ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/സ്നേഹസങ്കീർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹസങ്കീർത്തനം


എത്ര നാളായി എന്റെ പൊന്നോമനയുടെ മുഖമൊന്നു കണ്ടിട്ട് .... എത്ര നാളായി അവന്റെ നിറഞ്ഞ പുഞ്ചിരി ദർശിച്ചിട്ട് ......എന്നായിരിക്കും അവന്റെ കൊഞ്ചലുകളും പരിഭവങ്ങളുമൊക്കെ ഇനി ഒന്ന് കേൾക്കാൻ കഴിയുന്നത്? കൊറോണയും അതിന്റെ പ്രഭാവങ്ങളുമൊക്കെ ആറിത്തണുത്തിട്ടു വേണം അവനെ ഒന്ന് കാണാൻ പോകേണ്ടത്. പാവം! അവനാകെ വിഷമിച്ചിരിക്കുകയാവും. എന്തായാലും അവനാവശ്യപ്പെട്ടിരിക്കുന്ന ടോയ് കാർ ഇത്തവണ അവനു സമ്മാനിക്കണം. നഴ്‌സായതിനാൽ നിന്ന് തിരിയാൻ നേരമില്ല. ലില്ലി ഇതൊക്കെയോർത്തു നിന്നപ്പോഴാണ് പുറകിൽ നിന്നാരോ തൊട്ടുവിളിക്കുന്നതായി അവൾക്കു തോന്നിയത്. തിരിഞ്ഞു നോക്കിയപ്പോൾ ഒരു ആൺകുട്ടീ , അവന്റെ കയ്യിൽ ചുവന്ന ഇതളുകളുള്ള ഒരു കുഞ്ഞു റോസാപ്പൂവ് . ആ പൂവ് ലില്ലിക്കു നേരെ നീട്ടിയിട്ടവൻ പറഞ്ഞു. "ആന്റി ഇതാ " എന്തിനാ മോനെ ഈ പൂവ് എനിക്ക് തന്നത്? ലില്ലി ചോദിച്ചു. "ആന്റിയെക്കണ്ടാൽ എന്റെ മമ്മയെപ്പോലുണ്ട്. അതുകൊണ്ടാണ് ഈ റോസാപ്പൂവ് നൽകിയത് " അവൾ പുഞ്ചിരിച്ചുകൊണ്ട് അവനെ നോക്കി നിന്നു . മോന്റെ മമ്മയുടെ പേരെന്താ? അവൾ തിരക്കി. "ക്രിസ്റ്റീനാ ജോർജ്" അവൻ മറുപടി നൽകി. ഈ പേര് .... ഇന്നലെ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഈ ക്രിസ്റ്റീനയും..... അതെ അവർ തന്നെ. നീണ്ട വെളുത്ത തലമുടിയും ഇന്ദ്രനീല കല്ലുകൾ പോലെ തിളങ്ങുന്ന മിഴികളുള്ള ആ സുന്ദരി. ഈ കുട്ടി അവളുടെ മകനായിരുന്നോ? അവൾ ഓർത്തു ലില്ലി അവനോടു പേര് ചോദിച്ചു. "ക്രിസ്റ്റഫ് ക്രിസ്റ്റഫ് ജോർജ്" പെട്ടെന്ന് സീനിയർ നഴ്‌സായ ഡെയ്‌സി അവിടേക്കു കടന്നുവന്നു . "മോൻ ഇവിടെ നിൽക്കുകയാണോ? ആ കവറിങ്ങും മാറ്റിയോ ? ഡോക്ടറങ്കിൾ വഴക്കു പറയുമെന്നറിയില്ലേ? പോ.... പോയി അത് ധരിച്ചു ബെഡിൽ വിശ്രമിക്കൂ " ഡെയ്‌സി അവനോടു പറഞ്ഞു . "എനിക്ക് വയ്യ ഇങ്ങനെ ഒറ്റയ്ക്ക് ഞാനും പോകാം മമ്മയുടെ അടുത്തേക്ക് ..." അവന്റെ കുരുന്ന് കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു . "അങ്ങനെ പറയാതെ മോനെ വിശ്രമിക്കുകയും കൃത്യ സമയത്തു മരുന്ന് കഴിക്കുകയും ചെയ്താൽ മോന്റെ അസുഖമൊക്കെ ഭേദമാകും. മോൻ പോയി വിശ്രമിക്കൂ" ഡെയ്‌സി അവനെ പറഞ്ഞുവിട്ടു. മുറിയുടെ നിഗൂഢമായ ഏകാന്തതയിലേക്കു അവൻ നടന്നു നീങ്ങി. പാവം ഇവൻ രക്ഷപ്പെടാനുള്ള ചാൻസ് കുറവാണ്. ഈ അടുത്തൊരിക്കൽ അവനു ശ്വസനസംബന്ധമായ ശസ്ത്രക്രിയ നടത്തിയിരുന്നു. അതാണ് കാരണ. പാവം കുഞ്ഞു ! ഡെയ്‌സി നെടുവീർപ്പിട്ടു. തന്റെ മകനെയായിരുന്നു ലില്ലി ആ കുട്ടിയിൽ കണ്ടത്. അവൾക്കു ഒരുപാടു സങ്കടം തോന്നി. അവൾ അവിടെ നിന്ന് തന്റെ ഡ്രസ്സിങ് റൂമിലേക്ക് ചെന്ന് മേശമേലിരുന്ന വിശുദ്ധ ബൈബിൾ തുറന്നു വായിച്ചു. അല്പം വായിച്ചപ്പോൾ തന്നെ മനസ്സ് തണുത്തു. കർത്താവെ... അവനൊന്നും സംഭവിക്കരുതേ.... അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. അതിനുശേഷം അടുത്തുള്ള ഡ്യൂട്ടി വാർഡിലേക്ക് അവൾ പോയി. "അമ്മേ ഇപ്പോഴവിടെ എങ്ങനെയുണ്ട്? ഇവിടെയൊക്കെ ലോക്ക്ഡൗണാ, 'അമ്മ സുഖമായിട്ടിരിക്കുന്നുവോ ടോയ് കാറിന്റെ കാര്യം മറക്കല്ലേ മറന്നാൽ ഞാനമ്മയോടു പിണങ്ങും" മോന്റെ സംഭാഷണം കേട്ട് ലില്ലി ഒന്ന് ചിരിച്ചു. എന്റെ പൊന്നിന് വാങ്ങിച്ചു തരാം പോരെ, എനിക്കിവിടെ ഒരു കുഴപ്പവുമില്ല മോൻ ധൈര്യമായിരുന്നോ ലില്ലി ഉറപ്പു നൽകി അത് മതി ഞാൻ വയ്ക്കുകയാണ് പിന്നീട് വിളിക്കാം. 'അമ്മ ഫോൺ കട്ട് ചെയ്തോ ലില്ലി ഫോൺ കട്ട് ചെയ്തു അപ്പോഴാണ് ഇന്നലെ കണ്ട കുട്ടിയെ അവൾ ഓർത്തത് അവനും ഒരു ടോയ് കാർ സമ്മാനമായി കൊടുക്കാം തത്കാലം മോന് വാങ്ങിവച്ചിരിക്കുന്നതു ആ കുഞ്ഞിന് കൊടുക്കണം. മോന് പിന്നീട് വാങ്ങാം. അവൾ അത് അലമാരയിൽ നിന്ന് എടുത്തു മേശ മേൽ വച്ചു. തന്റെ സുരക്ഷാകവചം അണിഞ്ഞതിനുശേഷം അവൾ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആശുപത്രിയിലെത്തിയ ലില്ലി ക്രിസ്റ്റഫ് കിടക്കുന്ന വാർഡിലേക്ക് പോയി. അവിടെ അവനെ കണ്ടില്ല. ഓ അവനെ പരിശോധനക്ക് കൊണ്ടുപോയിക്കാണും. അപ്പോഴാണ് അവളോർത്തത്ത് "അയ്യോ ടോയ് കാർ എടുക്കാൻ മറന്നു" അവൾക്കത് അന്ന് തന്നെ കൊടുക്കണമെന്നുള്ളതിനാൽ അവൾ മേലുദ്യോഗസ്ഥരോട് അനുവാദം ചോദിച്ചു വാങ്ങി ഹോസ്റ്റലിലേക്ക് പോയി. അവൾ അവിടെയെത്തി തന്റെ റൂമിൻറെ താക്കോൽ സെക്യൂരിറ്റിയുടെ കയ്യിൽ നിന്ന് വാങ്ങി റൂം തുറന്നു ഉള്ളിൽ കയറി. പെട്ടെന്ന് അവളുടെ ഹൃദയസ്പന്ദനം ഉയരുന്നതായി തോന്നി. മനസ്സിനൊരു സുഖക്കുറവ്, എന്തിന്റെ സൂചനയായിരിക്കുമിത് ? അവൾ തിരുസ്വരൂപത്തിനു മുന്നിൽ മുട്ടുകുത്തി പ്രാർഥിച്ചു. "എല്ലാം അറിയുന്ന ഉടയതമ്പുരാനെ...... മരണങ്ങൾ കണ്ടു മടുത്തു മരവിച്ച മനസ്സാണെന്റേത്. ഇനിയും എത്ര മരണങ്ങൾ കാണാൻ ഇടയാകും എന്നും അറിയില്ല. എന്തുവന്നാലും സഹിക്കാൻ മനസ്സിന് ബലം നൽകണേ.... കർത്താവെ". പ്രാർഥനക്കുശേഷം മേശമേലിരുന്ന ടോയ്‌കാർ എടുത്തു അവൾ ആശുപത്രിയിലേക്ക് പോയി. അവിടെ മറ്റൊരു നേഴ്സ് വന്നു അവളോട് പറഞ്ഞു "ഇന്നലെ മരിച്ചവരുടെ പേരുവിവരങ്ങൾ ഉടൻ നൽകാനായി ഡോക്ടർ നിർദേശിച്ചു ലില്ലി അതൊന്നു എഴുതിയെടുത്തു വരൂ" ശരി അവൾ മോർച്ചറിയിലേക്ക് പോയി. കുന്നുകൂടി കിടക്കുന്ന ശവങ്ങൾ അതിനു നടുവിൽ ജീവനുള്ള ശവമായി അവൾ നിന്ന്. ഓരോ മൃദദേഹങ്ങളുടെയും പേരുവിവരങ്ങൾ അവൾ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തി. അവൾ ചെറിയൊരു പൊതിക്കെട്ടിനരികിലെത്തി. പേരുവിവരം ഉയർത്തി വായിച്ചു ഒരു നിമിഷം ആത്മാവ് അവളിൽ നിന്നും വേർപെട്ടു എന്നവൾക്കു തോന്നി. ശ്വാസമെടുക്കുവാൻ അവൾ മറന്നു ശരീരം മുഴുവൻ നിശ്ചലമായി ഭൂമി പിളർന്നു താഴെ പോയിരുന്നെങ്കിൽ എന്നവൾ കരുതി ആ പേരവൾ മെല്ലെ ഉരുവിട്ടു "ക്രി ...ക്രിസ്റ്റഫ് ജോർജ് , വയസ്സ് 8 ഇതവനാണ് അവൻ അവന്റെ അമ്മയുടെ അരികിലേക്ക് പോയിരിക്കുന്നു. വീർപ്പുമുട്ടി നിന്ന ആ സങ്കടം അണപൊട്ടി ഒഴുകാൻ തുടങ്ങി ക്രിസ്റ്റഫ് ....ക്രിസ്റ്റഫ് ജോർജ്......

അക്ഷിത.ഡി.എസ്
IX.സി ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ