കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉൾക്കാഴ്ച - പാരിസ്ഥിതിക കവിത
-പി.ചന്ദ്രമതിയമ്മ (മലയാളം അദ്ധ്യാപിക)
സ്വച്ഛ സുന്ദരമാം നമ്മുടെ നാടിതിനെ
പട്ടടതുല്യമാക്കിതീർത്തല്ലോ ദുർമതികൾ.
സുഖലോലുപമാം ജീവിത നെട്ടോട്ടത്താൽ
ഭൂമി തൻ ഹൃദയവും പിളർന്നു പോയിടുന്നു.
ലോകമാതാവായീടും പാരിതിൻ കദനങ്ങൾ
കഥിക്കാനൊരു നാവ് ലഭിച്ചുവെന്നാൽ
എന്തെന്ത് കഥകളാനാവിലൂറുമെന്നതോ
സന്തതം നിരൂപിച്ചാൽ നമുക്കു സിദ്ധമല്ലോ.
താന്തോന്നികളായീടും മക്കളാമാതാവിന്റെ
ഹരിതാഭമാം പട്ട് വീതിച്ചങ്ങെടുക്കുന്നു.
വിവസ്ത്രയായോരമ്മ സക്രോധമാക്രോശിച്ചു
വിരട്ടാറുണ്ടെന്നാലും നിർഭയരാണാമക്കൾ.
വെട്ടുന്നു കുഴിക്കുന്നു മാന്തുന്നു നികത്തുന്നു
കിട്ടാവുന്നതത്ര തന്റെ കീശയിലാക്കീടുന്നു.
എന്നിട്ടും മതിവരാറുള്ളൊരാ നിന്ദ്യന്മാരോ
വിൽക്കുന്നു പണയത്തിലാക്കുന്നു തന്നമ്മയെ.
പുര വേവുമ്പോഴല്ലോ വാഴവെട്ടീടാനാവു
കടത്തിൽ മുങ്ങി നിൽക്കും നമ്മുടെ നാടിതിനെ
രക്ഷിക്കാനെന്നുള്ളൊരു വ്യാജേന വന്നെത്തുന്നു
വിളിക്കാതെവിടെയും ചെന്നെത്തും കശ്മലന്മാർ.
ചെറിയോരിരകാട്ടി വശത്താക്കീടുന്നല്ലോ
വലിയോരു മത്സ്യത്തെ, വലയിൽ കുടുങ്ങിയാൽ
മോചനമില്ലാതുള്ള ജീവിതയാത്രയിങ്കൽ
പാദസേവകരായി കഴിയാമന്ത്യംവരെ.
സർവ്വവും സഹിക്കുമെന്നാകിലുമൊരുനാളിൽ
എടുത്തു കുടഞ്ഞീടാൻ സാദ്ധ്യതയേറുന്നല്ലോ.
ചൊവ്വോടെ ശുശ്രൂഷിച്ചാൽ ആയുസ്സുനീട്ടിക്കിട്ടും
അല്ലായ്കിലെന്തോതുവാൻ നമ്മുടെ വിധിയാവാം.
ഏറെ താമസിയാതെ നമ്മുടെ ഭൂമിമാതാ-
വിന്ദ്രസദസിങ്കലെ അതിഥിയായിത്തീരാം.