശിക വാർത്താവിനിമയ രീതികൾ

എന്തര് ,-എന്താ
എന്തര് കെടന്ന് പൊളപൊളക്കണത്-എന്താ ഉറക്കെ വിളിക്കുന്നത്
ഐത്തിങ്ങള് പോയാ-അവർ പോയോ,-
കെളവി പോയാ-മുത്തശ്ശി പോയോ,
ചണ്ടപിടിക്കണ്-വഴക്കു പറയുന്നു
,മൂപ്പിലാൻ വന്നാ- അപ്പൂപ്പൻ വന്നോ,
പു‍തുക്കങ്ങള് കണ്ടാ.- മാറ്റങ്ങൾ കണ്ടോ
അവന്റെ പെണ്ണുമ്പിള്ള- അവന്റെ ഭാര്യ
ആ പെങ്കൊച്ച്- ആ പെൺകുട്ടി

നാട്ടുപെരുമ


മഹാത്മാ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂർ ഭാരതചരിത്രത്തിന്റെ ഭാഗമാണ്.കാർഷികവൃത്തിയെ ആശ്രയിച്ച്ജീവിതം നയിക്കുന്ന ഈ നാട് കായലും പുഴകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമാണ്.രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച ജെറി പ്രേംരാജ് വെങ്ങാനൂരിന്റെ അഭിമാനമാണ്.കൂടാതെ നിരവധി ക്ഷേത്രങ്ങളും വൈവിധ്യമുള്ള ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ നാടാണിത്.

മഹാത്മാ അയ്യങ്കാളി


അവർണ്ണരുടെ അവകാശസമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അയ്യങ്കാളി വെങ്ങാനൂരിന്റെ അഭിമാനമാണ്.അദ്ദേഹത്തിന്റെ സ്മാരകവും അതിനോടുചേർന്ന് വിദ്യാലയവും ഇവിടെ സ്ഥിതി ചെയ്യുന്നു.സവർണ്ണ മേധാവിത്വത്തിനെതിരെ അദ്ദേഹം നടത്തിയ വില്ലുവണ്ടി യാത്ര പ്രസിദ്ധമാണല്ലോ

ക്യാപ്റ്റൻ ജെറി പ്രേം രാജ്

രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരയോദ്ധാവാണ് ക്യാപ്റ്റൻ ജെറി പ്രേം രാജ്.അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപം വെങ്ങാനൂരിൽ സ്ഥിതി ചെയ്യുന്നു.രാജ്യത്തിന്റെ നിരവധി ഭാഗത്തുനിന്നും ധാരാളം പേർ ഇവിടം സന്ദർശിച്ചു വരുന്നു

മാർത്താണ്ഡംകുളം

ചരിത്രപ്രസിദ്ധരായ എട്ടുവീട്ടിൽ പിള്ളമാരിൽ മാർത്താണ്ഡം പിള്ളയുടെ വാസസ്ഥലമായിരുന്ന ഈ സ്ഥലം പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി കുളം കോരുകയുണ്ടായി .ആ കുളം ഇന്നും ഈ പ്രദേശത്ത് സംരക്ഷിക്കപ്പെടുന്നു.

നീലകേശി

വെങ്ങാനൂരിലെ പ്രസിദ്ധ ക്ഷേത്രമാണ് നീലകേശി.ഇവിടെ അഞ്ചു വർഷത്തിലൊരിക്കൽ പറണേറ്റ് നടത്തുന്നു.ഭദ്രകാളിയെയാണ് ഇവിടെ ആരാധിക്കുന്നത്.

സ്ഥലനാമ ചരിത്രം

  • മാർത്താണ്ഡവർമ്മയുടെ 'കണ്ടെഴുത്തുപിള്ളമാരാണ്'(വില്ലേജ് ഓഫീസർ) അക്കാലത്ത് സ്ഥലങ്ങൾക്ക് പേര് നല്കിയിരുന്നത് എന്നു പറയപ്പെടുന്നു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ടാണ് പേരുകൾ നൽകിയിരുന്നത്.ആയ് രാജാക്കന്മാർ ഭരണസൗകര്യത്തിനായി രാജ്യത്തെ 'ഊരുകളും' 'കോടുകളും' 'പുരങ്ങളും' ആയി വിഭജിച്ചിരുന്നു എന്നും ഊരിന് 'ഊർന്നുകിടക്കുന്നിടം' അല്ലെങ്കിൽ 'ദേശം' എന്ന അർത്ഥം നൽകിയിരുന്നതായി ചരിത്രം പറയുന്നു.
  • വെൺ- കാവ്-ഊര്-വെങ്ങാനൂർ ആയി എന്നും 'വേങ്ങ ഉള്ള ഊര്' വെങ്ങാനൂർ ആയി എന്നും കണക്കാക്കപ്പെടുന്നു.
  • വില്ലേജ് ഓഫീസുകൾ അക്കാലത്ത് ചാവടി എന്ന പേരിൽ അറിയപ്പെട്ടിരുന്നു.അങ്ങനെ ചാവടി ഉണ്ടായിരുന്ന പ്രദേശം ചാവടിനട ആയി.'
  • വെൺ-നീർ-ഊര് '--- വെണ്ണിയൂർ -വെള്ളായണിക്കായലിലെ വെള്ളത്തിന്റെ പ്രത്യേകത ഇവിടെ സൂചിപ്പിക്കപ്പെടുന്നു.
  • 'കട്ട-ചാൽ-കുഴി'--- കട്ടച്ചൽക്കുഴി-വെള്ളം ചാലുകീറി ഒഴുകിയിരുന്ന സ്ഥലം
  • 'വെള്ളാർ'---സമുദ്രത്തിലേയ്ക്ക് ഒരു ചെറിയ ആറ് ആ ഭാഗത്തുക്കൂടി കടന്നു പോകുന്നുണ്ട്.
  • 'മുട്ടൻ കാടുള്ള പ്രദേശം'--- മുട്ടയ്ക്കാട് ആയി
  • 'സിസിലിപുരം' എന്ന സ്ഥലം പണ്ട് 'തെമ്മാടി മുക്ക് ' എന്നാണ് അറിയപ്പെട്ടിരുന്നത്.