ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്ഥലനാമങ്ങളിലൂടെ

പ്രാചീന ആറ്റിങ്ങലിന് ഒരു ആയ്തിങ്ങൽ ഉണ്ടായിരുന്നു. തിങ്ങൽ എന്ന പദത്തിന് 'തിങ്ങിക്കഴിയൽ 'എന്നുതന്നെ അർഥം .ആയികൾ തിങ്ങി വസിച്ചിരുന്ന സ്ഥലമായതുകൊണ്ടാവില്ല പക്ഷെ ആറ്റിങ്ങൽ എന്ന പദത്തിന്റെ നിഷ്പത്തി ആറ്റിന്കരയിലുള്ള പ്രദേശമായതുകൊണ്ടുതന്നെയാവണം.ആറ്റിൻകര ആറ്റിങ്കരയും , പിന്നെ ആറ്റുങ്കരയും, ആറ്റുങ്കര വാമൊഴി വഴക്കത്തിലൂടെ പരിണമിച്ചു ആറ്റുങ്കലും ഒടുക്കം ആറ്റിങ്ങലുമായതാവാം എന്നതിൽ യുക്തിയില്ലാതില്ല . പക്ഷെ കാൽ എന്ന പദത്തിന് പ്രാചീന തമിഴിൽ അരിക് ,തീരം എന്നൊക്കെ അർത്ഥമുണ്ടെന്നു കാണണം .ഇന്നത്തെ ആറ്റുകാൽ കരമനആറ്റുതീരം തന്നെയല്ലേ . ഇവിടെ സംബന്ധികാവിഭക്തിയും കൂടി ആറിനോടുചേർത്തു ആറിൻകാലും ,ആറ്റിൻകാലും,ആറ്റുങ്കാലും ആറ്റുങ്കലും പിന്നെ ആറ്റുങ്ങലും അവസാനം ആറ്റിങ്ങലുമായി മാറി എന്ന് കരുതുന്നതാണ് യുക്തിഭദ്രം. AD 1188-ലെ കൊല്ലൂർ മഠം ചെപ്പേട് ആറ്റിങ്ങലിലെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ് . AD 973- ലെ മാമ്പള്ളിപ്പട്ടയത്തിന്റെ ദാതാവായ ശ്രീവല്ലഭൻകോത തന്റെ മാതാവായ ഉമയമ്മ പണികഴിപ്പിച്ച കിളിമാനൂർ ദേവീദേവശ്വരം ക്ഷേത്രത്തിന്റെ ദേവസ്വത്തിനും ബ്രാഹ്മണസ്വത്തിനുമായി ദേവദാനം നൽകിയ രേഖ (പിരിചത്തി അഥവാ പ്രശസ്തി ) ജീർണിച്ചു പോകയാൽ പുതിയൊരു ദാനപാത്രം അഥവാ പ്രശസ്തി എഴുതിക്കൊടുക്കണമെന്ന് ക്ഷേത്രത്തിന്റെ സഭക്കാർ അഭ്യർത്ഥിച്ചതനുസരിച്ച് വേണാട് രാജാവായ ശ്രീവീര ഉദയ മാർത്താണ്ഡവർമ്മ തിരുവടി AD 1188-ൽ (കൊല്ലവർഷം 364 ധനുമാസം )തിരുവനന്തപുരത്തു ചോമായിക്കൂടി കോയിക്കൽ ഇരുന്നുകൊണ്ട് നൽകിയ പുതിയ പ്രശസ്തി പത്രമാണ് ഈ ചെപ്പേട്. ആറ്റിങ്ങലിലും പരിസരത്തുമുള്ള നിരവധി പ്രദേശങ്ങളുടെ പ്രാചീനത തിരിച്ചറിയാനും,നാമനിഷ്‌പത്തി മനസ്സിലാക്കാനും ഈ രേഖ സഹായിക്കുന്നു.ചിറ്റാറ്റിൻകരയിലെ വെൺകോട്ടമണ്ണ് (ചിറ്റാറ്റിൻകരയിലെ വെൺകോട്ടമൺ കൊള്ളുന്നെൽ മുപ്പതുപറ),പൂപ്പള്ളി (തിരുവമിർതിന്നു ചിറ്റാറ്റിൻകര ചീവിതത്തിൽ പൂപ്പള്ളിയാൽ കൊള്ളും അരിമടയാൽ നൂറ്റുനാഴി ), കടുവയിൽ (ചിറ്റാറ്റിൻകരയിൽ കടുവേലമാല കുളത്താൽ വിരിച്ചിക വിളക്കിനു കൊള്ളുമെന്ന ഇരട്ടയാൽ പതിനഞ്ഞാഴി ), നാകാലാൽ ,വഞ്ഞനൂർ, മാവറ (ചിറ്റാറ്റിൻകരയിൽ നാകാലാൽ കൊള്ളുന്നേൽ അയ്മതുപറ ടിയിൽ വാഞ്ഞനൂരാൽ കൊള്ളുന്നേൽ ഇരുപത്തൈയ്മപറ ടിയിൽ മാവറൈക്കൊള്ളുന്നേൽ മുപ്പറ ), വുതുമർക്കുഴി (വിരുത്തിപ്പുറം ജീവിതത്തിനു ചിറ്റാറ്റിങ്കര വുതുമർക്കുഴി മുപ്പത്തിൻപറൈ വിത്തുപാട്),കീഴുപുലത്തിൽ മാമണ്ണ് (മാപാരതവിരുത്തിക്കു കീഴുപുലത്തിൽ മാമണ്ണാൽ കൊള്ളുന്നെൽ നൂറൈറയമപതു മുപ്പറ ഇടങ്ങഴിയാൽ മൂന്നാഴി ) , കൊട്ടിന്മേൽ (പിരമാത്തുവഞ്ചാർത്തിനുവകൈ വലം പുരിമങ്ങലത്തു പടകാരം ചിറ്റാറ്റങ്ങരൈ ചീവിതത്തിൽ കൊട്ടിന്മേൽ നിലം അയ്മതുപറൈയുങ്കടനിലം അറുപതുപറ ) , പുലിക്കോട് ( ചെമ്പകശ്ശേരി പടകാരം ചിറ്റാറ്റിങ്കരയിൽ പുലിക്കോട്ടുനിലം മുപ്പതുപറൈ ), കുറ്റട്ടം ( ചെൺപകച്ചേരി പടകാരം ചിറ്റാറ്റിങ്കരയിൽ കുറ്റട്ടന്നിലം മുപ്പതുപറൈ ) എന്നീ വയലുകളെയും ഏലായ്കളേയും ഈ രേഖ പരാമർശിക്കുന്നു . ഈ പേരുകളെല്ലാം ആറ്റിങ്ങലിലെ പഴമക്കാർക്കിടയിൽ ചില്ലറ ഭേദങ്ങളോടെ തിരിച്ചറിയപ്പെടുന്നവ തന്നെയാണ് .

ഓർമ്മയുടെ നാട്ടുവഴികളിലൂടെ

1950നു മുൻപ് കൊട്ടാരം റോഡിൽ കിഴക്കേ നാലുമുക്ക് മുതൽ കൊല്ലമ്പുഴ കോയിക്കൽവരെ രാജപാത ജനനിബിഡമായിരുന്നു .ആറ്റിങ്ങൽ ശ്രീപാദം ചാവടി സ്ഥാപിച്ചിരുന്നത് കൊട്ടാരക്കെട്ടിലെ കിഴക്കുഭാഗത്തുള്ള വലിയ നീരാളിയുടെ സമീപത്തായിരുന്നു .ഭരിപ്പൂക്കരസ്വാമി എന്ന പേരിലറിയപ്പെട്ടിരുന്ന ശങ്കര നാരായണ അയ്യരുടെ കാര്യാലയം മണ്ഡപകെട്ടിൽ പ്രവർത്തിച്ചിരുന്നു .ഇപ്പോൾ അവിടെ ക്ഷേത്രകലാപീഠം ആണ് .കിഴക്കേനാലുമുക്കിൽ നിന്ന് കൊട്ടാരത്തിൽ ചാവടിനട വരെയുള്ള രാജപാതയുടെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന വസതികളിൽ നാനാ ജാതിയിൽ പെട്ടവർ താമസിച്ചിരുന്നു. അവർ ഭൂരിഭാഗവും പർപ്പടക നിർമാണം തൊഴിലായി സ്വീകരിച്ചിരുന്ന ചെട്ടി സമുദായക്കാർ ആയിരുന്നു .പാതയോരത്തെ വെയിൽ കിട്ടുന്നിടത്തെല്ലാം വെള്ള വിരിച്ചതുപോലെ പർപ്പടകം ഉണങ്ങാൻ ഇട്ടിരുന്നു .അന്ന് പർപ്പടക കെട്ടുകൾ വട്ടിയിൽ നിറച്ച് തലച്ചുമടായും സൈക്കിളിലും സമീപപ്രദേശങ്ങളിൽ എത്തിച്ച് വ്യാപാരം നടത്തിയിരുന്ന വരായിരുന്നു ഇവർ. ഓണക്കാലമാകുമ്പോൾ ഇവർ പർപ്പടകത്തിന്റെ ഗുണമേന്മ വിളിച്ചോതുന്ന 'ആറ്റിങ്ങൽ പർപ്പടകം നല്ല പർപ്പടകം'എന്ന പ്രചരണവും കാളവണ്ടിയിൽ നടത്തിയിരുന്നു. കുടിൽ വ്യവസായം എന്ന നിലയിൽ പർപ്പടക നിർമ്മാണം ആറ്റിങ്ങലിൽ അഭിവൃദ്ധി പ്രാപിച്ചിരുന്നു .കടയ്ക്കാവൂർ ,വക്കം ,അഞ്ചുതെങ്ങ് ,കീഴാറ്റിങ്ങൽ മുതലായ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ആറ്റിങ്ങൽ നദി കടന്നാണ് ടൗണിൽ എത്തിയിരുന്നത്. കാളവണ്ടിയിലും സാധനങ്ങൾ കൊണ്ടു പോയിരുന്നത് സാധാരണ കാഴ്ചയായിരുന്നു .പാതവക്കിൽ തലച്ചുമട് ഇറക്കി വയ്ക്കുന്നതിനായി സർക്കാർവക ചുമടുതാങ്ങികൾ അഥവാ അത്താണികൾ സ്ഥാപിച്ചിരുന്നു. ഈ രാജ പാതയുടെ ഓരോ 100മീറ്റർ അകലത്തിൽ മണ്ണെണ്ണ വിളക്കുകാലുകൾ മുനിസിപ്പാലിറ്റിയിൽ നിന്നും സ്ഥാപിച്ചിരുന്നു .ഈ വിളക്ക് മരങ്ങളിൽ സന്ധ്യയ്ക്ക് ആറുമണിക്ക് മണ്ണണ്ണ വിളക്ക് കത്തിക്കുക എന്ന കർമ്മം കൃത്യമായി ചെയ്തിരുന്നു. കൊട്ടാരം റോഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ശുഷ്കാന്തിയോടെ മുൻസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ നടത്തിയിരുന്നു.റോഡ് വക്കിൽ ഉള്ള വീടുകൾ അധികവും ഓലമേഞ്ഞവയായിരുന്നു. പലവീടുകളിലും കൊട്ടിയമ്പലം എന്ന പേരിൽ റോഡിലേക്ക് വാതിലുകൾ ഉണ്ടായിരുന്നു .ഈ കൊട്ടിയമ്പലത്തിന് വെളിയിൽ ഇരുവശത്തും കൽ വിളക്കുകൾ സ്ഥാപിച്ചു മണ്ണെണ്ണയൊഴിച്ച് സന്ധ്യയ്ക്ക് കത്തിക്കുമായിരുന്നു. വഴിയാത്രക്കാർക്ക് വെളിച്ചം കാട്ടാൻ ഇത് സഹായകമായിരുന്നു .ഓലമേഞ്ഞ പടിപ്പുരയിൽ മഴക്കാലത്ത് വഴിയാത്രക്കാർക്ക് മഴനനയാതെ കയറി നിൽക്കാൻ സൗകര്യമുണ്ടായിരുന്നു. വേനൽക്കാലത്ത് വാതിലിന് പുറത്ത് വലിയ കലത്തിൽ വെള്ളം തയ്യാറാക്കി യാത്രികർക്ക് കുടിക്കാൻ പാകത്തിൽ അടച്ചു സൂക്ഷിച്ചിരുന്നു.മകരമാസത്തിൽ മഹാരാജാവ് അരിയിട്ടുവാഴ്ച ചടങ്ങിനു തിരുവാറാട്ടുകാവ് എത്തുമ്പോൾ വലിയകുന്ന് മൂന്നുമുക്ക് മുതൽ കോയിക്കൽ കൊട്ടാരം വരെയുള്ള റോഡിൽ പത്തോളം കമാനങ്ങൾ തയ്യാറാക്കി ഇതിൽ കൊട്ടാരവാതിൽ പോലെ അലങ്കാരപ്പണികൾ ചെയ്തു വാഴക്കുലകളും ഗൗരി ഗാത്ര കരിക്കിൻകു ലകളും തൂക്കിയ പത്തോളം ആർച്ചുകൾ വിവിധ സർക്കാർ വകുപ്പുകളും സംഘടനകളും സ്ഥാപിക്കുമായിരുന്നു.ടാർ റോഡുകൾ അല്ലാത്തതിനാൽ കടപ്പുറം മണൽ വിരിക്കുമായിരുന്നു .പെൺപള്ളിക്കൂടം മുക്ക് മുതൽ ചിറയിൻകീഴ് ലേക്കുള്ള റോഡിൽ എസി കവല വരെയുള്ള പാതയോരത്തെ വീടുകളിൽ അധികവും വേളാർ സമുദായത്തിലെതായിരുന്നു 1950 ൽ ഇവിടെ മൺപാത്രനിർമ്മാണം അഭിവൃദ്ധി പ്രാപിച്ചതായി കണ്ടിരുന്നു. ഇവിടത്തെ പ്രബലമായ കുടിൽ വ്യവസായമായിരുന്നു മൺകല വ്യവസായം .ധാരാളം ചൂളകളും ഇവിടെ ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഈ പണിയിൽ വൈദഗ്ധ്യം നേടിയിരുന്നു. പാതയോരത്ത് ഇരുവശത്തും പച്ച കളിമൺപാത്രങ്ങൾ ഉണക്കി എടുക്കുന്നതിനായി നിരത്തിവെച്ചിരിക്കുന്ന കാണാൻ നല്ല ചന്തമായിരുന്നു . മെനഞ്ഞെടുത്ത പച്ചക്കകലങ്ങൾ എടുത്തു സ്ത്രീത്തൊഴിലാളികൾ തട്ടി രൂപപ്പെടുത്തുമ്പോൾ ഉയരുന്ന താളം ദേശത്തിനെ തിരിച്ചറിയാൻ അവസരമൊരുക്കിയിരുന്നു. ആറ്റിങ്ങൽപ്രദേശത്തിന്റെ അര നൂറ്റാണ്ടു മുമ്പുള്ള ചില ചിത്രങ്ങൾ ഇങ്ങനെ ഇപ്പോഴും ഓർമ്മയിൽ തെളിയുന്നു.

ആറ്റിങ്ങലിന്റെ ഭരണം

ആറ്റിങ്ങലിന്റെ ഭരണം കയ്യാളിയിരുന്നത് റാണിമാരായിരുന്നു. പ്രായത്തിൽ മൂപ്പുള്ള കാരണവത്തിയായ റാണി അറിയപ്പെട്ടിരുന്നത് ആറ്റിങ്ങൽ മൂത്തതമ്പുരാൻ എന്നായിരുന്നു. ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭരണകാര്യങ്ങളിൽ ,പ്രദേശത്തെ മാടമ്പിമാരായിരുന്നു മുത്തതമ്പുരാനെ സഹായിച്ചിരുന്നത് . ജാതികൊണ്ടും സമ്പത്തുകൊണ്ടും ആയ്കാലഘട്ടത്തിൽ മുന്നിൽ നിന്നിരുന്ന ഭൂവുടമകളായിരുന്ന വെള്ളാളരുടെ (കൃഷിക്കാരുടെ) പിന്മുറക്കാർ തന്നെയായിരിക്കണം ഇവർ . പിൽക്കാലത്ത് യുദ്ധത്തിലും മറ്റും പങ്കെടുക്കേണ്ടി വന്നപ്പോൾ ഇവർ നായന്മാരായി മാറിയിരിക്കണം . ആയുധാഭ്യാസത്തിനു വേണ്ട കളരികളും കൃഷിയിടങ്ങളും സ്വന്തമായുണ്ടായിരുന്ന ഇവർ തറക്കൂട്ടത്തിന്റെ നാഥന്മാരായ മാടമ്പിമാരായി പരിണമിച്ചു . ആറ്റിങ്ങലിൽ റാണിമാർക്കു വേണ്ടി ഭരണം നിർവഹിച്ചിരുന്നത് ഈ മാടമ്പിമാരായിരുന്നു എന്നുതന്നെ പറയാം . AD 17 -ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മധുരയ്ക്ക് കപ്പം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് രേവതി തിരുനാൾ വീര രവിവർമ കുലശേഖരപെരുമാൾ എന്ന വേണാട്ടുരാജാവും തിരുമല നായ്ക്കനുമായുണ്ടായ കണിയാംകുളം പോരിൽ പങ്കെടുത്ത തിരുവിതാംകൂറിന്റെ മന്ത്രിമാരിൽ ആറ്റിങ്ങൽ മാടമ്പിമാരുമുണ്ടെന്ന് കാണാം . ഇളമ്പേൽ പണ്ടാല , ഇടത്തപോറ്റി , ചെറുവള്ളി പിള്ള , മകിഴംചേരിപ്പിള്ള , കുടമൺ പിള്ള എന്നീ മന്ത്രിമാർ വീര മരണത്തിനു ഇടവരുത്തി ഇരവിക്കുട്ടിപ്പിള്ളയെ തന്ത്രപൂർവം ബലിയാടാക്കിക്കൊണ്ട് നായ്ക്കനുമായുള്ള യുദ്ധം ഒഴിവാക്കുകയായിരുന്നു . ഒരു നയതന്ത്ര നീക്കമായിരുന്നു എങ്കിലും പിൽക്കാലത്തെ വില്ലടിച്ചാൻ പാട്ടിലെ വില്ലന്മാരായ ഇവർ മാറി എന്നത് വാസ്തവം . AD 14 -ാം നൂറ്റാണ്ടിലെ ആദ്യ ദത്തിനെ തുടർന്ന് ആറ്റിങ്ങലിൽ കുടിയിരുത്തിയ റാണിമാർക്കുവേണ്ടി ആറ്റിങ്ങൽ , അവനവഞ്ചേരി , ഇടയ്‌ക്കോട് , ഇളമ്പ , മുദാക്കൽ , ആലംകോട് , കീഴാറ്റിങ്ങൽ എന്നീ ദേശങ്ങളിലെ റവന്യു വരുമാനമായിരുന്നു വ്യവസ്ഥ ചെയ്തത് . എങ്കിലും തൃപ്പാപ്പൂർ സ്വരൂപത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങൾ എന്ന നിലയിൽ അവർക്കും പിന്മുറക്കാർക്കും വ്യാപകമായ അധികാരങ്ങൾ ഉണ്ടായിരുന്നു എന്നതായി പിൽക്കാല ചരിത്ര വെളിവാക്കുന്നു.

[[1]]ആറ്റിങ്ങൽ കലാപം

ആറ്റിങ്ങൽ കലാപം

1721ലെആറ്റിങ്ങൽ കലാപംഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു.ആറ്റിങ്ങൽറാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാൽ റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാർക്ക് അഭിപ്രായം ഉണ്ട്.ഈ പ്രദേശത്തെ ആളുകൾ 1697 -ൽത്തന്നെ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തിൽ കലാശിച്ചത് 1721-ലെ ആറ്റിങ്ങൽ കലാപത്തിലാണ്.രവിവർമ്മയുടെ (1611- 1663)പിൻഗാമിയായി അധികാരമേറ്റ ആദിത്യവർമ്മയുടെ ഭരണകാലത്താണ് ഈ സംഭവം നടക്കുന്നത്.റാണിക്ക് എല്ലാവർഷവും ഇംഗ്ലീഷുകാർ അഞ്ചുതെങ്ങ്കോട്ടയിൽ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു. 1721ൽ ഇങ്ങനെ സമ്മാനവുമായി കോട്ടയുടെ തലവൻ ഗൈഫോർഡും 140 ഇംഗ്ലീഷുകാരുടെ സംഘവും അഞ്ചുതെങ്ങിൽ നിന്നും ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് തിരിച്ചു. തങ്ങൾ വഴി സമ്മാനം റാണിയ്ക്ക് നല്കണമെന്ന് അവിടെ ഭരണം നടത്തിയിരുന്ന പിള്ളമാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ ഗിഫോർട്ട് തയ്യാറായില്ല. ആളുകൾ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് നാട്ടുകാർ കോട്ട വളഞ്ഞു. ആറുമാസത്തോളം ഉപരോധം തുടർന്നുവെന്നാണ് പറയുന്നത്.തലശ്ശേരിയിൽനിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമർത്തിയത്. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതൽ അധികാരം ഉറപ്പിക്കാനുള്ള കരാറുകൾ നേടിയെടുക്കാൻ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്നത് കലാപത്തിന്റെ മറുവശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.കേരളത്തിലെ ആദ്യത്തെ സംഘടിതകലാപം എന്ന പേരിലും ആറ്റിങ്ങൽ കലാപത്തിന് പ്രസക്തിയുണ്ട്.

[[2]]ഉമയമ്മറാണി

ഉമയമ്മ റാണി

ആറ്റിങ്ങൽ രാജവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ഉമയമ്മറാണി . ഇത്രയധികം കൽപ്പിത കഥകളിലെ നായികയായി മാറിയ കഥാപാത്രം ലോക സാഹിത്യത്തിൽ പോലും കാണില്ല . ഇത്രയുമധികം അവപവദിക്കപ്പെടുകയും അപമാനവീകരിക്കപ്പെടുകയും ചെയ്യപ്പെട്ട റാണിയും വേറെ കാണുകയില്ല . പുരുഷന്മാരെ വെല്ലുന്ന ധൈര്യവും സ്ഥൈര്യവും നിശ്ചയധാർഷ്ട്യവും ആജ്ഞാശക്തിയും ഉമയമ്മ കാണിക്കയുണ്ടായിരുന്നു . കേരളത്തിലെ ഡച്ചുഗവർണ്ണറായിരുന്ന വാൻറീഡ് സാക്ഷ്യപ്പെടുത്തുന്നത് ആറ്റിങ്ങലിന്റെ മാത്രമല്ല തിരുവിതാംകൂറിന്റെയും നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഉമയമ്മറാണിയാണെന്നാണ്.പുരുഷകേന്ദ്രീകൃതമായ ഒരു യുഗത്തിൽ സ്ത്രീകൾ വിജയകരമായി അധികാരം കയ്യാളുന്നത് അസൂയയോടെയായിരുന്നു അക്കാലത്ത് ഭരണാധികാരികൾ നോക്കികണ്ടിരുന്നത്.പെണ്ണരശുരീതി എന്ന് പരിഹാസദ്യോതകമായ രീതിയിൽ ഒരു ശൈലി നിലവിൽ വന്നതും അക്കാലത്തായിരിക്കാം. തൃപ്പാപ്പൂർ തവഴിയിൽ ആറ്റിങ്ങൽ റാണിമാർക്കുള്ള അപ്രമാദിത്വം ഭീതിക്കും വഴിവച്ചിരിക്കണം.ഉമയമ്മറാണിയെപ്പറ്റി അനുകൂലമായും പ്രതികൂലമായും കഥകൾ ഉണ്ടാക്കാൻ കാരണം അതായിരിക്കാം. സംഭവബഹുലമായിരുന്നു ഉമയമ്മറാണിയുടെ കാലഘട്ടം. വേണാട്ടരചനായിരുന്ന രവിവർമ്മ AD 1662 -ൽ നാടുനീങ്ങിയപ്പോൾ പെട്ടെന്നൊരു അരക്ഷിതാവസ്ഥ ആറ്റിങ്ങൽ രാജകുടുംബത്തിനും സംഭവിച്ചു. പിന്നീട് വന്ന രാജവർമ്മയും ആദിത്യവർമ്മയും ദത്തുവന്നവരും പരദേശികളായതു കാരണം തൃപ്പാപ്പൂർ മൂത്തതിരുവടിയുടെ അധികാരം കയ്യാളിയത് അന്ന് ആറ്റിങ്ങൽ മൂത്ത തമ്പുരാനായ ആയില്യം തിരുനാൾ ആയിരുന്നു. ആറ്റിങ്ങലിലെ മാടമ്പിമാരും പിള്ളമാരും ഈ നീക്കത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം തൃപ്പാപ്പൂർ മൂത്ത തിരുവടിക്കായതുകൊണ്ട് തനിക്കു വേണ്ടി അത് നിർവഹിക്കാൻ ആയില്യം തിരുനാൾ തമ്പുരാട്ടി ചുമതലപ്പെടുത്തിയത് ഉമയമ്മയെയായിരുന്നു. ക്ഷേത്രത്തിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുക എന്നതായിരുന്നു. അവർ ആദ്യം ചെയ്ത കൃത്യം കണക്കിൽ ഒട്ടേറെ കൃത്രിമങ്ങൾ കാണാനിടയായ റാണി കരുവുകരത്തിൽ പിള്ളമാരായ ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നിഷ്കാസനം ചെയ്തു. ഇത് അവരുടെ ശത്രുതയ്ക്ക് കാരണമായി. ഉമയമ്മയുടെ ശത്രുക്കളായി മാറി പിള്ളമാരും പേരാകത്താവഴിയിലെ കേരളവർമ്മയും ചേർന്ന് സഖ്യം ഉണ്ടാക്കുകയും റാണിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. രാമവർമ്മയ്ക്കു ശേഷം അധികാരമേറ്റ ആദിത്യവർമ്മയുടെ മരണത്തെ തുടർന്നായിരിക്കണം ഈ സംഭവം. വിമത സൈന്യം പടയുമായി നിരന്നത് കൂന്തള്ളൂരും ഇടയ്ക്കോടുമായിരുന്നു. തല്ക്കാലം പിന്മാറേണ്ടിവന്ന ഉമയമ്മറാണി, അടുത്ത വേണാട് രാജാവാകാശി രവിവർമ്മയുടെ റീജന്റായി ഭരണം തുടർന്നു. ഈ കാലഘട്ടത്തിൽ ഒരു തീർത്ഥാടനത്തിനായെത്തിയ കോലസ്വരൂപത്തിലെ കോട്ടയം തവഴിയിൽപ്പെട്ട(പഴശ്ശി രാജാവിന്റെ കുലം ) പുറവഴിയാ നാട്ടിലെ ,കവിയും അസാമാന്യനായാ യോദ്ധാവും രാജ്യതന്ത്രജ്ഞനുമായ കേരളവർമ്മയുടെ സഹായത്തോടെ ഉമയമ്മറാണി സൈന്യ സജ്ജീകരണം നടത്തുകയും പേരകത്താവഴിയിലെ കേരളവർമ്മയുടെ മാത്രമല്ല ആ കാലഘട്ടത്തിൽ ആക്രമിച്ച മുകിലന്റെ സൈന്യത്തെ പരാജയപ്പെടുത്തുകയും നെടുമങ്ങാട് രാജാവിനെ ചില്ലറ പെൻഷനിൽ ഒതുക്കുകയും ചെയ്തു. ഒപ്പം കുടുംബത്തെ ദൃഢപ്പെടുത്താൻ കോലത്തുനാട്ടിൽ നിന്ന് ഒരു ആൺകുട്ടിയെയും ഒരു പെൺകുട്ടിയെയും ദത്തുകൊണ്ട് പടിയേറ്റം നടത്തുകയും ചെയ്തു. AD 1678 -ൽ മകയിരം തിരുന്നാൾ റാണിയുടെ മരണാനന്തരം ഉമയമ്മറാണി തൃപ്പാപ്പൂർ മൂത്തതിരുവടിയായതിനെത്തുടർന്ന് ആറ്റിങ്ങലിലെ മാടമ്പിമാരുടെയും പിള്ളമാരുടെയും പിൻബലം കൂടി കിട്ടിയിരിക്കാനിടയായിട്ടുണ്ട പോർച്ചുഗീസുകാരും ഡച്ചുകാരും കുരുമുളകിന്റെയും നാണ്യവിളകളുടെയും കുത്തക കൈവശപ്പെടുത്താൻ മത്സരിക്കുകയും , ലാഭം വർദ്ധിപ്പിക്കുവാനും പരമാവധി ചരക്കുകൾ കൈപ്പറ്റാനും കുതന്ത്രങ്ങളും സൈനിക നീക്കങ്ങളും വരെ നടത്തുകയും ചെയ്തിരുന്ന കാലത്ത് മറ്റൊരു വാണിജ്യ ശക്തിയായ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ ആറ്റിങ്ങലിലേക്ക് ക്ഷണിക്കുകയും അവർക്ക് അഞ്ചുതെങ്ങിൽ ഒരു കോട്ട കെട്ടാൻ അനുവാദം കൊടുക്കുകയും ചെയ്തു. AD 1699 ലാണ് ഉമയമ്മറാണി അന്തരിച്ചത്.അവർക്കു ശേഷം വന്ന ആറ്റിങ്ങൽ റാണിമാർ അത്ര തന്നെ കാര്യശേഷിയില്ലാത്തവരായിരുന്നു. രവിവർമ്മ നാടുനീങ്ങിയശേഷം രാജാവായ രാജവർമ്മ കോട്ടയം കേരള വർമ്മ രൂപീകരിച്ച സൈന്യത്തെ പിരിച്ചുവിട്ടു. നഷ്ട്ടപ്പെട്ട അവർ പോയടിഞ്ഞത് പ്രബലരായ മാടമ്പിമാരുടെ കൈകളിലാണ്. ഈ കാലഘട്ടത്തിലാണ് കൊല്ലത്തുനാട്ടിൽ നിന്നും ദത്തെടുത്ത അത്തം തിരുനാൾ റാണിയുടെ മകനായി AD 1706 -ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ആറ്റിങ്ങൽ കൊട്ടാരത്തിൽ ജനിച്ചത്.ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ട്ടാവ് എന്ന് ചരിത്രകാരന്മാർ ഏക സ്വരത്തിൽ വിശേഷിപ്പിക്കുന്ന ഈ ശക്തനായ ഭരണാധികാരിയുടെ ബാല്യ കൗമാരങ്ങൾ ആറ്റിങ്ങലിലായിരുന്നു.

പുഴയോര നഗരം

കോലത്തുനാട്ടിൽ നിന്നും വേണാട്ടിലേക്ക് ആദ്യമായി ദത്തുവന്ന തമ്പുരാട്ടിമാരെ പാർപ്പിക്കുവാനായി (കൊല്ലവർഷം അഞ്ച് നൂറ്റാണ്ട്) ആറ്റിങ്ങൽ ആറ്റിന്റെ തീരത്ത് കൊട്ടാരം പണിയുകയും തിരുവർക്കാട്ടു നിന്ന് കൊണ്ട് വന്ന പരദേവതയെ കോവിൽ പണിത് പ്രതിഷ്ഠിക്കുകയും ചെയ്തു. ആറ്റിന്റെ കരയിലായി ഏകദേശം അയ്യായിരം ഹെക്റ്റർ പ്രദേശം അവരുടെ അധികാരത്തിലായി . അവർ ആറ്റിങ്ങൽ റാണിമാർ എന്ന് അറിയപ്പെട്ടു .അവിടെ നിന്ന് തുടങ്ങുന്നു വേണാടിന്റെ ചരിത്രം.കൊല്ലം അന്ന് പ്രസിദ്ധമായ തുറമുഖനഗരവും വാണിജ്യവ്യാപാര കേന്ദ്രവുമായിരുന്നതിനാൽ ജലമാർഗ്ഗമായിരുന്നു യാത്ര. കൊല്ലത്തേയ്ക്കും തലസ്ഥാനമായിരുന്ന തിരുവനന്തപുരത്തേയ്ക്കുമുള്ള ജലപാതയായിരുന്നു നാട്ടുകാർക്ക് പുഴ. തലസ്ഥാനനഗരത്തേക്കാൾ ആളുകൾ പ്രാധാന്യം കല്പിച്ചിരുന്നത് വ്യാപാര നഗരമായ കൊല്ലത്തിനായിരുന്നതിനാൽ കൊല്ലത്തേയ്ക്കുള്ള പുഴ എന്ന അർത്ഥത്തിൽ കൊല്ലമ്പുഴയായിത്തീർന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യ വിസ്തൃതിക്കായി നടത്തിയ പടനീക്കങ്ങൾ പലതും ആറ്റിങ്ങലിന്റെ മണ്ണിൽ നിന്നായിരുന്നു. പുഴയ്ക്കിരുവശത്തുമുള്ള പല സ്ഥലങ്ങളും പടപാളയങ്ങൾ ആയിരുന്നു.പാളയമെന്ന പേര് സ്ഥലനാമമായി ഇന്നും അവശേഷിക്കുന്നു. 1742 ജൂലൈ 21 ന് പുഴ കടന്ന് കിളിമാനൂരിലേക്ക് നീങ്ങിയ സൈന്യങ്ങൾ അറുപത്തെട്ട്‍ ദിവസങ്ങൾ നീണ്ടു നിന്ന ഘോരയുദ്ധത്തിലൂടെ കിളിമാനൂരിനെ മോചിപ്പിച്ചു. എന്ന് ശങ്കുണ്ണി മേനോന്റെ തിരുവിതാംകൂർ ചരിത്രത്തിൽ കാണുന്നു. തന്ത്രപ്രധാനമായ യുദ്ധം നടന്നത് ചിറ്റാറിന്റെ കരയിലുള്ള പൊരുന്തമണ്ണിൽ ( പൊരുതിയ മണ്ണ് ) ആയിരുന്നു . അങ്ങനെ വാമനപുരം നദി ദേശ ചരിത്രത്തിന്റെ അവിഭാജ്യഘടകമായിത്തീരുന്നു. ഐതീഹ്യങ്ങളിലും മുത്തശ്ശിക്കഥകളിലും നിറയുന്ന ഒരു പുരാവൃത്തമാണ് പുഴ. പുഴക്കരയിലെ ക്ഷേത്രങ്ങൾക്ക് പുഴയുമായ് ബന്ധപ്പെട്ട ഐതീഹ്യങ്ങൾ ഉണ്ടായിരിക്കും. ക്ഷേത്രരൂപത്തിലും അല്ലാതെയുമുള്ള നിരവധി ആരാധനാ സ്ഥാനങ്ങൾ ഈ നദിക്കരയിൽ ഉടനീളം കാണാം. പുഴക്കരയിലെ പ്രധാന ദേവൻ പലസ്ഥലത്തും ഇണ്ടിളയപ്പനാണ്. ഇള (ഭൂമി ) യുടെ നാഥൻ (അപ്പൻ ) എന്ന അർത്ഥത്തിലാണ് ശാസ്താവിന്റെ മറ്റൊരു രൂപമായ ഈ ദേവനെ കരുതിപ്പോരുന്നത്.കാർഷിക വൃത്തിയുടെ ദേവനായ ഇണ്ടിളയപ്പനെ സംബന്ധിക്കുന്ന ഐതീഹ്യങ്ങൾ പുഴയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുഴയിൽ നിന്ന് ലഭിച്ച കോമള വിഗ്രഹങ്ങളെ പുഴയുടെ കരയിലോ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളിലോ പ്രതിഷ്ഠിക്കുകയാണ് ചെയ്തിട്ടുള്ളത്. രോഗങ്ങൾ, വരൾച്ച, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയിൽ നിന്നും മനുഷ്യർക്കും ജന്തുക്കൾക്കും മുക്തി നേടാനുള്ള അഭയ സ്ഥാനങ്ങളാണ് ഇണ്ടിളയപ്പ ക്ഷേത്രങ്ങൾ. ഉത്സവത്തോടനുബന്ധിച്ച് മണ്ണിലുണ്ടാക്കിയ ആൾരൂപങ്ങളും ജന്തുരൂപങ്ങളും നടക്കുവയ്ക്കലാണ് പ്രധാന വഴിപാട്. പനവേലിപ്പറമ്പ്, ആവണിഞ്ചേരി തുടങ്ങിയ ശാസ്താംകോവിലുകൾ ഇണ്ടിളയപ്പനുമായി ബന്ധപ്പെട്ടവയാണ്. ശാസ്താവിന്റെ കിങ്കരനായ ഭൂതത്താൻ കാവുകൾ പുഴക്കരയിൽ പലസ്ഥലത്തും കാണാം. നെല്ലിൻമൂട്, മുള്ളിയിൽ ആലുനിന്നകടവ്‌ , പരവൂർക്കടവ് , മുഴിക്കവിളാകം ,പനവേലി , പുളിക്കൽ ,പാറക്കടവ് ,പൂവൻപാറക്കടവ് , കൊല്ലമ്പുഴക്കടവ് ,പുളിമൂട്ടിൽക്കടവ് തുടങ്ങിയവ പ്രധാന കാവുകളാണ്. ഒരു കാലത്ത് തെളിനീർതൂക്കിത്തടം നനച്ച് ഒഴുകിയിരുന്ന പയസ്വിനിയായിരുന്നു വാമനപുരം പുഴ. കുളിക്കാനും കുടിക്കാനും വസ്ത്രമലക്കാനും പുഴയെ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് പുഴയുടെ പഴയ തനിമ നഷ്ടമായിരിക്കുന്നു. പുഴയിൽ മണലൂറ്റും പുഴക്കരയിൽ ഇഷ്ടിക വ്യവസായവും തഴയ്ക്കുന്നു. മണലൂറ്റിയതു നിമിത്തം തടമിടിഞ്ഞ് നാശനഷ്ടങ്ങൾ സംഭവിക്കുന്നു. പുഴയ്ക്ക് ആഴം വർദ്ധിച്ച് ഏതുകാലത്തും ഭയം ജനിപ്പിക്കുന്ന ഒരു പ്രവാഹമായിരിക്കുന്നു. പുഴയ്ക്ക് ആഴമേറിയപ്പോൾ കടൽവെള്ളം കയറി ഉപ്പുവെള്ളമായിത്തീർന്നു. ഒരു കാലത്ത് കുട്ടികൾ ചാടിമറിയുന്ന മണൽപ്പുറങ്ങളോടുകൂടിയ തെളിനീർപ്പുഴയായിരുന്നു ഈ നദി. വള്ളങ്ങൾക്കും ചങ്ങാടങ്ങൾക്കും പോകാനുള്ള നൂൽപ്രവാഹം പുഴയ്ക്ക് ചന്തം ചാർത്തിയിരുന്നു. ഇളം വെയിലിൽ പറന്നിറങ്ങുന്ന പൊന്മാനുകൾ മീൻ റാഞ്ചി തീരമരച്ചില്ലകളിലേക്ക് സ്വൈര്യമായി പരന്നിരുന്നു. ഋതുക്കളുടെ പരിണാമത്തിനനുസരിച്ച് മാത്രം പുഴയ്ക്ക് ഭാവമാറ്റം വന്നിരുന്നു. ഇന്ന് ആ തെളിമയും തനിമയും നഷ്ടമായിരിക്കുന്നു. മനുഷ്യന്റെ ചൂഷണത്തിന് വിധേയമായി തടം കുത്തിപ്പായുന്ന ഒരു ചെളിപ്പുഴയായിത്തീർന്നിരിക്കുന്നു ആറ്റിങ്ങലാറ്.

ആറ്റിങ്ങൽ ഒരു പ്രാചീന ആയ് വേൽ ഊർ

മൂവരശർ എന്ന ചേര ചോളാ പാണ്ട്യ വംശക്കാർക്കു പുറമെ ആയ് എന്ന രാജവംശത്തെക്കുറിച്ചു പ്രാചീന ചരിത്രം പറയുന്നു .സംഘകാല കൃതികളാണ് ഇതിനു പ്രധാനമായും ആശ്രയിക്കാവുന്ന രേഖകൾ .മലൈനാട് എന്ന് പഴയ പാണ്ട്യ രേഖകളിൽ പരാമർശിച്ചിട്ടുള്ള വേണാട് എന്ന പ്രദേശത്തു തമിഴിന്റെ പ്രാക്തനരൂപം സംസാരഭാഷയാക്കിയിരുന്ന ഗോത്രവർഗക്കാർ അധിവസിച്ചിരുന്നു .സംഘം കൃതികളിൽ പറയുന്ന ഐന്തിണ (കുറിഞ്ഞി ,പാല ,മുല്ല ,മരുതം നെയ്തൽ )ഇവയിൽ മുല്ല മരുതം എന്നി പ്രദേശങ്ങളിൽ പെട്ടതാണ് ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗവും ..എവിടെ താമസിച്ചിരുന്നത് ഇടയ വർഗക്കാരായിരുന്നു .പശു എന്ന് അർത്ഥമുള്ള ആ എന്ന പഴയ പദത്തിൽനിന്നു ആയർ (ഇടയൻ)എന്ന പേരുണ്ടായി .ഗോത്ര നേതൃത്വം കൈയ്യാളിയിരുന്ന ഇടയനേതാക്കളായിരിക്കണം ആയ് രാജാക്കന്മാർ ആറ്റിങ്ങൽ നഗരസഭ പ്രദേശമായ ആലംകോട്,അലീമികളുടെ (പണ്ഡിതരുടെ)നാടാണ് എന്ന് തദ്ദേശവാസികളുടെ സ്ഥലനാമ കഥയുണ്ടെങ്കിലും അത് ആയൻകോടാണ്.ആയൻകോട് ആദൻകോടയും ആലംകോടായി എന്നും കരുതുന്നതാണ് ഉചിതം.കോട് എന്നാൽ കുന്ന് എന്നർത്ഥം.ആലംകോട് താരതമ്യേന ഉയർന്ന പ്രദേശമാണല്ലോ.ഈ കുന്നിന്റെ തെക്കുവശത്തെ താഴ്വാരത്തിൽ നദിയുടെ മാറുകരയിലാണ് ഇണ്ടിളയപ്പൻ എന്ന ദേവതയുടെ ആസ്ഥാനമായിരുന്നു എന്ന് കരുതാവുന്ന പനവേലിപ്പറമ്പ്. ഇണ്ടിളയപ്പൻ ആയിക്കുലത്തിന്റെ ഒരു ദേവതയാണ്.വെളിയൻ വെൺമാൻ എയിനൻ ഭരിച്ചിരുന്ന വെളിനല്ലൂരിൽ ഒരു ഇണ്ടിളയപ്പൻ ക്ഷേത്രമുണ്ട്.(ഇന്ന് മുഖ്യ ദേവത ശ്രീരാമനും വെളിയിൽ ഇണ്ടിളയപ്പനുമാണ്)ഇണ്ടിളയപ്പൻ ഇണ്ടിരിലയപ്പന്റെ ആധുനികീകരണമത്രേ. ഇണ്ടിരൻ എന്ന പ്രാചീന പദത്തിന്റെ അർഥം ഇടയൻ എന്നാണ്.ഇള ഭൂമി. അപ്പോൾ ഇടയന്റെ ( ആയന്റെ)ഭൂമി കാക്കുന്ന അപ്പൻ ഇണ്ടിരിലയപ്പൻ.പനവേലിപ്പറമ്പിലുണ്ടായിരുന്ന ഇണ്ടിരിലയപ്പന്റെ പ്രസ്ഥാനമെന്ന് അവനവഞ്ചേരി ശിവ ക്ഷേത്രത്തിന്റെ പറമ്പിലാണ്.ഇതിനെ സംബന്ധിച്ച് പഴമക്കാരുടെ ഇടയിൽ നിലനിൽക്കുന്ന രസകരമായ ഐതീഹ്യവും നായയുമായി ബന്ധപ്പെട്ട ആചാരവും പനവേലിപ്പറമ്പിന്റെയും ആറ്റിങ്ങലിന്റെയും പ്രാക്തനത്വത്തിലേക്കും ആയ് ബന്ധത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.മണ്ണുകൊണ്ട് മെനഞ്ഞുണ്ടാക്കുന്ന ആൾരൂപങ്ങളും അംഗഖണ്ഡങ്ങളും ഇണ്ടിളയപ്പന് അർപ്പിക്കുന്ന ആചാരം വളരെ പ്രാചീനവും ആയ് വേൾ ബന്ധം സൂചിപ്പിക്കുന്നതും തന്നെയാണ്.ആയി ഇലമായിരുന്ന അയിലത്തുമുണ്ട് ഇണ്ടിളയപ്പൻ ക്ഷേത്രം. ശിവക്ഷേത്രത്തിന് വടക്ക് നിലനിൽക്കുന്ന കാവിനകത്താണ് മേൽക്കൂരയില്ലാത്ത ഇണ്ടിളയപ്പന്റെ പ്രതിഷ്ഠ.ആലംകോടിനടുത്ത് വഞ്ചിയൂരിലുള്ള ഇണ്ടിളയപ്പൻ ക്ഷേത്രം മറ്റൊരുദാഹരണമാണ്.മറ്റു പ്രദേശങ്ങളെക്കാൾ വളരെകൂടുതൽ ഇണ്ടിളയപ്പൻ ക്ഷേത്രങ്ങൾ (മിക്കവാറും ഇപ്പോൾ വാനശാസ്‌താക്ഷേത്രങ്ങളായി പരിണമിച്ചിട്ടുണ്ട്) ചിറയികീഴ് താലൂക്കിൽ കാണാം. ആറ്റിങ്ങലിനടുത്തുള്ള അയിന്തി (ആയ് ഇന്തിക്കടവ് -ചിറയികീഴ് വലിയകടയ്ക്ക് പടിഞ്ഞാറ് -ഇവിടെയും ഇണ്ടിളയപ്പൻ കാവുണ്ട്)ആനൂപ്പാറ ,അഴൂർ , വെട്ടൂരിനടുത്തുള്ള അയിന്തി എന്നീ സ്ഥല നാമങ്ങളൊക്കെ ചിറയികീഴ് താലൂക്കിന്റെയാകെ ആയ് ബന്ധം വ്യക്തമായി സൂചിപ്പിക്കുന്നു.ഈ ആയ്കളുടെ രാജാവോ ചിറു അരചനോ ആയിരുന്ന ആയ് വേൾ താമസിച്ചിരുന്നത് ആറ്റിങ്ങലിലായിരിക്കണ ഇന്ന് വീരകേരളപുരം (വീരളം )ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഈ ആയ് വേളിന്റെ ആസ്ഥാനമെന്നു മാനിക്കാം. വീരളം ക്ഷേത്രത്തെപ്പറ്റിയുള്ള പ്രാദേശിക ഐതിഹ്യത്തിൽ മാത്രമല്ല തിരുവിതാംകൂർ മതിലകം രേഖകളിലും അവിട ഒരു കോട്ട നിലനിന്നിരുന്നതായി പരാമർശമുണ്ട്.തീർച്ചയായും ആ ഭാഗം ഒരു വേൾ അളം (അളം എന്നാൽ ഭൂമി )ആയിരുന്നിരിക്കണം.വീരകേരളപുരം കാലാന്തരത്തിൽ വിരളമായി ലോപിച്ചു എന്നു കരുതുന്നതിനേക്കാൾ വേൾ അളത്ത് വീരകേരളപുരം ക്ഷേത്രമുണ്ടായപ്പോൾ വേൾ അളം വീരളമായിയെന്ന് നിഗമിക്കുന്നതാവും ശരി. വീരളമെന്ന വേൾ അളംകുന്നിനു പടിഞ്ഞാറ് മങ്ങാട്ടുമൂല എന്നൊരു പ്രദേശമുണ്ട് പഴയ ചെപ്പേടുകളിൽ ചിറ്റാറ്റുങ്കര ജീവിതത്തിലെ ‍‌ വെൺകോട്ടമണ്ണ് . ഇതിന് പിന്നീട് മങ്ങാട്ടുമൂല എന്ന വാമൊഴി ഭേദമുണ്ടായി . മങ്ങാട്ടുമൂലയ്ക്ക് വീണ്ടും പടിഞ്ഞാറുമായി പണ്ട് , കോട്ടയിൽ എന്നൊരു പഴയ വീടുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.ഇതേ മങ്ങാട്ടുമൂലയ്ക്ക് താഴെയുള്ള ഏലായ്ക്ക് അക്കരെക്കുന്നാണ്. ഇന്ന് കുന്നുവരാം എന്നറിയപ്പെടുന്ന ഭാഗം. അതിനു പടിഞ്ഞാറുള്ള പ്രദേശം കോട്ടപ്പുറം (കോട്ടയുടെ വേലി ഭാഗം എന്നർത്ഥം ) എന്നാണ് ഇപ്പോഴും അറിയപ്പെട്ടുന്നതെന്ന് ഓർക്കുക. വീരളത്തിനു തെക്കു ഭാഗത്താണല്ലോ വേളാർ സമുദായത്തിന്റെ ആസ്ഥാനമായ വേളർകുടി. മണ്പാത്രനിർമ്മാണം കുലത്തൊഴിലായ കുശവർ സമുദായക്കാരാണ് വേളാർ.പ്രാചീനകാലത്ത് സമൂഹത്തിൽ പ്രാമുഖ്യമുണ്ടായിരുന്ന സമുദായമത്രെ വേളാർ. ആറ്റിങ്ങൽ കടുവയിൽ ഏലയ്ക്കു വടക്ക് കിഴക്കായി ഇന്ന് വെള്ളൂർക്കോണമായി മാറിയ ഒരു വേളൂർക്കോണവും ആളല്ലൂർ എന്ന് വാമൊഴിയിലും ,ആവളൂർ എന്നും അളവളൂർ എന്ന് റവന്യു രേഖകളിലും കാണുന്ന ആയ് വേൾ ഊർ എന്ന ഏലായും ആറ്റിങ്ങലിന്റെ വ്യക്തമായ ആയ് വേൾ ബന്ധം ശക്തമായി സുചിപ്പിക്കുന്നു. പണ്ട് ആറ്റിങ്ങലിൽ കന്നുകാലി വളർത്തൽ ഉപജീവന മാർഗ്ഗമായിരുന്ന പണ്ടാരികൾ എന്നൊരു സമുദായം ധാരാളമായുണ്ടായിരുന്നു എന്ന്ഇന്നത്തെ മുതിർന്നവർ പറയുന്നു.

                                                    പാക്കുകായ്ക്കും മരം തെക്കല്ല കാക്കേ 
                                                    പഞ്ഞി  ലാകും മരം പനയല്ല കാക്കേ 
                                                   പശുവിനെ കെട്ടും മരം മുരിക്കല്ല കാക്കേ 
                                                   പണ്ടാരിമണ്ടയിൽ മണ്ണല്ല   കാക്കേ    

എന്ന രസകരമായ നാടൻ പാട്ടിൽ പരാമൃഷ്ടനായ പണ്ടാരി ആറ്റിങ്ങലിലെ പ്രാചീന ആയ് കുല പരമ്പര വഴിയാണ്. പിൽക്കാലത്ത് പണ്ടാരികൾ നായർ സമുദായത്തിൽ ലയിച്ചിട്ടുണ്ട്. AD 1516-ൽ കൊല്ലത്തൊരു കോട്ട പണിയാൻ അനുവാദം കൊടുത്ത ആറ്റിങ്ങൽ റാണിയെ ആയി പണ്ടാരി റാണി എന്നാണ് പോർച്ചുഗീസുകാർ അവരുടെ രേഖകളിൽ പരാമർശിക്കുന്നത് എന്നതുംകൂടി ഓർക്കുക.

സ്ഥലനാമങ്ങളിലൂടെ

ഇടയ്ക്ക് പട്ടണങ്ങൾ പതിച്ച ഒരു പടുകൂറ്റൻ ഗ്രാമമാണ് കേരളമെന്ന എന്ന അഭിപ്രായം ശരി വച്ചാൽ ആറ്റിങ്ങൽ ഒരു പട്ടണമാണ് .നാഷണൽ ഹൈവേയിലൂടെ ബസ്സിലോ കാറിലോ തിരക്കിട്ട് ഊളിയിടുന്ന ഒരാൾ ആറ്റിങ്ങലിലെ നഗര മുഖമായിരിക്കും ആദ്യം ശ്രദ്ധിക്കുക. ഏതാണ്ട് അടുത്ത് അടുത്ത് സ്ഥിതിചെയ്യുന്ന കെഎസ്ആർടിസി ,പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിൽ തിരക്കിട്ട് കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങളുടെ പ്രയാണം ആരെയും ചകിതരാക്കാതിരിക്കില്ല . മുൻസിപ്പാലിറ്റി കെട്ടിടം ,കച്ചേരി മന്ദിരം, മാർക്കറ്റ്, കച്ചവടസ്ഥാപനങ്ങൾ എല്ലാംകൂടി ചേർന്ന് നഗരത്തിലെ തിക്കുംതിരക്കും വേഗതയും വർദ്ധിപ്പിക്കുന്നു.എന്നാൽ അല്പം ഉള്ളിലേക്ക് കടന്നാലോ മുഖഭാവം മാറുകയായി .ആറും തോടും കുന്നും കുഴിയും കാവും കാട്ടുപുറങ്ങളും , തെങ്ങിൻതോപ്പുകളും ചേർന്ന് ഒരു ശരാശരി കേരള ഗ്രാമത്തെ നമുക്കിവിടെ കാണാൻ കഴിയും . ആറ്റിങ്ങലിന്റെ സ്ഥലനാമങ്ങളിൽ അതിന്റെ ഭൂതകാലം എങ്ങനെ തെളിയുന്നുണ്ട് എന്ന് പരിശോധിക്കാം .ഓരോ സ്ഥലപ്പേരും തനിത്തനീയയാണ് നിൽക്കുന്നതെങ്കിലും അവയെ ഒരു കൂട്ടായ്മയിൽ കാണുമ്പോഴാണ് ദേശത്തിന്റെ പൊതുസ്വഭാവം വ്യക്തമാവുക തിരുവനന്തപുരം ജില്ലയിലെ നാലു താലൂക്കുകൾക്കും നദികളുടെ അനുഗ്രഹം ഉണ്ട്. നെയ്യാറ്റിൻകരയ്ക്ക് നെയ്യാറും ,തിരുവനന്തപുരം- നെടുമങ്ങാടുകൾക്ക് കരമനയും ,ചിറയിൻകീഴിനു വാമനപുരവും ജലം നൽകി പോഷിപ്പിക്കുന്നു. നെയ്യാറ്റിൻകര ,ചിറയിൻകീഴ് എന്നീ സ്ഥലപ്പേരുകൾ തന്നെ ജലമയമാണ് .ചിറയുടെ കിഴക്ക് എന്നർത്ഥം വരുന്ന വാക്കാണ് ചിറയിൻകീഴ് .ഈ താലൂക്കിന്റെ സ്ഥാനമാണ് ആറ്റിങ്ങൽ . ആറ്റിങ്ങലിനു ചിറ്റാറ്റിൻകര എന്നൊരു പഴയ പേരുണ്ട് .ഇത് ചുറ്റാറിൻകരയിൽ നിന്നുണ്ടായതാണെന്നു ആളുകൾ കരുതുന്നു .ആറ് ചുറ്റിഒഴുകുന്ന പ്രദേശമായതുകൊണ്ട് പണ്ടേ പറഞ്ഞുപോരുന്ന പേരാണത്രേ ചിറ്റാറ്റിൻകര. .ചെറിയ ആറ്റിൻകര എന്നാണ് ചിറ്റാറ്റിൻകരക്ക് അർത്ഥം. ആറ്റിങ്ങൽ (ആറ്റിൻ കാൽ )എന്ന സ്ഥലനാമം ആറ്റിന്റെ തീരം(തടം ) എന്ന അർത്ഥത്തിൽ രൂപപ്പെട്ടതാണ് എന്നതിന് സംശയമില്ല. ആറ്റുങ്കൽ - ആറ്റുങ്ങൽ - ആറ്റിങ്കൽ- ആറ്റിങ്ങൽ ഇങ്ങനെ ഉച്ചാരണം ഭേദിച്ചാണ് ഇന്ന് കാണുന്ന സ്ഥലനാമത്തിൽ എത്തിയതെന്ന് ഊഹിക്കാം. ഇപ്പോൾ ബോർഡുകളിലും വ്യവഹാരങ്ങളിലും എഴുത്തുകുത്തുകളിലും എല്ലാം ആറ്റിങ്ങൽ സ്ഥാനം പിടിച്ചിരിക്കുന്നു . കൽ ,കാൽ തുടങ്ങിയവ സ്ഥലനാമങ്ങളായി വരുന്നത് തീരം എന്ന അർത്ഥത്തെ കുറിക്കുന്നതാണ് .തിരുവനന്തപുരത്തെ ആറ്റുകാൽ ഉദാഹരണം. കിള്ളിയാറിന്റെതീരമാണല്ലോ.ആറ്റുകാൽ.ജലസ്രോതസ്സുമായി ബന്ധപ്പെട്ട പേരുകൾ ആറ്റിങ്ങലിൽ വേറെയുമുണ്ട് .പച്ചംകുളം അട്ടക്കുളം , മൂഴി എന്നിങ്ങനെ .ആറ്റിങ്ങൽ ആറിന്റെ ഗതിയെ സൂചിപ്പിക്കുന്ന മേലാറ്റിങ്ങൽ ,കീഴാറ്റിങ്ങൽ എന്നീ പേരുകളും ഇതോടൊപ്പം നിൽക്കുന്നു. ആലംകോടിലെ ആലവും ജലം തന്നെ. ഭൂപ്രകൃതിയിലെ ഇതരഘടകങ്ങളും ശ്രദ്ധേയമാണ്. വയലേലകൾ, ഭൂഭാഗങ്ങൾ ,ചതുപ്പുകൾ തടങ്ങളിലെ പച്ചപ്പുകൾ, മറ്റു കൃഷിസ്ഥലങ്ങൾ തുടങ്ങിയവ ഗ്രാമഭംഗി വെളിപ്പെടുത്തുന്നു .കുഴിമുക്ക് ജംഗ്ഷൻ, കുന്നുംപുറം ,വലിയകുന്ന് ,കുന്ന് വാരം ,തോട്ട വാരം തുടങ്ങിയ സ്ഥലപ്പേരുകൾ ഭൂമിയുടെ പ്രകൃതത്തെ അടയാളപ്പെടുത്തുന്നു .ചരിത്രത്തിൽ ആറ്റിങ്ങലിന്റെ പഴയ പേരുകളിലൊന്നാണ് കൂപകം . കൂപകം എന്നാൽ കുഴിച്ചുണ്ടാക്കിയ സ്ഥലം, ചെറിയകിണർ (കുളം)എന്നാണ് അർത്ഥം ഇങ്ങനെ ഏതുവഴിക്കു ചിന്തിച്ചാലും കൂപക റാണിമാർ എന്നുവിളിച്ചിരുന്ന ആറ്റിങ്ങൽ റാണിമാർആദ്യം താമസിച്ചിരുന്ന സ്ഥലം കീഴ് പേരൂരാണ് .കീഴ് പേരൂർ അത്ര പ്രസിദ്ധമായ സ്ഥലംഅല്ല ഇന്ന് .രാജസ്ഥാനം ആയിരുന്ന ആറ്റിങ്ങലിനു ഒരുകാലത്ത് പറങ്കികളും, ഇംഗ്ലീഷുകാരും ,ഡച്ചുകാരും ആയി ബന്ധങ്ങളുണ്ടായിരുന്നു .സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളകിൽ ആയിരുന്നു വിദേശിയുടെ കണ്ണ്. പ്രതാപത്തിൽ കഴിഞ്ഞിരുന്ന ആറ്റിങ്ങലിന്റെ സ്ഥല പേരുകളിൽ രാജവാഴ്ച സൂചകങ്ങളായവ കുറവാണ്. പാലസ് റോഡ് അല്ലെങ്കിൽ കൊട്ടാരം റോഡ് പാളയത്തുവിള ,പാർവ്വതീപുരം തുടങ്ങിയ പേരുകളും തിരുവാറാട്ടുകാവ് എന്ന ആരാധനസ്ഥലവും എല്ലാം രാജഭരണവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നതായി കാണാം .ഇവിടുത്തെ രണ്ട് കൊട്ടാരങ്ങളും, കോയിക്കൽ കൊട്ടാരവും മനോമോഹനവിലാസവും രാജസാന്നിദ്ധ്യത്തെ കുറിക്കുന്നു. കോയിക്കൽ കൊട്ടാരം .ആറ്റിങ്ങലാറിന്റെ ഒരു ഭാഗമായ കൊല്ലമ്പുഴയുടെ തീരത്ത് ആണെങ്കിൽ മനോമോഹനവിലാസം കുന്നിൻ മുകളിലാണ് .കൊല്ലമ്പുഴ എന്ന സ്ഥലനാമം ആറ്റിങ്ങൽ പുഴക്കുള്ള മറ്റൊരു പേരായിരിക്കണം .ആറ്റിങ്ങലിന്റെ കാർഷികജീവിതത്തെ വെളിപ്പെടുത്തുന്ന സ്ഥലപ്പേരുകൾ പലതുണ്ട് .ആരാധനാസ്ഥലങ്ങളോട് ചേർന്ന് നിൽക്കുന്ന കാവ് എന്ന ശബ്ദം സസ്യസങ്കേതങ്ങളെ സൂചിപ്പിക്കുന്നു . പാടശേഖരങ്ങളായ ഏലാകളുടെ പേരുകൾ നെൽകൃഷി ഉണ്ടായിരുന്ന സ്ഥലം ഏതെന്ന് അടയാളപ്പെടുത്തുന്നു .കരിച്ചയിൽ എലയിലെ കരി എന്നതിന് ചതുപ്പ് പ്രദേശം, മണൽ പ്രദേശ നിലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട് .കടുവയിൽ ഉണക്കു നിലമാണ് .പൂവൻപാറ (പൂവുള്ളപാറ - പാറപ്പുറത്തെ മണ്ണിൽ ചെടികൾ വളർന്നു പൂക്കുന്നപാറ സൂചിപ്പിക്കുന്നത് ആവാം .കുടമൺ (കൊടുമൺ -മലകളുടെ മണ്ണ് അല്ലെങ്കിൽ ദേശം )എന്നീ പേരുകളും ഭൂമിയുടെ സ്വഭാവത്തെ കുറിച്ചുള്ള അറിവ് നൽകുന്നു .ജില്ലയിലെ പ്രധാനപ്പെട്ട ചന്തകളിൽ ഒന്ന് ആറ്റിങ്ങൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാമം ആണ് .കന്നുകാലിചന്ത കാർഷിക കാലഘട്ടത്തിൻറെ സംഭാവനയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ബ്രാഹ്മണർ മുതൽ താണജാതിക്കാർ വരെ വിവിധ തൊഴിലുകളും ആചാരാനുഷ്ഠാനങ്ങളും ആഹാരരീതിയുമായി കഴിഞ്ഞിരുന്ന ആറ്റിങ്ങലിൽ രാജസ്ഥാനങ്ങളെ സംരക്ഷിച്ചു നിർത്തിയത് വാളും പരിചയം മാത്രമല്ല ഇതര സമുദായങ്ങളുടെ അധ്വാനം കൂടിയാണ് .രാജ മാതാക്കളുടെ കുടുംബങ്ങൾക്ക് അന്നവും മറ്റും നൽകിയതും അവരെ ഊട്ടിയും പ്രജകൾ ആണ് .ഐങ്കമ്മളരുടെ സേവനവും ഇതിൽ മുഖ്യമായ പങ്കുവഹിക്കുന്നു .തൊഴിൽ കൂട്ടായ്മകൾ വ്യക്തമാക്കുന്ന സ്ഥലനാമങ്ങൾ മധ്യകാലഘട്ടത്തിലെ പ്രതിനിധാനങ്ങളായി നിൽക്കുന്നു .കൊല്ലന്റെ സാന്നിധ്യം കാർഷിക ഉപകരണങ്ങൾ നിർമ്മിച്ചിരുന്നതിന്റെ ഓർമ്മയുണർത്തുന്ന. ഒരു പ്രദേശത്തിന്റെ ജീവസന്ധാരണത്തിന് പിന്നിൽ കൊല്ലന്റെ സേവനം മറന്നുകൂട .ജാതി സൂചക ശബ്ദങ്ങൾ ജാതിയെക്കാളേറെ അവരുടെ തൊഴിൽ കൂട്ടായ്മയെ പരസ്യപ്പെടുത്തുന്നത് ആയിരുന്നു. അക്കാലത്ത് തച്ചൂർകുന്ന് (തച്ചൻ -ഊർ -തച്ചന്നൂർ -തച്ചൂർ )ആശാരിക്കുന്ന്എന്ന അർത്ഥത്തിൽ ആയിരുന്നു പ്രയോഗത്തിലിരുന്നത് .കൊല്ലനെ പോലെ തച്ചന്റെയും സേവനം കാർഷിക ജീവിതത്തിൽ ഒഴിവാക്കാവുന്നതല്ല .ഊരിന്റെ ഉയിരായിരുന്നു തച്ചൻ . കലപ്പ ,മഴു പല്ലക്ക് തുടങ്ങിയവയുടെ നിർമാണത്തിൽ ആശാരിയും കൊല്ലനും തോളോട് തോൾ ചേരുന്നു. വീടും കൊട്ടാരവും നിർമ്മിക്കുന്നതിലും അവർക്ക് പങ്കുണ്ട് .ഈശ്വരാരാധന നിർവഹിക്കുന്ന ബ്രാഹ്മണവർഗ്ഗത്തെ പ്രതിനിധീകരിക്കുന്ന ഗ്രാമത്തും മുക്ക് എന്ന പേരും ഇവിടെയുണ്ട്

അരിയിട്ടുവാഴ്ച

കേരളത്തിലെ രാജാക്കന്മാർ സ്ഥാനാരോഹണം ചെയ്യുമ്പോൾ നടത്തുന്ന ചടങ്ങുകളിൽ പ്രധാനമായ ഒരിനമാണ് അരിയിട്ടുവാഴ്ച .അരി നമുക്ക് ആഹാര വസ്തു എന്നതുപോലെ അനുഷ്ഠാനവസ്തു കൂടിയാണ് .മന്ത്രംചൊല്ലി രാജാവിന്റെ ശിരസ്സിൽ അരിയിട്ട്അതിന് അധികാരപെട്ടവർ( തന്ത്രി) വാഴ്ച്ച അധികാരം നൽകുകയാണ് ചെയ്യുന്നത് .തൽസമയം രാജാവ് ഇങ്ങനെ ഒരു പ്രതിജ്ഞ ചൊല്ലാറുണ്ട് .ഞാൻ പശുവിനെയും ബ്രാഹ്മണനെയും രക്ഷിച്ചു കൊള്ളാം .പ്രജകളുടെ ഹിതത്തിനു വിപരീതമായി യാതൊന്നും പ്രവത്തിക്കുന്നതല്ല . അപ്രകാരം പ്രവർത്തിച്ചാൽ എന്നെ നിങ്ങൾ സ്ഥാനഭ്രഷ്ടൻ ആക്കിക്കൊള്ളൂ . ജനാധിപത്യ യുഗത്തിൽ ഗവർണർ സത്യവാചകം ചൊല്ലി നേതാക്കളെ അധികാരത്തിലെറ്റുന്നത് ഈ ചടങ്ങിന്റെ രൂപാന്തരമാണെന്നു പറയാം .