ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/ഇന്നലെ ചെയ്തോരബദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെ ചെയ്തോരബദ്ധം

" എന്താടോ ഉറങ്ങാൻ നേരമായില്ലേ കുറെ  നേരമായല്ലോ ഈ ഇരുപ്പ് തുടങ്ങിയിട്ട് ??". മുറിയിലെ ലൈറ്റ് കൊണ്ട് പോലീസുകാരൻ ചോദിച്ചു. "പോയി  കിടക്കെടോ. ....വെറുതെ മനുഷ്യനെ പണി ഉണ്ടാക്കല്ലേ ........"ആ സ്വരം മുമ്പിലത്തെക്കാൾ ഭയാനകമായി കെവിനു തോന്നി . മനസ്സിലെ വികാരങ്ങൾ വിങ്ങിപ്പൊട്ടി കണ്ണുകളിൽ തളംകെട്ടി നിൽക്കുന്നു .ഒട്ടും താല്പര്യം ഇല്ലാത്ത ഭാവത്തിൽ അവൻ കട്ടിലിൽ വന്നു കിടന്നു. "എന്റെ കർത്താവേ......... രക്ഷിക്കണേ".മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഉറങ്ങാനായി അവൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല. അപ്പോഴേക്കും അയാൾ പോയിരുന്നു. അപ്പുറത്തും ഇപ്പുറത്തും എല്ലാവരും ഉറങ്ങി കഴിഞ്ഞു. കുറെ നേരം എന്തെല്ലാമോ ചിന്തിച്ചുകൊണ്ട് അവൻ കണ്ണുകൾ അടച്ചു കിടന്നു. ജയിൽ മുറിയിലെ അഴികൾക്കിടയിലൂടെ കാറ്റിരമ്പി വരുന്നു. മുൻമ്പെങ്ങും തോന്നാത്ത ഒരു തണുപ്പ് അപ്പോൾ അവനു തോന്നി.കൊതുക് കടിയിൽ നിന്നുള്ള രക്ഷപ്പെടലിനായി അവൻ പുതപ്പ് തപ്പി. നേരം പതിനൊന്നായി കാണും. പുറത്തെ പൂർണ്ണചന്ദ്രനെ നോക്കി കിടന്ന കെവിൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. കുടുംബ പാരമ്പര്യവും സ്വത്തും ആവോളമുള്ള ഒരു ധനിക കുടുംബത്തിലെ അംഗമാണ് കെവിൻ. തൻ്റെ കഥ ആരോ ചെവിയിൽ മന്ത്രിക്കുന്നു...... അവൻ ഒരു നിമിഷം കാതോർത്തു. നിലാവുള്ള രാത്രിയിൽ കാണുന്ന വ്യർത്ഥമായ കിനാവ്. ജേക്കബിൻ്റെയും ആലീസിൻ്റെയും ഒരേയൊരു മകൻ ആണ് അവൻ. ആണും പെണ്ണുമായി ആറ്റുനോറ്റു കിട്ടിയ ഏക മകൻ. ഒരു ദുഃഖവും അറിയിക്കാതെ അവർ അവനെ വളർത്തി. അമ്മച്ചിയും അപ്പച്ചനും മാത്രമുള്ളതായിരുന്നു അവൻ്റെ ലോകം. സ്കൂൾ ജീവിതം അവന് വളരെ പ്രിയപ്പെട്ടതായിരുന്നു. നന്നായി പഠിക്കും , പാട്ടും പാടും എല്ലാത്തിനും മുന്നിൽ.പ്ലസ് ടൂവിൽ നല്ല മാർക്കുവാങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ തൻറെ ബാല്യകാല സുഹൃത്ത് ജോണിയെ കണ്ടുമുട്ടി.  കുറേ നാൾ കഴിഞ്ഞ് കാണുകയല്ലേ കെവിനു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. അവൻ ഓടിപ്പോയി കെട്ടിപ്പിടിച്ചു. "ടാ..... ജോണി എത്ര നാളായെടാ നിന്നെ കണ്ടിട്ട്. നീ ആകെ മാറിപ്പോയി."കിതച്ചു കൊണ്ട് ഒറ്റശ്വാസത്തിൽ കെവിൻ പറഞ്ഞു നിർത്തി. അവൻ പറഞ്ഞത് ശരിയായിരുന്നു. ജോണി ഒരുപാട് മാറിപ്പോയി. നോട്ടവും ഭാവവും സംസാരരീതിയും, ആകെ ഒരു മാറ്റം.കെവിൻ നിർത്താതെ ചുമയ്ക്കുന്നതു കണ്ട് ജോണി ചോദിച്ചു. "എന്താടാ നിന്ന് കുരയ്ക്കുന്നത്..... കെളവനായോടാ??.....  "ഏയ് രണ്ടു ദിവസമായി ജലദോഷമാ"....... മൂക്കുപിടിച്ചു കൊണ്ട് കെവിൻ മറുപടി പറഞ്ഞു. അപ്പോഴതാ ജോണിയുടെ കയ്യിൽ പുകഞ്ഞു തുടങ്ങിയ ഒരു സിഗരറ്റും പ്രത്യക്ഷപ്പെട്ടു."എന്താ ഇത്..... കളയടാ..... ഇത് ചീത്തയാ...... " കെവിൻ പറഞ്ഞു. "ചീത്തയോ ആരുപറഞ്ഞു ". ജലദോഷത്തിനു പറ്റിയ മരുന്നാ..... ദാ ഇങ്ങനെ രണ്ടുവലി..... പിന്നെ ഇങ്ങനെ പുറത്തേക്ക്. കഴിഞ്ഞു.  ചുമയും കുരയുമെല്ലാം പമ്പകടക്കും. ജോണിയുടെ മറുപടി കേട്ട് അവൻ അമ്പരന്നു നിന്നു. "അയ്യോ!!വീട്ടിൽ ചെല്ലുമ്പം വായിൽ മണം നിൽക്കും." നിഷ്കളങ്കമായ മുഖത്ത് നോക്കി ജോണി ചോദിച്ചു. "നീ ഏത് യുഗത്തിലാണ് ജീവിക്കുന്നത്. എൻ്റെ കൂട്ടുകാരെല്ലാം ഇതിനേക്കാൾ വലുത് ഉപയോഗിക്കുന്നവരാണ്. "വലുത് എന്ന് വച്ചാൽ" കെവിൻ അത്ഭുതത്തോടെ ചോദിച്ചു. "എടാ.... അവര് കുടിക്കും , വലിക്കും പിന്നെ അങ്ങനെ പറഞ്ഞു ഇത് ശരിയാവില്ല ദൈവം അങ്ങനെ....... എല്ലാം ചെയ്യും." സിഗരറ്റു പുക പുറത്തേയ്ക്കു  ഊതിക്കൊണ്ട് ജോണി പറഞ്ഞു." ഇത് ശരിയാവില്ല..... ദൈവം ശിക്ഷിക്കും." കെവിൻ പറഞ്ഞു. "ദൈവമോ...... അങ്ങനെ ഒരു സാധനമില്ലെടാ എല്ലാം പറ്റിപ്പാ..... പല ജീവിക്കാൻ വേണ്ടി ഓരോരുത്തരും കെട്ടുന്ന വേഷങ്ങളാ അച്ചനും കപ്യാരും മെത്രാന്മാരും എല്ലാം കള്ളം പച്ചക്കള്ളം ജോണി പ്രതിവചിച്ചു. "നീയിതങ്ങോട്ടു പിടിച്ചേ എന്നിട്ടങ്ങോട്ട് തുടങ്ങിയാട്ടേ: 'ഇതിൽ ഞാനാ നിന്റെ ഗുരു. ജോണിയുടെ പറച്ചിൽ കെവിനു നന്നായി ബോധിച്ചു.പോകുന്ന വഴീന്ന് കുറച്ചു തുളസിയില ചവച്ചരച്ച് പോയാ മതി. ആരും അറിയത്തില്ല . ജോണി അവനെ ഉപദേശിച്ചു. കെവിന്റെ മനസ്സ് അപ്പോഴും പിടയുകയാണ്. ദൈവത്തിന് നിരക്കാത്തതാ എന്നാലും കുഴപ്പമില്ല. അവൻ മനസ്സിനെ പറഞ്ഞു ധൈര്യപ്പെടുത്തി. എരിഞ്ഞുതുടങ്ങിയ ഒരു സിഗരറ്റെടുത്ത് അവൻ ചുണ്ടിൽ വച്ചു. പുറത്തേക്ക് നീട്ടി ഊതി. പുകപടലം പുറത്തേക്ക് പോകുന്നത് കാണാൻ നല്ല രസം. പിന്നെ പതുക്കെ കെവിൻ പുകവലിക്കും മദ്യപാനത്തിനും അടിമയായി.മകന്റെ പോക്ക്  ശരിയല്ലെന്ന് കണ്ടപ്പോൾ വീട്ടുകാർ ഉപദേശിച്ചു. പള്ളിക്കാർ ഉപദേശിച്ചു. കൗൺസിലർമാർ ഉപദേശിച്ചു. ഒന്നും അവന്റെ തലയിൽ കയറിയില്ല. ഒരിക്കൽ അവന്റെ അമ്മച്ചി പറഞ്ഞു. "മോനേ ഞങ്ങൾക്ക് ഈ ലോകത്ത് നീ മാത്രമേയുള്ളൂ. ഒരു മാസത്തെ ഒരു ധ്യാനയോഗം നടക്കുന്നുണ്ട്. നമുക്ക് ഒന്ന് പോയാലോ??..."    "ധ്യാനം എല്ലാം പറ്റിപ്പാ..... പണം തട്ടാൻ വേണ്ടി ഓരോ പദ്ധതികൾ". പുച്ഛഭാവത്തിൽ അവൻ മറുപടി പറഞ്ഞു. "അമ്മച്ചി ഒന്ന് പോയേ എന്നെ നോക്കാൻ എനിക്കറിയാം........ ആരും അതിൽ തലയിടണ്ട മകൻ്റെ ഈ മറുപടി ഒരു ഇടിത്തീ പോലെ  അമ്മയുടെ നെഞ്ചിൽ പതിച്ചു. വളർത്തുദോഷം, എല്ലാത്തിനും എന്നെ പറഞ്ഞാൽ മതിയല്ലോ?.. " അമ്മച്ചി നെടുവീർപ്പിട്ടു. ദിവസങ്ങൾ കഴിയും തോറും അവൻ്റെ ചുണ്ടുകൾ കറുത്തു. അതുപോലെ മനസ്സും. ആരാലും നിയന്ത്രിക്കാൻ കഴിയാത്ത വിധം അവൻ ലഹരിക്കടിമയായി ഋതുചക്രം മാറിമറിയുന്നു. എന്നാൽ കെവിന് ഒരു മാറ്റവും വന്നില്ല. ലഹരി തലയ്ക്കുപ്പിടിച്ച് ചിലപ്പോൾ ഒരു ഭ്രാന്തനെപ്പോലെ അവൻ നടന്നു. മകനെ ഓർത്തു കരഞ്ഞു കരഞ്ഞു നെഞ്ചുപൊട്ടി അവൻ്റെ അമ്മച്ചി മരിച്ചു.ഈ സംഭവും അവനിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല.        കൊടുങ്കാറ്റിൽ നിലം പതിച്ച വൃക്ഷത്തെ പോലെ അവൻ്റെ അപ്പച്ചൻ നിശബ്ദനായി. മങ്ങിത്തുടങ്ങിയ കണ്ണുകൾ അവനെ ദയനീയമായി നോക്കി.ഭാര്യയുടെ മരണം, മകൻ്റെ ദുരവസ്ഥ ഇതെല്ലാം ആ വൃദ്ധനെ പിടിച്ചുലച്ചു. അമ്മച്ചിയുടെ മരണം കെവിൻ്റെ മനസ്സിൽ വലിയൊരു മുറിവായി കിടന്നു. അന്ന് രാത്രി അവൻ കൂട്ടുകാരുടെ അടുത്തെത്തി. മദ്യം നൽകിയ സുഖം അവൻ്റെ മുറിവുണക്കിയതായി അവനു തോന്നി. കുടിച്ചു കുടിച്ച് കണ്ണുകാണാൻ കഴിയാതെയായി. അപ്പോഴാണ് കൂട്ടുകാർ തമ്മിൽ വഴക്ക് കൂടുന്നതിൻ്റെ അവ്യക്തമായ ശബ്ദം അവൻ കേട്ടത് . വാക്കേറ്റം കയ്യേറ്റമായി. "ടാ....... മാറി......... നിൽക്കാനല്ലേ പറഞ്ഞത്....... "കുഴയുന്ന നാവിൽ ഒരുത്തൻ പറഞ്ഞു. "എന്നെ  മാറ്റിനിർത്താൻ........ നീയാരാടാ" മറ്റൊരുവൻ തിരിച്ചു പറഞ്ഞു.         ഉടഞ്ഞു കിടന്ന ഒരു മദ്യക്കുപ്പി കെവിൻ്റെ കയ്യിൽ കിട്ടി. "എടാ...... നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.നീ............ പറഞ്ഞു തീരുന്നതിനു മുൻപേ അത് സംഭവിച്ചു. കെവിൻ്റെ കുത്തേറ്റ് അതാ ഒരുത്തൻ തറയിൽ വീണു. ചോര പുരണ്ട കൈകളെ അവനു തന്നെ വിശ്വസിക്കാനായില്ല. ഇരുട്ടിന്റെ മറവിൽ അവന്റെ ഉള്ളം പിടഞ്ഞു. അവൻ ആ സത്യം മനസ്സിലാക്കി താനൊരു കൊലപാതകനായി മാറി........ "എന്തൊരുയുറക്കമാണെടാ.......... എഴുന്നേൽക്കാൻ സമയമായില്ലേ, സ്വന്തം തറവാടാണെന്നാ അവൻ്റെ ഒക്കെ വിചാരം". വാർഡന്റെ അലർച്ച കേട്ടതും അവൻ പിടഞ്ഞെഴുന്നേറ്റു. ജയിലിൻ്റെ ഇരുട്ടറയിലെ കാരാഗൃഹവാസം  അവനെ സത്യം പഠിപ്പിച്ചു. മദ്യം , ലഹരി ഇവ എനിക്കുള്ളതെല്ലാം നശിപ്പിച്ചു.              ജീവിതം എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയപ്പോൾ. ഒരുപാട് വൈകിപ്പോയി. ജീവിതത്തെ കാർന്നു തിന്ന ലഹരിയുടെ വിഷം അവൻ്റെ ഉള്ളിൽ നിന്നും മാറി. "ടാ...... എഴുന്നേക്കെടാ........ നിന്നോടിനി  പ്രത്യേകം പറയണോ ......." വാർഡന്റെ കണ്ണുകൾ ചുവന്നു. ഒരക്ഷരവും മിണ്ടാതെ തണുത്ത വരാന്തയിലൂടെ അവൻ നടന്നു.  ജീവിതത്തിന്റെ  പുതിയൊരു അധ്യായത്തിലേക്ക്.......

ശാലിനി ബി
പ്ലസ് വൺ സയൻസ് ഗവ ഹയർ സെക്കൻഡറി സ്കൂൾ മൈലച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ