കെ വി കെ എം എം യു പി എസ് ദേവർകോവിൽ/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സസ്യ സമ്പത്തും നാട്ടറിവുകളും

നാട്ടറിവുകൾ

തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട നാടോടി വിജ്‍ഞാനം ആധുനികതയുടെ അതിപ്രസരത്തിൽ ഒലിച്ചില്ലാതായിപ്പോവുന്നതിൽ നിന്നും അവയെ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ചൂലാംവയൽ, പതിമംഗലം, പന്തീർപ്പാടം, ആമ്പ മല, കൂടത്താലുമ്മൽ, പൂനൂർ പുഴയുടെ തീരപ്രദേശങ്ങളായ അരീച്ചോലയിൽ, ചാലിയിൽ, പണ്ടാരപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ ധാരാളമായി കാണപ്പെടുന്ന സസ്യങ്ങൾ, ലഘുവൃക്ഷങ്ങൾ, ഓഷധികൾ, ഇഴവള്ളികൾ തുടങ്ങിയവ കാലങ്ങളായി പ്രദേശത്തെ നാടൻ വൈദ്യൻമാരും നാട്ടുകാരും രോഗശമനത്തിനും സൗന്ദര്യവർദ്ധനവിനും ഉപയോഗിച്ചുവരുന്നു. നമ്മുടെ നാട്ടിൽ അധികം കാണപ്പെടാത്തതും എന്നാൽ പലവ്യജ്ഞനക്കടകളിൽ ലഭ്യവുമായ സസ്യഭാഗങ്ങൾ, വിത്തുകൾ എന്നിവയെക്കുറിച്ചുള്ള അധിക വിവരങ്ങൾ പഴമക്കാരിൽ നിന്നും ശേഖരിച്ചതും കൂടി ഉൾപ്പെടുത്തിയത് താഴെ കൊടുക്കുന്നു.

നെല്ലിക്ക

പ്രദേശത്ത് ധാരാളമായിട്ടല്ലെങ്കിലും ചിരപരിചിതമായ ഒരു ചെറു വൃക്ഷമാണ് നെല്ലി മരം. പ്രകൃതിദത്തമായ വിറ്റാമിൻ 'സി' യുടെ ഉറവിടമാണ് നെല്ലിക്ക. ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് നെല്ലിക്ക. ദിവസേനയുള്ള ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. നെല്ലിക്കപ്പൊടി തലയിൽ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അകാലനര തടയുന്നതോടൊപ്പം മുടി വളരുന്നതിനും നെല്ലിക്ക സഹായിക്കും. കാൻസറിനും ഹൃദ്രോഗത്തിനും നെല്ലിക്ക മികച്ച പ്രതിരോധ ഔഷധമാണ്. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിലൂടെ നെല്ലിക്ക ഹൃദയത്തെയും സംരക്ഷിക്കുന്നു. പ്രമേഹത്തെയും പ്രമേഹത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ നെല്ലിക്ക ഒരു നല്ല ഔഷധമാണ്. ഇൻസുലിൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സമാനമാണ് നെല്ലിക്കയും. നാര് അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാക്കാൻ നെല്ലിക്ക സഹായിക്കും. ശരീരത്തിൽ ഇരുമ്പിന്റെ അംശം വർധിപ്പിക്കുന്നതിനും നെല്ലിക്ക നല്ലതാണ്. ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നൽകാൻ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

കയ്യോന്നി(കഞ്ഞുണ്ണി)

ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി. കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. ഈർപ്പമുള്ള സമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്നു.കരൾ രോഗപ്രതിരോധത്തിനായി ഇന്ന് കയ്യോന്ന്യം സർവ്വവ്യാപകമായി ഉപയോഗിച്ചു വരുന്നു. പുരാതനകാലം മുതൽക്കേ കയ്യോന്ന്യത്തിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കിയിരുന്നു. ഇന്ത്യലെ പാരമ്പര്യ വൈദ്യശാസ്ത്രമേഖലയിലും ആദിവാസിവൈദ്യത്തിലും കയ്യോന്ന്യം വളരെയധികം ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും വയറിന്റെ രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ (ആസ്ത്മയടക്കം) ജ്വരം, മുടികൊഴിച്ചിൽ, അകാലനര, മഞ്ഞപ്പിത്തം അടക്കമുള്ള കരൾ രോഗങ്ങൾ, തൊലിക്കുണ്ടാവുന്ന രോഗങ്ങൾ, മുറിവുകൾ, വൃണങ്ങൾ എന്നിവയുടെ ചികിത്സക്ക് ഉപയോഗിച്ചിരുന്നു. ചെടി സമൂലം അരച്ച് ദേഹത്ത് പൂശുന്നത് വേദന സംഹാരിയായി പ്രവർത്തിക്കുന്നു. വ്രണങ്ങളിലും ഇലയുടെ നീർ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രസവരക്ഷക്ക് പാലുമായി തുല്യ അളവിൽ ചേർത്ത് നൽകാറുണ്ട്.

മുത്തിൾ

അപ്പിയേസീ സസ്യകുടുംബത്തിലെ നിലത്തുപടർന്നുവളരുന്ന ഒരു സസ്യമാണ് മുത്തിൾ. കരിന്തക്കാളി, കരിമുത്തിൾ, കുടകൻ, കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി‍ എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ്‌ഇത്. മണ്ഡൂകപർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നു. ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ‍ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. തണ്ട്, ഇല, വേര്‌ എന്നിവയാണ്‌ ഔഷധത്തിന്‌ ഉപയോഗിക്കുന്നത് ത്വക്‌രോഗം,, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന്‌ മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്. ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണ്.

മുത്തങ്ങ

നനവും ഈർപ്പവുമുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്ന സസ്യമാണിത്.അരയടിയോളം മാത്രം ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. ചെടിയുടെ നെറുകയിൽ ആന്റിന പോലെ ഉയർന്നു നിൽക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാൻ കഴിയും. വയറിളക്കം മാറുന്നതിനും മുലപ്പാൽ വർദ്ധിക്കുന്നതിനും നാട്ടുചികിത്സയിൽ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ഇത് ദാഹശമനത്തിന് ഉത്തമമാണ്.20 ഗ്രാം മുത്തങ്ങ ഒരു ഗ്ലാസ്സ് പാലും സമം വെള്ളവും ചേർത്ത് തിളപ്പിച്ച് പതിവായി കുറുക്കിക്കൊടുത്താൽ കുട്ടികളുടെ ദഹനക്കേട്, രുചിക്കുറവ്, അതിസാരം എന്നിവ സുഖപ്പെടും. കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരിൽ തിളപ്പിച്ചു കൊടുക്കാം. മുത്തങ്ങ മോരിൽ അരച്ചു കുഴമ്പാക്കി പുരട്ടിയാൽ കഴുത്തിലുണ്ടാകുന്ന കുരുക്കൾ ശമിക്കുന്നതാണ്. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കൊടുക്കുകയും പതിവുണ്ട്. മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാൽ വർദ്ധിപ്പിക്കും. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ചുകഴിച്ചാൽ വയറുകടിയും വയറിളക്കവും മാറും.

ആവണക്ക്

എണ്ണക്കുരു എന്ന നിലയിൽ വ്യാപകമായി ഇന്ത്യയിൽ പലസ്ഥലത്തും കൃഷിചെയ്തുവരുന്ന ഇത് 24 മീറ്റർ വരെ ഉയരം വെയ്ക്കുന്ന കുറ്റിച്ചെടിയാണ്.റിസിനസ് കമ്മ്യൂണിസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ആവണക്കിനെ ഇംഗ്ലീഷിൽ കാസ്റ്റർ ഓയിൽ പ്ലാന്റ് എന്നാണ് പറയുന്നത്.മുള്ളുള്ള പുറം തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനുംഉപയോഗിക്കുന്നത്. വളരെ പണ്ടുമുതലേ നമ്മുടെ നാട്ടിൽ ഔഷധയെണ്ണ ഉല്പാദനത്തിനായി പ്രയോജനപ്പെടുത്തുന്നസസ്യമാണ് ആവണക്ക്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. വിഷമയമായതിനാൽ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്. ദഹനസംബന്ധമായ അസുഖങ്ങൾക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം.ആവണക്കിൻ വേര് കഷായത്തിൽ വെണ്ണ ചേർത്ത് സേവിച്ചാൽ ശോധന ലഭിക്കും. പിത്തശൂലയ്ക്ക് പരിഹാരമായി ഇളനീർ ചേർത്ത് ആവണക്ക സേവിച്ചാൽ മതി. സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. തളിരിലനെയ്യിൽ വറുത്ത് തിന്നാൽ നിശാന്ധത മാറിക്കിട്ടും. അര ഔൺസ് മുതൽ 1 ഔൺസ് വരെ ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുപാലിലോ ഒഴിച്ച് പതിവായി രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാൽ മലബന്ധം, വയറുവേദന, സന്ധിവാതം, നീര് ഇവ ശമിക്കുന്നതാണ്. കരിനൊച്ചിലയുടെ നീരിൽആവണക്കെണ്ണ ഒഴിച്ച് ഉപയോഗിച്ചാൽ നട്ടെല്ല് സംബന്ധമായ അസുഖങ്ങൾമാറിക്കിട്ടും. സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കിസന്ധികളിൽ വെച്ചു കെട്ടിയാൽ മതി. ഭക്ഷ്യവിഷബാധയേറ്റാൽ ആവണക്കെണ്ണ ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ച് വയറിളക്കിയാൽ മതി.

കറിവേപ്പില

ഭക്ഷണത്തിനു സ്വാദ് വർദ്ധിപ്പിക്കുക എന്നതിനപ്പുറം നിരവധി ഔഷധ ഗുണങ്ങളും ഈ ചെടിയ്ക്കുണ്ട്. കഴിക്കുന്ന ആഹാരപദാർത്ഥങ്ങൾ പെട്ടെന്നു ദഹിക്കുന്നതിനു കറിവേപ്പില ശരീരത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഭക്ഷണ ശേഷം മോരും വെള്ളത്തിൽ കറിവേപ്പിലയിട്ട് യോജിപ്പിച്ചത് കുടിക്കണമെന്നു പറയുന്നത്.എണ്ണ കാച്ചുമ്പോൾ കുറച്ച് കറിവേപ്പില കൂടി അരച്ചു ചേർത്ത് കാച്ചി തേച്ച് നോക്കൂ, മുടി നന്നായി കറുക്കും. ഇത് പച്ചയ്ക്ക് മുടിയിൽ ഉണക്കനെല്ലിക്കയോടൊപ്പം തേച്ചു പിടിപ്പിക്കുന്നതും മുടി കറുത്ത് തിളക്കമുള്ളതാക്കാൻ നല്ലതാണ്. മുടികൊഴിച്ചിൽ തടയാനും കറിവേപ്പില നല്ലതാണ്. തലകറക്കത്തിനും മലബന്ധത്തിനും കറിവേപ്പിലയും ഇഞ്ചിയും ചോറിൽ ചേർത്ത് അതിരാവിലെ കഴിക്കുന്നത് നല്ലതാണ്.കറിവേപ്പിൻറെ തളിരില ചവച്ചുതിന്നാൽ ആമാതിസാരം ശമിക്കും. ആമാതിസാരം, പ്രവാഹിക എന്നീ രോഗങ്ങളിൽ കറിവേപ്പില നല്ലതുപോലെ അരച്ചു അതിൽ കോഴിമുട്ട അടിച്ചു ചേർത്തു പച്ചയായോ പൊരിച്ചോ ഉപയോഗിച്ചാൽ രോഗം വളരെ വേഗം സുഖപ്പെടും. കറിവേപ്പില പാലിലിട്ടു അരച്ചു വിഷജന്തുക്കൾ കടിച്ച സ്ഥലത്തു പുരട്ടിയാൽ നീര്, മാറിക്കും, വേദനയും. ത്വക്ക് രോഗമായ എക്സിമ പോകാൻ കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചുചേർത്ത മിശ്രിതം പുരട്ടുന്നത്‌ നല്ലതാണ്‌.പ്രമേഹം, കൊളസ്റ്റ്രോൾ ഈ രണ്ട് ജീവിത ശൈലീ രോഗങ്ങൾക്കും കറിവേപ്പില നല്ല മരുന്നാണ്.

പാടത്താളി

നമ്മുടെ നാട്ടിലെ പറമ്പുകളിലും വരമ്പുകളിലുമെല്ലാം സർവസാധാരണമായി കാണപ്പെടുന്ന ദുര്ബലകണ്ഡ മാണിത് .ലഘുപത്രമാണ്. ഇലയ്ക് ഏതാണ്ട് വൃത്താകൃതി. മഴക്കാലത്ത് പൂക്കുന്ന പൂക്കൾ ചെറുതാണ്. ഇളം പച്ച നിറം. കായ്കൾക് ചുവപ്പ് നിറം. ഇലയിലും വേരിലും സാപോണിലും പലതരം ആൽക്കലോയിഡുകൾ ഉണ്ട്. വേരിലെ പ്രധാന ആൽക്കലോയ്ഡ് പെലോസിൻ ആണ്. വേരിന്റെ കഷായവും പൊടിയും ഔഷധമായി ഉപയോഗിക്കുന്നു. മൂത്രാശയ രോഗങ്ങൾ സർപ്പ വിഷം മുതലായവയുടെ ചികിത്സക്കും തലയിൽ താളിയായും പാടത്താളി ഉപയോഗിക്കുന്നു.

ആര്യവേപ്പ്

ഔഷധഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് ഇത്‌ .പ്രമേഹമടക്കമുള്ള പല രോഗങ്ങൾക്കും നല്ല മരുന്നാണിത്.രോഗങ്ങൾക്ക് മാത്രമല്ല, ചർമസംരക്ഷണത്തിനും പറ്റിയ ഒന്നാണ് ആര്യവേപ്പ്.ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലും ഉപയോഗിക്കും.ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചർമം ലഭിക്കാനുള്ള നല്ലൊന്നാന്തരം വഴിയാണിത്. ഇതിനു മാത്രമല്ല, ചർമത്തിലെ ചുവപ്പും തടിപ്പും മാറാനും ഇത് നല്ലതാണ്.ആര്യവേപ്പില ഉണക്കപ്പൊടിക്കാം. ഈ പൊടിയിലേക്ക് അൽപം ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ചേർത്ത് മുഖത്തു തേയ്ക്കാം. ഇത് മുഖക്കുരു മാറാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്. ആര്യവേപ്പില അരച്ച് ഇതിൽ ചെറുനാരങ്ങാനീര് ചേർത്ത് മുഖത്തിടാം. എണ്ണമയമുള്ള ചർമത്തിനു പറ്റിയ ഫേസ് പായ്ക്കാണിത്. ചർമത്തിലെ മൃതകോശങ്ങൾ അകറ്റാനും പിഗ്മെന്റേഷൻ പോലുള്ള പ്രശ്‌നങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരുവിന്റെ പാടുകൾ മാറാനും ഈ കൂട്ട് നല്ലതു തന്നെ.ആര്യവേപ്പിലയും മഞ്ഞളും അരച്ചിടുന്നത് നല്ലതാണ്. മുഖത്തിന് നിറം നൽകാനും ചിക്കൻപോക്‌സ് പോലുള്ള രോഗങ്ങളുടെ വടുക്കളും കലകളും പോകാനും ഇത് നല്ലതാണ്.ആര്യവേപ്പ്, തുളസി, തേൻ എന്നിവ ചേർത്തും ഫേസ് പായ്ക്കുണ്ടാക്കാം. ഇത് വരണ്ട ചർമമുള്ളവർക്ക് ഏറ്റവും നല്ലതാണ്.

ഇഞ്ചി

ഇത് ഒരു തരം ഒറ്റമൂലിയാണ്. വീട്ടിൽ ഇഞ്ചി എപ്പോഴും ഉണ്ടാകുമല്ലോ ?ജലദോഷം മുതൽ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി മതി. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളിൽ ഇഞ്ചി ഉപയോഗിച്ചാൽ ഇല്ലാതാക്കാം.വയറ്റു വേദന വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും സമം ചേർത്ത് ഉപ്പും താളിച്ച് ഒരു ഉരുളയാക്കി വായുടെ ഉൾഭാഗത്ത് (അണ്ണാക്കിൽ) വെച്ച് വിഴുങ്ങിയാൽ മതി, ആ എരിയുന്ന ഇഞ്ചി മരുന്ന് വയറ്റിൽ ചെല്ലേണ്ട താമസം ഒരു ഏമ്പക്കം പുറത്തേക്ക് ചാടുന്നതോടെ വയറ്റു വേദന പമ്പ കടക്കും.കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേർത്ത മോര്. നമ്മുടെ നാട്ടിൽ കൃതൃമ പാനീയങ്ങൾ സർവ്വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം. മോരിൽ ഇഞ്ചി അരച്ച് ചേർത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുർമ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിർത്താനും കഴിയും.

തക്കാളി

അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവർഗമാണ് തക്കാളി. തക്കാളിയുടെ ചില ഗുണമേന്മകൾ ഇതാ.നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക.തക്കാളിയിൽ അടങ്ങിയിരിക്കുന്ന എ, ബി, സി വിറ്റമിനുകളും ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മനുഷ്യശരീരത്തെ വേണ്ടപോലെ പോഷിപ്പിക്കുന്നു.വിളർച്ചയും തളർച്ചയും അകറ്റാനും തക്കാളി നല്ലതാണ്. രക്തസ്രാവമുള്ള മൂലക്കുരു രോഗികൾ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. ഗർഭിണികൾ നിത്യവും ഒരു ഗ്ളാസ് തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാൽ അവർക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങൾ ജനിക്കും.ദഹനപ്രക്രിയ ത്വരിതപ്പെടുത്താൻ തക്കാളി ഉത്തമമാണ്. കൂടാതെ കരൾ, പ്ളീഹ മുതലായവയുടെ പ്രവർത്തനത്തെ ഈ ഫലവർഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും. ഒലിവെണ്ണ മുഖത്ത് നന്നായി പുരട്ടി അതിനു മുകളിൽ തക്കാളിയുടെ സത്ത് തേക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഈ പ്രക്രിയ പതിവായി ആവർത്തിക്കുകയാണെങ്കിൽ മുഖചർമത്തിന് തിളക്കമേറുകയും കവിൾ തുടുത്ത്വരുകയും ചെയ്യും. തക്കാളിനീരും ഓറഞ്ചുനീരും സമം ചേർത്ത് അരിപ്പൊടിയിൽ കുഴച്ച് മുഖത്ത് പുരട്ടിയാൽ മുഖക്കുരു വരില്ല. ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും മിശ്രിതമാക്കി കണ്ണിനുചുറ്റും തേക്കുക. രണ്ടാഴ്ചയോളം തുടർച്ചയായി ഈ പ്രക്രിയ ആവർത്തിക്കുകയാണെങ്കിൽ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകൾ അകലുകയും കണ്ണുകൾക്ക് നല്ല തിളക്കം കിട്ടുകയും ചെയ്യും.

ചീര

ഇലക്കറികളിൽ മുഖ്യനായ ചീരയിൽ പ്രോട്ടീനും വിറ്റാമിൻ എയും ഇരുമ്പ്, ഫോളിക് ആസിഡ് എന്ന രക്തോൽപാദകഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മാംസം, മുട്ട എന്നിവ കഴിച്ചാൽ കിട്ടുന്ന പ്രോട്ടീൻ ചീരയിൽ നിന്നും കിട്ടും.മനുഷ്യ ശരീരത്തിൽ രക്തം കൂടുതലായുണ്ടാവാനും ശുദ്ധീകരിക്കുന്നതിനും ഇത് സഹായിക്കും. ശരിയായ ശോധന ലഭിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു ഇലക്കറിയാണ് ചീര. ചുവന്ന ചീരയുടെ വേര് കഷായം വെച്ച് കഴിച്ചാൽ മഞ്ഞപ്പിത്തത്തിനും ഹൈപ്പറ്റാറ്റിസ് ബി യ്ക്കും നല്ല ഫലം കിട്ടും. ചീരയില പിഴിഞ്ഞെടുത്ത രസം 3 ഔൺസ് ആട്ടിൻസൂപ്പിൽ ചേർത്ത് കഴിച്ചാൽ മുലപ്പാൽ വർധിക്കും. ചീരയില മുതിരകൂട്ടി കഷായം വെച്ചതിൽ നിന്നും 3 ഔൺസ് വീതമെടുത്ത് 2 ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്ത് ദിവസം 2 നേരം ഒരു മാസത്തോളം കഴിച്ചാൽ മൂത്രക്കല്ല് മാറുന്നതാണ്. ഇത് പിത്താശയകല്ലിനും അഗ്ന്യാശയകല്ലിലും ഫലം ചെയ്യും. ചീരയില ഇടിച്ചുപിഴിഞ്ഞ നീരും ഇളനീർ വെള്ളവും സമം ചേർത്ത് 6 ഔൺസ് ദിവസം രണ്ടുനേരം കഴിച്ചാൽ മൂത്രനാളി വീക്കം മാറുന്നതാണ്. ചീരച്ചെടി സമൂലമെടുത്ത് ബ്രഹ്മിയും മുത്തിളും ചേർത്ത് കഷായം വെച്ച് കഴിച്ചുകൊണ്ടിരുന്നാൽ ഓർമ്മക്കുറവ് മാറുന്നതാണ്. ആർത്തവ സംബന്ധമായ രോഗങ്ങൾക്കും കുറവുണ്ടാകും.

നിലപ്പന

പനയുടെ രൂപത്തിലുള്ള ഒരു ചെറിയ ഔഷധ സസ്യമാണ് നിലപ്പന. ഇതിന്റെ ഇലകൾ നീണ്ടു കൂർത്തിരിക്കും. ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ വളർന്നു കൊണ്ടിരിക്കും.കറുത്ത മുസ്‌ലി എന്നും അറിയപ്പെടുന്നു. പൂക്കൾക്ക് മഞ്ഞ നിറമാണ്.കായ്‌ ക്യാപ്സ്യൂൾ പോലെയാണ്.അതിനകത്ത് കറുത്ത് തിളങ്ങുന്ന വിത്തുകൾ ഉണ്ട്. ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ അവിടെ നിന്നും പുതിയ ചെടി മുളച്ചുവരുന്നു.ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും.നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് പതിവായി കഴിക്കുന്നത്‌ ശരീരത്തിന് നല്ലതാന്.നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്.നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു..നിലപ്പനയിൽ നിന്നാണ് മുസലിഖദിരാദി എന്നാ അരിഷ്ടം ഉണ്ടാക്കുന്നത്.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം.

കച്ചോലം

കേരളത്തിൽ വാണിജ്യാടിസ്‌ഥാനത്തിൽ കൃഷി ചെയ്‌തുവരുന്ന പ്രധാന ഔഷധസസ്യങ്ങളിൽ ഒന്നാണ്‌ കച്ചോലം.കച്ചൂരി എന്നും അറിയപ്പെടുന്ന കച്ചോലം തനിവിളയായും തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായും കൃഷിചെയ്യാം.ആദ്യകാലങ്ങളിൽ റബർതോട്ടങ്ങളിലും ഒരു ഇടവിളയായി ഇതു കൃഷി ചെയ്‌തുവന്നിരുന്നു.നിലത്തു പതിഞ്ഞ്‌ മണ്ണിനോടു പറ്റിച്ചേർന്നു വളരുന്ന ചെടിയാണ്‌ കച്ചോലം. മണ്ണിനടിയിൽ ഉ്‌ൽപാദിപ്പിക്കുന്ന പ്രത്യേക സുഗന്ധമുള്ള കിഴങ്ങുകളാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്‌. ഉദരരോഗങ്ങൾക്കും ആസ്‌ത്മ, ചുമ, ശ്വാസംമുട്ട്‌ തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കുമെതിരെ ഉത്തമമായ ഔഷധമാണ്‌ കച്ചോലം.വിരശല്യം, നീണ്ടുനിൽക്കുന്ന ചർദ്ദി, കുട്ടികളിലെ ഉദരരോഗങ്ങൾ, പിത്തം, വാതം, കഫം എന്നിവ ശമിപ്പിക്കുന്നതിനും കഴിവുണ്ട്‌.കണ്ണുശുദ്ധിക്കും നല്ലതാണ്‌. ഉണങ്ങിയ കച്ചോലക്കിഴങ്ങ്‌ നിരവധി ഔഷധങ്ങളിൽ ചേരുവയായി ഉപയോഗിക്കുന്നു. കച്ചോരാദി തൈലം, ചന്ദനാദി തൈലം, കച്ചൂരാദി ചൂർണം തുടങ്ങിയ ആയൂർവേദ ഔഷധങ്ങളിലെ പ്രധാനചേരുവയാണ്‌ കച്ചോലം. ഇതിൻറെ ഇലയും കിഴങ്ങും സൗന്ദര്യവർദ്ധക വസ്‌തുക്കളിലും പൗഡറുകളിലും ഉപയോഗിച്ചു വരുന്നുണ്ട്‌.

പച്ച മഞ്ഞൾ

കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തന്നെ വീട്ടുവളപ്പിൽ വളരുന്ന മ‍ഞ്ഞൾ കേവലം ഭക്ഷ്യവസ്തു, സൗന്ദര്യവർദ്ധക വസ്തു എന്നതിനെല്ലാം പുറമെ നല്ലൊരു ഔഷധം കൂടിയാണ്.കുർകുമ ലോംഗ എന്നതാണ് മഞ്ഞളിൻറെ ശാസ്ത്രീയ നാമം. ബാക്ടീരിയയെ ചെറുക്കാൻ കഴിവുളള മഞ്ഞളിന് അനവധി ഔഷധഗുണങ്ങളുണ്ട്.മുറിവുപറ്റിയാൽ അതിൽ മ‍ഞ്ഞൾപ്പൊടി വെച്ച് കെട്ടുക എന്നത് വളരെ പ്രചാരമുള്ളതും ഫലപ്രദവുമായ ഒരു പഴയ ചികിത്സാരീതിയാണ്. ക്ഷുദ്രകീടങ്ങൾ കുത്തിയ സ്ഥലത്ത് പച്ചമ‍ഞ്ഞൾ ഉരസിയാൽ വിഷശക്തി കുറയും. കറുക, മ‍ഞ്ഞൾ, കടുക്കത്തോട്, എള്ള്, അമൃത്, ഇവ തുല്യ അളവി ലെടുത്ത് പാലിൽ വേവിച്ച ശേഷം അരച്ച് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാവുന്നു. മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് മഞ്ഞളിലെ കുർക്കുമിൻ എന്ന രാസവസ്തുവിനുണ്ട്. ഇത് ഒരു ആൻറി- ഓക്സിഡൻറ് കൂടിയാണ്അടുത്ത കാലത്ത് ചില വിദഗ്ധ പഠനങ്ങൾ അൽഷിമേഴ്‌സിന് കാരണമാകുന്ന ബീറ്റാ അമിലോയിഡ് അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങളെ നീക്കം ചെയ്യാനും കുർക്കുമിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ശതാവരി

ഇലകൾ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയിൽ അടങ്ങിയിരിക്കുന്നു എന്ന സൂചന നൽകുന്നു. മണ്ണിനടിയിൽ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകൾ ഉണ്ടാകുന്നു.കിഴങ്ങാണ് ഔഷധ യോഗ്യഭാഗം.നല്ലൊരു ദഹനൗഷധിയാണ് ശതാവരി. മഞ്ഞപ്പിത്തം, മുലപ്പാൽ കുറവ്, അപസ്മാരം, അർശ്ശസ്, ഉള്ളംകാലിലെ ചുട്ടുനീറ്റൽ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെൽത്ത് ടോണിക്കുമാണ്. കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങൾക്കും ജ്വരത്തിനും അൾസറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു.ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരിൽ രാമച്ചപ്പൊടിചേർത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക. പ്രസവിച്ചുകിടക്കുന്ന സ്ത്രീകൾക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കുംമുലപ്പാൽ വർദ്ധിക്കുന്നതിനും നല്ലതാണ്. ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായുംഉപയോഗിക്കാം. കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേൻചേർത്ത് കഴിച്ചാൽ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.പുളിച്ചുതികട്ടൽ, വയറു വേദന ​​എന്നിവക്ക് ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെ വെള്ളവും ചേർത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിക്കുക, മൂത്ര തടസ്സം, ചുടിച്ചിൽഎന്നിവ ശമിക്കും.വാത-പിത്തങ്ങളെ ശമിപ്പിക്കാൻ ഇതിനാകും. 15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേർപ്പിച്ചു സേവിച്ചാൽ ആഹാര-ദഹന സംബന്ധമായ അസുഖങ്ങൾ മാറും.

പത്തിലത്തോരൻ

കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിയോടൊപ്പം കഴിക്കാനുള്ള ഒരു കൂട്ടാനാണ് പത്തിലത്തോരൻ. പത്തു ഇലകൾ ചേർത്തുണ്ടാക്കുന്ന ഈ തോരന് പല കൂട്ടുകളുണ്ട്. മുരിങ്ങ ഇല,ചുവന്ന ചീര, പച്ചച്ചീര, മുള്ളൻചീര, സാമ്പാർ ചീര, തഴുതാമയില, പയറില, കുമ്പളത്തില, തകരയില, കാട്ടുതാൾ, കുളത്താൾ, മത്തന്റെ തളിരില, കോവലില, ചേമ്പില, ചേനയില എന്നിവ പത്തിലത്തോരൻ ഉണ്ടാക്കാനുപയോഗിക്കുന്ന ഇലകൾ . മുരിങ്ങ ഇല കർക്കിടക മാസം ഉപേക്ഷിക്കുന്നത് ആണ് നല്ലത്.

ഉണ്ടാക്കുന്ന വിധം :- ഇവയിൽ നിന്നും ഏതെങ്കിലും പത്തെണ്ണം തിരഞ്ഞെടുക്കുക. ഓരോന്നും തുല്യമായ അളവിൽ ഓരോ പിടി വീതം എടുത്താൽ മതി . ഈ ഇലകളെല്ലാം കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിഞ്ഞെടുക്കുക . കുറച്ചു തേങ്ങയും കാന്താരിമുളകും വെളുത്തുള്ളിയും ജീരകവും കൂടി ചതച്ചെടുക്കുക.വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നുപരിപ്പും ഇട്ടുമൂപ്പിച്ച ശേഷം ഇതിലേയ്ക്ക് ഇലകൾ അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി, ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക. ഇതിലേക്ക് വെള്ളം ഒഴിയ്ക്കേണ്ട ആവശ്യമില്ല. ഇനി തുറന്നുനോക്കിയാൽ ഇലയിലെ വെള്ളമൊക്കെ വറ്റി പകുതിയായി ചുരുങ്ങിയിരിയ്ക്കുന്നതു കാണാം. ഈ സമയത്ത് ഉപ്പ്ചേർത്താൽ മതി. ഇലയുടെ അദ്യത്തെ അളവുപ്രകാരം ചേർത്താൽ ഒരുപക്ഷേ ഉപ്പ് അധികമായെന്നുവരും. ഇനി ചതച്ചുവച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേർത്ത് നന്നായിളക്കി അഞ്ചുമിനിട്ടിനു ശേഷം വാങ്ങിവയ്ക്കാം. പത്തിലത്തോരൻ തയ്യാറായിരിക്കും .അമിത രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഉപ്പിന് പകരമായി ഇന്തുപ്പ് ഉപയോഗിക്കാം. ശരീരത്തിനും ഗുണം ചെയ്യും .

പഴങ്കഞ്ഞി

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.

ഓരില

ഇലകൾ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാൻ കാരണം.ആയുർ‌വേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഓരില.ഇതിന്റെ, വേരാണ്‌ പ്രധാന ഔഷധഗുണമുള്ള ഭാഗം.ദശമൂലാരിഷ്ടത്തിലെ മുഖ്യ ചേരുവയാണ് ഓരില വേര്.സ്ഥിരമായുള്ള വയറിളക്കം, രക്തം കലർന്നോ കഫം കലർന്നോ വയറ്റിൽ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് മോരുകാച്ചി കഴിക്കുന്നത് നല്ലതാണ് .ശരീരത്തിലെ വർദ്ധിച്ച വാതം,പിത്തം,കഫം എന്നിവയെ കുറയ്ക്കുന്നതിന്‌ ഓരില ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ, ചുമ,ജ്വരം, ശ്വാസകോശരോഗങ്ങൾ, ഛർദ്ദി, അതിസാരം,വ്രണം അമിതമായ വെള്ളദാഹം തുടങ്ങിയ അസുഖങ്ങൾക്ക് ഓരിലയുടെ ഔഷധങ്ങൾ ഉപയോഗിക്കുന്നു. ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ രക്തപ്രവാഹം നടക്കാത്ത തരത്തിലുള്ള അസുഖങ്ങൾക്ക് ഓരിലയുടെ വേര്‌ കഷായം വച്ചുകഴിച്ചാൽ വളരെ ഫലപ്രദമാണ്. മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മദ്യപാനം നിർത്തുന്നതിനും ഓരില വേരിന്റെ കഷായം കഴിക്കാവുന്നതാണ്. ഓരിലവേരിട്ട് പാൽകഷായം വച്ച് കഴിച്ചാൽ മദ്യപാനരോഗങ്ങളും മദ്യപാനാസക്തിയും കുറയ്ക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ തേൾ വിഷത്തിനു ഓരിലവേരരച്ചു പുരട്ടിയാൽ നല്ലതണ്. രസോനാദികഷായത്തിലെ പ്രധാന ചേരുവയും ഓരിലയാണ്‌.

എള്ള്

ആയുർവേദത്തിൽ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന എള്ള് ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ്‌ . വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്.പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ.എള്ള് കഴിയ്ക്കുന്നത് മാത്രമല്ല, എള്ളെണ്ണ ചർമത്തിൽ ഉപയോഗിയ്ക്കുന്നതും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. രാവിലെ വെറും വയറ്റിലും രാത്രിയിൽ ഭക്ഷണശേഷവും രണ്ടു സ്പൂൺ നല്ലെണ്ണ കഴിച്ചാൽ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും. ചർമത്തിന് മാർദവം നൽകാൻ എള്ളെണ്ണ നല്ലതാണ്, പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങൾക്കും എള്ള് ഉത്തമമാണ്.ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന ലിഗ്നിൻ എന്ന ധാതുവും ഇതിൽ ധാരാളമുണ്ട്.എള്ളരച്ച് പഞ്ചസാരയും ചേർത്ത് പാലിൽ കലക്കി കുടിക്കുന്നത് ധാതുപുഷ്ടി വർധിപ്പിക്കും ഒാർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്.പ്രമേഹരോ​ഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​ഗുണം ചെയ്യും.സ്ത്രീകൾക്കും ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഒാരോ ടീസ്പൂൺ കഴിച്ചാൽ വയറുവേദന ഇല്ലാതാകും. കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.മുടികൊഴിച്ചിൽ തടയാനും ഏറ്റവും നല്ലതാണ് എള്ള്.

പൂവാംകുറുന്തൽ

വെർണോനിയ സിനെറിയ (Vernonia cinerea) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില. ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു.നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്. പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു.

രാമച്ചം

കൂട്ടായി വളരുന്ന പുൽ വർഗ്ഗത്തിൽ പെട്ട ഒരു ഔഷധസസ്യമാണ് രാമച്ചം.ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും.സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം മികച്ചതാണ്.ചിലപ്പോൾ ദശകങ്ങളോളം നീളുകയും ചെയ്യും.രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം.രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്.വേരിൽ മൂന്നര ശതമാനം എണ്ണ അട്ങ്ങിയിട്ടുണ്ട്. എണ്ണ എടുത്ത ശേഷമുള്ള വേരുപയോഗിച്ചു് വിശറി, കിടക്ക എന്നിവ ഊണ്ടാക്കുന്നു. ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്. വേരുണക്കി വേവിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. സ്വാഭാവിക സുഗന്ധവും ഈ എണ്ണയുടെ പ്രത്യേകതയാണ്.രാമച്ചം ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.ഇന്ത്യയിലെ ആയുർ‌വേദ ചികിത്സകർ രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്. രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. രാമച്ചം കൊണ്ടു നിർമ്മിച്ച വിശറി ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ തണുത്തശേഷം കുടിവെള്ളമായും ഉപയോഗിക്കുന്നു.

ദശപുഷ്പങ്ങൾ

ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾക്കു തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ദശ പുഷ്പങ്ങൾ തഴെപ്പറയുന്നവയാണ്

കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),കറുക,മുയൽ ചെവിയൻ, (ഒരിചെവിയൻ),തിരുതാളി,ചെറുള, നിലപ്പന(നെൽപാത),പൂവാംകുറുന്തൽ (പൂവാംകുറുന്നില),വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),

മുക്കുറ്റി,ഉഴിഞ്ഞ.

തേൻ

തേനീച്ചകൾ പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ്‌ തേൻ (Honey).മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു.വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിന്റെ ഗുണവിശേഷങ്ങൾ‍ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധ സന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.കാഞ്ഞിരത്തിൽ നിന്ന് സംഭരിക്കുന്നതാണ് ഔഷധ ഉപയോഗത്തിന് ശ്രേഷ്ഠമായ തേനെന്ന് പറയപ്പെടുന്നു.

ചെമ്പരത്തി

നിത്യപുഷ്പിണിയായി കാണുന്ന ഒരു ഗൃഹൌഷധിയായ കുറ്റിച്ചെടി ആണ്‌ ചെമ്പരത്തി എന്ന ചെമ്പരുത്തി (Hibiscus). ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.പൂക്കൾക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ്‌ ചെമ്പരത്തിപ്പുവിനുള്ളത്‌. ദേഹത്തുണ്ടാവുന്ന നീര്‌, ചുവന്നു തടിപ്പ്‌ എന്നിവയകറ്റാൻ പൂവ്‌ അതേപടി ഉപയോഗിക്കുന്നു. ഹൃദയസംബന്ധമായ വൈഷമ്യങ്ങൾക്കും വിവിധ തരം പനികൾക്കും ഈ ഔഷധം നല്ലതാണ്‌. പൂമൊട്ടും ശരീരം തണുപ്പിക്കാനും സുഖകരമായ മൂത്ര വിസർജ്ജനത്തിനും സഹായിക്കുന്നു. "ജപകുസുമം കേശവിവർധനം" എന്നാണ്‌ ചെമ്പരത്തിയെ കുറിച്ച്‌ പറയുന്നത്‌. മുടി വളരാനും താരൻ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തി പ്പൂവിനും താളിക്കു കഴിയുന്നു.തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിൻറെ ഇതളുകളും അരച്ച് ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതൽ കിട്ടാനും, താരൻ കുറയ്ക്കാനും ഇത് ഉപയോഗിക്കുക. വൃക്കത്തകരാറുള്ളവരിൽ മൂത്രോത്പാദനം സുഗമമാക്കാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മർദ്ധം കുറയ്ക്കാനും ഉപയോഗിക്കപ്പെടുന്നു.ചെമ്പരത്തിയിൽ നിന്നെടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്നു. ക്യാൻസർ മൂലമുള്ള മുറിവുകൾ ഉണക്കാനും ഇത് ഫലപ്രദമാണ്.

രക്തചന്ദനം

ഫാബേസീ സസ്യകുടുംബത്തിൽപ്പെടുന്നു ഒരു മരമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്.കരിവേങ്ങ, ചെഞ്ചന്ദനംഎന്നെല്ലാം അറിയപ്പെടുന്നു. ത്വക്ക് രോഗങ്ങൾ മാറ്റാനുപയോഗിക്കുന്ന ഒരു ആയുർവ്വേദമരുന്നാണു് രക്തചന്ദനം. ഇതു് ഒരു സൌന്ദര്യവർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറ്റാൻ രക്തചന്ദനംപനിനീരിൽ അരച്ച് പുരട്ടാറുണ്ടു്. രക്തചന്ദനമരത്തിന്റെ കാതലാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. പത്താം പ്രയമായ മരങ്ങളിലെ കമ്പുകൾ വെട്ടി തൊലിയും വെള്ളയായ ഭാഗവും ചെത്തി നീക്കി തടി കഷണങ്ങളാക്കി ഉപയോഗിക്കും.വർഷങ്ങളോളം നിലനില്ക്കുന്ന വൃക്ഷമായതിനാൽ നിൽക്കുന്ന ഓരോ വർഷവും വിളവ് വർദ്ധിക്കും. കോട്ടയം ജില്ലയിലെ കടുത്തുരുത്തിആദിത്യപുരം ക്ഷേത്രത്തിൽ പ്രസാദമായി ഉപയോഗിക്കുന്നത് രക്തചന്ദനമാണ്.

ശംഖുപുഷ്പം

ആയുർ‌വേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശംഖുപുഷ്പം ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്നു.വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല, വെള്ള എന്നിങ്ങനെ രണ്ടിനമുണ്ട്. അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു. മനോഹരമായ പൂവ് ഒറ്റയായി ഉണ്ടാകുന്നു. പൂക്കളുടേയും ഫലങ്ങളുടേയും ആകൃതി പയർ ചെടിയിലേതു പോലെയാണ്. ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും. ശംഖുപുഷ്പത്തിന്റെ വേരിന് മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു. നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധിശക്തി, ധാരണാശക്തി എന്നിവ കൂടും എന്നു വിശ്വസിക്കപ്പെടുന്നു. തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. പനി കുറയ്ക്കാനും ശരീരബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗിക അസുഖങ്ങൾക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.

പനിക്കൂർക്ക(കഞ്ഞിക്കൂർക്ക)

"കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു പനിക്കൂർക്ക ഭൂമിയിൽനിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധസസ്യമാണ് .പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും. ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ, കഫത്തിന്‌ നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തിൽ, ചുക്കുകാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിനു നല്ലതാണിത് പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി, ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക

ആനക്കൂവ

ചണ്ണക്കൂവ, വെൺകൊട്ടം, മലവയമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്ന ആനക്കൂവ ഔഷധമായും ഉദ്യാനസസ്യമായും ഉപയോഗിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു ചിരസ്ഥായി സസ്യമായ ഇതിന്റെ ഭൂമിക്കടിയിലുള്ള പ്രകന്ദത്തിൽ നിന്നും തണ്ടൂകളായി ഇത് വളരുന്നു. ഏകദേശം മൂന്നു മീറ്ററോളം ഉയരത്തിൽ വളരുന്നയാണ് ക്രേപ് ജിഞ്ചർ എന്ന ആനക്കൂവ. പച്ചിലകൾ ചെടിത്തണ്ടിൽ 'സ്‌പൈറൽ' രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ വെളുത്ത പൂക്കൾക്ക് മധ്യഭാഗത്തായി മഞ്ഞരാശി കാണാം. പൂവിതളുകൾ മെഴുകുപുരട്ടിയതുപോലിരിക്കും. അരികുകൾ ഫ്രില്ല് പിടിപ്പിച്ചതുപോലെ രൂപഭാവത്തോടെ വസ്ത്രങ്ങൾ തുന്നാൻ ഉപയോഗിക്കുന്ന ക്രേപ് കടലാസിനോട് സാമ്യമുള്ളതാണ്..പനി ചികിത്സയിൽ ഇത് ഫലപ്രധമായി ഉപയോഗിച്ച് വരുന്നു. ഇലകൾ ചതച്ച് കുഴമ്പാക്കി നെറ്റിയിൽ പുരട്ടിയാണ് ഉപയോഗിക്കുന്നത്.സസ്യഭാഗങ്ങൾ തിളപ്പിച്ച് കഷായമാക്കി അതിൽ പനിയുള്ള വ്യക്തി കുളിയ്ക്കുന്ന പതിവുംഉണ്ട്. ജലദോഷം, വാതം, ന്യുമോണിയ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. ഇതിന്റെ കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് സമൃദ്ധമായുള്ളതിനാൽ ആനക്കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. നാരുകൾ വേണ്ടത്രയുണ്ട്. ഇൻഡൊനീഷ്യയിലും മറ്റും ഇതിന്റെ ഇളംതണ്ടുകൾ പച്ചക്കറിയായി ഉപയോഗിക്കുന്നു. പ്രമേഹചികിത്സയിലും കരൾരോഗ ചികിത്സയിലും ഇത് ഫലപ്രഥമായി ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തലുകൾ പറയുന്നു.

ഉമ്മം

ഉമ്മം ഒരു വിഷസസ്യവും പ്രതിവിഷസസ്യവുമാണ്. അതായത് വിഷത്തിന് മറുമരുന്നുണ്ടാക്കുന്ന വിഷം എന്നർത്ഥം. ജന്തുവിഷങ്ങൾക്ക് മറുമരുന്നായാണ് ഇതുപയോഗിക്കുന്നത്. ഉമ്മം കുരുത്തുപോയി എന്ന ശാപമൊഴിയുണ്ടായിരുന്നു പണ്ട് വീടുകൾ അനാഥമായിപ്പോവുകയോ മുടിഞ്ഞുപോവുകയോ ചെയ്യുമ്പോൾ പറഞ്ഞിരുന്ന ഒരു പ്രയോഗമാണിത്. നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്. ഉമ്മത്തിന്റെ എല്ലാ ഭാഗവും കൂടിയ അളവിൽ ഉപയോഗിച്ചാൽ മയക്കം ഉണ്ടാകാനോ ജീവാപയം തന്നെ സംഭവിക്കാനോ കാരണമാകുന്നു. ഇലയും പൂവും ഉണക്കിപ്പൊടിച്ചത് ആസ്ത്മക്കുള്ള മരുന്നായി ഉപയോഗിക്കുന്നു.ഇല അരച്ച് നീരും വേദനയുമുള്ള സന്ധികളിൽ പുരട്ടുകയാണെങ്കിൽ നീരും വേദനയും ആമവാതത്തിനും ശമനം ഉണ്ടാകും. മുടികൊഴിച്ചിൽ മാറാനും ചൊറി, ചിരങ്ങ്, എന്നിവക്കും ഉമ്മത്തിന്റെ ഇല ഉപയോഗിക്കുന്നു. ചെവിയിലെ വേദന, പഴുപ്പ്, നീര് ഇവ മാറിക്കിട്ടുന്നതിന് തണ്ടിന്റെ സ്വരസം ഉപയോഗിക്കുന്നു. പേപ്പട്ടി വിഷബാധ ചികിത്സക്ക് ഉമ്മത്തിൻ കായ് ഫലപ്രധമാണ് .സ്തനത്തിൽ പഴുപ്പും നീരും വേദനയും വരുമ്പോൾ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും ഉപയോഗിക്കാം.

ചുവന്നുള്ളി

നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെപ്പറ്റി വിശദമായി എത്ര പേർക്ക് അറിയാം. "ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന് " ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതം എന്നാൽ പ്രമേഹം, പ്ലേഗ്, അർബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്.ഉള്ളിയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളർച്ചയെ തടയും.അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താൽ മാറുന്നതാണ്. കുട്ടികളിലുണ്ടാകുന്ന വിളർച്ചയ്ക്കും ഉള്ളി അരിഞ്ഞ് ചക്കര ചേർത്ത് കുട്ടികൾക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്. ചുവന്നുള്ളിനീര് എരുക്കിലയിൽ തേച്ച് വാട്ടി പിഴിഞ്ഞ് നന്നായി അരിച്ചെടുത്ത് ചെറുചൂടോടുകൂടി ചെവിയിൽ നിറുത്തുന്നത് ചെവിവേദനയ്ക്കും കേൾവിക്കുറവിനും നല്ലതാണ്.ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാൽ കൊളസ്‌ട്രോൾ വർധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാൻ കഴിയും.ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാൽ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്.ഉള്ളിയും തേനും കൂടി ചേർത്ത് സർബത്തുണ്ടാക്കി കുടിച്ചാൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും.രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്.വിഷജന്തുക്കൾ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളിൽ കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുന്നത് ഏറെ ഗുണംചെയ്യും.ചുവന്നുള്ളി വെള്ളത്തിൽ തിളപ്പിച്ച് ചെറുചൂടോടുകൂടി സേവിക്കുന്നത് ആർത്തവസംബന്ധമായ നടുവേദനയ്ക്കും മറ്റു വിഷമതകൾക്കും ഫലപ്രദമാണ്. ചുവന്നുള്ളിനീരും ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത് പനി, ചുമ, ശ്വാസംമുട്ടൽ, കഫക്കെട്ട് എന്നിവയെ ശമിപ്പിക്കും.

ജീരകം

മലയാളികൾ കുടിക്കാനുള്ള വെള്ളത്തിലും കറികളിലും ധാരാളമായി ചേർക്കുന്ന ജീരകം ഒരു ഔഷധം കൂടിയാണ്.കരിജീരകം,സാധാരണ ജീരകം,പെരുജീരകം,കാട്ടുജീരകം,എന്നിങ്ങനെ നാലു തരത്തില്ലുള്ള ജീരകം ഉണ്ട് .ഇതിൽ കരിജീരകവും കാട്ടുജീരകവും ഔഷധങ്ങളിൽ ഉപയോഗിക്കുമ്പോള് പെരുജീരകവും സാധാരണ ജീരകവും ആഹാര സാധനങ്ങളിലാണ്ഉപയോഗിക്കുന്നത് .അതിസാരം, ഗ്രഹണി, കൃമി , ജ്വരം, ചുമ, കഫക്കെട്ട്, വ്രണം, അരുചി ,വയറിനുള്ളിലെ വായു ക്ഷോഭം എന്നിവയെ ശമിപ്പിക്കുവാൻ ജീരകത്തിന് പ്രത്യേക കഴിവുണ്ട്. ജീരകം ദഹന ശക്തിയെ വർദ്ധിപ്പിക്കും. നെയ്യ് പുരട്ടിയ ജീരകം കത്തിച്ചു അതിൽ നിന്നുമുള്ള പുകയേറ്റാൽ ചുമ, വില്ലൻ ചുമ എന്നിവ ശമിക്കും. പ്രസവാനന്തരം ജീരകം പൊടിച്ചു നെയ്യിൽ കുഴച്ച് കഴിച്ചാൽ മുലപ്പാൽ വർധിക്കും. പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങളും ഗ്രഹണി, അതിസാരം ഇവയേയും പരിപൂർണമായും ശമിപ്പിക്കുവാൻ ജീരകത്തിന് പ്രത്യേക കഴിവുണ്ട് ജീരകപ്പൊടി നാരങ്ങാ നീരിൽ കലർത്തി ശുദ്ധ ജലത്തിൽ കഴിച്ചാൽ അരുചി ശമിക്കും.

വയമ്പ്

പഴയ കാലത്ത് മിക്കവാറും വീടുകളിൽ‍ കിണറിന്റെഅടുത്ത് നട്ടു വളർത്തിയ ഒരു ചെടിയാണ് വയമ്പ്. ഇത് സുന്നത്തായിട്ടാണ് പണ്ട് കാണാറുള്ളത്. കാരണം പച്ച വയമ്പ് അരയ്ക്കുന്നതിനാണ് കിണറിന്റെ അരികിൽ‍ നടുന്നത്. സാധാരണ വയമ്പിനേക്കാൾ ശക്തി പച്ചവയമ്പിന് ഉണ്ടായിരിക്കും .പ്രസവ ശേഷം കുട്ടികൾക്ക് സംരക്ഷണം നല്കുന്നതിനും മറ്റും വയമ്പ് ഉപയോഗിക്കുന്നു. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേർത്ത് ദിവസേന കൊടുത്താൽ വില്ലൻ ചുമ ശമിക്കും. ബ്രഹ്മിയും വയമ്പും കൂടി സമം ചേർത്ത് പൊടിച്ച പൊടി 1ഗ്രാംവീതം 6.മി.ഗ്രാം തേനിൽ ചേർത്ത് ദിവസേന പ്രഭാതത്തിൽ കൊടുത്താൽ അപസ്മാരം ശമിക്കും. പൂവാംകുറുന്തൽ, ചെറുള, അരത്ത എന്നിവയുടെ കൂടെ വയമ്പ് ചേർത്ത് പുകയേൽക്കുന്നത് ജ്വരംശമിപ്പിക്കാനും രോഗബാധ തടയുന്നതിനും നല്ലതാണ്. വയമ്പ് മുലപ്പാലിൽ അരച്ച് നാക്കിൽ തേച്ച് കൊടുക്കുകയാണെങ്കിൽകുട്ടികൾക്കുണ്ടാകുന്ന വയറുവേദന ശമിക്കും. വയമ്പ് മറ്റ് താളികളുമായി ചേർത്ത് തല കഴുകിയാൽ പേൻ,ഈര് എന്നിവ നശിക്കും. ദിവസവും രാവിലെ 2ഗ്രാം. വയമ്പുപൊടി 200.മി.ലി. പശുവിൻ പാലിൽ ചേർത്ത് കഴിക്കുന്നത്ഉന്മാദത്തിനും ഫലപ്രദമാണ്.എല്ലാവിധ ലേഹ്യങ്ങളിലും വയമ്പ് അടങ്ങിയിരിക്കുന്നു. ലേഹ്യം ഉണ്ടാക്കുമ്പോൾ‍ഉപയോഗിക്കുന്ന മരുന്നുകളിൽ‍ എല്ലാത്തിലും വയമ്പിന് ഒരു പങ്കുണ്ട്. എല്ലാവിധകഷായങ്ങളിലും ഇത് വരാറുണ്ട്.

കണിക്കൊന്ന

ഇന്ത്യൻ ലബേണം(Indian Laburnum) എന്ന് ഇംഗ്ലീഷിലും കാഷ്യ ഫിസ്റ്റുല ലിൻ (Cassia Fistula Lin.) എന്ന ശാസ്ത്രനാമത്തിലും അറിയപ്പെടുന്ന കണിക്കൊന്ന കേരളീയ ജീവിതത്തിലെ സമൃദ്ധിയുടെയും ഐശ്വര്യത്തിൻറെയും പ്രതീകവും നല്ലൊരു ത്വക്ക് രോഗ ഔഷധവുമാണ്. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിൻറെ ഒരടിയിലധികം നീളമുള്ള മുഖ്യതണ്ടിന് ഇരുപുറവുമായി 6-7ജോഡി ഇലകളുണ്ടാവും. വിരലിന്റെ ആകൃതിയിലുള്ള കായകൾക്ക് 40-50 സെ.മീ. നീളമുണ്ടാവുകയും ചെയ്യും. ഏപ്രിൽ മാസത്തോടെ അടിമുടി പൂങ്കുലകളുണ്ടാവും. ആയുർവേദ വിധിപ്രകാരം ശീതവീര്യവും ത്രിദോഷഹരവുമാണ്. വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. ഇതിൻറെ ഫലമജ്ജയ്ക്ക് തേൻമെഴുകിൻറെ ഗന്ധമാണ്. പുഴുക്കടി, പക്ഷപാതം, തലച്ചോറു സംബന്ധമായ രോഗങ്ങൾ ത്വക്ക് രോഗം തുടങ്ങിയവക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഇതിൻറെ ഇല അരച്ചു സേവിച്ചാൽ പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങൾ ഇവയ്ക്ക് ശമനം കിട്ടും. പുഴുക്കടിക്ക് കിളിന്നിലയുടെ നീര് നല്ലതാണ്. കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാൽ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും

കല്ലുരുക്കി

കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇതിൻറെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്‌. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തിൽ പെടുന്നു. ഈ സസ്യത്തിൻറെസംസ്കൃതനാമം ആസ്മാഗ്നി എന്നാണ്‌ഏകദേശം 30 സെന്റീമീറ്റർ പൊക്കത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണ്‌ കല്ലുരുക്കി. ചെറിയ ഇലകൾ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകൾ പച്ചനിറത്തിൽ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ്‌ ഇതിനുള്ളത്. വിത്തുകൾ തൊങ്ങലുകൾ പോലെ പച്ചനിറത്തിൽ കാണപ്പെടുന്നു. സമൂലമായിട്ടാണ്‌ കല്ലുരുക്കി ഔഷധങ്ങളിൽ ഉപയോഗിക്കുന്നത് കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ,മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു

നേന്ത്രപ്പഴം

മ്യൂസേസി കുടുബത്തിൽ പെട്ട ഇതിനെ ഇംഗ്ലീഷിൽ ബനാന എന്ന് പറയുന്നു. നേന്ത്രപ്പഴത്തിന് പഴം എന്നതിലുപരി ഔഷധം എന്നുള്ളൊരു ഗുണവും കൂടിയുണ്ട്. കലോറിമൂല്യം കൂടുതലുണ്ടായതു കാരണം പ്രമേഹരോഗി ദിവസേന ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കാർബോ ഹൈഡ്രേറ്റ് പ്രമേഹരോഗികൾക്ക് ഗുണപ്രദമാണ്. ഒരു പഴുത്ത നേന്ത്രപ്പഴത്തിൽ ഒമ്പത് കുരുമുളക് തിരുകി വെച്ചശേഷം രാത്രി തുറന്ന സ്ഥലത്ത് മണ്ണിൽ വെച്ച് പിറ്റേന്ന് രാവിലെ അതിലുള്ള മുളക് ആദ്യം തിന്നുകയും പിന്നീട് പഴം കഴിക്കുകയും ചെയ്താൽ അതികഠിനവും പഴകിയതുമായ ഏതു ചുമയും കുറയുന്നതാണ്. വന്ധ്യതയ്ക്ക് പച്ച നേന്ത്രക്കായ 30 ദിവസം തുടർച്ചയായി കഴിച്ചാൽ ഗുണം കിട്ടും. പഴുത്ത നേന്ത്രപ്പഴം കുരുമുളകിൻ പൊടി വിതറി മെഴുകുതിരി കൊണ്ട് ചൂടാക്കി കഴിച്ചാൽ ശ്വാസംമുട്ടൽ ശമിക്കും. നേന്ത്രപ്പഴം ഉടച്ച് തുണിയിൽ പരത്തി പൊളളലിന് വെച്ച് കെട്ടിയാൽ നല്ല ആശ്വാസം കിട്ടും. നേന്ത്രക്കായ തൊലികളഞ്ഞ് ഉണക്കിപ്പൊടിച്ച് ചപ്പാത്തിയും കഞ്ഞിയും ഉണ്ടാക്കാം. ഇത് ദിവസേന കഴിച്ചാൽ രക്തം ചുമച്ച് തുപ്പുന്നതിനും ഗൊണോറിയാ രോഗത്തിനും നല്ലതാണ്. ഇത് കുട്ടികൾക്ക് നല്ല ആരോഗ്യവും ഉന്മേഷവും ദേഹകാന്തിയും കിട്ടുന്നതാണ്. ലൂക്കേമിയാ (രക്താർബുദം) യിൽ ഉണ്ടാകുന്ന പ്ലീഹാവീക്കത്തിൽ നേന്ത്രപ്പഴം ഉടച്ച് അതിൽ ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് 5 ഗ്രാം ചേർത്ത് കഴിച്ചാൽ അഞ്ചാം ദിവസം സുഖശോധന ലഭിക്കുന്നതും രണ്ടാഴ്ചക്കുള്ളിൽ പ്ലീഹാവീക്കം ചുരുങ്ങുന്നതുമാണ്.

നാളികേരം (തേങ്ങ)

തെങ്ങിന്റെ ഫലമാണ്‌ തേങ്ങ അഥവാ നാളികേരം. ഇതിന്റെ മേൽ ആവരണമായ തൊണ്ടും ചകിരിയും തെങ്ങിൻ മുകളിൽ നിന്നും വീഴുന്ന ആഘാതത്തിൽ നിന്നും വിത്തിനെ സംരക്ഷിച്ചു നിർത്തുന്നു. ഇതു കൂടാതെ കട്ടിയേറിയചിരട്ടയുംവെളുത്ത കാമ്പും സ്വാദിഷ്ഠമായ വെള്ളവുമാണ്‌ തേങ്ങയുടെ ഭാഗങ്ങൾ. തേങ്ങയുടെ പുറത്തെ ആവരണമായ തൊണ്ടും ചകിരിയും നീക്കം ചെയ്താണ് വ്യാപാര മേഖലയിൽ ഇതിന്റെ തൂക്കം നോക്കുന്നത്. നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്. വിളഞ്ഞ തേങ്ങയുടെ നീരാണ് തേങ്ങാപ്പാൽ. ചിരകിയ തേങ്ങ പിഴിഞ്ഞാണ് തേങ്ങാപ്പാലെടുക്കുന്നത്. പായസം, കറികൾ എന്നിവയുണ്ടാക്കാനും, സൗന്ദര്യവർദ്ധകവസ്തുവായും തേങ്ങാപ്പാലുപയോഗിക്കുന്നു. തേങ്ങയുടെ പുറംതോടിനും ഉള്ളിലുള്ള ചിരട്ടക്കും ഇടക്കുള്ള നാരുകളുടെ കൂട്ടത്തെ ചകിരി എന്നു വിളിക്കുന്നു. കയറും കയറുൽപന്നങ്ങളും നിർമ്മിക്കുവാനുള്ള അസംസ്‌കൃത വസ്തുവായി ഇവ ഉപയോഗിക്കുന്നു. തേങ്ങയിൽ നിന്നു കിട്ടുന്ന ചകിരി പാകപ്പെടുത്തി എടുത്തു ഉണ്ടാക്കുന്ന ഒരു തരം ബലമുള്ള വള്ളിയാണ്‌ കയർ.തേങ്ങയുടെ കാമ്പ്‌ ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണ ഉത്‌പാദിപ്പിക്കുന്നു. കൊപ്രയിൽ 72% വെളിച്ചെണ്ണ അടങ്ങിയിരിക്കുന്നു. പൊട്ടിപ്പോകാത്ത കൊപ്രയെ "ഉണ്ടകൊപ്ര" എന്നും "കൊപ്ര എടുത്തപടി" എന്നും വ്യാപാര മേഖലയിൽ പറയാറുണ്ട്‌ .കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ വേർതിരിഞ്ഞ ശേഷം ലഭിക്കുന്ന അവശിഷ്ടമാണ് കൊപ്ര പിണ്ണാക്ക്. ഇത് കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വെളിച്ചെണ്ണ കന്നുകാലികൾ പുഷ്ടിപ്പെടുന്നതിന് സഹായകരമാണ്.

കൊടിത്തൂവ

ഇതിൻറെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുമെന്നതാണ് ഈ പേരിന് കാരണം. ചെറിയ ചൂടു വെള്ളത്തിൽ ഇടുമ്പോൾ ചൊറിച്ചിൽ മാറിക്കിട്ടും. മഴക്കാലങ്ങളിലാണ് ഇവ കൂടുതൽ കാണപ്പെടുക. അവഗണിച്ചു കളയേണ്ട ഒന്നല്ല ഈ കൊടിത്തൂവ. പല അസുഖങ്ങളെയും ശമിപ്പിക്കാൻ കഴിവുള്ള ഒന്നാണിത്. രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തു കൂടിയാണ് ചൊറിയണം.ഇതിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയ പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.പൊട്ടാസ്യം, അയേൺ, ഫോസ്ഫറസ്, വൈറ്റമിൻ സി, എ, ക്ലോറോഫിൽ എന്നിവയടങ്ങിയ ഇത് മുടികൊഴിച്ചിൽ അകറ്റാനും ഏറെ നല്ലതാണ്. ഇതിന്റെ വേരും തണ്ടും ഇലയും പൂവുമെല്ലാം തന്നെ ഗുണകരമാണ്. യൂറിനറി ഇൻഫെക്ഷൻ, മൂത്രത്തിൽകല്ല് ഇവയ്ക്കെല്ലാം പരിഹാരം.ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ അകറ്റാനും ഉത്തമമാണ്. ഇതിന്റെ ഇല ഇട്ട് വെള്ളം തിളപ്പിച്ച് തേൻ ചേർത്ത് കഴിക്കാം.കുറച്ച് ഇലകൾ എടുത്ത് ചെറിയ ചൂടു വെള്ളത്തിൽ കഴുകുക. അപ്പോൾ ചൊറിച്ചിൽ മാറികിട്ടും. ഇത് നന്നായി കഴുകി തോർത്തിയെടുത്ത് ചെറുതായി അരിയുക. പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് ഉഴുന്ന് പരിപ്പ്, കടുക്, വറ്റൽ മുളക് ​എന്നിവ യഥാക്രമം മൂപ്പിച്ച് അരപ്പ് (കാൽ കപ്പ് ചിരകിയ തേങ്ങ, ചെറിയ ഉള്ളി 3,4 കഷണം, രണ്ടല്ലി വെളുത്തുള്ളി, ഒരു നുള്ള് മഞ്ഞൾ പൊടി അല്പം ജീരകപ്പൊടി, എരിവിന് പച്ചമുളക് ) ചേർത്തിളക്കുക. അരപ്പ് മൂത്തു വരുമ്പോൾ അരിഞ്ഞു വെച്ച ഇല ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇല പെട്ടെന്ന് വാടിക്കിട്ടും വെള്ളം ഒട്ടും ചേർക്കരുത്.

അത്തി

മൊറേസീ സസ്യകുടുംബത്തിലെ ഒരു വൃക്ഷമാണ്‌ അത്തി. കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം ഉണ്ടു്. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി ഉള്ളത്. കാർ‌ത്തിക നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു്.അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്.അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമരത്തിന്റെ തോലോടു കൂടി കല്ലാൽതൊലി ചേരുന്നതാണു് പഞ്ചവല്ക്കലം.ഈ മരങ്ങളുടെ തളിരുകളെ പഞ്ചപല്ലവം എന്നും പറയുന്നു.. തൊലി, കായ്, വേരു് എന്നിവയാണു് ഔഷധയോഗ്യമായത്.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും.ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്. വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.വളരെയധികം പോഷകങ്ങളും ഔഷധങ്ങളും അടങ്ങിയതാണ് അത്തിപ്പഴം. മാംസ്യം, അന്നജം, കൊഴുപ്പ് എന്നിവ അടങ്ങിയ ഇത് കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള മൂലകങ്ങളാലും സമ്പന്നമാണ്.

പർപ്പടകപ്പുല്ല്

ഒരു ഔഷധസസ്യയിനമാണ് പർപ്പടകപ്പുല്ല് അഥവാ കുമ്മാട്ടിപ്പുല്ല്.വെയിലേറ്റാൽ കുമ്മാട്ടിപ്പുല്ലിന് നല്ല സുഗന്ധമാണ്.കുമ്മാട്ടിപ്പുല്ല് സാധാരണയായി കഷായത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് നിലത്ത് പറ്റിച്ചേർന്ന് പടരുന്ന ഇവ സമൂലം ഔഷധയോഗ്യമാണ്.പർപ്പടകപ്പുല്ല് മുഴുവൻ ഔഷധയോഗ്യമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പർപ്പടകാരിഷ്ടം, പർപ്പടകാദ്യാരിഷ്ടം, ഷഡംഗതോയം എന്നിവയിൽ ഉപയോഗിക്കുന്നു.ആയുർവ്വേദത്തിൽ ഏറ്റവും അധികം അനീമിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പർപ്പടകപ്പുല്ല്. ഇത് പെട്ടെന്ന് തന്നെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുകയും വിളർച്ച പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മഞ്ഞപ്പിത്തതിന് പരിഹാരം കാണുന്നതിന് വേണ്ടി പർപ്പടകാദ്യരിഷ്ടം തയ്യാറാക്കാവുന്നതാണ്. ഇതിലെ മുഖ്യ ചേരുവ പർപ്പടകപ്പുല്ലാണ് . ഇതിന്റെ നീര് പിഴിഞ്ഞെടുത്ത് ഇത് മുറിവിൽ ഒഴിക്കുന്നത് മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും അണുബാധയില്ലാതെ സൂക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മരുന്നുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.പനി പെട്ടെന്ന് മാറ്റുന്നതിനും പർപ്പടകപ്പുല്ല് കഷായം ഉണ്ടാക്കി കഴിക്കാവുന്നതാണ്. തലയിലെ കരപ്പൻ, ചൊറി, ചുണങ്ങ് എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് .അതിന് വേണ്ടി പർപ്പടകപ്പുല്ലും പച്ചമഞ്ഞളും ചതച്ച് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചൊറിയും ചുണങ്ങും പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

തിരുതാളി

ദശപുഷ്പങ്ങളിൽ പെടുന്ന ഒരു ആയുർ‌വേദ ഔഷധച്ചെടിയാണ്‌ തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം.കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ് തിരുതാളിയുടെ പ്രത്യേകത.ഇതിൻറെ വേര് പാൽക്കഷായം വെച്ച് കഴിച്ചാൽ ധാതുപുഷ്ടിയും ശരീരബലവും ഉണ്ടാകുന്നു.തിരുതാളി കഷായം കഴിക്കുന്നതുവഴി ഗർഭപാത്രത്തിന്റെ ആരോഗ്യം വർദ്ധിക്കുന്നു.എക്സിമ പോലുള്ള ത്വക് രോഗങ്ങൾക്ക് തിരുതാളിയുടെ ഉപയോഗം വളരെ ഗുണം ചെയ്യും.അതിസാരം അകറ്റുവാൻ തിരുതാളി കഷായം ഉപയോഗപ്പെടുത്താം.തിരുതാളി വേര് കഷായം വെച്ച് കഴിച്ചാൽ സ്ത്രീകളിൽ കാണുന്ന വെള്ളപ്പോക് എന്ന പ്രശ്നം ഇല്ലാതാക്കുവാൻ ഉത്തമമാണ്.തിരുതാളി അരച്ച് തലയിൽ പുരട്ടുന്നത് അകാലനര അകറ്റുവാനും മുടി തഴച്ചു വളരുവാനും കാരണമാവുന്നു.ചുട്ടി തിരുതാളി സമൂലം അരച്ച് നെല്ലിക്ക വലുപ്പം രാവിലെ രാവിലെ പാൽ ചേർത്ത് സേവിച്ചാൽ വന്ധ്യത ശമിക്കും.തിരു താളി ഇലയും പെരുകിന്റെ ഇലയും കൂടി അരച്ചു കൊടുത്താൽ ആർത്തവ വേദന പിന്നീടുണ്ടാവുകയില്ല.തിരു താളി കൊണ്ട് ലേഹ്യമുണ്ടാക്കി കഴിച്ചാൽ വന്ധ്യതക്കും ചിത്ത രോഗങ്ങൾക്കും ധാതു പുഷ്ടിക്കും നല്ലതാണ് .തിരുതാളി വേര് പാൽ കഷായമായി കഴിച്ചാൽ ശരീര ബലവും ധാതു പുഷ്ടിയും ഉണ്ടാകും.തിരുതാളിയും പച്ച മഞ്ഞളിന്റെ വേരും മുത്തിളും കൽകണ്ടവും കൂട്ടി അരച്ച് വായിലിട്ട് കുറേശെ അലിയിച്ചിറക്കിയാൽ തൊണ്ടയിലെ കാൻസറിനും ,തൈറോയ്‌ഡിന്‌ നല്ലതാണെന്നന്ന് പറയപെടുന്നു.തിരുതാളി അരച്ച് എടുത്താൽ തല മുടിക്ക് നല്ലൊരു ഷാംപൂ ആണ്. മുടി മുറിയുന്നതും നരക്കുന്നതും ശമിപ്പിക്കും.മുടി വർദ്ധിപ്പിക്കും.

കുറുംന്തോട്ടി

"കുറുന്തോട്ടിക്കും വാതമോ?" എന്ന ചൊല്ല് കേരളത്തിൽ പ്രസിദ്ധമാണ്.വീടിന്റെ ചുറ്റുപാടും വഴികളിലും പറമ്പിലുമായി നമ്മൾ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.എന്നാൽ ഇത്രയധികം ഔഷധ ഗുണമുള്ള ഒരു ചെടി വേറെ ഇല്ലെന്നു വേണം കരുതാൻ, കുറുന്തോട്ടി 5 തരം ഉള്ളതായി പറയപ്പെടുന്നു .വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മർമ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേർത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാൽപുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ‍ ധാര കോരുന്നത് ഫലപ്രദമാണ്.ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേർക്കുന്നു. .സന്നിപാതജ്വരത്തിന് കുറുന്തോട്ടിവേര് , ചുക്ക് , പർപ്പിടകപ്പുല്ല എന്നിവ സമം ചേർത്തുണ്ടാക്കുന്ന കഷായം അതിവിശിഷ്ടമായി പറയപ്പെടുന്നു. കുറുന്തോട്ടി ഇല ചതച്ച് താളിയാക്കി ഉപയോഗിച്ചാൽ മുടികൊഴിച്ചിലും താരനും മാറും.കുറുന്തോട്ടി കഷായം വാതത്തിനു ഉത്തമമായ ഒറ്റമൂലിയാണ്.

തഴുതാമ

നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെനിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ. തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്‌, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതൽ ഉപയോഗ്യമായ ഭാഗം.വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക്ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയിൽ കുഷ്ഠരോഗത്തിനും ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും.

കീഴാർനെല്ലി

ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്. സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ആയുർവേദത്തിൽ പണ്ടു കാലം മുതൽ ഉപയോഗിച്ചു വരുന്ന കീഴാർ നെല്ലി ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് .കരളിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാർ നെല്ലി. കീഴാർ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് ഈ നീര് പശുവിൻ പാലിൽ കലക്കി ഒരാഴ്ച കഴിച്ചാൽ മഞ്ഞപ്പിത്തത്തിനു ശമനമുണ്ടാകും. കീഴാർ നെല്ലിയുടെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. പനിയുള്ളപ്പോൾ കീഴാർ നെല്ലിയുടെ ഇല ചവച്ചരച്ചു കഴിയ്ക്കുന്നത് പനി കുറയ്ക്കാൻ സഹായിക്കും. ഇത് അണുബാധകളെ തടയാൻ ശേഷിയുള്ളതായതു തന്നെ കാരണം. കഫ ദോഷം തീർക്കാൻ ഉത്തമമായ ഒന്നാണ് കീഴാർ നെല്ലി.ശരീരത്തിലുണ്ടാകന്ന വ്രണങ്ങൾക്കും നീരിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് കീഴാർ നെല്ലി. ഇത് ശരീരം തണുപ്പിയ്ക്കാൻ പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്. കുടലിനെ ബാധിയ്ക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വിര ശല്യം മാറാനുമെല്ലാം ഏറെ നല്ലതാണിത്. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാർ നെല്ലി. മുടി വളരാൻ കീഴാർ നെല്ലി ഇലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് ഏറെ നല്ലതാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കീഴാർ നെല്ലി. ഇത് ദിവസവും കഴിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങൾക്കും മൂത്രച്ചൂടിനും പഴുപ്പിനുമെല്ലാം ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. മൂത്രത്തിലുണ്ടാകുന്ന അണുബാധകൾ പോലുള്ള പ്രശ്‌നങ്ങൾക്കും ഇതു നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ.

തുമ്പ

കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ്‌ തുമ്പ .ശാസ്ത്രീയനാമം: Leucas aspera). കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ്‌ തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. തുമ്പപ്പൂവ് ഓണാഘോഷങ്ങളുടെ പ്രധാന ചേരുവയാണ്. തുമ്പപ്പൂവില്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയകാലത്തെ നിയമം കേരളത്തിലെ ചിലയിടങ്ങളിൽ ഇന്നും തുമ്പപ്പൂവും അതിന്റെ കൊടിയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണാഘോഷങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ.കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട് എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത് .തുമ്പപ്പൂ കൊണ്ട് ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. പൂവട എന്നാണിതിനു പേര്.കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രസാദമായി തുമ്പപ്പൂ പുരാതന കാലം മുതൽക്കേ കൊടുത്തുവരുന്നു. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു.പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്‌.ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയാണ്‌ തുമ്പ.നേത്ര രോഗങ്ങൾക്ക് തുമ്പയില അരച്ച് അതിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്.തുമ്പയിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം ജലദോഷത്തിന് നല്ലതാണ്. തുമ്പ വേരും കുരുമുളകും ഇട്ട് തിളപ്പിച്ച വെള്ളം കൃമിശല്യത്തിന് നല്ലതാണ്.

മുക്കുറ്റി

ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽപെടുന്ന സസ്യമാണിത്. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി. അത്തപ്പൂക്കളത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരിനമാണ്‌ മുക്കുറ്റി.തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽ‌പ്രദേശങ്ങളിൽ വളരുന്നു. സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്.പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു.അസുഖങ്ങൾ അനുസരിച്ച്, സമൂലമായും വേര്, ഇല ഇവ പ്രത്യേകമായും ഉപയോഗിച്ചുവരുന്നു. മുക്കുറ്റിയെ ഔഷധമെന്നതിലുപരി ടോണിക്കായും ഉത്തേജകമായും ഉപയോഗിച്ചുവരുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്. വയറുവേദന, ആസ്തമ, ഉറക്കമില്ലായ്മ, വലിച്ചു മുറുക്കൽ, കോച്ചിപ്പിടുത്തം, നെഞ്ചുരോഗങ്ങൾ, ട്യൂമറുകൾ, പ്രമേഹം, പഴക്കമേറിയ ത്വക്കുരോഗങ്ങൾ, മുറിവ് തുടങ്ങി പാമ്പിന്റെ വിഷമിറക്കുന്നതിനു വരെ മുക്കുറ്റി ഫലപ്രദമാണ്.

കസ്തൂരി മഞ്ഞൾ

നവജാതശിശുക്കളെ കസ്തൂരിമഞ്ഞൾ തേച്ചു കുളിപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത് രോഗാണുക്കളിൽ നിന്ന് ചർമ്മരോഗത്തെ സംരക്ഷിക്കാനും ചർമ്മത്തിന് തിളക്കമുണ്ടാക്കാനും സഹായിക്കുന്നു. തേനീച്ച മുതലായ വിഷജന്തുക്കൾ കടിച്ചാൽ ആ ഭാഗത്ത് കസ്തൂരിമഞ്ഞൾ അരച്ചിടുന്നത് നല്ലതാണ്.ശ്വാസതടസ്സം, കുഷ്ഠം എന്നീ രോഗങ്ങൾക്ക് കസ്തൂരിമഞ്ഞൾ പല ഔഷധങ്ങളിൽ ചേർത്തുപയോഗിക്കുന്നു. ചില ഗിരിവർഗക്കാർ കസ്തൂരിമഞ്ഞൾ വേവിച്ച് ഒന്നുരണ്ടു പ്രാവശ്യം വെള്ളം ഊറ്റിക്കളഞ്ഞ് ഒരു ആഹാരമായി ഭക്ഷിക്കുന്നു.കസ്തൂരിമഞ്ഞൾ പനിനീരിൽ അരച്ച് വെയിലത്ത് വച്ച് ചൂടാക്കി കുറച്ചു ദിവസം പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു ഇല്ലാതാക്കുന്നു.

കുരുമുളക്‌

ചുക്കില്ലാത്ത കഷായമില്ല എന്നതുപോലെ കുരുമുളകില്ലാത്ത മരുന്നില്ല എന്നു പറയാം. പ്രാചീന കാലം മുതൽക്കുതന്നെ കുരുമുളക് ഔഷധമായും ഭക്ഷണ സാധനങ്ങളിൽ രുചിക്ക് വേണ്ടിയും ഉപയോഗിച്ചിരുന്നു. വ്യാപകമായി കേരളത്തിലങ്ങോളമിങ്ങോളം കണ്ടുവരുന്നതുകൊണ്ട് കേരളമാണ് ഇതിന്റെ ജന്മസ്ഥലമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. കുരുപോലുള്ള എരിവ് തരുന്ന മുളക് എന്ന അർഥത്തിലോ കറുത്ത മുളക് ലോപിച്ചോ ആണ് കുരുമുളക് എന്ന പേരുണ്ടായതെന്ന് വിശ്വസിക്കുന്നു.കുരു പാകിയും, വള്ളി മുറിച്ചു നട്ടും ഇവ കൃഷി ചെയ്യാവുന്നതാണ്. പാകം വന്ന പഴുത്ത കുരുമുളക് എടുത്ത് നാല് ദിവസം തണലിൽ വെച്ചെടുത്ത് പാകി തൈ ഉണ്ടാക്കാവുന്നതാണ്. 28 ദിവസം മുതൽ വിത്ത് മുളക്കാൻ തുടങ്ങുന്നു. കുരുമുളക് വള്ളി പടർത്തുമ്പോൾ ഇവ പന്തലിച്ചു വളരുന്നതാണെന്നോർക്കണം. അതുകൊണ്ടു തന്നെ ഭാരം താങ്ങാൻ പറ്റുന്ന വൃക്ഷങ്ങളായിരിക്കണം പടരുവാൻ തെരഞ്ഞെടുക്കേണ്ടത്. പ്ലാവ്, മാവ്, മുരിക്ക് കവുങ്ങ് തുടങ്ങി തെങ്ങു പോലും പടരുവാൻ പറ്റിയതാണ്. മഴ, കാറ്റ് എന്നിവയിലൂടെയാണ് പരാഗണം നടക്കുന്നത്. കേരളത്തിൽ മൂന്നു തരത്തിൽ കുരുമുളക് കണ്ടുവരുന്നുണ്ട്. മലബാറി, തിരുവിതാംകൂർ, സങ്കരയിനം എന്നിങ്ങനെയാണവ.കുരുമുളകിന് വമ്പിച്ച ഔഷധ ഗുണമുണ്ട്. കുരുമുളക് പൊടിയും, ആടലോടകപ്പൊടിയും കോഴിമുട്ട ബുൾസയിലിട്ടു കഴിക്കുന്നതും, ആടലോടക ഇല പൊടിച്ചതും കുരുമുളക് പൊടിയും തേനും ചേർത്ത് കഴിക്കുന്നതും ഒന്നാം തരം ചുമ സംഹാരിയാണ്. ചുക്ക്, കുരുമുളക്, കാട്ടു തുളസി വേര് എന്നിവ ചേർത്തുണ്ടാക്കുന്ന കഷായവും സാധാരണ കാണാവുന്ന ജ്വരത്തിന് ചെയ്യാവുന്ന ഔഷധങ്ങളാണ്. കുരുമുളക് ചേർക്കാത്ത ആയുർവേദ മരുന്നുകൾ അപൂർവമാണെന്നു പറഞ്ഞാൽ അതിശയോക്തിയില്ല.

കോവയ്ക്ക

കോവയ്‌ക്കയെ അപൂർവ്വ ഔഷധങ്ങളുടെ കലവറയെന്നു തന്നെ വിശേഷിപ്പിക്കാം.പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു ഇൻസുലിൻ കലവറയാണ്‌ കോവൽ. ഒരു പ്രമേഹ രോഗി എല്ലാദിവസവും ചുരുങ്ങിയത്‌ നൂറു ഗ്രാം കോവയ്‌ക്ക ഉപയോഗിക്കുകയാണെങ്കിൽ ഇൻസുലിൻ തന്നെ ഒഴിവാക്കാം. പാൻക്രീയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച്‌ കൂടുതൽ ഇൻസുലിൻ ഉല്‌പാടിപ്പിക്കുവാനും നശിച്ചുകൊണ്ടിരുക്കുന്ന കോശങ്ങളെ പുനരുദ്ധരിക്കാനും കോവലിനു കഴിയുമെന്ന്‌ ശാസ്‌ത്രഞ്‌ജൻമാർ പറയുന്നു.കോവയ്‌ക്ക ഉണക്കിപൊടിച്ച്‌ പത്തു ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിച്ചാലും ഇതേ ഫലസിദ്ധി ഉണ്ടാകുമത്രേ.കോവയ്‌ക്കയ്‌ക്ക്‌ മാത്രമല്ല ഔഷധഗുണം. ഇലയ്‌ക്കും ഔഷധഗുണമുണ്ട്‌. കോവ്‌ക്കയുടെ ഇല വേവിച്ച്‌ ഉണക്കി പൊടിയാക്കുക.ഈ പൊടി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തിൽ കലക്കി കഴിക്കുകയാണെങ്കിൽ സോറിയാസിസിനും ശമനം ലഭിക്കും. എന്തായാലും പ്രമേയ രോഗികൾ നിത്യവും അവരുടെ ഭക്ഷണ ക്രമത്തിൽ കോവയ്‌ക്ക ഉൾപ്പെടുത്തുന്നത്‌ നല്ലതാണ്‌.കോവയ്‌ക്ക വീട്ടു വളപ്പിലെ സാധാരണക്കാരിയാണ്‌. കാര്യമായ വളപ്രയോഗമോ കീടനാശിനിയോ ഇതിനു ആവശ്യമില്ല. മറ്റു പച്ചക്കറികളെക്കാൾ രോഗപ്രതിരോധ ശേഷി കൂടുതൽ ഉള്ളതു കൊണ്ട്‌ കാര്യമായ വിഷപ്രയോഗം ആവശ്യവുമില്ല. കോവയ്‌ക്കയുടെ തണ്ടാണ്‌ നടുന്നത്‌. പടർത്തി കൊടുത്താൽ ആവിശ്യത്തിനു സൂര്യപ്രകാശവും വെള്ളവും ലഭിച്ചാൽ ധാരാളമായി ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ്‌ കോവൽ.

കരിനൊച്ചി

അപൂർവ്വഗുണ വിശേഷമുള്ള കരിനൊച്ചി മരങ്ങളുണ്ടെന്നും അവയ്ക്ക് അസാധാരണമായ ഔഷധഭാഗ്യദായക ഗുണങ്ങളുണ്ടെന്നും വിശ്വാസമുണ്ട് .ക്ഷയം ആദിയായ ശ്വാസകോശരോഗങ്ങൾക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി.ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങൾക്കെതിരെ ആവിപിടിക്കാൻ നല്ലതാണ്. തലവേദന മാറുവാൻ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും.കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീരിനു അപസ്മാര രോഗിയെ ബോധക്കേടിൽ നിന്നും ഉണർത്താൻ കഴിയും.ചെറിയക്കുട്ടികൾക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് കരിനെച്ചി മരത്തിന്റെ ഇലയിലെ നീര്കൊണ്ട് പനി, അപസ്മാരം എന്നിവഭേദപ്പെടും. ഇത് കൂടാതെ കരിനെച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാൻ സാധിക്കുന്നു. കരിനെച്ചിയില കഷായം : വായ് പുണ്ണിന് നല്ലതാണ്. നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്,വേദന എന്നിവ പൂർണ്ണമായും വിട്ടുമാറും. പനി, മലമ്പനി എന്നിവ ശമിക്കും.നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടും.തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള നീര്, നടു വേദന,മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നീ അസുഖങ്ങൾക്ക് കരിനെച്ചിയില അരച്ചിടുക. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു. മൂത്രതടസ്സത്തിന് നല്ല മരുന്നാണ്. മലേറിയ ചികിത്സക്കും ഉപയോഗിക്കുന്നു.

തുളസി

ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. മലയാളത്തിൽ ഇതിനു നീറ്റുപച്ച എന്നും പേരുണ്ട്.പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്‌ തുളസി, കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും,രാമതുളസിയെന്നുംപറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഒരു ആയുർവേദ ഔഷധം കൂടിയാണിത്.ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഇവ കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത്‌ പ്രത്യേകമായി കെട്ടുന്ന തുളസിത്തറയിൽ നടാറുണ്ട്. ഇലകൾക്ക് അഞ്ച് സെ.മീറ്ററോളം നീളം വരും; അരികുകൾ ദന്തുരമാണ്; ഇരുവശവും ലോമിലവും ഗ്രന്ഥികളോടു കൂടിയതുമാണ്. പുഷ്പമഞ്ജരിക്ക് ഒരു പ്രധാന തണ്ടും അതിൽ പർവങ്ങളും പർവസന്ധികളുമുണ്ടായിരിക്കും. പർവസന്ധികളിൽ സമ്മുഖവിന്യാസത്തിൽ ഓരോ ജോഡി സഹപത്രങ്ങൾ കാണപ്പെടുന്നു. സഹപത്രങ്ങളുടെ കക്ഷ്യത്തിൽ നിന്ന് മൂന്ന് പുഷ്പങ്ങൾ വീതം ഉണ്ടാകുന്നു. പുഷ്പങ്ങൾക്ക് ഇരുണ്ട നീലയോ പച്ചയോ നിറമായിരിക്കും. ദളങ്ങളും ബാഹ്യദളപുടങ്ങളും ദ്വിലേബിയമായി ക്രമീകരിച്ചിരിക്കുന്നു. നാല് കേസരങ്ങളുണ്ട്. വർത്തികാഗ്രം ദ്വിശാഖിതമാണ്. കായ് വളരെ ചെറുതാണ്. മഞ്ഞയോ ചുവപ്പോ ആണ് വിത്തുകളുടെ നിറം. സസ്യത്തിൽ പ്രത്യേക സുഗന്ധമുള്ള ധാരാളം എണ്ണ ഗ്രന്ഥികളുമുണ്ട്.

ആനച്ചുവടി

നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി. ഈ സസ്യം ആനയടിയൻ ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയ നാമം എലെഫെൻറോപ്സ് സ്കാബർ എന്നാണ്. ബൊറാജിനേസി സസ്യകുടുംബത്തിലുള്ള ഒനോസ്മ ക്രാറ്റിയേറ്റം എന്ന സസ്യത്തേയും ചിലർ ഗോജിഹ്വാ ആയി കരുതുന്നുണ്ട്. തണലുകളിൽ വളരുന്ന ഈ ചെടി പല അസുഖങ്ങൾക്കും ഒറ്റമൂലിയാണ്. ആനയുടെ പാദം പോലെ ഭൂമിയിൽ പതിഞ്ഞു കിടക്കുന്നതിനാൽ ആനച്ചുവടി (ആനയടിയൻ) എന്ന പേർ ലഭിച്ചു. ഇതേ കാരണത്താൽ തന്നെയാണ് ശാസ്ത്രീയനാമമായ ലത്തീൻ പദവും ഉരുത്തിരിഞ്ഞത്.ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ ഭക്ഷ്യയോഗ്യമാണ്- ഇലയുടെ ജ്യൂസ് കഴിക്കാം, ചോറ് വേവിക്കുമ്പോൾ ചേർക്കാം, അടയുണ്ടാക്കാം.ഇത് ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.ഇതിലടങ്ങിയ എലിഫന്റോപ്പിൻ എന്ന ഘടകം മുഴകളെ അലിയിക്കുന്നു.മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം, പനി, മൂത്രക്കടച്ചിൽ, വയറിളക്കം, ഗൊണേറിയ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധമാണ്.മൂലദ്വാര സംബന്ധമായ രോഗങ്ങൾക്ക് ഉത്തമം

കറ്റാർവാഴ

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാർ വാഴ ഇത് അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ടതാണ് . പേരിൽ സാമ്യമുണ്ടെങ്കിലുംവാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് .ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല (പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്. കറ്റാർവാഴ ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാംഗനീസ്, കാൽ‌സ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറു‍കൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്.ഇത് നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.സോപ്പ്,ത്വക്ക് ഈർപ്പമുള്ളതാക്കുന്ന കുഴമ്പുകൾ, വിവിധ തരംലോഷൻ,ബേബിഡൈപെർസ്‌,റ്റൂത്ത് പേസ്റ്റ്,വിവിധ തരം പാനീയങ്ങൾ.അഡൾട് പാഡ്സ്, ഹെയർ ഓയ്ൽസ്,ഫേസ് വാഷ്,ഫേസ് ക്രീം,ബേബി സോപ് എന്നിവ ഉണ്ടാക്കുവാനും കറ്റാർവാഴ ഉപയോഗിക്കുന്നു.

ചിറ്റമൃത്

സാധാരണ കാലാവസ്ഥകളിൽ വളരുന്ന ഔഷധമായി ഉപയോഗിക്കുന്ന ഒരു വള്ളിച്ചെടിയാണിത്.രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന് ആയുർവേദമതത്തിൽ പറയപ്പെടുന്നു. വള്ളികളിൽ നിന്ന് പച്ച നിറത്തിൽ സ്വാംശീകാരവേരുകൾ തൂങ്ങിക്കിടക്കുന്നു.ചിറ്റമൃതിന്റെ വള്ളിയാണ് സാധാരണ ഔഷധമായി ഉപയോഗിക്കുന്നത്, ചില സ്ഥലങ്ങളിൽ വേരും ഉപയോഗപ്പെടുത്തുന്നു. അനവധി രോഗങ്ങളെ ശമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. അതുകൊണ്ടാവാം, ഒരു പക്ഷേ, ഇതിന് അമൃത് എന്ന പേരുണ്ടായത്.ആയുർവേദ ഗ്രന്ഥങ്ങളിൽ ചിറ്റമൃതിന്റെ എല്ലാ ഭാഗങ്ങളും കറയും ഔഷധമായി ഉപയോഗിക്കുന്നു.മൂത്രാശയ രോഗങ്ങളിലും ആമാശയ രോഗങ്ങളിലും കരൾ സംബന്ധിയായ രോഗങ്ങളിലും ത്വക് രോഗങ്ങളിലും മറ്റ് ഔഷധങ്ങളുടെ കൂടെ പാമ്പ്, തേൾ വിഷ ചികിത്സയിലും ഉപയോഗിക്കുന്നു. ആയുർവേദ വിധിപ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യഘടകമാണ്.അമൃതിന്റെ ഇലകളിൽ മാംസ്യവുംനല്ലയളവിൽ കാത്സ്യം,ഫോസ്ഫറസ് എന്നിവയും കാണുന്നതിനാൽകാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്. രസായനഗുണമുള്ള ഈ പദാർഥത്തിന് മലത്തെ ശോഷിപ്പിക്കാൻ കഴിവുണ്ട്. കഷായാനുസരവും ലഘുവും ആയതിനാൽ ബലത്തേയും ജഠരാഗ്നിയേയും ഇത് വർധിപ്പിക്കുന്നു.കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.…

മൈലാഞ്ചി (ഹെന്ന)

കേരളത്തിലുടനീളം വളരുന്ന ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന.ശാസ്ത്രനാമം :(Lawsonia intermis L.) സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു.ത്വക്ക് ,നഖം ,മുടി,ഇവയുടെ സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ഈ സസ്യം സമൂലം കഷായം വെച്ചു കുടിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ ഉപകരിക്കും.മൈലാഞ്ചി ഇലകഷായം വെച്ചു കുടിക്കുന്നത് തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ്‌ മൈലാഞ്ചിപൂവ് അരച്ച് ശുദ്ധജലത്തിൽ കലക്കി കുടിക്കുന്നത് ബുദ്ധിവളർച്ചക്ക് നല്ലതാണ് .പുഴുക്കടിക്ക് (വളംകടിക്ക്‌) ഉപ്പുകൂട്ടി അരച്ച്ച്ചു പുരട്ടുക. കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറുന്ന ലളിതമായ പ്രശ്നനമാണ് ഇത്. താരനും മൈലാഞ്ചി നല്ലതാണ്.

കടുക്ക

ഹരീതികി എന്നാണു കടുക്കയുടെ സംസ്കൃതനാമം. രൂക്ഷഗുണമുള്ളതാണു കടുക്ക. കടുക്ക അഗ്നിദീപ്തിയെ ഉണ്ടാക്കും. അതായതു ആമാശയത്തിലുള്ളതു ദഹിപ്പിക്കുവാൻ കടുക്ക സഹായിക്കുമെന്നു അർത്ഥം. കടുക്കയുടെ ഏറ്റവും വലിയ ഗുണം ധാരണാശക്തിയെ അതു ഉണ്ടാക്കുമെന്നതാണു. അതായതു കടുക്ക കഴിച്ചാൽ ബുദ്ധിയുണ്ടാകും. അതു ഇന്ദ്രിയങ്ങളെ ബലപ്പെടുത്തും. , ദീർഘായുസ്സോടെ ഇരിക്കാനും കടുക്ക സഹായിക്കും. അതു കൊണ്ടാണു കടുക്ക ഉൾപ്പെട്ട ത്രിഫലയെ നിത്യരസായനം എന്നു പറയുന്നതു. ഉഷ്ണവീര്യമുള്ള ഒരു ഫലമാണു കടുക്ക. വയറ്റിൽ ചെന്നാൽ ചൂടുൽ‌പ്പാദിപ്പിക്കുന്ന രാസപ്രവർത്തനങ്ങളിൽ ഏർപ്പെടും. അതുകൊണ്ടാണതു പാചനമാണെന്നു പറയുന്നതു.കുഷ്ഠം, ശരീരത്തിനുണ്ടാകുന്ന നിറ വ്യത്യാസം, ഒച്ചയടപ്പ്, ആവർത്തിച്ചുണ്ടാകുന്ന പനികൾ, വിഷമജ്വരം, തലവേദന, മാന്ദ്യം, അനീമിയ, കരൾ രോഗങ്ങൾ, ഗ്രഹണി, ഡിപ്രഷൻ, ശ്വസതടസ്സം, കാസം, കൃമിപീഡ, അർശ്ശസ്സ്, ഭക്ഷ്യവിഷം, എന്നിവയെ കടുക്ക ശമിപ്പിക്കുന്നു ഹൃദ്രോഗത്തിനു ഏറ്റവും ഉത്തമമായ ഒരു ഔഷധമാണു കടുക്ക. യൌവ്വനത്തെ നിലനിർത്താൻ കടുക്കപോലെ ഉത്തമമായ ഫലങ്ങൾ മറ്റനവധിയില്ല.കണ്ണുകൾക്കു തെളിച്ചം കിട്ടാനും നല്ലതാണു.കഫവാതവികാരത്താലുണ്ടാകുന്ന ലൈംഗിക ശേഷിക്കുറവിനെ കടുക്ക തടയും.

കുമ്പളം

ശീതവീര്യവും മധുരഗുണവുമുള്ള ഇത് പ്രമേഹം, മൂത്രാശയക്കല്ല് എന്നിവയ്ക്കെതിരെ പ്രകൃതി ചികിത്സയിലെ ഫലപ്രദമായ ഒരു ജീവനവിധിയാണ്.ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാൻ ഇതിന്റെ ജ്യൂസ് ശീലമാക്കാവുന്നതാണ്.കുമ്പളങ്ങാനീരിൽ ഇരട്ടിമധുരം ചേർത്ത് സേവിച്ചാൽ അപസ്മാരം ശമിക്കുന്നതാണ്. സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്നിയെയും ഉത്തേജിപ്പിക്കും.വൃക്കരോഗങ്ങൾ മാറാൻ കുമ്പളങ്ങാനീരും തഴുതാമയിലയും ചെറൂള ഇലയും അരച്ച് മിശ്രിതം ഉപയോഗിക്കുന്നു . ആന്തരാവയവങ്ങളിൽ അടിഞ്ഞുകൂടിയ വിഷവസ്തുക്കൾ പുറന്തള്ളപ്പെടുന്നതിനും ശരീരം ദീപ്തമായിത്തീരുന്നതിനും കുമ്പളങ്ങാനീര് ശീലമാക്കണം. ദഹനക്കേട്, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. കുമ്പളത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് അതിന്റെ നീരു വയറിന് അസുഖമുണ്ടെങ്കിൽ ‍പെട്ടെന്ന് മാറ്റി ദഹനശക്തി നല്കുന്നു.

കാഞ്ഞിരം

ആയുർവേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്ന സസ്യമാണ് കാഞ്ഞിരം. തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് ഇത് .ആയുർവേദത്തിൽ കഫരോഗങ്ങളെയും വാതരോഗങ്ങളെയും കാഞ്ഞിരം ശമിപ്പിക്കുന്നു. രക്തത്തിൻറെ ന്യൂനമർദ്ദത്തിൽ ഉത്തമ ഔഷധമാണ്. കാഞ്ഞിരത്തിൻറെ വേര്, ഇല, തൊലി, കുരു എന്നീ ഭാഗങ്ങൾ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാകയാൽ അതിൻറെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്. കാഞ്ഞിരം ആമവാത ഹരമാണ്.ഹൃദയത്തിൻറെ സങ്കോചവികാസക്ഷമതയെ വർദ്ധിപ്പിക്കാൻ കഴിവുള്ള ഔഷധമാകയാൽ ഉപയോഗിക്കുമ്പോൾ മാത്ര വളരെ സൂക്ഷിക്കണം.കാഞ്ഞിരത്തിൻറെ കാതൽ അർശസിന് നല്ലതാണ്. ജ്വരത്തിൽ വിശേഷമാണ്. ഗ്രഹണിയിലും ഉപയോഗിക്കാം.കാഞ്ഞിരക്കുരുവിന് ഒരു തരം മത്തുണ്ട്. ഈ ഗുണം കാരണം കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്ന നിലയിൽ കൃതഹസ്തരായ പഴയ വൈദ്യന്മാർ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.നാഡീവൈകല്യങ്ങൾക്ക് കാഞ്ഞിരത്തിൻറെ കുരു വിശേഷമാണ്. ഗ്രഹണിയിലും കാഞ്ഞിരക്കുരു ഉപയോഗപ്രദമാണ്. പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കളുടെ അയവ് എന്നിവയിൽ ശ്രദ്ധിച്ചുപയോഗിച്ചാൽ നന്നാണ്.പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമമാണ്.

ഉഴിഞ്ഞ

പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്.ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .ശരീരം തളർന്ന് കിടപ്പിലായ ആളുകളെ സുഖപ്പെടുത്താനുള്ള കഴിവ് ഈ സസ്യത്തിനുണ്ട്.ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം,വയറുവേദന എന്നിവ മറ്റും.ഇല അരച്ച് വെള്ളം ചേർത്ത് അരിച്ചെടുത്ത് തല കഴുകിയാൽ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളർത്തും .വൃഷണ വീക്കത്തിന് ഉഴിഞ്ഞയുടെ ഇല നന്നായി അരച്ച് ലേപനം ചെയ്യുന്നത് രോഗ ശമനത്തിന് നല്ലതാണു.ഉഴിഞ്ഞയില ആവണക്കെണ്ണയിൽ വേവിച്ചു നന്നായി അരച്ച് പുരട്ടിയാൽ നീര്,വാതം,സന്ധികളിൽ ഉണ്ടാകുന്ന വേദന,എന്നിവ ശമിക്കുന്നതാണ്.മലബന്ധം,വയറു വേദന എന്നിവക്ക് ഉഴിഞ്ഞ കഷായം സേവിച്ചാൽ രോഗം ശമിക്കുന്നതാണ്.ആർത്തവ തടസത്തിനു ഉഴിഞ്ഞയില ഉപയോഗിക്കുന്നു.

നന്ത്യാർവട്ടം

നമ്മുടെ വീടുകളിൽ സർവ്വ സാദാരണയായി കാണപ്പെടുന്ന നന്ത്യാർവട്ടം ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് . നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.നന്ത്യാർവട്ടത്തിന്റെ കറ മുറിവിലും വ്രണത്തിലും ലേപനം ചെയ്താൽ അവ എളുപ്പം ഉണങ്ങും .വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. കണ്ണുരോഗം ഉള്ളവർ നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചു പിറ്റേദിവസം ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ് . പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു . വേരിൻതൊലി വെള്ളത്തിൽ കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാൽ വേദന ശമിക്കും,നീര് വലിയും

മാതള നാരകം

ആയുർവേദത്തിൽ വേര് മുതൽ ഫലം വരെ ഔഷധമായി ഉപയോഗിക്കുന്ന മാതളം രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് അത്യുത്തമം ആണ് . വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ജലദോഷം ,പനി തുടങ്ങിയ അസുഖങ്ങളെ പ്രധിരോധിക്കും, രെക്തതിലെ കോശങ്ങളുടെ എണ്ണം ക്രമമായി നില നിർത്താനും മാതള നാരകത്തിന് കഴിയുന്നു .അനീമിയക്കും ഫല പ്രദം ഹീമോഗ്ലോബിൻ അളവ് കൂട്ടാനും ഇതിനു കഴിവുണ്ട് കാൻസർ- പ്രധിരോധിക്കുന്നു, വിവിധ തരം കാൻസർ ചെറുക്കുന്നു.ഓർമശക്തി - വർധനവിന് സന്ധി വാദത്തിനു നല്ലത്. ചർമത്തിന് തിളക്കം നല്കുന്നു വായുടെ ദുർഗന്ധം അകറ്റുന്നു ഹൃദയരോഗ്യതിനു നല്ലത് ,ഹൃദയഘതതിനുള്ള സാധ്യത കുറക്കുന്നു.മസ്തിഷ്കാ ഘാതം അതടയുന്നതിനും ഫലപ്രദം. മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്‌. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌. മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ്‌ കൂടുതൽ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളുന്നു.

ശിവമൂലി ( മൃതസഞ്ജീവനി)

എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കാവുന്ന ഒരു ഔഷധസസ്യമാണ് ശിവമൂലി. മുറിവ്, ചതവ്, വിഷജന്തുക്കൾ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അൾസർ, മൂലക്കുരു എന്നിവക്ക് ഫലപ്രദമായ ഔഷധസസ്യമാണ്. വായ് പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായിൽവെക്കുക. മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ച് കെട്ടിയാൽ വേഗത്തിൽ സുഖപ്പെടും.

കൂവളം

കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജൽ മാർമെലോസ് എന്നാണ്. പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുർ വേദ ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്നു.ഈ വൃക്ഷത്തിന്റെ തളിരിലകളിൽ പ്രത്യേക തരം എണ്ണ അന്തർധാനം ചെയ്തിരിക്കുന്നു. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാൻ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാൻ ഉത്തമമാണിത്.കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാൽ പ്രമേഹം ശമിക്കും.ഇലയിൽ നിന്നുംവേർതിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേർത്ത് പ്രഭാതത്തിൽ മോരിലോചൂടുവെള്ളത്തിലോ സേവിച്ചാൽ അർശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലർ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളവേര് അരച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളൻ കാലിൽ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണ കാച്ചി ചെവിയിൽ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.രക്തം ഉണ്ടാവാൻ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓർമ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ചൂടാറിയാൽ തേൻ ചേർത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാൻ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീർക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ, തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.

ഇഞ്ചിപ്പുല്ല്

സിമ്പോപോഗൺ ഫ്‌ലെക്‌സുവോസസ് (Cymbopogan flexuosus Wats.) എന്നാണ് ഇഞ്ചിപ്പുല്ലിന്റെ ശാസ്ത്രനാമം. ലെമൺ ഗ്രാസ്സ് (Lemon Grass) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ സസ്യം ഒന്നരമീറ്റർ ഉയരത്തിൽ വളരുകയും ചെടിയുടെ ഇലകൾക്ക് നെല്ലോലകളുടെ രൂപസാദൃശ്യവും അതിനേക്കാൾ വളർച്ചയുമുണ്ടാവുകയും ചെയ്യും. കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന വനോൽപന്നങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള പുൽതൈലം ഇഞ്ചിപ്പുല്ലിൽ നിന്നാണ് നിർമ്മിക്കുന്നത്. ഇളംചെടിയിലാണ് പുൽതൈലം കൂടുതലായി ഉണ്ടാവുക. പുതിയ ഇലകളിൽ നിന്നും 70, 80% പുൽതൈലം ലഭിക്കും. ഇല വാറ്റിയാണ് തൈലം എടുക്കുന്നത്. വർഷത്തിൽ പലതവണ ഇലകൾ കൊയ്‌തെടുക്കാം.സിട്രാൾ ആണ് പുൽ തൈലത്തിലെ മുഖ്യഘടകം. ജീവകം എ യുടെ സംശ്ലേഷണത്തിന്ഉപയോഗിക്കുന്നതിനാൽ തൈലം ചികിത്സാരംഗത്തും വൻ തോതിൽ ഉപയോഗിച്ചുവരുന്നു. ആയുർവേദവിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമുള്ള സസ്യമാണിത്. കഫക്കെട്ട്, പനി, ശരീരവേദന എന്നിവശമിപ്പിക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വാതം, കൈകാൽ കഴപ്പ്, പുറംവേദന എന്നിവയ്ക്ക് മൂന്നിരട്ടി വെളിച്ചെണ്ണയിൽ നേർപ്പിച്ച തൈലം പുരട്ടിയാൽ ആശ്വാസം കിട്ടും. കൽക്കണ്ടം, ചുക്ക്, കുരുമുളക് ഇവ പൊടിച്ച് 2,3 തുള്ളി പുൽതൈലം ചേർത്ത് കഴിച്ചാൽ പനിയും ചുമയും മാറും. ജലദോഷംമാറാൻ ഇതിന്റെ ഇലവെന്തവെള്ളം ആവി പിടിപ്പിച്ചാൽ മതി. പുൽതൈലം 2 തുള്ളി കുളിക്കുന്നവെള്ളത്തിൽ ചേർത്താൽ വിയർപ്പ് ഗന്ധം മാറും.

ചാമ്പ

കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. മധുരവും പുളിയും ഇടകലർന്ന ചാമ്പയ്ക്ക വിറ്റാമിൻ സിയുടെ കലവറയായാണ് പറയുന്നത്. കൂടാതെ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ എ, നാരുകൾ, കാൽസ്യം, തൈമിൻ, നിയാസിൻ, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയിൽ സുലഭമായി അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്‌ക്ക. ചാമ്പയ്‌ക്കയുടെ കുരു ഉൾപ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തിൽ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികൾക്കു നല്ലത്. വയറിളക്കം, ഛർദ്ദി തുടങ്ങിയവ പിടിപെട്ടവർക്ക് ക്ഷീണം മാറ്റാനും നിർജ്ജലീകരണം തടയുന്നതിനും ചാമ്പയ്‌ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.വേനൽക്കാലത്ത് ചാമ്പയ്‌ക്ക ശീലമാക്കിയാൽ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്‌മികൾ ശരീരത്ത് ഏൽക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കും ചാമ്പയ്‌ക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ്, ചിലതരം ബാക്ടീരിയൽ അണുബാധയെ പ്രതിരോധിക്കുന്നതിൽ ഉത്തമമാണ് ചാമ്പയ്‌ക്ക. കുടലിൽ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്‌ക്ക സഹായിക്കുന്നു.ചാമ്പക്ക കഴിക്കുന്നതിലൂടെ കണ്ണിലെ സമ്മർദ്ദം കുറയുകയും, എപ്പോഴും നവോന്മേഷത്തോടെ ഇരിക്കുകയും ചെയ്യുന്നു. ഇത് കാഴ്‌ച ശക്തി മെച്ചപ്പെടുന്നതിനും സഹായകരമാണ്. പ്രായമേറുമ്പോൾ ഉണ്ടാകുന്ന തിമിരം, ഹ്രസ്വദൃഷ്‌ടി തുടങ്ങിയവയ്‌ക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.

കാന്താരി

ഔഷധങ്ങളുടെ കലവറയാണ് കാന്താരി. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുർവേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാർഥങ്ങൾ തന്നെ.സന്ധികൾക്കും പേശികൾക്കുമുണ്ടാകുന്ന വേദനയകറ്റാൻ നാട്ടുവൈദ്യന്മാർ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു.കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ വേദനസംഹാരിയായി പ്രവർത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്.ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങൾക്കും രാസത്വരകമായി പ്രവർത്തിക്കുന്നു. ഉമിനീരുൾപ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.സോളഹേസിയ കുടുംബത്തിൽപ്പെട്ട കാന്താരിയെ പോർച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാൽ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താം. ഗ്രോബാഗിൽ കാന്താരി വളർത്തുമ്പോൾ ദിവസവും നന നിർബന്ധമില്ല.

പൂവരശ്ശ്

കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു ചെറു വൃക്ഷമാണ് പൂവരശ്ശ് (ശാസ്ത്രീയനാമം: Thespesia Populnea) ചെമ്പരത്തിയുടെ വർഗ്ഗത്തിലുള്ള ഒരു ചെറുമരമാണിത്.പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും. ഈ മരത്തിന്റെ തടി ചിതലുകളുടെ ആക്രമണത്തെ ഒരു പരിധിവരെ തടുക്കുന്നു .ഇതിന്റെ വെള്ളനിറത്തിലുള്ള തടിയുടെ പുറം ഭാഗം പോലും മരത്തെ നശിപ്പിക്കുന്ന ചെറുജീവികളുടെ പ്രവർത്തനം ചെറുക്കൻ കഴിവുള്ളതാണ്. വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്. മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്.ഇതിന്റെ തൊലി, ഇല, പൂവ്, വിത്തു് എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. മഞ്ഞ നിറത്തിലുള്ള നാലോ അഞ്ചോ ഇലകൾ 1 ലിറ്റർ‌ വെള്ളത്തിലിട്ട് തിളപ്പിച്ചു് പതിവായി കുടിച്ചാൽ കീമോ തെറാപ്പി കഴിഞ്ഞവരിൽ രക്തത്തിന്റെ കൗണ്ടും പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ടും കൂടും.മാസമുറ കൃത്യമല്ലാത്തവർ ഇതിന്റെ മഞ്ഞ നിറത്തിലുളള ഇല തിളപ്പിച്ച വെളളം കുടിക്കുന്നത്ഗുണം ചെയ്യുമെന്നും പറയപ്പെടുന്നു

കരിങ്ങാലി

ഒരു ഔഷധസസ്യമാണ് കരിങ്ങാലി.ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. 15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നു. ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാൽ സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു.കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധ നിർമ്മാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജാതിക്ക

ജാതിമരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ്‌ ജാതിക്കയും ജാതിപത്രിയും.ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറന്തോടുമാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയിൽ നിന്നും ജാതിയെണ്ണ /തൈലം, ജാതിവെണ്ണ, ജാതി സത്ത്, ജാതിപ്പൊടി, ഒളിയോറെസിൻ എന്നീ ഉത്പന്നങ്ങളും, ജാതിപത്രി വാറ്റി തൈലവും കറിക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനവും ആയി ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വർദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേർത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാൽ പല്ലുവേദന, ഊനിൽകൂടി രക്തം വരുന്നത് എന്നിവ മാറും. ജാതിക്ക അരച്ച് പാലിൽ കലക്കി സേവിച്ചാൽ ഉറക്കമില്ലായ്മ മാറും. തൈരിൽ ജാതിക്കയും നെല്ലിക്കയും ചേർത്ത് കഴിച്ചാൽ പുണ്ണ് ഭേദമാകും.വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങൾക്കും ജാതിക്ക ഉത്തമമാണ്. വിഷുചിക (കോളറ) ചികിത്സയ്‌ക്കും ജാതിക്ക ചേർന്ന മരുന്നുകൾ ഫലപ്രദമാണ്‌.സന്ധിവേദനയ്‌ക്കു ജാതിക്ക അരച്ചു പുരട്ടാറുണ്ട്‌. ആമാശയ കുടൽ രോഗങ്ങൾക്കുളള ഭുക്താഞ്‌ജരി ഗുളിക, പാഠാദി ഗുളിക, ജാതിലവംഗാദി ചൂർണം എന്നിവയിലെല്ലാം ജാതിക്ക ചേർന്നിട്ടുണ്ട്.

പാവൽ (കൈപ്പ)

ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും ഏകദേശം അഞ്ചു മീറ്റർ വരെ നീളമുള്ള ഒരുവള്ളിച്ചെടിയാണ് പാവൽ അല്ലെങ്കിൽ കൈപ്പ. (ശാസ്ത്രീയനാമം: Momordica charantia).ഭക്ഷ്യയോഗ്യമായ ഫലത്തിനായി കൃഷി ചെയ്യപ്പെടുന്ന ഇതിന്റെ ഫലമായ പാവയ്ക്ക കയ്പ്പ് രസമുള്ളതുമാണ്, ആയതിനാൽ ഇത് കയ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. . ചെടിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു. പൂക്കൾക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകൾ പോലെയുള്ളതുമാണ്.ഈ ഭാഗമാണ് ഭക്ഷിക്കുവാൻ ഉപയോഗിക്കുന്നത്.കാരവേല്ലം എന്നറിയപ്പെടുന്ന ഇനം കയ്പ്പയ്ക്കയ്ക്ക് വെള്ളരിക്കയുടെ ആകൃതിയും,കുറഞ്ഞ കയ്പുമാണുള്ളത്.പാവലിന്റെ കായും ഇലയും വേരും ഉപയോഗിക്കുന്നു. കായുടെ കഴമ്പും, ഇല പിഴിഞ്ഞ നീരും ആമാശയത്തിലെ കൃമി ശല്യത്തിന് നല്ലതാണ്.കായുടെ നീര് വായ്പ്പുണ്ണിന് ഔഷധമാണ്.ഇല മുലപ്പാൽ വർദ്ധനയ്ക്കം ഇലയുടെ നീര് രാക്കണ്ണ് കുറയ്ക്കുാനും സഹായിക്കുന്നു.ചൊറി,മൂലക്കുരു,കുഷ്ഠവൃണങ്ങൾ എന്നിവയ്ക്കെല്ലാം ഔഷധമായി ഉപയോഗിക്കുന്നു

പാള

കവുങ്ങിന്റെ ഇലയെ തടിയോടു ചേർത്തു നിറുത്തുന്ന ഭാഗമാണ് പാള. കേരളത്തിലെ പ്രാചീന സംസ്കാരത്തിൻറെ ഭാഗമായ മധ്യതിരുവിതാംകൂറിലെ തന്നത് കലാരൂപമാണ് പടയണി അഥവ പടേനി പടയണിയുടെ മുഖ്യ ആകർഷണം പാളക്കോലങ്ങൾ ആണ്.പടയണിക്ക് ആവശ്യമായ കോലങ്ങൾ ഉണ്ടാക്കുന്നത് കവുങ്ങിൻ പാളയിൽ നിന്നാണ്. നവജാത ശിശുവിനെ കുളിപ്പിക്കാൻ പാള ഉപയോഗിക്കുന്നു. പാള പാത്രങ്ങൾ ഉത്പാതിപ്പിക്കാൻ ഉപയേഒഗിച്ചുവരുന്നു.പരിസ്ഥിതിക്ക് ഇണങ്ങുന്ന പാത്രങ്ങൾ, തൊപ്പികൾ എന്നിവ നിർമ്മിക്കുവാൻ ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ പാള ഉപയോഗിച്ചു വരുന്നു. ഇന്ത്യൻ റയിൽ വെയിൽ ഇത്തരം പാത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. പരിസ്തിക്കു കോട്ടമുണ്ടാക്കാത്ത ഇത്തരം പാത്രങ്ങൾ വിവാഹ വിരുന്നുകൾക്കും മറ്റും ഉപയോഗിക്കുന്നുണ്ട്. കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ പാള കെട്ടി പാത്രത്തിന്റെ രൂപമാക്കി ഉപയോഗിച്ചിരുന്നു. ഇപ്പോഴും ഗ്രാമപ്രദേശങ്ങളിൽ പാളയും കയറും ഉപയോഗത്തിലുണ്ട്.ഉചിതമായ ആകൃതിയിൽ മുറിച്ചുണ്ടാക്കുന്ന പാളവിശറി ഉഷ്ണമകറ്റാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിലത്തു ചാണകം മെഴുകുമ്പോൾ പാളമുറിച്ചു കഷണങ്ങളാക്കി വടിക്കുകായാണ് ചെയ്യുക.പാളത്തൊപ്പി തല മാത്രം നനയാതെ സംരക്ഷിക്കും (തൊപ്പിക്കുട പരന്നതും ദേഹം നനയാതെ സംരക്ഷിക്കുന്നതുമാണ്) ഹിന്ദുക്കളുടെ മരണാനന്തരക്രിയയായ അസ്ഥിസഞ്ചയനത്തിന് (ചിതയിൽനിന്ന് അസ്ഥി പെറുക്കിയെടുക്കുന്ന കർമ്മം) പാളയാണ്‌ ഉപയോഗിക്കുന്നത്. പ്രത്യേകരീതിയിൽ പാളകൾ കെട്ടിവച്ചാണ്‌ ഈ പാത്രം ഉണ്ടാക്കുന്നത്. പട്ടയുടെ പ്രധാന ഉപയോഗം ചൂൽ ഉണ്ടാക്കുന്നതിനായിരുന്നു.

കറുക

നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌ കറുക. ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon (Linn.) Pers എന്നാണ്‌. ഇത് ആയുർവ്വേദത്തിൽ ഔഷധമായും ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു. കറുക നീല തണ്ടോട് കൂടിയ നീല കറുകയും, വെള്ള തണ്ടോട് കൂടിയ വെള്ള കറുകയായു കാണപ്പെടുന്നു. കഷായ മധുര രസങ്ങളാണ്‌ ഈ സസ്യത്തിനുള്ളത്.വളരെ നേരിയ തണ്ടുകളും നീണ്ട ഇലകളും ഉള്ള ഒരു ചിരസ്ഥായി പുൽസസ്യമാണിത്. തണ്ടുകളിൽ ഇടവിട്ടിട്ടുള്ള പർവ്വസന്ധികളിൽ നിന്നും താഴേയ്ക്ക് വേരുകളും മുകളിലേയ്ക്ക് ഇലകളും ഉണ്ടാകുന്നു. പർവ്വസന്ധിയിൽ നിന്നും മുന്നു മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ആറുമുതൽ പത്തുവരെ ഇലകൾ കാണപ്പെടുന്നു.പച്ചയോ ഇളം പച്ചയോ നിറമുള്ള പൂക്കൾ ഉണ്ടാകുന്ന തണ്ടിന് അഞ്ച് സെന്റീ മീറ്റർ മുതൽ പത്ത് സെന്റീമീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. വിത്തുകൾ വളരെ ചെറുതാണ്.ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ കറുക ഉപയോഗിക്കുന്നു.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികൾക്ക്‌ കറുകനീര്‌ വളരെ ഫലപ്രദമാണ്‌. നട്ടെല്ലിനും, തലച്ചോറിനും, ഞരമ്പുകൾക്കുംഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകനീർ സിദ്ധൌഷധമാണ്‌. മുലപ്പാൽവർദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓർമ്മശക്തിയ്ക്കും ഉത്തമമായ ഔഷധമായി ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിർത്താനും, കഫ-പിത്ത രോഗങ്ങൾക്കും കറുക ഉപയോഗിക്കാം.

ഏലം

ഇംഗ്ലീഷിൽ ഇതിന്റെ പേര്‌ കാർഡമം (Cardamom) എന്നാണ്‌. ഇഞ്ചി കുടുംബത്തിൽ പെട്ട ഒരു സസ്യം ആണ് ഏലം. സിഞ്ചിബെറേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Matonഎന്നാണ്‌. ഭാരതത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും ആസ്സാമിലും ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്‌ ഇത്. ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിക്കുന്നത്. "സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി" എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും ഈർ‌പ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഗ്വാട്ടിമാലയിൽ ആണ് രണ്ടാം സ്ഥാനത്ത് ഇന്ത്യ ആണ്. ഇന്ത്യയിലാണെങ്കിൽ കേരളത്തിലും. 58.82% ആണ് കേരളത്തിലെ ഉത്പാദനം. വിത്തുകൾ തവാരണയിൽ പാകി മുളപ്പിച്ചും പുതിയ ചെടികൾ ഉണ്ടാക്കുന്നു.മണ്ഡലി വർഗ്ഗത്തിൽ പെട്ട പാമ്പ് കടിച്ചു മൂത്രതടസ്സം ഉണ്ടായാൽ തിപ്പലിയും ഏലത്തരിയും നാളികേരവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരച്ചു കലക്കി കഴിക്കണം. അര ഗ്രാം മുതൽ ഒരു ഗ്രാം വരെ ഏലത്തരി നന്നായി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കഴിച്ചാൽ ഛർദ്ദി മാറുമെന്ന് യോഗാ മൃതത്തിൽ പറയുന്നു. ഏലക്കായും തിപ്പലി വേരും പൊടിച്ചു നെയ്യിൽ ചേർത്തു കഴിച്ചാൽ നെഞ്ചുവേദന മാറുമെന്ന് ഭാവപ്രകാശത്തിൽ പറയുന്നു. ഏലാദി ചൂർണ്ണം, അസനേലാദി എണ്ണ എന്നിവയിലെ ഒരു ചേരുവയാണ്.ഒരു ഗ്ളാസ്സ് ആട്ടിൻപാലിൽ രണ്ടുചുള ഈന്തപ്പഴവും,ഒരു ടിസ്പൂൺ ഏലക്കാ പൊടിയും തലേന്ന് ഉതിർത്തുവെച്ച് കാലത്ത് സേവിക്കുന്നത് ലൈംഗികശക്തി വർദ്ധിപ്പിക്കും

മുരിങ്ങ

മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മുരിങ്ങ മൊരിങ്ങേസി എന്ന സസ്യകുടുംബത്തിൽ പെട്ടതാണ്. കേരളത്തിൽ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന മുരിങ്ങയിൽ ഓണക്കാലത്താണ് ഇലകൾ ധാരാളമായുണ്ടാവുക.പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളും നിറഞ്ഞതാണ് മുരിങ്ങ. ഈ ചെടിയുടെ എല്ലാ ഭാഗവും ഔഷധഗുണം നിറഞ്ഞതാണ്. എങ്കിലും ഇലയാണ് സാധാരണയായി ഔഷധമായി ഉപയോഗിക്കുന്നത്. ഇരുമ്പ്‌സമൃദ്ധമാണ്. വിറ്റാമിൻസി, എ, എന്നിവ ധാരാളം. ഇതിന്റെ ഇലയും പൂവും, കായുംആഹാരത്തിനുവേണ്ടിയും, വേരും തൊലിയും പട്ടയും ഔഷധത്തിനായും ഉപയോഗിക്കുന്നു.ഇലക്കറികളിൽഏറ്റവും അധികം വിറ്റാമിൻ ‘എ’ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാൻ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു.മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചിൽ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാൻ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മർദ്ദം കുറക്കാൻ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും, മുത്രതടസ്സം നീക്കാനും, ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും.നേത്രരോഗം, ആസ്മ, വെള്ളപ്പാണ്ട് മലബന്ധം എന്നിവക്ക് നല്ലത്. തിമിരബാധ തടയാൻ 15 മില്ലിമുരിങ്ങയില നീരും 5 മില്ലി തേനും ചേർത്ത് ദിവസവും കഴിക്കുക. മുരിങ്ങത്തൊലി അരച്ച് കാലിന്റെ പെരുവിരലിൽ കെട്ടിയാൽ കണ്ണിൽ പഴുപ്പ് മാറും. ഇടതുകണ്ണിലാണെങ്കിൽ വലതുകാലിലും വലതു കണ്ണിലാണെങ്കിൽ ഇടതു കാലിലുമാണ് കെട്ടേണ്ടത്. മുരിങ്ങയിലയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിൾ കൊണ്ടാൽ ഒച്ചയടപ്പിന് നല്ലതാണ്. മുരിങ്ങയില, വാഴക്കൂമ്പ് എന്നിവ തോരൻ വെച്ച് ഏഴുദിവസം കഴിച്ചാൽ കുടൽപുണ്ണ് സുഖമാകും.

നറുനീണ്ടി (നന്നാറി)

നമ്മുടെ നാട്ടിലെ പറമ്പുകളിലും വരമ്പുകളിലുമെല്ലാം സർവസാധാരണമായി കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ്‌ നറുനീണ്ടി.ഇരുണ്ട തവിട്ടു നിറത്തോടുകൂടിയ ഈ സസ്യം വളരെക്കുറച്ചു ശാഖകളോടെ വണ്ണം കുറഞ്ഞ് വളരെ നീളമുള്ളതും പറ്റിപ്പിടിച്ച് കയറുന്നതുമാണ്.ഇതിന്റെ ഔഷധഗുണത്തെക്കുറിച്ച് ഇന്നാട്ടുകാർ വളരെക്കാലം മുൻപേ ബോധവാന്മാർ ആയിരുന്നു. ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്. ആയുർവേദമരുന്നുകളുടെ നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. നന്നാറിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും, ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നല്ലതാണ്.ഇതിന്റെ കിഴങ്ങിൽ നിന്നെടുക്കുന്ന തൈലത്തിൽ മെഥോക്സി സാലിസൈക്ലിക് ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത്പോഷകാഹാരക്കുറവ്, സിഫിലിസ്,ഗൊണേറിയ, വാതം,മൂത്രാശയരോഗങ്ങൾ, ത്വക്‌രോഗങ്ങൾമുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.ശാരിബാദ്യാസവത്തിലെ ഒരു ചേരുവയാണ് നറുനീണ്ടി.സർബ്ബത്ത് തുടങ്ങിയ ശീതളപാനീയങ്ങൾ നിർമ്മിക്കുന്നതിനും നന്നാറി ഉപയോഗിക്കുന്നു. നന്നാറി സർബത്ത് ഇപ്പോൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു പാനീയമാണ്.നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നത്രക്തദൂഷ്യം, തേനീച്ച വിഷം, സിഫിലിയസ് എന്നിവ മാറിക്കിട്ടാൻ സഹായിക്കും. എലി കടിച്ചാൽ നറുനീണ്ടിയുടെ വേര് കഷായവും കൽക്കവുമായി വിധിപ്രകാരം നെയ്യ് കാച്ചിസേവിക്കുക.നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ചത് ഒരു താന്നിക്കയുടെവലിപ്പത്തിൽ പശുവിൻ പാലിൽ ചേർത്ത് തുടർച്ചയായി 21 ദിവസം കഴിച്ചാൽ മൂത്രക്കല്ലിന്ശമനമുണ്ടാകും. കൂടാതെ അസ്ഥിസ്രാവം, ചുട്ടുനീറ്റൽ, വിഷം, ചൊറി, ചിരങ്ങ് തുടങ്ങിയവക്കും ഫലപ്രദമാണ്.

നിലംപരണ്ട

നിലത്തു പടർന്നു വളരുന്ന ഒരു ചെറിയ സസ്യമാണ് നിലംപരണ്ട. (ശാസ്ത്രീയനാമം: Coldenia procumbens). ചങ്ങലാംപരണ്ട എന്നും ഇതിന് പേരുണ്ട്. വർഷം തോറും വെള്ളം കയറുന്ന പാടങ്ങളിൽ കാണാറുണ്ട്. കടുത്ത വരൾച്ചയെയും നേരിടാൻ കഴിവുള്ള ഈ ചെടി ഒരു കളയാണ്.ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്. ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിർത്തിവരുന്നു. ഒടിവും ചതവുമുണ്ടായാൽതണ്ട് ചതച്ച് ഹേമം തട്ടിയഭാഗത്ത് വെച്ചുകെട്ടുകയും സ്വരസമായും കൽക്കമായും ചേർത്ത് കാച്ചിയ എള്ളെണ്ണ വേദനയും നീരും മാറാൻ പുറമ്പട്ടയായി ഉപയോഗിക്കുവാൻ ഒന്നാന്തരവുമാണ്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും.

ചെമ്പകം

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ്‌ ചമ്പകം. ശാസ്തീയനാമം മഗ്‌നോളിയ ചമ്പക (Magnolia champaca)എന്നാണ്‌. ചെമ്പകം, കോട്ടച്ചെമ്പകം എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്.ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ വച്ചു പിടിപ്പിക്കുന്ന സമ്പ്രദായവും ഉണ്ട്. 50മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണിത് .ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും, ബുദ്ധമതക്കാരും പുണ്യവൃക്ഷമായി കരുതുന്നു. കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു. ബൗദ്ധര് മലേറിയക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നു.നാട്ടുകുടുക്ക,വിറവാലൻഎന്നീ ശലഭങ്ങളുടെ ലാർവ്വാ-ഭക്ഷണസസ്യം കൂടിയാണ് ചമ്പകം.പട്ട, പൂവ്, മൊട്ട്, വേരിന്മേൽ തൊലി എന്നിവ യാണ് ഔഷധയോഗ്യ ഭാഗങ്ങൾ.

ആഞ്ഞിലി (അയിണി)

കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയിണി അഥവാ അയിനിപ്പിലാവ് . (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്. ഇതിന്റെ ഫലം ആഞ്ഞിലിച്ചക്ക,ഐനിച്ചക്ക, അയണിച്ചക്ക ആഞ്ഞിലിപ്പഴം, , അയിനിപ്പഴം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു.പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കുംപ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.

പുതിന

. നല്ല മണമുള്ള ഒരു പച്ചിലമരുന്നാണ്‌ പുതിന. മോയ്‌സ്‌ചുറൈസറുകൾ, ക്ലെൻസറുകൾ, ലോഷനുകൾ തുടങ്ങിയവയിലെല്ലാം ഇത്‌ അടങ്ങിയിട്ടുണ്ട്‌. ചർമ്മസംരക്ഷണത്തിന്‌ സഹായിക്കുന്ന എല്ലാ ഉത്‌പന്നങ്ങളിലും പുതിനയുടെ സാന്നിധ്യം കാണാം. പുതിനയില കൊണ്ട്‌ ചർമ്മത്തിന്‌ ഉണ്ടാകുന്ന ഗുണങ്ങൾ മനസ്സിലാക്കാം.കൊതുകും മറ്റും കടിച്ച്‌ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടാൽ പുതിനയില തേയ്‌ക്കുക.പുതിന എണ്ണ ഉപയോഗിച്ചാൽ പേൻ ഇല്ലാതാക്കും.ഓട്‌സും പുതിനയില നീരും ചേർത്ത്‌ മുഖത്ത്‌ തേയ്‌ക്കുക മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ.മങ്ങുമെന്ന്‌ മാത്രമല്ല ത്വക്കിലെ നിർജ്ജീവകോശങ്ങൾ നീക്കപ്പെടുകയും ചെയ്യും.വിണ്ടുകീറിയ പാദങ്ങൾക്ക് പുതിനയില ഇട്ട്‌ തിളപ്പിച്ച വെള്ളത്തിൽ പാദങ്ങൾ മുക്കി വയ്‌ക്കുക പാദങ്ങളിലെ വിണ്ടുകീറലുകൾ അപ്രത്യക്ഷമായി അവ സുന്ദരമാകും. പുതിനയുടെ സുഗന്ധം മനസ്സിന്‌ സന്തോഷവും സമാധാനവും നൽകുകയും ചെയ്യും.മുഖക്കുരു മാറ്റാൻ പുതിന നീര്‌ പോലെ ഫലപ്രദമായ ഔഷധങ്ങൾ ഇല്ലെന്ന്‌ തന്നെ പറയാം. പുതിന നീരിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ചർമ്മത്തിന്റെ അധിക എണ്ണമയം നിയന്ത്രിക്കും. പുതിന നീരിൽ പനിനീർ ചേർത്ത്‌ മുഖത്ത്‌ പുരട്ടുക. 20 മിനിറ്റിന്‌ ശേഷം കഴുകി കളയുക.

വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി )

ദശപുഷ്പങ്ങളിലെ ഒന്നായ ഈ ചെടി ഒരു സർവ്വരോഗ സംഹാരിയായി കരുതപ്പെടുന്നു.ഈ ചെടി സമൂലം ഔഷധ ഗുണമുള്ളതാണ്. ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും, ഓർമ്മക്കുറവിന് മരുന്നായും ഈ ചെടി ഉപയോഗിക്കുന്നു. ആസ്ത്മ, അകാലനര, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് പരിഹാരമായും ഈ ചെടി ഉപയോഗിച്ചുകാണാറുണ്ട്. ആയുസ്സു വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡൻറുകൾ ധാരാളം ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്.സ്ത്രീകളുടെ ആരോഗ്യ പ്രതിസന്ധിക്കും, ശരീരപുഷ്ടിക്കും പരിഹാരമായി ഈ ചെടി സഹായിക്കുന്നു. ശ്വാസകോശരോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നിവയുടെ ചികിത്സയ്ക്കും വിഷ്ണുക്രാന്തി ഉപയോഗിക്കുന്നതായി അറിവുണ്ട്. പണ്ട് കർക്കിടക്കഞ്ഞിയിൽ ഒരു കൂട്ടായി ഇത് ഉപയോഗിക്കാറുണ്ടായിരുന്നെന്ന് പഴമക്കാർ പറയുന്നു. പൂക്കളമിടുമ്പോൾ വിഷ്ണുക്രാന്തിപ്പൂക്കൾ ഒരു അവിഭാജ്യ ഘടകമായിരുന്നു. സ്ത്രീകൾ വിഷ്ണുപ്രീതിക്കായി ഇതിന്റെ പൂവുകൾ മുടിയിൽ ചൂടിയിരുന്നതായി കേട്ടിട്ടുണ്ട്. ഈ ചെടിക്ക് വെയിലും, ജലലഭ്യതയും വളർച്ചയ്ക്ക് ആവശ്യമാണ്. ഒരുപാട് നീർക്കെട്ടുള്ള സ്ഥലങ്ങളിൽ വളരുന്നതായി കണ്ടിട്ടില്ല. ചെടിച്ചട്ടിയിൽ വളർത്തിയാൽ പെട്ടന്ന് കാടുപിടിക്കുന്ന ഒരു ചെടി കൂടിയാണിത്. ഇലയിലും, തണ്ടിലും ചെറു രോമങ്ങൾ കാണാം. പൂവ് വളരെ ചെറുതാണ്. അഞ്ച് ഇതളുകളുള്ള പൂവാണ് സ്വാഭാവികമായും കാണപ്പെടാറുള്ളത്. എന്നാൽ ആറിതളുള്ളതും അപൂർവ്വമായി ചെടിയിൽ കാണാവുന്നതാണ്. പൂക്കൾക്ക് നീല കളറാണുള്ളത്. ഇപ്പോൾ അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ചെടിയാണിത്.

കേശവർദ്ധിനി

നമ്മുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ കാരണം മുടിസംരക്ഷണം ഇന്നൊരു വെല്ലുവിളിയാണ്. മുടികൊഴിച്ചിൽ, താരൻ, അകാലനര തുടങ്ങിയവയെല്ലാം ഇന്ന് സാധാരണയായി കൊണ്ടിരിക്കുമ്പോൾ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ചുറ്റും കാണപ്പെടുന്ന അനേകം ഔഷധസസ്യങ്ങൾ നമ്മെ സഹായിക്കുന്നു. കേശവർധിനി അതിൽ പ്രധാന ഔഷധമാണ് മുടി വളരാൻ കേശവർദ്ധിനി വേര് ഒഴിച്ചിട്ടിള്ള ഭാഗം നൂറ് ഗ്രാം അരച്ചെടുത്ത് 500 മില്ലി വെളിച്ചെണ്ണയിൽ ചേർത്ത് അടുപ്പിൽ വെച്ചു തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് ഇറക്കിവെച്ച് അരിച്ചെടുത്ത് തണുക്കാൻ വെച്ച് രണ്ട് ദിവസത്തിന്ന് ശേഷം തലയിൽ തേച്ച് ഒരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. ശേഷം നിറുകയിൽ രാസ്നാദി ചൂർണം തിരുമ്മുക

ബ്രഹ്മി

നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന ഒരു ആയുർവേദ ഔഷധസസ്യമാണ്‌ ബ്രഹ്മി (Bacopa monnieri). ഈർപ്പമുള്ള പ്രദേശങ്ങളിലും ചെളിക്കുണ്ടുകളിലും സാധാരണ യായി നിലംപറ്റി വളരുന്ന ഏകവർഷി ഓഷധിയാണിത് .ഇതിന് ധാരാളം ശാഖകളുണ്ട്, അവ സമ്മുഖമായാണ് തണ്ടിൽ കാണപ്പെടുന്നത് .പൂക്കൾക്ക് ഇളം നീല നിറമോ വെള്ള നിറമോ ആയിരിക്കും . ബ്രഹ്മി നാഡികളെ ഉത്തേജിപ്പിക്കുന്നു . ഹൃദയഭിത്തികളിൽ നേരിട്ടു പ്രവർത്തിച്ച് അതിന്റെ സങ്കോചവികാസക്ഷമത വർധിപ്പിക്കുന്നു . മിത മാത്രയിൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കും . ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയ്യാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നു. ബ്രഹ്മിയുടെ നീര് 5 മി.ലി. മുതൽ 10 മി.ലി. വരെ അത്രയും തന്നെ വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ പതിവായി കുട്ടികൾക്ക് കൊടു ത്താൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിക്കും . അപക്വവ്രണത്തിൽ പച്ചബ്രഹ്മി അരച്ചു പുറമേ പുരട്ടിയാൽ അത് വേഗം പഴുത്തു പൊട്ടുന്നു . ത്രികോൽപ്പക്കൊന്നയുടെയും ബ്രഹ്മിയുടെയും ഇലയുടെ നീര് സമമെടുത്തു അര ഔൺസ് ദിവസേന രാവിലെ കഴിക്കാമെങ്കിൽ മഹോദരം ശമിക്കും .ഉന്മാദം ( Insanity ) , അപസ്മാരം ( Epilepsy ) എന്നീ രോഗങ്ങൾക്ക് ബ്രഹ്മി പാലിൽ കാച്ചി പതിവായി സേവിക്കുന്നതു നല്ലതാണ് . ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്.സാരസ്വതാരിഷ്ടം , ബ്രഹ്മീഘൃതം ഇവ ബ്രഹ്മി പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഔഷധയോഗങ്ങളാണ് .

നീല അമരി

കേരളത്തിലെ തൊടികളിലും കാടുകളിലും ധാരാളം കണ്ടു വന്നിരുന്ന ഈ ചെടിക്ക്‌ ആയുർവേദത്തിലും സ്ഥാനമുണ്ട്‌. സമൂലം ഓഷധയോഗ്യമായി ഉപയോഗിക്കുന്നു. വിഷ ഹരമാണു്.പാമ്പ്, തേൾ, പഴുതാര, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാൽ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേർത്തോ ഉപയോഗിക്കാറുണ്ട്.സന്ധിവാതം, രക്തവാതം, ആമവാതം, തലചുറ്റൽ, മഞ്ഞപിത്തം എന്നിവയുടെ ചികിൽസക്കു് ഉപയോഗിക്കുന്നു. തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലയമരി ഇല. കൂടാതെ നീലി തുളസ്യാദി തൈലം, ചെമ്പരുത്യാദികേരം തൈലം, നീലിദളാദി ഘൃതം, അസനേലാദി തൈലം എന്നിവയിലെയൊക്കെ ഉപയോഗിക്കുന്ന ഒരു ചേരുവയാണു്. കേശതൈലങ്ങൾക്ക് പുറമെ ആസ്തമ, പ്രമേഹം, ത്വഗ്രോഗങ്ങൾ, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കുന്നു. നീലയമരി ചേർത്ത മരുന്നുകൾ അപസ്മാരത്തിന് ഉപയോഗിക്കുന്നുണ്ട്. ഞരമ്പുരോഗങ്ങൾക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാം. പഴകിയ വ്രണം ഉണങ്ങുന്നതിന് നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം. നീലയമരിവേര്, ഉങ്ങിൻവേര് ഇവകൊണ്ട് കഷായം ഉണ്ടാക്കി കഴിച്ചാൽ പേപ്പട്ടിവിഷത്തിന് ശമനമുണ്ടാകുമെന്ന് പറയുന്നു.

ഉഴിഞ്ഞ

ഉഴിഞ്ഞ ദശപുഷ്പങ്ങളിൽ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാൽ പലപ്പോഴും ഇതിന്റെ ആയുർവ്വേദ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല. ഉഴിഞ്ഞയിൽ ഉഴിഞ്ഞാൽ പോവാത്ത രോഗമില്ല.സസ്സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്.ആരോഗ്യ പരിപാലനത്തിൽ മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും ഈ സസ്യം ഉപകാരപ്പെടുന്നു. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങൾ നൽകുന്നുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും വരെ ഇത് ഉപയോഗിക്കാവുന്നതാണ്. ആന്റിഓക്സിഡൻറ് ന്റെ കലവറ ആയ ഉഴിഞ്ഞ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. കാൻസർ ചികിത്സ രംഗത്ത് നല്ലൊരു പ്രതിവിധി ആയി കണ്ടെത്തിയിരിക്കുന്നു. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് മലബന്ധം അതുമൂലമുണ്ടാവുന്ന വയറു വേദന എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.അൽപം ഉഴിഞ്ഞയുടെ ഇല വറുത്ത് നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കി അടിവയറ്റിൽ പുരട്ടുക. ഇത് ആർത്തവ തടസ്സം മാറുന്നതിനോടൊപ്പം ആർത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഉഴിഞ്ഞയുടെ ഇല എടുത്ത് അതിൽ അൽപം വെള്ളം ഇട്ട് തിളപ്പിച്ച് അത് കവിൾ കൊണ്ടാൽ അൾസറിനെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നതിലൂടെ അത് വന്ധ്യത പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഇത് കഴിക്കാവുന്നതാണ്. പുരുഷൻമാരിൽ ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നുണ്ട്. എക്‌സിമ പോലുള്ള ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് അൽപം ഉഴിഞ്ഞ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇല ഇടിച്ച് പിഴിഞ്ഞ് ചാറാക്കി അതിൽ അൽപം നാടൻ മഞ്ഞൾപൊടി മിക്‌സ് ചെയ്ത് ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്.ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇത് തിളപ്പിച്ചിട്ട വെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് ഉപയോഗിക്കാവുന്നതാണ്.

മഷിത്തണ്ട്

ഈ ചെടികാണുമ്പോൾ നമുക്ക് ഓർമ്മവരുന്നത് നമ്മുടെയൊക്കെ സ്കൂൾ കാലഘട്ടം ആണ്. കാരണം സ്ലേറ്റ് ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിൽ ഒരു പ്രധാന പങ്കു വഹിച്ച ചെടിയാണ് മഷിത്തണ്ട് .ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടി ഉത്തമമാണ്. നിറമുള്ള വെള്ളം ആഗിരണം ചെയ്തത് തണ്ടിലും ഇലകളിലും നമുക്ക് കാണാൻ സാധിയ്ക്കും. എന്നാൽ ഇതിന്റെ ഔഷധരഹസ്യം വളരെ വലുതാണ്. ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്.വളരെ നല്ല ഒരു വേദന സംഹാരി ആണ്.തലവേദനക്ക് ഉത്തമം വേനൽ കാലത്ത് ചൂടിനെ പ്രധിരോധിക്കും.ജൂസ് ഉണ്ടാക്കി കഴിക്കാം. അതുപോലെ സമൂലം അരച്ച് മുഖത്തിട്ടാൽ മുഖത്തെ കുരുക്കൾ മാറി മുഖകാന്തി വർധിക്കും.

ആടലോടകം

നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ആടലോടകം ഭാരതത്തിലെ ഔഷധ പാരമ്പര്യത്തിൽ മുഖ്യകണ്ണിയാണ് . ഔഷധഗുണം കൊണ്ട് ഈ ചെടി അനവധി ആയുർവേദഗ്രന്ഥങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. നിറയെ ഇലകളുള്ള ആടലോടകത്തിന്റെ തറവാട് ഈർപ്പമുള്ള വനമേഖലയാണ്. ഇന്ന് ഔഷധ സസ്യങ്ങളെപ്പറ്റി അറിവുള്ള കേരള ജനത അവരുടെ മുറ്റത്തും പറമ്പിലും ഇതു നട്ടുവളർത്തുന്നു. ചെറുതും വലുതുമായി ഇവ രണ്ടുതരമുണ്ട്. ഔഷധമേന്മയിൽ അഗ്രഗണ്യൻ ഇവയിൽ ചെറിയ ഇലകളുള്ള ചെറിയ ആടലോടകമാണ്. ഏതു കാലാവസ്ഥയിലും വളരുന്ന ഇവ കമ്പുനട്ടും വിത്തിട്ടും കിളിർപ്പിക്കാം. ഇവയുടെ തളിരിലകളിൽ രോമങ്ങളുണ്ട്.ചെറിയ കുലകളായി ഇവയുടെ പൂങ്കുലയിലെ ദളപുടങ്ങൾ വെള്ളനിറത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ വേരിന്മേലുള്ള തൊലിക്ക് മഞ്ഞ കലർന്ന പച്ചനിറമാണ്.

ആയുർവേദ ഔഷധങ്ങളായ ച്യവനപ്രാശത്തിലും വാശാരിഷ്ടത്തിലും ഒരു പ്രധാന ചേരുവയായി ആടലോടകം ചേർക്കുന്നു. കുമിളുകളേയും ബാക്ടീരിയകളേയും മറ്റു കീടങ്ങളേയും നശിപ്പിക്കുന്നു. അതിനാൽ ആടലോടകത്തിന്റെ ഇല വേവിച്ച് ആറ്റി കീടനാശിനിയായും ഉപയോഗിക്കാവുന്നതാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന അഭ്യസ്ത വിദ്യരായ കേരള ജനതയ്ക്ക് ആടലോടകം ഒരനുഗ്രഹം തന്നെയാണ്. ആടലോടകത്തിന്റെ വേരു ചതച്ച് പാലിൽ കാച്ചി കഴിക്കുന്നത് ക്ഷയരോഗം, രക്തംഛർദ്ദിച്ചുണ്ടാകുന്ന രോഗങ്ങൾ എന്നിവയുടെ ശമനത്തിനു നന്ന്.ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ആസ്മ ശമിക്കാനും കുരുമുളക് പൊടി ചേർത്തു കഴിക്കുന്നത് ഒച്ചയടപ്പ് മാറ്റാനും കഫശല്യം മാറ്റാനും ഉത്തമം.അമിത ആർത്തവ ശമനത്തിന് ആടലോടകത്തിന്റെ ഇല നീരും ശർക്കരയുമായി ചേർത്ത് സേവിക്കുന്നത് ഉത്തമം. ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തേൻചേർത്ത് ഉപയോഗിച്ചാൽ രക്തപിത്തവും ചുമയും മാറും. ഇലച്ചാറിൽ ആട്ടിൻപാൽ ചേർത്ത് കാച്ചി കുടിച്ചാൽ ശ്വാസം മുട്ടൽ, ചുമ എന്നിവ മാറും. ഛർദ്ദി, ശ്വാസംമുട്ടൽ, കഫം, ക്ഷയം എന്നിവയുടെ ശമനത്തിനും ശരീരവേദന മാറ്റാനും ആടലോടകം കേമം.നാഭിക്ക് കീഴിൽ ആടലോടകവേര് അരച്ചു പുരട്ടുന്നത് പ്രസവം എളുപ്പത്തിലാവാൻ സഹായിക്കും.സുഗന്ധം നൽകുന്നതും ഔഷധമേന്മയുള്ളതുമായ ആടലോടകത്തിനെ വെയിലും വളക്കൂറുള്ളതുമായ നമ്മുടെ അടുക്കളമുറ്റത്തെ ഒരു കോണിൽ നട്ടുപിടിപ്പിക്കൂ. അതിന്റെ ഇലകളിൽ തട്ടിവരുന്ന മന്ദമാരുതനെ ആവോളം ആസ്വദിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കൂ.

കടലാടി

നിറയെ ഇലകളും നീണ്ട തണ്ടിൽ മുള്ളു പോലുള്ള വിത്തുമായി നിൽക്കുന്ന ഒരു ചെറിയ സസ്യമാണ് കടലാടി.അമരാന്തേസി സസ്യകുടുംബത്തിലെ അംഗമാണ് അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടലാടി. ഏകവർഷ സസ്യമായ കടലാടിയുടെ ശാസ്ത്ര നാമം അകിരാന്തസ് ആസ്പിറ എന്നാണ്. കാടുപോലെ വളർന്നു എന്നു പറഞ്ഞ് പിഴുതെറിയുന്നതിനു മുമ്പ് കടലാടിയുടെ ഗുണങ്ങളെപ്പറ്റി അറിയണം."കടലോളം ഗുണമുണ്ട് കടലാടിക്ക്".കടലാടി പ്രധാനമായും രണ്ടു തരത്തിലുണ്ട്. വെളുത്ത പൂവുള്ളതും ചുവന്ന പൂവുള്ളതും.സമൂലം ഔഷധഗുണമുള്ള ഒരു സസ്യമാണ് കടലാടി. കടലാടി സമൂലം ഉണക്കി കത്തിച്ച് വെള്ളത്തിൽ കലക്കി ഈ വെള്ളം തെളിച്ചെടുത്ത് കഴിച്ചാൽ വയറുവേദന ഭേദമാകും. വയറിളക്കം മാറുന്നതിന് കടലാടിയുടെ വിത്തരച്ച് പശുവിൻ പാലുമായി ചേർത്ത് കഴിച്ചാൽ മതി.കടലാടിയില ചുണ്ണാമ്പ്, വെളുത്തുള്ളി എന്നിവ ഒരേ അളവിലെടുത്ത് അരച്ച് മുറിവിൽ വച്ചു കെട്ടിയാൽ മുറിവുണങ്ങും. കടലാടിയില ഉണക്കിപ്പൊടിച്ച് തേനുമായി ചേർത്ത് കഴിക്കുന്നത് അതിസാരം ശമിപ്പിക്കും. കടലാടി ഉണക്കിപ്പൊടിച്ച പൊടിയും ആലിപ്പഴവും ചേർത്ത് കഴിച്ചാൽ കോളറ മാറിക്കിട്ടും.നീർവീക്കമുണ്ടായാൽ 30 എം.എൽ വീതം കടലാടിയിലക്കഷായം ദിവസവും ഉപയോഗിക്കുന്നതും നല്ലതാണ്. പലതരം രോഗങ്ങൾക്ക് ഫലപ്രദം. കടന്നൽ, തേനീച്ച, ഉറുമ്പുകൾ എന്നിവയുടെ കടിയേറ്റാലും പുഴു അരിച്ചാലും കടലാടിയുടെ ഇല ചതച്ച് ആ നീര് കടിയേറ്റ ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്. തേനീച്ചയുടെയും കടന്നലിന്റെയും മുള്ള് വേഗം ഊരിപ്പോരാനും നീര് വറ്റാനും കടലാടി സഹായിക്കും. കഫം, വാതം, മുറിവുകൾ, ഉദരരോഗങ്ങൾ, കർണരോഗങ്ങൾ, അതിസാരം, ദന്തരോഗം ഇവ ശമിപ്പിക്കാൻ അത്യുത്തമമാണ് കടലാടി. വിത്തിൽ ഹൈഡ്രോകാർബണും സാപോണിനും അടങ്ങിയിരിക്കുന്നു. വേരിലെ ഗ്ലൈക്കോസൈഡിക്ക് അംശത്തിൽ ഒലിയാനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.കടലാടി കത്തിച്ച് കിട്ടുന്ന ചാരത്തിൽ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നു. ചിലർ ഉദരരോഗങ്ങൾക്ക് ഈ ചാരം തേനുമായി ചേർത്തു കഴിക്കാറുണ്ട്. പല്ലുവേദന ഉണ്ടാകുമ്പോൾ വേര് ചതച്ചെടുത്ത് പല്ലു തേക്കുന്നത് നല്ലതാണ്.

ഈന്ത്

പന വർഗ്ഗത്തിൽപ്പെട്ട പ്രാദേശികമായി കണങ്ക എന്നും അറിയപ്പെടുന്ന സസ്യമാണ് ഈന്ത്.ഇതിന്റെ ഇലകൾ തോരണമായും മറ്റും ഉപയോഗിച്ചു കാണാറുണ്ട്.ഈന്തിന്റെ തളിരിലകൾ ഭക്ഷ്യയോഗ്യമാണ്. ഇലകൾ ചുരുളഴിയുന്നതിനു മുൻപായി മുറിച്ചെടുത്ത് അതിന്റെ പുറത്തുള്ള പൊടി മുഴുവൻ നന്നായി കഴുകിക്കഴിഞ്ഞതിന് ശേഷമാണ് ഉപയോഗത്തിനെടുക്കുന്നത്. ശേഷം അരിഞ്ഞെടുത്ത് തോരൻ പോലെ വയ്ച്ചു കഴിക്കാം. അതുപോലെ ഇതിന്റെ ഉണങ്ങിയ കായകളിലെ പരിപ്പ് എടുത്ത് പൊടിച്ചുണ്ടാക്കുന്ന ആഹാരങ്ങളും നല്ല രുചിയുള്ളതാണ്. ഉണങ്ങിയ കായകൾ തല്ലിപ്പൊട്ടിച്ച് പരിപ്പെടുത്ത് ചൂടുവെള്ളത്തിൽ 4-5 തവണ കഴുകി അതിന്റെ കട്ട് മാറ്റിയശേഷം മാത്രമേ പരിപ്പ് ഉപയോഗിക്കാറുള്ളൂ. കഴുകിക്കഴിഞ്ഞെടുക്കുന്ന പരിപ്പ് ഉണക്കിപ്പൊടിച്ചാണ് പുട്ട് ,പിടി മധുരപലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. പരിപ്പ് ഔഷധ ഗുണമുള്ളതാണ്. ഇപ്പോൾ ഇത് അലങ്കാര സസ്യമായി മിക്ക വീടുകളിലും കാണാറുണ്ട്. ഈന്ത് പൂക്കുന്നിടത്ത് പെരുച്ചാഴി വരില്ല എന്നൊരു ചൊല്ലുണ്ട്. പൂവിന് രൂക്ഷ ഗന്ധമാണ്.

ഞൊട്ടാഞൊടിയൻ

നമ്മുടെ നാട്ടിൻപുറങ്ങളിൽ അന്യം നിൽക്കുന്ന ഒന്നാണ് ഞൊട്ടാഞൊടിയൻ. ഞൊട്ടിഞൊട്ട, മുട്ടമ്പുളി തുടങ്ങി പലപേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ഞൊട്ടാഞൊടിയൻ പഴത്തിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്ത കുട്ടിക്കാലം വളരെ വിരളമായിരിക്കും. വയൽ വരമ്പുകളിലും വീട്ടുമുറ്റത്തോടു ചേർന്നും റോഡിന്റെ ഇരുവശങ്ങളിലുമായൊക്കെ ധാരാളം കണ്ടുവന്നിരുന്ന ഒരു ചെടിയാണിത്. നേർന്ന മധുരവും പുളിയും കലർന്ന രുചികരമായ പഴത്തോടുകൂടിയ ഞൊട്ടാഞൊടിയന് ഔഷധഗുണങ്ങളും ഏറെയാണ്. ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ചെറുപഴത്തിനുണ്ട്. ഞൊട്ടാഞൊടിയന്റെ പഴങ്ങൾക്കാണ് കൂടുതൽ ഔഷധമൂല്യം. ധാരാളം സത്തോടുകൂടിയ പഴങ്ങളിൽ 76 ശതമാനവും ജലാംശമാണ്. വിറ്റാമിൻ-സിയുടെ ഒരു പ്രാധാന കലവറയാണ് ഞൊട്ടാഞൊടിയൻ.മഴക്കാലത്തുണ്ടാകുന്ന ജലദോഷപ്പനിക്ക് ഞൊട്ടാഞൊടിയൻ കുരുമുളക് തിപ്പലി തുടങ്ങിയ ചിലതൊക്കെ ചേർത്ത് കുറുക്കു കഷായം ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്. വിശപ്പില്ലായ്മക്കൊരുത്തമ ഔഷധമാണിത്. ശരീരപുഷ്ടിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനു പുറമെ വയറിളക്കുന്നതിനും വ്രണങ്ങൾ ഉണങ്ങുന്നതിനും ഉത്തമമാണ്. കരൾ വീക്കം, മലേറിയ, വാതരോഗം, ചർമ്മവീക്കം, ആസ്തമ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. ഗർഭിണികളിൽ സാധാരണയായി കണ്ടുവരുന്ന ഇരുമ്പിന്റെ അപര്യാപ്തത പരിഹരിക്കാൻ ഉത്തമമാണ്. ഞൊട്ടാഞൊടിയൻ വിറ്റാമിൻ ബി-3 യുടെ ഉറവിടമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നുവെ ന്നതും ഞൊട്ടാഞൊടിയന്റെ സവിശേഷതയാണ്.

തൊട്ടാവാടി

നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒരു ചെടിയാണ് ഇത്.വഴിയരികുകളിലും തെങ്ങിൻ തോപ്പുകളിലും നമുക്ക് തൊട്ടാർ വാടി ചെടികളെ ധാരാളം കാണാം.ഒന്ന് തൊട്ടാൽ ഇലകൾ വാടി പോകുന്ന ചെടിയാണ് തൊട്ടാവാടി. തൊട്ടാർ വാടികൾ മൂന്ന് തരത്തിൽ കാണാം. ചെറുതൊട്ടാവാടി, ആന തൊട്ടാവാടി, നീർതൊട്ടാർ വാടി എന്നിവയാണ്. ചെറുതൊട്ടാവാടികൾ പറമ്പുകളിൽ സർവ്വസാധാരണയായി നമ്മുക്ക് കാണാം .ആന തൊട്ടാർ വാടികൾ മലപ്രദേശങ്ങളിലാണ് കാണപ്പെടാറുള്ളത് .നമ്മുടെ കുളങ്ങളിലും തോട് വക്കുകളിലും പണ്ട് നീർ തൊട്ടാവാടി ധാരാളം കാണാറുണ്ടായിരുന്നു ഇന്ന് അവയ്ക്ക് വംശനാശം സംഭവിച്ചു .പണ്ട് കാലം മുതൽക്കേ തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു.മുറിവുകളിൽ തൊട്ടാൽ വാടി അരച്ച് പുരട്ടുന്നത് മുറിവ് വേഗത്തിൽ ഉണങ്ങുന്നതിന് സഹായിക്കും .വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന രക്തസ്രാവം നിൽക്കാൻ തൊട്ടാവാടി നീര് ഉപയോഗിക്കാറുണ്ട് . 5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിൻ‍ വെള്ളവും ചേർത്ത് ദിവസത്തിൽ‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനിൽ ചാലിച്ച് കഴിച്ചാൽ ഓജസില്ലായ്മ മാറിക്കിട്ടും ശ്വാസതടസത്തിനും ചർമരോഗങ്ങൾക്കും ഔഷധമാണ്‌ തൊട്ടാവാടി.രക്തശുദ്ധി ഉണ്ടാക്കുന്നതിനും തൊട്ടാർ വാടി വളരെ വിശേഷമാണ് .കുട്ടികളിൽ കാണുന്ന ആസ്തമക്കു തൊട്ടാവാടി നീര് കരിക്കിൻ വെള്ളത്തിൽ പിഴിഞ്ഞ് കുട്ടികൾക്ക് കൊടുത്താൽ കുറവ് വരും .തൊട്ടാർ വാടി സമൂലം എണ്ണകാച്ചി ദേഹത്ത് പുരട്ടുന്നത് ചൊറിക്കും മറ്റ് ത്വക്ക് രോഗങ്ങൾക്കും നല്ലതാണ് .മൂത്രസംബന്ധമായ രോഗങ്ങൾക്ക് തൊട്ടാവാടിയുടെ ഇലയും വേരും സമം ചേർത്ത് നിഴലിൽ ഉണക്കി അരസ്പൂൺ വീതം പാലിൽ തേനും ചേർത്ത് സേവിച്ചാൽ മതിയാകും. വാതവീക്കങ്ങൾക്ക് ഇതിന്റെ ഇല കളിമണ്ണുമായി ചേർത്ത് അരച്ചിട്ടാൽ രോഗത്തിന് ശമനമുണ്ടാകും

മുയൽച്ചെവിയൻ

കേരളത്തിലുടനീളം കണ്ടുവരുന്ന ഈ സസ്യത്തിന്റെ ഇലകൾക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന്‌ ഈ പേര്‌ ലഭിച്ചത്. ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ്‌ മുയൽച്ചെവിയൻ. ദശപുഷ്പങ്ങളിൽ ഒന്നാണ്‌ ഇത് .ചെടിയുടെ എല്ലാ ഭാഗത്തും ഇടവിട്ട് ഇടവിട്ട് ഇലകൾ കാണപ്പെടുന്നു. ആൺ പൂക്കളും പെൺ പൂക്കളൂം വെവ്വേറെ ചെടിയിൽ കാണപ്പെടുന്നു.കായ്കളിൽ അനേകം വിത്തുകൾ ഉണ്ടാകുന്നു. കാറ്റുമൂലം വിതരണം സംഭവിക്കുന്ന ഒരു ചെടിയായതിനാൽ വിത്തുകളിൽ നേർത്ത വെളുത്ത രോമങ്ങൾ കാണാം.നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌. കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ്. തലവേദനക്കുള്ള (migraine) പച്ചമരുന്നുകൂടിയാണിത്. ചെടി സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു. കാലിൽ മുള്ളു കൊണ്ടാൽ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാൽ മുള്ള് താനെ ഇറങ്ങിവരും.ടോൺസിലൈറ്റിസ് ന് മുയൽ ചെവിയൻ, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക. അല്ലെങ്കിൽ , സമൂലം കള്ളൂറലിൽ അരച്ചു പുരട്ടുക – ടോൺസിലൈറ്റിസ് ശമിക്കും.തൊണ്ടമുഴ വന്നാൽ മുയൽ ചെവിയൻ എണ്ണ കാച്ചി തടവുന്നത് ഗുണം ചെയ്യും.എന്നും പറയപ്പെടുന്നു.മുയൽചെവിയൻ സമൂലമെടുത്ത് വൃത്തിയായി കഴുകി വെള്ളത്തിൽ ഇട്ട് ജീരകവും ചേർത്ത് തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ പനിക്ക് മുമ്പുള്ള മേൽ വേദന പൂർണ്ണമായും മാറിക്കിട്ടും.മുയൽചെവിയൻ സമൂലം തൊട്ടുരിയാടാതെ പറിച്ചെടുത്ത് ചതച്ചുപിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണം ചലിച്ച് നിറുകയിൽ തളം വെച്ചാൽ കഴുത്ത്, പിടലി വേദന പൂർണ്ണമായും മാറിക്കിട്ടും. തൊണ്ടവേദനയ്ക്ക് മുയൽചെവിയൻ അരച്ച് തൊണ്ടയുടെ പുറത്തിട്ടാൽ പൂർണ്ണമായും മാറിക്കിട്ടും.ചെങ്കണ്ണ് കണ്ണിൽ പഴുപ്പ്, പോളവീക്കം, ചുവപ്പ് കരുകരുപ്പ് കൺ കുരു, ചൂട്കുരു, മുതലായവക്ക് മുയൽ ചെവിയന്റെ നീര് രണ്ടു തുള്ളി വീതംഒഴിച്ചാൽ ശമിക്കും. ഒഴിച്ചാൽ ശമിക്കും.അൻപതു ഗ്രാം മുയൽ ചെവിയന്നും അൻപതു ഗ്രാം ചുവന്നുള്ളിയും കൂടി നെയ്യിൽ വഴററി ഏഴു ദിവസം രാവിലെ കഴിച്ചാൽ അൾസർ ശ്രമിക്കും.വായ്പുണ്ണിനും അർശസിനും വായ്നാറ്റത്തിനും ചുണ്ടു വെടിക്കുന്നതിനും വെളുക്കുന്നതിനും നല്ലതാണ്.

കൊഴുപ്പ (പോന്നാംകന്നിക്കീര )

കൊഴുപ്പചീര ,പോന്നാംകന്നിക്കീര ,ഉപ്പു ചീര എന്നൊക്കെ അറിയപ്പെടുന്ന കൊഴുപ്പ കേരളത്തിൽ അങ്ങോളം ഇങ്ങോളം കണ്ടു വരുന്ന ഒരു ഔഷധസസ്യമാണ്.ഈ കളസസ്യം പോക്ഷകങ്ങളുടെ കലവറ തന്നെയാണ്. ഗണ്യമായ തോതിൽ കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും വിറ്റാമിൻ എ,ബി, സീ എന്നിവയും ഒമേഗ-3 ഫാറ്റീ ആസിഡും ധാരാളം ആന്റി ഓ ക്സിഡന്റുകളും ഉപ്പു ചീരയിലടങ്ങിയിട്ടുണ്ട്. വയലിൽ പുല്ലു പോലെ കാടുപിടിച്ച് തളിർത്ത് വളരുന്ന കൊഴുപ്പ നല്ലൊരു ഇലക്കറിയാണ്.പച്ചക്കും പാചകം ചെയ്തും കഴിക്കാവുന്നൊരു ഇലക്കറിയാണ് കൊഴുപ്പച്ചീര അഥവാ ഉപ്പുചീര. സാധാരണ ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങൾക്കും പുറമേ വിവിധ തരം സലാഡ്, ജ്യുസ്, സൂപ്പ് എന്നിവയുണ്ടാക്കാനും കൊഴുപ്പയുപയോഗിക്കുന്നു.കൊഴുപ്പ തണ്ട് അച്ചാറിടാനും നല്ലതാണ്.തലവെദനക്ക് കൊഴുപ്പ നീരും നല്ലെണ്ണയും കൂട്ടിച്ചേർത്തു മൂന്നുതുള്ളി വീതം നസ്യം ചെയ്യുക. വേര് പാലിൽ‍ അരച്ച് നെറ്റിയിൽ‍‍ പുരട്ടുക. തലവേദന ശമിക്കും.കുന്നിയില ,കൊഴുപ്പ ,പച്ചനെല്ലിക്ക .കറുക ഇവ ഇടിച്ചുപിഴിഞ്ഞ നീര് ഓരോന്നും 4 നാഴിവീതം കടുക്ക, താന്നിക്ക, ഇരട്ടിമധുരം ,2 കഴഞ്ചു വീതം ചേർത്ത് നീരിൽ കലക്കി 4 നാഴിവെളിച്ചെണ്ണയും ചേര്ത്ത് മണല്പരുവത്ത്തിൽ കാച്ചി അരിച്ചു തലയിൽ തേച്ചു കുളിച്ചാൽ തലയ്ക്കും കണ്ണിനും ഉള്ള അമിതമായ ചൂടിനും ഓര്മ്മ കുറവിനും തലവെദനയ്ക്കും കൊടിഞ്ഞി കുത്തിനും ശമനമുണ്ടാകും.

ഈശ്വരമൂലി

കേരളത്തിൽ പരക്കെ കണ്ടുവരുന്ന ഗരുഡക്കൊടി, ഗരുഡപ്പച്ച, കറളകം, ഉറിതൂക്കി എന്നിങ്ങനെ പലപേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം മരങ്ങളിൽ ഏറെ പടർന്നു പിടിച്ചു കയറുന്ന ഒരു വള്ളിച്ചെടിയാണ്.നിറയെ ഇലച്ചാർത്തുകളുമായി മരങ്ങളുടെ ശിഖരങ്ങളിൽ നിറഞ്ഞു നിൽക്കുന്നതായാണ് ഈ ഔഷധ സസ്യത്തെ കണ്ടുവരുന്നത്. നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലും ഈ ഔഷധ സസ്യം ഈശ്വരമൂലി എന്ന പേരിൽ കൂടി അറിയപ്പെടുന്നുണ്ട്. ഗരുഡക്കൊടിയുടെ ഇല, വേര് എന്നിവയൊക്കെയാണ് ഔഷധഗുണമുള്ള ഭാഗങ്ങളായി ഉള്ളത്.വിഷ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഈ ചെടി നീലിതലാതി തൈലം, പരംത്യാദി തൈലം എന്നിവയുടെ നിർമാണത്തിനായി ഉപയോഗിച്ചുവരുന്നു. പാമ്പിന് ശത്രു ഗരുഡൻ എന്ന് പറയുന്നത് പോലെ തന്നെയാണ് പാമ്പിൻ വിഷത്തിന് ഈ ഔഷധസസ്യം.അതിനാൽ തന്നെയാണ് ഈ ഔഷധ സസ്യത്തിന് ഗരുഡക്കൊടി എന്ന പേര് വരുവാൻ കാരണം.ഗരുഡക്കൊടി വീട്ടിൽ വളർത്തിയാൽ പാമ്പ് കയറില്ല എന്ന ഒരു വിശ്വാസമുണ്ട്.പാമ്പ് കടിച്ചാൽ ഉടനെ ഇതിന്റെ ഇല അരച്ച് മുറിവിൽ വച്ച് ശക്തിയായി തിരുമ്മുകയും അതോടൊപ്പം ഇല പിഴിഞ്ഞ് നീരിൽ അഞ്ചോ പത്തോ മില്ലി കുരുമുളക് പൊടിയും ചേർത്ത് ഒരു ദിവസം ആറു പ്രാവശ്യം കുടിച്ചാൽ രോഗം ശമിക്കും .അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ,കുരുക്കൾ എന്നിവയ്ക്കൊക്കെ ഗരുഡക്കൊടിയുടെ വേരും,തണ്ടും അരച്ചു പുരട്ടുവാറുണ്ട്. ഇതൊക്കെയാണ് ഗരുഡക്കൊടി എന്ന ഔഷധ സസ്യത്തിന്റെ ഔഷധ ഗുണങ്ങൾ.

സർപ്പഗന്ധി

തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിൽ വളരുന്ന സർപ്പഗന്ധി ഇന്നതി വേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് .ആയുർവേദത്തിൽ പൗരാണികകാലം മുതൽക്കേ സർപ്പഗന്ധിയെ ഉറക്കമരുന്നായി അംഗീകരിച്ചിരിക്കുന്നു. നാഡീരോഗങ്ങൾ അപസ്മാരം, കുടൽ ‍രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും മറ്റും വേരിൽ നിന്നും പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു. രക്തസമ്മർദ്ദത്തിനുള്ള മരുന്നായാണ് സർപ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വേരിൽ നിന്നുമാണ് ഔഷധം നിർമ്മിക്കുന്നത്. സർപ്പഗന്ധിയിൽ നിന്നുമുത്പാദിപ്പിക്കുന്ന സെർപ്പാസിലിനു ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു.

എരുക്ക്

തുറസ്സായ പാതയോരങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും മറ്റും ഏതാനും ഉയരത്തിൽ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതിൽ ധാരാളം വെള്ളക്കറയുണ്ട്. ഇല കട്ടിയുള്ളതും അടിഭാഗം പൗഡർ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്.എരിക്കിൻറെ പൂവും, ഇലയും, കറയും എല്ലാം ഔഷധയോഗ്യം തന്നെ. പ്രമേഹമടക്കമുള്ള പല രോഗങ്ങളെയും തടയാനുള്ള അത് സവിശേഷ കഴിവുണ്ട് ഇതിന്. എരിക്ക് രണ്ടുതരമുണ്ട്. ചുവന്ന പൂവോട് കൂടി കാണുന്ന ചിറ്റെരിക്കും വെളുപ്പും നീലയും കൂടിയ നിറമുള്ള വെള്ളെരിക്കും നമ്മുടെ നാട്ടിൽ കാണപ്പെടുന്നു. വെള്ളെരിക്കിനു ഔഷധ ഗുണങ്ങൾ കൂടുതലാണ് .മുറിവുള്ള ഇടങ്ങളിൽ എരിക്കിൻ കറ ഒഴിച്ചാൽ മുറിവ് പെട്ടെന്ന് തന്നെ ഭേദമാകുന്നു. മാത്രമല്ല കുപ്പിച്ചില്ല്, മുള്ള് തുടങ്ങിയവ കയറിയിട്ടുണ്ട് എങ്കിൽ ഇതിൻറെ കറ ഒഴിച്ചാൽ അത് വേഗം പുറന്തള്ളപ്പെടുന്നു. ഇതിൻറെ കറ ഒഴിച്ചാൽ വിരലുകൾക്കിടയിൽ കാണുന്ന വളം കടി മാറിക്കിട്ടും. ഇതിൻറെ പഴുത്ത ഇല മൂന്നെണ്ണം എടുത്ത് അത് അടുപ്പ് കല്ലിൽ ചൂടെടുത്തു അതിൽ നിന്നാൽ ഉപ്പൂറ്റിവേദന പമ്പകടത്താം.മുഖത്തെ കറുത്ത പാടുകൾ മാറുവാൻ റോസ് വാട്ടറും എരിക്കിൻ പാലും ചേർത്ത് പുരട്ടിയാൽ മതി. പഴുത്ത ഇലയുടെ നീര് എടുത്ത് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും എന്ന് വിശ്വസിക്കപ്പെടുന്നു. തലവേദന മാറുവാൻ എരിക്കിന്റെ പഴുത്ത ഇല അരച്ചുപുരട്ടുന്നത് കൂടുതൽ ഫലം തരുന്ന ഒരു രീതിയാണ്.എരിക്കിന്റെ കറ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന മാറിക്കിട്ടും. സന്ധികളിലെ വേദനയും നീർക്കെട്ടും മാറാൻ ഇതിൻറെ ഇലകൾ ഉപ്പുചേർത്ത് അരച്ച് മൂന്നു ദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ചുകെട്ടിയാൽ മതി.എരിക്കിൻ പൂക്കൾ ഉണക്കി ഇന്തുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ആസ്മ,ചുമ തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമമാണ്. എരിക്കിൻറെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വാതരോഗം മാറും. തേൾ, പഴുതാര, ചിലന്തി തുടങ്ങിയവ കടിച്ചുണ്ടാകുന്ന വേദന കുറയ്ക്കുവാൻ എരിക്കിന്റെ ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടിയാൽ മതി. വെള്ളരിക്കിന്റെ പൂവ് ശർക്കര ചേർത്ത് അരച്ച് സേവിച്ചാൽ കൃമി ശല്യം കുറയും. എരിക്ക് സമൂലം അരച്ചു പിഴിഞ്ഞ നീര് ഫംഗസ് രോഗങ്ങൾക്ക് ഉത്തമമാണ്. എരിക്കിന് ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തോർത്തു മുക്കി മുട്ടിൽ കിഴി പിടിച്ചാൽ മുട്ടുവേദന മാറിക്കിട്ടും. എരിക്കിന്റെ ഇലക്ക് വിഷ വീര്യം കൂടുതലുള്ളതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് കഴിക്കരുത്

വയൽചുള്ളി

കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ്‌ വയൽച്ചുള്ളി അഥവാ നീർച്ചുള്ളി. നിറയെ മുള്ളുകളുള്ള ഈ ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്‌. വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു.മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്നു, വാതത്തെ അകറ്റുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും. വയൽച്ചുള്ളിയുടെ ഇലയും ഇളം തണ്ടും കാടിയിലരച്ച് സമം ഇന്തുപ്പും ചേർത്ത് കുഴച്ച് നീരുള്ള ഭാഗത്ത് തേച്ചാൽ നീരിന് ശമനമുണ്ടാകും. (കാൽമുട്ടിനു കീഴെ രക്തവാതം കൊണ്ടുണ്ടാകുന്ന നീരിന് പ്രത്യേകിച്ചും) തുടർച്ചയായി ഏഴുദിവസം തേച്ചാൽ നീര് പൂർണമായും ശമിക്കും.പത്തുഗ്രാം വയൽച്ചുള്ളി സമൂലമെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് നിത്യവും കുടിച്ചാൽ രക്തശുദ്ധിയുണ്ടാകും. വയൽച്ചുള്ളി ഇല, വേര്, തണ്ട്, വിത്ത് ഇവ ഉണക്കിപ്പൊടിക്കുക. തഴുതാമ വേര് 60 ഗ്രാം എടുത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയായി വറ്റിച്ച് ഇതിൽ നിന്ന് 100 മില്ലി കഷായമെടുത്ത് മേൽപ്പറഞ്ഞ പൊടി 5 ഗ്രാം ചേർത്ത് ദിവസം രണ്ടു നേരം സേവിച്ചാൽ ശരീരത്തിലെ നീര് പൂർണമായും ഭേദമാകും

അമുക്കുരം (അശ്വഗന്ധ)

ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന അമുക്കുരം ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ്‌ . ആയുർവേദത്തിൽ ‍ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ്‌ മരുന്നായി ഉപയോഗിക്കുന്നത്. മഹാശ്വഗന്ധചുർണ്ണം, അശ്വഗന്ധാരിഷ്ടം, കാമദേവഘൃതം എന്നീവയിലെ പ്രധാനഘടകവും ഈ ഔഷധിയാണ്. ഇല,വേര് ഇവയാണ് ഔഷധയോഗ്യഭാഗങ്ങൾ. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. അമുക്കുരം ഹൃദയത്തെയും നാഡികളെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്നു.ഇത് രോഗാണുക്കളെയും നശിപ്പിക്കുന്നു. വാതം, കഫം, വീക്കം, ക്ഷതം, ക്ഷയം, ചുമ, ജ്വരം, വിഷം, ആമവാതം, ജരാവ്യാധി ഇവയെ ശമിപ്പിക്കും. അമുക്കുരം പാലിൽ പുഴുങ്ങി തണലിൽ വച്ച് ഉണക്കിപ്പൊടിച്ച് നെയ്യിലോ പാലിലോ വെള്ളത്തിലോ കലക്കിച്ചേർത്ത് 15 ദിവസത്തോളം കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുന്നതാണ്‌.കുട്ടികളുടെ ശരീരവളർച്ചക്കുറവിന്‌ അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ചയുണ്ടാകും. മുലപ്പാൽ ഉണ്ടാകുന്നതിനും രോഗപ്രതിരോധശക്തി വർദ്ധിക്കുന്നതിനും അമുക്കുരം കഴിച്ചാൽ മതിയാകും.അമുക്കുരത്തിന് ശരീരത്തിലെ നീരും വേദനയും അകറ്റുവാനുള്ള ഗുണമുണ്ട്. തലവേദന ചർമ്മ രോഗത്തിനും ഔഷധമാണ്. അർബുദത്തിന് അമുക്കുരം നല്ലതാണെന്ന് പറയപ്പെടുന്നു.ഉറക്കക്കുറവ്‌ , മാനസിക അസ്വസ്ഥത, ലൈംഗിക തകരാറ് തുടങ്ങിയ അസുഖങ്ങൾക്ക് അമുക്കുരപ്പൊടി 10 ഗ്രാം വീതം രാവിലെയും രാത്രിയിലും കിടക്കുന്നതിനുമുൻപായി തേനും നെയ്യും ചേർത്ത് അതിനനുസരിച്ച് പാൽ കുടിക്കുകയും ചെയ്താൽ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും. , മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതാക്കാനും മികച്ചൊരു ഉപാധിയാണ്. കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും അമുക്കുരം ഉപയോഗം മികച്ചതാണ്. അമുക്കുരം പൊടി പാലിലോ നെയ്യിലോ ചേർത്ത് രണ്ടാഴ്ചയോളം സേവിച്ചാൽ ശരീരഭാരം കുറയുന്നു.ശുദ്ധിചെയ്ത അമുക്കുരം വേര് പാലിൽ ചേർത്ത് കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ ഇല്ലാതാകുന്നു. അര സ്പൂൺ അമക്കുരം പൊടിച്ചതും നെല്ലിക്ക നീര് ചേർത്ത് കഴിക്കുന്നത് നിങ്ങൾക്ക് നിത്യയൗവ്വനം പ്രദാനം ചെയ്യുന്നു.

താമര

നമ്മുടെ ദേശീയ പുഷ്പമായ താമര ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ ജലീയ ഓഷധിയാണ്. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം.താമരയുടെ സൗന്ദര്യത്തെക്കുറിച്ച് കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട്‌ ഉപമിക്കാറുണ്ട്. അധികം ഒഴുക്കില്ലാത്ത ജലാശയങ്ങളിൽ ചെളിയിലാണ്ടു കിടക്കുന്ന പ്രകന്ദത്തിൽ നിന്ന് മൃദുവായ തണ്ടുകൾ വെള്ളത്തിന്റെ ഉപരിതലം വരെ വന്ന് അതിൽ നിന്ന് ഒന്നോ രണ്ടോ ഇലകൾ വിന്യസിക്കുന്നു .താമരക്കിഴങ്ങിലും വിത്തിലും റെസിൻ , ഗ്ളൂക്കോസ് , ടാനിൻ , കൊഴുപ്പ് എന്നിവയും നിലംബൈൻ എന്ന ആൽക്കലോയിഡുമുണ്ട് ..ചുട്ടു നീറ്റൽ ശരീരത്തിൽ അനുഭവപ്പെടുമ്പോൾ താമരപ്പൂവ് അരച്ചു പൂശുന്നതു ശരീരം തണുപ്പിക്കുന്നു .പാലിൽ താമരക്കിഴങ്ങ് അരച്ചു കുടിക്കുന്നത് ചൂട് അകറ്റാനും മൂത്രച്ചുടിച്ചിൽ മാറ്റാനും സഹായിക്കുന്നു .താമരപ്പൂവിന്റെ കേസരങ്ങളും അതിന്റെ അടിയിലുള്ള മുറ്റിയ ഭാഗവും അരച്ച് വെള്ളത്തിൽ കലക്കി കുടിക്കാമെങ്കിൽ അതിസാരം , കോളറ , ജ്വരം , മഞ്ഞപ്പിത്തം , ഹൃദ്രോഗം ഇവ ശമിക്കും .താമരക്കിഴങ്ങ് , പുഷ്പവൃന്തം ഇവ ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം പൈത്തികജ്വരം , രക്തപിത്തം , രക്താർശസ്സ് ഇവയ്ക്കു നല്ലതാണ്.പാമ്പു കടിച്ചാൽ താമരപ്പൂവ് മൊത്തത്തിൽ അരച്ച് വെള്ളത്തിൽ കലക്കി ഇടവിട്ടിടവിട്ട് കൊടുക്കുന്നത് വിഷം ശമിക്കാൻ സഹായിക്കും . വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികളെടുത്തരച്ച് (filament of lotus) കണ്പോളകൾക്കു ചുറ്റുമിട്ടാൽ രാത്രി കണ്ണുകാണാത്ത അസുഖത്തിന് ശമനമുണ്ടാകുന്നു.താമര ഇലയുടെ അകത്തെ പരിപ്പ് മുലപ്പാലിൽ അരച്ച് സേവിച്ചാൽ നാക്ക് തിരിയാതിരിക്കുന്നതുമൂലമുള്ള വാക്ക് ശുദ്ധി ഇല്ലായ്മയ്ക്ക് കുറവുണ്ടാക്കുമെന്നും പൂർവ്വികർ പറഞ്ഞുവയ്ക്കുന്നു.

അടയ്ക്ക

അരിക്കോളീൻ എന്ന പോഷകഘടകമാണ് അടക്കയിലുള്ളത്. ഒപ്പം പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. വിരയെ നശിപ്പിക്കാനുള്ള പ്രധാന ഔഷധമാണ് അടക്ക, കൂടാതെ അടക്ക ചേർത്തുള്ള കഷായത്തിന് പ്രമേഹരോഗത്തെ ഇല്ലാതാക്കാൻ സാധിക്കും. വായ്നാറ്റം, പല്ലിന് ബലക്കുറവ് എന്നിവ ഉള്ളവർ അടക്ക ചവക്കുന്നത് ഇത് മാറാൻ സഹായകമാകും.

കണ്ടകാരിചുണ്ട.

തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും കാണപ്പെടുന്ന കണ്ടകാരിചുണ്ട തണ്ടുകളിലും ഇലകളിലും മുള്ളുകളുള്ള ഏകവർഷിയായ ഔഷധിയാണ് .ഏകദേശം 25-75 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നവയാണ്‌. പഴം അല്പം ക്ഷാരരസം ഉള്ളവയുമാണ്‌. കണ്ടകാരിച്ചുണ്ടയുടെ വേര് കഷായം വച്ച് 30 മി.ലി. വീതം രാവി ലെയും വൈകിട്ടും തേൻ ചേർത്ത് കുറെ ദിവസം കുടിക്കുകയാണ ങ്കിൽ കാസം , ശ്വാസവൈഷമ്യം ഇവ ശമിക്കും .കണ്ടകാരിച്ചുണ്ട് സമൂലമെടുത്ത് കൽക്കവും കഷായവുമാക്കി വിധിപ്രകാരം എണ്ണകാച്ചി ആ എണ്ണ നാഡിവേദന , ആമവാതം എന്നീ അസുഖങ്ങൾക്ക് ഒരു ബാഹ്യലേപമായി ഉപയോഗിക്കാം .കണ്ടകാരിച്ചുണ്ടയുടെ ഫലം പുകച്ച് ആ പുക ഏൽക്കുകയാണ ങ്കിൽ പല്ലുവേദന ശമിക്കും .ഫലം തന്നെ ഇടിച്ചുപിഴിഞ്ഞ് ചാരായം ചേർത്ത് കുടിച്ചാൽ മൂത തടസ്സം മാറിക്കിട്ടും . കണ്ടകാരിച്ചുണ്ട സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ നറുനീണ്ടിവേര് നല്ലതുപോലെ അരച്ചെടുത്ത് മോരിൽ കലക്കി മൂത്രസംബന്ധമായ അസുഖങ്ങൾക്ക് കൊടുത്തുവരുന്നു . ഇതുതന്നെ മഹോദരവും സുഖപ്പെടുത്തുമെന്നു പറയപ്പെടുന്നു .കണ്ടകാരിച്ചുണ്ടവേര് , നീർമാതളവേര് , ചെറുവഴുതിനവേര് , മുരിങ്ങാപട്ട , ചുക്ക് , തഴുതാമവേര് ഇവ സമമെടുത്തു കഷായം വച്ചു കുടിച്ചാൽ ന്യുമോണിയ ശമിക്കും .

ചക്രത്തകര

കേരളത്തിൽ സർവസാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടിൽ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു. നമ്മടെ നാടൻ പാട്ടിലും കഥളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട,് തവര പുരാണം എന്നിങ്ങനെ പരാമർശിക്കുന്നുണ്ട്.മഴക്കാലമാണ് ഇതിന്റെ ഹരിതകാലം.ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്നു.നിംബാദിചൂർണം, കാസിസാദി ഘൃതം, മഹാവിഷഗർഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുർവേദമരുന്നുകളിൽ തകര സമൂലം ഉപയോഗിക്കുന്നു. വിരകൾക്കുള്ള മരുന്നുകളിൽ അലോപ്പതിയിലും ഇതിന്റെ വിത്തിന്റെ സാന്നിധ്യമുണ്ട്. മികച്ച ഒരു ആന്റിപരാസിറ്റിക് ആണിത്. പാമ്പുകടിയേറ്റാൽ വിഷം ശമിപ്പിക്കാൻ തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്.പിത്ത കഫ വാതരോഗങ്ങൾക്ക് ഹൃദ്യമാണ് . തൊലിക്ക് നിറവ്യത്യാസം രോഗമുള്ളവർ ചക്രത്തകരയുടെ ഇല ദിവസവും തോരൻ വച്ചു കഴിക്കുന്നത് വളരെ നല്ലതാണ് .പുഴുക്കടിയുള്ള ഭാഗത്ത് ചക്രത്തകരയുടെ വിത്ത് അരച്ചു പുരട്ടു ന്നതു നല്ലതാണ്.

ചെത്തി (തെച്ചി )

മനോഹരമായ പുഷ്പങ്ങളുണ്ടാവുന്ന ഒരു കുറ്റിച്ചെടിയായ ചെത്തിയെ കേരളത്തിന്റെ പല ഭാഗങ്ങളിലും തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ്‌ കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. കേരളത്തിലെ മലബാർ മേഖലകളിലെ ചില ഉൾനാടുകളിൽ വലിയ ചെത്തി മരങ്ങളെ കരവീരകം എന്ന് വിളിക്കാറുണ്ട്. ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്‌. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലിപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. കേരളീയ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്.തെറ്റിയുടെ പൂമൊട്ട് ജീരകവും കൂടി ചതച്ച് വെള്ളത്തിലിട്ടു വെച്ചി രുന്ന് ആ വെള്ളം നല്ലതുപോലെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചാൽ കണ്ണിലെ നീരും വേദനയും ശമിക്കും .തെറ്റിവേര് , പച്ചമഞ്ഞൾ , പുളിയാറില , തൃത്താവ് , തെറ്റിപ്പൂവ് , തുമ്പ വേര് , പിച്ചകത്തില , കടുക്ക ഇവ അരക്കഴഞ്ചു വീതമെടുത്ത് കൽക്കം ചേർത്ത് നെയ്യ് കാച്ചി സേവിച്ചാൽ ഉദരപ്പുണ്ണ് ശമിക്കും . ചൊറി , വ്രണം , അതിസാരം , ഗ്രഹണി , ഗൊണോറിയ എന്നീ വ്യത്യസ്ത രോഗങ്ങളിൽ ഒറ്റയ്ക്കും മറ്റ് ഔഷധങ്ങളോട് കൂട്ടി ച്ചേർത്തും ഉപയോഗിക്കുന്നു.ഉദരവേദന ശമിപ്പിക്കുന്നു . ഉദരത്തിൽ രോഗമുണ്ടാക്കുന്ന ചില പ്രത്യേക അണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട് .അതിസാരം , ഗ്രഹണി , ആമാതിസാരം മുതലായ രോഗങ്ങളിൽ തെറ്റിയുടെ വേര് 10 ഗ്രാം എടുത്ത് ഒരു ഗ്രാം കുരുമുളകും ചേർത്ത് അരച്ച് വെള്ളത്തിലോ മോരിലോ കലക്കി രാവിലെയും വൈകിട്ടും പതി വായി മൂന്നോ നാലോ ദിവസം കുടിച്ചാൽ ശമനം കിട്ടും. തെറ്റിവേര് തേങ്ങ ചേർത്തരച്ച് പരുവിന്റെ ( അപക്വവ്രണം ) പുറമേ പുരട്ടിയാൽ വിങ്ങലും ചൊറിച്ചിലും വേദനയും മാറി എളുപ്പം പാക മായി പൊട്ടുന്നു .ചൊറി , ചിരങ്ങ് , കരപ്പൻ എന്നീ അസുഖങ്ങൾക്ക് തെറ്റിപ്പൂവ് അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ ശമനം കിട്ടും .ചെമ്പരത്യാദി തൈലം , പാരന്ത്യാദിതൈലം ഇവയിൽ തെറ്റി ഒരു ചേരുവയാണ്

ഞാവൽ

മിർട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഞാവലിന്റെ ശാസ്ത്രീയനാമം Syzygium cumini എന്നാണ്. ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (ആംഗലേയം:Jambul). ഞാവുൾ, ഞാറ എന്നിങ്ങനേയും പ്രാദേശികമായി അറിയപ്പെടുന്നു.ഉരുണ്ടും നീണ്ടുരുണ്ടുമിരിക്കുന്ന പച്ചനിറത്തിലുള്ള കായകൾ പഴുക്കുമ്പോൾ നല്ല തിളക്കമുള്ള കറുപ്പായി മാറുന്നു.ഞാവൽപ്പഴത്തിൽ ധാരാളമായി ജീവകം എയും ജീവകം സിയും അടങ്ങിയിരിക്കുന്നു. നിലത്തുവീണാൽ ചതഞ്ഞുപോവും. പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ചവർപ്പും നല്ല നീരുമുള്ള പഴങ്ങൾ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം.ഞാവലിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യത്തിൽ ഒന്നാണ് ഞാവൽ, പ്രത്യേകിച്ചും പ്രമേഹത്തിന്. ഇല കരിച്ചു കിട്ടുന്ന ചാരം പല്ലുകൾക്കും മോണയ്ക്കും ശക്തി കൂടാൻ നല്ലതാണത്രേ. നേർപ്പിച്ച പഴച്ചാറ് തൊണ്ടവേദനയ്ക്കുള്ള ഔഷധമാണ്. ശരീരം തീ കൊണ്ടും മറ്റും പൊള്ളിയാൽ ഞാവലിന്റെ ഇല സ്വരസവും കൽക്കവുമാക്കി വിധിപ്രകാരം കടുകെണ്ണയിൽ കാച്ചി തൊലിപ്പുറത്തിട്ടാൽ പൊള്ളൽ ശമിക്കും . വെന്തുപോയ തൊലി വീണ്ടും കിളിർത്തു വരും .

വെറ്റില

വെറ്റിലയുടെ ജൻമദേശം ഭാരതമാണ്.സംസ്കൃതത്തിൽ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്. എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം.വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ് വെറ്റിലയുടെ മറ്റൊരു പ്രത്യേകത. കയ്പേറിയ രുചിയുള്ള ഈ ഇലകൾ ശരീരത്തിന് ഉള്ളിൽ നിന്ന് ഊഷ്മളത പകരാൻ സഹായകമാണെന്ന് പറയപ്പെടുന്നു. അതുമാത്രമല്ല വെറ്റിലകൾക്ക് ക്ഷാര ഗുണങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ആമാശയത്തിലെയും കുടലിലെയും അസന്തുലിതാവസ്ഥയെ ഫലപ്രദമായി സ്വാധീനിക്കുകയും വിഷാംശം ഉണ്ടെങ്കിൽ അത് നിർവീര്യമാക്കി ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു തുള്ളി വെറ്റിലയെണ്ണ ചേർത്ത് രാവിലെയും വൈകിട്ടും കവിൾകൊള്ളുന്നത് നല്ലതാണ്. കുറച്ചു വെറ്റിലയിട്ടു തിളപ്പിച്ച വെള്ളവും ഇതിനുപയോഗിക്കാം.ശ്വസന പ്രശ്നങ്ങൾക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റില ഒരു കഫ്സിറപ് ആയി ഉപയോഗിക്കാം. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് പുറംവേദനയുള്ളിടത്തു പുരട്ടിയാൽ ആശ്വാസം ലഭിക്കും. പേശീവേദനയ്ക്കും നീർക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ തടവുന്നത് നല്ലതാണ്. തലവേദന അകറ്റാൻ വെറ്റിലനീര് നെറ്റിയിൽ പുരട്ടിയാൽ മതി.കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാറോ വെറ്റിലയെണ്ണയോ ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാം. അധികം മൂക്കാത്ത വെറ്റില ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ചക്ക

ചക്ക ഔഷധഗുണമുള്ള ഫലമാണ്. "മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന" പഴഞ്ചൊല്ല് മലയാളികൾക്കിടയിൽ ഏറെക്കുറെ അക്ഷരാർത്ഥത്തിൽ ശരിയാണ്. കാരണം വീട്ടിൽ സുലഭമായി ലഭിക്കുന്നത് അമൃത് ആണെങ്കിൽ പോലും അതിനും വിലയുണ്ടാകില്ലെന്നതാണ് ശരാശരി അനുഭവം. അതുകൊണ്ട് തന്നെയാണ് ഒട്ടേറെ ഔഷധഗുണമുള്ള ചക്ക അതിർത്തി കടക്കുന്നതും മലയാളികൾ ഈ സമ്പൂർണാഹാരത്തെ അവഗണിക്കാനും കാരണം. പറഞ്ഞുവരുന്നത് കേരളത്തിൽ സുലഭമായിരുന്ന ചക്കയുടെ ഗുണങ്ങളെക്കുറിച്ചാണ്. തടി മുതൽ ഇലവരെ പ്ലാവിന്റെ ഓരോ പൊട്ടുംപൊടിയും വരെ മനുഷ്യന് പൂർണമായും ഉപയോഗിക്കാവുന്നതാണ്.ഇതിൽ ചക്കപ്പഴമാണ് മനുഷ്യന് ഏറെ ഔഷധഗുണമുള്ളത്. ചക്ക പഴുത്തത് ഒന്നാന്തരം പോഷകസമൃദ്ധമായ പഴമായി ഉപയോഗിക്കാം. അരിഭക്ഷണം കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ദരിദ്രകുടുംബങ്ങളുടെ വയർനിറച്ചിരുന്നത് ചക്കപ്പുഴുക്ക് എന്ന വിഭവമായിരുന്നു. ചക്കക്കുരുവിലും ധാരാളം പോഷകമുണ്ട്. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാംസ്യം, അന്നജം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചക്കപ്പഴം ഒരു സമ്പൂർണാഹാരം എന്നു പറയുന്നതിൽ തെറ്റില്ല. ആരോഗ്യരക്ഷയുടെ കാര്യത്തിൽ വളരെ ഉണർവേകുന്നതാണ് സ്വാദിഷ്ടവും ഏറ്റവും കൂടുതൽ പോഷകങ്ങളടങ്ങിയ ചക്ക. മികച്ച രോഗപ്രതിരോധ ഔഷധം കൂടിയായി ഇന്ന് ശാസ്ത്രലോകം ചക്കയെ പരിഗണിക്കുന്നു. കാൻസർ പ്രതിരോധത്തിന് ഉത്തമമാണ് ചക്കപ്പഴമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരോഗ്യം പുഷ്ടിപ്പെടുത്താനും രക്തസമ്മർദം കുറക്കാനും ചക്കപ്പഴം പ്രയോജനപ്പെടും.ആയുർവേദവിധി പ്രകാരം ചക്കയെന്നത് ഊർജദാതാവാണ്. വാതവും പിത്തവും കുറക്കാൻ ശേഷിയുള്ള ഫലം. ദഹനപ്രക്രിയ എളുപ്പമാക്കാനുള്ള ഘടകങ്ങളും ചക്കയിൽ അടങ്ങിയിട്ടുണ്ട്.

അശോകം

മനോഹരമായ പുഷ്പങ്ങൾ ഉള്ള വൃക്ഷമാണ് ഇത് . ഹൈന്ദവരും ബുദ്ധ മതക്കാരും ഇതിനെ പുണ്യ വൃക്ഷമായി കരുതുന്നു . ഔഷധ ഗുണങ്ങൾ : ഗർഭാശയ ആർത്തവ ചികിത്സയിൽ ഇതിനു പ്രമുഖ സ്ഥാനമുണ്ട് . ഇതിൻറെ തൊലിക്കും പൂവിനും ഔഷധ ഗുണമുണ്ട് . വയറു വേദന , അർശസ്സ് , വ്രണം എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു . ശരീരത്തിന് നിറം പ്രദാനം ചെയ്യുന്നതും മല മൂത്രാദികളുടെ അമിത പ്രവര്ത്തനത്തെ തടയുന്നതുമാണ് . അശോക പൂവ് ഉണക്കി പൊടിച്ചു പാലിൽ കാച്ചി കുടിച്ചാൽ രക്ത ശുദ്ധി ഉണ്ടാകും . ഇതിന്റെ തോലിന് ഗര്ഭ പാത്രത്തെ ഉത്തേജിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട് . അതിനാൽ ആർത്തവ കാലത്തെ വേദനയിൽ നിന്ന് ശമനം ഉണ്ടാകാനും ഗര്ഭാശായ സംബന്ധമായ നിരവധി രോഗങ്ങള്ക്കും അശോകത്തിൽ നിന്ന് നിര്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു .

മാമ്പഴം

എല്ലാവിഭാഗം ജനങ്ങളും ഇഷ്ടപ്പെടുന്ന ഫലമാണിത്. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ വിവിധ ഇനം നാടൻ മാവുകൾ തലയുയർത്തി നിന്നിരുന്നെങ്കിലും തടിക്കായി മിക്കവയും വെട്ടിനശിപ്പിക്കുന്നത് വരും തലമുറയോടു തന്നെ ചെയ്യുന്ന കൊടും ക്രൂരതയായി നിലകൊള്ളുന്നു.പഴങ്ങളിൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് മാങ്ങയിൽ നിന്നാണ്. ഒരു ഇടത്തരംമാങ്ങയിൽ നിന്ന് 15,000 ഐ.യു. വിറ്റാമിൻ എ ലഭിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് മനുഷ്യശരീരത്തിന് ഒരാഴ്ചത്തേക്ക് ആവശ്യമായ വിറ്റാമിൻ എ ഒരു മാങ്ങയിൽ നിന്ന് ലഭിക്കുന്നു. മാങ്ങാ കഴിഞ്ഞാൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് പാവയ്ക്ക(കൈപ്പയ്ക്ക)യിൽ നിന്നാണ്.പഴുത്ത മാങ്ങാ തൊലി കളഞ്ഞ് വെയിലിൽ ഉണക്കിയാൽ പുളിയും മധുരവും ചവർപ്പും ഉള്ളതും കഫവാതങ്ങളെ ശമിപ്പിക്കുന്നതുമായി മാറുന്നു.പഴുത്ത മാങ്ങാ ശരീരബലത്തെ ഉണ്ടാക്കും. ശരീരത്തിന് നിറം നൽകും.‍മാങ്ങ, അണ്ടി, തളിര് ഇവയെല്ലാം ഔഷധഗുണമുള്ളവയാണ്.ഉപ്പുമാങ്ങായുടെ പരിപ്പ് അരച്ചു സേവിച്ചാൽ വയറിളക്കവും വയറുകടിയും ശമിക്കും.വിശപ്പില്ലായ്മയ്ക്ക് മാമ്പഴം കഴിക്കുന്നത് ഒരു ടോണിക്കിൻറെ ഫലം നൽകും. ധാരാളം ഉപയോഗിച്ചാൽ മെലിഞ്ഞവർ തടിക്കും.കാൽ വെടിച്ചുകീറുന്നതിന് മാവിൻ കറ പുരട്ടിയാൽ മതി.മോണപഴുപ്പിന് മാവില ഉപയോഗിച്ച് ദിവസവും പല്ലുതേച്ചാൽ മതി.

പപ്പായ (കപ്പളങ്ങ)

പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്‌. കാരിക്കപപ്പായ എന്ന ശാസ്‌ത്രീയനാമത്തിൽ അറിയപ്പെടുന്ന പപ്പായ തോരനായും കറിയായും വിവിധ ഭാവത്തിൽ നമ്മുടെ തീൻമേശയിലെത്തുന്നുണ്ട്‌. പപ്പായയുടെ ഇല ഇന്ന്‌ ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു.പണം മുടക്കാതെ യഥേഷ്‌ടം ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് പപ്പായ. പപ്പായയിൽ കലോറിയുടെ അളവ് കുറവായതിനാൽ പ്രഭാത ഭക്ഷണമായും പപ്പായ ഉപയോഗപ്പെടുത്താവുന്നതാണ്. കലോറി കുറവായതിനാൽ തടികൂടുമെന്ന് പേടിയും വേണ്ട.പപ്പായ്‌ക്കു ഔഷധ ഗുണങ്ങൾ ഏറെയുണ്ട്‌. ഉദരസംബന്ധമായ രോഗങ്ങൾക്ക്‌ പപ്പായ ഉത്തമമാണ്‌. പപ്പായ ഇല, തുളസിയില ഇവ ഉണക്കി പൊടിച്ചെടുത്ത്‌ ചായപ്പൊടിപോലെ തയാറാക്കുന്ന ഹെർബൽ ടീ രോഗപ്രതിരോധത്തിന്‌ ഉത്തമമാണ്‌.പ്രമേഹത്തിനുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ് പപ്പായ. പപ്പായയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് ഒപ്പം ഫൈബറിന്റെ അളവ് കൂടുന്നത് മൂലമുള്ള കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ കലവറയാണ് പപ്പായ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് പപ്പായ. സൗന്ദ്യര വർദ്ധക വസ്തു എന്ന നിലയിലും മുൻപന്തിയിലാണ് പപ്പായ. ഒന്നാന്തരം ക്ലെൻസറാണ് പപ്പായ. ത്വക്കിലെ മാലിന്യങ്ങളെ അകറ്റുന്നതിൽ അത്ഭുതപ്പെടുത്തുന്ന കഴിവാണ് പപ്പായയ്ക്കുള്ളത്. പപ്പായയുടെ നിത്യേനയുള്ള ഉപയോഗം ശരീരത്തിലെ കാത്സ്യത്തിന്റെ നിക്ഷേപം വർദ്ധിപ്പിക്കുകയും ഇത് വാതത്തെ അകറ്റി നിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.പപ്പായ ചെടിയുടെ ഇലകൾ ഡെങ്കിപ്പനിയ്ക്കുള്ള ഔഷധമായി ഉപയോഗിച്ച് പോരുന്നു. രക്ത്ത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി നശിപ്പിക്കാൻ ഡങ്കി അണുക്കൾക്ക് സാധിക്കും. ഇത് നിയന്ത്രിക്കാൻ പപ്പായയുടെ ഇലകൾക്ക് കഴിവുണ്ട്. ഡങ്കി ബാധിച്ച രോഗിക്ക് പപ്പായുടെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കിയ ജ്യൂസ് നൽകുകയാണ് പ്ലേലെറ്റുകളുടെ എണ്ണം ഉയർത്താനുള്ള മാർഗം. ഇലയിൽ നിന്നും ശേഖരിച്ച സത്ത് അല്പം വെള്ളം കൂടി യോജിപ്പിച്ച് വേണം ഉപയോഗിക്കാൻ.

പുല്ലാഞ്ഞി

കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്ന 10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda) .ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും.അതുകൊണ്ട്‌ കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത്‌ ഇതിന്റെ കാണ്ഡം മുറിച്ച്‌ വെള്ളം കുടിക്കാറുണ്ട്‌. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്.ഇലയ്ക്ക്‌ വിരേചനഗുണമുണ്ട്‌. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്‌.ഇല അരച്ച്‌ വെണ്ണയിൽ ചേർത്തു കഴിക്കുന്നത്‌ മലമ്പനിക്കു നല്ലതാണെന്നു പറയുന്നു.

താന്നി

നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന താന്നി ത്രിഫലയിലെ ഏറ്റവും മികച്ച കൂട്ടാണ്. ഇളം പച്ച നിറത്തിൽ ചീഞ്ഞ മണത്തോട് കൂടിയ മരമാണ് താന്നി. ഇതിലുള്ള ആരോഗ്യ ഗുണങ്ങളാകട്ടെ നിരവധിയും. ഇതിന്റെ കായ് ഒഴികെയുള്ള ഭാഗങ്ങൾ ഉപയോഗിക്കാം. പല വിധത്തിൽ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറക്കുകയും പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. മൂത്രാശയ രോഗങ്ങൾ കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്. എണ്ണ തലമുടിക്ക് നിറവും പുഷ്ടിയും നൽകുന്നു. താന്നിക്കാത്തോട് പൊടിച്ചത് 3 ഗ്രാം മുതൽ 6 ഗ്രാം വരെ എടുത്ത് തേനിലോ ചൂടുവെള്ളത്തിലോ കലർത്തി ദിവസം മൂന്നു നേരം കഴിച്ചാൽ ചുമ ശമിക്കും . നെല്ലിക്ക, താന്നിക്ക, കടുക്ക ഇവയുടെ ഉണങ്ങിയ ഫലങ്ങൾ കുരു കളഞ്ഞ് പൊടിച്ചതിനെയാണ് ത്രിഫലാചൂർണം എന്നു പറയുന്നത്. ഈ ചൂർണം നേത്രരോഗം, പാണ്ഡുരോഗം (വിളർച്ച), ചുമ, പനി എന്നീ അസുഖങ്ങളുടെ ശമനത്തിനു നല്ലതാണ്.