സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സാമൂഹികം

ആരോഗ്യരംഗം

സുദീർഘമായ കാർഷിക ജീവിത ഘട്ടം കഴിഞ്ഞു വന്നവരാണ് ആറ്റിങ്ങൽ നിവാസികൾ അധ്വാനം ജീവിതം ആയിരുന്നതിനാൽ ശാരീരിക വ്യായാമം വേണ്ടത്ര ലഭിച്ചിരുന്നു .വളരെ മെച്ചപ്പെട്ട വായുവും ,വെള്ളവും ഭക്ഷണവും കിട്ടിയതുകൊണ്ട് മാരകമായ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചിരുന്നു . ആധുനിക ചികിത്സാലയങ്ങൾ വരുന്നതിനു മുൻപ് ഔഷധസസ്യങ്ങളെ മുഖ്യമായും ആശ്രയിച്ചു കൊണ്ടുള്ള ചില പാരമ്പര്യ നാട്ടു ചികിത്സകളാണ് ഉണ്ടായിരുന്നത്. ചികിത്സകളിൽ അത്യന്തം ജനകീയം ആയിരുന്നു ഒറ്റമൂലി പ്രയോഗം .മൂലിക -ചെടിയുടെ കായ് .ഇല ,വേര് ,പൂവ് ഇവയിൽ ഏതെങ്കിലും ഭാഗം കൊണ്ട് മാത്രമുള്ള ചികിത്സയാണ് ഒറ്റമൂലി ചികിത്സ. ഒടിവ്, ചതവുകൾക്കും മറ്റും മർമ്മ ചികിത്സ ആയിരുന്നു നടത്തിയിരുന്നത്. പേരുകേട്ട മർമ്മ വൈദ്യന്മാർ അക്കാലത്ത് ആറ്റിങ്ങൽ പ്രദേശത്തുണ്ടായിരുന്നു. ഇവിടത്തെ ഏറ്റവും പ്രശസ്തമായ പഴയ വിഷ ചികിത്സ കുടുംബമായിരുന്നു കിഴക്കതിൽ വീട് .എല്ലാവിധ രോഗങ്ങൾക്കും മികച്ച ചികിത്സയിലായിരുന്നു. മന്ത്രവാദ ചികിത്സയിൽ പേരുകേട്ട വ്യക്തികളായിരുന്നു ശ്രീധരൻ തന്ത്രി, ഗോപാലൻ തന്ത്രി ,രാമകൃഷ്ണൻ ജോത്സ്യർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ പി കെ പോറ്റി (അവനവഞ്ചേരി )എന്നിവർ. തിരുവിതാംകൂർ രാജാവ് ആറ്റിങ്ങലും ചില വൈദ്യ സ്ഥാപനങ്ങൾക്ക് അംഗീകാരവും സഹായധനം നൽകിയിരുന്നു. പിന്നീട് കേരള ഗവൺമെൻറ് അംഗീകാരവും ഈ സ്ഥാപനങ്ങൾ നേടുകയുണ്ടായി .ആറ്റിങ്ങൽ ചില കുടുംബങ്ങളിൽ ഇത്തരം ചികിത്സ തലമുറകളായി നടത്തി പോന്നിരുന്നു .

ആയുർവേദ വൈദ്യശാലയിൽ സേവനമനുഷ്ഠിച്ച വ്യക്തികൾ

വഞ്ചിയൂർ ശങ്കരൻ വൈദ്യർ

ആറ്റിങ്ങൽ അടുത്തുള്ള വഞ്ചിയൂർ സ്വദേശിയായ ഇദ്ദേഹം മാർക്കറ്റ് റോഡിൽ ശ്രീകൃഷ്ണ എന്ന ആയുർവേദ സ്ഥാപനത്തിന് തുടക്കം കുറിച്ചു .മറ്റൊരു പ്രശസ്ത വൈദ്യ കുടുംബമാണ് ശ്രീ വേലായുധൻ വൈദ്യരുടെ. വേലായുധൻ വൈദ്യർ മകൻ ഡോക്ടർ ആത്മാറാം ,മരുമകൾ ഡോക്ടർ ശശികല ഗവൺമെന്റ് ഗ്രാന്റോടുകൂടി വേലായുധൻ വൈദ്യർ വൈദ്യ ശാല നടത്തിവരുന്നു. പ്രകൃതിചികിത്സ ,യോഗ ചികിത്സ എന്നിവ ഉൾപ്പെടുന്ന ഒരു ഹെൽത്ത് ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു .വൈദ്യകലാനിധി പുരസ്കാരം നേടിയ വ്യക്തിയാണ് വേലായുധൻ വൈദ്യർ .ആദ്യകാലത്ത് ആറ്റിങ്ങലിൽ 5 പ്രശസ്ത വൈദ്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത് കേശവനാശാൻ ,കൊച്ചാപ്പി വൈദ്യൻ ,നാണു വൈദ്യൻ ,വേലായുധൻ വൈദ്യൻ ,കൃഷ്ണൻ വൈദ്യൻ .ഇവരുടെ പാരമ്പര്യ ചികിത്സ അനവധി പേർക്ക് ആശ്വാസം പകർന്നിരുന്നു . അടുത്തകാലത്തായി അവനവഞ്ചേരി കേന്ദ്രമാക്കി ഒരു സിദ്ധവൈദ്യ ഡിസ്പെൻസറി നിലവിൽവന്നു. ശങ്കരൻ വൈദ്യർ കൊട്ടാരം വൈദ്യനായിരുന്നു നാണു വൈദ്യൻ സൗജന്യമായി ചികിത്സ നടത്തുകയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അന്ത്യ ശരണാലയം ആയി സ്ഥാപനം പ്രവർത്തിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ ഏറെ ജന സ്വാധീനം നേടുകയും ചെയ്തിരുന്നു. ചികിത്സാ ഫലമായി വഞ്ചിയൂർ പ്രദേശം മുഴുവൻ രാജകുടുംബത്തിൽ നിന്നും പതിച്ചു നൽകിയിരുന്നു . സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ഇദ്ദേഹം വസ്തുക്കൾ മുഴുവൻ സാധാരണക്കാർക്ക് ചെലവഴിക്കുകയാണ് ചെയ്തത് .പാരമ്പര്യ വൈദ്യനായ ഗോപാലൻ വൈദ്യർ എല്ലാ രോഗങ്ങൾക്കും ചികിത്സ വിധിച്ചിരുന്നു അവനവഞ്ചേരിയിലെ വേലായുധൻ വൈദ്യർ സ്മാരകം ആയി കച്ചേരി നടയിൽ ഗംഗാധരൻ വൈദ്യൻ ആരോഗ്യദായിനി എന്ന പേരിൽ വൈദ്യശാല നടത്തിവരുന്നു .വേലായുധൻ വൈദ്യരുടെ സ്മരണാർത്ഥമാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .എല്ലാവിധ ചികിത്സകളും ഇവിടെ നടത്തിവരുന്നു.

വിഷചികിത്സ

പാരമ്പര്യമായി തന്നെ ആറ്റിങ്ങലിൽ വിഷചികിത്സയിൽ പ്രാവീണ്യം നേടിയവർ ഉണ്ടായിരുന്നു. കേശവനാശാൻ ,ഗോപാലൻ വൈദ്യർ എന്നിവരായിരുന്നു പ്രധാനികൾ .ആറ്റിങ്ങൽ പ്രധാനമായി രണ്ട് വിഷ ചികിത്സാകേന്ദ്രങ്ങൾ ഇപ്പോഴുണ്ട്. ജബ്ബാർ സഞ്ജീവനി ആശുപത്രി മൂന്നുമുക്കിൽ ശ്രീമതി ശ്യാമളയുടെ ഡിസ്പെൻസറിയും ,രണ്ടും ഏറെ പഴക്കംചെന്ന വിഷ ചികിത്സാകേന്ദ്രങ്ങൾ ആണ് .വളരെ അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്ക് പോലും ഏറെ ആശ്വാസം പകരുന്ന സ്ഥാപനങ്ങളാണ് ഇവ

അലോപ്പതി

ടൗണിൽ ആധുനിക വൈദ്യശാസ്ത്രത്തിനു തുടക്കം കുറിച്ചത് മിഷണറിമാരാണ് .ഏകദേശം 180 വർഷങ്ങൾക്ക് മുൻപ് ആറ്റിങ്ങൽ രാജകുടുംബം സൗജന്യമായി വിട്ടുകൊടുത്ത സ്ഥലത്ത് സി .എസ് .ഐ ഹോസ്പിറ്റൽ ആരംഭിച്ചു .ആറ്റിങ്ങലിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയിരുന്നു .ചിറയിൻകീഴ് താലൂക്ക് മുഴുവനും പ്രശസ്ത വ്യാപിച്ചിരുന്നു .ആശുപത്രി ഇന്നും പ്രവർത്തിച്ചുപോരുന്ന .ആദ്യനാളുകളിൽ ഡോക്ടർ സാമുവൽ എന്ന ബ്രിട്ടീഷ് ഡോക്ടർ മാസത്തിലൊരിക്കൽ ഈ സ്ഥാപനം സന്ദർശിച്ചു വിദഗ്ധ ചികിത്സ നൽകി പോന്നിരുന്നു .ഇന്ന് തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന നെയ്യൂർ ആശുപത്രിയിലെ കാൻസർ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു .ഡോക്ടർ കുര്യൻ ജോർജ്ജ് ആയിരുന്നു അടുത്ത തലമുറയിലെ പ്രമുഖ ഡോക്ടർ. കുര്യന്റെ ആശുപത്രി എന്നാണ് മിഷൻ ആശുപത്രി പിന്നീട് അറിയപ്പെട്ടത് .ജനങ്ങൾക്ക് ഇന്നുമത് കുര്യൻ ആശുപത്രിയാണ്. ഡോക്ടർ കുര്യൻ ലൈസൻസ് മെഡിക്കൽ പ്രാക്ടീഷണർ ആയിരുന്നു എങ്കിലും അദ്ദേഹം ചികിത്സാരംഗത്ത് അതീവ സമർഥനായിരുന്നു .പ്രസവ സംബന്ധമായ ഓപ്പറേഷനുകൾ ഇൽ പ്രത്യേക സാമർത്ഥ്യം തന്നെ ഉണ്ടായിരുന്നു .ഒരിക്കൽ സയാമീസ് ഇരട്ടകളെ ഓപ്പറേഷൻ ചെയ്തെടുത്തതു അദ്ദേഹത്തിൻറെ പ്രശസ്തി കൂടുതൽ വർധിപ്പിച്ചു. ഡോക്ടർ എന്നതിലുപരി അദ്ദേഹം ഒരു മനുഷ്യസ്നേഹി ആയിരുന്നു അദ്ദേഹം .അദ്ദേഹത്തിന്റെ ഘനഗാംഭീര്യം ആശുപത്രി പരിസരത്തിനു തന്നെ പ്രത്യേകമായ ഗൗരവവും സ്ഥാപനത്തിന് അന്തസ്സും നൽകിയിരുന്നു .സാമുവൽ ഡോക്ടറിന്റെ കാലത്ത് സഹായിയായി ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയായിരുന്നു കമ്പൗണ്ടർ കുട്ടൻപിള്ള .അവനവഞ്ചേരി പ്ലാപ്പള്ളി കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം വളരെക്കാലം മിഷൻ ജംഗ്ഷനിൽ ക്ലിനിക്ക് നടത്തിയിരുന്നു .വളരെ അവശത അനുഭവിക്കുന്ന രോഗികളെ വീടുകളിൽ ചെന്നു ശുശ്രുഷിക്കുന്നതിൽ ഒരു പ്രത്യേക താൽപര്യം കാണിച്ചിരുന്നു. അദ്ദേഹത്തിൻറെ സേവനം ഇത്തരം രോഗികൾക്കും,രോഗികളുടെ വീട്ടുകാർക്കും ഏറെ ആശ്വാസം ആയിരുന്നു .അലോപ്പതി ചികിത്സാ രംഗത്ത് ശ്രദ്ധേയമായ പുരോഗതിയാണ് ആറ്റിങ്ങലിൽ ഉണ്ടായിട്ടുള്ളത് എങ്കിലും എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കുറവ് കാര്യമായി അനുഭവപ്പെടുന്നുണ്ട് .അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഏതെങ്കിലും ഭാഗങ്ങളിൽനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു .മെച്ചപ്പെട്ട ചികിത്സ തേടി കിലോമീറ്ററുകൾക്കപ്പുറം ഉള്ള നഗരങ്ങളിലെ വൻകിട ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു സാഹചര്യമാണ് ഇന്നുള്ളത്.

ഫുഡ് ഇൻസ്പെക്ടർ ഓഫീസ്

ഏകദേശം അറുപത് വർഷങ്ങൾക്ക് മുൻപ് ശ്രീചിത്തിര തിരുനാൾ മഹാരാജാവാണ് ഈ സ്ഥാപനം ആരോഗ്യ വകുപ്പിന് നൽകിയത്. 40 സെൻറ് പുരയിടം സ്ഥാപനത്തിന് ഉണ്ട് .മായം ചേർക്കലിനെതിരെ സ്ഥാപനം പ്രവർത്തിച്ചുവരുന്നു .പരിശോധന നടത്തുന്ന ഓഫീസറുടെ നിർദേശപ്രകാരം കേസ് ഫയൽ ചെയ്യുന്നു .കമ്മീഷനാണ് ബോധവൽക്കരണ ക്ലാസുകൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും

ഭക്ഷണശീലം

ഭൂപ്രകൃതി ,കാലാവസ്ഥ, ജാതി,മതം സാമ്പത്തികനില പരിസ്ഥിതി തുടങ്ങിയ ഘടകങ്ങൾ മറ്റെവിടെയും എന്നതുപോലെ ആറ്റിങ്ങൽകാരുടെയും ഭക്ഷണശീലത്തിൽ സ്വാധീനിച്ചിട്ടുണ്ട് .നാട്ടിൻപുറം ആയിരുന്നപ്പോൾ നാടൻവിഭവങ്ങൾ ആയിരുന്നു ആശ്രയിച്ചിരുന്നത്. നെൽകൃഷി ഉണ്ടായിരുന്നവർക്ക് സമൃദ്ധിയായി നല്ല ആഹാരം കഴിക്കാമായിരുന്നു .കൊയ്ത്തുകാർക്ക് കൂലി ഇനത്തിൽ കിട്ടുന്ന നെല്ലായിരുന്നു ആഹാരത്തിന് ആധാരം .മരച്ചീനിയും, മീനും പാവപ്പെട്ടവരുടെ ഇഷ്ട സാധനങ്ങളായിരുന്നു .കാലത്ത് പ്രധാന ആഹാരം ചക്കയും അതിനോട് ചേർന്ന് വസ്തുക്കളും ആയിരുന്നു .ചക്കക്കുരു പ്രിയപ്പെട്ട സാധനമായിരുന്നു .ചക്കയുള്ള കാലത്തു പ്രധാനമായും ചക്ക തന്നെയായിരുന്നുപ്രധാന ആഹാരം . വിശേഷിച്ചും വരിക്ക ചക്കയും ,മാങ്ങയും ,കശുവണ്ടിയും കറിയായി ഉപയോഗിച്ചിരുന്നു. അല്ലാതെ ദൂരദേശങ്ങളിൽ മാർക്കറ്റിൽ നിന്ന് കിട്ടുന്ന പച്ചക്കറികൾ കുറവായിരുന്നു .അന്നത്തെ പ്രധാനപ്പെട്ട ഒരു ഇനമായിരുന്നു ഇലക്കറികൾ . വാഴയുടെ കായും, പൂവും കറിക്ക് ഉപയോഗിച്ചിരുന്നു .ചേനയുടെ തണ്ടും, ഇലയും കറിവെച്ച് കഴിക്കുമായിരുന്നു .രോഗികൾക്ക് പ്രത്യേക ആഹാരക്രമം ഉണ്ടായിരുന്നു .വൈദ്യന്മാരുടെ വിധിയെ മുത്തശ്ശിമാരും, അമ്മമാരും പൂർണമായും പാലിച്ചിരുന്നു .പ്രസവ രക്ഷയ്ക്ക് പ്രത്യേക കറികളും ആഹാരസാധനങ്ങളും നൽകിയിരുന്നു .ഔഷധ പച്ചിലകൾ അരച്ചു തേങ്ങാപ്പാലും. അരിമാവും ചേർത്ത് കുറുക്കി നൽകിയിരുന്നു .ചില പ്രത്യേകയിനം മത്സ്യങ്ങളുടെ കറി മാത്രമേ പ്രസവിച്ച സ്ത്രീകൾക്ക് കൊടുത്തിരുന്നു .അതിഥികൾക്കുള്ള ആഹാരം പ്രത്യേകം പാചക പെടുത്തിയിരുന്നു . സദ്യകൾ വിശേഷാൽ വിഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു . സാമ്പത്തികനില അനുസരിച്ച് കറികളുടെ, മധുര പദാർത്ഥങ്ങളുടെ എണ്ണം വർധിച്ചിരുന്നു .സാമൂഹിക ജീവിത പരിണാമത്തിൽ അനുസരിച്ച് ഒരുപാട് മാറ്റങ്ങൾ ഭക്ഷണവസ്തുക്കളിലും ഭക്ഷണം തയ്യാറാക്കുന്നതിലും , സൂക്ഷിക്കുന്നതിലും ഉപയോഗിക്കുന്ന രീതിയിലും വന്നു ചേർന്നിട്ടുണ്ട്.

കോടതികളുടെ ചരിത്രം

ആറ്റിങ്ങൽ മുൻസിഫ് കോടതിക്ക് 157 വർഷത്തെ പാരമ്പര്യമുണ്ട് .തിരുവിതാംകൂറിൽ ആധുനിക കോടതികൾക്ക് തുടക്കം കുറിച്ച് സ്വാതിതിരുനാൾ മഹാരാജാവ് 9 മുൻസിഫ് കോടതികൾ ആണ് 1832AD സ്ഥാപിച്ചത്. 1899ADയിലാണ് മുൻസിഫ് കോടതി ചിറയിൻകീഴിൽ നിന്നും ആറ്റിങ്ങലേക്ക് മാറ്റപ്പെട്ടത്. തുടർന്ന് കുറേക്കാലം ചിറയിൻകീഴ് മുൻസിഫ് കോടതി എന്ന് തന്നെ അറിയപ്പെട്ടു .അതിനുശേഷമാണ് ആറ്റിങ്ങൽ മുൻസിഫ് കോടതി എന്ന മുദ്രയോടെ സ്ഥിരപ്രതിഷ്ഠ ആയത് .ഇന്ന് കേരളത്തിൽ നിലവിലുള്ള കോടതികളിൽ ഏറ്റവും കൂടുതൽ പഴമയും പാരമ്പര്യവും അവകാശപ്പെടാവുന്ന കോടതികളിൽ ഒന്നാണ് ആറ്റിങ്ങൽ മുൻസിഫ് കോടതി. ഐക്യ കേരളപ്പിറവിക്കു മുൻപ് 1954 നവംബറിൽ സ്ഥാപിതമായതാണ് ആറ്റിങ്ങൽ സബ് കോടതി .1954 മുമ്പ് തിരുവിതാംകൂറിൽ സബ് കോടതികൾ ഉണ്ടായിരുന്നില്ല .മുൻസിഫ് കോടതികൾ കഴിഞ്ഞാൽ ജില്ലാ കോടതികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെയാണ് തിരുവിതാംകൂർ പ്രദേശത്ത് രണ്ട് സബ് കോടതികൾ സ്ഥാപിച്ചത്. അതിലൊന്നാണ് ആറ്റിങ്ങൽ സബ് കോടതി മറ്റൊരെണ്ണം തക്കലയിലും . ഇന്ന് കേരളത്തിൽ നിലവിലുള്ള കോടതികളിൽ ഇരിങ്ങാലക്കുട കഴിഞ്ഞാൽ ഏറ്റവും പഴക്കം ആറ്റിങ്ങൽ ആണ്. മറ്റുള്ളവയെല്ലാം 1956 നുശേഷം സ്ഥാപിച്ചതാണ്.

ആറ്റിങ്ങലിലും വൈദ്യുതി എത്തുന്നു

തിരുവിതാംകൂറിലെ ചരിത്രമുറങ്ങുന്ന കേരള ചരിത്രത്തിലെ തന്നെ പുരാതനവും പ്രധാനവുമായ നഗരമാണ് ആറ്റിങ്ങൽ .വൈദേശിക കടന്നു കയറ്റത്തിന് എതിരെ ഇന്ത്യ ചരിത്രത്തിൽ തന്നെ ആദ്യമായി പ്രതികരിച്ച നാട് ആണ് .ആറ്റിങ്ങൽ മൂത്ത തമ്പുരാൻ ഭരണപ്രദേശം ആയിരുന്നു ഈ നാട് വൈദ്യുതി വെളിച്ചം കണ്ടത് 1948ലാണ് .എന്നാൽ അതുവരെ ആറ്റിങ്ങൽ പ്രദേശങ്ങൾ അന്ധകാരത്തിൽ ആണ്ടു പോകാതെ കാക്കാൻ അന്ന് നാടുഭരിച്ചിരുന്നവർ ശ്രദ്ധിച്ചിരുന്നു.പുന്ന മരത്തിന്റെ കായയായ പുന്നക്കയുടെ പരിപ്പ് ഉണക്കി ചക്കിൽ ആട്ടിയുടുത്ത പുന്നക്ക എണ്ണ ഒഴിച്ച്കത്തിച്ചിരുന്ന നിലവിളക്കുകൾ ആയിരുന്നു വീടുകളിൽ വെളിച്ചം പകർന്നത് എങ്കിൽ തെരുവുകൾക്ക് വെളിച്ചം പകരുന്നത് മണ്ണെണ്ണ വിളക്കുകൾ ആയിരുന്നു. ആറ്റിങ്ങലിന്റെ പടിഞ്ഞാറുഭാഗത്തുള്ള തോട്ടവാരം ഭാഗത്തു ഇത്തരത്തിലുള്ള പുന്നക്ക ആട്ടുന്ന ചക്കുകൾ ഒട്ടനവധി ഉണ്ടായിരുന്നു . ഇന്നും ഈ ഭാഗത്ത് ഇത്തരം ചക്കുകൾ ദൃശ്യമാണ് .തെരുവുകളിലും ,നഗരത്തിലും വെളിച്ചം പകരുവാൻ ആയി ഏകദേശം മൂന്നര മീറ്റർ നീളവും ,ഒരടി ചതുരവും വരുന്ന കരിങ്കൽ തൂണുകൾ 200 വാര അകലത്തിൽ സ്ഥാപിച്ചിരുന്നു . അതിനുമുകളിൽ നാലുവശം ഉള്ളതും, ഒരു വശം തുറക്കാവുന്ന തുമായ ഗ്ലാസ് കവറും ,മഴ നനയാതിരിക്കാൻ തകര തൊപ്പിയും അതിനകത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന വിളക്കുമുള്ള കൽവിളക്ക് തൂണുകൾ സ്ഥാപിച്ചിരുന്നു .ഈ വിളക്കുകൾ കത്തിക്കാൻ പ്രത്യേക ആൾക്കാരെ നിയമിച്ചിരുന്നു .അവർ വൈകുന്നേരങ്ങളിൽ മണ്ണെണ്ണയും ഒരു ചെറിയ ഏണിയും ആയി ഓരോ വിളക്കുകളും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. കത്തിനിൽക്കുന്ന ഈ വിളക്കുകൾ രാത്രി യാത്രക്കാർക്ക് അത്യാവശ്യം വെളിച്ചവും ഒപ്പം മനോഹാരിതയും നൽകിയിരുന്നു .1947 കാലഘട്ടത്തിൽ കുണ്ടറ സബ്സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം പരുത്തിപ്പാറയിലേക്കു 66 കെ വി യുടെ ഒരു ലൈൻ വലിക്കാൻ ആരംഭിച്ചു .നിർമ്മാണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ വലിയകുന്ന് ഭാഗത്ത് ഓഫീസ് തുടങ്ങിയിരുന്നു .1948നു നിർമ്മാണം പൂർത്തിയാവുകയും 66 kv സബ്സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തു .ഒപ്പം തന്നെ വൈദ്യുതി വിതരണത്തിനായി ഒരു സെക്ഷൻ ആറ്റിങ്ങലിൽ സ്ഥാപിച്ചു . 1948 പ്രസ്തുത ഓഫീസ് ആദ്യമായി തുടങ്ങിയത് ഇപ്പോഴത്തെ മുൻസിപ്പൽ ഓഫീസിനു എതിർവശത്ത് ഉണ്ടായിരുന്ന കാട്ടുകുളങ്ങര കെട്ടിടത്തിലായിരുന്നു .അതേവർഷംതന്നെ പരുത്തിപ്പാറ സബ്സ്റ്റേഷനിൽ നിന്നും ഒരു 11 കെവി ലൈൻ കഴക്കൂട്ടം വഴി വലിച്ചു ആറ്റിങ്ങൽ എത്തിക്കുകയും, കിഴക്കേ നാലുമുക്കിനടുത്തു ഇപ്പോഴത്തെ മിഷൻ ഹോസ്പിറ്റലിനടുത്തുള്ള മുസ്ലിം ജമാഅത്ത് പള്ളിയുടെ എതിർഭാഗത് ഒരു 100kv ട്രാൻസ്ഫോമർ സ്ഥാപിക്കുകയും ചെയ്തു. ഇതിനെ LMS ട്രാൻസ്ഫോമർ എന്നാണ് അറിയപ്പെട്ടിരുന്നത് .ഇതാണ് ആറ്റിങ്ങലിലെ ആദ്യത്തെ വൈദ്യുതി വിതരണ ട്രാൻസ്ഫോമർ. എന്നാൽ ഇന്ന് കാലം മാറി വൈദ്യുതിയുടെ കാര്യത്തിൽ ആറ്റിങ്ങൽ ഇന്ന് സംസ്ഥാനത്തെ തന്നെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് മുൻപന്തിയിലാണ് .ആറ്റിങ്ങൽ സെക്ഷൻ ഇന്ന് നഗരത്തിലെ ഹൃദയഭാഗത്ത് ഇലക്ട്രിക്കൽ ഡിവിഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ ,അവനവഞ്ചേരിയിൽ മറ്റൊരു ഇലക്ട്രിക്കൽ സെക്ഷൻ ,പൂവണത്തിൻമൂട് ഒരു 110 കെ വി സബ് സ്റ്റേഷൻ , വിവിധഭാഗങ്ങളിൽ നൂറിൽപരം ട്രാൻസ്ഫോമറുകൾ, മുക്കിലും മൂലയിലും വരെ തെരുവുവിളക്കുകൾ 35000 വൈദ്യുതി ഉപഭോക്താക്കൾ,ഇപ്പോഴിതാ ആറ്റിങ്ങലിനു മാത്രമായി ഡിവിഷൻ സബ് ഡിവിഷൻ ഓഫീസുകളെ ഒരു കുടക്കേഴിലാക്കികൊണ്ടു ഒരു മിനി വൈദ്യതി ഭവനും .

അഞ്ചൽ ആപ്പീസിൽ നിന്ന് പോസ്റ്റ് ഓഫീസിലേക്ക്

ഇന്നത്തെ പോസ്റ്റ് ഓഫീസിലെ സ്ഥാനത്ത് മുൻപ് ഉണ്ടായിരുന്നത് അഞ്ചലാപ്പീസ് ആയിരുന്നു .ദൂതൻ എന്ന് അർത്ഥം വരുന്ന Angelus എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് അഞ്ചൽ ഉണ്ടായത്. ഒരാൾ കൊണ്ടുപോകുന്ന സാധനം പലരിലൂടെ കൈമാറി തവണയായി ലക്ഷ്യസ്ഥാനത്തെത്തി ക്കുന്ന ഏർപ്പാടിന് അഞ്ചൽ എന്ന് തമിഴിലും പറഞ്ഞിരുന്നു. തിരുവിതാംകൂറിൽ അഞ്ചലാപ്പീസ് ആരംഭിച്ചത് സർക്കാർ ആവശ്യത്തിന് മാത്രമായിരുന്നു .കൊട്ടാരത്തിലേക്ക് ആവശ്യമായ സാധനങ്ങൾ ഗ്രാമത്തിൽനിന്ന് എത്തിക്കുക, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജയ്ക്കും മറ്റുമുള്ള പൂക്കൾ ദൂരെ നാട്ടിൻപുറങ്ങളിൽ നിന്ന് കൊണ്ടുവരിക ,ഔദ്യോഗിക ശാസനകൾ നിർദ്ദിഷ്ട സ്ഥാനങ്ങളിൽ എത്തിക്കുക എന്നിവയായിരുന്നു അഞ്ചൽ വകുപ്പിൻറെ ആദ്യകാല പ്രവർത്തനങ്ങൾ .ഉരുപ്പടികൾ അടങ്ങിയ തോൾ സഞ്ചിയുമായി ഓടുകയും നടക്കുകയും അല്ലാതെ പ്രത്യേക വേഗത്തിൽ സഞ്ചരിക്കുന്നആളിനെ അഞ്ചൽക്കാരൻ എന്നാണ് വിളിച്ചിരുന്നത് . ശംഖു മുദ്ര അടയാളപ്പെടുത്തിയതും പത്മനാഭൻ തുണ എന്നെഴുതിയ ഒരു വെള്ളി വടിയുടെ അറ്റത്ത് ഓട്ടുമണി കെട്ടി മണികൾ കോർത്തിണക്കി ,അരപ്പട്ടയും ധരിച്ചുള്ള അഞ്ചലോട്ടം നാട്ടുകാർക്ക് നിത്യ പരിചിതമായിരുന്നു .കയ്യിലുള്ള വടി കുലുക്കി ഓടുമ്പോഴുണ്ടാകുന്ന മണിശബ്ദം അഞ്ചല്ക്കാരന് തന്റെ സാന്നിധ്യമറിയിക്കാൻ ആണ്. അയാളോട് യാത്രക്കാർ ആരാണെങ്കിലും തടസം ഉണ്ടാകാൻ പാടില്ല .ഓടി മാറി കൊള്ളണം .രാജകീയ ഘോഷയാത്രയ്ക്ക് പോലും ഇത് ബാധകമാണ് .ദിവസം എത്ര ദൂരം ഓടണം എന്ന വ്യവസ്ഥയുണ്ട് .അഞ്ചലോട്ടം രാത്രിയിലും ഉണ്ടായിരുന്നു .അഞ്ചലോട്ടക്കാരൻ തന്റെ ജോലിക്ക് വീഴ്ചവരുത്തിയാൽ അടി പോലും ശിക്ഷയായി കിട്ടും .ആറ്റിങ്ങൽ തപാൽ ചരിത്രം ആരംഭിക്കുന്നത് അഞ്ചൽ സമ്പ്രദായത്തോട് കൂടിയാണ്. എന്നാണ് ആറ്റിങ്ങലിൽ അഞ്ചലാപ്പീസ് തുറന്നത് എന്ന് കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല .രാജസ്ഥാനം ആയി പ്രവർത്തിച്ചിരുന്ന അതുകൊണ്ട് നേരത്തെ തന്നെ അഞ്ചലാപ്പീസ് വരാനുള്ള സാധ്യതയുണ്ട് .ഇന്ന് ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് കച്ചേരി ജംഗ്ഷനിൽ കരിങ്കല്ലു കൊണ്ട് കെട്ടിയ ഒരു കെട്ടിടമായിരുന്നു പഴയ അഞ്ചലാപ്പീസ് എന്ന്കുറച്ചുകാലം ഉദ്യോഗസ്ഥനായിരുന്നു പെൻഷൻ പറ്റിയ ശ്രീ പത്മനാഭൻ നായർ പറയുന്നു.

ആറ്റിങ്ങലും രാജ്യരക്ഷയും

നമ്മുടെ പ്രതിരോധ മേഖല സേവനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പരമപ്രധാനരംഗമാണ് .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എന്ന പോലെ കേരളത്തിൽ നിന്നും വളരെ പണ്ടുകാലം മുതൽ തന്നെ നിരവധി പേർ സൈനിക സേവനത്തിന് പുറപ്പെട്ടിരുന്നു .യുദ്ധങ്ങളിലും ഏറ്റുമുട്ടലും മലയാളി ജവാന്മാരുടെ പങ്ക് വളരെ വലുതാണ് .കൂട്ടത്തിൽ നിരവധിപേർ ആറ്റിങ്ങൽ സ്വദേശികൾ ആണെന്നുള്ള കാര്യം നമുക്ക് അഭിമാനത്തിന് വക നൽകുന്നു ബ്രിട്ടീഷുകാരുടെ കാലം മുതൽ തന്നെ ഇവിടെ നിന്നും നിരവധിപേർ സൈനിക സേവനത്തിന് പോയിട്ടുണ്ട് .രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇന്ത്യ നേരിട്ട മറ്റൊരു യുദ്ധം 1962 ചൈനവാർ ആയിരുന്നു. നെഹ്റുവും ചൗ എൽ ലായി യും തമ്മിലുണ്ടാക്കിയ പഞ്ചശീലതത്വങ്ങളിൽ കാറ്റിൽപ്പറത്തിക്കൊണ്ട് ഇന്ത്യ ചൈന അതിർത്തിയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചൈന ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ കൈയടക്കുകയും ചെയ്തു .വേണ്ടത്ര യുദ്ധസന്നാഹങ്ങൾ ഇല്ലായിരുന്നു ഇന്ത്യൻ സൈന്യത്തിന് കനത്ത നാശമാണ് ഉണ്ടായത് .നിരവധി പേരെ കാണാതായി അവരെയൊക്കെ തടവുകാരായി പിടിക്കപ്പെട്ടവരെ ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത് അവനവഞ്ചേരി ഗ്രാമം മൂക്ക് തുണ്ടിൽ വീട്ടിൽ അടുത്തകാലത്ത് നിര്യാതനായ പുരുഷോത്തമൻ നായർ അത്തരത്തിൽ ചൈനീസ് പട്ടാളത്തിലെ തടവിൽ പെട്ടുപോയ ആളായിരുന്നു .അദ്ദേഹത്തിന് വിശിഷ്ടസേവാമെഡൽ ലഭിച്ചിട്ടുണ്ട് .വാർഡ് നമ്പർ 16ലെ കെ.വാസുദേവൻപിള്ള ചൈന യുദ്ധത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ സേനക്ക് വേണ്ടി ചൈനയിൽ പോയി രണ്ട് വർഷം അവിടെ കാവൽ നിൽക്കുകയും ചെയ്തു. ആർമി ,നേവി ,എയർഫോഴ്സ് തുടങ്ങി സൈനികവും, അർദ്ധസൈനികവുമായ വിഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞവരും ശാരീരികമായ അവശതകൾ സംഭവിച്ചവരുമായ നിരവധിപേർ ആറ്റിങ്ങലിൽ ഇന്ത്യയുടെ വീരസന്താനങ്ങളായുണ്ട് . കായികശേഷിയും ആരോഗ്യവുമുള്ള നമ്മുടെ ചെറുപ്പക്കാരുടെ ഒരു കാലത്തെ സ്വപ്നം ഒരു പട്ടാളക്കാരൻ ആവുക എന്നതായിരുന്നു. മരണാനന്തരവും ബഹുമതികൾ നേടിയ നിരവധി പേർ ഇവിടെയുണ്ട് .ഇന്ന് വീരചരമമടഞ്ഞ അവരുടെ സ്മരണകളിൽ മുഴുകി തോരാത്ത കണ്ണീരുമായി കഴിയുന്ന വീടുകൾ നമുക്ക് കാണാൻ കഴിയും.

ഗതാഗതം

ആറ്റിങ്ങലിലും ആദ്യകാലത്ത് പ്രചാരം നേടിയ വാഹനം കാളവണ്ടികൾ ആയിരുന്നു .സഞ്ചാരത്തിനും ചരക്കുകൾ കൊണ്ടുപോകുന്നതിനും കാളവണ്ടികൾ ധാരാളമായി ഉപയോഗിച്ചിരുന്നു. ആളുകളുടെ സഞ്ചാരത്തിന് വില്ലുവണ്ടി ഉപയോഗിച്ചിരുന്നു .മഴയത്തും വെയിലത്തും സഞ്ചരിക്കാവുന്ന തരത്തിൽ മേൽക്കൂര തീർത്ത് അലങ്കരിച്ച വില്ലുവണ്ടികൾ തെരുവീഥികളിലൂടെ സഞ്ചരിച്ചിരുന്നു .ആദ്യകാലത്തെ വില്ലുവണ്ടി ഉടമകൾ ഗോപാലപിള്ള, കീഴതിൽ കൃഷ്ണപിള്ള, നാരായണപിള്ള ,കക്കാട്ട് മഠത്തിൽ പോറ്റി എന്നിവരൊക്കെ ആയിരുന്നു. ഉന്നതകുലജാതരായ സ്ട്രീകൾ പല്ലക്കുകളിൽ യാത്ര ചെയ്തിരുന്നു .പല്ലക്ക് ചുമക്കുന്നവർ പോണ്ടന്മാർ എന്നൊരു വർഗമായിരുന്നു .അധ്വാനത്തിന്റെ ഭാരമറിയാതിരിക്കാനറി 'ഹോയ് ഹോയ്' എന്ന് അവർ ശബ്ദിചിരുന്നു

ജലഗതാഗതം

നദികളും കായലുകളും കൊണ്ട് സമൃദ്ധമായ കേരളത്തിൽ ജലവാഹനങ്ങൾ അനിവാര്യമായിരുന്നു ആദ്യകാല ജലഗതാഗതം വള്ളങ്ങളിൽ ആയിരുന്നു. ആറ്റിങ്ങൽ ആറ്റിലൂടെ ആളുകളുടെ സഞ്ചാരത്തിനും ചരക്കുകൾ വളങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. കൂടാതെ അക്കരെയിക്കരെ ആളുകൾക്ക് പോകുവാൻ കടത്തുവള്ളം ഉണ്ടായിരുന്നു. ദീർഘദൂര സഞ്ചാരങ്ങൾക്ക് കെട്ടുവള്ളങ്ങളെയാണ് ആശ്രയിച്ചിരുന്നത് .അന്ന് കൊല്ലം വലിയ തുറമുഖ നഗരവും ,തിരുവനന്തപുരം തലസ്ഥാന നഗരമായിരുന്നു .പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപവും, ഊർജവും ,മുറജപവും കാണാൻ ആറ്റിങ്ങൽ നിന്നും ധാരാളം പേർ വള്ളങ്ങളിൽ പോയിരുന്നു .കച്ചവടത്തിനുള്ള സാധനങ്ങൾ കൊല്ലത്തുനിന്ന് ആറ്റിങ്ങൽ കൊണ്ടുവന്നിരുന്നത് വള്ളങ്ങളിൽ ആയിരുന്നു

സാധാരണക്കാരന്റെ ഇരുചക്രവാഹനം

കാലക്രമേണ സാധാരണക്കാരുടെ ഇരുചക്രവാഹനം ആയ സൈക്കിൾ ആറ്റിങ്ങലിലെ വീഥികളിൽ പ്രചാരം നേടി .1930 മുതൽ തന്നെ സൈക്കിൾ പ്രചാരത്തിൽ എത്തി .ഹെർക്കുലീസ് .റാലി എന്നീ കമ്പനികളുടെ സൈക്കികളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ആറ്റിങ്ങൽ അധ്യാപകരും, സർക്കാർ ഉദ്യോഗസ്ഥരും ആണ് ആദ്യകാലത്ത് സൈക്കിൾ ഉപയോഗിച്ചിരുന്നത് .സൈക്കിളിൽ ജോലിസ്ഥലത്തേക്ക് പോകുന്നത് അന്തസ്സിന്റെ അടയാളമായിരുന്നു.

മോട്ടോർബൈക്ക്

വളരെ മന്ദഗതിയിലായിരുന്നു ആറ്റിങ്ങലിൽ മോട്ടോർസൈക്കിളുകൾ പ്രചാരം നേടിയത് .ഉയർന്ന ഉദ്യോഗങ്ങൾ ഉള്ളവരും ഉന്നത കുടുംബത്തിലെ യുവാക്കളുമാണ് മോട്ടോർസൈക്കിളുകൾ ഉപയോഗിച്ചിരുന്നത് .റോയൽ എൻഫീൽഡ് ,രാജ വയായിരുന്നു പ്രധാനപ്പെട്ടവ

കാറുകളുടെ രംഗപ്രവേശം

അംബാസിഡർ ,ഫിയറ്റ് എന്നിവയായിരുന്നു ആദ്യകാലത്ത് നമ്മുടെ നിലവിലുണ്ടായിരുന്ന കാറുകൾ .അതും നാമമാത്രമായി .ഗൾഫ് പണത്തിന്റെ വരവോടെ കാറുകളുടെ എണ്ണം വർദ്ധിച്ചു .പ്രീമിയർ പദ്മിനി എന്ന ഒരിനം താമസിയാതെ രംഗത്തുവന്നു .മോറിസ് മൈനർ എന്ന ഇനമാണ് ചെറുകാർ ആയി ഉണ്ടായിരുന്നത് .ഷെവർലെ .ബെൻസ് തുടങ്ങിയവ വൻകിട ബിസിനസുകാരും ഉപയോഗിച്ചിരുന്നു

ഓട്ടോറിക്ഷ

1981 മുതൽ ആറ്റിങ്ങലിൽ ഓട്ടോറിക്ഷ ഓടിത്തുടങ്ങി .ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ ആയിരുന്നമാമം ചോതി ഗോപാലകൃഷ്ണൻ നായരാണ് ആദ്യമായി ആറ്റിങ്ങലിൽ സ്വന്തം ഓട്ടോ യാത്രക്കാർക്കായി കൊണ്ടുവന്നത് .ഇന്ന് പത്തോളം സ്റ്റാളുകളിലായി ഒട്ടേറെ ഓട്ടോകൾ സർവീസ് നടത്തുന്നു

പാതകൾ

ഒന്നാം വാർഡിലെ വടക്കൻ അതിരായ കൊച്ചുവിള മുതൽ 13 വാർഡ് പടിഞ്ഞാറെ അതിന് വരെയാണ് ആറ്റിങ്ങൽ എൻഎച്ച് 47 ന്റെ സ്ഥാനം. നാഷണൽ ഹൈവേ വാർഡ് 1, 2, 3 ,4 ,10, 15 ,16 ,17 ,25, 26, 28 എന്നീ വാർഡുകളുടെ കടന്നുപോകുന്നു

ആലംകോട്-കിളിമാനൂർ പാത

ഏകദേശം 200 വർഷം മുമ്പ് വെട്ടിയുണ്ടാക്കിയതാണു ഈ പാത .ആറ്റിങ്ങലിലെയും കിളിമാനൂരിലെയുംകൊട്ടാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം

ആറ്റിങ്ങൽ -വെഞ്ഞാറമൂട് പാത

ആറ്റിങ്ങൽ മൂന്നുമുക്കിൽ തുടങ്ങി വെഞ്ഞാറമൂട്ടിൽ അവസാനിക്കുന്ന ഏകദേശം 12 കിലോമീറ്റർ വരുന്ന പാതയാണ് ഇത് .ഈ റോഡും ആറ്റിങ്ങലിലെ കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു . ആദ്യകാലത്ത് വെറും മണ്ണ് നിരത്തിയത് ആയിരുന്നു .മെറ്റലും ടാറും കൊണ്ട് നവീകരിക്കുകയാണ് ചെയ്തത്

ആറ്റിങ്ങൽ -ചിറയിൻകീഴ് പാത

100 വർഷത്തിലേറെ പഴക്കമുള്ള പാതയാണ് ഇത് .രാജഭരണകാലത്ത് നിർമ്മിച്ചു. വളരെ പണ്ടുമുതൽ തന്നെ റെയിൽവേസ്റ്റേഷനും റെയിൽവേ ഗതാഗതവും ഇത്തരത്തിലൊരു പാതയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു

പാലസ് റോഡ്

ആറ്റിങ്ങൽ കൊട്ടാരത്തിലേക്കുള്ള പാതയാണ് പാലസ് റോഡ്. തിരുവിതാംകൂറിന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിട്ടും അവിടെനിന്ന് കൊട്ടാരം അംഗങ്ങൾ ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് തിരുവാറാട്ടുകാവിലേക്കും വന്നിരുന്ന പാതയാണ് കിഴക്കേ നാല് മുക്കിൽ നിന്നും നേരെ പടിഞ്ഞാറ് ഉള്ള പാത .കൊട്ടാരത്തെയും അഞ്ചു തെങ്ങിനെയും തമ്മിലും കൊട്ടാരത്തെയും വർക്കലയും തമ്മിലും ബന്ധിപ്പിക്കുന്നു .കൊട്ടാരവുമായി ബന്ധപ്പെട്ട രാജവീഥി എന്ന് അക്ഷരാർദ്ധത്തിൽ പറയാവുന്നത് ഈ പാതയാണ് .കൊട്ടാരത്തി നു പടിഞ്ഞാറുള്ള ഈ പാത ഭാഗത്താണ് പ്രസിദ്ധമായ ആറ്റിങ്ങൽ കലാപം നടന്ന എന്ന് കരുതി പോകുന്നു

തൊഴിൽരംഗം

കരകൗശല ജോലിക്കാർ

പഴയ ഗ്രാമ വ്യവസ്ഥയിൽ ഭൗതിക സംസ്കാരവുമായി ഗാഢബന്ധം ഉള്ള കരകൗശല വൃത്തികളിൽ ഏർപ്പെട്ട ജീവിച്ചുപോരുന്ന സമുദായങ്ങൾ ഇന്നും ആറ്റിങ്ങലിൽ അധിവസിക്കുന്നു .ഐങ്കമ്മളാർവിഭാഗത്തിൽപ്പെടുത്താവുന്നവർ ആണ് ഇവർ. .തൊഴില് കൊണ്ട് ജീവിക്കുന്നവർ എന്നർത്ഥമുള്ള കർമ്മര ശബ്ദമാണ് കമ്മാളർ ആയതു .ആശാരി ( കല്ലാശാരി ,മരയാശാരി) മൂശാരി (ലോഹ പണി )തട്ടാൻ, കൊല്ലൻ എന്നിവരാണ് പ്രധാനികൾ

തച്ചനും കൽതച്ചനും

വിശ്വകർമ്മ വിഭാഗത്തിൽ പെട്ട തച്ചന്മാർ ആറ്റിങ്ങൽ ധാരാളം ഉണ്ടായിരുന്നു. തച്ചന്മാർ പാർത്തിരുന്നതുകൊണ്ടാണ് തച്ചൂർകുന്നിന് ആ പേര് കിട്ടിയത്

മൂശാരി

വെങ്കല പത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അപൂർവം ചില കുടുംബങ്ങൾ ഇവിടുണ്ട് .ഇവരെയാണ് മൂശാരികൾ എന്ന് വിളിക്കുന്നതു .കൊട്ടാരങ്ങളിലേക്കും വലിയ തറവാടുകളിലേക്കും ക്ഷേത്രങ്ങളിലേക്കും ഉരുളി വാർപ്പ് കലശങ്ങൾ തുടങ്ങിയവ ഇവരുടെ ആലകളിൽ വാർത്തെടുക്കുന്നു .പിത്തളയിലും വെള്ളോട്ടിലും നിർമിച്ചിരുന്ന വസ്തുക്കൾ കരകൗശല വൈദഗ്ധ്യത്തിന്റെ മികച്ച മാതൃകകളാണ് .കൂട്ട് മിശ്രിതത്തിൽ പാത്രങ്ങളും മറ്റും വാർത്തെടുക്കുന്നതിനു മോൾഡും മറ്റു ഉപകരണങ്ങളും ആവശ്യമുള്ളതുപോലെ വാർത്തെടുക്കുന്നതിനു പ്രത്യേക വൈദഗ്ധ്യം അനിവാര്യമാണ് .അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിനു പടിഞ്ഞാറു താമസിക്കുന്ന അയ്യപ്പൻ ആശാരിക്ക് ഈ തൊഴിലിലുള്ള കരവിരുതും വൈദഗ്ധ്യവും പ്രശംസനീയമാണ് .അനുഗ്രഹീത കലാകാരനായ ഇദ്ദേഹം കരിച്ചിയിൽ അമ്പലത്തിലും അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലും ,ഹൈദ്രബാദ് അയ്യപ്പ ക്ഷേത്രത്തിലും വിഗ്രഹങ്ങളും, താഴികക്കുടങ്ങളും പണിതു കൊടുതിട്ടുണ്ട് .

സ്വർണപ്പണി

വിശ്വകർമ വിഭാഗത്തിൽ പെട്ട സമുദായക്കാരാണ് സ്വർണപ്പണിക്കാർ. അവർ അവരുടെ വീടുകളിൽ വച്ചായിരുന്നു ആദ്യകാലത്തു സ്വർണാഭരണങ്ങൾ ഉണ്ടാക്കിയിരുന്നത് .വൻകിട സ്വർണപ്പണി ക്കാർ എത്തിയതോടെ പരമ്പരാഗത സ്വർണപ്പണിക്കാരുടെ ജീവിതം അവതാളത്തിലാക്കുകയും വളരെപ്പേർ മറ്റു പണി തേടി പോകുകയും ചെയ്തു

കൊല്ലപ്പണി

ഇരുമ്പുരുക്ക് പണിക്കരാണ് കൊല്ലന്മാർ .രാജഭരണകാലത്തു വാളും പരിചയും കുന്തവും ഒക്കെ നിർമിച്ചിരുന്നത് അവരായിരുന്നു .അതുപോലെ വീട്ടിലേക്കാവശ്യമായ കത്തികൾ ,ചിരവ മൺവെട്ടി ,കുന്താലി തുടങ്ങിയവയൊക്കെ നിർമിച്ചിരുന്നു .ആറ്റിങ്ങലിനു സമീപമുള്ള പുളിമ്പള്ളി കുടുംബംകുടുംബം എന്നും പ്രശസ്തമായ രീതിയിൽ ഈ തൊഴിൽ നടത്തിക്കൊണ്ടു പോകുന്നു

മൺപാത്രനിർമ്മാണം

ഏതാനും വർഷം മുൻപ് വരെ വേളാർകുടി സമീപത്തു കുശവ സമുദായത്തിൽ പെട്ടവർ മൺപാത്ര നിർമ്മാണം നടത്തിയിരുന്നു .അന്യ നാട്ടിൽ നിന്ന് ഈ സമുദായത്തെ ഇവിടെ കൊണ്ട് വന്നു കുടിപാർപ്പിച്ചതാനെന്നു പറയുന്നു .കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ മക്കൾക്ക് കലകളിമണ്ണിൽ തീർത്ത ശില്പങ്ങളും കളിക്കോപ്പുകളും നിർമിച്ചു തിരുമുൽ കാഴ്ച വച്ച് ഇവർ രാജപ്രീതി നേടിയിരുന്നു .തിരുവിതാം കൂറിലെ തമ്പുരാട്ടിമാർ മാതൃസ്ഥാനമായ ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിൽ തന്നെ പാർക്കണമെന്നായിരുന്നു വ്യവസ്ഥ . പിൽക്കാലത്തു രാജകുടുംബം തിരുവനന്തപുരത്തു കാവടിയാറിലേക്കു മാറുകയുണ്ടായി .തിരുവിതാംകൂർ അനന്തരാവകാശികൾക്കു രാജകുടുംബത്തിന്റെ തറവാടായ ആറ്റിങ്ങലിന്റെ മണ്ണിൽ തന്നെ പിറന്നു വീഴണം എന്ന പൂർവാചാരം പ്രതീകാത്മകമായി അന്നും നടത്തിയിരുന്നു .തമ്പുരാട്ടിമാർ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ ആറ്റിങ്ങലിലെ മണ്ണ് കൊണ്ടുപോയി കാവടിയാറിലെ ഈറ്റില്ലത്തിൽ നിക്ഷേപിക്കുമായിരുന്നു .ഇതിനുള്ള അവകാശം നൽകിയിരുന്നത് ആറ്റിങ്ങലിലെ വേളാർ സമുദായത്തിനായിരുന്നു .അവരാണ് മണ്ണ് കാവടിയാറിൽ എത്തിച്ചിരുന്നത് .അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വെയ്പ്പ് ഉത്സവത്തിന് കളിമണ്ണിൽ തീർത്ത നായയെ വാക്കുവാനുള്ള അവകാശവും പണ്ട് മുതലേ ഇവർക്കാണ്

കൈത്തറിനെയ്ത്

കൈത്തറി വസ്ത്രങ്ങൾക്ക് പെരുമയാർജിച്ചിരുന്ന പ്രദേശമായിരുന്നു ആറ്റിങ്ങൽ .രാജഭരണ കാലത്തു സേതു പാർവതി ഭായ് തമ്പുരാട്ടിയുടെ കൽപ്പന പ്രകാരം ഒരു ലക്ഷം കച്ച നിശ്ചിത സമയത്തിനുള്ളിൽ നിർമിച്ചു നൽകിയ ചരിത്രം ആറ്റിങ്ങലിനുണ്ട് .ആറ്റിങ്ങൽ ,കരിച്ചിയിൽ ,അവനവഞ്ചേരി ,മാമോൻ തുടങ്ങിയ പ്രാദേശികളിൽ ആയിരത്തോളം തറികൾ പ്രവർത്തിച്ചിരുന്നു .നൂല് ,ചായം രാസവസ്തുക്കൾ എന്നിവയുടെ വിലവർധന കൈത്തറി വ്യവസാനം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് .തൊഴിലാളികൾക്ക് ഇതിൽ നിന്നുള്ള വേതനം തീരെ കുറവാണു .ഉൽപ്പാദന രീതിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നതും തൊഴിലാളികൾക്ക് ആധുനിക രീതിയിലുള്ള പരിശീലനം ലഭിക്കാത്തതും വിപണന രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു

പപ്പട നിർമ്മാണം

പപ്പട ചെട്ടികൾ എന്ന സമുദായത്തിൽ പെട്ടവർ ഇവിടെ പപ്പട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു .അവർ നടത്തിട്ടിരുന്ന പപ്പടക്കടകൾ ആറ്റിങ്ങലിലിൽ ഉണ്ടായിരുന്നവ വളരെ പ്രസിദ്ധമായിരുന്നു .അനേകം കുടുംബങ്ങൾ അന്ന് ഈ തൊഴിൽ ചെയ്തു ജീവിച്ചിരുന്നു .സാധനവിലയിലുള്ള വർധനവും ഈ തൊഴിലിലുള്ള താല്പര്യക്കുറവും മൂലം പലരും ഈ തൊഴിൽ ഉപേക്ഷിച്ചുപോയി

കായികരംഗം

കേരളത്തിന്റെ കായിക ഭൂപടത്തിൽ ആറ്റിങ്ങൽ സ്ഥാനം വളരെ പ്രധാനമാണ് .അത് രാജഭരണകാലം മുതൽ തുടർന്നുവരുന്ന ഒരു പാരമ്പര്യത്തിന്റെ തുടർച്ച കൂടിയാണ്. ശ്രീചിത്തിരതിരുനാൾ മഹാരാജാവിനെയും കേണൽ ഗോദവർമ്മയുടെയും പ്രത്യേകമായ പരിലാളനം നമുക്ക് ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി താരങ്ങളെ കൊണ്ട് സമ്പന്നമാണ് നമ്മുടെ കായികരംഗം. നിരവധി താരങ്ങളെ വാർത്തെടുക്കുന്നതിന് പ്രത്യേക ശ്രദ്ധയും പരിശ്രമവും ചെയ്ത ഡി ഉണ്ണികൃഷ്ണന്റെ പേരാണ് കൂട്ടത്തിൽ ആദ്യം പറയേണ്ടത് .ജീവിതം മുഴുവൻകായികലോകത്തിന് ഉഴിഞ്ഞുവെച്ച ഇദ്ദേഹം ആറ്റിങ്ങൽ സ്റ്റേഡിയം നേടിയെടുക്കുവാൻ പരിശ്രമിച്ചു .ആ ശ്രമം ഫലവത്തായതാണ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം .ഓൾ ഇന്ത്യ ഫുട്ബോൾ റഫറി ടെസ്റ്റ് പാസായ കേരളത്തിലെ ഏക വ്യക്തിയും ഇദ്ദേഹമാണ്.കേണൽ ഗോദവർമ്മയിൽ നിന്നും കീർത്തിമുദ്ര ലഭിച്ചിട്ടുണ്ട് .ആഗോള കബഡി അസോസിയേഷൻ ഇന്ത്യയുടെ പ്രതിനിധിയും ആണ് .ആറ്റിങ്ങലിലെ ദീർഘദൂര ഓട്ടക്കാരൻ എന്ന് കീർത്തി കേട്ട കായികതാരമാണ് ജി വിദ്യാധരൻപിള്ള. ജില്ലാ സ്പോർട്സ് ഓഫീസർ, സ്റ്റേറ്റ് ഖോ ഖോ അസോസിയേഷൻ സെക്രട്ടറി ,കബഡി ഖോ ഖോ കോച്ച് , 800 1500 5000 മീറ്ററുകളിൽ റെക്കോർഡു കൂടി സ്വർണം ,വെള്ളി തുടങ്ങിയ തുടങ്ങിയവ ഇദ്ദേഹത്തിന്റെ വിജയ കിരീടത്തിലെ പൊൻതൂവലുകളാണ്