കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം

Schoolwiki സംരംഭത്തിൽ നിന്ന്


3. ദൈവത്തിന്റെ കണം തേടി.....
- ലേഖനം - ആർ.പ്രസന്നകുമാർ. 02/04/2010
ലാർജ് ഹാഡ്രോൺ കൊളൈഡർ എന്ന ഭീമാകാരവും സങ്കീർണവുമായ പരീക്ഷണശാല. അവിടെ വളരെ പ്രശ്ന നിർഭരമായ ഒരു പരീക്ഷണത്തിനുള്ള ഒരുക്കം കാലങ്ങളായി നടന്നു വരികയാണ്. ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തുവാൻ മാധ്യമപ്പട പരസ്പരം മല്ലടിക്കുകയായിരുന്നു. സംഗതി പ്രപഞ്ചോൽപത്തിയുടെ പുനരന്വേഷ​ണമാണ് ...... പുനരാവിഷ്കരണമാണ്.
മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചവും സമസ്ത ജീവജാലങ്ങളും ഉണ്ടായത് എന്നാണ് ശാസ്ത്രമതം. തെളിവുകൾ നയിക്കുന്നത് അതിലേക്കാണ്. അപ്പോൾ മഹാവിസ്ഫോടനമുണ്ടായ അതേ സാഹചര്യം വീണ്ടും സൃഷ്ടിച്ച് എന്തു കൊണ്ട് ആ പഴയ സംഭവം ശാസ്ത്രീയമായി തെളിയിച്ചുകൂടാ.....? ഈ വെല്ലുവിളിയാണ് ജനീവയിലെ കണികാ പരീക്ഷണത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ലാർജ് ഹാഡ്രോൺ കൊളൈഡർ പരീക്ഷണശാലയിൽ രണ്ട് പ്രോട്ടോൺ ധാരകളെ നേർക്കു നേർ കൂട്ടിയിടിപ്പിക്കുക. ഇവയുടെ വേഗത എത്രയാണെന്ന് അറിയണ്ടേ...? പ്രകാശത്തിന്റെ അതേ വേഗത, അതായത് 3 ലക്ഷം കിലോ മീറ്റർ പ്രതി സെക്കന്റ്. അതുപോലെ ഏഴു ലക്ഷം കോടി വോൾട്ടിലാണ് പ്രോട്ടോണുകൾ കൂട്ടിയിടിച്ചത്. പരീക്ഷണം വിജയവും പ്രതീക്ഷയും പകരുന്നതായിരുന്നതത്രെ.

ആയിരം കോടി യു.എസ്.ഡോളർ ചെലവുള്ള ഈ പരീക്ഷണം നടത്തുന്നത് യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (CERN) എന്ന സംഘടനയാണ്. ഫ്രാൻസിന്റെയും സ്വിറ്റ്സർലൻഡിന്റെയും അതിർത്തിയിൽ ഭൂമിക്കടിയിൽ 27 കിലോമീറ്റർ ചുറ്റളവിൽ പരീക്ഷണശാല സജ്ജമാക്കിയിരിക്കുന്നു. ഇതിന്റെ പ്രധാനഭാഗം വളരെ നീണ്ട അതിന്റെ തുരങ്കം തന്നെയാണ്.
പക്ഷെ ഇതിനേക്കാളേറെ ലോകം കാത്തിരിക്കുന്നത് പ്രോട്ടോണുകൾ കൂട്ടിമുട്ടുമ്പോൾ 'ദൈവത്തിന്റെ കണം' അല്ലെങ്കിൽ 'ഹിഗ്സ് ബോസൺ' ഉണ്ടായോ എന്നറിയാനാണ്. ദ്രവ്യത്തിനു പിണ്ഡഗുണം നൽകുന്ന ഇതിന്റെ പിറവിയിലൂടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടന ശാസ്ത്രീയമായി നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് ഇനിയും കുറച്ചു നാൾ കൂടി കാത്തിരിക്കണം. കാരണം പരീക്ഷണ വിവരങ്ങൾ അതീവശേഷിയുള്ള ഡിറ്റക്ടറുകളിൽ രേഖപ്പെടുത്തി , നിരന്തര വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇതിന് സമയം ആവശ്യമാണ്. വളരെ ആപത്കരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വലിയ പരീക്ഷണത്തിന്റെ ലഹരിയിലാണ് ശാസ്ത്രലോകം. ഇതിന്റെ ഫലം ഒരു പുതുയുഗപ്പിറവിയിലേക്ക് നമ്മെ നയിക്കുയും കണ്ടുപിടിത്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടാവുമെന്നും കരുതാം. 'ദൈവത്തിന്റെ കണം' അല്ലെങ്കിൽ 'ഹിഗ്സ് ബോസൺ' (ഇരുണ്ട ദ്രവ്യം) എന്ന അദൃശ്യ ദ്രവ്യത്തിന്റെയും ഇരുണ്ട ഊർജ്ജത്തിന്റെയും രഹസ്യങ്ങൾ അനാവൃതമാവുന്നതോടെ എങ്ങനെ പ്രപഞ്ചമുണ്ടായി, ജീവനുണ്ടായി എന്ന സമസ്യക്ക് ഒരു പരിധിവരെ ഉത്തരമുണ്ടാകും എന്ന് എല്ലാവരും കരുതുന്നു.
നമുക്ക് കാത്തിരിക്കാം....അല്ലേ....! 02/04/2010


>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>


2. സെന്റ്. എൽമോസ് ഫയർ
- ലേഖനം - ആർ.പ്രസന്നകുമാർ. 14/03/2010
സെന്റ്. എൽമോസ് പള്ളി ഗോപുരമേടയിൽ അഗ്നി പ്രഭ വിതറുന്ന പ്രതിഭാസം ദിവ്യമായി ഒരു കാലത്ത് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇരുണ്ട രാത്രികളിൽ മേഘാവൃതമായ അന്തരീക്ഷത്തിൽ ഗോപുരത്തിന്റെ കൂർത്ത മുനയിൽ നിന്നും ആരോ തീ തുപ്പുന്നതു പോലെ, നീലപ്രഭയിൽ വേരുകൾ പോലെ നീണ്ട കൈകളുമായി ചിലപ്പോൾ ആ നാളം നാവു നീട്ടി ഭൂമിയെ സ്പർശിക്കുമായിരുന്നു. പഴയകാല വിശ്വാസികളുടെ മനസ്സിൽ ഭയത്തിന്റെയും ഭക്തിയുടെയും കനൽ കോരിയിട്ട അനുഭവം ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഇന്നും ഘനീഭൂതമാണ്.
ഇത് മിന്നലുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്.

എങ്ങനെ മിന്നൽ ഉണ്ടാകുന്നു? അറിയണ്ടേ....?
എല്ലാ പദാർത്ഥങ്ങളും രണ്ടു തരം കണികളാൽ നിർമ്മിതമാണ്, പോസിറ്റീവും നെഗറ്റീവും. അവ വ്യത്യസ്ഥ ചാർജ്ജായതിനാൽ പരസ്പരം നന്നായി ആകർഷിക്കുന്നു. അകലാൻ ഇടയായാൽ വീണ്ടും ആകർഷിച്ചടുക്കുവാനുളള ശക്തമായ പ്രവണത കാട്ടുകയും ചെയ്യും.
ഒരു മേഘപാളിയുടെ അടിത്തട്ടിൽ പോസിറ്റീവോ നെഗറ്റീവോ ആയ ചാർജ്ജുണ്ടായാൽ അത് തൊട്ടു താഴെയായുള്ള ഭൂമിയുടെ ഉപരിതലത്തിൽ വിപരീത ചാർജ്ജ് പ്രേരണം ചെയ്യുന്നു. തുടർന്ന് നെഗറ്റീവ് ചാർജ്ജുള്ള മേഖലയിൽ നിന്ന് പോസിറ്റീവ് മേഖലയിലേക്ക് ഇലക്ട്രോൺ ഒഴുകുവാൻ തുടങ്ങുന്നു. അങ്ങനെ ഈ ഇലക്ട്രോൺ പ്രവാഹം ചാർജ്ജുകളുടെ പാത ഭൂമിയും മേഘവും തമ്മിൽ സൃഷ്ടിക്കുന്നു. ചിലപ്പോൾ പ്രവാഹത്തിന്റെ തീവൃത വർദ്ധിച്ച് പ്രകാശത്തിന്റെ മിന്നലാട്ടവും ഉണ്ടാകുന്നു. മേൽപ്പറഞ്ഞ പ്രതിഭാസം സംഭവിക്കുന്നത് ചാർജ്ജ് ധാരാളമായി കേന്ദ്രീകരിച്ച് , അതിന് ഉൾകൊള്ളാനാകാതെ പുറത്തേക്കൊഴുക്കുമ്പോളാണ്. പക്ഷേ മറ്റൊരു മാർഗ്ഗത്തിലൂടെയും ചാർജ്ജിനെ പുറത്തേക്കൊഴുക്കാം. അതായത് ചാർജ്ജ് കേന്ദ്രീകരിക്കാൻ അനുവദിക്കാതെ ഭാഗികമായി ലീക്ക് ചെയ്യാൻ അനുവദിക്കുക. മിന്നൽ രക്ഷാചാലകങ്ങളിലും കൂർത്തമുനയുള്ള പള്ളി / അമ്പല ഗോപുരങ്ങളിലും കപ്പലുകളുടെ കൊടിമരങ്ങളിലും പൊക്കമുള്ള വൃക്ഷത്തലപ്പുകളിലും ഇപ്രകാരം ചാർജ്ജ് ഒഴുകും. അത്തരം അവസരങ്ങളിൽ നാം പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കും.

വരണ്ട മൂടൽമഞ്ഞിനിടയിലൂടെ ഊളിയിട്ടു പറക്കുന്ന വിമാനങ്ങളുടെ പ്രൊപ്പല്ലറുകൾ, അവയുടെ ചിറകിന്റെ തുമ്പുകൾ, കാറ്റിനെ പ്രതിരോധിക്കാനുള്ള ജനാലകൾ, വിമാനത്തിന്റെ മൂക്കിന്റെ മുന എന്നിവിടങ്ങളിലെല്ലാം ഇത്തരം പ്രതിഭാസം ഉണ്ടാകുന്നു. ചിലപ്പോൾ ഇത്തരം ഡിസ്ചാർജ്ജ് മാരകമായി തീരും.
ഓർക്കുക, എല്ലാ മിന്നലും അപകടകാരിയല്ല, അത് അപകടമുണ്ടാക്കുന്നത് നാം മിന്നലിന്റെ പാതയിൽ അകപ്പെടുമ്പോളാണ്. വിമാനങ്ങൾ മിന്നലിന്റെ പാതയിൽപെട്ട് അപകടത്തിലായിട്ടുണ്ട്.
ചാർജ്ജ് കേന്ദ്രീകരിക്കുന്നത് എപ്പോഴും പൊക്കമുള്ളതും അഗ്രം കൂർത്തതുമായ വസ്തുക്കളിലാണ്. അതു പോലെ ലോഹങ്ങളിലും. മിന്നലുണ്ടാകുമ്പോൾ ഇത്തരം വസ്തുക്കളുമായുള്ള സാമീപ്യം ഒഴിവാക്കുക. പൊക്കമുള്ളതും മരക്കൂട്ടങ്ങളിൽ ഏറ്റവും പൊക്കമുള്ളതും വളരെ എളുപ്പം മിന്നലിനു വിധേയമാണ്. വീടിനകത്ത് നടുവിലുള്ള മുറിയാണ് സുരക്ഷിതം. ഭിത്തിയിൽ ചാരിയിരിക്കുക, ലോഹജനലഴികളെ സ്പർശിച്ച് നിൽക്കുക, വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുക എന്നിവ മിന്നലുള്ളപ്പോൾ അപകടകരമാണ്. വയൽ, മൈതാനം തുടങ്ങിയ തുറസ്സായ സ്ഥലത്ത് അകപ്പെട്ടാൽ തറയോട് പറ്റിച്ചേർന്ന് കിടക്കുക എന്നതാണ് അഭികാമ്യം.

മിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിച്ച് കൂടുതൽ സുരക്ഷ നേടാം. നീണ്ട ഒരു ചെമ്പുദണ്ട്, ഏതാണ്ട് 1 മീറ്റർ നീളം. അതിന്റെ മുകളിലത്തെ അഗ്രം നാലഞ്ചു ചെറു കാലുകളായി കൂർപ്പിച്ചിരിക്കും. അടിഭാഗം പൊക്കമുള്ള കെട്ടിടത്തോട് ഉറപ്പിച്ചിരിക്കും. അടിയിൽ നിന്നും നല്ല കട്ടിയുള്ള ചെമ്പുപട്ട ഭൂമിയിൽ ആഴത്തിൽ കൊണ്ടു വന്ന് എർത്തു ചെയ്തിരിക്കും. ചാർജ്ജുള്ള മേഘങ്ങൾ ഇതിന്റെ മുകളിലെത്തുമ്പോൾ ഡിസ്ചാർജ്ജായി മിന്നലൊഴിവാകും.

ഭൂമി ഒരു ഇലക്ട്രോൺ ബാങ്കായി കരുതപ്പെട്ടിരിക്കുന്നു. ഇവിടെ പണമല്ല, യഥേഷ്ടം ഇലക്ട്രോണുകളെ വിട്ടു കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ബാങ്ക്, അല്ലെങ്കിൽ ശേഖരമാണ് ഭൂമി. പക്ഷേ അതിന് ചില നിയമങ്ങളൊക്കെയുണ്ട്. വസ്തു പോസിറ്റീവ് ആണെങ്കിൽ ഭൂമിയിൽ നിന്ന് ഇലക്ട്രോണുകൾ വസ്തുവിലേക്കും, വസ്തു നെഗറ്റീവാണെങ്കിൽ വസ്തുവിൽ നിന്ന് ഭൂമിയിലേക്കും ഇലക്ട്രോണുകൾ ഒഴുകും.
ഒരു വസ്തു പോസിറ്റീവും നെഗറ്റീവും ആയിത്തീരുന്നതെങ്ങനെയാണ്....?
എല്ലാ വസ്തുക്കളും വൈദ്യതപരമായി നിർവീര്യമാണ്. അതായത് അവയിൽ തുല്യ അളവിൽ പോസിറ്റീവും നെഗറ്റീവും ചാർജ്ജുകൾ പരസ്പരം നിർവീര്യമായി തീരുന്നു. എന്നാൽ ഈ പോസിറ്റീവ് - നെഗറ്റീവ് അനുപാതത്തിന് വ്യത്യാസം നേരിട്ടാൽ അവ ചാർജ്ജുകൾ കാണിക്കും. അതായത് ഇലക്ട്രോൺ നഷ്ടമാകുന്ന വസ്തുവിന് പോസിറ്റീവ് ചാർജ്ജും ഇലക്ട്രോൺ ലഭിക്കുന്ന വസ്തുവിന് നെഗറ്റീവ് ചാർജ്ജും കിട്ടുന്നു.
ആധുനിക മിന്നൽ രക്ഷാചാലകങ്ങൾ വിവിധ രീതിയിലാണ്. കെട്ടിടത്തിനു മുകളിൽ കൂർത്തിരിക്കുന്നതിനു പകരം മൊത്തമായി വലയം ചെയ്യുന്ന രീതിയുമുണ്ട്. ഇത് കൂടുതൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അംബരചുംബികളായ ഫ്ളാറ്റുകളിൽ മിന്നലിൽ നിന്നുള്ള സുരക്ഷാവലയം അത്യന്താപേക്ഷിതമാണ്.

മിന്നൽ പ്രഭയുടെ കാരണമെന്ത്....?
വായു ഒരു ഇൻസുലേറ്ററാണ്, അതായത് വൈദ്യുതപ്രതിരോധിയാണ്, വൈദ്യുതി കടത്തി വിടാത്ത വസ്തുവാണ്. എന്നാൽ മിന്നലുണ്ടാകുമ്പോൾ വൈദ്യുതി കടത്തി വിടുകയും ചെയ്യും. മിന്നൽ എന്നത് ദശ ലക്ഷക്കണക്കിനു വോൾട്ടതയുള്ള വൈദ്യുതിയാണ്, ഇത്ര ഭീമമായ അളവിൽ വായുവിന്റെ പ്രതിരോധം തീർത്തും നിസ്സാരമാണ്. അതു കൊണ്ട് അനായാസം മിന്നൽ കടന്നു പോകുന്നു.
പക്ഷേ ഇതുമൂലം വായു ചൂടുപിടിക്കും, വെട്ടിത്തിളങ്ങും... ഇതാണ് മിന്നൽ പ്രഭ.
ഇടി നാദത്തിന് കാരണമെന്ത്....?
മിന്നൽ പ്രവാഹം വായുവിനെ ചൂടുപിടിപ്പിച്ച് വികസിപ്പിക്കും. ചൂടു പിടിച്ച് വായുവിന്റെ പാളി അകന്നു പൊങ്ങിമാറും. അവിടേക്ക് തണുത്ത വായു ഇരമ്പിക്കയറും. ഈ ഇരമ്പിക്കയറുന്നതിന്റെ അലകളാണ് ഇടി നാദം.

മിന്നലും ഇടിനാദവും ഒരേ സമയമുണ്ടാകുന്ന പ്രതിഭാസമാണ്. പക്ഷെ നാം മിന്നൽ ആദ്യം കാണുന്നു, പിന്നീട് അല്പസമയം കഴിഞ്ഞ് ഇടിനാദവും. കാരണമെന്തെന്ന് പറയാമോ....?
പ്രാപഞ്ചിക കണികളിൽ ഏറ്റവും വേഗതയേറിയ കണമാണ് പ്രകാശം. അതായത് 300000 കിലോ മീറ്റർ പ്രതി സെക്കന്റ്. മിന്നൽ പ്രകാശമായതിനാൽ അതിവേഗം സഞ്ചരിച്ച് ദൃഷ്ടിയിൽ ആദ്യം പതിയുന്നു. പിന്നാലെ ശബ്ദവും.



>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>


1. ഹരിതകവചം തേടുന്ന കേരളം
- ലേഖനം - ആർ.പ്രസന്നകുമാർ. 12/03/2010
കേരകേദാരനിരകളുടെ നാട്ടിൽ നിന്നും നാം വടക്കേന്ത്യയിലെവിടെയോ ചെന്നെത്തിയ പ്രതീതി. വാർത്തകൾക്കിടയിൽ, വരികൾക്കിടയിൽ തെളിയുന്നത് അങ്ങനെയൊരു ചിത്രമാണ്. സസ്യശ്യാമള കോമളമായ, തരുനിരകളുടെ തണൽപ്പട്ടു നിരത്തിയ കേരളത്തിനെന്തു പറ്റി...?
സംസ്ഥാനം കടുത്ത ചൂടിലേക്കും വരൾച്ചയിലേക്കും നീങ്ങുകയാണ്. വിവിധ സ്ഥലങ്ങളിലുള്ള കാലാവസ്ഥാ നിരീക്ഷണനിലയങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ പത്തു വർഷങ്ങളിലെ റെക്കോർഡ് വർധനവാണ്. സൂര്യനാകട്ടെ ദക്ഷിണാർദ്ധഗോളത്തിൽ നിന്നും ഉത്തരാർദ്ധഗോളത്തിലേക്ക് ഗമനം തുടങ്ങിയട്ടേയുള്ളു. ഇനി ഘോരവും തീവ്രവുമായ താപത്തിലേക്കാണ് നാം നീങ്ങുന്നത്.

ആദ്യമായി കേരളത്തിൽ വേനലിന്റെ തുടക്കത്തിൽ തന്നെ പാലക്കാട്ട് സൂര്യാഘാതത്തിന്റെ റിപ്പോർട്ടുകൾ വന്നു തുടങ്ങി.

ഉത്തരായണകാലത്തെ സഞ്ചാരത്തിനിടയിൽ മാർച്ച് 21 ന് ഭൂമധ്യരേഖയ്കു മുകളിൽ സൂര്യൻ എത്തിച്ചേരും. ഇതിനിടയിൽ ഉയർന്നതോതിൽ വേനൽമഴ പെയ്ത് കേരളമാകെ തണുപ്പ് പകരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മതം.
മഹാനഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ താപനില കഴിഞ്ഞ കൊല്ലം ഇതേ സമയത്ത് അനുഭവപ്പെട്ടതിനേക്കാൾ വളരെ ഉയർന്നതാണ്.
ഉദാഹരണം :- തിരുവനന്തപുരത്ത് കഴിഞ്ഞ വർഷം മാർച്ച് മാസം 34 ഡിഗ്രിയായിരുന്ന ഊഷ്മാവ് ഇക്കൊല്ലം മാർച്ചിൽ 38 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഏകദേശം 4 ഡിഗ്രി വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയർന്ന താപനില സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് പുനലൂരാണ്. 40 ഡിഗ്രി. പൊതുവെ പുനലൂരാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഊഷ്മാവ് കാണപ്പെടുന്നത്. കാരണം തമിഴ്നാടിന്റെ വരണ്ട കാലാവസ്ഥയുടെ അമിത സ്വാധീനം മൂലമാണ്.

പുനലൂർ കഴിഞ്ഞാൽ തമിഴ്നാടൻ വരണ്ട അന്തരീക്ഷ സ്വാധീനമനുഭവപ്പെടുന്ന മറ്റൊരു പ്രദേശമാണ് പാലക്കാട്. അവിടെ രണ്ടു പേർക്ക് സൂര്യാഘാതമേറ്റതായി റിപ്പോർട്ടുകളുണ്ട്. വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരിയിലും ഒറ്റപ്പാലം പാലപ്പുറം പല്ലാർമംഗലത്തും. ഒരാൾ മമ്പാടുപുഴയിലും മറ്റേയാൾ ഭാരതപ്പുഴയിലും കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. രണ്ടുപേർക്കും പുറത്താണ് സൂര്യാഘാതമേറ്റത്. മുതുകത്ത് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുക, തുടർന്ന് തൊലി അടർന്നു പോകുക - ഇതാണ് പൊതുവെ ലക്ഷണം. ഇനിയും അജ്ഞാതരായി നിരവധി പേർ ഇതിനു വിധേയമായി എന്നാണ് റിപ്പോർട്ടുകൾ.

ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു വാർത്തയും ഭീതിയുണർത്തുന്നതാണ്. ലക്കിടി തെക്കുമംഗലത്തും കൊഴിഞ്ഞാമ്പാറ ശങ്കരമ്പാംപാളയത്തും സൂര്യാഘാതമേറ്റ് അവശനിലയിലായ രണ്ടു പശുക്കൾ ചത്തുവത്രെ. രക്തം കട്ട പിടിച്ചാണ് മേയാൻ വിട്ടിരുന്ന ഈ രണ്ട് പശുക്കളും ചത്തത് എന്ന് പോസ്റ്റ്മാർട്ടത്തിൽ തെളിഞ്ഞു. സൂര്യാഘാതം തന്നെയാണ് കാരണമെന്ന് ഡോക്ടർ രേഖപ്പെടുത്തുന്നു.


നാം വടക്കേന്ത്യക്കാരെപ്പോലെ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. നേരിട്ട് സൂര്യകിരണങ്ങൾ ഏൽക്കുന്ന അവസരങ്ങൾ ഒഴിവാക്കുക, ആ അവസരങ്ങളിൽ കഴിവതും മുറിക്കുള്ളിലൊതുങ്ങുക, അനിവാര്യമായ സന്ദർഭങ്ങളിൽ വേണ്ടത്ര വസ്ത്രമറവുകളോടെ പുറത്തിറങ്ങുക, ഇടയ്കിടയ്ക് ധാരാളം ശുദ്ധജലം കുടിക്കുക, പഴവർഗ്ഗങ്ങൾ യഥേഷ്ടം കഴിക്കുക, ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക എന്നിവ ഒരു പരിധിവരെ സൂര്യാഘാതത്തിൽ നിന്നും നമ്മെ രക്ഷിക്കും.
പുറത്തിറങ്ങുമ്പോൾ കുട നിർബന്ധമായും ഉപയോഗിക്കുക. മലയാളിക്ക് കുട പൊതുവെ നനയാതിരിക്കാനുള്ള കവചമാണ്, എന്നാലത് ഇന്ന് ഒരു നല്ല വേനൽ രക്ഷകൻ കൂടിയാണെന്ന കാര്യം മറക്കരുത്.

ദുരന്തങ്ങളെല്ലാം തന്നെ മനുഷ്യനിർമ്മിതമാണ്. മിക്കതും പരിശോധിച്ചാൽ അതിന്റെ ഏതെങ്കിലും ഒരു കോണിൽ ദുര മൂത്ത മനുഷ്യനെ കാണാം. മരങ്ങൾ വെട്ടി നശിപ്പിച്ചും കാട് ചുട്ടു കരിച്ചും ആവാസവ്യവസ്ഥ തകിടം മറിച്ചും മനുഷ്യന്റെ സ്വാർത്ഥ പുരോഗതി മുന്നേറുകയാണ്.

എയർകണ്ടീഷണറുകൾ വീട്ടിലും ഓഫീസിലും സഞ്ചരിക്കുന്ന വാഹനത്തിലും കയറിച്ചെല്ലുന്ന കടയിലും വരെയുണ്ടെന്ന കാര്യം മറക്കരുത്.... ? എയർകണ്ടീഷണറുകൾ രണ്ടു വിധത്തിൽ താപവർധനവിനു കാരണമാകുന്നു. പ്രധാനം അതിന്റെ പ്രവർത്തനത്തിനുപയോഗിക്കുന്ന രാസവസ്തുവിന്റെ സ്വാധീനം, പിന്നെ അതിന്റെ പ്രവർത്തനരീതി. എയർകണ്ടീഷണറുകൾ അകത്തുള്ള താപത്തെ ഘട്ടം ഘട്ടമായി വലിച്ചെടുത്ത് പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. സംശയമുണ്ടെങ്കിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എയർകണ്ടീഷണറിന്റെ യന്ത്രഭാഗത്തിനരികിലേക്ക് ചെല്ലുക, ശക്തമായി ചൂട് നിങ്ങൾക്ക് അനുഭവപ്പെടും.

നിങ്ങളുടെ വീട്ടിൽ ഫ്രിഡ്ജുണ്ടെങ്കിൽ അതിന്റെ പിൻവശത്തായി അല്പം നേരം കൈ വെച്ചു നോക്കുക, താപം പുറത്തേക്ക് വരുന്നത് അനുഭവബോധ്യമാകും. അപ്പോൾ നിങ്ങളുടെ വീട്ടിൽ എല്ലാ മുറിയിലും ഫ്രിഡ്ജ് പ്രവർത്തിക്കുന്നു എന്നു കരുതുക. എന്തായിരിക്കും അവസ്ഥ....? നിങ്ങൾ നീറ്റുപുരയ്കകത്ത് അകപ്പെട്ടതുപോലെ തോന്നില്ലേ...?
അതു തന്നെയാണ് ലോകത്തിന്റെ വിവിധ കോണുകളിൽ മനുഷ്യൻ ചെയ്യുന്നത്. സ്വാർത്ഥനായ മനുഷ്യനെന്ന വൃത്തികെട്ട മൃഗം ഈ മനോഹരമായ പ്രകൃതിയെ തന്നെ നശിപ്പിക്കുന്നു. നിയമവും നിയമപാലകരും അതു കണ്ടില്ലെന്നു നടിക്കുന്നു.
നിയമങ്ങളില്ലാഞ്ഞിട്ടല്ല, മറിച്ച് അത് പാലിക്കാത്തതാണ് പ്രധാന പ്രശ്നം.

മൊബൈൽ ടവറുകൾ എവിടെയും കൂണു പോലെ പൊട്ടിമുളക്കുന്നു. ഒരുവന്റെയും നാടിന്റെയും അഭിവൃദ്ധിയുടെ അളവുകോലായി ഇന്ന് മൊബൈൽ ഫോൺ എങ്ങനെയോ തെറ്റായി വളർന്നിരിക്കുന്നു. അവ പുറത്തുവിടുന്ന മൈക്രോതരംഗങ്ങൾ അന്തരീക്ഷ താപനിലാ വർധനവിനും കാൻസർ രോഗത്തിലേക്കു നയിക്കാവുന്ന അനിയന്ത്രിത കോശവർധനവിലേക്കും നയിക്കുന്നു.
ആകാശങ്ങളിലിരിക്കുന്ന ദൈവം ഭൂമിയിലേക്കെങ്ങാനും നോക്കിയാൽ ആദ്യം കാണുന്നത് ദേവാലയ ഗോപുരങ്ങളല്ല, മറിച്ച് മൊബൈൽ ടവറുകളാണ്. ദൈവം അനുഗ്രഹിക്കുന്നത് തീർച്ചയായും അവിടെയാണ്. എന്തൊരു വിരോധാഭാസം....!

നിരത്തിലൂടെ ചലിക്കുന്ന വാഹനങ്ങൾ മിക്കതുമിന്ന് ഹൈടെക് വർഗത്തിൽ പെട്ടതാണ്. കാർബൺ മോണോക്സൈഡും കാർബൺ ഡയോക്സൈഡും പുകക്കുഴലിലൂടെ വമിപ്പിക്കുന്നതിനു പുറമെ അവയിലെ എയർകണ്ടീഷണറുകൾ അകം തണുപ്പിക്കാൻ പുറത്തേക്ക് താപം കടത്തിവിടുന്നു.
സംസ്ഥാനത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടാനുള്ള എല്ലാ അനുകൂലനങ്ങളും ഈ കുംഭച്ചൂട് വഴിയൊരുക്കിയിട്ടുണ്ട്. ഇനി മീനമാസത്തിലെ കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ വരവു കൂടിയാകുമ്പോൾ പറയാനുമില്ല. സംസ്ഥാനമൊട്ടാകെ താപനിലയിൽ ശരാശരി വർധനവ് ഏതാണ്ട് 4 ഡിഗ്രിയാണ്. മരത്തണലുകളുടെ അഭാവം മലകളും താഴ്വരകളും പാറക്കെട്ടുകളും അടങ്ങിയ ഭൂപ്രകൃതി എന്നിവ ചൂടിന്റെ കാഠിന്യം കൂട്ടുന്നു.

സൂര്യതാപംമൂലം ഉണ്ടാകുന്ന ജലനഷ്ടം നികത്തുവാൻ പകരം ജലം കുടിക്കയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല. യഥേഷ്ടം വെള്ളം കുടിയ്കുക, തണലത്ത് വിശ്രമിക്കുക. വെയിലത്ത് പണിയണമെന്നുണ്ടെങ്കിൽ ശരീരം മൂടുന്ന വസ്ത്രവും തൊപ്പിയും ധരിക്കണം. പണിയ്കിടയിൽ ധാരാളം ജലം കുടിക്കണം.
ജലചക്രത്തിനൊരു താളമുണ്ട്, ലയമുണ്ട്. കണ്ണിൽ ചോരയില്ലാതുള്ള വികസനം നമ്മുടെ പാടങ്ങളെ നികത്തി, തണ്ണീർത്തടാകങ്ങളെ നിലംപരിശാക്കി, കിണറുകളെ ഉപയോഗശൂന്യമാക്കി. വരുതലമുറ നമ്മോട് എന്തു കുറ്റമാണ് ചെയ്തത്......? ഇപ്പോൾ തന്നെ ഭൂജലനിരപ്പ് വല്ലാതെ താഴ്ന്നു തുടങ്ങി. ഇത് വരാനിരിക്കുന്ന വലിയ വരൾച്ചയെ സൂചിപ്പിക്കുന്നു. (കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 23 % കുറവാണ് എന്ന് കണക്കുകൾ പറയുന്നു)
നഗരവത്കരണത്തിന്റെ പേരിൽ മരങ്ങളും കണ്ടൽക്കാടുകളും അപ്രത്യക്ഷമാകുന്നു. പകരം അവിടെയെല്ലാം കോൺക്രീറ്റ് കാടുകൾ നിറയുന്നു. കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ താപക്കെണികൾ (ഹീറ്റ് ട്രാപ്പുകൾ) രൂപപ്പെടുകയും തുടർന്ന് നഗരമാകെ താപനില ഉയർന്ന് നഗരനരകത്തിന് വഴിയൊരുങ്ങുന്നു.

അംബരചംബികളായ കെട്ടിടങ്ങൾ താപവിമോചനത്തിന്റെ സിരാകേന്ദ്രമാണ്. അവിടെ താമസിക്കുന്ന മനുഷ്യർ പുറത്തേക്കു വിടുന്ന താപത്തിന്റെ അളവ് വളരെ കൂടിയ തോതിലാണ്. കാരണം ഒരു ചെറിയ സ്ഥലത്ത്, മുകളിലോട്ട് മാത്രം വളർന്നിരിക്കുന്നതിനാൽ ധാരാളം പേർ ഒത്തുകൂടാൻ ഇടയാകുന്നു. ഭൂമിയുടെ ഹരിതമേലാപ്പില്ലാത്തതിനാൽ കെട്ടിടം തന്നെ ചൂടിനെ പിടിച്ചെടുത്ത് ചുറ്റും തീക്കനൽ പോലെ താപം വമിപ്പിക്കുന്നു. അതിലുപരി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികൾ അലങ്കാരമായി ഘടിപ്പിച്ച് നിരത്തിലേക്കു തന്നെ ചൂടിനെ പ്രതിഫലിപ്പിക്കുന്നു. ഇതെല്ലാം ഏറ്റു വാങ്ങേണ്ടത് നിസ്സഹായനായി തെരുവിലൂടെ സഞ്ചരിക്കുന്ന സാധാരണ മനുഷ്യനും....!

സ്പ്രേ പെയിന്റുകൾ, ഫ്രിഡ്ജിൽ കംപ്രസറുകൾ ഉപയോഗിക്കുന്ന ഫ്രിയോൺ എന്ന വാതകം തുടങ്ങിയവ അന്തരീക്ഷ താപ വർധനവിന് ഹേതുവാണ്.
ചുരുക്കത്തിൽ ഇന്ന് നാം നേരിടുന്ന മിക്ക പ്രശ്നങ്ങളുടെയും വേരുകൾ നമ്മിൽ നിന്ന് ആവിർഭവിച്ച് നമ്മെ തന്നെ മൂടി ശ്വാസം മുട്ടിക്കുന്നവയാണ്..... ഒരു ബുമറാങ്ങു പോലെ....
ഒരു പരിഹാരം മാത്രമെ മുന്നിലുള്ളു... പ്രകൃതിയെ അതിന്റെ സ്വാഭാവികമായ വളർച്ചക്ക് വിടുക. വീണ്ടും ഭൂമി ഹരിതകവചം അണിയും, പഴയ ജീവനതാളവും മേളവും തിരിച്ചെത്തും. അത് നമ്മിൽ ചൈതന്യമായി നിറയും.

ഭൂമിയെയും അതിലെ സമസ്തജീവജാലങ്ങളെയും ജീവിക്കാൻ അനുവദിക്കില്ലേ.......?അനുവദിച്ചുകൂടെ.....!