കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ ചിത്രങ്ങൾ / വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്

Pca3.jpg
8.ശ്രീമതി.പി.ചന്ദ്രമതിയമ്മ ടീച്ചർ
1985 മുതൽ 2010 വരെ, 25 വർഷം, കൊടുമൺ ഹൈസ്കൂളിൽ മലയാളം അദ്ധ്യാപികയായി സേവനമനുഷ്ടിച്ചു. വളരെ പ്രഗൽഭയായ ഭാഷാദ്ധ്യാപിക, സാഹിത്യതല്പര, ജീവകാരുണ്യമതി എന്നതിലുപരി കുട്ടികളോട് ആർദ്രഹൃദയയും പലപ്പോഴും അവർക്കായി സ്വന്തം പണം രഹസ്യമായി മുടക്കുന്ന വലിയ മനുഷ്യ സ്നേഹിയുമായിരുന്നു. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദധാരിണിയായ (മലയാളത്തിലും സംസ്കൃതത്തിലും)അവർ കുട്ടികൾക്ക് അറിവിന്റെ അക്ഷയഖനിയായിരുന്നു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി മെമ്പറും അഡ്വക്കേറ്റും ഗായകനുമായ ശ്രീ.ഓമല്ലൂർ ശങ്കരനാണ് ടീച്ചറിന്റെ ഭർത്താവ്. ഒരു മകളുണ്ട്, കാവ്യ ലക്ഷ്മി. ഏഴാം ക്ലാസിൽ പഠിക്കുന്നു.
സുദീർഘമായ സേവന ചരിത്രമെഴുതിയ ടീച്ചർ കാറ്റത്ത് പിടിച്ചു നിന്ന് കത്തിയ മൺചെരാതു പോലെ ഇനിയും സമൂഹത്തിന് വെളിച്ചമായി തുടരട്ടെ എന്ന് ആശംസിക്കുന്നു.... ആയുരാരോഗ്യസൗഖ്യം നേരുന്നു.
റിപ്പോർട്ട് - ആർ.പ്രസന്നകുമാർ - 31/03/2010
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ശേഖരം / ARCHIVE
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
Cr1.gif
'7.ഐ.ടി.അറ്റ്. സ്കൂൾ - ദേശീയ ഭൂമികയിലേക്ക്.....
ലേഖനം

കേരളത്തിന്റെ ഐ.ടി.പദ്ധതി ദേശീയ ശ്രദ്ധ നേടുന്നു. സ്വതന്ത്ര സോഫ്ട്വെയർ ആയ ലിനക്സിനെ ആധാരമാക്കി പുതിയ സാങ്കേതികമാനം തേടിയ കമ്പൂട്ടർ പഠന പദ്ധതി ( ഐ.ടി.അറ്റ് സ്കൂൾ എന്ന് പേരിട്ടിരിക്കുന്നു) ഇന്ന് രാജ്യമാകെ ചർച്ചാ വിഷയമായിക്കഴിഞ്ഞു. ഇത് വളരെ മാതൃകാപരവും വസ്തുനിഷ്ടവുമാണെന്ന് ഡൽഹിയിലെ ഇക്കഴിഞ്ഞ ദേശീയ വിദ്യാഭ്യാസ സെമിനാർ വിലയിരുത്തി.
വിവിധ സംസ്ഥാനങ്ങളിലെ അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ സ്കൂൾ ടീച്ചേർസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( S.T.F.I.) സംഘടിപ്പിച്ച സെമിനാറാണ് ഇങ്ങനെ കണ്ടെത്തിയത്. കേരളത്തിലെ ഐ.ടി.പദ്ധതി ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന പ്രമേയം പാസ്സാക്കുകയും ചെയ്തു.
കേരളത്തിലെപോലെ നിർബന്ധിത ഐ.ടി.പഠനരീതി മറ്റു സംസ്ഥാനങ്ങളിലില്ല.... സ്കൂൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ടെന്നു മാത്രം. ഹരിയാണയിലും ബംഗാളിലും വിവിധ ഏജൻസികളാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലിത് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഇപ്പോൾ ഹൈസ്കൂൾ തലത്തിൽ ഐ.ടി.പാഠ്യ വിഷയമാണ്, ഐ.ടി. പ്രാക്ടിക്കൽ സഹിതം പരീക്ഷയും നടത്തുന്നു. ഇക്കൊല്ലത്തെ S.S.L.C. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ ഫെബ്റുവരി 24 മുതൽ മാർച്ച് 9 വരെയാണ്.
പ്രത്യേകം പരിശീലനം നേടിയ മാസ്റ്റർ ട്രെയിനർമാരും സ്കൂൾ ഐ.ടി.കോർഡിനേറ്റർമാരും പരീക്ഷയ്കായി സന്നദ്ധരായിക്കഴിഞ്ഞു.
പ്രായോഗിക പരീക്ഷയുടെ സ്കോർ ഇപ്രകാരമാണ് -
വേഡ് പ്രോസസർ - 4
സ്പെർഡ് ഷീറ്റ് - 4
പ്രസന്റേഷൻ - 4
ബേസിക് / HTML / ജിംപ് - 6
വർക് ബുക്ക് - 2
ആകെ - 20

എല്ലാ S.S.L.C. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു, ഒപ്പം ഐ.ടി.അറ്റ്. സ്കൂൾ - ദേശീയ ഭൂമികയിലേക്ക്..... എത്തിച്ച കേരളത്തിലെ എല്ലാ സഹപ്രവർത്തകർക്കും....!
-ആർ.പ്രസന്നകുമാർ 24/02/2010


>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
Terror5.jpg
6.ഭീകരതയുടെ രൗദ്രഭാവം - ഫോട്ടോ ഫീച്ചർ


ഭീകരതയുടെ രൗദ്രഭാവം - ഫോട്ടോ ഫീച്ചർ - ആർ.പ്രസന്നകുമാർ.

മഹാരാഷ്ട്രയിലെ പൂണെ നഗരം. നഗരകേന്ദ്രമായ ശിവാജി നഗറിൽ നിന്ന് എട്ടു കിലോമീറ്ററും പൂണെ റെയിൽവെ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്ററും അകലെയുള്ള കൊരേഗാവ് പാർക്കിലെ വിശ്വ പ്രശസ്തമായ ജർമൻ ബേക്കറി. ഭഗവാൻ രജനീഷിന്റെ (ഇപ്പോൾ ഓഷോ)ആശ്രമവും ജൂതരുടെ പ്രാർത്ഥനാലയവും തൊട്ടടുത്തായുണ്ട്. തിരക്കേറിയ സന്ധ്യ.
മുത്ത നദിയിലെ ഓളങ്ങളിൽ അപ്പോഴും അസ്തമനസൂര്യന്റെ ചെന്നിറം തുടിക്കുന്നു. ഓഷോ ആശ്രമത്തിൽ എത്തിയിരുന്ന വിദേശികളുടെ സാന്നിദ്ധ്യവും സമീപത്തെ ജൂത ആരാധനാ കേന്ദ്രത്തിലെ ജൂതന്മാരുടെ സാനനിദ്ധ്യവും ഏതോ വൈദേശിക പരിവേഷം പകരുന്നു. തിന്നും കുടിച്ചും നൃത്തച്ചുവടുകൾ പിൻതുടർന്നും താളമേളങ്ങളിൽ സ്വയം മറന്നും അവർ നീങ്ങവെ -
സമയം 7.15. ആയി.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം, തുടർന്ന് കാതടപ്പിക്കുന്ന ശബ്ദം. അതേ അതൊരു ദാരുണ സ്ഫോടനത്തിന്റെ ലഘുചിത്രമായിരുന്നു.
എങ്ങും ചിതറിക്കിടക്കുന്ന കബന്ധങ്ങൾ..... അവയവങ്ങൾ. മുറിവേറ്റവരുടെ മുറവിളികൾ... ചോരയിൽ കുളിച്ച് നിൽക്കുന്ന സമീപവാസികൾ. ആ ഒരു നിമിഷം ആനന്ദഭൂവിൽ ഒരുക്കിയത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഉല്ലാസത്തിന്റെ പറുദീസ എത്ര പെട്ടെന്നാണ് കൊടും നരകമായിത്തീർന്നത്. മനുഷ്യനിലെ വൃത്തികെട്ട മൃഗം നഖങ്ങൾ ആഴ്ത്തി നിരപരാധികളെ കൊന്നൊടുക്കിയത്.
ഒൻപതു പേർ കൊല്ലപ്പെട്ടു, അതിൽ രണ്ട് വിദേശികളുണ്ട്. വിദേശികൾ ഉൾപെടെ അമ്പത്തിമൂന്നുപേർക്ക് പരുക്കേറ്റു.
സ്ഫോടനത്തിന് ഉപയോഗിച്ചത് RDX ഉം അമോണിയം നൈട്രേറ്റും ആണെന്ന് പരിശോധനയിൽ തെളിഞ്ഞു.
മഹാരാഷ്ട്രയിലെ പൂണെ ഇതാദ്യമായാണ് ഭീകരരുടെ ലക്ഷ്യമാകുന്നത്. വിദേശികൾ, പ്രത്യേകിച്ച് വിദേശ വിദ്യാർത്ഥികളുടെ സജീവ സാന്നിദ്ധ്യം ഉള്ള പൂണെ ഭീകരരുടെ ടാർജറ്റ് ആയില്ലെങ്കിലേ അത്ഭുതമുള്ളു. കൂടാതെ നാഷണൽ ഡിഫൻസ് അക്കാഡമി, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് എന്നിങ്ങനെ പ്രമുഖ സൈനിക സ്ഥാപനങ്ങളും ഇവിടെയുണ്ട്. വാഹന വ്യവസായത്തിന്റെ ഈറ്റില്ലമാണ്.
ശക്തമായ മലയാളി സാന്നിദ്ധ്യം മറ്റൊരു പ്രത്യേകതയാണ്. ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം മലയാളികൾ ഇവിടെ സജീവത നുകരുന്നു.
ആരാണ് ഇവിടെ ഭീകരാക്രമണം നടത്തിയത്...? അന്വേഷണങ്ങൾ വിരൽ ചൂണ്ടുന്നത് ഭീകര സംഘടനയായ ഇൻഡ്യൻ മുജാഹിതിനെയാണ്. യു.എസ്. തീവ്രവാദി ഡേവിഡ് കോൾമാൻ ഹെഡ്ലി നേരത്തെ താവളമടിച്ച് നിരീക്ഷണ വിധേയമാക്കിയ സ്ഥലമാണിതെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
മുത്ത നദിയിലെ ചുവന്ന നുരകൾ ഏതോ കഥ പറയുന്നു... ഉറ്റവർ നഷ്ടമായവരുടെ ശാപഗ്രസ്ഥമായ ഭൂവിൽ എങ്ങും ദീനരോദനങ്ങൾ മാത്രം ബാക്കി....
എവിടെ സാന്ത്വന ചന്ദ്രിക... നറുനിലാവ്....

ഭീകരതയുടെ രൗദ്രഭാവം - ഫോട്ടോ ഫീച്ചർ - ആർ.പ്രസന്നകുമാർ. - dt:16/02/2010

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
5.മരാമൺ കൺവൻഷൻ - ഫോട്ടോ ഫീച്ചർ


മരാമൺ കൺവൻഷൻ - ഫോട്ടോ ഫീച്ചർ -- ആർ.പ്രസന്നകുമാർ.
ഫെബ്രുവരി 14 ഞായർ 2010
വിശ്വപ്രശസ്തമായ മാരാമൺ കൺവൻഷൻ. കൈരളിയുടെ ഹൃദയഹാരിയായ പമ്പയുടെ മനോഹര തീരമുണർന്നു. ഇനി ആത്മീയ സംഗമത്തിന്റെ നാളുകൾ. എട്ടു നാളുകൾ ആത്മീയ പ്രഘോഷണത്തിന്റെ ഇരവും പകലുമായി ഈ ഭൂവിനെ തഴുകുന്ന ധന്യമഹൂർത്തങ്ങൾ.
കൺവൻഷൻ തുടങ്ങുന്നത് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർതോമാ വലിയ മെത്രാപ്പൊലീത്തായുടെ പ്രാർത്ഥനയോടെയാണ്. മാർതോമ സഭയുടെ അദ്ധ്യഷൻ ഡോ. ജോസഫ് മാർതോമാ മെത്രാപ്പൊലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൺവൻഷൻ അരങ്ങേറുന്നതിനായി മാരാമൺ മണൽപ്പുറം ഒരുങ്ങി. ഒരാഴ്ച കൊണ്ട് ഈ ധന്യഭൂവിൽ ഒഴുകിയെത്തി വചന സ്ഫോടനത്താൽ ആത്മഹർഷമണിയുന്നത് പതിനഞ്ച് ലക്ഷത്തോളം വിശ്വാസികളാണ്. പന്തലിൽ ഒരേസമയം ഒരു ലക്ഷത്തോളം പേർക്ക് ഇരിക്കാം. അതിവിശാലമായ വലിയ പന്തലും അതിനു പുറകിലൊരു കുട്ടിപ്പന്തലും ഊട്ടുപുരകളുമാണ് ഈ ചരിത്ര പ്രസിദ്ധമായ ആത്മീയ സംഗമത്തിന്റെ സവിശേഷത.
ഇത്തവണ ഈ ആത്മീയ കൺവൻഷൻ മറ്റൊരു വലിയ ദൗത്യം കൂടി ഏറ്റെടുത്തിരിക്കുന്നു....പരിസ്ഥിതി സംരക്ഷണം. മാരാമൺ സമ്പൂർണ പ്ലാസ്റ്റിക് വിമുക്തമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകൃതിയെ സംരക്ഷിച്ച് അനന്തരതലമുറയുടെ വാസം സുരക്ഷിതമാക്കാൻ വിശ്വാസികളിൽ പരിസ്ഥിതി സംരക്ഷണ ബോധവൽകരണം നടത്താൻ കൺവൻഷൻ തീരുമാനിച്ചിരിക്കുന്നു.
വനം വകുപ്പും മാർതോമാ സഭയും സംയുക്തമായി ഒരു ലക്ഷം മരം നടീൽ പദ്ധതി ഇതിന്റെ ഭാഗമായി നടപ്പാക്കുന്നു. ഇതിന്റെ വിതരണോൽഘാടനം മാരാമൺ നഗരിയിൽ വനം മന്ത്രി ശ്രീ.ബിനോയ് വിശ്വം നിർവഹിക്കും.
അതേ ഇനി വിശ്വാസികൾക്ക് മനസ്സിൽ ആത്മീയ ഊർജ്ജവും കൈയ്യിൽ മരതൈയുമായി മടങ്ങാം.....നാളേക്കായി......
പ്രസംഗങ്ങളിലെ പ്രസക്തഭാഗങ്ങൾ
ഇന്ത്യ കുടുംബബന്ധങ്ങളുടെ കാര്യത്തിൽ ലോകത്തിന് മാതൃകയാണ്. സാമൂഹിക ജീവിതത്തിന്റെ അടിത്തറയാണ് കുടുംബബന്ധങ്ങൾ. ശരിയായ ദാമ്പത്യബന്ധമാണ് കുടുംബത്തിനും സമൂഹത്തിനും കെട്ടുറപ്പു നൽകുന്നത്. ഭാരതത്തിൽ രണ്ടു ശതമാനം മാത്രമാണ് വിവാഹമോചനം. പാശ്ചാത്യ നാടുകളിലിത് അമ്പതു ശതമാനത്തിനു മുകളിൽ വരും.
ഇന്തയിൽ നടക്കുന്ന വിവാഹങ്ങളിൽ തൊണ്ണൂറു ശതമാനവും കുടുംബങ്ങളിൽ തമ്മിൽ ആലോചിച്ച് ഉറപ്പിച്ചുള്ളവയാണ്. ഇതാണ് ഇന്ത്യയിലെ കുടുംബബന്ധങ്ങളുടെ ദൃഢതക്കടിസ്ഥാനം.
കുടുംബബന്ധങ്ങളുടെ ശിഥിലീകരണമാണ് പാശ്ചാത്യ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. സ്വവർഗരതിയും ലൈംഗിക അരാജകത്വവും വ്യാപകമാകുന്നു. ഇതോടെ ദൈവത്തേയും മനുഷ്യനേയും കുറിച്ചുള്ള പരമ്പരാഗത നിർവചനങ്ങളെല്ലാം നിരർത്ഥകമാകുകയാണ്. നല്ല ജീവിതം നയിക്കുമ്പോൾ മാത്രമാണ് ദേവചൈതന്യം ഉണ്ടാകുന്നത്.
-ആംഗ്ളിക്കൻ ബിഷപ്പ് കാനൻ റ്റിംഡാക്കിൽ - മാത്രഭൂമി -20/02/2010

മരാമൺ കൺവൻഷൻ - ഫോട്ടോ ഫീച്ചർ -- ആർ.പ്രസന്നകുമാർ.- 15/02/2010

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
4.ചെറുകോൽപ്പുഴ ഹിന്ദുമഹാ സമ്മേളനം - ഫോട്ടോ ഫീച്ചർ


ചെറുകോൽപ്പുഴ ഹിന്ദുമഹാ സമ്മേളനം - ഫോട്ടോ ഫീച്ചർ - ആർ.പ്രസന്നകുമാർ.
ഫെബ്രുവരി 14 ഞായർ 2010
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന ദിനം. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി പൂർണാമൃതാനന്ദപുരി നയിക്കുന്ന സർവൈശ്വര്യപൂജ നടക്കുന്നു. വിശുദ്ധയായി തെളിനീരൊഴുക്കി പരിപാവനമാം പമ്പ സജ്ജമായിക്കഴിഞ്ഞു. കോടിജപയജ്ഞപുണ്യം ഏറ്റുവാങ്ങി ഭക്തസഞ്ചയം നിലവിളക്കൊരുക്കി ലളിതാസഹസ്രനാമാർചന ചൊല്ലുന്നു. ഇതിലെ ഒഴുകുന്ന കാറ്റിന്റെ ചുണ്ടിലും ഭക്തിസാന്ദ്രധ്വനി മാത്രം....
വിവിധ മതപ്രാസംഗികർ അരുളിയ മഹത്തായ വചനങ്ങളുടെ സാരം ഒന്നു തന്നെ.
എല്ലാ മതങ്ങളുടെയും അന്തഃസത്ത മനുഷ്യ സാമൂഹിക നന്മകളിൽ അധിഷ്ഠിതമാണ്. മതത്തിന്റെ പേരിൽ വളർന്നു വരുന്ന വിധ്വംസക പ്രവർത്തനങ്ങളും തീവ്രവാദവും നാടിനെ ആപത്തിലേക്കു നയിക്കുന്നു. ജാതിയുടെയും മതത്തിന്റേയും വേലിക്കെട്ടുകൾക്കപ്പുറം ആത്മീയദർശനങ്ങളെ കാണാൻ കഴിയണം. വ്യക്തിയിൽ നിന്ന് കുടുംബവും കുടുംബത്തിൽ നിന്ന് സമൂഹവും രാഷ്ട്രവും ഉണ്ടാകുന്നു. അതിന് വ്യക്തികളുടെ സാമൂഹികചിന്ത സമൂഹനന്മയ്കായി ഉണരണം. വിശാലമായ മാനവിക ദർശനങ്ങളേയും ധർമാധർമങ്ങളെയും തിരിച്ചറിയണം. ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് പൊതുജീവിതത്തിന്റെ ഭാഗമാക്കണം.
അധർമത്തെക്കുറിച്ചുള്ള ആശങ്കകളാണ് മനുഷ്യനെ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലും ദേവാലയങ്ങളിലും എത്തിക്കുന്നത്. ചെറുപ്പക്കാർ വെറുതേ ഇരിക്കുമ്പോഴാണ് അവരുടെ മനസ്സിൽ ആസക്തിയും ക്രോധവും കടന്നു കൂടുന്നത്. ക്രോധമാണ് സമൂഹത്തിൽ വിധ്വംസകപ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നത്.
എല്ലാ സംസ്കാരങ്ങളെയും ദർശനങ്ങളെയും ഉൾകൊള്ളുന്ന സനാതനമതം ഒരു ദേശത്തിന്റെയോ ഭാഷയുടെയോ അതിർവരമ്പുകളിൽ ഒതുങ്ങുന്നതല്ല. ഉപനിഷത്തുകളുടെയും വേദങ്ങളുടെയും സന്ദേശം പഠിക്കാൻ പുതിയ തലമുറ തയ്യാറാവണം.
സമൂഹാർചനയ്കും മംഗളാരതിക്കും ശേഷം പ്രസാദവിതരണം നടന്നു. സമ്മേളനത്തിന്റെ അന്തിമഘട്ടമായി...
പക്ഷേ പുണ്യനദി പമ്പ വീണ്ടും ഒഴുകുകയാണ്... ആദ്ധ്യാത്മിക ചൈതന്യവാഹിയായി...ഭക്തമാനസവാഹിനിയായി....
ചെറുകോൽപ്പുഴ ഹിന്ദുമഹാ സമ്മേളനം - ഫോട്ടോ ഫീച്ചർ - ആർ.പ്രസന്നകുമാർ.- 15/02/2010
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>


Giri1.jpg
3.ഗിരീഷ് പുത്തൻചേരി - ഒരു രാമഴഗീതം
റിപ്പോർട്ട് - ആർ.പ്രസന്നകുമാർ
ഗിരീഷ് പുത്തൻചേരി ഇനിയില്ല... ഈ സുന്ദരഭൂവിൽ തേൻമഴയായി പെയ്തിറങ്ങിയ പ്രിയ ഗാനരചയിതാവ് വിടവാങ്ങി. 10/02/2010 ബുധനാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.48 വയസ്സുള്ള ആ സർഗചൈതന്യം പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 328 ചിത്രങ്ങൾ, 1600 ൽ പരം ഗാനങ്ങൾ, അല്ല ഒന്നൊന്ന് അനുപമമായ കാവ്യതല്ലജങ്ങൾ. ആദ്യഗാനമെഴുതിയത് ചക്രവാളത്തിനപ്പുറം എന്ന സിനിമക്കുവേണ്ടിയാണ്. അടുത്തിടെ റിലീസായ ജയറാം ചിത്രം ഹാപ്പി ഹസ്ബന്റ്സിലും ഗിരീഷിന്റെ കൈയ്യൊപ്പ് പതിഞ്ഞിരുന്നു.
കോഴിക്കോട് ജില്ലയിലെ ഉള്ളേരിക്കടുത്ത് പുത്തഞ്ചേരിയിൽ ജ്യോതിഷ-വൈദ്യപണ്ഡിതനായ പുളിക്കൂൽ കൃഷ്ണൻ പണിക്കരുടെയും കർണാക സംഗിതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ ബീന. മക്കൾ ജിതിൻ കൃഷ്ണനും ദിനനാഥനും.
പഠനകാലത്തു തന്നെ കവിതയെ പുൽകി പ്രണയിച്ച ഗിരീഷ് വളർന്നപ്പോൾ ആകാശവാണിയിൽ, റെക്കോഡിങ്ങ് സ്റ്റുഡിയോയിൽ സാന്നിധ്യമറിയിച്ചു വളർന്നു. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനം ഹിറ്റായി, ഗിരീഷ് എന്ന രചയിതാവും. പിന്നെ ഗിരീഷിന് ഒരിക്കൽ പോലും പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കരിയർ ഗ്രാഫ് ഉയർന്നു തന്നെ പോകുകയായിരുന്നു, മരണം കടന്നു വന്ന ഈ നിമിഷം വരെ...
1995 ൽ അഗ്നിദേവനിലെ ഗാനത്തിന് ആദ്യത്തെ സംസ്ഥാന അവാർഡ് കിട്ടി. തുടർന്ന് അവാർഡുകളുടെ ഒരു പെരുമഴക്കാലം തന്നെയായിരുന്നു. 1997 ൽ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ 'പിന്നെയും പിന്നെയും ആരോ കിനാവിന്റെ ... 'എന്ന അനശ്വര പ്രണയഗാനത്തിന് കിട്ടി. 1999 ൽ 'പുനരധിവാസം'. 2001 ൽ 'രാവണപ്രഭു', 2002 ൽ 'നന്ദനം', 2003 ൽ 'ഗൗരീശങ്കരം', 2004 ൽ 'കഥാവശേഷൻ' .... ഇങ്ങനെ ഏഴു തവണ സംസ്ഥാന അവാർഡ് നേടി.
തിരക്കഥാരചനയിലും സിദ്ധി തെളിയിച്ച ഗിരീഷ് നിരവധി ഹിറ്റുകൾ തന്നിട്ടുണ്ട്. 'മേലേപ്പറമ്പിൽ ആൺവീടിന്റെ' കഥ, 'കിന്നരിപ്പുഴയോരം;, ;പല്ലാവൂർ ദേവനാരായണൻ', 'വടക്കും നാഥൻ', 'മേഘതീർത്ഥം' എന്നിവയുടെ തിരക്കഥ .... ചില മുദ്രകളാണ്.
'തനിച്ചല്ല', 'ഷഡ്ജം' എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രണയവർണങ്ങളിലെ 'ആരോ വിരൽ മീട്ടി', കൃഷ്ണഗുഡിയിലെ 'പിന്നെയും പിന്നെയും', ആറാം തമ്പുരാനിലെ 'ഹരിമുരളീരവം', കന്മദത്തിലെ 'മൂവന്തി താഴ്വരയിൽ', നന്ദനത്തിലെ 'കൃഷ്ണഗീതങ്ങൾ', മാടമ്പിയിലെ 'അമ്മ മഴക്കാറിനു' ... എന്തെന്ത് അനശ്വര മുദ്രകൾ ... കാൽനഖേന്ദു കലകൾ ഇട്ടിട്ടാണ് ഗിരീഷ് കടന്നു പോയിരിക്കുന്നത്.

സജീവതയുടെ താഴ്വരയിൽ നിന്നുമാണ് പിന്നെയും പിന്നെയും ഉണർത്തുന്ന പദനിസ്വനമായി ഗിരീഷ് കടന്നു പോയിരിക്കുന്നത്. എന്തേ മലയാള സിനിമക്കിത്ര ദുഃഖകാലം...? അടുത്തിടെ എത്ര പ്രതിഭകളാണ് നഷ്ടമായത്?മനസ്സിന്റെ കോണിലെവിടെയോ ഏതോ അസ്വസ്തത പടരുന്നു,...പിന്നെയും ....പിന്നെയും.....
rpk - 10/02/2010


>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
Cochin1.jpg
2.കൊച്ചിൻ ഹനീഫ - വില്ലൻ ചിരിയുടെ സുൽത്താൻ
റിപ്പോർട്ട് - ആർ.പ്രസന്നകുമാർ
കൊച്ചിൻ ഹനീഫക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യകതയില്ല, കാരണം അടുത്ത കാലത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കരളിനെ ബാധിച്ച കാൻസറുമായി ആസ്പത്രിക്കിടക്കയിൽ മരണത്തോട് മല്ലിടുമ്പോഴും ഇനി അഭിനയിക്കേണ്ട അരഡസനോളം സിനിമകളേക്കുറിച്ചായിരുന്നു ചിന്ത. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സഹൃദയമനസ്സ് കീഴടക്കിയ ഈ അതുല്യ പ്രതിഭ വെറും ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് അരങ്ങിലെത്തിയത്.
1951 എപ്രിൽ 22 ന് കൊച്ചി വെളുത്തേടത്ത് തറവാട്ടിൽ മുഹമ്മദിന്റെയും ഹാജിറയുടെയും മകനായി ജനിച്ചു. സലീം അഹമ്മദ് ഘോഷാണ് പിൽക്കാലത്ത് കലാരംഗത്ത് കൊച്ചിൻ ഹനീഫയായത്. ബോട്ടണി ബിരുദമെടുത്തതിനുശേഷം സിനിമയ്കായി ജീവിതം ഉഴിഞ്ഞുവെച്ചു.
ആദ്യ സിനിമ - അഷ്ട്രാവക്രൻ - 1979
പിന്നീട് നിരവധി വില്ലൻ വേഷങ്ങളിലൂടെ അവസാനം ചിരിയുടെ ഉസ്താദായി. കിരീടം, താളവട്ടം, കാലാപാനി, മാന്നാർ മത്തായി സ്പീക്കിംങ്, പഞ്ചാബി ഹൗസ്, മീശമാധവൻ, സൂത്രധാരൻ തുടങ്ങിയവ പ്രധാന ചിത്രങ്ങൾ. ഇതിൽ സൂത്രധാരനിലെ അഭിനയത്തിന് 2001 ലെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കിട്ടി. കൂടാതെ അനേകം തമിഴ് ഹിന്ദി ഭാഷാ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. മൊത്തം ഏതാണ്ട് 300 ൽ പരം ചിത്രങ്ങൾ ചെയ്തു.
തമിഴിൽ എൺപത് ചിത്രങ്ങളിൽ വേഷമിട്ടു. മുതൽവൻ, മഹാനദി, അന്യൻ, ഉനക്കും എനക്കും, ദീപാവലി, ജയം കൊണ്ടേൻ, മധുരൈ വീരൻ, കാതലാ കാതലാ തുടങ്ങിയവ ഏതാനും ചിത്രങ്ങൾ മാത്രമാണ്.
നല്ല തിരക്കഥാകൃത്തും സംവിധായകനുമാണ് കൊച്ചിൻ ഹനീഫ. ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് ഒരു സന്ദശം കൂടി. മമ്മൂട്ടി അനശ്വരമാക്കിയ വാൽസല്യം ഹനീഫയിലെ പ്രതിഭയെ പുറത്തുകൊണ്ടു വന്നു.തുടർന്ന് വീണ മീട്ടിയ വിലങ്ങുകൾ, ആൺകിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൂവിന്റെ ഓർമ്മക്ക്, ഭീഷ്മാചാര്യ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ ഏതാണ്ട് അഞ്ച് തമിഴ് ചിത്രങ്ങൾ സംവിധാനം നടത്തിയിട്ടുണ്ട്. കിരീടത്തിലെ ഹൈദ്രോസ്, പത്രത്തിലെ ഡി.ഐ.ജി.സഭാപതി, സി.ഐ.ഡി.മൂസയിലെ എസ്.ഐ.,അനന്തഭദ്രത്തിലെ മറവി മത്തായി, സൂത്രധാരനിലെ സഹായി വേഷം മണി അങ്കിൾ , പാണ്ടിപ്പടയിലെ ഉമ്മച്ചൻ, കുഞ്ഞിക്കൂനനിലെ തോമ..... എത്ര എത്ര കഥാപാത്രങ്ങളെ അനശ്വരമാക്കി തന്നിട്ടാണ് ഹനീഫ നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നത്.
കലാലോകം കൊച്ചിൻ ഹനീഫയെ ഒരിക്കലും മറക്കില്ല. ആ സഹൃദാത്മാവിന് നിത്യശാന്തി നേരുന്നു. rpk - 03/02/2010


>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
Thamp.jpg1.തമ്പാനൂരിലെ ലോഡ്ജ് ദുരന്തം
റിപ്പോർട്ട് - ആർ.പ്രസന്നകുമാർ
തിരുവനന്തപുരം തമ്പാനൂരിലെ ഉഡുപ്പി ശ്രീനിവാസ് ലോഡ്ജ് പുതുക്കിപ്പണിക്കിടെ തകർന്ന് ഏതാണ്ട് ആറ് നിർമ്മാണ തൊഴിലാളികൾ ഇതിനകം മരിച്ചു. ഏഴ് പേർ മാരകമായി പരുക്കേറ്റ് തലസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അമ്പതു വർഷത്തിലധികം പഴക്കമുള്ള കെട്ടിടം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പുതുക്കിപ്പണിയുകയായിരുന്നു. നിലവിലുള്ള ലോഡ്ജിന്റെ ഇടഭിത്തികൾ തകർത്ത് ഹോട്ടൽ സമുച്ചയത്തിനായി വലിയ ഹാളുകളാക്കുകയായിരുന്നത്രെ. വലിയ ഉരുക്കുറോഡുകളിൽ ഭാരം ഇരു വശങ്ങളിലെ ഭിത്തികൾക്കു മാത്രമായി വീതിച്ചു നല്കി ഇടഭിത്തികൾ നീക്കി. പഴക്കം ചെന്ന മൺഭിത്തികൾ ഭാരം താങ്ങാനാകെ ഇടിഞ്ഞു വീണു. വീഴുമ്പോൾ ആ നാലു നിലക്കെട്ടിടത്തിൽ വിവിധ നിലകളിലായി പതിനഞ്ചോളം തൊഴിലാളികളുണ്ടായിരുന്നു.
വശങ്ങളിലുണ്ടായിരുന്ന ചിലർക്ക് രക്ഷപെടാൻ കഴിഞ്ഞു. ബാക്കിയുള്ളവർ അതിനകത്ത് പെട്ടുപോയി. സംസ്ഥാനത്ത് ഇത്തരം സംഭവം ആദ്യമായിട്ടാണെന്നു തോന്നുന്നു. ഏതായാലും പോലീസും ഫയർഫോഴ്സും പട്ടാളവും അടിയന്തിരമായി ഉണർന്ന് കർമ്മനിരതരായി. പക്ഷേ വേണ്ടത്ര ഉപകരണങ്ങളുടെ അഭാവം, യന്തങ്ങൾ അകത്തേക്ക് കയറ്റാൻ ഇടുങ്ങിയ കവാടം ഉണ്ടാക്കിയ പ്രതിരോധം എന്നിങ്ങനെ നിരവധി ദുർഘടങ്ങൾ നേരിടേണ്ടി വന്നു.
നമ്മുടെ രക്ഷാസംവിധാനങ്ങൾ, കെട്ടിട നിർമാണ പ്രക്രിയകൾ ഒക്കെ അടിമുടി ശാസ്ത്രീയമായി പരിഷ്കരിക്കേണ്ടിയിരിക്കുന്നു. നഗരാസൂത്രണവും നടപടിക്രമങ്ങളും കാലോചിതമായി ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. rpk - 03/02/2010