ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/മണ്ണിലെ നിധി

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണിലെ നിധി

വിളവു കുറഞ്ഞ വൃക്ഷങ്ങളെ നോക്കി അയാളിരുന്നു. ആവശ്യത്തിന് വെട്ടും കിളയും ഏറ്റില്ലെങ്കിൽ എങ്ങനെ ഫലസമൃഡദ്ധി ഉണ്ടാവാൻ. പ്രായം തളർത്തിയ ആ ശരീരത്തിന് ജോലി ചെയ്യുവാനുള്ള കഴിവില്ല. അയാൾക്ക് മുതിർന്ന നാലു മക്കളുണ്ട്. നല്ല ആരോഗ്യമുള്ളവർ. കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടു തന്നെയാണ് നാലുപേരെയും വളർത്തിയത്. പക്ഷേ, അവർക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. വെറുതെ നടക്കണം. പ്രഭാതഭക്ഷണം കഴിഞ്ഞാൽ നാടുചുറ്റാനിറങ്ങും. നിറയെ കൂട്ടുകാരാണ്.

എല്ലാവരുമായി ചിരിച്ചും കളിച്ചും സമയമങ്ങനെകടന്നുപോകും. ഉച്ചയൂണിന്റെ നേരത്ത് തിരിച്ചെത്തും. പിന്നെയും പോകും. തന്റെ കാലം കഴിഞ്ഞാൽ ഇവരെങ്ങനെ ജീവിക്കും?. അയാൾ പലപ്പോഴും ആലോചിക്കാറുണ്ട്. ഒരു നാൾ ആ കർഷകൻ അസുഖം ബാധിച്ച് കിടപ്പിലായി. മക്കൾ നാലുപേരും അടുത്തുണ്ട്. അയാൾ എല്ലാവരേയും നോക്കി പറഞ്ഞു. മക്കളെ, എനിക്കിനി ഏറെ നാളില്ല. ഞാൻ മരിച്ചുകഴിഞ്ഞാൽ നിങ്ങളെങ്ങനെ ജീവിക്കും?. ഞാൻ പറഞ്ഞതൊന്നും നിങ്ങൾ കേട്ടില്ല. പറമ്പിൽ പണിയെടുക്കാൻ നിങ്ങൾക്ക് അറിയില്ല. അതുകൊണ്ട് ഞാൻ ഒരു കാര്യം ചെയ്തിട്ടുണ്ട്. നമ്മുടെ പറമ്പിൽ നിങ്ങൾക്കുവേണ്ടി ഒരു നിധി കുഴിച്ചിട്ടുണ്ട്. എന്റെ മരണശേഷം നിങ്ങൾക്കത് എടുക്കാം. അതു വിറ്റു കിട്ടുന്ന പണം കൊണ്ട് സുഖമായി ജീവിക്കാം. അതുവരെ കഴിയാനുള്ളത് പത്തായത്തിലുണ്ട്. സൂക്ഷിച്ച് ചെലവാക്കണം. അച്ഛന് തങ്ങളോടുള്ള കരുതലോർത്ത് അവർ സന്തോഷിച്ചു. കുറച്ചു ദിവസങ്ങൾക്കുശഷം ആ കൃഷിക്കാരൻ മരിച്ചു. പത്തായത്തിലുള്ള നെല്ല് കുറഞ്ഞുവന്നപ്പോഴാണ് അച്ഛൻ പറഞ്ഞിരുന്ന കാര്യത്തേക്കുറിച്ച് അവർ ഓർമിച്ചത്. നിധി, അതു കുഴിച്ചെടുക്കണം. നിധി എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നത്?. പറമ്പിലാണെന്നേ പറഞ്ഞുള്ളൂ. പറമ്പിൽ എവിടെ?. ഏതായാലും കുഴിച്ചു നോക്കാം. നാലുപേരും പറമ്പിന്റെ നാലുവശത്തുനിന്നും കുഴിച്ചുതുടങ്ങി. ആർക്കായിരിക്കും നിധി കിട്ടുക?. എല്ലാ ദിവസവും രാവിലെ മുതൽ അവർ പറമ്പു കിളയ്ക്കാൻ തുടങ്ങും. നിധി കാണുന്നേയില്ല. ജോലി ചെയ്തു ശീലമില്ലാത്ത അവർ തളർന്നുു. എന്നാലും ജോലി തുടർന്നു. നിധി കണ്ടു പിടിക്കണമല്ലോ. സഹായത്തിന് കൂട്ടുകാരെ വിളിച്ചുവെങ്കിലും അവരാരും പറമ്പിൽ കയറാനേ തയ്യാറായില്ല. പറമ്പു മുഴുവൻ കുഴിച്ചിട്ടും നിധികിട്ടിയില്ല. അവർക്ക് നിരാശയും ദേഷ്യവും തോന്നി. ഇനിയെന്തു ചെയ്യും?. വീടിന്റെ ഉമ്മറത്തിരുന്നവർ ചിന്തിച്ചു. അപ്പോൾ അച്ഛന്റെ പഴയ ഒരു സുഹൃത്ത് അതുവഴി വന്നു. കിളച്ചുമറിച്ചിട്ടിരിക്കുന്ന പറമ്പു കണ്ട അദ്ദേഹം പറഞ്ഞു. മിടുക്കൻമാർ പറമ്പു മുഴുവൻ നിങ്ങൾ നന്നായി കിളച്ച് ഇളക്കിയിട്ടു. ഇനി ആവശ്യത്തിന് വളം ചേർത്താൽ നന്നായി കായ്ക്കും. കുറച്ച് സ്ഥലത്ത് നെല്ലു വിതയ്ക്കാം. വിത്തും വളവും ഞാൻ തരാം. ഏതായാലും ഇത്രയുമായില്ലേ അതുകൂടി ചെയ്തേക്കാം. അവർ തീരുമാനിച്ചു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ പറമ്പിലെ വൃക്ഷങ്ങളെല്ലാം നന്നായി കായ്ച്ചു. ഇടവിളയായി നല്ല നെല്ലും കിട്ടി. ഇതുവരെ ആ പറമ്പിൽ നിന്നും ഇത്രയും വിളവു കിട്ടിയിട്ടില്ല. അവർ ഉറപ്പിച്ചു. അച്ഛൻ പറഞ്ഞ നിധി ഇതു തന്നെ.

സാവിയോ മാത്യു സാബു
7 ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ