കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ആശ്ചര്യചൂഢാമണി - ശക്തിഭദ്രൻ - റിവ്യൂ - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്




ആശ്ചര്യചൂഡാമണി - ശക്തിഭദ്രൻ 22..12..2009
-റിവ്യൂ - ആർ.പ്രസന്നകുമാർ.
കൊടുമൺ ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന പേരാണ് ശക്തിഭദ്രന്റേത്. പക്ഷേ ആ സവിശേഷ വ്യക്തിത്വത്തെ നന്നായി മനസ്സിലാക്കിയിട്ടുള്ളവരുടെ എണ്ണമെടുത്താൽ അംഗുലീപരിമിതമായിരിക്കും. ശ്രവണമന്ത്രണങ്ങളിലൂടെ നിറഞ്ഞു നിൽക്കുന്നതല്ലാതെ ആരും ഇന്നേവരെ കണ്ടില്ലാത്ത ആ അതുല്യ പ്രതിഭ അഭൗമ തേജസ്സായി കൊടുമണ്ണിന്റെ ഹൃദയാന്തരങ്ങളിൽ സജീവ സാന്നിധ്യം അറിയിക്കുന്നു.
'ശക്തികൊണ്ട് - വാസനാബലം കൊണ്ട് ഭദ്രനായവൻ' എന്നാണ് ശക്തിഭദ്രൻ എന്ന നാമത്തിന്റെ അർത്ഥം. ചിലപ്പോൾ ശക്തിഭദ്രൻ എന്നത് തൂലികാ നാമമാകാം. സഹൃദയലോകം കല്പിച്ചു നൽകിയതുമാകാം. യഥാർത്ഥനാമം ശങ്കരൻ എന്നാണെന്നു പറയപ്പെടുന്നു.
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽപെട്ട കൊടുമൺ ഗ്രാമമാണ് ശക്തിഭദ്രന്റെ ജന്മസ്ഥലം. അവിടുത്തെ ചെന്നീർക്കരസ്വരൂപം എന്ന ബ്രാമണകുടുംബത്തിലാണ് അദ്ദേഹം പിറന്നത്. ഈ കുടുംബത്തിന്റെ വേരുകൾ ചെങ്ങന്നൂർ ഗ്രാമത്തിലുണ്ടെന്നും പറയപ്പെടുന്നു. കേൾവിയനുസരിച്ച് ഇവർക്ക് പ്രസിദ്ധമായ തിരുവാർപ്പു ക്ഷേത്രത്തിൽ സമുദായ സ്ഥാനം നിലവിലുണ്ടായിരുന്നു.
ചരിത്രപശ്ചാത്തലങ്ങൾ എന്തുമായിക്കൊള്ളട്ടെ, ശക്തിഭദ്രൻ ശക്തനായ ഒരു നാടകകൃത്തായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ നാടകമാണ് ആശ്ചര്യചൂഡാമണി. ഇക്കാര്യം സ്ഥാപനയിലൂടെ നാടകകൃത്തു തന്നെ നമ്മെ അറിയിക്കുന്നു. ചൂഡാമണിയിലെ സൂത്രധാരന്റെ അറിയിപ്പ് പ്രകാരം നേരത്തെ മൂന്ന് കൃതികൾ ശക്തിഭദ്രൻ എഴുതിയിട്ടുണ്ടെന്നും അതിലൊന്നിന്റെ പേര് ഉന്മാദവാസവദത്ത ആണെന്നും വെളിവാകുന്നു.
ആശ്ചര്യചൂഡാമണിയേയും ശങ്കരാചാര്യരേയും ബന്ധിപ്പിക്കുന്ന കണ്ണിയായി ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. ദിഗ്വിജയം നടത്തിക്കൊണ്ടിരുന്ന ശങ്കരാചാര്യർ ചെങ്ങന്നൂരിൽ വിശ്രമിക്കവെ ശക്തിഭദ്രൻ തന്റെ ആശ്ചര്യചൂഡാമണി നാടകം വായിച്ചു കേൾപ്പിച്ചു. മൗനവ്രതത്തിലായിരുന്ന ശങ്കരാചാര്യർ നാടകത്തെക്കുറിച്ച് അഭിപ്രായമൊന്നും പറയാതെ യാത്ര തുടർന്നു. തന്റെ കൃതി മോശമായതിനാൽ വിമർശനം സ്വാമികൾ ഒഴിവാക്കിയതാവാം എന്നു കരുതി ഖിന്നനായി മടങ്ങിയ ശക്തിഭദ്രൻ നാട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത് നാടകത്തിന്റെ കൈയെഴുത്തു പ്രതി അഗ്നിയിൽ ഹോമിക്കയാണ്.
ദേശസഞ്ചാരം കഴിഞ്ഞ് ശങ്കരാചാര്യസ്വാമികൾ വീണ്ടും ചെങ്ങന്നൂരിൽ തങ്ങവെ തന്റെ ശിഷ്യന്മാരോട് ഭുവനഭൂതിയെ കൊണ്ടുവരാൻ പറഞ്ഞു. കാര്യം ഗ്രഹിച്ച ശിഷ്യന്മാർ ശക്തിഭദ്രനെ തിരുമുമ്പിൽ എത്തിച്ചു. മൂലകഥയിൽ നിന്നുമുള്ള നാടകത്തിന്റെ ഔചിത്യപൂർണമായ വ്യതിയാനങ്ങളെക്കുറിച്ചും കേവലം അപ്രധാന കഥാപാത്രങ്ങളായിരുന്ന വർഷവരൻ, അമാത്യൻ, മണ്ഡോദരി, സൂതൻ, മാരീചൻ എന്നിവരുടെ പാത്രസൃഷ്ടി വൈഭവത്തെക്കുറിച്ചും കാലങ്ങൾക്കു ശേഷം ആചാര്യസ്വാമികൾ പ്രശംസിക്കവെ ശക്തിഭദ്രന്റെ കണ്ണു നിറഞ്ഞു, ഉള്ളം പിടച്ചു.
ത്രിഭുവനരിപുരസ്യാഃ പൂർവജോ രാവണശ്ചേ-
ദസുലഭ ഇതി നൂനം വിശ്രമഃ കാർമുകസ്യ
രജനിചരനിബദ്ധം പ്രായശോ വൈരമേതദ്
ഭവതു ഭുവനഭൂത്യൈ സർവരക്ഷോവധേന
രാക്ഷന്മാരെയെല്ലാം വധിച്ച് ത്രിലോകത്തിനും ഐശ്വര്യം പ്രദാനം ചെയ്യുക എന്ന രാമാവതാരലക്ഷ്യം സന്ദർഭേണ പ്രതിപാദിക്കുന്ന ഈ പദ്യത്തിലെ ഭുവനഭൂതി (ഭുവനഭൂത്യൈ - ഭുവനഭൂതിക്കു വേണ്ടി) എന്ന പ്രയോഗത്താൽ സന്തുഷ്ടനായ ശങ്കരാചാര്യർ അരുൾ ചെയ്ത നാമമാണ് ഭുവനഭൂതി. തന്റെ പുതിയ നാമലബ്ധി യിൽ പുളകിതനായ ശക്തിഭദ്രൻ പിടയുന്ന മനമോടെ ശങ്കരാചാര്യരുടെ തൃച്ചേവടികളിൽ വീണ് കേണു. ഹേതു ആരാഞ്ഞ സ്വാമികളോട് തന്റെ അറിവില്ലായ്മ വരുത്തി വച്ച വീഴ്ച പങ്കുവെച്ചു. ശങ്കരാചാര്യസ്വാമികളാകട്ടെ ശക്തിഭദ്രന്റെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചു. നാടകം മുഴുവൻ തന്റെ ഓർമയിൽ നിന്നും പറഞ്ഞു കൊടുത്തു, ശക്തിഭദ്രൻ വിനയാന്വതിനായി അത് പകർത്തിയെടുത്തു.
ഐതിഹ്യത്തിന്റെ നിജസ്ഥിതി എന്തുമാകട്ടെ, ശക്തിഭദ്രൻ എന്നൊരു നാടകകൃത്ത് ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ തട്ടകം കൊടുമൺ ഗ്രാമമായിരുന്നു. ആശ്ചര്യചൂഡാമണി എന്നൊരു നാടകം രചിച്ചു. അദ്ദേഹത്തെ ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികളുടെ സമകാലികനായി കരുതാം. ശങ്കരാചാര്യരുടെ കാലം ക്രി.പി. എട്ടാം ശതകത്തിന്റെ ഒടുവിലും ഒൻപതാം ശതകത്തിന്റെ ആരംഭത്തിലും ആയിരിക്കും. അങ്ങനെയാണെങ്കിൽ ശക്തിഭദ്രന്റെ കാലം ക്രി.പി. ഒൻപതാം ശതകത്തിന്റെ ആദ്യദശകങ്ങളിലാവാം.
ആശ്ചര്യചൂഡാമണിയുടെ പ്രതിപാദ്യം വാല്മീകി രാമായണത്തിലെ ആരണ്യകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയുള്ള കഥയാണ്.അയോദ്ധ്യാകാണ്ഡത്തിലെ കൈകേയി സംഭവത്തിന്റെ ഇതിവൃത്തബന്ധവും മുഖ്യകഥാപാത്രങ്ങളിൽ അതുളവാക്കുന്ന വിഭിന്ന പ്രതികരണങ്ങൾക്കും സസൂക്ഷ്മം ഒന്നാമങ്കത്തിൽ തന്നെ അവസരമൊരുക്കിയിരിക്കുന്നു. മൂലകഥയിൽ നിന്നുള്ള ഔചിത്യം തുളുമ്പുന്ന വ്യതിയാനങ്ങൾക്കും ഈ നാടകത്തിന്റെ മാറ്റു കൂട്ടുന്നു.
അവസാനമായി, ഈ സംസ്കൃതനാടകത്തിന്റെ പേരിലെ സാംഗത്യം സൂചിപ്പിക്കാതെ വയ്യ.ആശ്ചര്യചൂഡാമണി - ആശ്ചര്യ (അദ്ഭുത) രസത്തെ ചൂഡാമണിയെന്നവണ്ണം വഹിക്കുന്ന നാടകം എന്നതാവാം നാടകകൃത്ത് തീർച്ചയായും ഉദ്ദേശിച്ചത്. ആശ്ചര്യങ്ങളവതരിപ്പിച്ചുകൊണ്ട് ചൂഡാമണി വിരാജിക്കുന്ന നാടകം എന്നും ആകാം. കാരണം രാമൻ, സീത, ലക്ഷ്മണൻ എന്നിവർക്കു കിട്ടിയ നാലു സിദ്ധികളിൽ ഒരെണ്ണത്തിന്റെ നാമധേയം ചൂ ഡാമണിയെന്നാണ്. കൊടുമണ്ണിന്റെ നെറുകയിൽ കാലം ചാർത്തിത്തന്ന കുങ്കുമമാണ് മഹാനായ ഈ നാടകകാരൻ. അതു മായാതെ സൂക്ഷിക്കുവാൻ ഇനിയും വരുന്ന തലമുറകൾക്ക് കടുത്ത ബാധ്യതയുണ്ട്.... തീർച്ച.