ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /മിട്ടുവും കിട്ടുവും

Schoolwiki സംരംഭത്തിൽ നിന്ന്
മിട്ടുവും കിട്ടുവും


നീലിമലയിൽ താമസിച്ചിരുന്ന രണ്ടു സിംഹങ്ങളായിരുന്നു മിട്ടുവും കിട്ടുവും. പരസ്പരം സ്നേഹിച്ചു കഴിയുന്ന സഹോദരങ്ങളായിരുന്നു അവർ. മൂത്തവനായ മിട്ടു, ഉത്സാഹിയും കഠിനാധ്വനിയും സർവോപരി വൃത്തിയുള്ളവനുമായിരുന്നു. എന്നാൽ കിട്ടുവാകട്ടെ കുഴിമടിയനും. മിട്ടു വേട്ടയാടി കൊണ്ടു വരുന്ന ഇറച്ചിയും ഭക്ഷിച്ച്‌ ഗുഹയിൽ അനങ്ങാതെ കിടന്നുറങ്ങുകയാണ് കിട്ടുവിന്റെ സ്ഥിരം പരിപാടി. അങ്ങനെ സുഖലോലുപനായി കഴിഞ്ഞു വരികയായിരുന്നു മിട്ടു. വർഷങ്ങൾ കടന്നുപോയി. ചേട്ടൻ കൊണ്ട് വരുന്ന ഭക്ഷണം ആർത്തിയോടെ കഴിച്ചു കഴിച്ച് മിട്ടു ഒരു തടിയനായി മാറി. കിടന്നിടത്തുനിന്നും അനങ്ങാൻ പറ്റാത്ത അവസ്ഥ. ദേഹമാസകലം പുണ്ണ് പിടിച്ച് അവൻ ഒരു നിത്യരോഗിയായി മാറി. അനുജനെ ജീവനുതുല്യം സ്നേഹിച്ച മിട്ടുവിന് ആ കാഴ്ച സഹിക്കാനായില്ല. കൂട്ടുകാരനായ ഡോലു ആനയിൽ നിന്നും പഞ്ചമൻ കാട്ടിലെ ശംഭുവൈദ്യരെക്കുറിച്ച് കേട്ടറിഞ്ഞ മിട്ടു, അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു. അവിടെപ്പോയി കുരങ്ങൻവൈദ്യരോട് കാര്യങ്ങളെല്ലാം പറഞ്ഞു. നീലിമലയിൽ എത്തിയ ശംഭുവൈദ്യർ കിട്ടുവിനെ വിശദമായി പരിശോധിച്ചു. എന്നിട്ട് പറഞ്ഞു, വ്യായാമക്കുറവാണ് പ്രശ്‍നം. ശരീരത്തിൽ കൊഴുപ്പ് കെട്ടിക്കിടക്കുകയാണ്. മടികാരണം ഉണ്ടായ വൃത്തിക്കുറവുകൂടി ആയപ്പോൾ സംഗതി കേമമായി. ആദ്യം ഇവന്റെ മടി മാറ്റുക. എന്നിട്ടാവാം ചികിത്സ. എന്തായാലും ഞാൻ തരുന്ന ഈ തൈലം രണ്ടാഴ്ച അവന്റെ ദേഹത്തു പുരട്ടൂ. ഭക്ഷണമായി വെള്ളമല്ലാതെ മറ്റൊന്നും കൊടുക്കണ്ട. ഈ കാര്യങ്ങൾ ചെയ്യാൻ ആരേലും സഹായത്തിനു വിളിക്കണം. ഈ രണ്ടാഴ്ചകൊണ്ട് മിട്ടു അങ്ങ് ദൂരെയുള്ള മണിമല കാട്ടിൽ പോയി സ്നേഹഗന്ധി പുഷ്പം പറിച്ചു വരികയും വേണം. അതുപയോഗിച്ചാണ് മിട്ടുവിനുള്ള മരുന്ന് തയ്യാറാക്കേണ്ടത്. ഇത്രയും പറഞ്ഞ് ശംഭു വൈദ്യർ യാത്രയായി. ചികിത്സ വൈദ്യർ പറഞ്ഞതുപോലെ നടന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾതന്നെ കിട്ടുവിന്റെ മുറിവുകൾ കരിഞ്ഞു. എഴുന്നേറ്റ് നടക്കാൻ തുടങ്ങി. വെള്ളം മാത്രം കുടിച്ചുകഴിഞ്ഞിരുന്ന കിട്ടുവിന് വിശപ്പ് സഹിക്കാതെയായി. മിട്ടു തിരികെ എത്തിയതുമില്ല. ചേട്ടൻ കൊണ്ട് വരുന്ന ഇറച്ചി കാത്തിരിക്കാനുള്ള ക്ഷമ അവനില്ലാതെയായി. സർവ ശക്തിയുമുപയോഗിച്ച്‌ തടാകത്തിന്റെ തീരത്തേയ്ക്ക് അവൻ ഓടി. അവിടെ മേഞ്ഞിരുന്ന പേടമാനിൽ ഒന്നിനെ തഞ്ചത്തിൽ അവൻ വശത്താക്കി. അങ്ങനെ ആദ്യമായി വേട്ടയാടി ഭക്ഷിക്കുന്ന സുഖം അവൻ അറിഞ്ഞു, വ്യായാമത്തിന്റെയും…… പിന്നീടൊരിക്കലും കിട്ടു മടിപിടിച്ചിരുന്നിട്ടില്ല. ചേട്ടനോടൊപ്പം ഓടിയും ചാടിയും ഇരപിടിച്ചും അവൻ സന്തോഷത്തോടെ ജീവിച്ചു. ഗുണപാഠം : വ്യായാമം എല്ലാ ജീവികൾക്കും അത്യാവശ്യമാണ്. എന്നും ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ മടിപിടിച്ചിരിക്കാതെ അധ്വാനിക്കാൻ നമ്മളും തയ്യാറാകണം.

ജിതേന്ദ്രനാഥ് ജെ യു
4 ബി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ