കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./കുട്ടിരചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക്കടലിന്റെ റാണിയെ കാണാൻ...

വിനോദയാത്രകൾ എപ്പോഴും ആഹ്ലാദിപ്പിക്കുന്നവയാണ്.മഞ്ഞിന്റെ മുഖാവരണമണിഞ്ഞ പ്രകൃതിയിലൂടെ അതിവേഗം ഞങ്ങളുടെ വണ്ടി മുന്നോട്ട് നീങ്ങി. റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. മനസ്സുനിറയെ എറണാകുളത്തെ കാഴ്ചകൾ ആയിരുന്നു.

കോഴിക്കോടും മലപ്പുറവും പിന്നിട്ട യാത്ര തുടർന്നു. റോഡിൽ ഇടയ്ക്കിടെ ആനകളെ കണ്ടു തുടങ്ങിയപ്പോഴാണ് പൂരങ്ങളുടെ നാടായ തൃശ്ശൂർ എത്തിയെന്ന് മനസ്സിലായത്. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ പെരുമാൾ പള്ളിയും കാണാൻ കഴിഞ്ഞു. വെയിലിന് ചൂട് കൂടി തുടങ്ങി അതോടൊപ്പം തന്നെ തിരക്കും. കൂറ്റൻ പരസ്യബോടുകളും ബഹുനില കെട്ടിടങ്ങളും എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഞങ്ങൾ ഇപ്പോൾ എറണാകുളം ടൗണിലാണ്.

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി കേരളത്തിലെ പ്രധാന വ്യാവസായ വാണിജ്യ കേന്ദ്രമാണ്. കൊച്ചിൻ ഷിപ്പിയാർഡ്, എഫ്.എ.സി. ടി, കൊച്ചിൻ റിഫൈനറി തുടങ്ങിയ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ ഇവിടെയാണ്.

ആദ്യം ഞങ്ങളുടെ യാത്ര ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരിയിലേക്ക് ആയിരുന്നു.1568ൽ നിർമ്മിക്കപ്പെട്ട ജൂതപ്പള്ളി (സിനഗോഗ്) എന്റെ പ്രധാന ആകർഷണമായിരുന്നു. കേരളത്തിന്റെ പൗരാണികതയും, സുഗന്ധവ്യഞ്ജനങ്ങൾ വിൽപ്പനക്ക് വെച്ച ഇടുങ്ങിയ തെരുവുകൾ ഇവിടുത്തെ പ്രത്യേകതയാണ്. ധാരാളം വിദേശ ടൂറിസ്റ്റുകളെ ഇവിടെ കാണാം.

ഉച്ച ഭക്ഷണം കഴിച്ചതിനുശേഷം ഞങ്ങൾ മറൈൻഡ്രൈവിൽ എത്തി.കായലിന്റെ നിന്നുള്ള തണുത്ത കാറ്റ് നഗരചൂടിന് നല്ലൊരു ആശ്വാസമായി. ബോൾഗാട്ടി ദ്വീപായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം.1744 ഡച്ചുകാർ പണിത കൊട്ടാരം ഇവിടെയാണുള്ളത്. ഇന്നത് കെടിഡിസിയുടെ പഞ്ച നക്ഷത്ര ഹോട്ടലാണ്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്തതുകൊണ്ട് കൊട്ടാരം പുറത്തുനിന്ന് കാണാനേ കഴിഞ്ഞുള്ളൂ. പാലസിന്റെ വേലി കെട്ടുകൾക്ക് പുറത്ത് ചെറിയൊരു പാർക്കും വിശ്രമ കേന്ദ്രവും ഉണ്ട്.

പിന്നീട് ഞങ്ങൾ തുറമുഖം കാണാനായി പുറപ്പെട്ടു. നിർഭാഗ്യമെന്ന് പറയട്ടെ അന്ന് കപ്പലുകൾ ഇല്ലാത്തതിനാൽ ട്രെയിനുകളും വിശ്രമത്തിൽ ആയിരുന്നു. അവിടെയുള്ള പഴയ ഗോഡൗണുകളിൽ നിന്ന് ലോറിയിൽ ചരക്കുകൾ കേറ്റുന്നുണ്ടായിരുന്നു. കായലിൽ കുറേ ദൂരെയായി രണ്ടു വലിയ  കപ്പലുകൾ കാണാമായിരുന്നു. അതിൽനിന്ന് കൊച്ചിൻ റീഫൈനറിയിലേക്ക് ക്രൂഡോയിൽ പമ്പ് ചെയ്യുകയാണെന്ന് ടഗ്ഗിലെ ജീവനക്കാർ പറഞ്ഞു.അവിടെ നിന്നും ഞങ്ങൾ ലക്ഷദ്വീപിലേക്ക് കപ്പൽ പുറപ്പെടുന്ന തുറമുഖം കാണാൻ പോയി. വെല്ലിങ്ടൺ ദ്വീപിലെ കൊച്ചി നേവൽ ബേസ് ഈ തുറമുഖത്തേക്ക് പോകുമ്പോൾ കാണാം. തുറമുഖത്ത് പിറ്റേദിവസം പുറപ്പെടാനുള്ള ഭാരത് സീമ എന്ന കപ്പൽ ഉണ്ടായിരുന്നു. അതിലെ ജീവനക്കാരുടെ അനുവാദം വാങ്ങി ആ കപ്പലിൽ കയറുവാൻ സാധിച്ചത് ഒരു ഭാഗ്യമായി. പോർച്ചുഗലിൽ നിന്നും വാങ്ങിയ ഒരു പഴയ കപ്പൽ ആണിത്.ഒരു കോണി ഇറങ്ങിയാൽ ഫസ്റ്റ് ക്ലാസ് റൂമുകളാണ്. പിന്നെയും കോണി ഇറങ്ങിയാൽ ജനറൽ ക്ലാസുകൾ.  സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ വേറെയാണിത്. മരത്തിന്റെ ചാരുകസേരകളും പഴയ ഫാനുകളും ഉള്ളത് ഈ ഹാളിന് ഒരു പഴമയുടെ ചാരുത കൊടുക്കുന്നുണ്ട്.പിന്നീട് ഞങ്ങൾ ഡക്കിൽ തന്നെ തിരിച്ചെത്തി. അവിടെയാണ് ഭക്ഷണം മുറി.കൂറ്റൻ നങ്കൂരങ്ങളും വടങ്ങളും കാണാമായിരുന്നു. ഒരു നങ്കൂരത്തിന് 23 ടൺ ഭാരമുണ്ടത്രേ... കായലിന്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടിരിക്കെ പടിഞ്ഞാറ് സൂര്യൻ മാഞ്ഞു തുടങ്ങിയിരുന്നു.

മഹാനഗരത്തോട് വിടപറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. റോഡിൽ തിരക്ക് കുറഞ്ഞു വന്നു തുടങ്ങി. കണ്ടൈനർ ലോറികൾ നഗരത്തിലേക്ക് കുതിച്ചു പോകുന്നത് കാണാമായിരുന്നു. അർദ്ധരാത്രി വീടെത്തുമ്പോഴേക്കും എല്ലാവരും പാതി മയക്കത്തിലായിരുന്നു...

പുലരി

മഞ്ഞു കണങ്ങളെ കീറിമുറിച്ചാ

പകലോൻ കിഴക്കുദിക്കുന്നേ

ഉദിച്ചുയരും സൂര്യനെ നോക്കിയാ

മലരുകൾ പുഞ്ചിരി തൂകുന്നേ

തേൻ തുളുമ്പും ഗീതവുമായി പക്ഷികൾ

പാട്ടുകൾ പാടുന്നേ

മർമ്മരങ്ങൾ പൊളിച്ചുകൊണ്ട് ചില്ലകൾ തെന്നലിലാടുന്നേ...