കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/മീനൂട്ടിയുടെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മീനൂട്ടിയുടെ അവധിക്കാലം


ഒന്നാമത്തെ നിരയിലെ ബഞ്ചിൽ മീനു മാത്രമേയുള്ളു. ലഞ്ച് ബ്രേക്ക് ടൈമാണ്. ഭക്ഷണം കഴിച്ച് കൈ കഴുകി വരുമ്പോഴേക്കും എല്ലാവരും കൂട്ടം കൂടിയിരുന്ന് വലിയ ഡിസ്കഷനിലാണ്. മീനു വിനറിയാം അതിൽ തനിക്ക് ഒരു കാര്യവുമില്ലെന്ന് . എല്ലാവരും വേനലവധിക്ക് ടൂർ പോകുന്ന കാര്യം പറയുകയാണ്.

എല്ലാവർക്കും പോകാൻ ഓരോ സ്ഥലങ്ങളുണ്ട്. ഭാഗ്യമുള്ള കൂട്ടുകാർ.
മീനു വിന് എങ്ങും പോകാനില്ലല്ലോ...
എവിടാ ടൂർ പോകുവാന്ന് ചോദിച്ചാൽ ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇങ്ങു മാറിയിരിക്കുന്നത്.

സ്കൂൾ ബസിറങ്ങി മുറ്റത്തേക്ക് കയറുമ്പോൾ മുത്തശ്ശി വീൽചെയറിൽ സിറ്റൗട്ടിൽ തന്നെയുണ്ട്. എന്നും ഓടി ചെന്ന് കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുക്കാറുണ്ട്. പക്ഷെ മീനു ഒന്നും മിണ്ടാതെ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ മുത്തശ്ശി ചോദിച്ചു

"എന്തുപറ്റി എന്റെ കുട്ടിക്ക് "
ഒന്നും മിണ്ടണ്ടാന്ന് വിചാരിച്ചതാ. എന്നാലും സങ്കടം കൊണ്ട് പറഞ്ഞു പോയി.
"എല്ലാവരും അവധിക്കാലത്ത് ടൂറിനും, അങ്ങു ദൂരെ തറവാട്ടിലും ഒക്കെ പോകും. മീനുവിനു മാത്രം എങ്ങും പോകാനില്ല "
അത്രയും പറഞ്ഞപ്പോഴേക്കും കണ്ണു നിറഞ്ഞു.

കൈയിൽ പിടിച്ചു അടുത്തു നിർത്തിക്കൊണ്ട് മുത്തശ്ശി പറഞ്ഞു. "എന്റെ കുട്ടീടെ അമ്മയ്ക്ക് ലീവ് കിട്ടാത്തോണ്ടല്ലെ .ഉവ്വാവ വന്ന ഒത്തിരീം പേരെ സുഖമാക്കണ നഴ്സല്ലെ മീനുന്റെ അമ്മ. പിന്നെ മുത്തശ്ശിക്കും വയ്യല്ലോ."

രാത്രി ഒത്തിരി സങ്കടപ്പെട്ട് കിടന്നിട്ടാണ് മീനു ഉറങ്ങിയത്.
രാവിലെ എഴുന്നേൽക്കുമ്പോഴേക്കും അമ്മ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നിരുന്നു.
മീനൂട്ടി എന്നു വിളിച്ച് പാലുമായി അമ്മ അടുത്തേക്ക് വന്നു.
ഒത്തിരി സന്തോഷമുണ്ടല്ലോ അമ്മയുടെ മുഖത്ത്.

"മീനൂട്ടി വിഷമിക്കണ്ടട്ടോ. ഇപ്രാവശ്യം നമ്മളും പോവ്വാ ടൂറിന്. ദൂരെ അച്ഛന്റെ നാട്ടിൽ. അവിടെയുമുണ്ട് ഒരു അമ്മൂമ്മ . പിന്നെ പശുക്കുട്ടിയുണ്ട് , ഒത്തിരി മാമ്പഴം തിന്നാം, പാടത്ത് കൂടി ഓടി നടക്കാം. "

മീനുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
"സത്യമാണോ അമ്മേ"

മുൻവശത്തെ മുറിയിലെ ഭിത്തിയിലെ അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിർത്തി സത്യം ചെയ്യിപ്പിച്ചപ്പോഴാണ് മീനു വിശ്വസിച്ചത്. മീനു കണ്ടിട്ടില്ല അച്ഛനെ. യുദ്ധം ചെയ്തപ്പോൾ മരിച്ചു പോയതാ. പിന്നെ ഓരോ ദിവസവും മീനു കാത്തിരുന്നു അച്ഛന്റെ വീട്ടിൽ പോകാൻ. അമ്മയുടെ ലീവ് എങ്ങാനും ഇല്ലാതാകുമോ എന്നാ പേടി. പോകുന്നതിനും രണ്ട് ദിവസം മുമ്പേ മീനുവും അമ്മയും ഡ്രസ് ഒക്കെ പായ്ക്ക് ചെയ്തു വെച്ചു. കഴിഞ്ഞ ദിവസം ടിവിയിലും പത്രത്തിലുമൊക്കെ കുറേ വാർത്തകൾ വന്നപ്പോഴേ മീനുവിനു എന്തോ ഒരു പന്തികേട് തോന്നിയിരുന്നു . എല്ലാത്തിലും കൊറോണ മാത്രമേയുള്ളു. എന്നാലും അമ്മയ്ക്ക് ലീവ് കിട്ടിയിട്ടുണ്ടല്ലോ.

പോകേണ്ട ദിവസം എത്തി. ഉച്ചയ്ക്ക് അമ്മ ഹോസ്പിറ്റലിൽ നിന്നു വന്നിട്ടു വേണം പോകാൻ . പക്ഷെ കാത്തിരുന്നിട്ടും അമ്മ വന്നില്ല. കുറേ കഴിഞ്ഞപ്പോൾ അമ്മ വിളിച്ചു. അവിടെ ഹോസ്പിറ്റലിൽ കൊറോണ അസുഖം വന്ന കുറേ ആൾക്കാ രെ കൊണ്ടുവന്നിട്ടുണ്ടെന്ന്. അമ്മ ഇനി ഒത്തിരീം ദിവസം കഴിഞ്ഞിട്ടേ വരൂന്ന്. ഫോൺ മുത്തശ്ശിക്ക് കൊടുത്തിട്ട് മീനു ഓടി കട്ടിലിലേക്ക് വീണു. സങ്കടം അടക്കാൻ കഴിഞ്ഞില്ല. പിന്നെ ഒരു ദിവസവും അമ്മ ഫോണിൽ വിളിച്ചിട്ട് മീനു സംസാരിച്ചില്ല. ഇനി മിണ്ടില്ല എന്ന് ഉറപ്പിച്ചു മീനു. അത്രയ്ക്ക് പിണക്കമാണ് മീനുവിന് .

മൊബൈലിൽ ഗെയിം കളിക്കുമ്പോഴാണ് ഒരു വീഡിയോ കോൾ വന്നത്. അറിയാത്ത നമ്പർ. ഫോൺ എടുത്തപ്പോൾ ഒരു പ്രേതം പോലെ . വെള്ള കോട്ടു കൊണ്ട് ദേഹമൊക്കെ മൂടി ഒരാൾ.പേടിച്ചു പോയി.
"മോളെ അമ്മയാ. കട്ട് ചെയ്യല്ലേ . ഇതൊരു ആന്റിയുടെ ഫോണിൽ നിന്നാ വിളിക്കുന്നത്. അമ്മയോടെന്താ മിണ്ടാത്തത്. അമ്മയ്ക്ക് കുറേ ദിവസം കഴിയണ്ടെ മീനൂട്ടിയെ കാണാൻ. "
അമ്മയോ ഇതോ ... മീനു സംശയിച്ചു നിന്നു.
അമ്മ പതുക്കെ മുഖത്തെ കവർ മാറ്റി. മാസ്ക് കുറേ നേരം വെച്ചിട്ട് മൂക്കും കവിളും ഒക്കെ മുറിഞ്ഞിട്ടുണ്ട്.
അമ്മേ എന്നു നിലവിളിച്ചു മീനു .
ആരോ വന്നിട്ടാകണം അമ്മ കട്ട് ചെയ്തു.
കുറേ നേരം അമ്മയുടെ തളർന്ന മുഖം ഓർത്തു കിടന്നു മീനു .
പിന്നെ ഫോൺ എടുത്ത് വാട്സ് ആപ്പിൽ ടൈപ്പ് ചെയ്തു.
അമ്മേ മിനുട്ടിക്ക് ഒരു പിണക്കവുമില്ല. കൊറോണ വൈറസിനെ ഓടിച്ച് എല്ലാരേയും രക്ഷിക്കാനല്ലെ അമ്മ വീട്ടിൽ വരാതെ കഷ്ടപ്പെടുന്നത്. സങ്കടപ്പെടണ്ട ട്ടോ ... ഉമ്മ ..ഉമ്മ...
മെസേജ് അയച്ച് അമ്മയുടെ സാരി കെട്ടിപ്പിടിച്ച് കിടന്ന് മീനൂട്ടി ഉറങ്ങി.

Bhadra S
5 D കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ