കൂവേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഈ കൊറോണ കാലവും കടന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണ കാലവും കടന്ന്

ഞാനും എന്റെ അനുജത്തി ശിവന്യ സന്തോഷിന്റെയും കൊറോണ കാലത്തെ വിശേഷങ്ങൾ ആണ് ഇവിടെ ചേർക്കുന്നത്.

കൊറോണ കാരണം സ്കൂൾ പൂട്ടിയിട്ട് ഇന്നേക്ക് മാസങ്ങൾ കഴിഞ്ഞു. ലോകത്ത് ചൈനയിൽ തുടങ്ങി പിന്നീട് നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഇപ്പോൾ നമ്മുടെ പഞ്ചായത്തിലും എത്തിച്ചേർന്നിരിക്കയാണ് ഈ മഹാമാരി. ഈ അവസരത്തിൽ കേട്ട ഒരു വാചകമാണ് ഓർമ്മ വരുന്നത്. "കൊറോണയെക്കാൾ പേടിക്കേണ്ടത് കൊറേയെണ്ണത്തിനെയാണ് "എന്ന വരിയാണ്.

" നാമെല്ലാം ശ്രദ്ധിച്ചാൽ നാമെല്ലാം സുരക്ഷിതർ "എന്നാണ് ഈ അവസരത്തിൽ ഞങ്ങൾക്ക് പറയാനുള്ളത്. സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക എന്ന അറിയിപ്പോടുകൂടി ഞങ്ങളുടെ വിശേഷങ്ങൾ തുടരുന്നു.

ടീവി, പത്രം, റേഡിയോ എന്നിവ ഞങ്ങൾ പരമാവധി ഉപയോഗിച്ചു. വാർത്തകൾ ശ്രദ്ധിച്ചു. ആരോഗ്യ കാര്യത്തിൽ കൈ കഴുകലിന് മുൻഗണന നൽകി.

നമ്മുടെ വീട്ടിലെ കോഴികളും പൂച്ചകളും പതിവ് പോലെ കളിയും ചിരിയുമായി നടന്നു. അവർക്ക് എന്ത് കൊറോണ ? അവരെ കണ്ടു അസൂയ മൂത്ത് അമ്മയുടെ പഴയ സാരി വലിച്ചു കെട്ടി ഞങ്ങളും ഊഞ്ഞാലുണ്ടാക്കി ആടി കളിച്ചു.

ജോലി തിരക്കിനിടയിൽ പകല് വീട്ടിലുണ്ടാവാത്ത അച്ഛനും അമ്മയും രാവും പകലും വീട്ടിൽ തന്നെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ. എന്നാൽ സന്നദ്ധ സേനയിൽ മെമ്പർമാരായ അച്ഛനും അമ്മയും പച്ചക്കറി വിത്ത്, വാഴ തൈ, ഭക്ഷ്യ ധാന്യ കിറ്റ്, മരുന്ന് എന്നിവ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന സാമൂഹ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടു. പിന്നെ കുടുംബക്കാരെയും സുഹൃത്തുക്കളെയും സന്നദ്ധ സേവകരേയും വിളിച്ച് അന്വേഷണം നടത്തുന്നതും കാണാമായിരുന്നു. ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർമാരായ രമ്യ ടീച്ചറും ഉമ ടീച്ചറും ഒപ്പം ശ്രീജ ടീച്ചറും ഞങ്ങളെ വിളിച്ച് സുഖ വിവരങ്ങൾ അന്വേഷിച്ചത് പോലെ ഞങ്ങളും സുഖ വിവരം തിരക്കി ഗുരു ശിഷ്യ ബന്ധം ഉറപ്പിച്ചു.

ഉണ്ടാക്കി വെച്ച ഭക്ഷണം മാത്രം കഴിച്ച് ശീലിച്ച എനിക്ക് അമ്മയും അമ്മമ്മയും ഭക്ഷണം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കുറച്ചു പഠിക്കാൻ കഴിഞ്ഞു. പ്രേത്യേകിച്ചു കൊറോണ കാലത്തെ വിശിഷ്ടാതിഥിയായ ചക്ക വിഭവങ്ങൾ! ഹി..ഹി.

വീട്ടിൽ കോഴിമുട്ടയുള്ളത് കൊണ്ട് മുട്ട കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കുവാൻ പല പരീക്ഷണങ്ങൾ നടത്തി പലതിലും വിജയം കണ്ട് വിജയശ്രീ ലാളിതയായി അമ്മ തുള്ളിച്ചാടി. ഒപ്പം ഞാനും അനുജത്തിയും.

വീട്ട് വളപ്പിലെ കശുവണ്ടി "അണ്ടി കളഞ്ഞ അണ്ണാനെ പോലെ "ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഞങ്ങൾ കശുമാങ്ങ എടുത്ത് നാലായി മുറിച്ചു ഉപ്പ് കൂട്ടി തിന്നതും പച്ച മാങ്ങ ഉപ്പും മുളകും കൂട്ടി തിന്നുന്നതും പതിവാക്കി.

ഗ്രോബാഗിലും ചാക്കിലുമായി ഞങ്ങൾ പച്ചക്കറി കൃഷി ചെയ്തു. മണ്ണും വളവും പാക്കറ്റിൽ നിറക്കുന്നതിനും വിത്ത് നടുന്നതിനും ഞങ്ങൾ സഹായിച്ചു. രാവിലെയും വൈകുന്നേരവും ചെടികൾക്കും പച്ചക്കറിക്കും വെള്ളമൊഴിക്കുന്ന ജോലി എനിക്കും അനുജത്തിക്കുമായിരുന്നു. അത് ഭംഗിയായി തുടരുന്നു.

അമ്മമ്മ ഓല മടയുന്നതോടൊപ്പം ഓല കൊണ്ട് പന്ത്, കണ്ണട, പീപ്പി, തൊപ്പി എന്നിവ ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കിതരാറുണ്ട്.

ഞങ്ങൾ ഇടയ്ക്കിടെ അച്ഛനോടൊപ്പം പാട്ടും ഡാൻസും ചെയ്തു വിശ്രമ വേളകൾ ആനന്ദകരമാക്കാറുണ്ട്. അതോടൊപ്പം പാഠഭാഗങ്ങളൊക്കെ മറക്കാതിരിക്കാൻ ഇടയ്ക്കിടെ പൊടി തട്ടി നോക്കാറുമുണ്ട് കേട്ടോ.. സത്യം.

അതിനിടയിൽ ഓണത്തിനിടക്ക് പുട്ട് കച്ചവടം എന്ന പോലെ കൊറോണക്കിടയിലൂടെ വിഷുവും അംബേദ്കർ ജയന്തിയും കടന്നു പോയി. രണ്ടും നാം മലയാളികൾ ചെറുപുഞ്ചിരിയോടെ ആചരിച്ചു. ഒപ്പം ദുഃഖ വെള്ളിയും പെസഹ വ്യാഴവും. ഈ അവസരത്തിൽ കോവിഡ് 19 ബാധിച്ചു മരണമടഞ്ഞ മുഴുവൻ പേർക്കും നിത്യ ശാന്തി നേരുന്നു.

ഈ കൊറോണ കാലത്ത് പല പാഠങ്ങളും പഠിച്ചു.പ്രത്യേകിച്ചു വിശപ്പ്, സ്നേഹം തുടങ്ങിയവയുടെ വില മനസിലാക്കി തന്ന കൊറോണ കാലത്തിനു നന്ദി പറഞ്ഞു കൊണ്ട് എന്റെ ഈ കൊച്ചു സൃഷ്ടി ഞാൻ ഇരുകൈയും സോപ്പിട്ട് കഴുകി ഏൽപ്പിക്കുകയാണ്. കൈ കഴുകി സ്വീകരിക്കുമെന്ന പ്രാതീക്ഷയോടെ.....

അനന്യ സന്തോഷ്‌
4 GLPS കൂവേരി.
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം