ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ പട്ടണത്തിനടുത്ത് അവനാവഞ്ചേരി സ്ഥിതിചെയ്യുന്നു. ആറ്റിങ്ങൽ - വെഞ്ഞാറമൂട് റോഡിൽ മൂന്നുംമുക്കിനും വാലക്കാടിനും ഇടയിലാണ് വാസയോഗ്യമായ മേഖല സ്ഥിതിചെയ്യുന്നത്. ആറ്റിങ്ങലിൽ നിന്ന് 3 കി.മീ , വാളക്കാട് നിന്ന് 3 കിലോമീറ്റർ , വെഞ്ഞാറമൂട് നിന്നും 8.5 കി.മീ. അകലെയാണ് അവനവനഞ്ചേരി സ്ഥിതിചെയ്യുന്നത്. അവനവനഞ്ചേരി ജുമാ മസ്ജിദ് , അവനവനഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം, അവനവനഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ച്, സബ് സ്റ്റേഷൻ, ഗവ. ഹൈസ്കൂൾ തുടങ്ങിയവയും ഇവിടെ കാണപ്പെടുന്നു. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനും ആണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അവനവനഞ്ചേരിക്ക് അടുത്തുള്ള വിമാനത്താവളം.

വിനോദ സഞ്ചാര കേന്ദ്രങ്ങൾചരിത്രംസംസ്ക്കാരംസാമൂഹികം
എന്റെ ഗ്രാമം

എന്റെ ഗ്രാമം

ചരിത്രത്തിന് ഒരു മുൻ മൊഴി

നൂറ്റാണ്ടുകളോളം പാരമ്പര്യമുള്ള ആറ്റിങ്ങലിലെ[[1]] മണ്ണിന് നിരവധി കാര്യങ്ങൾ നമ്മോടു പറയുവാനുണ്ട്. അതിബൃഹത്തായ പൈതൃകത്തിന്റെ കലവറയാണ് ആറ്റിങ്ങൽ. ആയിരത്തോളം വർഷമായി തുടർന്നുവരുന്ന രാജകീയ ബന്ധം , കച്ചവടത്തിന്റെ പേരിൽ വന്ന വിദേശികളുടെ കാലുറപ്പിക്കൽ ,സ്വദേശികളോടുള്ള അവരുടെ അവഗണന ,അതിനെ തുടർന്ന് ഉണ്ടായ നാട്ടുകാരുടെ പ്രതിഷേധം , അനിവാര്യതയിൽ അവസാനിച്ച കലാപം ,ദേശീയ സ്വാതന്ത്ര്യസമര വേളയിൽ ഉയർന്നുവന്ന ദേശീയബോധം ,ഉന്നതമായ വിദ്യാഭ്യാസ പാരമ്പര്യം, കലയും ,സംസ്കാരവും ,സാഹിത്യവും നെഞ്ചിലേറ്റി ലാളിച്ച സർഗ്ഗധനരായ വ്യക്തികളുടെ സാന്നിധ്യം ,പാരമ്പര്യ വൈദ്യ ശാസ്ത്രത്തിൽ തുടങ്ങി ഇംഗ്ലീഷ് ചികിത്സാ രീതികളിലൂടെ കടന്നുവന്ന വൈദ്യശാസ്ത്ര രംഗം ,വളരെ സമ്പന്നമായിരുന്ന ഭൂതകാല കാർഷികരംഗം, നഗരത്തേക്കാൾ വളർന്നു വലുതായ ഗതാഗതത്തിന്റെ ചരിത്രം ,സജീവമായി നിന്ന കായികരംഗം ,ശാസ്ത്ര-സാങ്കേതിക രംഗത്തെ പ്രഗത്ഭമതികൾ, മണ്മറഞ്ഞ വ്യവസായങ്ങൾ ,കുലത്തൊഴിലുകൾ തുടങ്ങി ഒരു ദേശത്തിന്റെ സാമൂഹിക ഘടനയിൽ വളർന്നു പടർന്നു പന്തലിക്കുന്ന എല്ലാ മേഖലകളിലും ഈ നാട് അതിന്റേതായ പാദമുദ്രകൾ പതിപ്പിച്ചിട്ടുണ്ട് .ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കിഴക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതാണ് അവനവഞ്ചേരി ഗ്രാമം .വാമനപുരം നദിക്കു തെക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .ചെറുതും വലുതുമായ പുഴകളും ,നദികളും തോടുകളും ആരാധനാലയങ്ങളും ,നെൽപ്പാടങ്ങളും ,ചരിത്ര സ്മാരകങ്ങളും എന്റെ നാടിന്റെ പ്രൗഢി വർധിപ്പിക്കുന്നു .നാനാജാതി മതസ്ഥർ ഒത്തൊരുമയോടെ ഏകോദര സഹോദരന്മാരെപ്പോലെ കഴിയുന്നു .ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനും ആണ്. രാജഭരണകാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങൽ ‍. ദീർഘനാൾ സ്ത്രീകൾ ഭരണസാരഥ്യം വഹിച്ചിരുന്ന നാട്ടുരാജ്യം എന്ന ചരിത്രപ്രസിദ്ധിയും ആറ്റിങ്ങലിനുണ്ട്. തമ്പുരാട്ടിമാരുടെ താമസത്തിന് നീക്കിവച്ച ശ്രീപാദം കൊട്ടാരവും ചെലവിനായി വിട്ടുകൊടുത്ത പ്രദേശങ്ങളും അടങ്ങിയതായിരുന്നു രാജഭരണകാലത്തെ ആറ്റിങ്ങൽ നാട്ടുരാജ്യം. വാമനപുരം നദി, മാമം ആറ് എന്നീ നദികളുടെ തടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാലാകണം “ചിറ്റാറ്റിൻകരദേശം” എന്ന് പണ്ടുകാലം മുതൽ ആറ്റിങ്ങൽ അറിയപ്പെട്ടിരുന്നത്. ഭൂപ്രകൃതിയനുസരിച്ച് ഇടനാടൻ കുന്നുകൾ ‍, ചെരിവുകൾ ‍, ചതുപ്പുകൾ ‍, നദീതീരങ്ങൾ ‍, വയലുകൾ , സമതലങ്ങൾ ‍, ചെറുകുന്നുകൾ എന്നിങ്ങനെ ഏഴായി തരംതിരിക്കാം. വെട്ടുകല്ല്, കളിമൺ കലർന്ന പശിമരാശി മണ്ണ്, മണൽ എറിയ പശിമരാശി മണ്ണ് ഇതൊക്കെയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ ‍.

ചരിത്ര സ്മാരകങ്ങൾ

ചരിത്രതാളുകളിൽ തലയെടുപ്പോടെ നില്ക്കുന്ന ആറ്റിങ്ങൽ കൊട്ടാരം

തിരുവിതാംകൂർ രാജകുടുംബത്തിന്റെ അമ്മവീടെന്നനിലയിലും അഞ്ചുതെങ്ങ് കലാപത്തിന്റെ കേന്ദ്രബിന്ദുവെന്നനിലയിലും കൊട്ടാരത്തിനുള്ള ചരിത്രപ്രാധാന്യം വളരെ വലുതാണ്. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് പ്രസിദ്ധനായ അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുൾപ്പെടെ തിരുവിതാംകൂറിന്റെ ഭരണചക്രം തിരിച്ച രാജകുമാരന്മാരെല്ലാം ജനിച്ചുവളർന്നത് ആറ്റിങ്ങൽ കൊല്ലമ്പുഴയിലുള്ള കൊട്ടാരത്തിലാണെന്ന് ചരിത്രം പറയുന്നു.ഇന്ത്യയിലാദ്യമായി വിദേശശക്തിയോട് ആയുധമെടുത്ത് യുദ്ധംചെയ്ത് ആത്മാഭിമാനത്തിന്റെ കരുത്തറിയിച്ച ജനതയുടെ നാടാണ് ആറ്റിങ്ങൽ. ആ പോരാട്ടത്തിന് പശ്ചാത്തലമായതും ആറ്റിങ്ങൽ കൊട്ടാരം തന്നെ. ഏകദേശം പത്തേക്കറിൽ കേരളീയ വാസ്തുശില്പ മാതൃകയിൽ കല്ലും മരവും ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ നിർമ്മാണം. മണ്ഡപക്കെട്ടിനുള്ളിലെ പള്ളിയറഭഗവതിയുടെ ആസ്ഥാനം.പള്ളിയറഭഗവതിയുടെ ആസ്ഥാനം ഉൾപ്പെടെ നാലുക്ഷേത്രങ്ങൾ ഇതിനുള്ളിലുണ്ട്. കൊട്ടാരവളപ്പിന്റെ ഒരുഭാഗം വ്യക്തികളുടെ കൈവശമാണ്. രാജകുടുംബത്തിന്റെ പരദേവതയായ തിരുവാറാട്ടുകാവ് ദേവീക്ഷേത്രമുൾപ്പെടെ നാലുക്ഷേത്രങ്ങളും അനുബന്ധകെട്ടിടങ്ങളും വസ്തുവകകളുമെല്ലാം ദേവസ്വം ബോർഡിന്റെ അധീനതയിലാണ്.കൊട്ടാരത്തിനുപുറത്ത് കിഴക്കുഭാഗത്തായി രണ്ട് എടുപ്പുകളുണ്ട്.ഇവയിലൊന്ന്ആവണിപുരം ശ്രീകൃഷ്ണക്ഷേത്രത്തിലേക്കുള്ള പ്രവേശനവഴിയിൽ ചാവടി എന്നറിയപ്പെടുന്ന ഗോപുരവാതിലാണ്. ചാവടിക്കുസമീപത്തായി വളരെ ഉയർന്ന സ്ഥാനത്താണ് പഴയകൊട്ടാരം. മണ്ഡപക്കെട്ട് എന്നറിയപ്പെടുന്ന കൊട്ടാരത്തിന് എട്ടുകെട്ടിന്റെ മാതൃകയാണ്. വലിയ എടുപ്പുകളില്ലെന്ന പ്രത്യേകതയും ആറ്റിങ്ങൽ കൊട്ടാരത്തിനുണ്ട്. പ്രവേശനകവാടമായി വളരെ വിശാലമായ മുഖമണ്ഡപമുണ്ട്.എഴുന്നൂറ് കൊല്ലത്തിലധികം പഴക്കമുള്ള മണ്ഡപക്കെട്ടിനകത്താണ് പള്ളിയറ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം. ഇതിനുപുറകിലായി വിശാലമായ ഊട്ടുപുര,ക്ഷേത്രങ്ങളുടെ ചുമരുകളിൽ അത്യപൂർവമായ ചുമർചിത്രങ്ങളുണ്ട്.

അഞ്ചുതെങ്ങ് കോട്ട[[2]]

ബ്രിട്ടീഷ് സാമ്രാ‍ജ്യ വാഴ്ചയുടെയും ഗ്രാമീണജീവിതത്തിന്റെയും ഒരു സംയോജനമാണ് അഞ്ചുതെങ്ങ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ അഞ്ചുതെങ്ങ് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്നു.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ച അഞ്ചുതെങ്ങ്കോട്ട പ്രശസ്തമായ ഒരു ചരിത്രസ്മാരകമാണ്.തിരുവിതാംകൂർനാട്ടുരാജ്യത്തിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനിക കേന്ദ്രമായിരുന്നു അഞ്ചുതെങ്ങ് കോട്ട.1813വരെ ബ്രിട്ടീഷ് ആയുധ-പണ്ടികശാല അഞ്ചുതെങ്ങ് കോട്ടയിൽ ഉണ്ടായിരുന്നു. കോട്ടയിലെ കാഴ്ചാഗോപുരവും തുരങ്കവും ഇന്നും സംരക്ഷിച്ചിരിക്കുന്നു. ചതുരാകൃതിയിൽ ഉള്ള കോട്ടയിൽ ഒരു അർദ്ധവൃത്താകൃതിയിലുള്ള തുരങ്കം തെക്ക്-പടിഞ്ഞാറായി ഉണ്ട്. ഇത് കടലിലേക്കുള്ള ഒരു രഹസ്യ പാതയായി കരുതപ്പെടുന്നു. ഒരു പുരാതനമായ പള്ളിയും അഞ്ചുതെങ്ങിൽ ഉണ്ട്.മാമ്പള്ളിഹോളിസ്പിരിറ്റ് ദേവാലയവും അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയവും വളരെ സുന്ദരമാണ്. പല ബ്രിട്ടീഷുകാരും ഇവിടെ അടക്കം ചെയ്യപ്പെട്ടിരുന്നു. അവരുടെ ശവകുടീരങ്ങൾ ഇന്നും ഇന്ത്യയിലെ സാമ്രാജ്യവാഴ്ചയ്ക്കുള്ള ചരിത്രസ്മാരകങ്ങളായി നിലനിൽക്കുന്നു. ബ്രിട്ടീഷ് ചരിത്രകാരനായ റോബർട്ട് ഓം ഇവിടെയാണ് ജനിച്ചത്.ക്രിസ്തുമസ്സ് സമയത്തു നടക്കുന്ന പള്ളിപ്പെരുന്നാൾ പ്രശസ്തമാണ്.മത്സ്യബന്ധനത്തിനും കയർ വ്യവസായത്തിനും അഞ്ചുതെങ്ങ് പ്രശസ്തമായിരുന്നു.അഞ്ചുതെങ്ങിന്റെ ആദിനാമം അഞ്ചിങ്ങൽ എന്നായിരുന്നു. ഉദാത്തമായ ഭവനം (ക്ഷേത്രം) എന്നാണർത്ഥം. ഇത് തമിഴ് പദമാണ്‌. ഇംഗ്ലീഷുകാർക്ക് അത് അഞ്ചെങോ ആയി. ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ചെങോ എന്നായിരുന്നു അഞ്ചുതെങ്ങ് അറിയപ്പെട്ടിരുന്നത്.അഞ്ചു ചുമടുതാങ്ങികൾ നിലനിന്നിരുന്നെന്നും അഞ്ചുചുമടുതാങ്ങി എന്നാണ്‌ ഇതിന്റെ ആദ്യരൂപമെന്നും വാദിക്കുന്നവരുണ്ട്.എന്നാൽ ചുമടുതാങ്ങി എന്ന പദം ഉപയോഗിച്ചു തുടങ്ങുന്നതിനുമുൻപ് അഞ്ചിങ്ങൽ എന്ന പേരുപയോഗത്തലിരുന്നു എന്നത് ഈ വാദം നിരാകരിക്കുന്നു.തിരുവിതാംകൂർപ്രദേശത്തിലെ ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്. ജലമാർഗ്ഗമുള്ള വ്യാപാരസൗകര്യം ആദ്യം പോർച്ചുഗീസ് -ഡച്ചു വ്യാപാരികളെയും പിന്നീട് ബ്രിട്ടീഷുകാരെയും ഈ സ്ഥലത്തേക്ക് ആകർഷിച്ചു.1673-ൽഈസ്റ്റിന്ത്യാ കമ്പനിയുടെ പണ്ടകശാല തുറന്നതോടെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വർദ്ധിച്ചു.കുരുമുളകും ചീട്ടിത്തുണിയുമായിരുന്നു പ്രധാന വിപണനസാധനങ്ങൾ.684-ൽആറ്റിങ്ങൽറാണിയുടെ സമ്മതത്തോടെ ബ്രിട്ടീഷുകാർ ഈ സ്ഥലം കൈവശപ്പെടുത്തി1690-ൽ ഇവിടെ കോട്ട കെട്ടുന്നതിനുള്ള അനുവാദവും അവർക്കു നല്കപ്പെട്ടു. ഈ കൈമാറ്റങ്ങൾ രേഖാമൂലമുള്ളതായിരുന്നില്ല. 1695-ലാണ് കോട്ടയുടെ പണിപൂർത്തിയായത്.വിഴിഞ്ഞം,കുളച്ചൽ,ഇടവ തുടങ്ങിയ കച്ചവട സങ്കേതങ്ങളൊക്കെ അഞ്ചുതെങ്ങിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. 1729-ൽ തിരുവിതാംകൂർ സംസ്ഥാനത്തെ കുരുമുളക്കുത്തക ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചതോടെ അഞ്ചുതെങ്ങിന്റെ പ്രാധാന്യം ഗണ്യമായി വർദ്ധിച്ചു. കർണാട്ടിക് യുദ്ധകാലത്ത് യുദ്ധസാമഗ്രികളുടെ സംഭരണശാലയും വിതരണകേന്ദ്രവുമായി ഇവിടം ഉപയോഗിക്കപ്പെട്ടു.കായൽ പ്രദേശം ഇന്ത്യയിൽ ബ്രിട്ടിഷ് സാമ്രാജ്യസ്ഥാപനത്തിനുശേഷം അഞ്ചുതെങ്ങിന്റെ പ്രാധാന്യം മങ്ങിത്തുടങ്ങി. ഈ സ്ഥലത്തിന്റെ ഭരണം തിരുവിതാംകൂർ റസിഡന്റിന്റെ കീഴിലുള്ള ഒരു സാധാരണ ഉദ്യോഗസ്ഥനിലൂടെ നിർവഹിക്കപ്പെട്ടുവന്നു. 1801-ൽ വേലുത്തമ്പിദളവയുടെ അനുയായികൾ അഞ്ചുതെങ്ങു കോട്ട ആക്രമിച്ചു. 1813-ൽ ഇവിടുത്തെ പണ്ടകശാല അടച്ചുപൂട്ടിയതോടെ ഈ പ്രദേശത്തിന്റെ സാമ്പത്തികഭദ്രതയ്ക്കു കോട്ടം ഉണ്ടായിത്തുടങ്ങി. 1906-ൽ അഞ്ചുതെങ്ങ് ഒരു പ്രത്യേക റവന്യൂ ജില്ലയാക്കി; 1927-ൽ ഈ പ്രദേശം തിരുനൽവേലി ജില്ലയിലുൾപ്പെടുത്തപ്പെട്ടു. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷവും ഈ നില തുടർന്നുപോന്നു.1950-ലാണ് ഈ പ്രദേശം തിരു-കൊച്ചി സംസ്ഥാനത്തിൽ ലയിച്ചത്.

അഞ്ചുതെങ്ങ് കോട്ട

ഞങ്ങളുടെ ഗ്രാമത്തിലെ പ്രശസ്തമായ ക്ഷേത്രം

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം

[[3]]അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം

ഏകദെശം ഏഴു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ ക്ഷേത്രം ആറ്റിങ്ങലിന്റെ കിഴക്കു ആവണിഞ്ചേരി അഥവാ അവനവഞ്ചേരി എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിന്റെ ഭക്തിഭാവമായി ഐശ്വര്യമായി നിലകൊള്ളുന്നു. എ ഡി 1300 നട്ടത് ദേവദരൻ ആവണിനട്ടുപിള്ള എന്ന വേണാട്ടുരാജാവിന്റെ പേരിൽനിന്നാണ് ആവണിഞ്ചേരി എന്ന പേര് ദേശത്തിനു ലഭിക്കുന്നത്. അത് പിൽക്കാലത്തു അവനവഞ്ചേരിയായ മാറി .കോട്ടക്ക് സമാനമായ മതിൽക്കെട്ടിനകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവൻ ശ്രീ പരമശിവനാണെങ്കിലും ക്ഷേത്രം അറിയപ്പെടുന്നത് ഉപദേവനായ ശ്രീ ഇണ്ടിളയപ്പന്റെ പേരിലാണ്. ഇണ്ടിളയപ്പൻ ശാസ്താവിന്റെ മറ്റൊരു രൂപമാണ്. പുഴയിൽ നിന്ന് ലഭിച്ചതാകയാൽ കോവിലിന്റെ മധ്യഭാഗം തുറസ്സായ് കാണുന്നു. അതിനുമുകളിലൂടെ മഴവെള്ളം ദേവനുമുകളിലായ് പതിക്കണം എന്നാണ് സങ്കൽപ്പം.ഓരോ അവനവഞ്ചേരിക്കാരുടെയും സ്വകാര്യ അഹങ്കാരമാണ് ഇണ്ടിളയപ്പന്റെ പുണ്യഭൂമിയിലാണ് ജനനം എന്നത്. ഇണ്ടൽനശിപ്പിക്കുന്ന -ഇല്ലാതാക്കുന്ന -ദുഃഖമകറ്റുന്ന ദേവനായ ശ്രീ ഇണ്ടിളയപ്പന്റെ പേരിൽ ക്ഷേത്രം ഇന്നും നിലനിൽക്കുന്നു. വീര മാർത്താണ്ഡവർമ്മ മഹാരാജാവ് പടയാളികളോടൊപ്പം താവളമടിച്ചിരുന്നത് ഈ പ്രേദേശത്താണെന്നു പറയപ്പെടുന്നു. ആദ്യം പനവേലിപ്പറമ്പിലായിരുന്നു ശ്രീ ഇണ്ടിളയപ്പൻ ഇരുന്നത്. കൂടുതൽ സൗകര്യപ്രദമായ ഉത്തമ സ്ഥാനം അധിവസിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കുവാൻ ആഗ്രഹിച്ചുകൊണ്ട് ആശ്രിതനായ ഭൂതത്താനെ സ്ഥലം കണ്ടുപിടിക്കുവാൻ നിയോഗിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഭൂതത്താൻ മടങ്ങിയെത്തിയില്ല . ശ്രീ ഇണ്ടിളയപ്പൻ ആശ്രിതനായ ഭൂതത്താനെ അന്വഷിച്ചിറങ്ങി. ദേവന് വഴികാട്ടിയായി നടന്നത് ഒരു കറുത്ത നായയായിരുന്നു. ഇപ്പോൾ അവനവഞ്ചേരി ക്ഷേത്രമിരിക്കുന്ന സ്ഥാനത്തു ഭൂതത്താനെ ഉറങ്ങുന്നതായ് കണ്ട ഇണ്ടിളയപ്പൻ ധിക്കാരിയായ ആശ്രിതനെ കാൽ കൊണ്ട് കോരിയെറിഞ്ഞു . ഭൂതത്താൻ വീണ സ്ഥലത്തെ ഭൂതത്താൻകാവ് എന്നറിയപ്പെടുന്നു. ശ്രീ ഇണ്ടിളയപ്പൻ ആ പവിത്രമായ സ്ഥാനത്തു ഇരുപ്പുറപ്പിച്ചു എന്ന് പുരാവൃത്തം. ക്ഷേത്രത്തിനോടുചേർന്നു വലിയ കുളമുണ്ട്. ഇണ്ടിളയപ്പന് വഴികാട്ടിയായ്‌ വന്ന നായയുടെ ഓർമ്മയ്ക്കായി ഉത്സവകാലത്ത് അപൂർവം ക്ഷേത്രങ്ങളിൽ കാണുന്ന "നായ് വെയ്പ്"എന്ന ചടങ്ങു ഇപ്പോഴും നേടത്തിപ്പോരുന്നു. ആറ്റിങ്ങലിലുള്ള വേളാർ -സമുദായക്കാർ നിർമ്മിക്കുന്ന കളിമൺ രൂപങ്ങൾ ഭക്തർ വാങ്ങി ഇണ്ടിളയപ്പന് നടയ്ക്കുവെയ്ക്കുകയെന്ന ചടങ്ങ് ഇന്നുമുണ്ട്.

അവനവഞ്ചേരി ക്ഷേത്രം

അഗ്രഹാരങ്ങൾ

പാർവതി പുരത്തും ,അവനവഞ്ചേരിയിലും തമിഴ് ബ്രാഹ്മണരുടെ അധിവാസ മേഖലകൾ ഉണ്ട് .ഇവ ഗ്രാമം എന്ന പേരിലാണ് അറിയപ്പെടുന്നത് .സമൂഹം എന്നാണ്ഗ്രാമത്തിനു അർഥം .ഇവരുടെ ഭാവനകൾക്കു മഠം എന്ന് പറയുന്നു. തൊട്ടുതൊട്ടൊന്നു നിർമിച്ചിട്ടുള്ള ഇവരുടെ ഗൃഹസംജയമാണ് അഗ്രഹാരം .പരസ്പരം ചേർന്നിരിക്കുന്ന ഭാവന മാതൃക ഇവരുടെ വാസസ്ഥലത്തെ തെരുവാക്കി മാറ്റിയിരിക്കുന്നു .ഇവർ പാരമ്പര്യ വേഷം അണിയുന്നു .അഗ്രഹാരം എന്ന പദത്തിന്റെ അർത്ഥം “വീടുകളുടെ പൂമാല” എന്നാണ്. അഗ്രഹാരങ്ങൾ സാധാരണയായി റോഡിന്റെ ഒരു വശത്തോടു ചേർന്ന് നിരയായി കാണപ്പെടുന്നു. ഈ നിരയുടെ ഒത്ത നടുവിൽ ഒരു അമ്പലവും കാണും. ഈ അമ്പലത്തിനു ചുറ്റും ഒരു പൂമാലപോലെ വീടുകൾ നിരന്നു നിൽക്കുന്നതുകൊണ്ടാണ് അഗ്രഹാരം എന്ന പേര് നൽകപ്പെട്ടത്. സാധാരണയായി അയ്യർമാരാണ് അഗ്രഹാരങ്ങളിൽ താമസിക്കുക.പരസ്പരം അഭുമുഖമായുള്ള അഗ്രഹാരങ്ങൾക്ക്‌ നടുവിലായി വിശാലമായ മുറ്റമുണ്ട്‌.ഒരു പൊതുകിണറുമുണ്ടാകും. പൊതു കുളവും ചില അഗ്രഹാരങ്ങളോടു ചേർന്നുണ്ട്‌.മുറ്റത്ത്‌ അതിരാവിലെ അരിപ്പൊടിക്കോലങ്ങൾ എഴുതുകയെന്നത്‌ ചര്യയാണ്‌.പൊതുഭിത്തികളോടുകൂടിയതാണ്‌ വീടുകൾ.വെടിവട്ടത്തിന്‌ ഉമ്മറത്ത്‌ പ്രത്യേകം തളവുമുണ്ട്‌. ദീർഘചതുരാകൃതിയിലാണ്‌ ഓരോ ഗൃഹവും സ്ഥലവും .ഒരു ഇടനാഴിയും അതിൽ നിന്നും ഒരു വശത്തുള്ള മുറികളിലേക്ക്‌ കയറാനുമുള്ള രീതിയിലാണ്‌ ഈ ഗൃഹങ്ങളുടെ നിർമ്മാണ രീതി.ചില ഗൃഹങ്ങൾക്ക്‌ നടുമുറ്റവുമുണ്ട്‌.എല്ലാ വീടുകൾക്കും മുകളിൽ ഒരു മുറിയുണ്ട്‌.പൊക്കം കുറഞ്ഞ ചെറിയഗോവണി കയറിവേണം അതിലേക്ക്‌ എത്തുവാൻ. സിമന്റ്‌ ഉപയോഗിക്കാതെയാണ്‌ അഗ്രഹാരങ്ങൾ നിർമ്മിച്ചിരിക്കുന്നത്‌.ശർക്കരയും കുമ്മായവും ചേർത്തുണ്ടാക്കിയ ഒരു മിശ്രിതത്തിലാണ്‌ ഇത്‌ പണിതുയത്തിയിരിക്കുന്നത്‌.ഇന്ന് പല അഗ്രഹാരങ്ങളും ബ്രാഹ്മണർ കൈയൊഴിഞ്ഞു.പലരും പട്ടണങ്ങളിലേക്ക്‌ കുടിയേറി.

പ്രധാന സ്ഥാപനങ്ങൾ

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി


  • ഗവൺമെൻറ് ഹൈസ്കൂൾ, അവനവഞ്ചേരി
  • യൂവജന സമാജം ഗ്രന്ഥശാല അവനവഞ്ചേരി
  • വിക്രംസാരാഭായ് ഗ്രന്ഥശാല ,അവനവഞ്ചേരി
  • അവനവഞ്ചേരി മുരളിസ്മാരക ഗ്രന്ഥശാല, അവനവഞ്ചേരി
  • ടെലിഫോൺ എക്സ്ചേ‍ഞ്ച്, അവനവഞ്ചേരി
  • വില്ലേജ് ഓഫീസ്, അവനവഞ്ചേരി ആറ്റിങ്ങൽ
  • പോസ്റ്റ് ഓഫീസ്, അവനവഞ്ചേരി
  • കെ.എസ്.ഇ.ബി ഓഫീസ്,അവനവഞ്ചേരി

അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ്  കേഡറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷി

ചിത്രശാല

ഞങ്ങളുടെ പ്രദേശത്തെ പ്രശസ്ത ഗ്രന്ഥശാലകൾ

അവനവഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന പഴയ ഗ്രന്ഥശാല

അവനവഞ്ചേരി ക്ഷേത്രത്തിനു സമീപത്തുള്ള വാരിയത്ത് വീട്ടിൽ ജ്ഞാനോദയം എന്നപേരിൽ കുറേകാലം ഒരു വായനശാല പ്രവർത്തിച്ചിരുന്നു.അവനവഞ്ചേരി താക്കൂർകുന്നിൽ ഉദയ വായന ശാലയും ഉണ്ടായിരുന്നു. അവനവഞ്ചേരി അമ്പലത്തിന്റെ കിഴക്കുഭാഗത്തായ് അവനവഞ്ചേരി സ്റ്റോർ കോൺഗ്രസ് ഗ്രന്ഥശാല എന്നപേരിൽ ഒരെണ്ണം പ്രവർത്തിച്ചിരുന്നു.ഗ്രന്ഥശാലയിൽ വരികവരികസഹജരെ സഹനസമരസമയമായി എന്ന പ്രൗഢ ഗംഭീരമായ സ്വാതന്ത്ര്യ സമര സന്ദേശഗാനം രചിച്ചു. മലയാളികളെ ഹർഷപുളകിതരാക്കിയ [[4]]അംശിനാരായണപിള്ള പ്രസംഗിച്ചിട്ടുണ്ട്.

യൂവജന സമാജം ഗ്രന്ഥശാല അവനവഞ്ചേരി

അവനവഞ്ചേരി തെരുവ് ജംഗ്‌ഷന്‌ സമീപത്തായി സ്വന്തം കെട്ടിടത്തിൽ, കഴിഞ്ഞ അറുപതുവർഷമായി ഈ ഗ്രന്ഥശാല പ്രവർത്തിക്കുന്നു . നിരവധി സാമൂഹികസേവനങ്ങൾ നടത്തുന്ന ഗ്രന്ഥശാലയ്ക്ക് ഇപ്പോൾ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട് . ബാലവേദിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനക്ലാസ് നടന്നു വരുന്നു . വനിതാവേദി പ്രവർത്തിക്കുന്നുണ്ട്. പലതവണ വൈദ്യ ശാസ്ത്ര ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

വിക്രംസാരാഭായ് ഗ്രന്ഥശാല ,അവനവഞ്ചേരി

അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ വിക്രംസാരാഭായ് ഗ്രന്ഥശാല എന്ന പേരിൽ ഒരെണ്ണം വാടകക്കെട്ടിടത്തിൽ 1970 -71 വർഷത്തിൽ ആരംഭിച്ചു. എന്നാൽ കുറെക്കാലം കഴിഞ്ഞപ്പോൾ അതിന്റെ പ്രവർത്തനം മുടങ്ങിപ്പോയി . ആറ്റിങ്ങൽ നിയമസഭയെ കുറേ പ്രാവശ്യം പ്രതിനിധികരിച്ച വക്കം പുരുഷോത്തമന്റെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നഗരസഭാ വക ഭൂമിയിൽ നിർമ്മിച്ച പുതിയ കെട്ടിടം ഇന്നീ ലൈബ്രറിക്ക് സംഭവനചെയ്തിരിക്കുകയാണ്.

അവനവഞ്ചേരി മുരളിസ്മാരക ഗ്രന്ഥശാല, അവനവഞ്ചേരി

അവനവഞ്ചേരിയിൽ സാമൂഹിക സാംസ്‌കാരിക പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന അവനവഞ്ചേരി മുരളിയുടെ ആകസ്മിക നിര്യാണത്തെത്തുടർന്നു അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി രണ്ടായിരാമാണ്ടു ഡിസംബറിൽ സ്ഥാപിതമായതാണ് ഈ ഗ്രന്ഥശാല.അവനവച്ചേരി ക്ഷേത്രത്തിനു സമീപമുള്ള രണ്ടു സെന്റ് സ്ഥലത്ത് ഇരുനിലക്കെട്ടിടം സ്വന്തമായുള്ള ഈ ഗ്രന്ഥശാലയിൽ ആറായിരത്തോളം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.ബാലവേദി ,വനിതാവേദി ,കരിയർ ഗൈഡൻസ് ,നൃത്തസംഗീതാഭ്യാസം എന്നിവ നടന്നുവരുന്നു.

പ്രശസ്ത വ്യക്തികൾ

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/ എ. രാമചന്ദ്രൻ

സസ്യജാലങ്ങൾ

തുറന്ന വനമെന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ വൈവിധ്യമാർന്ന വൃക്ഷലതാദികളുടെ ബാഹുല്യമുണ്ടായിരുന്നു. ജനാധിവാസം ശതഗുണീഭവിച്ച പശ്ചാത്തലത്തിൽ നൈസർഗിക സസ്യപ്രകൃതി പാടെ തുടച്ചുമാറ്റപ്പെട്ട അവസ്ഥയിൽ എത്തിയിരിക്കുന്നു. വ്യാപകമായ വന നശീകരണത്തോടൊപ്പം റബ്ബർ പോലുള്ള നാണ്യവിളകളുടെ അതിക്രമണവും ചേർന്ന് വനഭൂമി ചുരുക്കപ്പെട്ടിരിക്കുകയാണ്. മുൻകാലത്ത് കുന്നിൻ പുറങ്ങളിലുൾപ്പെടെ സമ്പദ് പ്രാധാന്യമുള്ള വൃക്ഷങ്ങൾ സമൃദ്ധമായി വളർന്നിരുന്നു. തേക്ക് , ഈട്ടി , മരുത് , ഇലവ് , കുമ്പിൾ , വേങ്ങ , അകിൽ , പൂവം , തേമ്പാവ് , പൂമരുത് , തെള്ളിമരം , ആഞ്ഞിലി , ചന്ദനം , കാഞ്ഞിരം , വാക മഹാഗണി തുടങ്ങിയ തടിയിനങ്ങൾക്കൊപ്പം പ്ളാവ് മാവ് , പുന്ന , പുളി , പിണറ്, മരവെട്ടി , ഇലിപ്പ വേപ്പ് എന്നിവയും സമൃദ്ധമായി വളർന്നിരുന്നു. മുളവർഗത്തിൽപ്പെട്ട ഇല്ലിമുള , കല്ലൻമുള , ഈറ്റ , ചൂരൽ തുടങ്ങിയവയുടേയും പുൽവർഗങ്ങളിൽ രാമച്ചം , ഇഞ്ചിപ്പുല്ല് , കർപ്പൂരപ്പുല്ല് , ദർഭ , കൈത എന്നിവയുടേയും ഇടതൂർന്ന സഞ്ചയങ്ങൾയെമ്പാടും ഉണ്ടായിരുന്നു. കച്ചോലം , വയമ്പ് , അശോകം , കുന്നി , ഞെരിഞ്ഞിൽ , കറിവേപ്പ് , നൊച്ചി , ആടലോടകം , കീഴാനെല്ലി , കുറുന്തോട്ടി , കരിങ്ങാലി , കുപ്പമേനി , നീർബ്രഹ്മി , നറുനണ്ടി , തിപ്പലി , ശതാവരി , കരിഞ്ഞോട്ട , വാതംകൊല്ലി , കൊടുവേലി വേലിപ്പരുത്തി , കടലാടി തുടങ്ങിയ ഔഷധ സസ്യങ്ങളുടെ കലവറയായിരുന്നു . കായലോരങ്ങളിൽ കണ്ടൽ സസ്യങ്ങൾ ധാരാളമായി ഉണ്ടായിരുന്നു. പുഷ്പ ശബളങ്ങളായ തണൽ മരങ്ങൾ, വേലിച്ചെടികൾ, വിവിധയിനം മുൾച്ചെടികൾ, കിഴങ്ങുവർഗങ്ങൾ, പുഷ്പഫലസസ്യങ്ങൾ എന്നിവയ്ക്കൊക്കെ ഏറെ പ്രാമാണ്യമുണ്ടായിരുന്നു. ഒറ്റത്തടി വൃക്ഷങ്ങളിൽ തെങ്ങിനോടൊപ്പം ബാഹുല്യം പുലർത്തി കവുങ്ങ്, ചൂണ്ടപ്പന, കുടപ്പന എന്നീയിനങ്ങളും നിലകൊണ്ടിരുന്നു. ജലദൗർലഭ്യം അനുഭവപ്പെട്ടിരുന്ന ഭാഗങ്ങളിൽ കരിമ്പന സമൃദ്ധമായി വളർന്നിരുന്നു. കാർഷികവിളകളിൽ മുന്തിയ സ്ഥാനം നെല്ലിനായിരുന്നുവെങ്കിലും കൂവരക്, പയറുവർഗങ്ങൾ, എള്ള് തുടങ്ങിയവയും പ്രാമാണ്യം പുലർത്തിപ്പോന്നു. ജനനിബിഡത ഏറുകയും അശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങൾ അവലംബിക്കുകയും ചെയ്തതിനെത്തുടർന്ന് നൈസർഗിക സസ്യജാലം ഏറെക്കുറെ ലുപ്തമായ ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. അല്പമാത്രമായി അവശേഷിക്കുന്ന വനമേഖലയിൽപ്പോലും മികച്ച സമ്പദ് പ്രാധാന്യമുള്ള പലയിനങ്ങളും വംശനാശത്തിന് ഇരയായിക്കഴിഞ്ഞിരിക്കുന്നു. പരമ്പരാഗതവിളകളായ തെങ്ങും നെല്ലും, റബ്ബർ പോലുള്ള നാണ്യവിളകൾക്ക് നിലമൊഴിഞ്ഞുകൊടുക്കുന്ന അവസ്ഥ വിപുലമായിട്ടുണ്ട്. നെല്പാടങ്ങൾ പാടെ നികത്തി ഭവന നിർമാണത്തിനും; കുറഞ്ഞപരിചരണത്തിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വാഴ, കായ്കറിവർഗങ്ങൾ, മരച്ചീനി തുടങ്ങിയവ കൃഷിചെയ്യുന്നതിനും ഉപയോഗപ്പെടുത്തുന്ന പ്രവണത അനുദിനം വർധിക്കുന്നു. .

വ്യവസായങ്ങൾ

ടെക്നോപാർക്ക്, കഴക്കൂട്ടം; ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാപ്പനംകോട്; ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് സെന്റർ, കൊച്ചുവേളി; കിൻഫ്ര ( കേരള ഇൻഡസ്റ്റ്രിയിൽ ഇൻഫ്രാസ്റ്റ്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ), കഴക്കൂട്ടം എന്നിവയാണ് വ്യവസായ സഞ്ചയങ്ങൾ. ഇവയിൽ വിവരസാങ്കേതിക വിദ്യാരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള ടെക്നോപാർക്ക് ബഹുരാഷ്ട്രകമ്പനികളുടേതുൾപ്പെടെ മുന്തിയ സ്ഥാപനങ്ങളുടെ സമുച്ചയമായി മാറിയിരിക്കുന്നു. ഇവിടത്തെ ആധുനിക സജ്ജീകരണങ്ങളുടെ പര്യാപ്തത ഇൻഫോസിസ്, ടാറ്റാഎൽക്സി, ടി സി എസ് തുടങ്ങിയ അതികായന്മാരെപ്പോലും ആകർഷിച്ചുകഴിഞ്ഞു. ഇപ്പോൾ 61 കമ്പനികളിലായി 5,500 വിവര സാങ്കേതികവിദ്യാവിദഗ്ധർക്ക് തൊഴിലവസരമൊരുക്കിയിട്ടുണ്ട് ഈ സമുച്ചയത്തിൽ.

നാടൻകലകൾ

പരമ്പരാഗതമായ നിരവധി കലകളാൽ സമ്പന്നമാണ് നമ്മുടെ നാട്.ചില കലാരൂപങ്ങൾ പരിചയപ്പെടുത്തുന്നു .

നാടൻപാട്ട് [[5]]

നമ്മുടെ നാട്ടിൽ ഞാറു നടുന്നതിന്റെ ഭാഗമായി കൃഷിപ്പാട്ടുകൾ പാടിയിരുന്നു. ഒാരിണ,ഈരിണ കാലികളെ കൊണ്ട് നിലം ഉഴുതൊരുക്കി ,ഞാറ്റടികളിൽ നിന്ന് കൊണ്ടുവരുന്ന ഞാറിനെ മരമടിച്ചൊരുക്കിയ വയലിൽ നിരത്തുന്നു. ആ ഞാറുകെട്ടുകളിൽനിന്നു പിടിയെടുത്തു പിടിയിൽനിന്ന് നുരിയെടുത്ത നിരനിരയായ് നിരന്നുനിന്നു സ്ത്രീകൾ പാട്ടുപാടി ഞാറുനട്ടിരുന്ന ഒരു കാലത്തെക്കുറിച്ചു ഇന്നും പഴമക്കാർപറയുന്നു .തിരുപ്പാണ്ടി ,തേവി ,മാണിക്യ ,കാളി ,ചക്കി എന്നിവരായിരുന്നു അന്നത്തെ പ്രധാന പാട്ടുകാർ .

തിരുവാതിരക്കളി[[6]]

നാട്ടിലെ പെൺകുട്ടികൾ തിരുവാതിരക്കളി പഠിക്കുക എന്നതൊരു വഴക്കമായിരുന്നു. തിരുവാതിരക്കളി പഠിപ്പിക്കുന്നവരെ ആശാട്ടിമാർ എന്നാണറിയപ്പെട്ടിരുന്നത്. കരിച്ചയിൽ പൊന്നു അമ്മ,ദാക്ഷായണിയമ്മ എന്നിവർ പഴയതലമുറയിലെ പ്രഗത്ഭരായ തിരുവാതിരക്കളി ആശാട്ടിമാരായിരുന്നു. ഏറെനാളത്തെ പഠനത്തിന് ശേഷമാണു തിരുവാതിരയുടെ അരങ്ങേറ്റം നടത്തുന്നത്. ഓണത്തിന് വീടുകളിലും ഉത്സവങ്ങൾക്ക് ക്ഷേത്രങ്ങളിലും തിരുവാതിര നടത്തിയിരുന്നു.സ്ത്രീകളുടെ മെയ്‌വഴക്കത്തിന്ഉതകുന്ന ഒരു നാടക കലാരുപമാണ് തിരുവാതിരക്കളി. ഇതിനു കൈകൊട്ടിക്കളി എന്നുംപേരുണ്ട്.തിരുവാതിരകളിക്ക്പുറമെഓണക്കാലത്തു പവൽക്കളി,തുമ്പിതുള്ളൽതുടങ്ങിയ വിനോദങ്ങളും ഉണ്ടായിരുന്നു. നിരവധി പാട്ടുകളുടെ അകമ്പടിയുണ്ടായിരുന്നു.

തിരുവാതിരക്കളി

കമ്പടവുകളിയും അടിതടയും

യുവാക്കളുടെ ആയോധനകലകളായി കണക്കാക്കാവുന്ന രണ്ടു വിനോദങ്ങളാണ് കമ്പടവുകളിയും(കൊലുകളിയും),അടിതടയും . എട്ടാൽ വട്ടത്തിൽ നിന്ന് ഓരോരുത്തരും കൈയിൽ രണ്ടു കമ്പുപയോഗിച്ചു താളം കൊട്ടി പരസ്പരം കമ്പടിച്ചു കളിക്കുന്നതാണ് കമ്പടവുകളി.പുരാണങ്ങളിലെയും ആട്ടക്കഥകളിലെയും പാട്ടുകൾക്കുപുറമെ ചില സാമൂഹിക ഗാനങ്ങളും താളത്തിൽപാടി കമ്പടിച്ചുകളിക്കുന്നു. കോൽക്കളി പോലെ നല്ല മെയ്‍വഴക്കം വേണ്ട കലാരൂപമാണ് അടിതട.നീളമുള്ള കമ്പു ചുഴറ്റി രണ്ടുപേർ തമ്മിൽ അടിക്കുകയും തടയുകയും ചെയുന്നതുകൊണ്ടാണ് അടിതട എന്ന പേരുവന്നത്. താഴത്തുമുടിയൂർഗംഗാധരൻപിള്ള നമ്മുടെ നാട്ടിലെ ഒരു അടിതട ആശാനായിരുന്നു. കമ്പ് പലവിധത്തിൽ ചുഴറ്റി എതിരാളിയെ അടിക്കുന്നതും അയാൾ അതേ മട്ടിൽ തടുക്കുന്നതും നയനാനന്ദകരമായ കാഴ്ചയാണ്.മെയ്യ്‌ കണ്ണാകണം എന്നതാണ് തത്വം .ഇത്തരം കലാരൂപങ്ങൾ അഭ്യസിക്കുക എന്നത് പണ്ടുകാലത്തെ രീതിയായിരുന്നു.ഇന്ന് പിന്തുടർച്ചക്കാരായി ആരും ഈ കലാരൂപങ്ങളെ നിലനിർത്തിയില്ല എന്നുള്ളതാണ് അന്യംനിന്നുപോകാൻ കാരണം.

കുത്തിയോട്ടം[[7]]

ദേവീക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ചു നടത്തുന്ന അനുഷ്ടാനമാണ് കുത്തിയോട്ടം.ആൺകുട്ടികളെയാണ്‌ കുത്തിയോട്ട കുട്ടികളാക്കുന്നതു. ചില ദിക്കിലിവരെ കുരുതിക്കുട്ടികൾ എന്നുപറയുന്നു. ദേവി പ്രീതിക്കായി പണ്ടുകാലത്തു നരബലി നടത്തിയിരുന്നു .അതിന്റെ പ്രേതീകാത്മകമായ അനുഷ്ടാനമാണ് കുത്തിയോട്ടം .ഇത് രക്താരാധനയുമായ് ബന്ധപ്പെട്ടിരിക്കുന്നു.രക്താരദാന ലോകത്ത് പല പ്രദേശത്തും ഉണ്ടായിരുന്ന സമ്പ്രദായമാണ്.കാളീ പ്രീതിക്കായി നരബലി നടത്തിയിരുന്നതിന്റെ ചിഹ്നങ്ങളായ് ഇന്നും പല അനുഷ്ടാനങ്ങളും നിലനിൽക്കുന്നുണ്ട്. കുരുതി,പട്ടു,ചുവന്നപൂക്കളെ അർപ്പിക്കൽ,ഗരുഢൻതൂക്കം,കാവടിശൂലം എന്നിവ അത്തരമൊരുകാലത്തിന്റെ തിരുശേഷിപ്പുകളാണ്.

നാടൻകലകൾ കുത്തിയോട്ടം

തോറ്റംപാട്ട് [[8]]

കേരളത്തിൽ തെക്കും വടക്കും പാടിവരുന്ന വ്യത്യസ്തമായ തോറ്റംപാട്ടുകൾ ഉണ്ട്.തെക്കൻ കേരളത്തിലെ ദേവി ക്ഷേത്രങ്ങളിലും മുടിപ്പുരകളിലും പാടിവരുന്ന ദൈർഘ്യമേറിയ കഥാഗാനമാണ് തെക്കിന്റെ തോറ്റംപാട്ട്. ദേവീക്ഷേത്രങ്ങളിലെ കുടിയിരുത്തു പാട്ടുമായി ബന്ധപ്പെട്ടാണ് തോറ്റംപാട്ട് പാടുന്നത്.പച്ചോലകൊണ്ടുകെട്ടിയുണ്ടാക്കുന്ന മുടിപ്പുരകളിൽ ദേവിയുടെ ശക്തിയെ പാട്ടിലൂടെ ആവാഹിച്ചുവരുത്തി കുടിയിരുത്തി പാനകഴിക്കുകയാണ്‌ ചെയുന്നത്.താൽക്കാലികമായി കെട്ടിയുണ്ടാക്കുന്ന ശ്രീകോവിൽ സ്ഥാനത്തു പീഠം വെച്ച് അതിൽ വാൽക്കിണ്ടിയിൽ കൂർച്ചംവെച്ച് അതിന്മേൽ വാൽക്കണ്ണാടി മുഖമായസങ്കല്പിച്ചു വയ്ക്കുന്നു. അലങ്കാര വസ്ത്രം ഞൊറിഞ്ഞു പാവാടയായ് സങ്കൽപ്പിച്ചു വിസ്തരിക്കുന്നു. അപ്പോഴേക്കും ദേവിരൂപമായ്‌ കഴിയും.ശക്തി ആവാഹിച്ചു ഒരു വാളും അരുകിൽ വയ്ക്കും.തുടർന്ന് തോറ്റംപാട്ടിലൂടെ ദേവിയെ തോറ്റിയുണർത്തുന്നു.

നാടൻകലകൾ